This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടിയായ്‌മ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:26, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുടിയായ്‌മ

കൃഷിഭൂമിയെ സംബന്ധിച്ചിടത്തോളം ജന്മിയും കുടികിടപ്പുകാരനും തമ്മിലുള്ള സാമൂഹ്യബന്ധത്തെക്കുറിക്കുന്ന സംജ്ഞ. ഇന്ത്യയിൽ കേരളമൊഴികെയുള്ള ഭാഗങ്ങളിൽ ഭൂമിയുടെ ഉടമാവകാശം പ്രാചീനകാലത്ത്‌ ഭരണാധികാരികള്‍ക്കായിരുന്നു. കേരളത്തിൽ ഭൂമിയുടെ അവകാശം സ്വകാര്യഉടമകള്‍ക്കായിരുന്നു; ഭരണാധികാരികള്‍ക്ക്‌ യാതൊരവകാശവുമുണ്ടായിരുന്നില്ല. മേജർ വാക്കർ, താക്കറെ, മേജർ വാർഡന്‍ എന്നിവരുടെ പഠനറിപ്പോർട്ടുകളിലും വിദേശീയസഞ്ചാരികളുടെ യാത്രാവിവരണങ്ങളിലും ഇതു സംബന്ധിച്ച പരാമർശങ്ങള്‍ കാണാം.

ആര്യന്മാരുടെ ആഗമനത്തോടുകൂടിയാണ്‌ കേരളത്തിൽ ജന്മിവ്യവസ്ഥ ഉടലെടുത്തത്‌. ക്ഷേത്രങ്ങള്‍ ഗ്രാമീണരുടെ സാമൂഹ്യസാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറിയതോടെ സ്വകാര്യസ്വത്തുകളുടെ നിയന്ത്രണം ക്ഷേത്രങ്ങളുടെ കൈവശമായി. ക്ഷേത്രങ്ങള്‍ക്കു ദാനമായി നല്‌കുന്ന ഭൂമിയുടെ കരമൊഴിവാക്കാന്‍ ഭരണകർത്താക്കള്‍ തയ്യാറായതോടെ ക്ഷേത്രങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂസ്വത്തുക്കളുടെ അളവ്‌ കൂടിവന്നു. ക്ഷേത്രസ്വത്തുക്കളുടെ നടത്തിപ്പിന്‌ നിലവിൽവന്ന ഊരാണ്മ സമിതികളുടെ പ്രവർത്തനം കാലക്രമേണ പരമ്പരാഗതമായിത്തീർന്നു; ക്ഷേത്രം വക സ്വത്തുക്കള്‍ ബ്രാഹ്മണരുടെ സ്വകാര്യസ്വത്തുക്കളായി മാറി. ബ്രാഹ്മണർ ക്ഷേത്രസ്വത്തുക്കളുടെ ഉടമകളായിത്തീർന്നതോടുകൂടി ദാതാക്കള്‍ വെറും കുടിയാന്മാരായി തരംതാഴ്‌ത്തപ്പെട്ടിരിക്കാമെന്ന്‌ പണ്ഡിതന്മാർ അഭ്യൂഹിക്കുന്നു. മൈസൂർ ആക്രമണകാലത്ത്‌ മലബാറിൽനിന്ന്‌ പല സവർണജന്മിമാരും പലായനം ചെയ്‌തതോടെ അവിടെ പുതിയ ജന്മിമാർ രംഗപ്രവേശം ചെയ്‌തു.

മലബാർ. പെരുമാളിന്റെ രാജ്യം വിഭജിക്കപ്പെട്ടതോടെ പ്രാദേശികഭരണാധിപന്മാർ അധികാരം കൈക്കലാക്കിത്തുടങ്ങി. കാർഷികപ്രവർത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന്‌ കർഷകർക്ക്‌ പ്രാദേശിക ഭരണാധികാരികളുടെയോ, ബ്രാഹ്മണരുടെയോ, ക്ഷേത്രാധികാരികളുടെയോ സഹായം ആവശ്യമായിവന്നു; ഇതിനു പ്രതിഫലമെന്നോണം കാർഷികോത്‌പന്നങ്ങളുടെ ഒരു ഓഹരി അവർക്ക്‌ നല്‌കേണ്ടതായും വന്നു. തുടർന്നുള്ള കാലങ്ങളിൽ കർഷകർ തങ്ങളുടെ ഭൂമി രക്ഷിതാക്കള്‍ക്ക്‌ അടിയറ വയ്‌ക്കാന്‍ നിർബന്ധിതരായി. അങ്ങനെ ഭൂമി, ദേവസ്വം, ബ്രഹ്മസ്വം, ചേരിക്കൽ എന്നീ വിഭാഗങ്ങളുടേതായി. കൃഷിക്കാർ വിളവിന്റെ ഒരു പങ്ക്‌ രക്ഷകർക്ക്‌ കാണമായി നല്‌കിവന്നു. വിളവിന്റെ ഒരു നിശ്ചിതപങ്ക്‌ രക്ഷകർക്ക്‌ കാണമായി നല്‌കണമെന്ന കരാറിൽ ഭൂമി കൃഷി ചെയ്യാന്‍ കർഷകർ നിയുക്തരായതോടെയാണ്‌ മലബാറിൽ ജന്മി, കുടിയാന്‍ എന്നീ രണ്ടു വിഭാഗങ്ങള്‍ ഉരുത്തിരിഞ്ഞത്‌.

മൈസൂർ ആക്രമണത്തെത്തുടർന്ന്‌ കാണാവകാശം ജന്മാവകാശത്തിനു തുല്യമായ തോതിൽ സുരക്ഷിതമായിത്തീർന്നു. ബ്രിട്ടീഷ്‌ ഭരണം പ്രാബല്യത്തിൽ വന്നതോടെ കാണം, ജന്മം തുടങ്ങിയ കുടിയായ്‌മാവകാശങ്ങള്‍ക്കു ചില മാറ്റങ്ങളുണ്ടായി. ജന്മിക്ക്‌ അർഹമായ വിഹിതം നല്‌കിയശേഷം ബാക്കി ഉത്‌പന്നം മുഴുവന്‍ സ്വയം അനുഭവിക്കുവാനും ഭൂമി കൈവശം വയ്‌ക്കുവാനുമുള്ള കുടിയാന്മാരുടെ അവകാശം ഇംഗ്ലീഷ്‌ കോടതികള്‍ നിർത്തൽ ചെയ്‌തു. ബ്രിട്ടീഷ്‌ ഭരണം ജന്മിമാർക്കാണ്‌ കൂടുതൽ അധികാരം നല്‌കിയത്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കുടിയായ്‌മയെപ്പറ്റി പഠിച്ചു റിപ്പോർട്ടു സമർപ്പിക്കാന്‍ നിയുക്തരായ വാർഡന്‍, വൈ. താക്കറെ, ലോഗന്‍ എന്നിവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കുടിയായ്‌മയെ സംബന്ധിച്ച ചില നിയമങ്ങള്‍ നടപ്പിലാക്കുകയുണ്ടായി. 1887-ലെ മലബാർ കോമ്പന്‍സേഷന്‍ ഫോർ ടെനന്റ്‌സ്‌ ഇംപ്രൂവ്‌മെന്റ്‌ ആക്‌റ്റ്‌, 1930-ലെ മലബാർ ടെനന്‍സി ആക്‌റ്റ്‌ എന്നിവ ഇവയിൽപ്പെടുന്നു.

തിരുവിതാംകൂർ. 1772-73-ൽ ആദ്യമായി തിരുവിതാംകൂറിൽ കേട്ടെഴുത്തു നടത്തുകയുണ്ടായി. 1818, 1837, 1910 എന്നീ വർഷങ്ങളിൽ സെറ്റിൽമെന്റുകളും നടപ്പാക്കുകയുണ്ടായി. 1915-ലെ ഒരു റിപ്പോർട്ടനുസരിച്ച്‌ തിരുവിതാംകൂറിൽ 760-ൽപ്പരം കുടിയായ്‌മ സമ്പ്രദായങ്ങള്‍ നിലവിലുണ്ടായിരുന്നു. ഒരേ സമ്പ്രദായംതന്നെ പല പ്രദേശങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരിക്കാനാണ്‌ സാധ്യത. തിരുവിതാംകൂർ പ്രദേശത്തു പ്രചാരത്തിലിരുന്ന കുടിയായ്‌മസമ്പ്രദായങ്ങളിൽ ഏറ്റവും പ്രധാനം കാണപ്പാട്ടമായിരുന്നു. ജന്മിമാരുടെ അടിച്ചമർത്തലിനു വിധേയരായ കർഷകരുടെ നിവേദനങ്ങളുടെ ഫലമായി കുടിയാന്മാരുടെ രക്ഷ ലക്ഷ്യമാക്കി പല നിയമനിർമാണങ്ങളും നടന്നിട്ടുണ്ട്‌. 1896-ലെ ജന്മി-കുടിയാന്‍ റഗുലേഷന്‍, 1932-33-ലെ റഗുലേഷന്‍ 12 എന്നിവ ഇതിനുദാഹരണങ്ങളാണ്‌.

കൊച്ചി. 1745-60 കാലത്ത്‌ കൊച്ചീരാജാക്കന്മാർ തിരുവിതാംകൂറിനോടും കോഴിക്കോട്ടു സാമൂതിരിയോടും യുദ്ധം നടത്തുന്നതിന്‌ ആവശ്യമായ പണം സംഭരിച്ചിരുന്നത്‌ സർക്കാർ ഭൂമി കുടിയാന്മാർക്ക്‌ പാട്ടത്തിനു നല്‌കിക്കൊണ്ടായിരുന്നു. പിന്നീട്‌ കൊച്ചിയിൽ പലതരം കുടിയായ്‌മാസമ്പ്രദായങ്ങള്‍ നിലവിൽവന്നു. 1915-ലെ കൊച്ചി കുടിയായ്‌മ നിയമമനുസരിച്ച്‌ കുടിയാന്മാർക്ക്‌ ഭൂമിയിൽ സ്ഥിരാവകാശവും കുഴിക്കൂറുകള്‍ക്ക്‌ നഷ്‌ടപരിഹാരവും കിട്ടിയിരുന്നു. 1938-ലെ കൊച്ചി കുടിയായ്‌മനിയമം, 1943-ലെ കൊച്ചിയിലെ വെറും പാട്ടക്കാരെ സംബന്ധിച്ച നിയമം തുടങ്ങിയവ മുഖേന കുടിയാന്മാർക്ക്‌ ന്യായമായ സംരക്ഷണം ലഭിച്ചുവന്നു.

തിരുവിതാംകൂർ-കൊച്ചി സംയോജനത്തിനു ശേഷം 1949-ൽ കണ്ടുകൃഷി വിജ്ഞാപനവും തിരുവിതാംകൂർ-കൊച്ചി കുടികിടപ്പ്‌ ഒഴിപ്പിക്കൽ നിരോധനനിയമവും 1950-ൽ കൈവശഭൂമി (നടപടികള്‍ തടയൽ) നിയമവും പാസാക്കുകയുണ്ടായി. 1955-ലെ തിരുവിതാംകൂർ-കൊച്ചി കുടികിടപ്പ്‌ ഒഴിപ്പിക്കൽനിരോധനനിയമം, 1995-ലെ കാണകുടിയായ്‌മ നിയമം, 1956-ലെ തിരുവിതാംകൂർ-കൊച്ചി കുടിയായ്‌മ നഷ്‌ടപരിഹാരനിയമം എന്നിവ കുടിയാന്മാരുടെ സംരക്ഷണനടപടികള്‍ സംബന്ധിച്ചിടത്തോളം ശ്രദ്ധേയങ്ങളായിരുന്നു.

കേരളസംസ്ഥാനപ്പിറവിക്കുശേഷം നിർണായകങ്ങളായ ഭൂപരിഷ്‌കരണനിയമങ്ങള്‍ നടപ്പിൽവന്നു. 1957-ലെ കേരള ഒഴിപ്പിക്കൽ നടപടി നിരോധനനിയമം, 1957-ലെ കേരള ഭൂസംരക്ഷണനിയമം, 1960-ലെ കേരള കാർഷികബന്ധനിയമം, 1960-ലെ ജന്മിക്കരം കൊടുക്കൽ നിരോധനനിയമം, 1963-ലെ കേരള ഭൂപരിഷ്‌കരണനിയമം, 1969-ലെ കേരള-ഭൂപരിഷ്‌കരണഭേദഗതിനിയമം എന്നിവ മുഖേന കുടിയാന്മാരുടെ സ്ഥിതി വളരെയേറെ മെച്ചപ്പെട്ടു. നോ. കാണം; ജന്മികുടിയാന്‍ വിളംബരം; ജന്മിക്കരം; ജന്മിത്തം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍