This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അകാലി

ജനസംഖ്യകൊണ്ട് ഇന്ത്യയിലെ മൂന്നാമത്തെ മതവിഭാഗമായ സിക്കുകാര്‍ സ്വയം വിശേഷിപ്പിക്കാനും അവരുടെ രാഷ്ട്രീയ കക്ഷിയെ സൂചിപ്പിക്കുവാനും ഉപയോഗിക്കുന്ന പദം. കാലാതീതനും സര്‍വന്തര്യാമിയുമായ ഏകദൈവത്തില്‍ വിശ്വസിക്കുന്നവര്‍ എന്നാണ് ഈ പദത്തിന്റെ വാച്യാര്‍ഥം. സിക്കുകാരുടെ പത്താമത്തേയും അവസാനത്തേയും ഗുരുവായ ഗോവിന്ദ്സിങ്ങിന്റെ (1666-1708) കാലത്താണ് ഈ പദം പരക്കെ പ്രചാരത്തില്‍ വന്നതെന്ന് കരുതപ്പെടുന്നു. ഗുരു ഗോവിന്ദ്സിങ്ങിന്റെ പിതാവും ഒമ്പതാമത്തെ ഗുരുവും ആയിരുന്ന തേജ് ബഹദൂറിനെ 1675-ല്‍ അറംഗസീബ് (1618-1707) ചക്രവര്‍ത്തിയുടെ ആജ്ഞ പ്രകാരം വധിച്ചത് ഉള്‍പ്പെടെ പലവിധ ആക്രണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും സിക്കു മതാനുയായികള്‍ ഇരയായതിനെ തുടര്‍ന്ന് ഗുരു ഗോവിന്ദ് സിങ് അവരെ സ്വരക്ഷയ്ക്കായി സൈനികമുറയില്‍ പ്രത്യേക വേഷവിധാനങ്ങള്‍ നിര്‍ദേശിച്ച് സംഘടിപ്പിക്കുകയും 'ഖല്‍സാ' എന്ന പേരില്‍ 1699-ല്‍ അവര്‍ക്കൊരു നേതൃത്വത്തെ രൂപീകരിക്കുകയും ചെയ്തു. അതിനോട് കൂറ് പുലര്‍ത്തുന്നവരും മറ്റു പ്രകാരത്തില്‍ സിക്കു വിശ്വാസങ്ങളും ജീവിതചര്യയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരും ആയവരെയാണ് അന്നുമുതല്‍ അകാലികള്‍ എന്നു വിശേഷിപ്പിച്ച് വരുന്നത്.

അകാലി സന്നദ്ധഭടന്‍

8-ാം ശ. മുതല്‍ 17-ാം ശ. വരെ ഇന്ത്യയില്‍ ഉടനീളം സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും മാനവികതയുടെയും സന്ദേശം പ്രചരിപ്പിച്ച ഭക്തിപ്രസ്ഥാനത്തിന്റെ അവസാന കണ്ണികളില്‍ ഒരാളായിരുന്നു സിക്കു മതസ്ഥാപകനായ ഗുരുനാനാക്ക്. എന്നു മാത്രമല്ല ഇദ്ദേഹത്തിന്റെ ഏകദൈവ ആരാധനാസിദ്ധാന്തത്തില്‍ ഹൈന്ദവ-ക്രൈസ്തവ-ഇസ്ലാം മതങ്ങളിലെ ഉത്തമ ധര്‍മാംശങ്ങളെ സ്വാംശീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അറംഗസീബിന്റെ കാലത്തെ അസഹിഷ്ണുതയോടും പീഡനത്തോടും ഉള്ള പ്രതികരണം എന്ന നിലയില്‍ ഗുരു ഗോവിന്ദ്സിങ് വേഷഭൂഷാദികളിലും ആരാധന തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളിലും സിക്കുകാരെ ഹിന്ദുക്കളില്‍ നിന്നും മുസ്ലിങ്ങളില്‍ നിന്നും വ്യക്തമായി വേര്‍തിരിച്ച് ഒരു പ്രത്യേക കൂട്ടായ്മയായി സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായിട്ടുകൂടിയാണ് ഖല്‍സ എന്ന സംഘടനയും അകാലി എന്ന പ്രയോഗവും പ്രചാരത്തില്‍ വന്നത്. നീല കള്ളികളുള്ള കുപ്പായവും ഉരുക്ക് കൈവളകളും തലപ്പാവും കൃപാണവും (കഠാരപോലുള്ള ആയുധം) മറ്റുമാണ് വേഷമായി സിക്കുകാര്‍ക്ക് നിര്‍ദേശിക്കപ്പെട്ടത്. ഗുരു ഗോവിന്ദ്സിങ് തന്നെയാണ് ഈ നടപടികളോടൊപ്പം അതുവരെ പ്രധാനമായി വാമൊഴിയായും ചിന്നിച്ചിതറിയ ലഘുലേഖകളായും മാത്രം പ്രചരിച്ചിരുന്ന ഗുരുവചനങ്ങളെ ഇന്നത്തെ രൂപത്തില്‍ സമാഹരിച്ചു എഡിറ്റ് ചെയ്ത് ഗുരുഗ്രന്ഥസാഹിബ് എന്ന പേരില്‍ അന്തിമരൂപം നല്കിയത്. സിക്കുകാരുടെ ആരാധനാലയങ്ങളില്‍ വായനയ്ക്കും ആരാധനയ്ക്കുമായി ഗുരുഗ്രന്ഥസാഹിബ് പ്രദര്‍ശിപ്പിക്കണം എന്നും വ്യവസ്ഥ ചെയ്തു. 1708-ല്‍ ഒരു അക്രമിയുടെ കൈകളാല്‍ വധിക്കപ്പെട്ട ഗുരു ഗോവിന്ദ്സിങ് സംഘടിത സിക്കുമതത്തിന്റെയും സിക്ക് രാഷ്ട്രീയ പദ്ധതികളുടെയും കൂടി പിതാവായ അവസാനത്തെ ഗുരുവാണെന്ന് സിക്കുകാര്‍ വിശ്വസിക്കുന്നു. മതപരമായ കര്‍മങ്ങള്‍ നടത്തുന്നതിന് ഇവര്‍ ആസ്ഥാനമായി തിരഞ്ഞെടുത്തത് അമൃതസരസ്സാണ്.

(പി. ഗോവിന്ദപ്പിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B4%BE%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍