This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രിക്‌ കേബിള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:57, 28 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇലക്‌ട്രിക്‌ കേബിള്‍

Electric Cable

സമീപവാഹികളിലേക്കോ ഭൂമിയിലേക്കോ വൈദ്യുതി ചോർന്നുപോകാത്തവിധം രോധന കവചമുള്ള വൈദ്യുതിവാഹികള്‍. ഏറ്റവും ലളിതമായത്‌ ഉറയിടാത്തതും ഇന്‍സുലനം ചെയ്‌തതുമായ ഒറ്റക്കാമ്പ്‌ പോളിവിനൈൽ ക്ലോറൈഡ്‌ (പി.വി.സി.) കേബിള്‍ ആണ്‌. നനവ്‌, ചതവ്‌, ദ്രവിക്കൽ, വെയിൽ തുടങ്ങിയ പ്രതികൂലസാഹചര്യങ്ങളിൽ രോധനവസ്‌തു ചീത്തയായിപ്പോകാതിരിക്കാനുള്ള സംവിധാനംകൂടിയുള്ളതായിരിക്കും മിക്ക കേബിളുകളും. വ്യത്യസ്‌ത വോള്‍ട്ടതകളിൽ ഉപയോഗിക്കാനാവശ്യമായ വിവിധതരം കേബിളുകള്‍ ഇന്ന്‌ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്‌. ചുരുങ്ങിയ തോതിലെങ്കിലും വഴക്കം ഉള്ളവയാവണം കേബിളുകള്‍. എല്ലാ കേബിളുകള്‍ക്കും മൂന്ന്‌ അവശ്യഭാഗങ്ങള്‍ ഉണ്ടായിരിക്കും. (1) വൈദ്യുതി പ്രവഹിക്കുന്ന ഭാഗം-വാഹി; (2) വൈദ്യുതപ്രവാഹം വാഹിയിലൂടെ മാത്രമാക്കി ഒതുക്കിനിർത്തുന്ന വസ്‌തു-രോധനപദാർഥം; (3) ഈ സംവിധാനത്തെ ബാഹ്യസാഹചര്യങ്ങളിൽനിന്നു സംരക്ഷിക്കുന്ന ക്രമീകരണം (കവചം).

1. വാഹി. മുന്‍കാലങ്ങളിൽ ചെമ്പുകമ്പി മാത്രമായിരുന്നു കേബിളുകളിൽ വാഹികളായി ഉപയോഗിച്ചിരുന്നത്‌. ഇന്ന്‌ അലുമിനിയവും പ്രചാരത്തിലുണ്ട്‌. അലുമിനിയം കേബിളുകളാണ്‌ ഇന്ത്യയിൽ കൂടുതൽ പ്രചാരത്തിലുള്ളത്‌. കേബിള്‍ നിർമാണത്തിൽ ഇന്ത്യ ഇന്ന്‌ വളരെ പുരോഗമിച്ചിട്ടുണ്ട്‌. കേബിള്‍വാഹികളായി ഉപയോഗിക്കപ്പെടുന്ന വസ്‌തുക്കളിൽ ചെമ്പിനും അലുമിനിയത്തിനും പുറമേ ടിന്‍ പൂശിയ ചെമ്പ്‌, ചെമ്പു പൂശിയ അലുമിനിയം, ഉരുക്ക്‌, സോഡിയം, അലുമിനിയം, മഗ്നീഷ്യം, സിലിക്കണ്‍ എന്നിവയുടെ സങ്കരം എന്നിവയും ഉള്‍പ്പെടുന്നു.

സോഡിയം വാഹികള്‍ അടുത്തകാലത്തു മാത്രമാണ്‌ ഉപയോഗത്തിൽ വന്നത്‌. പോളിത്തീന്‍ പദാർഥത്തെ നിശ്ചിത ഛേദ അളവുകളുള്ള കമ്പികളായി രൂപാന്തരപ്പെടുത്തുമ്പോള്‍ത്തന്നെ (ലഃൃേൗശെീി) അവയിൽ ദ്രാവകരൂപത്തിൽ സോഡിയം നിറയ്‌ക്കുകയും കുഴലും അതിനുള്ളിലെ ചാലകപദാർഥവും അങ്ങനെ ഒന്നിച്ചു തണുത്തുറയ്‌ക്കുകയും ചെയ്യുന്നു. ചെമ്പുകമ്പികൊണ്ട്‌ സംരക്ഷണകവചമിട്ട നിലയിൽ ഭൂമിക്കടിയിലുള്ള ഉപയോഗത്തിന്‌ 15 കെ.വി. വരെയുള്ള വോള്‍ട്ടതകളിൽ യു.എസ്സിലും മറ്റും സോഡിയംവാഹികള്‍ നിർമിക്കപ്പെടുന്നുണ്ട്‌.

2. രോധനം. വള്‍ക്കനൈസ്‌ ചെയ്‌ത ഇന്ത്യാറബ്ബർ (VIR), പോളിവിനൈൽ ക്ലോറൈഡ്‌ (പി.വി.സി.), പോളിഎഥിലീന്‍, പോളിക്ലോറോപ്രീന്‍ (നിയോപ്രീന്‍), താപസഹ പി.വി.സി., ബ്യൂട്ടൈൽ റബ്ബർ, എഥിലീന്‍ പ്രാപ്പലീന്‍ റബ്ബർ (EPR), ക്ലോറോ സള്‍ഫൊണേറ്റഡ്‌ പോളി എഥിലീന്‍ (CSP), ക്രാസ്‌ലിങ്ക്‌ഡ്‌ പോളി എഥിലീന്‍ (XLPE), സിലിക്കോണ്‍ റബ്ബർ, പോളി ടെട്രാഫ്‌ളൂറോ എഥിലീന്‍ (PTFE), ഖനിജരോധനവസ്‌തുക്കള്‍, സംസേചിത കടലാസ്‌ (impregnated paper), വാർണിഷു ചെയ്‌ത കാംബ്രിക്‌ മുതലായവ കേബിള്‍ രോധനത്തിനു പ്രയോജനപ്പെടുത്താറുണ്ട്‌. ഉയർന്ന രോധന നിലവാരം, ഉയർന്ന ഡൈ ഇലക്‌ട്രിക്‌ബലം, ഇലാസ്‌തികത, ഉറപ്പ്‌, അമ്ല/ക്ഷാര പദാർഥങ്ങളുമായി രാസപ്രവർത്തനത്തിലേർപ്പെടാതിരിക്കാനുള്ള ശേഷി, മികച്ച ഈർപ്പ പ്രതിരോധശേഷി, വിലക്കുറവ്‌ തുടങ്ങിയവ രോധന പദാർഥങ്ങള്‍ക്കുണ്ടാകുന്ന ഗുണമേന്മകളാണ്‌. 3. കവചം (sheath). ഇത്‌ അലോഹനിർമിതമോ ലോഹനിർമിതമോ ആവാം. കടുപ്പമുള്ള റബ്ബർ, പി.വി.സി. തുടങ്ങി രോധനത്തിനായുപയോഗിക്കുന്ന പദാർഥങ്ങള്‍, ഉപചരിച്ച പരുത്തിത്തുണി, കടലാസ്‌, ഹെസിയന്‍ (hessian), നൈലോണ്‍, ഗ്ലാസ്‌ ഫൈബർ എന്നിവ അലോഹ കവചങ്ങളായി ഉപയോഗിക്കപ്പെടാം.

ലോഹ കവചങ്ങളായി ചെമ്പ്‌, അലുമിനിയം, ഈയം, ഉരുക്ക്‌ തുടങ്ങിയവ, കമ്പികള്‍/നാടകള്‍/ചീളുകള്‍ രൂപത്തിൽ, ഉപയോഗിക്കപ്പെടുന്നു. ഈയമാണ്‌ കൂടുതൽ വ്യാപകം. സാധാരണ ഉപയോഗത്തിനുള്ള, ആർമറോടുകൂടിയ കേബിളുകള്‍ക്ക്‌ 99.8 ശതമാനം ശുദ്ധിയുള്ള ഈയമാണ്‌ കവചമായുപയോഗിക്കുക. ആർമർ ഇല്ലാത്തതോ, മിതമായ കുലുക്കങ്ങള്‍ക്കടിപ്പെടുന്നതോ ആയ കേബിളുകള്‍ക്ക്‌ കവചമായി 0.4 ശതമാനം ടിന്‍, 0.2 ശതമാനം ആന്റിമണി എന്നിവ അടങ്ങുന്ന ഈയം ഉപയോഗിക്കുന്നു. കുലുക്കം കൂടുതലുള്ള റെയിൽ ക്രാസിങ്‌, റോഡ്‌ ക്രാസിങ്‌, പാലങ്ങള്‍ എന്നിവയ്‌ക്ക്‌ 1.87 ശതമാനം ആന്റിമണി അടങ്ങിയ ഈയംകൊണ്ടാവണം കവചങ്ങള്‍ നിർമിക്കേണ്ടത്‌. അലുമിനിയംകൊണ്ടുള്ള കവചങ്ങളും ഇന്നു പ്രചാരത്തിലുണ്ട്‌. ഇവ നല്ല ബലമുള്ളവയാകയാൽ പ്രത്യേക ആർമറിങ്ങിന്റെ ആവശ്യം ഒഴിവാക്കാം; ഭാരക്കുറവുമുണ്ട്‌. പക്ഷേ ദ്രവിക്കാനിടയുള്ളതിനാൽ അലുമിനിയം കേബിളിനു പുറത്തായി പി.വി.സി. അഥവാ പോളിത്തീന്‍കൊണ്ടുള്ള നേരിയ മറ്റൊരു കവചംകൂടി ആവശ്യമായി വരുന്നു.

ആർമർ (Armour). പുറമേനിന്ന്‌ ക്ഷതമോ ചതവോ പറ്റാതെ കവചത്തെ സംരക്ഷിക്കുവാനായി കേബിളുകള്‍ക്ക്‌ ഏറ്റവും പുറത്തായി ആർമർ എന്നറിയപ്പെടുന്ന സംരക്ഷണകവചം നിർമിക്കാറുണ്ട്‌. ഒറ്റക്കാമ്പുള്ള കേബിളുകളിൽ ആർമർ സാധാരണ കൊടുക്കാറില്ല. പ്രത്യേക സാഹചര്യങ്ങള്‍ ഇതാവശ്യമാക്കിത്തീർക്കുമ്പോള്‍ കാന്തികലോഹങ്ങള്‍കൊണ്ടല്ലാത്തതരം ആർമറുകളാണ്‌ നല്‌കുക. മറ്റു കേബിളുകളിൽ ഉരുക്കുകമ്പികള്‍, ദ്രവിക്കാതിരിക്കാനായി ലോഹ കവചങ്ങള്‍ക്ക്‌ ഒരു പുറംമിനുക്ക്‌ ആവശ്യമാണ്‌. കൈകാര്യം ചെയ്യാനും ഈർപ്പം തടയാനും ഇത്‌ കൂടുതൽ സഹായകരമാണ്‌. ബിറ്റുമനിൽ മുക്കിയെടുത്ത ഹെസിയന്‍ടേപ്പ്‌ സാധാരണയായി ഇതിനുപയോഗിക്കുന്നു. വിവിധതരം കേബിളുകള്‍. വൈദ്യുത പ്രസരണ വിതരണത്തിന്‌ വ്യാപകമായി ഉപയോഗിച്ചിരുന്നവയാണ്‌ സോളിഡാർ കേബിളുകള്‍, പിൽക്‌ (PILC: Paper insulated Lead covered) കേബിളുകള്‍, എസ്സ്‌.എൽ (SL: Lead Sheathed) കേബിളുകള്‍, ഹോസ്റ്റാഡ്‌റ്റർ (Hochstadter) രൂപകല്‌പന ചെയ്‌തു നിർമിച്ച 'ഒ' കേബിളുകള്‍ തുടങ്ങിയവ. കഴിഞ്ഞ നൂറ്റാണ്ടവസാനത്തോടെ ഏറെ പ്രചാരത്തിലായത്‌ എക്‌സ്‌.എൽ.പി.ഇ. (XLPE) കേബിളുകളും ട്രിപ്പിള്‍ എ.സി. (AAAC: All Aluminium Alloy Conductor) കേബിളുകളുമാണ്‌. ഇവയെല്ലാം തന്നെ മണ്ണിനടിയിൽ കുഴിച്ചിടുന്ന അഥവാ ഡഏ (അണ്ടർ ഗ്രൗണ്ട്‌) കേബിളുകളാണ്‌. കുറഞ്ഞ വോള്‍ട്ടതകളിൽ (440 വോള്‍ട്ടുവരെ) കൂടുതലായി ഉപയോഗിക്കുന്നത്‌ ഉയർന്ന വോള്‍ട്ടത വഹിക്കുന്ന കുഴിച്ചിടാത്ത അഥവാ ഓപ്പണ്‍ കേബിളുകളും പി.വി.സി.യുമാണ്‌. ഇവയ്‌ക്ക്‌ ലളിതമായ ഘടനയാണുള്ളത്‌.

കുറഞ്ഞ സാന്ദ്രതയുള്ള പോളി എഥിലീന്‍ നിയന്ത്രിതവുമായി വൽക്കനൈസ്‌ ചെയ്യുമ്പോള്‍ കാർബണ്‍ ആറ്റങ്ങള്‍ പരസ്‌പരം കൊരുത്തുചേർന്നു ഭാരം കുറഞ്ഞതും ഉയർന്ന ദ്രവണാങ്കവും ഏറെ കരുത്താർന്നതുമായ എക്‌സ്‌.എൽ.പി.ഇ. പദാർഥം ലഭിക്കുന്നു. ഇത്‌ മുഖ്യ രോധകവസ്‌തുവായി നിർമിച്ചിരിക്കുന്ന വൈദ്യുത കേബിളുകള്‍ എക്‌സ്‌.എൽ.പി.ഇ. (XLPE) കേബിളുകള്‍ എന്ന്‌ അറിയപ്പെടുന്നു. 3മ്മ കാമ്പ്‌ കേബിളുകളെന്നാൽ മൂന്ന്‌ കാമ്പിൽ ഫേസുകളും അതിലൊന്നിന്റെ പകുതി ഛേദതല വിസ്‌തീർണമുള്ള മറ്റൊരു കാമ്പ്‌ ന്യൂട്രലും എന്നാണ്‌. തീരെ കുറഞ്ഞ വൈദ്യുതി മാത്രമേ ന്യൂട്രലിൽ ഉണ്ടാകാറുള്ളൂ എന്നതുകൊണ്ടാണ്‌ ഇങ്ങനെ നിർമിക്കുന്നത്‌. നാല്‌ കാമ്പ്‌ കേബിളുകളെന്നാൽ മൂന്നെണ്ണത്തിൽ ഫേസും ഒന്നിൽ ന്യൂട്രലും എന്നാണ്‌. എല്ലാത്തിനും തുല്യ ഛേദതല വിസ്‌തീർണമാണുള്ളത്‌. റിട്ടേണ്‍ ധാരാ ന്യൂട്രലിൽ ഉള്ളതുകൊണ്ടാണ്‌, ഈ നിർമാണരീതി. ഏറെ നേരം ഉയർന്ന ഊഷ്‌മാവ്‌ (90o) താങ്ങുന്നതിനാലും, സാമാന്യം ഉയർന്ന ഡൈഇലക്‌ട്രിക്‌ ഗുണാങ്കം ഉള്ളതിനാലും എക്‌സ്‌.എൽ.പി.ഇ. കേബിളുകളാണ്‌ പൊതുവേ വൈദ്യുത പ്രസരണ വിതരണത്തിനായി ഉപയോഗിക്കുന്നത്‌. വിവിധ ഛേദതല വിസ്‌തീർണങ്ങളിൽ ഇവ ലഭ്യവുമാണ്‌. ലോ ടെന്‍ഷനിൽ 25, 50, 70, 95, 112, 185 ചതുരശ്രമില്ലിമീറ്റർ അളവുകളുള്ള കേബിളുകളും ഉയർന്ന വോള്‍ട്ടതകളിൽ 300 ചതുരശ്രമില്ലിമീറ്റർ എക്‌സ്‌.എൽ.പി.ഇ. കേബിളുകളുമാണ്‌ ഉപയോഗിക്കുന്നത്‌.

കേബിള്‍മാർഗം വൈദ്യുതി കൊണ്ടുപോകുമ്പോള്‍ പ്രസരണ നഷ്‌ടം തീരെ കുറവാണ്‌. ജനസാന്ദ്രത കൂടിയ പ്രദേശങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, പ്രതികൂല കാലാവസ്ഥയുള്ള സ്ഥലങ്ങള്‍, മിന്നൽ കൂടുതൽ ഉണ്ടാകാന്‍ സാധ്യതയേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളിൽ കേബിള്‍സംവിധാനം അത്യന്താപേക്ഷിതമാണ്‌. മിക്ക രാജ്യങ്ങളും കേബിള്‍ വഴിയുള്ള വൈദ്യുത പ്രസരണ വിതരണ രീതിയിലേക്ക്‌ മാറിക്കഴിഞ്ഞു. വൈദ്യുതലൈന്‍ വലിച്ചുകൊണ്ടുപോകുന്നതിനെ അപേക്ഷിച്ച്‌ 11 കെ.വി. വൈദ്യുതി യു.ജി. കേബിളുകള്‍ വഴി കൊണ്ടുപോകുന്നതിന്‌ മൂന്ന്‌ ഇരട്ടിയും 33 കെ.വി.-ക്ക്‌ ഏതാണ്ട്‌ അഞ്ച്‌ ഇരട്ടിയും തുക വേണ്ടിവരും. പക്ഷേ വൈദ്യുതിയുടെ പ്രസരണ വിതരണനഷ്‌ടം ഗണ്യമായി കുറയ്‌ക്കാന്‍ കേബിള്‍ ഉപയോഗം അനിവാര്യമാണ്‌.

കേബിള്‍ പ്രതിഷ്‌ഠാപനം. കേബിളുകള്‍ ഭൂമിക്കടിയിലും മുകളിലും പ്രതിഷ്‌ഠാപിക്കാറുണ്ട്‌. പുറത്താവുമ്പോള്‍ കേബിള്‍ ചാലുകളിലോ (ducts), ക്ലെീറ്റുകളിൽ താങ്ങിയോ, കേബിള്‍ തട്ടുകളിൽ (racks) കെിടത്തിയോ കൊണ്ടുപോകാം. ഭൂമിക്കടിയിലാകുമ്പോള്‍, കല്ലോ മൂർച്ചയുള്ള മറ്റു തടസ്സങ്ങളോ ഇല്ലാത്തവിധം, അരിച്ച മണ്ണും പൂഴിയും മറ്റും വിരിച്ച നിലത്ത്‌ കേബിളുകള്‍ കിടത്തി, പാർശ്വങ്ങളിലും മുകളിലും പൂഴി നിറച്ചതിനുശേഷം അതിൽ പതമുള്ള മണ്ണിട്ട്‌ അമർത്തുകയും ഇഷ്‌ടികകളോ കോണ്‍ക്രീറ്റ്‌ പലകകളോകൊണ്ട്‌ മൂടുകയും വേണം. വളവുകളിൽ നിലത്തിട്ട്‌ കേബിള്‍ വലിക്കരുത്‌. മിനുസമുള്ള പലകകളോ ഉരുളുകളോ ഉപയോഗിച്ച്‌ സശ്രദ്ധം നീക്കേണ്ടതാണ്‌. തട്ടുകളിലും ക്ലീറ്റുകളിലും ആവുമ്പോള്‍ ഇടദൂരങ്ങളിൽ നന്നായി ക്ലാമ്പ്‌ ചെയ്യണം. പ്രതിഷ്‌ഠാപനത്തിൽ വളവുകള്‍ ആവശ്യമായി വരുമ്പോള്‍ താഴെ പറയുന്ന പ്രായോഗിക നിർദേശങ്ങള്‍ അപ്രകാരമോ അവയെക്കാള്‍ 25 ശതമാനം ഉയർന്ന തോതിലോ പാലിക്കേണ്ടതുണ്ട്‌.

പി.വി.സി. കേബിളുകള്‍ക്ക്‌ കേബിളിന്റെ മൊത്തം വ്യാസത്തിന്റെ ആറിരട്ടി വ്യാസാർധം വേണം, വളവുകളിൽ. ചാലുകളിൽ വളവുവരുന്നയിടങ്ങളിൽ 1,100 വോള്‍ട്ട്‌ (1.1 kV) കേബിളുകള്‍ക്ക്‌ ചുരുങ്ങിയത്‌ 2.8 മി.മീ. എന്ന കണക്കിൽ ആവണം ഏറ്റവും ചുരുങ്ങിയ വ്യാസാർധം എടുക്കേണ്ടത്‌. ഒറ്റക്കാമ്പു കേബിളുകള്‍ "ട്രിഫോയിൽ' രീതിയിലാണ്‌ പ്രതിഷ്‌ഠാപിക്കേണ്ടത്‌; രണ്ടെണ്ണം അടിവരിയിലും ഒന്നു മുകളിലും. നീളം കൂടുതലാണെങ്കിൽ ഷീത്തുകളിൽ പ്രരണ വോള്‍ട്ടത (induced voltage) അപകടകരമായ നിലയിലേക്ക്‌ ഉയരാന്‍ സാധ്യതയുള്ളതിനാൽ ഒന്നുകിൽ ഷീത്തുകളുടെ രണ്ടറ്റങ്ങളും തമ്മിലോ അല്ലെങ്കിൽ മധ്യഭാഗങ്ങള്‍ തമ്മിലോ ബന്ധിപ്പിക്കണം. ചെറിയ ദൂരമാണെങ്കിൽ ഒരറ്റത്തു മാത്രം ബന്ധിപ്പിച്ചാൽ മതി.

ഒറ്റക്കാമ്പു കേബിളുകള്‍ക്ക്‌ കാന്തികലോഹംകൊണ്ടുള്ള ആർമർകൂടിയുണ്ടെങ്കിൽ താപരൂപത്തിലുള്ള ഊർജനഷ്‌ടത്തിനുള്ള സാധ്യതയും പരിഗണിക്കേണ്ടിവരും. രണ്ടാം ലോകയുദ്ധകാലത്ത്‌ പോർച്ചുഗലിലെ ടേഗസ്‌ നദിക്കു കുറുകെയിട്ട 33 കെ.വി. കേബിളിലെ ആർമർമൂലമുണ്ടായ ഊർജനഷ്‌ടം അന്നു പുതിയൊരു അറിവുതന്നെയായിരുന്നു. 2,198 മീ. നീളമുള്ള 10 എം.വി.എ. വൈദ്യുതശക്തി വേണ്ടുന്ന മൂന്ന്‌ 33 കെ.വി. ഒറ്റക്കാമ്പുകേബിളുകളിലെ നഷ്‌ടം ഇപ്രകാരമായിരുന്നു.

ചെമ്പ്‌ (I2R) നഷ്‌ടം = 17.5 കിലോ വാട്ട്‌/കി.മീ. ആർമർ നഷ്‌ടം = 12.3 കിലോ വാട്ട്‌/കി.മീ. (ക2ഞന്റെ ഏതാണ്ട്‌ 70%) ഡൈ ഇലക്‌ട്രിക്‌ നഷ്‌ടം = 0.26 കിലോ വാട്ട്‌/കി.മീ.

കേബിള്‍ സന്ധികള്‍. കേബിളുകളുടെ രണ്ടറ്റങ്ങളും തമ്മിലുള്ള ദൂരം കൂടുതലാവുമ്പോള്‍ ഇടയ്‌ക്കുവച്ചുള്ള ചേർപ്പുകളും, സന്ധിപ്പിക്കുന്ന സമ്പ്രദായവും വളരെയധികം സാങ്കേതികത്വം ഉള്‍ക്കൊള്ളുന്നു. 11 കെ.വി. വരെയുള്ള വോള്‍ട്ടതകളിൽ ബിറ്റുമന്‍ ചെലുത്തിയ പരുത്തിടേപ്പ്‌, സംസേചിത കടലാസ്‌ തുടങ്ങിവയാണ്‌ ഉത്തമം. 22 കെ.വി.വരെ ബിറ്റുമന്‍ ചെലുത്തിയ രോധനവസ്‌തുക്കള്‍ ഉപയോഗിക്കാം. അതിനു മുകളിൽ റെസിന്‍ യൗഗികങ്ങളും മറ്റും ഉപയോഗിക്കുന്നു; യൗഗികം ഇളകിനീങ്ങാനിടയില്ലാത്തതും ഈർപ്പം കടക്കാത്തതും അതേസമയം എത്രയും ഒതുക്കമുള്ളതുമാവണം. ഉയർന്ന വോള്‍ട്ടതകളിലെ സന്ധികളിലെ ലോഹ ആവരണം നന്നായി ഭൂയോജനം ചെയ്‌തിരിക്കണം. യോജിപ്പിക്കുന്നതിനു മുമ്പും പിമ്പും ഇന്‍സുലനരോധനം അളന്ന്‌ രേഖപ്പെടുത്തിവയ്‌ക്കുകയും വേണം. കേബിള്‍ ശൃംഖലയിലെ ഏറ്റവും "ബലം' കുറഞ്ഞ ഭാഗം സന്ധിപ്പാകയാൽ കേബിള്‍ സംവിധാനത്തിൽ ചേർപ്പുകള്‍ എത്രും കുറയ്‌ക്കുവാന്‍ ശ്രമിക്കേണ്ടതുണ്ട്‌.

കേബിള്‍ റേറ്റിങ്‌. കേബിളിൽ പലതരം ഊർജനഷ്‌ടങ്ങള്‍കൊണ്ട്‌ ഉണ്ടാകാവുന്ന താപോന്നതി നിർദിഷ്‌ട മൂല്യത്തിൽ നിർത്തിക്കൊണ്ട്‌, അനുനിമിഷം പുറത്തേക്കു വിട്ടുകൊടുക്കാന്‍ കഴിയുന്ന താപമൂല്യവും ഉത്‌പാദിപ്പിക്കപ്പെടുന്ന താപമൂല്യവും താരതമ്യപ്പെടുത്തിയാണ്‌ കേബിളിനു സുരക്ഷിതമായി വഹിക്കാവുന്ന വിദ്യുദ്‌ധാരയുടെ ശേഷി നിശ്ചയിക്കുന്നത്‌. ഇക്കാരണത്താൽ, കേബിളുകളുടെ പ്രതിഷ്‌ഠാപനം മണ്ണിനടിയിലാണോ വായുവിലാണോ എന്നും ഒന്നിലധികം കേബിളുകള്‍ അടുത്തടുത്താണോ എന്നുംമറ്റുമുള്ള വസ്‌തുതകള്‍ ധാരാശേഷിയെ ബാധിക്കുന്നു. നിർമാതാക്കള്‍ നല്‌കുന്ന പട്ടികകള്‍ അനുസരിച്ചാണ്‌ ധാരാശേഷി തിട്ടപ്പെടുത്തുന്നത്‌. ഒന്നിലധികം കേബിളുകളുടെ കൂട്ടമാകുമ്പോള്‍ ഒന്നിലെ താപം തൊട്ടടുത്തുള്ള കേബിളിനെക്കൂടി ചൂടാക്കുന്നതിനാൽ ധാരാശേഷി സ്വാഭാവികമായും കുറയുന്നു.

മണ്ണിന്റെ താപചാലകത്വവും കേബിളുകളും. നനവുള്ള മണ്ണിന്റെ താപചാലകത ഉയർന്നതായിരിക്കും; മറിച്ച്‌ സുഷിരങ്ങളുള്ളതും വരണ്ടതുമായ മണ്ണിന്റെ താപചാലകത നന്നേ കുറഞ്ഞിരിക്കുകയും ചെയ്യും. വരണ്ട മണ്ണിലൂടെ കേബിളുകള്‍ ഇടുമ്പോള്‍ താപോന്നതി കണക്കാക്കിനോക്കി പ്രവാഹസാന്ദ്രത പരിമിതപ്പെടുത്തുന്നത്‌ നന്നായിരിക്കും. മണ്ണിന്റെ താപനില 15ീഇ എന്ന അടിസ്ഥാനത്തിലാണ്‌ സാധാരണയുള്ള കണക്കുകൂട്ടൽ. ഇത്‌ 5 മുതൽ 20 വരെ ഡിഗ്രി സെൽഷ്യസ്‌ ആയി വ്യത്യാസപ്പെടാറുണ്ടെന്നാണ്‌ അനുഭവം. വളരെ മോശമായ ഭൂനിലയാണെങ്കിൽ സമീപത്തായി ജലക്കുഴലുകള്‍ വിരിച്ച്‌ താപക്കൈമാറ്റം നടത്തുന്നത്‌ ഫലപ്രദമായിരിക്കും.

ലഘുപരിപഥം (short circuit). ലേഘുപരിപഥം സംഭവിക്കുമ്പോള്‍ ഉയർന്ന ധാരമൂലം വാഹി അത്യധികം ചൂടാക്കപ്പെടുന്നു. രോധനത്തിന്‌ താപചാലകത കുറവായതിനാൽ അതുപെട്ടെന്നു ചൂടാവുന്നില്ല. ഇക്കാരണത്താൽ അല്‌പനേരത്തേക്ക്‌ ഒരു പരിധിവരെ അധികധാര താങ്ങാന്‍ കേബിളിനു കഴിയും. എത്ര നേരത്തേക്ക്‌ എന്നത്‌ സമീപത്തുളവാകുന്ന കാന്തബലങ്ങള്‍, താപോന്നതിയെ നിയന്ത്രിക്കുന്ന മറ്റു ഘടകങ്ങള്‍ എന്നിവയെക്കൂടി ആശ്രയിച്ചിരിക്കുന്നു.

കേബിള്‍ ടെസ്റ്റിങ്‌. കേബിളുകളുടെ നിർമാണത്തിനുശേഷം ഫാക്‌ടറിയിൽവച്ചും, പ്രതിഷ്‌ഠാപനത്തിനുശേഷം ഉപയോഗത്തിലിരിക്കുമ്പോഴും അവയുടെ കേടുപാടുകള്‍ കണ്ടുപിടിക്കുന്നതിന്‌ അവയെ പലതരം പരിശോധനകള്‍ക്കു വിധേയമാക്കേണ്ടതുണ്ട്‌.

ഫാക്‌ടറിക്കകത്തുവച്ചു നടത്തേണ്ടവ. (1) വാഹികളുടെ പ്രതിരോധം അളക്കൽ (2) വോള്‍ട്ടതാപരിശോധന. സൈനവ(sinusoidal)ക്രമത്തോട്‌ ഏറ്റവും അടുത്ത തരംഗരൂപവും 25-നും 100-നുമിടയ്‌ക്ക്‌ ഹെർട്‌സ്‌ ആവൃത്തിയുമുള്ള വോള്‍ട്ടതാമൂല്യം ക്രമേണ ഉയർത്തിക്കൊണ്ടുവന്ന്‌ പൂർണമൂല്യത്തിൽ 15 മിനിട്ടുനേരം നിലനിർത്തി പരിശോധിക്കേണ്ടതാണ്‌. വിവിധതരം കേബിളുകള്‍ക്കും വോള്‍ട്ടതാപരിധികള്‍ക്കും വേണ്ട പരീക്ഷണവോള്‍ട്ടത എത്രയെന്ന്‌ നിർദേശിക്കപ്പെിട്ടുണ്ട്‌.

(3) വളയ്‌ക്കൽ അഥവാ ബെന്‍ഡിങ്‌ടെസ്റ്റിനു മുമ്പും പിമ്പും വോള്‍ട്ടതാപരിശോധന നടത്തേണ്ടതുണ്ട്‌. കേബിള്‍ എടുത്ത്‌ നിർദിഷ്‌ട വ്യാസമുള്ള ഒരു വൃത്തസ്‌തംഭത്തിനെ ചൂഴ്‌ന്ന്‌ ഒരു മുഴുവന്‍ ചുറ്റുചുറ്റണം. പിന്നീട്‌ എതിർദിശയിൽ ചുറ്റുകയും ഇതേക്രമം മൂന്നു പ്രാവശ്യം ആവർത്തിക്കുകയും വേണം; കേബിളിനു യാതൊരു കേടും സംഭവിക്കുന്നില്ലെന്നുറപ്പു വരുത്താനാണ്‌ ഈ പരീക്ഷണം. (4) 33 കെ.വി.ക്കു താഴെയല്ലാത്ത കേബിളുകള്‍ക്ക്‌ ഡൈഇലക്‌ട്രിക്‌ പവർ ഫാക്‌റ്റർ (dielectric power factor) പരിശോധിക്കുന്നതും ആവശ്യമാണ്‌. (5) കുത്തനെ പ്രതിഷ്‌ഠാപിക്കുന്ന കേബിളിനു വളയ്‌ക്കലിനു പുറമേ "ഡ്രിപ്പിങ്‌' അഥവാ "ഡ്രയിനേജ്‌' പരീക്ഷണംകൂടി ആവശ്യമാണ്‌. പ്രതിഷ്‌ഠാപനത്തിനുശേഷം വേണ്ടത്‌. നിർമാണം കഴിഞ്ഞ്‌ ഫാക്‌ടറിക്കകത്തുവച്ച്‌ ചെയ്യുന്ന പരീക്ഷണങ്ങളെല്ലാംതന്നെ പ്രതിഷ്‌ഠാപനശേഷവും ചെയ്യാറുണ്ടെങ്കിലും കുറഞ്ഞ വോള്‍ട്ടതയാണ്‌ പ്രതിഷ്‌ഠാപനശേഷമുള്ള പരിശോധനകള്‍ക്ക്‌ നിർദേശിക്കപ്പെട്ടിട്ടുള്ളത്‌. സമ്മർദിത കേബിളുകള്‍ക്ക്‌ കൂടുതൽ വിശദമായ പരീക്ഷണങ്ങള്‍ നിർദേശിക്കപ്പെട്ടിട്ടുണ്ട്‌. ലോഡിങ്‌ സൈക്കിള്‍, താപീയസ്ഥായിത്വം; ഇംപള്‍സ്‌ ടെസ്റ്റ്‌ എന്നിവയും ആവശ്യമാണ്‌. കേടുപാടുകള്‍ കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍. മണ്ണുമാന്തൽ, കുഴികുത്തൽ, മണ്ണിടിയൽ, കരണ്ടുതീനികളുടെ ശല്യം, കേബിള്‍ ഉറ ദ്രവിക്കൽ, കുലുക്കം തുടങ്ങിയ കാരണങ്ങളാൽ കേബിളുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കാം. വോള്‍ട്ടതാപ്രാത്‌കർഷം (surge), ഭാരാധിക്യം എന്നിവകൊണ്ടുള്ള വൈദ്യുതദോഷങ്ങളും കേബിളുകള്‍ക്ക്‌ സംഭവിക്കാറുണ്ട്‌. ഇന്‍സുലനരോധം കുറയുന്നതാണ്‌ സാധാരണയായി കാണാറുള്ള തകരാറുകളിലൊന്ന്‌. നിർമാണത്തിലോ പ്രതിഷ്‌ഠാപനത്തിലോ ഉപയോഗത്തിലിരിക്കുമ്പോഴോ ഉള്ള തകരാറുകള്‍കൊണ്ട്‌ ഇന്‍സുലനരോധം കുറഞ്ഞുകാണാം. ഈ രോധക്കുറവ്‌ ഒരു ഓമിനും മെഗാഓമിനും ഇടയിലാവാം. എവിടെയാണ്‌ തകരാറെന്ന്‌ കണ്ടെത്തുവാന്‍ "ബ്രിഡ്‌ജ്‌ നെറ്റ്‌വർക്ക്‌' ഉപയോഗിക്കുന്ന പരീക്ഷണമാർഗങ്ങളാണ്‌ സാധാരണയായി അവലംബിക്കുക. ഇന്‍സുലന രോധം, വാഹിയുടെ തുടർച്ച, മുറേ-ലൂപ്പ്‌ടെസ്റ്റ്‌, വോള്‍ട്ടതാവീഴ്‌ച പരിശോധന, ധാരിതാമാപനം തുടങ്ങി പലതരം പരീക്ഷണങ്ങള്‍ ആവശ്യമായിവരും.

ഗാർഹിക വയറിങ്‌ കേബിളുകള്‍. ചെമ്പുവാഹി, പി.വി.സി. രോധകപദാർഥവുമായിട്ടുള്ള കേബിള്‍ എന്നിവയാണ്‌ പൊതുവേ ഗാർഹിക വയറിങ്ങിന്‌ ഉപയോഗിക്കുന്നത്‌. ഈ കേബിളുകളുടെ ലഭ്യമായ ഛേദതലവിസ്‌തീർണങ്ങള്‍ ചതുരശ്രമില്ലിമീറ്ററിൽ 0.5, 0.75, 1.0, 1.5, 2.5, 4, 6, 10 എന്നിങ്ങനെയാണ്‌. ഇവയുടെ ധാരാശേഷി യഥാക്രമം 5, 8, 13, 16, 22, 29, 37, 50 ആംപിയർ ആകുന്നു. ഈ കേബിളുകളിൽ ഒന്നിലേറെ നേർത്ത ചെമ്പുകമ്പികള്‍ ഉണ്ടായിരിക്കും.

ഇലക്‌ട്രിക്‌ ലൈനുകള്‍. അലുമിനിയം അല്ലെങ്കിൽ ചെമ്പ്‌ കമ്പികള്‍ പോസ്റ്റിലോ ടവറിലോ ബന്ധിപ്പിച്ച്‌ വൈദ്യുതി പ്രസരണവും വിതരണവും നടത്തുവാനുള്ള ക്രമീകരണം. ലൈന്‍ വലിച്ച്‌ വൈദ്യുതി പ്രസരണ വിതരണം നടത്തുന്നതു സാർവത്രികമായിരുന്നു. അലുമിനിയം കമ്പികള്‍ക്ക്‌ പ്രത്യേകം രോധകപദാർഥമില്ലാതെ, ചുറ്റുമുള്ള അന്തരീക്ഷവായുവിന്റെ രോധകസ്വഭാവം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു. ക്ലാവ്‌ പിടിക്കലും വിലക്കൂടുതലുംകാരണം ചെമ്പുകമ്പികള്‍ക്ക്‌ പകരം അലുമിനിയം കമ്പികളാണ്‌ ഉപയോഗിക്കുന്നത്‌. അലുമിനിയം കമ്പികള്‍ മാത്രമാകുമ്പോള്‍ ഉയർന്ന ലോഡിലും ഊഷ്‌മാവിലും ബലം കുറയുന്നതിനാൽ പിരിയിട്ട അലുമിനിയം കമ്പികളോട്‌ ഉരുക്ക്‌ കമ്പികള്‍കൂടി ചേർത്ത്‌ ഉപയോഗിക്കുന്നു. ഇത്തരം വൈദ്യുത വാഹികളെ എ.സി.എസ്‌.ആർ. (അഇടഞ: അലുമിനിയം കണ്ടക്‌ടർ സ്റ്റീൽ റീഇന്‍ഫോഴ്‌സ്‌ഡ്‌) എന്നു വിളിക്കുന്നു. വിവിധ ഛേദതല വിസ്‌തീർണത്തിലും ധാരാശേഷിയിലും ഇവ ലഭ്യമാണ്‌. ഇവയെല്ലാം തന്നെ ജന്തുക്കളുടെ പേരിലാണ്‌ അറിയപ്പെടുന്നത്‌. വലുപ്പം കൂടിയ കമ്പികള്‍ക്ക്‌ വലിയ ജീവികളുടെ പേരാണ്‌ കൊടുത്തിരിക്കുന്നത്‌. സ്‌ക്വിറൽ (Squirrel, 20.7mm), വീസെൽ (Weasel, 31.6mm2), റാബിറ്റ്‌ (rabbit, 52.9mm2), മിങ്ക്‌ (Mink, 63.1mm2), റെക്കൂണ്‍ (Racoon, 77.8mm2), ഡോഗ്‌ (dog, 105), ടൈഗർ (tiger 131.5), വുള്‍ഫ്‌ (Wolf, 158.1), ലിങ്ക്‌സ്‌ (Lynx 183), പാന്തർ (Panther, 211.4), കുണ്ടാ (Kundah, 402.9), മൂസ്‌ (Moose, 528.5), ഫിഞ്ച്‌ (Finch, 564) എന്നിങ്ങനെയാണ്‌. റാബിറ്റ്‌ എന്ന്‌ പേരിട്ടിരിക്കുന്ന എ.സി.എസ്‌.ആർ. വാഹിയിൽ ആറ്‌ പിരിവ്‌ അലുമിനിയം കമ്പികളും ബലപ്പെടുത്താനായി ഒരു ഉരുക്ക്‌ കമ്പിയും ചേർന്ന്‌ ആകെ ഏഴ്‌ എണ്ണമുണ്ട്‌. സർപ്പിലാകൃതിയിലാണ്‌ കമ്പികള്‍ ക്രമീകരിച്ചിരിക്കുന്നത്‌.

പ്രത്യേകതരം കേബിളുകള്‍. ഉപയോഗത്തിനനുസരിച്ച്‌ വ്യത്യസ്‌തതരം രോധനവസ്‌തുക്കളും പല രീതിയിൽ പണിതെടുത്ത വാഹികളും ഇവയുടെ സംയോജന സംവിധാനങ്ങളുമുള്ള കേബിളുകളും നിർമിച്ചുവരുന്നുണ്ട്‌; വെൽഡിങ്‌ കേബിളുകള്‍, ഖനികളിലുപയോഗിക്കാനുള്ള കേബിളുകള്‍, ടെലിവിഷന്‍-ടെലിഫോണ്‍ കേബിളുകള്‍, എക്‌സ്‌-റേ കേബിളുകള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ആവശ്യാനുസരണം നിർദിഷ്‌ടഗുണങ്ങളും നിർമാണരീതികളും വിവരിക്കുന്ന ബന്ധപ്പെട്ട ഐ.എസ്‌.ഐ. നിലവാര നിർദേശങ്ങള്‍ക്കനുസരിച്ചാണ്‌ ഇന്ത്യയിൽ കേബിളുകള്‍ നിർമിക്കുന്നതും പരീക്ഷണങ്ങള്‍ നടത്തുന്നതും.

(വി.കെ. ദാമോദരന്‍; ഡോ. പ്രംലെറ്റ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍