This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബരചുംബികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംബരചുംബികള്‍

Skyscrapers

അസാധാരണമാംവിധം ഉയരമുള്ള സൗധങ്ങളും സ്തൂപങ്ങളും. മനുഷ്യവാസം ലക്ഷ്യമാക്കിയുള്ള സൗധങ്ങള്‍ ആണ് അംബരചുംബികള്‍ എന്നു പ്രഥമ ശ്രവണത്തില്‍ തോന്നുമെങ്കിലും ദീപസ്തംഭങ്ങള്‍ പോലെയോ, പ്രക്ഷേപണ സ്തൂപങ്ങള്‍ പോലെയോ മനുഷ്യവാസം ലക്ഷ്യമാക്കാത്തവയ്ക്കും ഈ സംജ്ഞ ഉപയോഗിക്കാറുണ്ട്. ആകാശത്തെ തൊട്ടുരുമ്മുന്നത് എന്നര്‍ഥമുള്ള സ്കൈസ്ക്രേപര്‍ (Sky-Scraper) എന്ന ഇംഗ്ളീഷ് പദത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമായാണ് 'അംബരചുംബി' എന്ന സംജ്ഞ മലയാളത്തില്‍ ഉപയോഗിക്കപ്പെടുന്നത്.

ഉയരങ്ങള്‍ എന്നും മനുഷ്യമനസ്സിനെ ആകര്‍ഷിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. എവറസ്റ്റ് കൊടുമുടി കയറുന്നതുപോലെ അപകടം നിറഞ്ഞ സാഹസങ്ങളിലേക്കും ന്യൂയോര്‍ക്കു നഗരത്തിന് ഒരു വ്യക്തിമുദ്ര പതിക്കാനുതകുന്ന ബഹുനില സൗധങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളിലേക്കും മനുഷ്യനെ നയിച്ചത് ഈ വെല്ലുവിളിയാണ്. സാങ്കേതിക പുരോഗതിയുടെയും മനുഷ്യമനസ്സിന്റെ ധീരതയുടെയും തന്റേടത്തിന്റെയും ഉത്പതിഷ്ണുത്വത്തിന്റെയും പ്രതീകങ്ങളാണ് അംബരചുംബികള്‍.

ചരിത്രം. ഐതിഹ്യങ്ങളില്‍: മനുഷ്യവംശത്തിന്റെ ചരിത്രത്തില്‍, അംബരചുംബികളെപ്പറ്റിയുള്ള സങ്കല്പം ആദ്യമായി രൂപംകൊണ്ടതായിക്കാണുന്നതു ഹീബ്റു ജനതയ്ക്കിടയിലാണ്. ആകാശംവരെ എത്തുന്ന ഒരു ഗോപുരം നിര്‍മിച്ചു ദൈവത്തെ നേരിടാന്‍ സാധ്യമാണെന്ന സങ്കല്പത്തില്‍ സകലവിധസന്നാഹങ്ങളോടും കൂടി ബാബേലിലെ നിവാസികള്‍ ഗോപുരനിര്‍മാണത്തിനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടു. 'വീണ്ടും അവര്‍ പറഞ്ഞു : വരുവിന്‍ ഭൂമിയിലെങ്ങും ചിന്നിച്ചിതറി പോകാതിരിക്കാന്‍ ഒരു നഗരവും, അംബരചുംബിയായ ഒരു ഗോപുരവും നമുക്കു നിര്‍മിക്കാം. നമ്മുടെ നാമം പ്രശസ്തമാക്കാം' ഉത്പത്തിപ്പുസ്തകം (xi, 4). കല്ലിനുപകരം തീയില്‍ ചുട്ടെടുത്ത ഇഷ്ടികയും കുമ്മായത്തിനുപകരം കളിമണ്ണും അവര്‍ ഉപയോഗിച്ചിരുന്നു എന്നല്ലാതെ ഗോപുര നിര്‍മാണത്തിനുള്ള അവരുടെ പരിപാടി എന്തായിരുന്നു എന്നോ എത്ര ഉയരം വരെ അവര്‍ യഥാര്‍ഥത്തില്‍ പണിതു എന്നോ അറിഞ്ഞുകൂടാ. എങ്കിലും ഭാവനാസമ്പന്നരായ കലാകാരന്മാരും, ചലച്ചിത്രനിര്‍മാതാക്കളും ബാബേലിലെ ഗോപുരത്തിന്റെ ആകൃതിയും അതിനെ ചുറ്റി ഉയര്‍ന്ന ഒരു സര്‍പ്പില സോപാനവും ചിത്രീകരിച്ചിട്ടുണ്ട്.

പിന്നീട് ഈ മേഖലയില്‍ ശ്രദ്ധേയമായത് ഈജിപ്തിലെ പിരമിഡുകളാണ്. അവ നിര്‍മിക്കാന്‍ പ്രചോദനം നല്കിയ ചിന്താഗതി അഭ്യൂഹവിഷയം മാത്രമാണ്. പ്രാചീനമനുഷ്യന്റെ ആരോഹണകൌതുകമോ, ഫറോവമാരുടെ അഹന്തനിറഞ്ഞ ശവകുടീരനിര്‍മാണവാഞ്ഛയോ പിരമിഡുകളുടെ നിര്‍മാണത്തിനു പ്രചോദനം നല്കിയിരിക്കാം. അംബരചുംബികളില്‍ പിരമിഡുകള്‍ക്കു ഗണ്യമായ സ്ഥാനമാണുള്ളത്.

ആധുനിക പരിശ്രമങ്ങള്‍. അംബരചുംബികളായ ആധുനിക ബഹുനില സൌധങ്ങളുടെ നിര്‍മാണകഥ 1850-ല്‍ ഓട്ടീസ് എന്ന എഞ്ചിനീയര്‍ കൃത്രിമ ലിഫ്റ്റുകള്‍ കണ്ടുപിടിച്ചതോടെ ആരംഭിക്കുന്നു. (നോ: ലിഫ്റ്റുകള്‍). ഇക്വിറ്റബിള്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിവക 40 മീ. ഉയരമുള്ള ന്യൂയോര്‍ക്കിലെ കെട്ടിടം ആണ് സാധാരണയില്‍ കവിഞ്ഞ-അന്നുവരെയുണ്ടായിരുന്നതിന്റെ ഇരട്ടി-ഉയരത്തില്‍ നിര്‍മിച്ച കെട്ടിടം (1868-70). 1875 ആയപ്പോഴേക്കും ഇതിന്റെ ഇരട്ടി ഉയരത്തില്‍ ന്യൂയോര്‍ക്ക് ട്രിബ്യൂണിന്റെ കെട്ടിടം പൊങ്ങിവന്നു.

1883-ല്‍ ഷിക്കാഗോ നഗരത്തില്‍ ആദ്യമായി ഉയര്‍ന്നുവന്ന അംബരചുംബി ഉരുക്കുവ്യവസായത്തിന്റെ വളര്‍ച്ചയിലെ ഒരു പുതിയ ഘട്ടവും നഗരസംവിധാനത്തെപ്പറ്റിയുള്ള വീക്ഷണങ്ങളിലെ ഒരു വഴിത്തിരിവും കുറിച്ചു. 1885-ല്‍ ഷിക്കാഗോയില്‍ പണിതീര്‍ന്ന ഹോം ലൈഫ് ഇന്‍ഷുറന്‍സ് കെട്ടിടം അംബരചുംബി പ്രസ്ഥാനത്തിലേക്കുള്ള ഈ പരിവര്‍ത്തനത്തിനു ശക്തികൂട്ടി. 1889-ല്‍ പാരീസില്‍ 300-ഓളം മീ. ഉയരത്തിലേക്കു ചുഴിഞ്ഞുകയറിയ 'ഈഫല്‍ ഗോപുരം' (Eiffel Tower) ശില്പകലയുടെയും സാങ്കേതികപുരോഗതിയുടെയും ഫ്രഞ്ചു ജനതയുടെ ആത്മാഭിമാനത്തിന്റെയും ഒരു പ്രതീകമാണ്. കെട്ടിടത്തിന്റെ ഉയരം നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടു സൗന്ദര്യബോധവും, മറ്റു പ്രായോഗിക വൈഷമ്യങ്ങളും അവഗണിച്ച് വിവിധ നഗരങ്ങളില്‍ ഒട്ടേറെ ഗോപുരസൌധങ്ങള്‍ 1920 മുതല്‍ വിപുലമായ തോതില്‍ നിര്‍മിച്ചുകൊണ്ടിരുന്നു. 77 നിലയുള്ള ക്രൈസ്ലര്‍ ബില്‍ഡിങ്, 102 നിലയുള്ള എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ് മുതലായവ ഉദാഹരണങ്ങളാണ്. 1930-ല്‍ ന്യൂയോര്‍ക്കില്‍ നിര്‍മിച്ച എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ് അന്ന് അത്യദ്ഭുതമായി കരുതപ്പെട്ടു. 1971-ല്‍ ന്യൂയോര്‍ക്കില്‍ പണിതീര്‍ന്ന 110 നിലയുള്ള 'വേള്‍ഡ് ട്രേഡ് സെന്റര്‍' 1973 വരെ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ അംബരചുംബിയായി പരിഗണിക്കപ്പെട്ടു. (2001 സെ. 11-ന് ഭീകരാക്രമണത്തില്‍ ഈ കെട്ടിടം തകര്‍ക്കപ്പെട്ടു). 1973-ല്‍ ഷിക്കാഗോയില്‍ പണിതീര്‍ന്ന 'സീയേഴ്സ് ബില്‍ഡിങിന്' 442 മീ. ഉയരമുണ്ട്. ഇതിന് 109 നിലകളാണുള്ളത്. ലോകത്തില്‍ ഇപ്പോഴുള്ളതില്‍ (2006) ഏറ്റവും ഉയരക്കൂടുതലുള്ള കെട്ടിടം തയ്‍വാന്റെ തലസ്ഥാനമായ തയ്പേയിലുള്ള തയ്പെയ് 101 ആണ്. 2004-ല്‍ പണിതീര്‍ത്ത ഈ മന്ദിരത്തിന് 101 നിലകളും 509 മീറ്റര്‍ ഉയരവുമുണ്ട്.

ഷിക്കാഗോയിലും ന്യൂയോര്‍ക്കിലും ആദ്യകാലത്ത് രൂപംകൊണ്ട ബഹുനിലസൌധങ്ങള്‍ സാംസ്കാരികാഭിവൃദ്ധിയുടെ ഒരു പ്രത്യേക കാലഘട്ടത്തെയും ഗതിയെയുംകൂടി സൂചിപ്പിക്കുന്നുണ്ട്. മനുഷ്യര്‍ കൂട്ടംകൂട്ടമായി അടുത്തടുത്തു താമസിക്കേണ്ട സാഹചര്യം സൃഷ്ടിച്ച വ്യവസായവിപ്ളവം പരിമിതമായ നഗരസീമയ്ക്കുള്ളില്‍ എത്ര കൂടുതല്‍ ആളുകളെ താമസിപ്പിക്കാം എന്ന അന്വേഷണത്തിനു പ്രേരകമായി. ആകാശത്തിന്റെ അനന്തമായ ഉയരം അവരെ ആകര്‍ഷിച്ചു. അംബരചുംബികളുടെ അപ്രതിഹതമായ വളര്‍ച്ചയ്ക്കുണ്ടായിരുന്ന പ്രതിബന്ധം സാങ്കേതിക വിദ്യയുടെ പരിമിതി മാത്രമായിരുന്നു. ചന്ദ്രനെ എത്തിപ്പിടിക്കാന്‍ കഴിഞ്ഞ പ്രതിഭയ്ക്കു 400 മീറ്ററിലധികം ഉയരം വരുന്ന ഭവനങ്ങളോ, പണിശാലകളോ ഉണ്ടാക്കുക അസാധ്യമല്ലാതായിവന്നു. കഴിയുന്നത്ര ആളുകള്‍ക്കു നഗരജീവിതസൗകര്യങ്ങള്‍ അനുഭവിക്കാന്‍ കഴിയത്തക്കതരത്തില്‍ നൂറിലധികം നിലകള്‍ വരെയുള്ള കെട്ടിടങ്ങള്‍ നഗരസീമകള്‍ക്കുള്ളില്‍ പണിതുയര്‍ത്താനും അതു കാരണമായി. ഭൂമി കുറവും ജനസംഖ്യ അധികവും ആയ പ്രദേശങ്ങളിലെ പാര്‍പ്പിട പ്രശ്നത്തില്‍ ഈ അംബരചുംബി പ്രസ്ഥാനം ഒരു പുതിയ പാതവെട്ടിത്തുറന്നു.

നിയന്ത്രണ നിയമങ്ങള്‍. അംബരചുംബിപ്രസ്ഥാനത്തിന്റെ അപ്രതിരോധ്യമായ വളര്‍ച്ച അതിപ്രധാനമായ ചില പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഏകാന്തതാ ബോധത്തിനും ഉയരങ്ങളിലെ വിചിത്രാനുഭവങ്ങള്‍ക്കും വിധേയരാവേണ്ടിവരുന്നതുമൂലം ഉയരക്കൂടുതലുള്ള അംബരചുംബികളിലെ അന്തേവാസികളില്‍ ചിലര്‍ മാനസിക രോഗികളായിത്തീരാറുണ്ട്. അംബരചുംബികള്‍ തെരുവുകളിലെ വെളിച്ചം കുറയ്ക്കുകയും വായുസഞ്ചാരം തടയുകയും ചെയ്യും. ഏറെ ഉയരമുള്ള അംബരചുംബികളാവട്ടെ മനുഷ്യന്റെ സൗന്ദര്യബോധത്തിനൊട്ടനുരൂപവുമല്ല. അംബരചുംബികളുടെ നിര്‍മാണം നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഇവയെല്ലാം പ്രേരകങ്ങളായി. ഇത്തരം കെട്ടിടനിര്‍മാണനിയമങ്ങള്‍ ഇപ്പോള്‍ പല നഗരങ്ങളിലും പ്രാബല്യത്തിലുണ്ട്.

30 മുതല്‍ 60 വരെ നിലകളുള്ള കെട്ടിടങ്ങളാണ് ഈ രംഗത്ത് കൂടുതല്‍ സ്വീകാര്യമായി കരുതപ്പെടുന്നത്. റോക്ക് ഫെല്ലര്‍ ബില്‍ഡിങ് ഇതിനൊരു മാതൃകയാണ്. നൂറോ നൂറ്റിഅന്‍പതോ നിലകളില്‍ പണിയാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും 66 നിലകള്‍ മാത്രമുള്ള ഒരു പ്രധാന ഗോപുരസൗധവും, അതില്‍ പകുതി മാത്രം ഉയരത്തില്‍ ചുറ്റും കുറെ കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. സാമ്പത്തികമായും ഈ സംരംഭം വലിയ ഒരു വിജയമായിരുന്നു.

ഇന്ത്യയില്‍. അംബരചുംബികളുടെ നിര്‍മാണരംഗത്ത് ഇന്ത്യ ഇപ്പോഴും പിന്നിലാണ്. 1955 വരെ 5 നിലവരെയുള്ള കെട്ടിടങ്ങളേ ഇന്ത്യയിലുണ്ടായിരുന്നുള്ളു. ഇപ്പോള്‍ 20 നിലകളില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയിലധികവും മുംബൈനഗരത്തിലാണ്. പല ഇന്ത്യന്‍ നഗരങ്ങളിലും ഉയരക്കൂടുതലുള്ള അംബരചുംബികളുടെ നിര്‍മാണം നടക്കുന്നുണ്ട്. മുംബൈനഗരത്തിലെ അംബരചുംബികളില്‍ 'ഒബറോയ്-ഷെറാട്ടണ്‍ ഹോട്ടല്‍', 'താജ് ഇന്റര്‍ കോണ്ടിനന്റല്‍ ഹോട്ടല്‍', 'ഉഷാകിരണ്‍' കെട്ടിടം, 'എയര്‍ ലൈന്‍സ്' കെട്ടിടം എന്നിവ പ്രധാനപ്പെട്ടവയാണ്. 35 നിലകളോടുകൂടി 156 മീ. ഉയരമുള്ള മുംബൈയിലെ MRVDC എന്ന കെട്ടിടമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മന്ദിരം. മുംബൈയില്‍തന്നെയുള്ള 'ഉഷാകിരണ്‍' കെട്ടിടത്തിന്റെ ഉയരം 79 മീ. ആണ്. ഇതിന് 26 നിലകളുണ്ട്. 1972-ല്‍ നിര്‍മാണംതീര്‍ന്ന മുംബൈയിലെ 'താജ് ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലി'ന് 22 നിലകളാണുള്ളത്. നീന്തല്‍ക്കുളം, ആരോഗ്യസങ്കേതം മുതലായ ആധുനിക സൗകര്യങ്ങളുള്ള ഈ ഹോട്ടലില്‍ 650 മുറികളുണ്ട്. കേരളത്തിലെ ഉയരക്കൂടുതലുള്ള കെട്ടിടം എറണാകുളത്തെ കലൂരിലുള്ള എം.എം. ടെക് ടവേഴ്സ് ആണ്. 22 നിലകളും ഒരു റിവോള്‍വിംഗ് റെസ്റ്റോറന്റുമാണ് ഇതിനുള്ളത്; ഉയരം 80 മീ.

ലോകത്തിലെ പ്രമുഖ അംബരചുംബികള്‍. ആദ്യകാല അംബരചുംബികളില്‍ പ്രസിദ്ധങ്ങളായ ചില കെട്ടിടങ്ങളുടെയും അവയുടെ ശില്പികളുടെയും വിവരങ്ങള്‍ക്ക് പട്ടിക-1 നോക്കുക. ലോകത്തിലെ ഏറ്റവും ഉയരക്കൂടുതലുള്ള അംബരചുംബികളായ കെട്ടിടങ്ങള്‍, മറ്റു സംരചനകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് യഥാക്രമം പട്ടികള്‍ 2, 3 എന്നിവയില്‍ കൊടുത്തിട്ടുള്ളത്.

സംവിധാനം. ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങുപോലെ നൂറിലധികം നിലകളുള്ള ഒരു കെട്ടിടം വാസയോഗ്യമായി സജ്ജീകരിക്കുന്നതിലുള്ള പ്രയാസങ്ങളും അവിടെ പെരുമാറുന്നവരുടെ മനഃശാസ്ത്രപരമായ അനുഭവങ്ങളും കൗതുകകരമായ പഠനത്തിന് വക നല്കുന്നു. ഇത്തരം കെട്ടിടങ്ങളുടെ അടിയില്‍നിന്നും മുകളില്‍ വരെ നടന്നുകയറുന്ന പ്രശ്നമേയില്ല. പൂര്‍ണ ആരോഗ്യവാന്മാര്‍ക്ക് മണിക്കൂറുകള്‍കൊണ്ട് വല്ലപ്പോഴും മാത്രം സാധിക്കുന്ന ഒരു പ്രവൃത്തിയായിരിക്കും അത്. വൈദ്യുതലിഫ്റ്റുകള്‍ വഴിയും നിയന്ത്രണം എളുപ്പമല്ല. ആളുകളെ കയറ്റി ഇറക്കുവാന്‍ ലിഫ്റ്റ് ഓരോ നിലയിലും അര മിനിറ്റു വീതം നിന്നാലും ഒരു പ്രാവശ്യം കയറി ഇറങ്ങാന്‍ ഒന്ന്-ഒന്നര മണിക്കൂര്‍ വേണം. ഒരു ലിഫ്റ്റില്‍ ഒരേ സമയം കയറ്റാവുന്ന ആളുകളുടെ എണ്ണത്തിനും പരിധിയുണ്ട്. അതുകൊണ്ട് 10 നിലകള്‍ വീതം കൈകാര്യം ചെയ്യുന്ന ലിഫ്റ്റുകള്‍ വഴിയാണ് പരസ്പരബന്ധം പുലര്‍ത്തുന്നത്. അറുപതാം നിലയില്‍നിന്നു നാല്പതിലേക്ക് പോകേണ്ട ആള്‍ക്ക് ഒരു ലിഫ്റ്റുവഴി താഴെ നിലയില്‍ വന്നിട്ട് മറ്റൊരു ലിഫ്റ്റുകൂടി ഉപയോഗപ്പെടുത്തേണ്ടി വരും. അനേകം നിലകളുള്ള കെട്ടിടത്തില്‍ എല്ലാ നിലകളിലും ശുദ്ധജലവിതരണം നടത്തുന്നതിന് ഒറ്റ സംഭരണകേന്ദ്രവും അതില്‍നിന്നുള്ള കുഴലുകളും മതിയാവുകയില്ല. സംഭരണം ചെയ്യേണ്ട ജലത്തിന്റെ അളവും വളരെ കൂടിയിരിക്കും. ഓരോ പത്തു നിലയ്ക്കും പ്രത്യേക സംഭരണവിതരണ ക്രമീകരണങ്ങള്‍ വേണം.

രണ്ടാം ലോകയുദ്ധത്തോടുകൂടിയാണ് അംബരചുംബികളുടെ ഭിത്തികള്‍ക്കു കണ്ണാടിയും ലോഹത്തകിടുകളും ഉപയോഗിച്ചുതുടങ്ങിയത്. അംബരചുംബികളില്‍ ഇവ ധാരാളം ഉപയോഗപ്പെടുത്തിവരുന്നു. കെട്ടിടങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പ്രകാശം ലഭിക്കുന്നതിനായി പ്രസിദ്ധ ഫ്രഞ്ചു ശില്പിയായ ലി കാര്‍ബൂസിയര്‍ കണ്ണാടി വിപുലമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ അമേരിക്കന്‍ നഗരങ്ങളില്‍ ഇദ്ദേഹം സംവിധാനം ചെയ്ത ഇത്തരം മനോഹരങ്ങളായ അനേകം അംബരചുംബികള്‍ ഇപ്പോഴുണ്ട്. ഇദ്ദേഹമാണ് ഇന്ത്യയിലെ ചണ്ടിഗഡ് നഗരം സംവിധാനം ചെയ്തത്. നോ: ലി കാര്‍ബൂസിയര്‍ ചണ്ടിഗഡ്

നിര്‍മാണപ്രശ്നങ്ങള്‍. 300 മീറ്ററിനടുത്ത് ഉയരമുള്ള സൌധങ്ങളുടെ നിര്‍മാണത്തിന് ഉരുക്കുസ്തംഭങ്ങളും തുലാങ്ങളും കൂട്ടിപ്പിടിപ്പിച്ചിട്ടുള്ള ഒരു ചട്ടക്കൂടില്‍ ഇടഭിത്തികള്‍ കെട്ടി അടച്ചുള്ള ഒരു മാതൃകയാണ് അധികവും സ്വീകരിച്ചിട്ടുള്ളത്. ഭൂമിക്കടിയില്‍ അസ്തിവാരം ബലമായി ഉറപ്പിക്കുന്ന കാര്യം വളരെ പ്രയാസമുള്ളതാണ്. അനുയോജ്യമായ മണ്ണുള്ള സ്ഥലമാണെങ്കില്‍ കെട്ടിടനിര്‍മാണസ്ഥലത്തിനു ചുറ്റും വലിയ കിടങ്ങുകള്‍ കുഴിച്ച് അവയില്‍ കോണ്‍ക്രീറ്റ് നിറയ്ക്കുന്നു. അതിനുശേഷം അസ്തിവാരത്തിനു വേണ്ട വാനം തോണ്ടി അസ്തിവാരനിര്‍മാണം നടത്തുന്നു. ഇടഭിത്തികള്‍ക്ക് ഇഷ്ടികക്കെട്ടുകളും കല്‍ക്കെട്ടുകളും ഒഴിവാക്കി സുതാര്യമായ കണ്ണാടിഷീറ്റുകളും കനം കുറഞ്ഞ ലോഹത്തകിടുകളും ഉപയോഗിച്ച് കെട്ടിടത്തിന്റെ മൊത്തഭാരം കുറയ്ക്കുകയും സാധാരണമാണ്. പ്രബലിത കോണ്‍ക്രീറ്റിന്റെ ആവിര്‍ഭാവത്തോടുകൂടി ഉയരം കൂടിയ സൌധങ്ങളും മറ്റു സംരചനകളും നിര്‍മിക്കുന്ന കാര്യത്തില്‍ പുതിയ സങ്കേതങ്ങളും സൌകര്യങ്ങളും നിലവില്‍ വന്നിട്ടുണ്ട്. സ്റ്റട്ട്ഗാര്‍ട്ടിലെ 211 മീ. ഉയരമുള്ള ദൂരദര്‍ശിനി-പ്രക്ഷേപണകേന്ദ്രം ലളിതവും കൃശവുമായ ഒരു പ്രബലിത കോണ്‍ക്രീറ്റ് സംരചനയാണ്. 136 മീ. ഉയരത്തിലാണ് പ്രക്ഷേപണയന്ത്രങ്ങളും പ്രവര്‍ത്തനമേഖലയും സജ്ജീകരിച്ചിരിക്കുന്നത്. നോ: വിദ്യ; ഈഫല്‍ ഗോപുരം; ഈഫല്‍; ഗുസ്താവ്

(പ്രൊഫ. കെ.സി. ചാക്കോ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍