This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്വേറിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അക്വേറിയം

Aquarium

വിനോദാര്‍ഥമോ പഠന നിരീക്ഷണാര്‍ഥമോ ഒരു അലങ്കാര സംരംഭം എന്ന നിലയിലോ ജലജന്തുക്കളേയും സസ്യങ്ങളേയും പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സംഭരണി/സ്ഥാപനം. അഴകും വര്‍ണവൈവിധ്യവും ആകാരഭംഗിയും ഒത്തിണങ്ങിയ അലങ്കാരമത്സ്യങ്ങളേയും മറ്റു ജലജീവികളേയും ആകര്‍ഷകമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചു വളര്‍ത്തുന്ന കൃത്രിമസംവിധാനമാണ് ഇത്.

ചരിത്രം

പ്രാചീനകാലം മുതല്‍തന്നെ ജലജന്തുക്കളെയും സസ്യങ്ങളെയും ബന്ധനത്തില്‍ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്തുവന്നിരുന്നു എന്നതിന് രേഖകളുണ്ട്; സുമേറിയക്കാര്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി മത്സ്യങ്ങളെ പ്രത്യേക കുളങ്ങളില്‍ സംരക്ഷിച്ചിരുന്നു. റോമാക്കാര്‍ക്ക് മത്സ്യസംരക്ഷണത്തിനുവേണ്ടി പ്രത്യേകം സംവിധാനം ചെയ്യപ്പെട്ട കുളങ്ങളുണ്ടായിരുന്നു. കാര്‍പ്പുകളെയും സ്വര്‍ണമത്സ്യങ്ങളെയും വളര്‍ത്തിയെടുക്കുന്നതില്‍ ചൈനാക്കാരാണ് ആദ്യം പരിശ്രമിച്ചത്. സുംഗ് രാജവംശം (960-1278) സ്വര്‍ണ മത്സ്യങ്ങളെ പ്രത്യേക ജലാശയങ്ങളില്‍ സംരക്ഷിച്ചിരുന്നതായി കാണുന്നു.

കുളങ്ങളിലോ മറ്റു ചെറിയ ജലാശയങ്ങളിലോ സൂക്ഷിച്ചിരുന്നതല്ലാതെ മത്സ്യങ്ങളെ പ്രത്യേക സംഭരണികള്‍ക്കകത്ത് പ്രദര്‍ശനയോഗ്യമാക്കി സജ്ജീകരിക്കുന്ന പതിവ് ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. ഈ വഴിക്കുള്ള സംരംഭങ്ങള്‍ പതിനെട്ടാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണ് ആരംഭിച്ചത്. ഈ കാലഘട്ടത്തില്‍ ലണ്ടനില്‍ സ്വര്‍ണമത്സ്യങ്ങളെ പ്രത്യേക സംഭരണികളില്‍ സൂക്ഷിക്കുവാന്‍ തുടങ്ങി. ഇതിനാവശ്യമായ മത്സ്യങ്ങളെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതായി കരുതപ്പെടുന്നു. പ്രദര്‍ശന മത്സ്യങ്ങളില്‍ ഇന്ന് അധികം പ്രചാരമുള്ള സ്വര്‍ണ മത്സ്യങ്ങളെ ചൈനക്കാരാണ് കണ്ടെത്തി പ്രയോജനപ്പെടുത്തിയത്.

1850-ഓടുകൂടി ജലസസ്യങ്ങളെ സംഭരണികള്‍ക്കുള്ളില്‍ വളര്‍ത്താമെന്ന് മനസ്സിലാക്കിയതോടെയാണ് ഇംഗ്ലണ്ടിലും സ്കോട്ട്‍ലന്‍ഡിലും ഇതൊരു വിനോദം (hobby) ആയി മാറിയത്. ഇംഗ്ലണ്ടില്‍നിന്ന് ഈ പ്രവണത മറ്റിടങ്ങളിലേക്കു വ്യാപിച്ചുവെന്നു കരുതപ്പെടുന്നു. എന്നാല്‍ 1852-വരെ ഇന്നത്തെ അര്‍ഥത്തില്‍ 'അക്വേറിയം' എന്ന പദം ഉപയോഗിച്ചിരുന്നില്ല. ബ്രിട്ടിഷ് പ്രകൃതിശാസ്ത്രജ്ഞനായ ഹെന്റിഗോസ്സെയാണ് 'അക്വേറിയം' എന്ന പദം ആദ്യമായി പ്രയോഗിച്ചത്. 1865-ല്‍ ന്യൂയോര്‍ക്കു നഗരത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ വിനോദം 1900-ത്തോടുകൂടി അമേരിക്കയിലാകെ വ്യാപിക്കുകയുണ്ടായി. ആകര്‍ഷകമായ രീതിയില്‍ അക്വേറിയം ടാങ്കുകളുണ്ടാക്കി അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നത് അക്വേറിയം കീപ്പിംഗ് (Aquarium Keeping) എന്ന പേരില്‍ ഒരു വിനോദമായി ഇന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വീട്ടിലെ സ്വീകരണമുറിയില്‍ സൂക്ഷിക്കുന്ന അലങ്കാര മത്സ്യങ്ങളടങ്ങുന്ന അക്വേറിയം ടാങ്ക് 'ഹോം അക്വേറിയം' (Home Aquarium) എന്നാണ് അറിയപ്പെടുന്നത്.

ആദ്യത്തെ പൊതു അക്വേറിയം 1853-ല്‍ ലണ്ടനിലെ റീജെന്റ്സ് പാര്‍ക്കിലാണ് സ്ഥാപിതമായത്. വലിയ കണ്ണാടി ഷീറ്റുകള്‍ ഉണ്ടാക്കിയെടുക്കത്തക്കവിധം സ്ഫടിക നിര്‍മാണവിദ്യ അതുവരെ വികാസം പ്രാപിച്ചിരുന്നില്ല. ഈ സാങ്കേതികശാഖ വികസിച്ചതോടെ അക്വേറിയങ്ങളുടെ പ്രചാരവും വര്‍ധിച്ചുതുടങ്ങി. ഇന്ത്യയില്‍ ഒരു പൊതു അക്വേറിയം ആദ്യമായി സ്ഥാപിതമായത് കേരളത്തിലാണ് (1938). ഈ അക്വേറിയം അന്ന് ഏഷ്യയിലെ ഏറ്റവും വലുപ്പം കൂടിയതായിരുന്നു. കേരള സര്‍വകലാശാലയുടെ കീഴിലുള്ള സമുദ്രജീവിശാസ്ത്രവിഭാഗവും അക്വേറിയവും ഗവേഷണങ്ങള്‍ക്കായിരുന്നു പ്രാധാന്യം കല്പിച്ചിരുന്നതെങ്കിലും പൊതുജനങ്ങള്‍ക്ക് മത്സ്യങ്ങളെ നിരീക്ഷിക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ടായിരുന്നു. പിന്നീട് മുംബൈയില്‍ ആധുനിക സജ്ജീകണങ്ങളോടു കൂടിയ 'താരാപൂര്‍വാലാ' അക്വേറിയം സ്ഥാപിതമായി (1950). അതേ തുടര്‍ന്ന് ചെന്നൈ, പൂണെ എന്നിവിടങ്ങളിലും പൊതു അക്വേറിയങ്ങള്‍ സ്ഥാപിതമായി. ഇന്ന് ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഒന്നിലധികം അക്വേറിയങ്ങളുണ്ട്. കേരളത്തില്‍ത്തന്നെ ചെറുതും വലുതുമായ പത്തിലധികം പൊതു അക്വേറിയങ്ങളുണ്ട്. ഇതില്‍ പാലക്കാട് ജില്ലയിലെ 'മലമ്പുഴ ഗാര്‍ഡന്‍സി'നോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള മത്സ്യാകൃതിയിലുള്ള 'കട് ലഅക്വേറിയം', തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തുള്ള മറൈന്‍ അക്വേറിയം എന്നിവ പ്രസിദ്ധമാണ്.

ലക്ഷക്കണക്കിനു ഗ്യാലന്‍ വെള്ളം സംഭരിച്ച് നിരവധി ഇനം മത്സ്യങ്ങളെ ഒന്നിച്ചുവളര്‍ത്താവുന്ന പ്രത്യേക സംവിധാനങ്ങളുള്ള വലിയ അക്വേറിയങ്ങള്‍ ഇന്ന് നിലവിലുണ്ട്. കടല്‍ മത്സ്യങ്ങളേയും മറ്റു ജലജീവികളേയും പ്രദര്‍ശിപ്പിക്കുന്നവയാണ് ഇവയിലധികവും. ഇത്തരം അക്വേറിയങ്ങള്‍ ഓഷ്യനേറിയം (Oceanarium) എന്നറിയപ്പെടുന്നു. വലിയ ജലാശയങ്ങളിലും കടലിന്റെ ചില ഭാഗങ്ങളിലും കൃത്രിമമായി ഗ്ലാസ് ടണലുകള്‍ സ്ഥാപിച്ച് അവയിലൂടെ നടന്ന് മത്സ്യങ്ങളേയും മറ്റു ജലജീവികളേയും കണ്ടാസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളുള്ള അക്വേറിയങ്ങളും ഓഷ്യനേറിയങ്ങളും ഇന്നുണ്ട്. ഫ്ളോറിഡയിലെ മറൈന്‍ ലാന്‍ഡിലുള്ള 'മറൈന്‍ സ്റ്റുഡിയോസ്', മിയാമിയിലുള്ള സ്വീക്വേറിയം, കാലിഫോര്‍ണിയയിലെ മറൈന്‍ ലാന്‍ഡ് ഒഫ് ദ പസിഫിക്ക് എന്നിവയാണ് 'ഓഷ്യനേറിയം' വിഭാഗത്തില്‍ പ്രസിദ്ധിയാര്‍ജിച്ചവ.

ഇറ്റലിയിലെ നേപ്പിള്‍സിലുള്ള അക്വേറിയം, മൊണാക്കോയിലെ ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഷ്യനോഗ്രഫിക്, പ്ലീമത്ത് അക്വേറിയം, കാലിഫോര്‍ണിയയിലെ സ്ക്രിപ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് ഓഷ്യനോഗ്രഫി എന്നിവ ഗവേഷണ പഠനങ്ങള്‍ക്കു പ്രാമുഖ്യം കല്പിച്ചിട്ടുള്ള ചില സ്ഥാപനങ്ങളാണ്. സാന്‍ഫ്രാന്‍സിസ്കോയിലെ സ്റ്റിന്‍ഹാര്‍ട്ട് അക്വേറിയം, ഷിക്കാഗോയിലെ ജോണ്‍ ജി. ഷെഡ് അക്വേറിയം, ന്യൂയോര്‍ക്ക് അക്വേറിയം എന്നിവയും ലണ്ടന്‍, ബര്‍ലിന്‍, ബോസ്റ്റണ്‍, വാഷിങ്ടണ്‍, ബാള്‍ടിമോര്‍, സ്വീഡന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലുള്ള അക്വേറിയങ്ങളും ലോക പ്രസിദ്ധമാണ്.

വിവിധതരം അക്വേറിയങ്ങള്‍

അലങ്കാരമത്സ്യങ്ങള്‍ വളരുന്ന ജലത്തിന്റെ സ്വഭാവമനുസരിച്ച് അക്വേറിയങ്ങളെ പ്രധാനമായി (i) ശുദ്ധജല അക്വേറിയം (ii) സമുദ്രജല അക്വേറിയം എന്ന് രണ്ടായി തിരിക്കാം. ശുദ്ധജല അക്വേറിയങ്ങള്‍ക്കും സമുദ്രജല അക്വേറിയങ്ങള്‍ക്കും പുറമേ 'ഓരുജല അക്വേറിയങ്ങളും' നിലവിലുണ്ട്. തീരപ്രദേശങ്ങളിലെ കായലുകളിലും അഴിമുഖ പ്രദേശങ്ങളിലും കണ്ടുവരുന്ന പല അലങ്കാര മത്സ്യങ്ങളും ശുദ്ധജല അക്വേറിയങ്ങളിലോ സമുദ്രജല അക്വേറിയങ്ങളിലോ വളരുന്നവയല്ല. അവ ലവണാംശം കുറഞ്ഞ ഓരുജലത്തില്‍ (കായല്‍ജലം) ആണ് വളരുന്നത്.

ശുദ്ധജല അക്വേറിയം

ശുദ്ധജലത്തില്‍ ജീവിക്കുന്ന അലങ്കാര മത്സ്യങ്ങളേയും മറ്റു ജന്തുക്കളേയും സസ്യങ്ങളേയും സന്തുലനാവസ്ഥയില്‍ സൂക്ഷിച്ച് വളര്‍ത്തുന്ന ജലസംഭരണികളാണ് ശുദ്ധജല അക്വേറിയങ്ങള്‍. സ്ഫടികമോ പ്ലാസ്റ്റിക്കോ അക്രിലിക്കോ കൊണ്ട് നിര്‍മിച്ച സുതാര്യമായ ടാങ്കുകളിലോ തറയില്‍ കുഴിച്ച് ഉണ്ടാക്കുന്ന തടാകങ്ങളിലോ ഗാര്‍ഡന്‍ പോണ്ടുകളിലോ ആണ് ശുദ്ധജല അലങ്കാര മത്സ്യങ്ങളുടെ അക്വേറിയങ്ങള്‍ സജ്ജീകരിക്കുന്നത്. ഇവയിലെ ജലത്തിലടങ്ങിയിരിക്കുന്ന ഭക്ഷ്യാംശങ്ങള്‍, താപനില, പ്രകാശാവസ്ഥ തുടങ്ങിയവയെ നിഷ്കൃഷ്ടമായി നിയന്ത്രിക്കേണ്ടതുണ്ട്. ഈ ഘടകങ്ങള്‍ വേണ്ടവിധം നിയന്ത്രണം ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ഇവയിലെ വെള്ളം മാറ്റേണ്ട ആവശ്യം വളരെ വിരളമായേ ഉണ്ടാകാറുള്ളു. ഇങ്ങനെയുള്ളവയെ സമീകൃത (balanced) അക്വേറിയങ്ങള്‍ എന്ന് പറയുന്നു. ഇത്തരം ജലാവാസകേന്ദ്രങ്ങള്‍ ജീവികളുടെ വൃദ്ധി-പ്രത്യുത്പാദന പ്രക്രിയകള്‍ക്ക് വളരെ അനുകൂലമാണ്. പലതരം മത്സ്യങ്ങളെ ഒരു ടാങ്കില്‍ വളര്‍ത്തുന്നതിനാണ് പലര്‍ക്കും താത്പര്യം. എന്നാല്‍ എല്ലാ മത്സ്യങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നവയായിരിക്കില്ല. തമ്മില്‍ പൊരുത്തപ്പെട്ടു കഴിയുന്ന വിവിധയിനം മത്സ്യങ്ങളെ സൂക്ഷിച്ച് വളര്‍ത്തുന്ന അക്വേറിയം ടാങ്കുകള്‍ കമ്യൂണിറ്റി ടാങ്ക് (community tank) എന്നറിയപ്പെടുന്നു. ജലത്തിന്റെ താപനിലയെ അടിസ്ഥാനപ്പെടുത്തി ശുദ്ധജലാശയങ്ങളില്‍ ചിലവയെ 'ശീതജലാശയങ്ങള്‍' എന്നു തരംതിരിച്ചിട്ടുണ്ട്. 20°Cല്‍ താഴെ മാത്രം ജലോഷ്മാവുള്ള ജലാശയങ്ങളില്‍ മാത്രം വളരുന്ന ചില അലങ്കാര മത്സ്യങ്ങളുണ്ട്. ഇവ 'ശീതജലമത്സ്യങ്ങളെന്ന് അറിയപ്പെടുന്നു'. ശീതജല അലങ്കാര മത്സ്യങ്ങളെ സൂക്ഷിക്കുന്ന ശുദ്ധജല അക്വേറിയങ്ങളില്‍ താപനില നിയന്ത്രിക്കുന്നതിനാവശ്യമായ പ്രത്യേക സജ്ജീകരണങ്ങള്‍ ഉണ്ടായിരിക്കും. ഇത്തരം അക്വേറിയങ്ങളാണ് 'ശീതജല' അക്വേറിയങ്ങള്‍.

പ്രദര്‍ശനത്തിനുള്ള ജലജന്തുക്കള്‍.ശുദ്ധജല സംഭരണികളില്‍ വളര്‍ത്താവുന്ന വിവിധതരം മത്സ്യങ്ങളുണ്ട്; സ്വര്‍ണമത്സ്യം (gold fish), ഗപ്പികള്‍ (guppies), കാര്‍പുകള്‍ (carps), അശല്‍കമത്സ്യം (cat fish), ടെട്രാകള്‍ (tetras), സീബ്ര (zebra), പരല്‍മത്സ്യങ്ങള്‍ (barbs), റാസ്ബോറ (rasbora), ടോപ്മിന്നോ (topminnow), പ്ലാറ്റിസ് (platys), വാള്‍വാലന്‍മാര്‍ (swordtails), മോളികള്‍ (mollies), സിക്ലിഡുകള്‍ (cichilids), ഏഞ്ജല്‍ മത്സ്യം (angel fish), സയാമീസ് ഫൈറ്ററുകള്‍ (siamese fighters), ഗൗരാമി (gourami) തുടങ്ങിയ പലതും ഇതില്‍പെടുന്നു.

സമുദ്രജല അക്വേറിയം

കടലില്‍ കാണുന്ന അതിവിശിഷ്ടങ്ങളായ അലങ്കാര മത്സ്യങ്ങളേയും മറ്റു ജലജീവികളേയും വളര്‍ത്തുന്നത് സമുദ്രജല അക്വേറിയങ്ങളിലാണ്. ലവണ ജലത്തില്‍ വളരുന്ന മത്സ്യങ്ങളെ മാത്രമല്ല സമുദ്രജല അക്വേറിയങ്ങളില്‍ വളര്‍ത്തുന്നത്. ഞണ്ട്, ചെമ്മീന്‍, റാള്‍, ശംഖ്, ചിപ്പി, അനിമോണ്‍ പവിഴപ്പുറ്റ്, സ്പോഞ്ച് തുടങ്ങിയ പലതരം ജലജീവികളേയും സമുദ്രജല അക്വേറിയങ്ങളില്‍ വളര്‍ത്താറുണ്ട്. സമുദ്രജല അക്വേറിയം തയ്യാറാക്കുന്നത് കടല്‍ജലം കൊണ്ടുവന്നാണ്. എന്നാല്‍ ഇപ്പോള്‍ കൃത്രിമ സമുദ്രജലം ഉണ്ടാക്കിയെടുക്കുന്നതിന് ആവശ്യമായ 'മറൈന്‍ സാള്‍ട്ട്' പാക്കറ്റുകളില്‍ ലഭ്യമാണ്. ശുദ്ധജലത്തില്‍ മറൈന്‍ സാള്‍ട്ട് കലക്കി അക്വേറിയത്തിനാവശ്യമായ സമുദ്രജലമുണ്ടാക്കുവാന്‍ കഴിയും.

മത്സ്യം തുടങ്ങിയ ജലജീവികളെ വളര്‍ത്താനുള്ള ശുദ്ധജലടാങ്കുകളുടെ നിര്‍മാണം താരതമ്യേന വിഷമം കുറഞ്ഞതാണ്; എന്നാല്‍ സാധാരണ ലോഹങ്ങളെ ക്ഷാരണം (corrode) ചെയ്യാനും പൊതുവേ സ്വീകരിക്കപ്പെട്ടുപോരുന്ന നിര്‍മാണ പദാര്‍ഥങ്ങളില്‍ രാസപ്രതിക്രിയകള്‍ വരുത്താനുമുള്ള സമുദ്രജലത്തിന്റെ ശക്തി പരിഗണിക്കുമ്പോള്‍ ലവണജലദ്രോണികള്‍ ഉണ്ടാക്കുന്നതില്‍ പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ഉപയോഗിക്കുന്ന സാമഗ്രികളില്‍ നിന്നു വിഷമുള്ള (toxic) വസ്തുക്കള്‍ ഒന്നുംതന്നെ അലിഞ്ഞിറങ്ങാതിരിക്കാന്‍ സാരമായി ശ്രദ്ധിക്കേണ്ടതുണ്ട്. ചെമ്പും നാകവും അവയുടെ ലോഹമിശ്രണങ്ങളും ഇവയില്‍ ലേശമെങ്കിലും അടങ്ങിയിരുന്നാല്‍ അതു സമുദ്രജീവികളെ സംബന്ധിച്ചിടത്തോളം മാരകമായിത്തീരും. സമുദ്രജല അക്വേറിയങ്ങള്‍ക്ക് സാധാരണ ഉപയോഗിക്കപ്പെട്ടുവരുന്നത് സ്ലേറ്റുകല്ലുകളോ, പ്രബലിത (reinforced) കോണ്‍ക്രീറ്റോ ആണ്. സള്‍ഫേറ്റ് പ്രതിരോധക സിമന്റുകളോ തീവ്ര (high) അലൂമിനാസിമന്റുകളോ ആണ് കോണ്‍ക്രീറ്റിന് പറ്റിയവ. സിമന്റുകൂട്ടില്‍ ആവശ്യമുള്ള ജലസഹപദാര്‍ഥ(water proofer)ങ്ങളും ചേര്‍ത്തിരിക്കണം. ടാങ്കുകളുടെ അകവശത്ത് ബിറ്റൂമിനസ് അസ്ഫാള്‍ട്ട് പൂശേണ്ടതാണ്. സ്ഫടികാവൃതമായ ടാങ്കുകളുടെയുള്ളില്‍ ഇപോക്സി റെസീനുകള്‍ (epoxy resins) അടങ്ങിയ ചായം പൂശുന്നതു നല്ലതാണ്. പൈപ്പുകളെല്ലാംതന്നെ അക്ഷാരക (noncorrosive) പദാര്‍ഥങ്ങള്‍കൊണ്ട് നിര്‍മിതമായവയാകണം. കറുത്ത പോളിത്തീന്‍ ആണ് ഇതിന് ഏറ്റവും നല്ലത്. ടാപ്പുകളും വാല്‍വുകളും ഒന്നുകില്‍ അലോഹനിര്‍മിതമാകണം; അല്ലെങ്കില്‍ അവയുടെ ലോഹഘടകങ്ങള്‍ ഉപ്പുവെള്ളവുമായി സമ്പര്‍ക്കമുണ്ടാകാത്തവിധം സംവിധാനം ചെയ്തിരിക്കണം. തുരുമ്പെടുക്കാത്ത ഉരുക്കോ, ദൃഢീകരിച്ച റബറോ, പ്ലാസ്റ്റിക്കോ കൊണ്ടാകണം പമ്പുകളുടെ ബാഹ്യാവരണങ്ങളും മറ്റും. അവിഷാലുവായ ഏതെങ്കിലും യൌഗികംകൊണ്ടു ഭദ്രമായി ബന്ധിച്ച 2.5 സെ.മീ. ഘനമുള്ള, പ്ളേറ്റ്-ഗ്ളാസ് വാതായനങ്ങള്‍ വലിയ ടാങ്കുകള്‍ക്ക് അത്യന്താപേക്ഷിതമാണ്.

അക്വേറിയം ജീവികള്‍

സമുദ്രജീവികളായ പല മനോഹര ജന്തുക്കളേയും അക്വേറിയങ്ങളില്‍ വളര്‍ത്താന്‍ കഴിയും. അണ്ണാന്‍ മത്സ്യങ്ങള്‍ (holocentridae), ഫൈല്‍ മത്സ്യങ്ങള്‍ (monocanthidae), തവള മത്സ്യങ്ങള്‍ (antennariidae), ട്രങ്ക് മത്സ്യങ്ങള്‍ (ostraciidae), മുള്ളന്‍ മത്സ്യങ്ങള്‍ (diodontidae), മൂറീഷ് മത്സ്യങ്ങള്‍ (zanclidae), ചിത്രശലഭ മത്സ്യങ്ങളും, ഏഞ്ജല്‍ മത്സ്യങ്ങളും (chaetodontidae), ഡാംസെല്‍ മത്സ്യങ്ങള്‍ (Damsel), വിചിത്രമായ കാഞ്ചി മത്സ്യങ്ങള്‍ (Trigger fishes-ealistidae), വര്‍ണശബളമായ റാസ്സുകള്‍ (Wrasseslabridae), 'തത്ത' മത്സ്യങ്ങള്‍ (Parrot fishes callyodontidae). 'പഫര്‍' മത്സ്യങ്ങള്‍ (canthigasteridae), ഫ്ളോ മത്സ്യങ്ങള്‍ (tetraoDontidae), 'കോമാളി' മത്സ്യങ്ങള്‍ (Clown-pomacentridae), വിഷമുള്ള തേള്‍മത്സ്യങ്ങള്‍ (Scorpaenidae), കടല്‍ക്കുതിരകള്‍, നീണ്ടു മെലിഞ്ഞ കുഴല്‍ മത്സ്യങ്ങള്‍ (Pipe-syngnathidae), 'ഗോബി'കള്‍ (gobiidae), കോലാടു മത്സ്യങ്ങള്‍ (Sullidae), വിചിത്രമായ വാവല്‍ മത്സ്യങ്ങള്‍ (Platacidae), തെറാപോണിഡുകള്‍ (theraponidae), സ്കാറ്റുകള്‍ (Scato-Phagidae), ക്രോക്കറുകള്‍ (sciaenidae), സ്നാപ്പറുകള്‍ (lutjanidae), ബാസ്സുകള്‍ (serranide), ആരലുകള്‍ (Eels-muraenidae), ചെറിയ സ്രാവുകള്‍, കടല്‍സിംഹം, ഗോ മത്സ്യം, മുയല്‍ മത്സ്യം, പട്ടാള മത്സ്യം, ഖുര്‍ആന്‍ മത്സ്യം, പെട്ടി മത്സ്യം എന്നിവയാണ് വളരെ സാധാരണമായ ഏതാനും അലങ്കാര മത്സ്യങ്ങള്‍.

ഇവയ്ക്കു പുറമേ പലതരം അകശേരുകികളേയും അക്വേറിയങ്ങളില്‍ വളര്‍ത്താം. കടലിലെ അനിമോണുകള്‍ (Sea anemones) വളരെയേറെ ഭംഗിയുള്ളവയാണ്. ബഹുശാഖികളും കുഴല്‍പോലെ നീണ്ടുകിടക്കുന്ന സ്പര്‍ശിനികളോടുകൂടിയവയുമായ ഒരുതരം സമുദ്രജീവികള്‍ (tubicolous polchaetes) ആണ് ഇവ. സ്പര്‍ശിനികള്‍ നിവര്‍ന്നുകഴിയുമ്പോള്‍ അവയുടെ വര്‍ണശബളിമകൊണ്ട് പീലി വിരിച്ചാടുന്ന മയൂരങ്ങള്‍ക്കു തുല്യമായിരിക്കും. നക്ഷത്രമത്സ്യങ്ങള്‍ (star fishes), സീ-അര്‍ച്ചിനുകള്‍ (sea urchins), ഒച്ചുകള്‍, ചെമ്മീനുകള്‍, ലോബ്സ്റ്ററുകള്‍ (lobsters) തുടങ്ങിയവയേയും പ്രദര്‍ശന ടാങ്കുകളില്‍ വളര്‍ത്താവുന്നതാണ്.

ജലപരിസഞ്ചരണം

സ്വച്ഛന്ദ പരിസഞ്ചരണം (open circulation) മൂലമോ 'സംവൃതപദ്ധതി' (closed system) എന്നു പറയുന്ന ലോയ്ഡ്പഥം (Lloyd system) മൂലമോ ജലപരിസഞ്ചരണം നിര്‍വഹിക്കപ്പെടാം. വെള്ളം സമുദ്രത്തില്‍നിന്ന് നേരിട്ടു പ്രദര്‍ശന ടാങ്കുകളിലേക്ക് പമ്പു ചെയ്യുകയും കവിഞ്ഞൊഴുകുന്നത് നേരെ സമുദ്രത്തിലേക്കുതന്നെ തിരിച്ചെത്താന്‍ സൌകര്യമുണ്ടാക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്കാണ് 'സ്വച്ഛന്ദപരിസഞ്ചരണം' എന്നു പറയുന്നത്. ഈ പദ്ധതിയില്‍ അക്വേറിയ ജീവികള്‍ക്ക് സമുദ്രപ്ലവങ്ങള്‍ (planktons) ഭക്ഷണത്തിനു ലഭിക്കുമെന്നതുകൊണ്ട് ഇത് പ്രയോജനകരമായ ഒരേര്‍പ്പാടാണ്. പക്ഷേ വെള്ളത്തിന്റെ ശുദ്ധിയേയും ഗുണത്തേയും നിയന്ത്രിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ഈ പദ്ധതിക്ക് ചില ന്യൂനതകളുണ്ട്. പരോപജീവികളുടെ അന്തര്‍വേധനം (intrusion of parasites), താപനിയന്ത്രണം, മലിനീകരണം തുടങ്ങിയ പ്രശ്നങ്ങളേയും ഇവിടെ നേരിടേണ്ടിയിരിക്കുന്നു. ഇവയും ജലത്തിലെ ലവണാംശത്തില്‍ അനുഭവപ്പെടുന്ന ആനുകാലിക വൃദ്ധിക്ഷയങ്ങളുംമൂലം ഈ പദ്ധതി എല്ലായിടത്തും ഒന്നുപോലെ സ്വീകാര്യമല്ല.

'സംവൃത പദ്ധതി'യിലാകട്ടെ വീണ്ടും വീണ്ടും ഉപയോഗിക്കപ്പെടുന്നത് ആദ്യമെടുത്ത വെള്ളം തന്നെയാണെന്നതിനാല്‍, ദിവസവും കടലില്‍നിന്നു വെള്ളം പമ്പു ചെയ്യേണ്ട ആവശ്യമില്ല. നാലോ അഞ്ചോ മാസം കൂടുമ്പോള്‍ മാത്രമേ വെള്ളം മാറേണ്ട ആവശ്യമുണ്ടാകുന്നുള്ളു. ചില ആധുനിക ടാങ്കുകളില്‍ മാസത്തിലൊരിക്കല്‍ വീതം വെള്ളം മാറുന്ന ഒരു അര്‍ധ-സംവൃതരീതി നടപ്പിലുണ്ട്. സംവൃത പദ്ധതിയില്‍ സമുദ്രത്തില്‍നിന്നു പമ്പുചെയ്യുന്ന വെള്ളം ആദ്യം ചെന്നുചേരുന്നത് പ്രദര്‍ശന ടാങ്കുകളില്‍ കൊള്ളുന്നതിനെക്കാള്‍ അഞ്ചോ ആറോ മടങ്ങ് കൂടുതല്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഭൂഗര്‍ഭസംഭരണിയിലാണ്. ഇവിടെനിന്നും ഈ വെള്ളം ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ടാങ്കിലേക്ക് പമ്പുചെയ്യപ്പെടുന്നു. ഈ ടാങ്കില്‍നിന്നും ഗുരുത്വാകര്‍ഷണംമൂലം വെള്ളം പ്രദര്‍ശന ടാങ്കിലേക്ക് ഒഴുകുന്നു. ടാങ്കിന്റെ അടിഭാഗത്തുകൂടി അതില്‍ പ്രവേശിക്കുന്ന വെള്ളം ടാങ്കു നിറയുമ്പോള്‍ കവിഞ്ഞൊഴുകിക്കൊള്ളും. സമ്മര്‍ദിതവായു കുമിളകളായി ഓരോ ജലസംഭരണിയിലും പ്രവേശിച്ച് പരിസഞ്ചരണവും വായുമിശ്രണ(aeration)വും ഉണ്ടാക്കുന്നു. മണലരിപ്പിലൂടേയും pH നിയന്ത്രണ ടാങ്കിലൂടേയും ലവണതയെ സ്ഥിരീകരിക്കാന്‍ സ്വേദിതജലം (distilled water) കലര്‍ത്തുന്ന ഒരു മിശ്രണടാങ്കി(mixing tank)ലൂടെയും കടന്നുവരുന്ന ജലപ്രവാഹം മൗലിക സംഭരണിയില്‍ എത്തിച്ചേരുന്നു. ഏതുസമയത്തും ഏറെക്കുറെ ഒരളവുവരെ ബാഷ്പീകരണം നടക്കുമെന്നുള്ളതിനാല്‍ ഇടയ്ക്കിടെ ശുദ്ധജലം ചേര്‍ത്തുകൊണ്ടിരിക്കണമെന്നുള്ളത് സര്‍വപ്രധാനമാണ്. വെള്ളം കുറയുമ്പോള്‍ ഉപ്പിന്റെ സാന്ദ്രത കൂടുന്നതിനാല്‍ ശുദ്ധജലം ചേര്‍ത്തുകൊണ്ടിരിക്കണം.

1952-ല്‍ ജെ. ഗാര്‍ണാദ് ആണ് അക്വേറിയത്തിന്റെ ഭിത്തികള്‍ 45° കോണില്‍ ചരിച്ചു സംവിധാനം ചെയ്തത്. ഇതനുസരിച്ച് ത്രികോണടാങ്കുകളും മറ്റുള്ളവയും ഇടകലര്‍ന്ന് സംവിധാനം ചെയ്യപ്പെട്ടുവരുന്നു. ടാങ്കുകളില്‍ വെള്ളംനിറഞ്ഞിരിക്കുമ്പോള്‍ പ്രകാശപ്രവര്‍ത്തനത്താല്‍ ഇടഭിത്തികള്‍ എല്ലാം അദൃശ്യമാകുന്നു എന്നത് ഈ സംവിധാനക്രമത്തിന്റെ പ്രത്യേകതയാണ്.

കൃത്രിമ സമുദ്രജലം

അക്വേറിയത്തില്‍ നട്ടു വളര്‍ത്താവുന്ന ചില ജലസസ്യങ്ങള്‍

സംശ്ലിഷ്ട സമുദ്രജലം തയ്യാറാക്കാനുതകുന്ന നിരവധി ലവണങ്ങള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. ഇവ മൃദുജല(soft water)വുമായി മിശ്രണം ചെയ്താല്‍ ഒന്നാംതരം കടല്‍വെള്ളം ഉണ്ടാക്കാന്‍ കഴിയും. ഒരു പ്രകാരത്തില്‍ ഇത് കടല്‍വെള്ളത്തേക്കാള്‍ നല്ലതാണെന്നുതന്നെ പറയാം. ഈ മാര്‍ഗമുപയോഗിച്ച് ആര്‍ക്കും എവിടെയും സമുദ്രജലസംഭരണികള്‍ സജ്ജമാക്കാനും കഴിയും.


100 ലി. കൃത്രിമ സമുദ്രജലനിര്‍മാണത്തിന് താഴെ പറയുന്ന രാസപദാര്‍ഥങ്ങളാണ് വേണ്ടത്:


സോഡിയം ക്ളോറൈഡ് 2721.3 ഗ്രാം

മഗ്നീഷ്യം ക്ളോറൈഡ് 812.9 "

മഗ്നീഷ്യം സള്‍ഫേറ്റ് 165.8 "

കാല്‍സ്യം സള്‍ഫേറ്റ് 126.0

പൊട്ടാസ്യം സള്‍ഫേറ്റ് 86.3 "

കാല്‍സ്യം കാര്‍ബണേറ്റ് 12.3

സോഡിയം ബ്രോമൈഡ് 8.5

അലങ്കരണവും പ്രകാശ സംവിധാനവും

സമുദ്രസസ്യങ്ങള്‍ ആകര്‍ഷകങ്ങളാണെങ്കിലും ഉപ്പുവെള്ളം നിറച്ച അക്വേറിയങ്ങള്‍ക്കു അവ അത്ര യോജിച്ചവയല്ല; അവ വളരെവേഗം ജീര്‍ണിച്ചുതുടങ്ങും. അതുകൊണ്ട് ചെടികള്‍ വളരെ അപൂര്‍വമായേ ഇതിന് ഉപയോഗിക്കാറുള്ളൂ. വിചിത്ര സസ്യങ്ങളെക്കൊണ്ട് അക്വേറിയങ്ങളെ മനോഹരമാക്കാനുള്ള ഈ പരിമിതിയുടെ പശ്ചാത്തലത്തില്‍ മറ്റുവിധത്തില്‍ അലങ്കരിച്ചുവേണം ഇവയെ ആകര്‍ഷകമാക്കാന്‍. അതിനുവേണ്ടി മാര്‍ബിള്‍ തുടങ്ങിയ ശിലാഖണ്ഡങ്ങളും സ്ഫടികോപലങ്ങളും ഉപയോഗിക്കാവുന്നതാണ്. പ്രകൃതിദത്തമായ വര്‍ണവൈവിധ്യം കലര്‍ത്താന്‍, തിരഞ്ഞെടുത്ത പാറക്കഷണങ്ങളില്‍ ഇപോക്സി റെസിന്‍ കൊണ്ടു പെയിന്റ് ചെയ്യുന്നതുകൊള്ളാം. പറ്റിയ വലുപ്പവും ആകൃതിയുമുള്ള കടല്‍ കക്കകളും പവിഴങ്ങളും അലങ്കാരവസ്തുക്കളായി എടുക്കാവുന്നതാണ്. ഇവ വളരെ മനോഹരങ്ങളാണെന്നതിനു പുറമേ കടല്‍ക്കുതിര തുടങ്ങിയ ജീവികള്‍ക്ക് ഒളിക്കാനും മറ്റും പറ്റിയ ഇടങ്ങളും പ്രദാനം ചെയ്യുന്നു. 'കടല്‍വിശറി' (Sea fan) പോലെ സസ്യങ്ങളോട് സാദൃശ്യമുള്ള ജീവികളും അക്വേറിയങ്ങള്‍ക്ക് അലങ്കാരവസ്തുക്കളാണ്.

സമുചിതമായ പ്രകാശസന്നിവേശംകൂടി ഉണ്ടാകുമ്പോള്‍ മാത്രമേ ഇവയുടെ ആകര്‍ഷകത്വം പൂര്‍ണമാവുകയുള്ളു. താപദീപ്തമായ ദീപങ്ങള്‍ ഇതിന് പററിയതെങ്കിലും താപനില വര്‍ധനയുണ്ടാകാമെന്ന ഒരു ദോഷം ഇക്കാര്യത്തില്‍ പറയാനുണ്ട്. പ്രതിദീപ്തദീപങ്ങള്‍ക്കു ചെലവു കുറവാണ്. ഇതു സാരമായ ചൂടുണ്ടാക്കുകയില്ലെന്നും കൂടുതല്‍ പ്രകാശം തരുമെന്നും ഉള്ള മെച്ചവുമുണ്ട്. അര്‍ധതാര്യമായ ജന്തുക്കളുടെ പ്രദര്‍ശനത്തിന് പശ്ചാത് പ്രകാശനം വളരെയേറെ ഭംഗി നല്‍കും. ഉള്‍ഭാഗം കഴുകി വെടിപ്പാക്കാനും അലങ്കാരപദാര്‍ഥങ്ങള്‍ സംവിധാനം ചെയ്യാനും കഴിയത്തക്കവണ്ണമായിരിക്കണം ടാങ്കുകളുടെ സംവിധാനം. രോഗം പിടിപെട്ട മത്സ്യങ്ങളേയും ഭക്ഷണത്തിനുപയോഗിക്കുന്ന ജീവികളേയും സൂക്ഷിക്കാനും മറ്റുമായി വേറെ ചില ജലസംഭരണികളും ആവശ്യമാണ്.

ഭക്ഷണരീതി

അക്വേറിയത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ തീറ്റ നല്‍കണം. തീറ്റയുടെ നിറം, മണം, വലുപ്പം, ഗുണം, സ്വഭാവം എന്നിവയൊക്കെ പ്രധാനമാണ്. പെല്ലറ്റ്സ്, ഫ്ളേക്സ്, ടാബ്ലറ്റ്സ്, സ്റ്റിക്സ് എന്നിങ്ങനെ പല രൂപത്തിലും അക്വേറിയം തീറ്റകള്‍ ലഭിക്കും. വെള്ളത്തിന്റെ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നവ, മധ്യതലത്തില്‍ തങ്ങിനില്‍ക്കുന്നവ, അടിത്തട്ടില്‍ വീണുകിടക്കുന്നവ എന്നിങ്ങനെ വിവിധതരം തീറ്റകളുണ്ട്. നായ്ബിസ്ക്കറ്റ് പൊടികള്‍, പുഴുങ്ങിയ മുട്ട, വേവിച്ച ധാന്യങ്ങള്‍, ചെമ്മീന്‍, പാകപ്പെടുത്തിയ കരള്‍, ജലപ്രാണികള്‍, കൊതുകിന്റെ ലാര്‍വ, ട്യൂബിഫെക്സ് തുടങ്ങിയവ ഉചിതമായ ഭക്ഷണസാധനങ്ങളാണ്. വൈവിധ്യമുള്ള പദാര്‍ഥങ്ങള്‍ അല്പാല്പം ഇടയ്ക്കിടയ്ക്കു നല്‍കുകയാണ് ഒരൊറ്റ തവണയായി ഒരുമിച്ചു കൊടുക്കുന്നതിനേക്കാള്‍ നല്ലത്. തെറ്റായ ഭക്ഷണരീതിമൂലം മത്സ്യങ്ങള്‍ ചത്തുപോയെന്നുവരാം. അക്വേറിയത്തിലെ മത്സ്യങ്ങള്‍ക്കു ദിവസങ്ങളോളം ഭക്ഷണം കൂടാതെ ജീവിക്കാന്‍ കഴിയും. ഒരിക്കലും അമിതമായി അവയ്ക്കു ഭക്ഷണം നല്‍കരുത്. യഥാര്‍ഥത്തില്‍ അമിതഭക്ഷണം കൊണ്ടുള്ള വിപത്തിനെക്കാള്‍ കൂടുതല്‍ ഭയപ്പെടേണ്ടത് ഹാനികരമായ ജീവാണു(bacteria)ക്കളുടെ വര്‍ധനവുണ്ടാക്കിത്തീര്‍ക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങളെയാണ്. അതിനാല്‍ തീറ്റ അധികമായി അടിഞ്ഞുകൂടാതെയും അഴുകാതെയും ശ്രദ്ധിക്കണം.

രോഗങ്ങള്‍

താഴെപ്പറയുന്ന കാരണങ്ങള്‍കൊണ്ട് അക്വേറിയത്തിലെ ജീവികള്‍ക്ക് രോഗങ്ങള്‍ പിടിപെടാറുണ്ട്.

a.തെറ്റായ ഭക്ഷണരീതി;

b.വെള്ളം പെട്ടെന്നു മാറുമ്പോഴുണ്ടാകുന്ന പരിസരാഘാതം;

c.വൈറസ്സുകള്‍, ബാക്റ്റീരിയാ, പ്രോട്ടോസോവന്‍ പരോപജീവികള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗങ്ങള്‍.

ഫിന്‍റോട്ട്, ഡ്രോപ്സി, ഷിമ്മി, മലബന്ധം, ചിരങ്ങ് തുടങ്ങിയവ മത്സ്യങ്ങള്‍ക്കു സാധാരണ വരാറുള്ള രോഗങ്ങളാണ്. ഉടലും വാലും ചിറകുകളും അഴുകുകയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന മത്സ്യരോഗം. വ്രണങ്ങള്‍, കീറിയ ചിറകുകള്‍ തുടങ്ങിയവ 'ഫിന്‍റോട്ട്' എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ്. സമുദ്രജലത്തിലുള്ള ജീവാണുക്കളാണ് ഇതിന് നിദാനം. ഈ രോഗാണു സംക്രമണത്തിനുള്ള ഏറ്റവും നല്ല പ്രതിവിധി ക്ളോറോമൈസെറ്റിന്‍, പെനിസിലിന്‍, സ്ട്രെപ്റ്റോമൈസിന്‍ എന്നിവയുടെ ഒരു സംയോഗമാണ് (മൂന്നു ഗ്യാലന്‍ വെള്ളത്തില്‍ ഇവയോരോന്നിന്റേയും 250 മി.ഗ്രാം വീതം).

അക്വേറിയത്തെ ആരോഗ്യകരമായ നിലയില്‍ സംരക്ഷിക്കണമെങ്കില്‍ അതിലെ ശുചിത്വം, പ്രകാശം, സസ്യവര്‍ഗസമൃദ്ധി, ആഹാരം, സ്ഥലപര്യാപ്തി എന്നിവയില്‍ ശ്രദ്ധിച്ചേ മതിയാവൂ.

അക്വേറിയം തയ്യാറാക്കുന്നരീതി

ഒരു അക്വേറിയം ടാങ്ക് സജ്ജീകരിക്കുന്നതില്‍ പല ഘടകങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. അക്വേറിയം ടാങ്ക് സ്ഥാപിക്കുവാനുദ്ദേശിക്കുന്ന സ്ഥലം, ടാങ്കിന്റെ വലുപ്പം; ആകൃതി, തരം, ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്‍ഡ്. ടാങ്കിന്റെ മുകള്‍മൂടി, ടാങ്കില്‍ സ്ഥാപിക്കേണ്ട ഫില്‍ട്ടര്‍, എയ്റേറ്റര്‍, ഫീഡിംഗ് ട്രേകള്‍, ലൈറ്റുകള്‍, മറ്റനുസാരികള്‍, ടാങ്കില്‍ നിറയ്ക്കുന്ന വെള്ളം, നടുവാനുദ്ദേശിച്ചിട്ടുള്ള ചെടികള്‍, പായലുകള്‍, നിക്ഷേപിക്കാനുദ്ദേശിച്ചിട്ടുള്ള മത്സ്യഇനങ്ങള്‍, മത്സ്യങ്ങള്‍ക്കു നല്‍കേണ്ട തീറ്റകള്‍, രോഗപ്രതിരോധ മരുന്നുകള്‍ തുടങ്ങി എല്ലാ കാര്യങ്ങളും മുന്‍കൂട്ടി വിശദമായി ആലോചിച്ച് ആസൂത്രണം ചെയ്യണം.

സാധാരണയായി തയ്യാറാക്കിവരുന്ന അക്വേറിയം ടാങ്കുകളുടെ ആകൃതി ദീര്‍ഘചതുരമാണ്. നീളം x വീതി x ഉയരം എന്ന കണക്കില്‍ 60 x 30 x 30 സെ.മീ. (54 ലി.)., 90 x 30 x 38 സെ.മീ. (104 ലി.), 90 x 38 x 45 സെ.മീ. (156 ലി.), 120 x 38 x 45 സെ.മീ. (209 ലി.) - അളവിലുള്ള അക്വേറിയങ്ങളാണ് പൊതുവേ ഉണ്ടാക്കുന്നത്. അളവിലും ആകൃതിയിലും വ്യത്യസ്തമായ അക്വേറിയങ്ങള്‍ ഇപ്പോള്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. ബലമുള്ള സ്റ്റാന്റുകളില്‍ ഉറപ്പിച്ചിട്ടുള്ളതും പല ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ള മുകളടപ്പോടുകൂടിയതുമായ അക്വേറിയങ്ങളാണ് 'ഹോം അക്വേറിയം' എന്ന വിഭാഗത്തില്‍പ്പെടുന്നത്.

'സിലിക്കോണ്‍ സീലന്റ്' ഉപയോഗിച്ച് നാലുവശവും അടിയിലും ഗ്ളാസ് ഷീറ്റുകള്‍ ഒട്ടിച്ചുണ്ടാക്കുന്ന 'ആള്‍-ഗ്ളാസ് അക്വേറിയം ടാങ്കുകളാണ് ഇപ്പോള്‍ സര്‍വസാധാരണമായിട്ടുള്ളത്. വിവിധതരം ഫ്രെയിമുകള്‍ തീര്‍ത്ത് അക്വേറിയം ടാങ്കുകള്‍ അതിനുള്ളില്‍ ഇറക്കിവയ്ക്കുമ്പോള്‍ അവയ്ക്ക് കൂടുതല്‍ ആകര്‍ഷകത്വമുണ്ടാകുന്നു. ഗ്ളാസ് ഷീറ്റുകള്‍ക്കു പകരം 'അക്രിലിക്' ഷീറ്റുകള്‍ ഉപയോഗിച്ചും അക്വേറിയം ടാങ്കുകള്‍ ഉണ്ടാക്കാറുണ്ട്.

വെള്ളം ചോരാത്ത രീതിയില്‍ നന്നായി ഒട്ടിച്ചുണ്ടാക്കിയ അക്വേറിയത്തില്‍ ഒരു വാട്ടര്‍ ഫില്‍ട്ടര്‍ സജ്ജീകരിക്കുക എന്നതാണ് ആദ്യത്തെ നടപടി. വെള്ളം എപ്പോഴും ശുദ്ധമായിരിക്കാനും മത്സ്യങ്ങള്‍ ആരോഗ്യത്തോടെ ടാങ്കിലെ വെള്ളത്തില്‍ ജീവിച്ചിരിക്കുവാനും അക്വേറിയം ടാങ്കിലെ വെള്ളം നിരന്തരം മാറ്റുന്നത് ഒഴിവാക്കുവാനുമാണ് ടാങ്കില്‍ ഒരു വാട്ടര്‍ ഫില്‍ട്ടര്‍ ഘടിപ്പിക്കുന്നത്. വിവിധതരം വാട്ടര്‍ ഫില്‍ട്ടറുകള്‍ ഉണ്ട്. മെക്കാനിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ എന്നിങ്ങനെ ഫില്‍ട്ടറുകളെ മൂന്നായി തരംതിരിക്കാം. മെക്കാനിക്കല്‍ ഫില്‍ട്ടര്‍ വെള്ളത്തില്‍ തങ്ങിനില്‍ക്കുന്ന വലിയ പൊടിപടലങ്ങളും അഴുക്കുകളും നീക്കം ചെയ്യും. കെമിക്കല്‍ഫില്‍ട്ടര്‍ ജലത്തിന്റെ രാസഘടന നഷ്ടപ്പെടാതെ നിലനിര്‍ത്തും. എന്നാല്‍ ഒരു ബയോഫില്‍ട്ടര്‍, ടാങ്കിന്റെ അടിത്തട്ടില്‍ കൂട്ടമായി വളരുന്ന ബാക്ടീരിയങ്ങളെ പരിപോഷിപ്പിച്ച് ടാങ്കിലുണ്ടാകുന്ന അഴുക്കുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ചുരുക്കത്തില്‍ ഒരു ബയോഫില്‍ട്ടര്‍ മെക്കാനിക്കല്‍, കെമിക്കല്‍ഫില്‍ട്ടറുകളുടേതടക്കമുള്ള എല്ലാ ശുചീകരണ പ്രവര്‍ത്തനങ്ങളും ഒരുമിച്ച് നിര്‍വഹിക്കുന്നു എന്നു പറയാം.

ഗ്ലാസ് അക്വേറിയങ്ങളുടെ അടിയില്‍ വയ്ക്കാവുന്ന പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ചതുരത്തിലുള്ളതും ദ്വാരങ്ങളോടുകൂടിയതുമായ ഒരു ഉപകരണമാണ് ബയോളജിക്കല്‍ ഫില്‍ട്ടര്‍ ഉണ്ടാക്കുവാനുപയോഗിക്കുന്നത്. ഇതില്‍നിന്നുള്ള ഒരു ട്യൂബ് വഴി ഫില്‍ട്ടറിനടിയിലൂടെ വായു കടത്തിവിടുവാന്‍ കഴിയും. ഈ ഫില്‍ട്ടര്‍ സംവിധാനം ടാങ്കിനടിയില്‍ വച്ചതിനുശേഷം അതിനുള്ളില്‍ ചെറുപരലുകളും മണലും 5-7.5 സെ.മീ. കനത്തില്‍ വിതറിയശേഷം ടാങ്കില്‍ സാവകാശം വെള്ളം നിറയ്ക്കണം. ഫില്‍ട്ടറിനടിയിലൂടെ വായു കടത്തിവിടുമ്പോള്‍ അവ കുമിളകളായി മണലിലൂടെ മുകളിലേക്ക് പോകുകയും ടാങ്കിനുള്ളിലെ വെള്ളം പരിസഞ്ചരണം ചെയ്യുകയും അടിത്തട്ടിലെ മണ്ണില്‍ ജലത്തിലുള്ള അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും തങ്ങി നില്‍ക്കുകയും വെള്ളം ശുദ്ധീകരിക്കുകയും ചെയ്യും. ഈ മണ്ണില്‍ ജലസസ്യങ്ങള്‍ കൂടി വച്ചുപിടിപ്പിച്ചാല്‍ അക്വേറിയം ടാങ്കിലുണ്ടാകുന്ന അമോണിയയെ ഈ ഫില്‍ട്ടറിലെ ബാക്ടീരിയങ്ങള്‍ നൈട്രൈറ്റായും നൈട്രേറ്റായും മാറ്റുന്നതിനാല്‍ അവ ജലസസ്യങ്ങള്‍ക്കുള്ള പോഷകങ്ങളാകുന്നു.

ടാങ്കുകളില്‍ സസ്യങ്ങള്‍ക്കു വേരുറച്ചുനില്ക്കാന്‍ കഴിയുംവിധത്തില്‍ ആവശ്യത്തിന് മണലോ ചരലോ ഇടേണ്ടതാണ്. കരിങ്കല്ല്, ക്വാര്‍ട്സൈറ്റ്, സ്ലേറ്റ്കല്ല്, മാര്‍ബിള്‍ തുടങ്ങിയവ അനുയോജ്യമായ തരത്തിലും രൂപത്തിലും ഇവയ്ക്കു പശ്ചാത്തലമായി ഉപയോഗിക്കണം. കളിമണ്ണ്, സ്ഫടികം, പ്ലാസ്റ്റിക് തുടങ്ങിയവകൊണ്ട് നിര്‍മിച്ച കൃത്രിമ ശിലാഖണ്ഡങ്ങളും ഇതിനു സ്വീകരിക്കാവുന്നതാണ്. അക്വേറിയത്തില്‍ വളര്‍ത്തേണ്ട സസ്യങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധിക്കണം. മണല്‍ ആവശ്യമില്ലാതെ വേഗം പടര്‍ന്ന് വളരാന്‍ കഴിയുന്നവയും ഓക്സിജന്‍ ധാരാളം ഉത്പാദിപ്പിക്കുന്നവയുമാകണം തിരഞ്ഞെടുക്കപ്പെടുന്ന സസ്യങ്ങള്‍. വാലിസ്നേറിയ (vallisneria) സാജിറ്റേറിയ (Sagittaria) മിറിയോഫില്ലം (Myriophyllam) എക്കിനോഡോറസ് (Echinodorus) ഹൈഗ്രോഫില (Hygrophila) എന്നിവ ഇതിനു പറ്റിയവയാണ്. ഇവയുടെ പ്രതലാവരണത്തിനു റിക്സിയയും ലെമ്നയും (Riccia & Lemna) ഉപയോഗിക്കപ്പെടുന്നു. ഉള്‍ഭാഗത്തിന് തണല്‍ നല്കുന്ന കാര്യത്തിലും ഈ ചെടികള്‍ പ്രയോജനപ്പെടും.

നൈറ്റെല്ല (Nitella) തുടങ്ങിയ ചില പ്രത്യേകതരം ആല്‍ഗകള്‍ അന്നാംശം കലര്‍ന്നവയും ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നവയും ആകയാല്‍ ഇവ അക്വേറിയങ്ങളുടെ സുസ്ഥിതിക്കു സഹായകമാണെങ്കിലും, ഇക്കൂട്ടത്തിലെ പലതും വെള്ളത്തിനു പച്ചനിറം വരുത്തുകയും മത്സ്യങ്ങളെ നോക്കിക്കാണാന്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രകാശഗതി ക്രമപ്പെടുത്തിയും വെള്ളത്തില്‍ ആവശ്യമായ അഭിക്രിയകള്‍ നടത്തിയും ഇത് പരിഹരിക്കാം. മറ്റു ചിലയിനം ആല്‍ഗകള്‍ (Blue-green algae, Brown Algae) സ്ഫടികച്ചില്ലുകളില്‍ പായല്‍പോലെ പറ്റിപ്പിടിക്കും. ഇവ സ്പോഞ്ച് കൊണ്ടോ തുണിക്കഷണങ്ങള്‍ കൊണ്ടോ തുടച്ചുമാറ്റണം. അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന ജൈവപദാര്‍ഥങ്ങള്‍ കൃത്യമായി വെളിയിലേക്ക് വലിച്ചു കളയേണ്ടതാണ്.

സസ്യങ്ങള്‍ വേരുപിടിച്ചുകഴിഞ്ഞാല്‍ ടാങ്കിനെ പ്ലാസ്റ്റിക്കോ പ്ലൈവുഡോ കൊണ്ടുണ്ടാക്കിയ മൂടികൊണ്ടടയ്ക്കുന്നു. ഇതില്‍ ലൈറ്റിംഗിനും എയ്റേഷനും എല്ലാക്രമീകരണങ്ങളും ഉണ്ടാകണം. ഒരു വായുബുദ്ബുദധാര ഇതിനുള്ളിലൂടെ പായിച്ചാല്‍ കൂടുതല്‍ ഓക്സിജന്‍ ഇതിനുള്ളില്‍ ലയിക്കാനും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുകളയാനും ജലപരിസഞ്ചരണം സുഗമമാക്കാനും കഴിയുന്നു. അക്വേറിയത്തിലെ ജലത്തിന്റെയും മത്സ്യങ്ങളുടെയും ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നതിനും നിറഭേദങ്ങള്‍ നല്‍കുന്നതിനും അക്വേറിയം ലൈറ്റുകള്‍ ഉപയോഗിക്കുന്നു. വെള്ളം ചൂടാക്കുന്ന ലൈറ്റുകള്‍ ഒഴിവാക്കണം. എന്നാല്‍ ജലസസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ലൈറ്റുകള്‍ അത്യാവശ്യമാണ്. ദിവസവും ഏതാനും മണിക്കൂറുകളിലേക്കെങ്കിലും പ്രത്യക്ഷമോ പ്രസാരിതമോ ആയ ഏതെങ്കിലും പ്രകാശം ടാങ്കുകളില്‍ കടത്തിവിടണം. കൃത്രിമപ്രകാശത്തിന് പ്രതിദീപ്തമോ (flourescent) താപദീപ്തമോ (incandescent) ആയ ദീപമാണ് വേണ്ടത്.

വെള്ളത്തിന്റെ താപനില ക്രമപ്പെടുത്തി നിര്‍ത്തേണ്ടതും വളരെ ആവശ്യമാണ്. ഒരിക്കലും അതു വളരെ ഉയര്‍ന്നു പോകാനിടയാകരുത്. ചൂടുവെള്ളത്തില്‍ മത്സ്യങ്ങള്‍ പെട്ടെന്നു തളര്‍ന്നുപോകും. പച്ചവെള്ളത്തെ അപേക്ഷിച്ച് വളരെ കുറച്ചു ഓക്സിജന്‍ മാത്രമേ ചൂടുവെള്ളമുള്‍ക്കൊള്ളുന്നുള്ളു. ടാങ്കിലെ ജലത്തിന്റെ താപനില കുറയുന്ന അവസരങ്ങളില്‍ താപനില ക്രമീകരിക്കുന്നതിന് ടാങ്കിന്റെ അരികില്‍ ഹീറ്ററുകളും തെര്‍മോമീറ്ററുകളും സ്ഥാപിക്കാവുന്നതാണ്.

വിവിധതരം മീനുകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ വിധത്തില്‍ ജലത്തിന്റെ കാഠിന്യത്തിലും (hardness) വ്യത്യാസം വരുത്തേണ്ടതുണ്ട്. അല്‍പം കാഠിന്യമുള്ള ക്ഷാരീയജലമാണ് കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് ഉതകുന്നതെങ്കില്‍, മുട്ടയിടുന്നവയ്ക്കു വേണ്ടത് മൃദുവായ അമ്ളജലമാണ്. ജലസ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മത്സ്യവൃദ്ധിക്കു പ്രേരകമാകുമെന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

ടാങ്കിലെ ജലത്തിന്റെ ഗുണമേന്മ ഇടയ്ക്കിടെ പരിശോധിക്കണം. മത്സ്യങ്ങള്‍ പുറന്തള്ളുന്ന അഴുക്കും അവശിഷ്ടങ്ങളും 'അമോണിയ' ഉണ്ടാക്കുന്നവയാണ്. ഇത് ക്രമേണ മത്സ്യങ്ങള്‍ക്ക് ദോഷകരമാകുന്ന 'നൈട്രേറ്റു'കളായി മാറും. ബയോഫില്‍ട്ടര്‍ ശരിയായി ടാങ്കില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നൈട്രൈറ്റുകളെല്ലാം നൈട്രേറ്റുകളാക്കി മാറ്റപ്പെടുകയും അവ ജലസസ്യങ്ങള്‍ക്ക് പോഷകങ്ങളാകുകയും ചെയ്യും. ജലത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുകയാണെങ്കില്‍ ടാങ്കില്‍ നിന്നും ജലം മാറ്റണം. ഭാഗികമായോ പൂര്‍ണമായോ മാറ്റേണ്ടതുണ്ടോ എന്നു ശ്രദ്ധാപൂര്‍വം മനസ്സിലാക്കേണ്ടതുണ്ട്. ബയോഫില്‍ട്ടര്‍ നന്നായി പ്രവര്‍ത്തിക്കുന്ന ടാങ്കുകളില്‍ നിന്നും മാസങ്ങളോളം ജലം മാറ്റേണ്ടിവരില്ല. ജലം മാറ്റുന്നതിനും ഒഴിക്കുന്നതിനും കുഴലുകള്‍ ഉപയോഗിച്ച് 'സൈഫണ്‍' ചെയ്യുകയാണ് വേണ്ടത്. ടാങ്കിലേക്ക് ഒഴിക്കുന്ന ജലത്തിന്റെ ഗുണമേന്മ മുന്‍കൂട്ടി ഉറപ്പുവരുത്തിയിരിക്കണം.

ടാങ്കിനു പിന്നില്‍ ചിത്രങ്ങളോടു കൂടിയ വര്‍ണ പോസ്റ്ററുകള്‍ പതിപ്പിച്ച് അഴകും ഭംഗിയും വര്‍ധിപ്പിക്കുന്നു. ഒന്നോ രണ്ടോ ആഴ്ച ബയോഫില്‍ട്ടര്‍ മാത്രം പ്രവര്‍ത്തിപ്പിച്ച് ടാങ്കിനെ പ്രവര്‍ത്തന സജ്ജമാക്കിത്തീര്‍ക്കുന്നു. പ്രവര്‍ത്തന സജ്ജമായ ടാങ്കില്‍ മത്സ്യങ്ങളെ നിക്ഷേപിക്കാം.

അക്വേറിയം സജ്ജീകരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ വിവിധതരം അനുസാരികള്‍ വാണിജ്യാടിസ്ഥാനത്തില്‍ത്തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ലോക കമ്പോളത്തില്‍ 500-ലധികം ഇനം അക്വേറിയം അനുസാരികള്‍ ലഭ്യമാണ്. അക്വേറിയം അനുസാരികള്‍ കുടില്‍ വ്യവസായമായും ഫാക്ടറിതലത്തിലും ഉത്പാദിപ്പിക്കുന്നുണ്ട്. കയറ്റിറക്കുമതി കമ്പോളങ്ങളില്‍ അക്വേറിയം അനുസാരികളും ആധുനികതരം അക്വേറിയം ടാങ്കുകളും ലിസ്റ്റ് ചെയ്യപ്പെട്ട ഇനങ്ങളായി മാറിയിട്ടുണ്ട്.

അക്വേറിയം സൂക്ഷിപ്പ് ഒരു ഹോബിയായി ലോകമെമ്പാടും വ്യാപിച്ചതോടെ അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തലും വിപണനവും ആദായകരമായ ഒരു തൊഴിലായി മാറിയിട്ടുണ്ട്. വിവിധതരം അലങ്കാരമത്സ്യങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിനുള്ള സാധ്യതകള്‍ വര്‍ധിച്ചതോടെ ശാസ്ത്രീയമായ രീതിയില്‍ അലങ്കാര മത്സ്യകൃഷി നടത്തുന്നതിനുള്ള ബൃഹത്സംരംഭങ്ങള്‍ പല രാജ്യങ്ങളിലും ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നുണ്ട്. വിദേശ വിപണികളില്‍ അലങ്കാര മത്സ്യങ്ങള്‍ക്ക് പ്രിയം ഏറിവരുന്നതിനാല്‍ കയറ്റുമതി ലക്ഷ്യമാക്കി വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യകൃഷി ഫാമുകള്‍ പല രാജ്യങ്ങളിലും സ്ഥാപിതമാകുന്നുണ്ട്.

അക്വേറിയങ്ങളിലേക്കാവശ്യമായ അലങ്കാരമത്സ്യങ്ങളെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അമേരിക്ക, ജര്‍മനി, ഹോളണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്‍, ഡെന്മാര്‍ക്ക്, ബല്‍ജിയം, ഇംഗ്ളണ്ട്, ജപ്പാന്‍, ആസ്റ്റ്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവയാണ്. അലങ്കാര മത്സ്യങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലും കയറ്റുമതിയിലും മുന്നിട്ട് നില്‍ക്കുന്നത് ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളായ ചൈന, ഹോങ്കോങ്, സിംഗപ്പൂര്‍, തായ് ലാന്റ്, തായ് വാന്‍, ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ്. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളും വന്‍തോതില്‍ അലങ്കാരമത്സ്യകൃഷി ചെയ്യുകയും മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. അമ്പതു വര്‍ഷങ്ങളിലധികമായി ചുരുങ്ങിയതോതില്‍ ഇന്ത്യയില്‍ നിന്നും അലങ്കാര മത്സ്യങ്ങളെ വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.

അക്വേറിയം ഗാര്‍ഡനിങ്

വിദേശരാജ്യങ്ങളില്‍ അക്വേറിയം സൂക്ഷിപ്പുകാര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന കൌതുകകരമായ ഒരു ഹോബിയാണ് 'അക്വേറിയം ഗാര്‍ഡനിങ്'. ഗ്ളാസ് അക്വേറിയം ടാങ്കുകളില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുക എന്നതിലുപരി ടാങ്കിനുള്ളില്‍ മനോഹരമായ ഒരു ഉദ്യാനം കൂടി സജ്ജീകരിക്കുക എന്നതാണ് അക്വേറിയം ഗാര്‍ഡനിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. അക്വേറിയം ടാങ്കിനുള്ളില്‍ ലാന്‍ഡ്-റോക്ക്-വാട്ടര്‍ സ്കേപ്പിംഗ് നടത്തിയും 'ബുഷ് കാര്‍പ്പറ്റുകള്‍' ഉണ്ടാക്കിയും ടെറാകോട്ട, ചൈനാ ക്ളേ, ഡ്രിഫ്റ്റ്വുഡ് മുതലായവ ഉപയോഗിച്ച് 'സ്ട്രക്ച്ചറു'കളുണ്ടാക്കിയും അക്വേറിയം ഗാര്‍ഡനുകള്‍ മോടിപിടിപ്പിക്കാറുണ്ട്. റോക്ക് ബേസുകളും (rock base) സ്മോക്കറുക(smokers)ളുമുപയോഗിച്ച് വെള്ളച്ചാട്ടങ്ങളും നീരൊഴുക്കുകളും 'ഫോഗും' സൃഷ്ടിച്ച് അക്വേറിയം ഗാര്‍ഡനുകള്‍ ആകര്‍ഷകമാക്കാം.

അക്വേറിയം ഗാര്‍ഡനിങ്ങിനാവശ്യമായ ജലസസ്യങ്ങളുടെ പരിചരണത്തിനുവേണ്ടി കാര്‍ബണ്‍ഡൈഓക്സൈഡ് പിഫ്യൂസറുകള്‍, പ്രത്യേകതരം ലൈറ്റുകള്‍, പ്ളാന്റ് ന്യൂട്രിയന്റുകള്‍ ഗാര്‍ഡന്‍ സെറ്റിംഗുകള്‍ മുതലായവ ഇന്ന് ലഭ്യമാണ്.

അക്വേറിയം-രംഗവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകള്‍ നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെടുകയാണ്. ചൈനക്കാര്‍ രൂപകല്പന ചെയ്ത് പുറത്തിറക്കിയിട്ടുള്ള 'മോള്‍ഡഡ് അക്വേറിയ'ങ്ങളും ഓരോ വ്യക്തിയുടെയും അവരുടെ കുടുംബത്തിന്റേയും ഭാഗ്യ-ഐശ്വര്യ ചിഹ്നമായി വീടുകളില്‍ സൂക്ഷിക്കേണ്ട ഭാഗ്യലക്ഷണമൊത്തതും 'വാസ്തു'-'ഹസ്തരേഖ'-'ജ്യോതിഷ'-'ശാസ്ത്രങ്ങളനുസരിച്ച് രൂപകല്പന ചെയ്തിട്ടുള്ളതുമായി വിശേഷതരം പാം അക്വേറിയ'ങ്ങളും ഭാഗ്യവും ഭാവിയും പ്രവചിക്കുന്ന ഇനം അക്വേറിയം മത്സ്യങ്ങളെ ഭക്ത്യാദരപൂര്‍വം സൂക്ഷിക്കുന്ന ഹോം അക്വേറിയങ്ങളും ചൈന തായ്വാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു.

(ഡോ. എന്‍. ബാലകൃഷ്ണന്‍ നായര്‍, സഞ്ജീവ് ഘോഷ്, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍