This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ചന്‍ നമ്പ്യാർ (സു. 1700 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:32, 29 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ചന്‍ നമ്പ്യാർ (സു. 1700 - 70)

തുള്ളൽപ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കവി. പാലക്കാട്ടു ജില്ലയിൽ കിള്ളിക്കുറിശ്ശിമംഗലം ഗ്രാമത്തിൽ ശിവക്ഷേത്രത്തിനു സമീപമുള്ള കലക്കത്ത്‌ ഭവനത്തിലെ ഒരു നങ്ങ്യാരുടെ മകനായി കുഞ്ചന്‍ നമ്പ്യാർ(നമ്പിയാർ) ജനിച്ചു.

തിരുവിതാംകൂർ രാജ്യം വികസിപ്പിച്ച മാർത്താണ്ഡവർമ മഹാരാജാവ്‌ അമ്പലപ്പുഴ (ചെമ്പകശ്ശേരി രാജ്യം) കീഴടക്കിയത്‌ 1746-ൽ ആയിരുന്നു. കുഞ്ചന്‍ നമ്പ്യാർ അമ്പലപ്പുഴയിൽ ദേവനാരായണരാജാവിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കാലമായിരുന്നു അത്‌. ദേവനാരായണന്റെ പതനത്തിനുശേഷം നമ്പ്യാർ മാർത്താണ്ഡവർമയോടൊത്ത്‌ തിരുവനന്തപുരത്തേക്ക്‌ പോയതായി കരുതപ്പെടുന്നു. ഏതാണ്ട്‌ പതിനേഴു വർഷക്കാലം അവിടെക്കഴിഞ്ഞിരിക്കണം. മാർത്താണ്ഡവർമയുടെ സചിവനും തന്റെ ഇഷ്‌ടനുമായിരുന്ന അയ്യപ്പന്‍മാർത്താണ്ഡപ്പിള്ള ദളവ 1763-ൽ അന്തരിച്ചതിനുശേഷം നമ്പ്യാർ അമ്പലപ്പുഴയ്‌ക്കു മടങ്ങുകയും ഏതാണ്ട്‌ 1770 നോടടുപ്പിച്ച്‌ കാലഗതി പ്രാപിക്കുകയും ചെയ്‌തു എന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ അദ്ദേഹത്തിന്‌ എഴുപതോളം വയസ്സു പ്രായമുണ്ടായിരുന്നു. ഉപലബ്‌ധമായ ഈ തെളിവുകള്‍ വച്ചുനോക്കുമ്പോള്‍ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകാലം 1700-70 -നും ഇടയ്‌ക്ക്‌ ആയിരുന്നു എന്ന്‌ അനുമാനിക്കാവുന്നതാണ്‌.

പിതാവ്‌ കിടങ്ങൂർ കല്ലമ്പള്ളി ഇല്ലത്തെ ഒരു നമ്പൂതിരി ആയിരുന്നുവെന്നും ആ നമ്പൂതിരിക്ക്‌ കിള്ളിക്കുറിശ്ശിമംഗലം ശിവക്ഷേത്രത്തിൽ കഴകപ്രവൃത്തി ഉണ്ടായിരുന്നു എന്നും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും തെളിയിക്കാന്‍ വ്യക്തമായ രേഖകള്‍ ഇല്ല. കുഞ്ചന്റെ പിതാവ്‌ നമ്പൂതിരിയോ നമ്പ്യാരോ ചാക്യാരോ ആയിരിക്കാം. ആരായിരുന്നാലും അദ്ദേഹത്തിന്‌ മധ്യതിരുവിതാംകൂറിലെ കിടങ്ങൂർ പ്രദേശവുമായി ഏതോ ബന്ധം ഉണ്ടായിരുന്നു. മാതാവിൽ നിന്നും മാതുലനിൽനിന്നും ബാല്യകാലവിദ്യാഭ്യാസം നേടിയശേഷം പിതാവുമൊത്ത്‌ കിടങ്ങൂർ പ്രദേശത്തേക്കു താമസം മാറ്റിയിരിക്കാം. കിടങ്ങൂരിനു സമീപമുള്ള കുടമാളൂർ പ്രദേശത്തായിരുന്നു ചെമ്പകശ്ശേരി രാജാവിന്റെ കുടുംബം. ആ രാജകുടുംബവുമായി പരിചയപ്പെടുന്നതിനും അങ്ങനെ യൗവനാരംഭത്തിൽത്തന്നെ അമ്പലപ്പുഴയിൽ എത്തുന്നതിനും ഇടയായി. രാജാവിന്റെ സൈനിക സചിവനായിരുന്ന മാത്തൂർ പണിക്കരുമായി പരിചയപ്പെട്ട്‌ കളരി ശിക്ഷണങ്ങള്‍ നേടുന്നതിനും ദ്രാണമ്പള്ളി നായ്‌ക്കർ, നന്ദിക്കാട്ട്‌ ഉണ്ണിരവിക്കുറുപ്പ്‌ എന്നീ ആചാര്യന്മാരിൽനിന്നും ഉപരിവിദ്യാഭ്യാസം നേടുന്നതിനും കുഞ്ചന്‌ അവസരം സിദ്ധിച്ചു. ഈ കാര്യം ഭക്തിപ്രശ്രയപുരസ്സരം പല കൃതികളിലും രേഖപ്പെടുത്തിയിട്ടുണ്ട്‌. ദ്രാണമ്പള്ളി ആചാര്യരുടെ അനുഗ്രഹത്തിനുവേണ്ടി നമ്പ്യാർ സുന്ദോപസുന്ദോപാഖ്യാനം ശീതങ്കന്‍തുള്ളലിന്റെ തുടക്കത്തിൽ

	""ദിക്കുപത്തും പുകഴ്‌ന്നൊരു ദ്രാണമ്പള്ളി
	നൽക്കുലഭൂഷണന്‍ മൽഗുരുനായകന്‍
	വിക്രമവാരിധി വീരന്‍ വിശേഷജ്ഞ-
	നിക്കഥാരംഭേ കടാക്ഷിച്ചരുളേണം''
 

എന്ന്‌ പ്രാർഥിക്കുന്നുണ്ട്‌. "ആചാര്യോത്തമന്‍ ബാലരവി', മന്ദാരദാരുവാം ബാലരവി' എന്നും മറ്റും നന്ദിക്കാട്ട്‌ ഉണ്ണിരവിക്കുറുപ്പിനെയും,

	""ചെമ്പകശ്ശേരി നാടുവാണരുളീടുമെന്നുടെ തമ്പുരാന്‍
	ചമ്പകാവലി കോമളാകൃതിയായ ദേവനാരായണന്‍''
			(ത്രിപുരദഹനം-പറയന്‍ തുള്ളൽ)
 

എന്ന്‌ അമ്പലപ്പുഴ രാജാവിനെയും,

	""അമരസേവിതേ മാത്തൂരമരും ശ്രീമഹാഭദ്ര,
	മമതായേ മഹാമായേ മമതാവാരിധി ദേവീ''
			(സഭാപ്രവേശം-പറയന്‍തുള്ളൽ)
 

എന്ന്‌ മാത്തൂർ പണിക്കരുടെ പരദൈവതത്തെയും അനുസ്‌മരിച്ചിട്ടുമുണ്ട്‌. അമ്പലപ്പുഴയിലെ ദീർഘവാസക്കാലത്ത്‌ കവിക്കു ലഭിച്ച അംഗീകാരത്തിനും പ്രാത്സാഹനത്തിനും ഉത്തമദൃഷ്‌ടാന്തമാണീ പ്രസ്‌താവങ്ങള്‍.

"വഞ്ചിരാജകുലോത്തമന്‍ കുലശേഖരപ്പെരുമാള്‍' എന്ന്‌ മാർത്താണ്ഡവർമ മഹാരാജാവിനെയും "ലീലാരസജ്ഞനാം അയ്യപ്പമാർത്താണ്ഡ ബാലമന്ത്രിപ്രവരന്‍' എന്ന്‌ ദളവയെയും പരാമർശിട്ടുള്ളത്‌ തിരുവനന്തപുരം വാസകാലത്തു ലഭിച്ച അഭയവാത്സല്യാദികളെയും തെളിയിക്കുന്നു. ഒരു പക്ഷേ, അമ്പലപ്പുഴ വിട്ടു തിരുവനന്തപുരത്തു താമസം ഉറപ്പിക്കുന്നതിനു മുമ്പ്‌ ഉത്തരദിക്കുകളിൽ പര്യടനം നടത്തുകയോ ചില സ്ഥലങ്ങളിൽ താമസിക്കുകയോ ചെയ്‌തിരിക്കാം. കുഞ്ചന്റെ കൃതിയെന്നനുമാനിക്കപ്പെടുന്ന ശിവപുരാണം കിളിപ്പാട്ടിൽ "മനക്രാധനാഥാനുജന്‍ ബാലരാമന്‍' സംസ്‌മൃതനാകുന്നു; വിഷ്‌ണുഗീത ഹംസപ്പാട്ടിൽ "ശ്രീകുബേരാഖ്യാനാം പാലിയാധീശ'നെയും അനുസ്‌മരിക്കുന്നുണ്ട്‌. ഇങ്ങനെ കുഞ്ചന്‍നമ്പ്യാരുടെ ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ട അപൂർവം ചില വ്യക്തികളെപ്പറ്റിയുള്ള പരാമർശമല്ലാതെ വ്യക്തിജീവിതത്തെക്കുറിച്ച്‌ വേണ്ടത്ര തെളിവുകളൊന്നും കിട്ടിയിട്ടില്ല. എന്നാൽ തിരുവനന്തപുരം വാസക്കാലത്ത്‌ ഇദ്ദേഹത്തിനു വീരശൃംഖല ലഭിച്ചതായി ചരിത്രരേഖയുണ്ട്‌. അമ്പലപ്പുഴ ക്ഷേത്രത്തിൽനിന്ന്‌ പാൽപ്പായസവും അപ്പവും അനുവദിച്ചിരുന്നു. അവിടെ താമസത്തിന്‌ നമ്പ്യാർമഠം എന്ന പേരിൽ ഒരു വസതിയും നല്‌കിയിരുന്നു.

ഉണ്ണായിവാരിയർ, രാമപുരത്തുവാരിയർ എന്നിവരോടൊപ്പം മാർത്താണ്ഡവർമയുടെ കവിസദസ്സിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ കലാജീവിതത്തെ സ്‌പർശിക്കുന്ന പല ഐതിഹ്യങ്ങളും പ്രചരിച്ചിട്ടുണ്ട്‌. അമ്പലപ്പുഴയിലും തിരുവനന്തപുരത്തും വച്ചാണ്‌ ഇദ്ദേഹത്തിന്റെ സമ്പന്നമായ സാഹിത്യപ്രവർത്തനം നടന്നിട്ടുള്ളത്‌. തുള്ളൽക്കലയുടെ ജനനത്തെപ്പറ്റിയും പ്രസിദ്ധമായ ഒരൈതിഹ്യമുണ്ട്‌. അമ്പലപ്പുഴക്ഷേത്രത്തിൽവച്ച്‌ ചാക്യാരോടു പിണങ്ങി ഒറ്റരാത്രികൊണ്ട്‌ നമ്പ്യാർ സംവിധാനം ചെയ്‌തതാണ്‌ കല്യാണസൗഗന്ധികം ശീതങ്കന്‍തുള്ളൽ. ഈ ഐതിഹ്യം എത്രമാത്രം വിശ്വാസയോഗ്യമാണെന്നു പറയാന്‍ നിവൃത്തിയില്ല.

പടയണി തുടങ്ങിയ നാടന്‍കലാരൂപങ്ങളുടെയും കൂത്ത്‌, കൂടിയാട്ടം തുടങ്ങിയ ക്ലാസ്സിക്‌ കലകളുടെയും ചൈതന്യം ആവാഹിച്ച്‌ ബഹുജനരോചകമായ ഒരു കലാരൂപത്തെയും കാവ്യരൂപത്തെയും സംവിധാനം ചെയ്‌ത്‌ അവതരിപ്പിച്ച കുഞ്ചന്‍ തുള്ളൽക്കലയുടെ ജനയിതാവല്ലെങ്കിൽ വ്യവസ്ഥാപകനെങ്കിലുമാണ്‌. തുള്ളൽ വൃത്തങ്ങളും കൃഷ്‌ണാർജുനയുദ്ധം പറയന്‍തുള്ളൽ എന്ന പേരിൽത്തന്നെ ചില നാടന്‍കലാരൂപങ്ങളും തുള്ളൽ എന്ന കൃതിയും കുഞ്ചന്റെ തുള്ളൽ രചനയ്‌ക്കും സംവിധാനത്തിനും മുമ്പ്‌ ഉണ്ടായിരുന്നതുകൊണ്ട്‌ ഈ കവിയെ തുള്ളലിന്റെ വ്യവസ്ഥാപകന്‍ എന്നു വിശേഷിപ്പിക്കയായിരിക്കും ഉചിതം. നമ്പ്യാരുടെ യഥാർഥനാമം രാമന്‍ എന്നായിരുന്നു; സംസ്‌കൃതകവി രാമപാണിവാദന്‍ തന്നെയാണ്‌ ഇദ്ദേഹം; ഇരുവരുടെയും പേരിൽ പ്രചരിച്ചിട്ടുള്ള കൃതികള്‍ ഒരേ വ്യക്തിയുടേതു തന്നെയാണ്‌; കുഞ്ചന്റെ പേര്‌ കൃഷ്‌ണന്‍ എന്നായിരുന്നു; രാമനും കൃഷ്‌ണനും സഹോദരന്മാരായിരുന്നു; രാമന്‍ സംസ്‌കൃതകവി രാമപാണിവാദനും കൃഷ്‌ണന്‍ ഭാഷാകവി കുഞ്ചന്‍ നമ്പ്യാരുമാണ്‌ എന്നിങ്ങനെ പല അഭിപ്രായങ്ങള്‍ സാഹിത്യചരിത്രകാരന്മാരും പണ്ഡിതന്മാരും ഉന്നയിച്ചുകാണുന്നു. ഉള്ളൂർ, രാമപാണിവാദന്‍ തന്നെയായിരുന്നു കുഞ്ചന്‍ നമ്പ്യാർ എന്നു തെളിയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌; ഇരുവരുടെയും കൃതികള്‍ ഒരാളിന്റെ പേരിൽത്തന്നെയാക്കിയിട്ടുമുണ്ട്‌. ഭാഷാകവിയായ കുഞ്ചന്‍ നമ്പ്യാരും സംസ്‌കൃതകവിയായ രാമപാണിവാദനും സമകാലികരാണെന്നല്ലാതെ ഒരേ വ്യക്തിയാണെന്നു സമർഥിക്കാനോ അവർ ഒരേ കുടുംബത്തിൽപ്പെട്ട സഹോദരന്മാരാണെന്നു തെളിയിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. ആഭ്യന്തരമായ തെളിവുകള്‍മാത്രം അടിസ്ഥാനമാക്കിയും അനുബന്ധകാര്യങ്ങള്‍ പരിഗണിച്ചും താഴെപ്പറയുന്ന കൃതികള്‍ കുഞ്ചന്‍ നമ്പ്യാരുടേതാണെന്ന്‌ അനുമാനിക്കാം.

തുള്ളകൃതികള്‍.

1. ഓട്ടന്‍തുള്ളൽ. സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, രുക്‌മിണീസ്വയംവരം, സത്യാസ്വയംവരം, രാമാനുചരിതം, ഗോവർധനചരിതം, സന്താനഗോപാലം, ബാണയുദ്ധം, പാത്രചരിതം, ശീലവതീചരിതം, അഹല്യാമോക്ഷം, സീതാസ്വയംവരം, രാവണോദ്‌ഭവം, കാർത്തവീര്യാർജുനവിജയം, ബാലിവിജയം, പ്രദോഷമാഹാത്മ്യം, ഹിഡിംബവധം, ബകവധം, കിർമീരവധം, നിവാതകവചവധം.

2. ശീതങ്കന്‍ തുള്ളൽ. കല്യാണസൗഗന്ധികം, സുന്ദോപസുന്ദോപാഖ്യാനം, ഗണപതിപ്രാതൽ, ധ്രുവചരിതം, നൃഗമോക്ഷം, പൗണ്ഡ്രകവധം, കൃഷ്‌ണലീല, കാളിയമർദനം, ഹരിണീസ്വയംവരം, ബാല്യുദ്‌ഭവം, ഹനുമദ്യുദ്‌ഭവം, അന്തകവധം, പ്രഹ്‌ളാദചരിതം, ധേനുകവധം.

3. പറയന്‍തുള്ളൽ. ത്രിപുരദഹനം, പാഞ്ചാലീസ്വയംവരം, നാളായണീചരിതം, പഞ്ചേന്ദ്രാപാഖ്യാനം, കീചകവധം, പുളിന്ദീമോക്ഷം, സഭാപ്രവേശം, കുംഭകർണവധം, ഹരിശ്ചന്ദ്രചരിതം, ദക്ഷയാഗം.

ഇവയിൽ ഏതാനുമെണ്ണം കുഞ്ചന്റേതല്ല എന്നാണ്‌ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച തുള്ളൽ സമാഹാരത്തിൽ സംശോധകനായ പി.കെ. ശിവശങ്കരപ്പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളത്‌. ചന്ദ്രാംഗദചരിതം ഓട്ടന്‍, നളചരിതം രണ്ടാംസ്വയംവരം ഓട്ടന്‍, ദക്ഷയാഗം പറയന്‍ എന്നീ തുള്ളലുകള്‍ നമ്പ്യാരുടേതാണെന്ന്‌ ഉള്ളൂർ അഭിപ്രായപ്പെടുന്നു. ഇങ്ങനെ കൃതിനിർണയവിഷയത്തിലും അഭിപ്രായാന്തരങ്ങള്‍ ഉണ്ട്‌.

തുള്ളലുകള്‍ക്കു പുറമേ, കുഞ്ചന്‍ നമ്പ്യാരുടേതെന്ന്‌ വിശ്വസിക്കപ്പെട്ടുപോരുന്ന കാവ്യങ്ങളുമുണ്ട്‌. അവയിൽ ശീലാവതി നാലുവൃത്തം, കുമാരപുരേശ്വരീസ്‌തോത്രം, കിരാതം വഞ്ചിപ്പാട്ട്‌, രാസക്രീഡ കിളിപ്പാട്ട്‌, രുക്‌മിണീസ്വയംവരം പത്തുവൃത്തം, ഏകാദശീമാഹാത്മ്യം കിളിപ്പാട്ട്‌, ശിവപുരാണം കിളിപ്പാട്ട്‌, വിഷ്‌ണുഗീത ഹംസപ്പാട്ട്‌, ശ്രീകൃഷ്‌ണചരിതം മണിപ്രവാളം, പഞ്ചതന്ത്രം കിളിപ്പാട്ട്‌, നളചരിതം കിളിപ്പാട്ട്‌, പാർവതീസ്വയംവരം പാന, ഭഗവദ്ദൂത്‌ പതിന്നാലുവൃത്തം എന്നിവ കുഞ്ചന്റെ പേരിൽ പരക്കെ അംഗീകാരം നേടിയിട്ടുള്ളവയാണ്‌. ശംബരവധം, രാസക്രീഡ, ബാണയുദ്ധം മുതലായ ആട്ടക്കഥകളും മറ്റുമായി വേറെയും പല കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുള്ളതായി ഉള്ളൂർ അഭിപ്രായപ്പെടുന്നു. കുഞ്ചന്റെ രചനാമാർഗം പില്‌ക്കാലത്ത്‌ പല കവികളും അനുകരിച്ചതിന്റെ ഫലമായി ചില നല്ല തുള്ളൽക്കൃതികള്‍ ലഭിച്ചിട്ടുണ്ട്‌.

നമ്പ്യാരുടെ തുള്ളൽക്കവിതയെ കൂലംകുത്തിപ്പായുന്ന വർഷകാല നദിയോട്‌ സാമ്യപ്പെടുത്താമെങ്കിൽ, ഇദ്ദേഹത്തിന്റെ ഇതര കൃതികളെ ശാന്തസ്വച്ഛമായ ശരന്നിമ്‌നഗയോടുപമിക്കാം. രണ്ടു വിഭാഗം കൃതികളിലൂടെയും അസാമാന്യമായ കവിത്വവും പുരാണകഥാപരിജ്ഞാനവും പ്രകടിപ്പിച്ചിട്ടുള്ള ഈ കവി പരിഹാസരസികനായ ജനകീയകവി എന്ന്‌ പ്രകീർത്തിതനുമാണ്‌. കല, സാഹിത്യം, ഭാഷ എന്നീ മൂന്നു തലങ്ങളിലും ക്ലാസ്സിക്‌ പാരമ്പര്യത്തെയും ജനസാമാന്യത്തിന്റെ സമകാലിക സ്വഭാവത്തെയും സമന്വയിപ്പിച്ച അന്യാദൃശനായ കവിയായിരുന്നു നമ്പ്യാർ.

പുരാണകഥാപ്രതിപാദനം കേരളീയാന്തരീക്ഷത്തിൽ നിർവഹിക്കുക, ബഹുജനരോചകമായ ഒരു രീതിയിൽ കഥ ചൊല്ലിത്തുള്ളുന്ന ലളിതമായ കലാരൂപത്തെ വ്യവസ്ഥാപനം ചെയ്യുക, കഥാവിവരണം സമകാലികസ്വഭാവമുള്ളതാക്കുക, കവിതയ്‌ക്ക്‌ കേരളീയമായ സവിശേഷതകള്‍ നല്‌കി ജനജീവിതത്തോട്‌ ഇതിനെ പരമാവധി ബന്ധിപ്പിക്കുക, തുള്ളൽക്കലയെ 18-ാം ശതകത്തിലെ കേരളീയ ജീവിതത്തിന്റെയും ഇവിടെ നിലവിലിരുന്ന ഭാഷയുടെയും സ്വാംശീകൃതരൂപമാക്കുക എന്നിങ്ങനെ സ്വന്തം കാവ്യജീവിതം കൊണ്ട്‌ ഏറെക്കാര്യങ്ങള്‍ സാധിച്ച കുഞ്ചന്‍ നമ്പ്യാർ എഴുത്തച്ഛനുശേഷം മലയാളം കണ്ട ഏറ്റവും മഹാനായ കവിയായിരുന്നു.

""ആ ലളിതകോമളമായ ഭാഷ, ആ സർവസാധാരണങ്ങളായ ആഭാണകങ്ങളുടെ സന്ദർഭോചിതമായ ധാരാസമ്പാതം, ആ കുശാഗ്രീയമായ പരിസരാവലോകനം, ആ വൈരൂപ്യങ്ങളും വൈലക്ഷണ്യങ്ങളും കണ്ടുപിടിക്കുവാനുള്ള വാസനാവിശേഷം, ആ സമുദ്രത്തിലെ തരംഗമാലപോലെ അനുക്ഷണം പൊന്തിവരുന്ന ഉച്ചാവചമായ ആശയസമ്പത്ത്‌, ആ മനോഹരവും മർമവേധിയുമായ പരിഹാസധോരണി-ഈ അനുഗ്രഹങ്ങളെല്ലാം ഇദ്ദേഹത്തിനല്ലാതെ അന്യകവിക്ക്‌ ഈ മലയാളക്കരയിലെന്നല്ല, ഭാരതത്തിന്റെ ഇതരഭാഗങ്ങളിൽപ്പോലും ലഭിച്ചിട്ടില്ല (കേ.സാ.ച.വാ. 3, പു. 454-5) എന്നാണ്‌ ഉള്ളൂർ കുഞ്ചന്‍ സാഹിത്യത്തെ വിലയിരുത്തുന്നത്‌.

ഭൂരിപക്ഷത്തിന്റെ ഭൂരിസുഖമായിരുന്നു നമ്പ്യാരുടെ ലക്ഷ്യം. അഭിജ്ഞന്മാരുടെ അഭിനന്ദനത്തെക്കാള്‍ സാമാന്യജനങ്ങളുടെ സംതൃപ്‌തിയും സമാദരവുമാണ്‌ ഇദ്ദേഹം ആഗ്രഹിച്ചത്‌. അതിനുപറ്റിയ രചനാരീതിയും ഭാഷയും സ്വീകരിച്ചു.

	""ഭടജനങ്ങളെ നടുവിലുള്ളൊരു പടയണിക്കിഹ 							ചേരുവാന്‍
	വടിവിയെന്നൊരു ചാരുകേരളഭാഷ തന്നെ ചിതം വരൂ''
				(സഭാപ്രവേശം)
 

എന്നു കവിതന്നെ തന്റെ ഭാഷയുടെ ഔചിത്യം വ്യക്തമാക്കുന്നു. ഭാഷയുടെ വിഷയത്തിൽ കവിക്ക്‌ അനന്യസാധാരണമായ ആത്മവിശ്വാസവുമുണ്ടായിരുന്നുവെന്ന്‌

""പാൽക്കടൽത്തിര തള്ളിവരുന്നപോലെ പദങ്ങളെന്‍
നാക്കിലങ്ങനെ നൃത്തമാണൊരു ഭോഷ്‌കു 
				ചൊല്ലുകയല്ല ഞാന്‍'' 
			(കീചകവധം പറയന്‍ തുള്ളൽ)
 

എന്ന പ്രസ്‌താവത്തിൽനിന്നു മനസ്സിലാക്കാം. തുള്ളൽക്കവിതയിലെ ഭാഷയുടെ സ്വരൂപവും നമ്പ്യാർ ഇങ്ങനെ വരച്ചുകാട്ടുന്നു.

""മാധുര്യഗുണങ്ങളുമക്ഷരവ്യക്തിയും വേണം
സാധുത്വം പദങ്ങള്‍ക്കും സതതം സംഭവിക്കേണം
ബോധിപ്പിപ്പതിനുള്ള കുശലത്വമതും വേണം
ബോധമവർക്കുള്ളിൽ ബഹുമാനം വരുത്തേണം''
					(കീചകവധം)
 

ആധുനിക മലയാളഭാഷയ്‌ക്ക്‌ സൗന്ദര്യവും ലാളിത്യവും ഭാവഗാംഭീര്യവും കൈവരുത്തിയത്‌ കുഞ്ചനാണെന്നു തീർത്തുപറയാം. എഴുത്തച്ഛന്‍ മലയാളഭാഷയെ തമിഴിന്റെ ദാസ്യത്തിൽനിന്ന്‌ മോചിപ്പിച്ചു. നമ്പ്യാർ അതിനെ സംസ്‌കൃതപ്രസരത്തിൽ നിന്ന്‌ രക്ഷിച്ചു.

നമ്പ്യാരുടെ പദസ്വാധീനത, നിരായാസമായ പ്രാസപ്രയോഗം, പദപ്രയോഗത്തിലുള്ള നിരങ്കുശത, ലോകോക്തികളും പഴഞ്ചൊല്ലുകളും പ്രയോഗിച്ച്‌ കവിതയെ ആസ്വാദ്യതരമാക്കൽ, അകൃത്രിമസുന്ദരമായ അലങ്കാരപ്രയോഗം എന്നിവ അന്യത്ര ദുർലഭങ്ങളാണ്‌.

""കണ്ടാലറിയുവാന്‍ സമർഥനല്ലെങ്കിൽ നീ
കൊണ്ടാലറിയുമതിനില്ല സംശയം''
""വീട്ടിലുണ്ടെങ്കിൽ വിരുന്നു ചോറും കിട്ടും
ഊട്ടിലും കിട്ടാ ദരിദ്രനെന്നോർക്കണം''
				(കല്യാണസൗഗന്ധികം)
""തള്ളയ്‌ക്കിട്ടൊരു തല്ലുവരുമ്പോള്‍
പിള്ളയെടുത്തു തടുക്കേയുള്ളു''
""മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം''
				(കിരാതം)
""നല്ലൊരു പാട്ടും കൊട്ടും കേട്ടാൽ
കല്ലിനു ഭാവവികാരമതുണ്ടോ''
				(നളചരിതം)
""ആശാനക്ഷരമൊന്നു പിഴച്ചാൽ
അന്‍പത്തൊന്നു പിഴയ്‌ക്കും ശിഷ്യന്‌''
				(ശീലാവതീചരിതം)
 

എന്നിങ്ങനെ ഹൃദ്യങ്ങളായ നിരവധി ചൊല്ലുകള്‍ കുഞ്ചന്‍ കവിതകളിൽ കണ്ടെത്താവുന്നതാണ്‌.

വർണനകളിൽക്കാണുന്ന തന്മയീഭാവം നമ്പ്യാരുടെ കവിതകളുടെ പ്രത്യേകതയാണ്‌. ഭൂസ്വർഗപാതാളങ്ങളെല്ലാം ഈ കവിയുടെ ദൃഷ്‌ടിയിൽ അമ്പലപ്പുഴയോ തിരുവനന്തപുരമോ ആണ്‌. എല്ലായിടത്തും കേരളീയർ തന്നെ. നായന്മാരും പട്ടന്മാരും കൊങ്കിണിമാരും മറ്റും ചെന്നുപറ്റാത്ത പ്രദേശമില്ല. ദേശാനൗചിത്യവും കാലാനൗചിത്യവും നമ്പ്യാരുടെ കവിതയിൽ രസപോഷകമാണ്‌. അപകർഷകാരണമാകുന്നില്ല.

നമ്പ്യാരുടെ തുള്ളൽക്കഥകളുടെ ജീവന്‍തന്നെ ഫലിതമാണ്‌. പുരാണ കഥാകഥനമെന്ന വ്യാജേന കേരളത്തിലെ അന്നത്തെ നായന്മാർ, നമ്പൂതിരിമാർ, പരദേശബ്രാഹ്മണർ, ദുർഭരണം നടത്തിയിരുന്ന നാടുവാഴികള്‍ എന്നിവരെ നമ്പ്യാർ പരിഹസിച്ചിട്ടുണ്ട്‌. ദോഷാംശങ്ങളെ വെളിപ്പെടുത്തി ലജ്ജിപ്പിച്ച്‌ ജനങ്ങളെ സന്മാർഗനിഷ്‌ഠരാക്കുക, തത്തത്‌സമുദായത്തിൽ കർത്തവ്യബോധവും കൃത്യാകൃത്യവിവേകവും വളർത്തുക എന്നീ സദുദ്ദേശ്യത്തോടെയാണ്‌ നമ്പ്യാർ പരിഹാസം പ്രയോഗിച്ചിട്ടുള്ളത്‌. ഇദ്ദേഹം ലൗകികജീവിതത്തിന്റെ വിലക്ഷണരീതികളെ ഒരു സാക്ഷിയുടെ നിലയിൽ കണ്ടുരസിക്കുകയും മറ്റുള്ളവരെ രസിപ്പിക്കുകയും കർത്തവ്യോന്മുഖരാക്കുകയും ചെയ്യുന്നു.

"കഥയിലങ്ങനെ പലതും പറയും
അതുകൊണ്ടാർക്കും പരിഭവമരുതേ'
  

എന്ന കവിവചനം ശ്രദ്ധേയമാണ്‌.

തുള്ളലിൽ പ്രയോഗിച്ചിട്ടുള്ള വൃത്തങ്ങള്‍ തുള്ളൽവൃത്തങ്ങള്‍ എന്നറിയപ്പെടുന്നു. അംഗവിക്ഷേപങ്ങളോടുകൂടിയ പാട്ടിനു തുള്ളൽ എന്നു തമിഴിൽ പറഞ്ഞുവരുന്നു. ദ്രാവിഡഗാന സമ്പ്രദായങ്ങളിൽ ഒന്നായ തുള്ളൽ കലിയന്‍ വിരുത്തത്തിൽപ്പെട്ടതാണെന്ന്‌ ഉള്ളൂർ അഭിപ്രായപ്പെടുന്നു (കേ.സാ.ച.3.പു.425). ഈ വൃത്തം മലയാളത്തിലെ തരംഗിണിയോടു സാദൃശ്യമുള്ളതാണ്‌. ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ മൂന്നു തുള്ളൽ രൂപങ്ങളിൽക്കാണുന്ന ദ്രാവിഡവൃത്തങ്ങള്‍ നമ്പ്യാരുടെ കാലത്തിനു മുമ്പുതന്നെ പ്രയോഗിച്ചിരുന്നവയാണ്‌. എന്നാൽ ആ വൃത്തങ്ങള്‍ക്ക്‌ മിഴിവും തെളിവും നല്‌കി സാഹിത്യലോകത്തു സ്ഥിരപ്രതിഷ്‌ഠ നല്‌കിയത്‌ നമ്പ്യാരാണ്‌. ഓട്ടന്‍തുള്ളലിലെ പ്രധാന വൃത്തം തരംഗിണിയാണ്‌. അർധകേക എന്ന ദ്രാവിഡ വൃത്തത്തിനു പുറമേ ശിതാഗ്ര, ഹംസപ്ലുതം, സ്വാഗത, മദമന്ഥര മുതലായ സംസ്‌കൃത വൃത്തങ്ങളും ഇടയ്‌ക്കിടെ ഇതിൽ പ്രയോഗിച്ചിട്ടുണ്ട്‌. അല്‌പം ഇഴഞ്ഞു ചൊല്ലുന്ന രീതിയാണ്‌ ശീതങ്കനിൽ കാണുന്നത്‌. കാകളി, കളകാഞ്ചി മുതലായ വൃത്തങ്ങള്‍ ഇതിനു പറ്റിയവയാണ്‌. കൃശമധ്യയാണ്‌ ശീതങ്കനിലെ പ്രധാനവൃത്തം. വളരെപ്പതിഞ്ഞ രീതിയാണ്‌ പറയന്‍ തുള്ളലിൽ സ്വീകരിച്ചിട്ടുള്ളത്‌. ശീതങ്കനിലെയും ഓട്ടനിലെയും വൃത്തങ്ങളും "മല്ലിക' എന്ന സംസ്‌കൃതവൃത്തവും ഇതിൽ പ്രയോഗിച്ചുകാണുന്നു.

കുഞ്ചന്റെ ജന്മഗൃഹമായ കലക്കത്തുഭവനം ഒരു ദേശീയ സ്‌മാരകമാക്കി ഇദ്ദേഹത്തിന്റെ പാവനസ്‌മരണ നിലനിർത്തിയിട്ടുണ്ട്‌.

(ഡോ. വി.എസ്‌. ശർമ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍