This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാണിക്കാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:23, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാണിക്കാർ

കേരളത്തിന്റെ തെക്കന്‍ ജില്ലകളിലെ ഒരു ആദിമ ജനവർഗം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട്‌ എന്നീ താലൂക്കുകളിലും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളിലുമാണ്‌ ഇവർ കൂടുതലായുള്ളത്‌. നെടുമങ്ങാട്‌ താലൂക്കിനു കിഴക്കുള്ള മലകളിലും അതിനു തെക്കോട്ടുള്ള മലകളിലും കാണിക്കാർ കൂട്ടംകൂട്ടമായി പാർത്തുവരുന്നു. ഇവർ പ്രാട്ടോആസ്റ്റ്രലോയ്‌ഡ്‌ വംശജരാണെന്നാണ്‌ നരവംശശാസ്‌ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്‌. കാണിക്കാർക്ക്‌ ആസ്റ്റ്രലിയയിലെ ആദിമനിവാസികളോടു വളരെയധികം സാദൃശ്യമുണ്ട്‌. പൊക്കം കുറഞ്ഞു കറുത്തിരുണ്ട നിറമുള്ള ഇവർക്കു നീണ്ട തലയും പരന്ന മൂക്കും ചുരുണ്ട തലമുടിയുമാണുള്ളത്‌.

ഭൂവുടമ എന്ന അർഥത്തിലാണ്‌ (കാണി = ഭൂമി, കാരന്‍ = ഉടയവന്‍) കാണിക്കാരന്‍ എന്ന പേരുണ്ടായതെന്നു കരുതപ്പെടുന്നു. മുമ്പു മലയരയർ (മലയ്‌ക്കു അരചർ) എന്നറിയപ്പെട്ടിരുന്ന ഇവർ രാജാവിനു പതിവായി കാണിക്ക അർപ്പിച്ചിരുന്നതുകൊണ്ടു കാണിക്കാർ എന്ന പേർ രാജാവ്‌ കല്‌പിച്ചു നല്‌കിയതാണെന്നും ഐതിഹ്യമുണ്ട്‌. ഇവർ തമിഴ്‌നാട്ടിൽനിന്നു കുടിയേറിപ്പാർത്തവരാണെന്ന വേറൊരു അഭിപ്രായവും പ്രാബല്യത്തിലുണ്ട്‌.

തിരുവിതാംകൂർ ചരിത്രത്തിൽ കാണിക്കാർക്കു പ്രധാനപ്പെട്ട ഒരു പങ്കുണ്ട്‌. എട്ടുവീട്ടിൽപ്പിള്ളമാരുടെ സംഘടിതമായ എതിർപ്പുകാലത്തു കാട്ടരചന്മാരായ കാണിക്കാരാണ്‌ വേണാട്ടധിപനായ മാർത്താണ്ഡവർമയ്‌ക്ക്‌ പലപ്പോഴും അഭയം കൊടുത്തിരുന്നത്‌. മഹാരാജാവിനെ അവർ വനാന്തർഭാഗങ്ങളിലെ ഗുഹകളിലും പാറക്കെട്ടുകളിലും നിരവധി തവണ ഒളിപ്പിക്കുകയും അദ്ദേഹത്തിനു തേനും കായ്‌കനികളും മറ്റു ഭക്ഷണപദാർഥങ്ങളും നല്‌കുകയും ചെയ്‌തിരുന്നു. പിന്നീടു മാർത്താണ്ഡവർമ മഹാരാജാവ്‌ തിരുവിതാംകൂറിന്റെ ഭരണം ഏറ്റെടുത്തപ്പോള്‍ കാണിക്കാർ പണ്ടു തനിക്കു വേണ്ടി സഹിച്ച ത്യാഗങ്ങള്‍ക്കു പ്രതിഫലമായി നെയ്യാറ്റിന്‍കര താലൂക്കിൽ ഒറ്റശേഖരമംഗലം, കുന്നത്തുകാൽ എന്നീ പകുതികളിൽ എലുക പറഞ്ഞു കുറെ സ്ഥലങ്ങള്‍ (ഏകദേശം 14,400 ഹെക്‌ടർ) ചെമ്പു പട്ടയമെഴുതി തുല്യം ചാർത്തിക്കൊടുത്തിരുന്നു. നാല്‌പത്തഞ്ചു കുടുംബങ്ങളുടെ പേരിലായി കൊടുത്ത ഈ ദാനഭൂമിക്ക്‌ ഇന്നും "കാണിപ്പറ്റുഭൂമി' എന്ന പേർ നിലവിലിരിക്കുന്നു. ജനായത്തഭരണം നിലവിൽ വന്നപ്പോള്‍ അതുവരെ നിലവിലിരുന്ന ചെമ്പു പട്ടയക്കരണങ്ങള്‍ രജിസ്റ്റർ കച്ചേരികളിലെ റിക്കാർഡിൽ കൊള്ളിച്ചു കടലാസുരേഖകള്‍ വാങ്ങണമെന്നുണ്ടായ വിളംബരം നിരക്ഷരരായ കാണിക്കാർ അറിഞ്ഞില്ല. അതിന്റെ ഫലമായി പ്രസ്‌തുത ഭൂമി കാണിക്കാർക്കു നഷ്‌ടപ്പെട്ടു. തരിശെന്ന നിലയിൽ സർക്കാരിലേക്കു ചേർന്ന ഈ ഭൂമി ജനകീയ സർക്കാർ പിന്നീട്‌ പലർക്കായി പതിച്ചുകൊടുക്കുകയും ചെയ്‌തു. അതോടെ കാണിക്കാർ വനാന്തർഭാഗങ്ങളിലേക്കു കുടിയേറാന്‍ നിർബന്ധിതരായി.

കാണിക്കാരുടെ പ്രധാന ഉപജീവനമാർഗം കൃഷിയാണ്‌. കാടുവെട്ടിത്തെളിച്ചു നെല്ലും മരച്ചീനിയും കൃഷിചെയ്യുന്ന ഇവർ വനൃമൃഗങ്ങളുടെ ശല്യമൊഴിവാക്കുന്നതിനു കൃഷിസ്ഥലത്തു വലിയ മരങ്ങളുടെ മുകളിൽ ഏറുമാടം നിർമിച്ച്‌ അതിൽ കാവലിരിക്കുന്നു. വേട്ടയാടിയും കായ്‌കനികള്‍ ശേഖരിച്ചും ഉപജീവനം നടത്തുന്നവരും ഇവരുടെ ഇടയിലുണ്ട്‌. പുല്ലുമേഞ്ഞ കുടിലുകളിലാണ്‌ ഇവർ നിവസിക്കുന്നത്‌. ചില കുടിലുകളുടെ ഭിത്തി മണ്ണിഷ്‌ടികകൊണ്ടു നിർമിച്ചവയാണ്‌. ഒരു കാണിക്കുടിയിൽ ഇരുപത്തഞ്ചോ മുപ്പതോ കുടുംബങ്ങള്‍ കാണും. ഓരോ കാണിക്കുടിക്കും ഓരോ തലവനും (മൂട്ടുകാണി) മാന്ത്രികനും (പ്ലാത്തി) ഉണ്ടായിരിക്കും. തലവന്റെയും മാന്ത്രികന്റെയും പിന്തുടർച്ചാവകാശത്തിനു നിശ്ചിതനിയമങ്ങളൊന്നുമില്ല. ആദികാലങ്ങളിൽ സ്‌ത്രീകളും പുരുഷന്മാരും മുടി നീട്ടി വളർത്തിയിരുന്നു. എന്നാൽ ഇപ്പോള്‍ പുരുഷന്മാർ മുടി നീട്ടാറില്ല. അടുത്തകാലം വരെ അർധനഗ്നകളായി നടന്നിരുന്ന സ്‌ത്രീകള്‍ ഇന്നു ബ്ലൗസും മുണ്ടും ധരിച്ചു തുടങ്ങിയിട്ടുണ്ട്‌. പുരുഷന്മാർ കടുക്കനും സ്‌ത്രീകള്‍ കാതിലോലയും ധരിക്കുന്നു. നവീനാഭരണങ്ങളും ഇവരുടെ ഇടയിൽ പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്‌.

വിവാഹം ഇന്നും പരമ്പരാഗതമായ രീതിയിൽത്തന്നെയാണ്‌. മുറപ്പെണ്ണുണ്ടെങ്കിൽ അവളെത്തന്നെ വിവാഹം കഴിക്കണമെന്നു നിർബന്ധമുണ്ട്‌. വധൂവരന്മാരുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കു യാതൊരു പ്രസ്‌കതിയുമില്ല. പെണ്‍കുട്ടികള്‍ ഋതുമതിയാകുന്നതിനുമുമ്പേ വിവാഹം നടത്തുകയാണ്‌ പതിവ്‌. യാതൊരുവിധ സ്‌ത്രീധന വ്യവസ്ഥയും കാണിക്കാരുടെ ഇടയിലില്ല. വധൂവരന്മാരുടെ പ്രായവ്യത്യാസം കണക്കിലെടുക്കാത്തതിനാൽ; വധുവിനെക്കാള്‍ വളരെ പ്രായം കുറഞ്ഞ വരന്മാരുമായുള്ള വിവാഹങ്ങളും അസാധാരണമല്ല. വരന്റെ ആള്‍ക്കാർ വധുവിന്റെ വീട്ടിൽ ചെന്നു കല്യാണാലോചന നടത്തുകയാണ്‌ പതിവ്‌. "കല്യാണനിശ്ചയം' ഇവരുടെ ഇടയിൽ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്‌. പ്ലാത്തിയുടെ കാർമികത്വത്തിൽ വരന്റെ വീട്ടിൽവച്ചായിരിക്കും സാധാരണ വിവാഹം നടത്തുക. കോതയാർ നദിക്കു തെക്കുള്ള കാണിക്കാർ വധൂഗൃഹത്തിലാണ്‌ വിവാഹം നടത്തുന്നത്‌. വരന്റെ സഹോദരിയാൽ അനുഗതയായി കല്യാണപ്പന്തലിൽ എത്തുന്ന വധുവിനു വരന്‍ പുടവ നല്‌കിയശേഷം കഴുത്തിൽ മിന്നു കെട്ടുന്നു. ഉടന്‍ തന്നെ വധൂവരന്മാർ ഒരിലയ്‌ക്കരികിൽ സദ്യയ്‌ക്കിരിക്കുകയും രണ്ടുപേരുടെയും അമ്മമാർ ചേർന്ന്‌ വിളമ്പിക്കൊടുക്കുകയും ചെയ്യുന്നു. ചില സ്ഥലങ്ങളിൽ ഈ അവസരത്തിൽ വരന്‍ ചോറും കറിയും കുഴച്ച്‌ ഉരുളയാക്കി ഏഴു പ്രാവശ്യം വധുവിന്റെ വായിൽ വച്ചു കൊടുക്കുന്ന പതിവും ഉണ്ട്‌.

മക്കത്തായവും മരുമക്കത്തായവും ഇടകലർന്നതാണ്‌ ഇവരുടെ ദായക്രമം. ഒരാള്‍ മരിച്ചാൽ അയാളുടെ സ്വത്തുക്കള്‍ മക്കള്‍ക്കും മരുമക്കള്‍ക്കും തുല്യമായി വീതിച്ചുകൊടുക്കുന്നു. മക്കളില്ലാത്തയാളിന്റെ സമ്പാദ്യമെല്ലാം മരുമക്കള്‍ക്കവകാശപ്പെട്ടതാണ്‌. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വച്ചുപുലർത്തുന്നവരാണ്‌ കാണിക്കാർ. പ്രതബാധ അകറ്റുന്നതിനായി മാന്ത്രികനായ പ്ലാത്തി "ചാറ്റു'മന്ത്രം ജപിക്കുന്നു. തീണ്ടലിനും തൊട്ടുകൂടായ്‌മയ്‌ക്കും ഇവർ വളരെയധികം പ്രാധാന്യം കല്‌പിക്കുന്നു. പുലയരും പറയരും ഇവർക്കു തൊട്ടുകൂടാത്തവരാണ്‌. രജസ്വലകളായ സ്‌ത്രീകളെ പ്രത്യേകം കുടിലിൽ (പള്ളപ്പുര) ഒരാഴ്‌ചത്തേക്കു മാറ്റിത്താമസിപ്പിക്കുന്നു. പ്രസവിച്ചാലുള്ള പുല ഒരു മാസത്തോളമുണ്ട്‌. അച്ഛനു രണ്ടാഴ്‌ച കഴിയാതെ കുട്ടിയെ കാണാന്‍പോലും പാടില്ല. ചന്ദ്രഗ്രഹണമുണ്ടാകുന്നതു പാമ്പ്‌ ചന്ദ്രനെ വിഴുങ്ങുമ്പോഴാണെന്നും ഇടി മുഴങ്ങുന്നതു രാക്ഷസന്മാർ വന്‍മരങ്ങളിൽ ഇടിക്കുമ്പോഴാണെന്നും ഇവർ വിശ്വസിക്കുന്നു. തലമുറതലമുറയായി വായ്‌പാട്ടുകളായി കൈമാറി വന്നിട്ടുള്ള നിരവധി നാടോടിപ്പാട്ടുകള്‍ കാണിക്കാരുടെ ഇടയിൽ പ്രചാരത്തിലുണ്ട്‌. അഗസ്‌ത്യകൂടത്തെയും മഹേന്ദ്രഗിരിയെയും ആരാധിക്കുന്നവരാണ്‌ ഇവർ. ഇവരുടെ എല്ലാ ചടങ്ങുകളിലും അഗസ്‌ത്യമുനിക്ക്‌ അതിപ്രധാനമായ ഒരു സ്ഥാനമുണ്ട്‌.

സംസ്ഥാനത്തെ 32 ഗ്രാമപഞ്ചായത്തുകളിലുള്ള 239 പാർപ്പിട കേന്ദ്രങ്ങളിലായി 6181 കാണിക്കാർ താമസിക്കുന്നു (2001); പുരുഷന്മാർ 7860; സ്‌ത്രീകള്‍ 8321. ആകെയുള്ള 4190 കാണിക്കാർ കുടുംബങ്ങളിൽ 40 കുടുംബങ്ങള്‍ക്ക്‌ പത്തുസെന്റിന്‌ താഴെയും, 1061 കുടുംബങ്ങള്‍ക്ക്‌ ഒരേക്കറോളവും തനത്‌ കൃഷിഭൂമിയുണ്ട്‌. വനവിഭവങ്ങള്‍ ശേഖരിച്ച്‌ ഉപജീവനം കഴിക്കുന്നവരുടെ എണ്ണവും കുറവല്ല. നെയ്‌ത്ത്‌, കരകൗശലം തുടങ്ങിയ പരമ്പരാഗത ജോലികളിൽ അനേകം കുടുംബങ്ങള്‍ ഏർപ്പെട്ടിരിക്കുന്നു. ഇലക്‌ട്രിക്കൽ ജോലികള്‍, മരപ്പണി തുടങ്ങിയ തൊഴിൽ മേഖലകളിലേക്ക്‌ നിരവധി യുവാക്കള്‍ കടന്നുവരുന്നുണ്ട്‌. കാണിക്കാരുടെ സാക്ഷരത 60 ശതമാനം ആണ്‌. താമസിച്ച്‌ പഠിക്കാനുള്ള പ്രീ-മെട്രിക്‌ ഹോസ്റ്റലുകള്‍ ഈ ഗണത്തിൽപ്പെട്ട വിദ്യാർഥികള്‍ പ്രയോജനപ്പെടുത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍