This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏബ്രഹാം തോമസ്‌ കോവൂർ (1898 - 1978)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:13, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏബ്രഹാം തോമസ്‌ കോവൂർ (1898 - 1978)

യുക്തിവാദിയും സാമൂഹിക പരിഷ്‌കർത്താവും. 1898 ഏ. 10-ന്‌ കേരളത്തിലെ തിരുവല്ലയിൽ കത്തനാരായിരുന്ന ഐയ്‌പ്‌ തോമസ്സിന്റെയും മറിയത്തിന്റെയും മകനായി ഏ.ടി. കോവൂർ ജനിച്ചു. ബംഗാളിലെ ബംഗബാസി കോളജിൽനിന്ന്‌ സസ്യശാസ്‌ത്രത്തിൽ ബിരുദം നേടി. കോവൂർ തന്റെ സ്വന്തം നാട്ടിൽ കുറെനാള്‍ അധ്യപകനായി ജോലിനോക്കി. 1928-ൽ സിലോണിൽ ജാഫ്‌നാകോളജിൽ ലക്‌ചററായി ജോലിയിൽ പ്രവേശിച്ചു. 1943-ൽ റിച്‌മണ്ടിലെ ഗാലിയിലെ കോളജിൽ പ്രാഫസറായി നിയമിക്കപ്പെട്ടു. അചിരേണ കൊളംബോയിലെ പ്രസിദ്ധമായ തേഴ്‌സ്റ്റണ്‍ കോളജിൽ പ്രാഫസറായ ഇദ്ദേഹം ശ്രീലങ്കയിലെ പൗരത്വം സ്വീകരിച്ചു. 1959-ൽ ജോലിയിൽനിന്ന്‌ വിരമിച്ചു.

മതവിശ്വാസങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെയാണു വളർന്നുവന്നതെങ്കിലും കോവൂർ ശാസ്‌ത്രവിഷയങ്ങളും ലോകപ്രസിദ്ധരായ പല ശാസ്‌ത്രീയ ചിന്തകന്മാരുടെ ഗ്രന്ഥങ്ങളും പഠിച്ചതിന്റെ ഫലമായി ഒരു സ്വതന്ത്രചിന്തകനും യുക്തിവാദിയും ഗവേഷകനുമായി മാറി. വളരെ ശ്രദ്ധയോടെ പഠിക്കുകയും തീവ്രമായി വിശ്വസിക്കുകയും ചെയ്‌തിരുന്ന തന്റെ മതഗ്രന്ഥമായ ബൈബിളിലെ അസംഭാവ്യതകളും പൂർവാപര വൈരുധ്യങ്ങളും ഇദ്ദേഹത്തെ അതിലുള്ള വിശ്വാസത്തെ ഇല്ലാതാക്കാന്‍ പ്രരിപ്പിച്ചു. തുടർന്നു മറ്റുള്ള പ്രധാനമതങ്ങളെക്കുറിച്ചും ഇദ്ദേഹം പഠിച്ചു. അർഥശൂന്യവും യുക്തിരഹിതവുമായ ആചാരങ്ങളും നടപ്പുകളും ധ്വംസിക്കുന്നതിൽ ഇദ്ദേഹം ജാഗരൂകനായി.

കോവൂർ, അധ്യാപകവൃത്തിയിൽനിന്ന്‌ വിരമിച്ചതിനുശേഷമാണ്‌ സാമൂഹികരംഗത്തു കൂടതലായി പ്രവർത്തിക്കാന്‍ തുടങ്ങിയത്‌. അതോടൊപ്പം മനശ്ശാസ്‌ത്രത്തിൽ നിരന്തരമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തി. ഇദ്ദേഹത്തിന്‌ യു.എസ്സിലെ മിനസോട്ടാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫിലോസഫി ഓണററി ഡോക്‌ടറേറ്റ്‌ ബിരുദം നല്‌കി.

മന്ത്രവാദികള്‍, ആചാര്യന്മാർ, സിദ്ധന്മാർ, സന്യാസിമാർ, ബാബാമാർ, അവതാരങ്ങള്‍, ഭാഗ്യംപറയുന്നവർ, കൈനോട്ടക്കാർ, ജ്യോത്സ്യന്മാർ, ദൈവജ്ഞന്മാർ എന്നൊക്കെ അവകാശപ്പെടുന്നവരുടെ അദ്‌ഭുതസിദ്ധികളെയും ഭൂതപ്രതാദിപ്രതിഭാസങ്ങളെയും ഇദ്ദേഹം ശാസ്‌ത്രീയമായി പരിശോധിച്ചു. കൂടാതെ ദൈവദത്തമെന്നു പറയപ്പെടുന്ന കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വൈഭവമുണ്ടെന്ന്‌ അവകാശപ്പെടുന്നവരുടെ അവകാശവാദങ്ങള്‍ തെളിയിക്കാന്‍ പ്രാഫ. കോവൂർ ഒരു വെല്ലുവിളി തന്നെ നടത്തി. ഒരു കവറിലടക്കം ചെയ്‌ത കറന്‍സി നോട്ടിന്റെ നമ്പർ പറയുക, തീക്കനലിൽ അരമിനിട്ട്‌ നേരം പൊള്ളലേല്‌ക്കാതെ നില്‌ക്കുക, ശൂന്യതയിൽ നിന്നെന്തെങ്കിലും സാധനം വരുത്തുക, വെള്ളത്തിന്റെ മീതെ നടക്കുക, ജലത്തെ പെട്രാളോ വീഞ്ഞോ ആക്കി മാറ്റുക മുതലായവയിൽ ഏതെങ്കിലും ഒന്നു ചെയ്യുന്നതായാൽ ഒരു ലക്ഷം രൂപ നല്‌കുന്നതാണെന്നും വാഗ്‌ദാനം ചെയ്‌തിരുന്നു. ഈ വെല്ലുവിളികൊണ്ട്‌ കോവൂർ ലക്ഷ്യമാക്കിയത്‌ സാധാരണക്കാരായ ജനങ്ങളിൽ യുക്തിബോധം വളർത്തി, അവരെ ബോധവാന്മാരാക്കുകയെന്നതായിരുന്നു.

ലോകം ഇന്നു പരക്കെ സ്വീകരിച്ചിട്ടുള്ള ജനാധിപത്യവും സോഷ്യലിസവും പ്രാവർത്തികമാക്കുന്നതിന്‌ ജനങ്ങള്‍ യുക്തിബോധമുള്ള പൗരന്മാരായാൽ മാത്രമേ സാധിക്കയുള്ളൂ എന്ന തന്റെ സുചിന്തിതമായ അഭിപ്രായമാണ്‌ മേല്‌പറഞ്ഞ ഉദ്ദേശ്യം രൂപവത്‌കരിക്കാന്‍ ഇദ്ദേഹത്തെ പ്രരിപ്പിച്ചത്‌. ഇദ്ദേഹം ശ്രീലങ്കയിലും ഇന്ത്യയിലും സഞ്ചരിച്ച്‌ സിദ്ധന്മാരുടെയും ബാബാമാരുടെയും അദ്‌ഭുതസിദ്ധി പ്രകടനങ്ങളുടെ ഉള്ളുകള്ളികള്‍ പൊളിച്ചുകാട്ടുവാന്‍ ശ്രമിച്ചു. നിരവധി അന്താരാഷ്‌ട്ര സമ്മേളങ്ങളിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം യുക്തിവാദപരമായ അനേകം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌.; അവ വിവിധ ഭാഷകളിൽ തർജുമ ചെയ്യപ്പെട്ടിട്ടുമുണ്ട്‌. യുക്തിവാദം, അന്ധവിശ്വാസങ്ങള്‍, സംസാരിക്കുന്ന കുതിര, ആനമറുത. ഏ.റ്റി. കോവൂരിന്റെ തിരഞ്ഞെടുത്ത കൃതികള്‍ മുതലായ ഇദ്ദേഹത്തിന്റെ അനേകം പുസ്‌തകങ്ങള്‍ മലയാളത്തിൽ തർജുമ ചെയ്യപ്പെട്ടിട്ടുണ്ട്‌.

യുക്തിവാദപരമായ ചിന്താരീതി ഉള്‍ക്കൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കുഞ്ഞമ്മയുടെ മൃതദേഹം മെഡിക്കൽ വിദ്യാർഥികള്‍ക്കു ശരീരശാസ്‌ത്ര പഠനത്തിനായി വിട്ടുകൊടുത്തു(1974). പ്രാഫ. കോവൂർ 1978 സെപ്‌. 18-ന്‌ കൊളംബോയിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ശവശരീരവും മുന്‍ നിശ്ചയമനുസരിച്ച്‌ മെഡിക്കൽ കോളജിലേക്ക്‌ നല്‌കി.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍