This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംശവസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംശവസ്ത്രം

Vestment


മഹാപുരോഹിതന്മാര്‍, പുരോഹിതന്മാര്‍ തുടങ്ങിയവര്‍ സാധാരണ പൗരോഹിത്യ ചിഹ്നമായ വേഷങ്ങള്‍ക്കു പുറമേ പദവിയെ സൂചിപ്പിക്കുന്നതിന് അണിയുന്ന വസ്ത്രം. കര്‍മാനുഷ്ഠാനങ്ങളിലോ പ്രത്യേക സന്ദര്‍ഭങ്ങളിലോ മാത്രമാണ് ഇവ ഉപയോഗിക്കപ്പെടുന്നത്.

പുരാതനകാലംമുതല്‍ രാജാക്കന്മാര്‍ക്കെന്നപോലെ പുരോഹിതന്മാര്‍ക്കും അംശവസ്ത്രങ്ങള്‍ ക്രമീകരിക്കപ്പെട്ടിരുന്നു. ഹിന്ദു മതത്തിലും ഇസ്‍ലാംമതത്തിലും പുരോഹിതന്മാര്‍ക്ക് അംശവസ്ത്രക്രമീകരണങ്ങള്‍ പ്രായേണ കുറവാണ്. എന്നാല്‍ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളില്‍ അതിന് വളരെ പ്രാധാന്യം കല്പിക്കപ്പെടുന്നു. ഇപ്രകാരമുള്ള ക്രമീകരണങ്ങള്‍ യഹൂദസഭയുടെ പാരമ്പര്യത്തില്‍നിന്ന് ഉദ്ഭവിച്ച് കാലാനുസൃതമായി വ്യത്യാസം സംഭവിച്ചിട്ടുള്ളവയാണ്. 'ദൈവ സാദൃശ്യത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു' (ഉത്പത്തി 1 : 27); 'തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു' (സങ്കീര്‍ത്തനം viii : 5) എന്നീ ബൈബിള്‍ വാക്യങ്ങളെ ആധാരമാക്കി ക്രൈസ്തവ നേതാക്കന്മാര്‍ ആദ്യകാലങ്ങളില്‍ ഈ പ്രശ്നത്തെ സമീപിച്ചു. ആദിമമനുഷ്യനായ ആദാമിന് വസ്ത്രമില്ലായിരുന്നുവെങ്കിലും ആ വസ്ത്രമില്ലായ്മയെ പരിപൂര്‍ണ നിര്‍മലതയുടെ പ്രതീകമായാണ് അവര്‍ സങ്കല്പിച്ചത്. യേശുവിന്റെ വസ്ത്രം താബോര്‍ മലയില്‍വച്ച് വെളിച്ചംപോലെ വെള്ളയായി ശോഭിച്ചു (മത്താ. xvii : 2), മാലാഖമാര്‍ മിന്നുന്ന വസ്ത്രങ്ങളാല്‍ ശോഭിച്ചു (ലൂക്കോ. xxiv: 4) എന്ന് ബൈബിളില്‍ പ്രസ്താവിക്കുന്നതുകൊണ്ട് വസ്ത്രധാരണത്തിനു പ്രത്യേകതയുണ്ടായിരിക്കണമെന്ന ആശയത്തിനു പ്രാബല്യം സിദ്ധിച്ചു. അങ്ങനെ ഒന്‍പതു മുതല്‍ പതിമൂന്നു വരെയുള്ള നൂറ്റാണ്ടുകള്‍കൊണ്ട് അംശവസ്ത്രത്തെ സംബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ ഓരോ സഭയിലുമുണ്ടായി.

പുരോഹിതന്മാരില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മാനുഷ്ഠാനപരമായ അധികാരങ്ങളുടെ ബാഹ്യമായ അടയാളങ്ങളായി അവരുടെ വസ്ത്രധാരണത്തില്‍ അംശവസ്ത്രങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ക്രൈസ്തവ പൗരോഹിത്യത്തില്‍ രാജത്വവും ഉള്‍ക്കൊള്ളുന്നുവെന്നാണു സങ്കല്പം. ക്രിസ്തു മഹാപുരോഹിതനും രാജാവുമായിരുന്നു. 'നിങ്ങളോ... തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗവും, വിശുദ്ധ വംശവും, സ്വന്തജനവും ആകുന്നു' (I പത്രോ. ii : 9). സഭയുടെ ചരിത്രത്തില്‍ പൌരോഹിത്യത്തെ സംബന്ധിച്ച് പല അഭിപ്രായവ്യത്യാസങ്ങളുമുണ്ടായി. ഇതുമൂലം ഓരോ സഭാവിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസത്തിനനുസൃതമായ അംശവസ്ത്രക്രമീകരണങ്ങളും ഉണ്ടായി.

യഹൂദസഭ. അഹറോന്‍ സമാഗമനകൂടാരത്തില്‍ പ്രവേശിക്കുന്നതിനു പ്രത്യേകവസ്ത്രങ്ങള്‍ ഉണ്ടാക്കണമെന്ന് യഹോവ മോശയോടു കല്പിക്കുന്നു. (പുറപ്പാട് xx viii : 40, xx xix : 27). കൂടാരത്തില്‍ ശുശ്രൂഷകള്‍ നടത്തുമ്പോള്‍ അങ്കി, നടുക്കെട്ട്, തലപ്പാവ് എന്നീ മൂന്നു കാര്യങ്ങള്‍ പുരോഹിതന്റെ അംശവസ്ത്രത്തിലുണ്ട്. മഹാപുരോഹിതനു വിശേഷവസ്ത്രവും ക്രമീകരിച്ചിരിക്കുന്നു. (പുറപ്പാട് xx viii: 2-9)

പ്രൊട്ടസ്റ്റന്റ്. നവീകരണ(Reformation)കാലത്തിനു ശേഷം പ്രൊട്ടസ്റ്റന്റ് സഭ അംശവസ്ത്രത്തിന് വലിയ പ്രാധാന്യമൊന്നും കല്പിക്കുന്നില്ല. ലൂഥറിന്റെയും കാല്‍വിന്റെയും അഭിപ്രായമനുസരിച്ച് ഏറ്റവും കുറച്ച് അംശവസ്ത്രങ്ങള്‍ മാത്രമേ പുരോഹിതന് ആവശ്യമുള്ളു. പുറം കുപ്പായം (cassock), സരപ്പളി (surplice), ഊറാറാ (stole) എന്നീ മൂന്ന് ഇനങ്ങള്‍ അംശവസ്ത്രത്തിലുണ്ട്.

കത്തോലിക്കാസഭയും ഓര്‍ത്തഡോക്സ് സഭയും എപ്പിസ്കോപ്പല്‍സഭകളാണ്. എപ്പിസ്കോപ്പല്‍സഭകളില്‍ അംശവസ്ത്രത്തിനു പ്രത്യേകമായ പ്രാധാന്യമുണ്ട്. അവിടെ പൌരോഹിത്യത്തിനു പ്രധാനമായി മൂന്നു സ്ഥാനികളാണുള്ളത്: (1) മേല്പട്ടക്കാരന്‍ (എപ്പിസ്കോപ്പ, മെത്രാപ്പൊലിത്താ, പാത്രിയാര്‍ക്കീസ്); (2) കശ്ശീശ്ശാ (പട്ടക്കാരന്‍, പുരോഹിതന്‍, അച്ചന്‍); (3) ശെമ്മാശ്ശന്‍ (ശുശ്രൂഷകന്‍).

കത്തോലിക്കാ സഭയില്‍ പ്രധാന മഹാപുരോഹിതനും യേശുക്രിസ്തുവിന്റെ ഏക ഔദ്യോഗിക സ്ഥാനപതിയും എന്ന സ്ഥാനം മാര്‍പ്പാപ്പയ്ക്ക് ഉള്ളതുകൊണ്ട് വെള്ളവസ്ത്രം മാത്രം ധരിക്കുന്ന ഇദ്ദേഹത്തിനു പ്രത്യേകമായി മൂന്നു നിലയുള്ള കിരീടവും (tiara) വിരലില്‍ അണിയുന്ന മോതിരവും അംശവസ്ത്രമാകുന്നു. മോതിരം, ഒരു കൈയില്‍ അംശവടി, (നോ: അംശവടി) മറുകൈയില്‍ സ്ലീബാ, തലയില്‍ കിരീടം (മുടി) ഇവയാണു പാശ്ചാത്യ സഭകളില്‍ മേല്പട്ടക്കാരന്റെ അംശവസ്ത്രങ്ങള്‍. ഓര്‍ത്തഡോക്സ് സഭയിലും കത്തോലിക്കാസഭയിലും ഇവയുടെ രൂപത്തിനു വ്യത്യാസങ്ങളുണ്ട്. വടി, മുടി, സ്ലീബാ ഇവ പൗരോഹിത്യ അധികാരങ്ങളെ സൂചിപ്പിക്കുന്നു. ക്രൈസ്തവസഭയാകുന്ന മണവാട്ടിയെ വിവാഹം ചെയ്ത സ്വര്‍ഗീയ മണവാളനാകുന്ന ക്രിസ്തുവിന്റെ വിവാഹ ചിഹ്നമാണ് (ക്രിസ്തുവിന്റെ പ്രതിപുരുഷനാണല്ലോ മേല്പട്ടക്കാരന്‍) മോതിരം. സഭയുടെ മക്കളാകുന്ന ആടുകളെ മേയിക്കുന്ന ഇടയന്റെ വടിയുടെ പ്രതീകമാണ് അംശവടി. പിശാചിന്റെ എല്ലാ കുതന്ത്രങ്ങളെയും മരണത്തിന്റെ എല്ലാ കോട്ടകളെയും തകര്‍ക്കുന്നതിന് ക്രിസ്തുരാജാവ് ഉപയോഗിച്ച സമാധാനത്തിന്റെയും ത്യാഗത്തിന്റെയും ആയുധമാകുന്നു കുരിശ് (സ്ലീബാ). ശത്രുവിനെ തോല്പിച്ച് മരണത്തെ കീഴടക്കിക്കൊണ്ട് സ്വര്‍ഗീയ സാമ്രാജ്യത്തില്‍ നേടി എടുത്ത കിരീടമാണ് മുടി.

പൗരോഹിത്യത്തിന്റെ അംശവസ്ത്രങ്ങള്‍ എല്ലാംതന്നെയും മഹാപുരോഹിതനിലുമുണ്ടായിരിക്കും. മഹാപുരോഹിതന്റെ പ്രത്യേക അംശവസ്ത്രത്തെയാണ് മുന്‍ഖണ്ഡികയില്‍ പരാമര്‍ശിച്ചത്. അല്‍മനിയ (amice), അല്‍ബ് (alb), അരക്കെട്ട് (cincture), ഊറാറാ (stole), കാപ്പ (chasuble), ചെരിപ്പ് എന്നിവയാണ് പുരോഹിതന്റെ അംശവസ്ത്രങ്ങള്‍.

കത്തോലിക്കാസഭയില്‍ ദല്‍മാത്തിക്ക് (dalmatic), ഓര്‍ത്തഡോക്സ്സഭയില്‍ ഊറാറാ (stole) ഇവ ശെമ്മാശ്ശന്റെ അംശവസ്ത്രങ്ങളാകുന്നു. അവയുടെ രൂപഭേദങ്ങളനുസരിച്ച് അവ ധരിക്കുന്ന രീതിയും വ്യത്യസ്തങ്ങളാണ്. അതുപോലെതന്നെ ശെമ്മാശ്ശന്മാരില്‍ തന്നെ പല ചെറിയ പദവികളും (minor orders) ഉണ്ട്. അംശവസ്ത്രം ധരിക്കുന്ന രീതികള്‍കൊണ്ട് ഓരോ സ്ഥാനത്തെയും സൂചിപ്പിക്കുവാന്‍ കഴിയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍