This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിയാടീചരിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:43, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉണ്ണിയാടീചരിതം

പ്രാചീന മലയാള ചമ്പൂകാവ്യം. ദാമോദരച്ചാക്യാർ എന്നൊരു കവിയാണ്‌ ഇതിന്റെ കർത്താവ്‌. ഇദ്ദേഹം 14-ാം ശതകത്തിന്റെ അവസാനത്തിൽ ഓടനാട്‌ (ഓണാട്ടുകര) വാണിരുന്ന ഇരവി കേരളവർമ രാജാവിന്റെ സദസ്യനായിരുന്നു. ഉണ്ണിയാടിയെ നായികയാക്കി ശിവവിലാസം എന്നൊരു സംസ്‌കൃതകാവ്യവും ചാക്യാർ രചിച്ചിട്ടുണ്ട്‌.

പ്രാവൃട്‌ എന്ന പേരോടുകൂടിയ ഒരു ഗന്ധർവസുന്ദരിയുമായി ചന്ദ്രന്‍ രമിച്ചതറിഞ്ഞ്‌ അദ്ദേഹത്തിന്റെ കുപിതയായ പത്‌നി രോഹിണി "മനുഷ്യസ്‌ത്രീയായിപ്പോകട്ടെ' എന്ന്‌ പ്രാവൃടിനെ ശപിച്ചുവെന്നും, അവള്‍ ഇരവി കേരളവർമന്റെയും ഭാര്യ ചെറുകര കുട്ടത്തിയുടെയും പുത്രിയായി കണ്ടിയൂർ ക്ഷേത്രത്തിന്‌ സമീപമുള്ള മറ്റത്ത്‌ നരചിങ്ങമച്ചൂർ കൊട്ടാരത്തിൽ ഉച്ചിയാടിയായി ജനിച്ചുവെന്നും ആണ്‌ കാവ്യത്തിൽ പ്രതിപാദിതമായ കഥ. പ്രാവൃടിന്റെയും ഉണ്ണിയാടിയുടെയും സൗന്ദര്യവർണന കൊഴുപ്പിക്കാന്‍ കവി അനേകം ഗന്ധർവന്മാരെയും അപ്‌സരസ്സുകളെയും അവതരിപ്പിക്കുന്നുണ്ട്‌. ഉണ്ണിയാടിക്ക്‌ പന്ത്രണ്ടു വയസ്സായ കാലത്തൊരിക്കൽ അവള്‍ വീട്ടിലിരുന്ന്‌ ആലപിച്ച ഒരു പാട്ടുകേട്ട്‌ ഭ്രമിച്ച ചന്ദ്രന്‍ അതാരുടേതെന്നറിഞ്ഞു വരാന്‍ സുവാകന്‍, മതിദീപന്‍ എന്നീ രണ്ടു സേവകന്മാരെ ഭൂമിയിലേക്ക്‌ അയയ്‌ക്കുകയും, അഞ്ചുദിവസത്തെ അന്വേഷണങ്ങള്‍ക്കു ശേഷം അവർ മടങ്ങിച്ചെന്ന്‌ ചന്ദ്രനോട്‌ തങ്ങള്‍ കണ്ട വിവരങ്ങള്‍ വർണിച്ചുകേള്‍പ്പിക്കുകയും ചെയ്യുന്നു. ഭൂലോകം, കേരളം, മഹോദയപുരം, തിരുവഞ്ചിക്കുളം, ഓടനാട്‌, കണ്ടിയൂർപ്പട്ടണം, മറ്റംപ്രദേശം എന്നിവയോടൊപ്പം അവർ കുട്ടത്തിയെയും ഉണ്ണിയാടിയെയും സരസമായും ദീർഘമായും വർണിച്ചുകേള്‍പ്പിക്കുന്നുണ്ട്‌. ഉണ്ണിയാടിയുടെ വർണന പൂർണമാകാതെയാണ്‌ ഗ്രന്ഥം അവസാനിക്കുന്നത്‌.

ഭാഷാസാഹിത്യ ചരിത്രങ്ങള്‍, ദേശചരിത്രം തുടങ്ങിയവയിൽ അമൂല്യമായ പ്രകാശം ചൊരിയുന്ന ഒരു കൃതി എന്ന നിലയിൽ ഉണ്ണിയാടീചരിതം പ്രാധാന്യം അർഹിക്കുന്നു. ഉണ്ണുനീലിസന്ദേശത്തിൽ പരാമൃഷ്‌ടനായ ഇരവിവർമ എന്ന രാജാവിന്റെ അനന്തരാവകാശിയാണ്‌ ഇതിലെ കേരളവർമ എന്നതുകൊണ്ട്‌ രണ്ടു കൃതികളുടെയും കാലനിർണയത്തിന്‌ പുതിയ ചില പാതകള്‍ തുറന്നു കിട്ടുന്നുണ്ട്‌. കൊല്ലത്തെയും കോഴിക്കോട്ടെയും മാടാവിലെയും അങ്ങാടികളും അവിടെ പ്രചാരത്തിലിരുന്ന കാശ്‌, പൊന്ന്‌, പണം, തിരമം, വെള്ളിക്കാശ്‌, അച്ച്‌, തുരിക്കക്കാശ്‌, ചോഴിയക്കാശ്‌, വെള്ളപ്പണം തുടങ്ങിയ നാണയങ്ങളും ഈ കൃതിയിൽ പല ഭാഗങ്ങളിലും സൂചിപ്പിക്കപ്പെടുന്നത്‌ അക്കാലത്തെ സാമൂഹ്യചരിത്രത്തിലേക്കു വെളിച്ചം വീശുവാന്‍ പര്യാപ്‌തമാണ്‌. ആദ്യകാല മണിപ്രവാളത്തിന്റെ പ്രകാശനവൈചിത്ര്യങ്ങള്‍ മുഴുവനും ഇതിൽ തെളിഞ്ഞുകാണാം. പില്‌ക്കാലത്ത്‌ കുഞ്ചന്‍നമ്പ്യാരിൽ വികാസദശ പ്രാപിച്ച നിരവധി ദ്രാവിഡവൃത്തഭേദങ്ങള്‍ ഇതിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. പുനം-മഴമംഗലം നമ്പൂതിരിമാർ തങ്ങളുടെ ചമ്പൂകാവ്യങ്ങളിലും പിന്നീട്‌ ആട്ടക്കഥാകൃത്തുകള്‍ തങ്ങളുടെ സാഹിത്യസൃഷ്‌ടികളിലും അവതരിപ്പിച്ച ദണ്ഡകത്തിന്റെ ആദ്യത്തെ പ്രയോഗം കാണുന്നത്‌ ഈ കാവ്യത്തിലാണ്‌.

""താരാവദാതരുചിതാരാൽ നിറഞ്ഞു മഹി-
	താരാമവാടികളിലെങ്ങും,
	തരുശിരസിലളിതതര-
	മളിപടലമളകകുല-
	മിവവസതികൃതരുചിപരാഗേ''
 

എന്ന വൃത്തമാണ്‌ ഇഷ്‌കുദണ്ഡിക, വംശയഷ്‌ടിക എന്നീ പേരുകളിൽ പിന്നീടു പ്രചാരം നേടിയത്‌.

""അമലജല പൂരിതാഹസ്‌തിനപുരത്തടു-
	ത്തമരനദിയെന്റുപോൽ ചൂർണിമേവിന്റിടം
	തരളവീചികരൈരൊരുപുറത്തഴകെഴും
	തരളജാലങ്ങളാൽപ്പരവതൂകിന്റിടം...''
തുടങ്ങി "ഗദ്യ'ത്തിലുള്ള മഹോദയപുരവർണനയും,
""ചെറുകലശവിലാസം ചേർന്ന ചാലസ്‌തനാഢ്യം
	നിറുകയിൽ വനിതാനാം ന്യസ്‌തപാദാരവിന്ദം
	ചെറുകരനിലയം ചേർന്നീടുമെന്നുച്ചിയാടീ,
	മിറുകുമഹഹ നിന്നെ കാണ്‍കിലാഖണ്ഡലോപി.
	ഒരിന്ദുബിംബം വദനം കൃശാങ്‌ഗ്യാ,
	മരന്ദധാരാമൊഴി, കിംപ്രലാപൈഃ?
	ഹരന്‍ തനിക്കും ധൃതിസാരമച്ചോ!
	ഹരന്തിഗാത്രങ്ങളൊരോന്റെ മുഷ്യാഃ''
 

എന്നും മറ്റുമുള്ള നായികാവർണന ഭാഷാരീതിയും കവിയുടെ ഭാവനാവിലാസവും ഉദാഹരിക്കാന്‍ പോന്നവയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍