This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇസ്‌ലാമിക ബാങ്കിംഗ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇസ്‌ലാമിക ബാങ്കിംഗ്
Islamic Banking
ഇസ്‌ലാമിക തത്ത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ബാങ്കിംഗ് സംവിധാനം. പലിശ രഹിത ബാങ്കിംഗ്, ശരീഅഃ ബാങ്കിംഗ്, പങ്കാളിത്ത ബാങ്കിംഗ് എന്നീ പേരുകളിലും അറിയപ്പെടുന്നു. പലിശ നൽകുന്നതും കൊടുക്കുന്നതും, ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും പണം നിക്ഷേപിക്കുന്നതും അതിൽനിന്ന് ലാഭം കൈപ്പറ്റുന്നതും ഇസ്‌ലാമിൽ നിരോധിക്കപ്പെട്ട കാര്യമാണ്. ഈ തത്ത്വം അടിസ്ഥാനപ്പെടുത്തിയുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ബാങ്കിംഗ് സമ്പ്രദായമാണ് പൊതുവേ ഇസ്‌ലാമിക ബാങ്കിംഗ് എന്നറിയപ്പെടുന്നത്. പരമ്പരാഗത ബാങ്കുകളുടേതുപോലെ ധനസമാഹരണവും ധനവിനിയോഗവുമാണ് ഇസ്‌ലാമിക ബാങ്കുകളും നിർവഹിക്കുന്നത്. എന്നാൽ പരമ്പരാഗത ബാങ്കുകള്‍ പലിശ ഈടാക്കിയും നൽകിയുമാണ് ഇത് നിർവഹിക്കുന്നതെങ്കിൽ ഇസ്‌ലാമിക ബാങ്കുകള്‍ ലാഭ-നഷ്‌ട പങ്കാളിത്തമാണ് അടിസ്ഥാനമായി സ്വീകരിക്കുന്നത്.
കോളനിയാനന്തര ലോകക്രമത്തിൽ സാമ്പത്തിക ഇടപാടുകളുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായി മാറിയ ആധുനിക ബാങ്കുകള്‍ പലിശ അധിഷ്‌ഠിതമാക്കിയാണ് പ്രവർത്തിച്ചുവന്നത്. അതേ സമയം, പലിശ സ്വീകരിക്കരുത്, നൽകരുത് അതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കാളിയാവരുത് എന്ന ഇസ്‌ലാമിക കർശന നിർദേശങ്ങള്‍ പാലിച്ചുപോന്ന ഇസ്‌ലാമിക രാഷ്‌ട്രങ്ങള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ നടത്താതെ തങ്ങളുടെ വ്യവസായ, വാണിജ്യ പ്രവർത്തനങ്ങള്‍ നടത്താന്‍ പറ്റാത്ത അവസ്ഥ വന്നു ചേർന്നു. ഇത് മുസ്‌ലിം സമൂഹത്തിൽ വലിയ പ്രതിസന്ധികള്‍ക്കു കാരണമായി. ഈ വിഷമ വൃത്തത്തിൽ നിന്നാണ് ഇസ്‌ലാമിക് ബാങ്കിംഗ് എന്ന ആശയം ഉയർന്നു വന്നത്. 1940-കള്‍ മുതൽ അറുപതുകള്‍ വരെയുള്ള ഘട്ടം ഇസ്‌ലാമിക് ബാങ്കിംഗുമായി ബന്ധപ്പെട്ട സൈദ്ധാന്തിക വ്യവഹാരങ്ങളുടേതായിരുന്നു. അന്‍വർ ഖുറൈശി (1946), നഈം സിദ്ധീഖി (1948), മഹ്‌മൂദ് അബ്ബാസ് (1952) എന്നിവരുടെ രചനകളിൽ ഇസ്‌ലാമിക് ബാങ്കിംഗ് എന്ന ആശയം ചർച്ച ചെയ്യപ്പെട്ടു. പിന്നീട് സയ്യിദ് മൗദൂദി ഈ ആശയത്തെ കൂടുതൽ വിസ്‌തൃതമാക്കിക്കൊണ്ടുള്ള സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചു. മുഹമ്മദ് ഹമീദുല്ല, അബ്‌ദുല്ല അൽ അറബി, നജാത്തുല്ലാ സിദ്ധീഖി, ബാഖിർ സദ്‌ർ എന്നിവർ പിന്നീട് ഇസ്‌ലാമിക ബാങ്കിംഗിനെയും ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്രത്തെയും അക്കാദമികമായി വിപുലപ്പെടുത്തി.
മുദാറബ, മുശാറക, മുറാബഹ, ഇജാറ തുടങ്ങിയ പ്രധാന തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്‌ലാമിക ബാങ്കുകള്‍ പ്രവർത്തിച്ചുവരുന്നത്.
മുദാറബ. ഉത്‌പാദനത്തിന്റെ മുഖ്യ ഘടകങ്ങളായി കണക്കാക്കുന്ന മൂലധനവും സംരംഭകത്വവും തമ്മിലുള്ള സംയോജനമാണ് മുദാറബ. അതായത്, മൂലധന ഉടമയും സംരംഭകനും തമ്മിൽ പരസ്‌പര പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുന്ന ബിസിനസ് ഉടമ്പടിയാണ് മുദാറബ. മുദാറബ തത്ത്വ പ്രകാരമുള്ള ബാങ്കിടപാടുകളിൽ മൂന്ന് കക്ഷികളാണുണ്ടാവുക. ഒന്ന് ബാങ്കിൽ പണമിടുന്ന നിക്ഷേപകന്‍, രണ്ട് നിക്ഷേപകനും സംരംഭകനുമിടയിൽ മധ്യവർത്തിയായ ബാങ്ക്, മൂന്ന് ബാങ്കിൽ നിന്നുള്ള വായ്‌പ ഉപയോഗപ്പെടുത്തുന്ന സംരംഭകന്‍. ഒരു വശത്ത് ബാങ്കും നിക്ഷേപകനും തമ്മിലും മറുവശത്ത് ബാങ്കും സംരംഭകനും തമ്മിലും ഒരു കരാറിൽ ഏർപ്പെടുന്നു. ബാങ്കിൽ നിന്ന് കടമെടുത്ത് സംരംഭം നടത്തുന്നയാള്‍ ലഭിക്കുന്ന ലാഭം 60:40 എന്ന അനുപാതത്തിൽ ബാങ്കുമായി പങ്കിടണം എന്നാണ് കരാർ; ബാങ്കിൽ പണം നിക്ഷേപിക്കുന്നയാളും ബാങ്കും തമ്മിൽ ബാങ്കിന് ലഭിക്കുന്ന ലാഭവിഹിതം 50:50 അനുപാതത്തിൽ പങ്കിടണം. കരാർ പ്രകാരം ബാങ്കിന് ലഭിക്കുന്നതും അതിന്റെ വിഹിതത്തിൽനിന്ന് നിക്ഷേപകന് കൊടുക്കേണ്ട സംഖ്യയും തമ്മിലുള്ള വ്യത്യാസമായിരിക്കും ബാങ്കിന്റെ ലാഭം. നഷ്‌ടമുണ്ടായാൽ അതും ഇതേ സ്വഭാവത്തിൽ പങ്കിടുന്നുവെന്നതാണ് ഇസ്‌ലാമിക ബാങ്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. ധാർമികവും ഉത്തരവാദിത്തപൂർണവുമായ സംരംഭകത്വം പ്രാത്സാഹിപ്പിക്കപ്പെടുന്നുവെന്നതാണ് ഈ രീതിയുടെ ഏറ്റവും പ്രധാനപ്പെട്ട മെച്ചം. മുശാറക. മൂലധനമിറക്കുന്നതിലും ബിസിനസ് നടത്തിപ്പിലും ബാങ്കും സംരംഭകനും ഒന്നിച്ച് പങ്കാളികളാകുന്ന കരാറാണ് മുശാറക. മുശാറക രീതിയിൽ ബാങ്കും സംരംഭകനും നേരത്തേ തീരുമാനിച്ചതിനനുസരിച്ച് അവരിറക്കിയ മൂലധനത്തിന് ആനുപാതികമായി ലാഭനഷ്‌ടങ്ങള്‍ പങ്കിടുന്നു.
മുറാബഹ. മെഷിനറിയോ തൊഴിലുപകരണമോ മറ്റെന്തെങ്കിലും ചരക്കോ വാങ്ങാനാഗ്രഹിക്കുന്ന വ്യക്തി ഈയാവശ്യാർഥം ബാങ്കുമായുണ്ടാക്കുന്ന കരാറാണിത്. ഈ കരാർ പ്രകാരം വ്യക്തിക്ക് വേണ്ടി ബാങ്ക് വാങ്ങുന്ന വസ്‌തു, ഒരു നിശ്ചിത ശതമാനം ലാഭമെടുത്ത് വ്യക്തിക്ക് തിരിച്ചു വിൽക്കാനുള്ള അവകാശം ബാങ്കിന് ലഭിക്കുന്നു. ഇടപാടുകാരന് ഈ സംഖ്യ ഒന്നിച്ചോ ഗഡുക്കളായോ തന്റെ സംരംഭം മുന്നോട്ടു പോകുന്ന മുറയ്‌ക്ക് തിരിച്ചടയ്‌ക്കാം.
ഇജാറ അഥവാ പാട്ടക്കരാർ. മെഷീന്‍, വാഹനം, വീട് എന്നിവ സ്വന്തമാക്കാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് നിശ്ചിത കാലാവധിക്ക് അത് പാട്ടത്തിന് നൽകുന്ന സമ്പ്രദായമാണിത്. പാട്ടക്കാലാവധി തീരുന്ന മുറയ്‌ക്ക് നിശ്ചിത വില നൽകി വ്യക്തിക്ക് അത് സ്വന്തമാക്കുകയോ അല്ലെങ്കിൽ ബാങ്കിന് തിരിച്ചെടുക്കുകയോ ചെയ്യാം. പൊതുവേ ഇസ്‌ലാമിക ബാങ്കുകള്‍ അവലംബിക്കുന്ന രീതികളാണിത്. ഇതുകൂടാതെ ഓരോ ബാങ്കും അവരുടേതായ വ്യത്യസ്‌തമായ രീതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാറുണ്ട്. ബാങ്കിന്റെ നടത്തിപ്പ് ഇസ്‌ലാമിക ശരീഅത്തിന് അനുസരിച്ചാണോ എന്ന് നിരീക്ഷിക്കാനും നിർദേശങ്ങള്‍ നൽകാനും "ശരീഅഃ ബോർഡു'കള്‍ ഉണ്ടായിരിക്കും. ശരീഅഃ ബോർഡിന്റെ അംഗീകാരത്തിനു ശേഷം മാത്രമേ സ്‌കീമുകള്‍ നടപ്പാക്കപ്പെടുകയൂള്ളൂ.
1970-ൽ കറാച്ചിയിൽ നടന്ന ഇസ്‌ലാമിക രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനം, 1976-ൽ മെക്കയിൽ നടന്ന പ്രഥമ അന്താരാഷ്‌ട്ര ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്ര സമ്മേളനം, 1977-ൽ ലണ്ടനിൽ ചേർന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്ര സമ്മേളനം എന്നിവ ഇസ്‌ലാമിക ബാങ്കിംഗ് മേഖലയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ക്വാലാലമ്പൂർ, ധാക്ക, ബഹ്‌റൈന്‍, കെയ്‌റോ, സൊകോട്ടോ (നൈജീരിയ), ലണ്ടന്‍, ന്യൂയോർക്ക്, തൂനിസ്, ജനീവ എന്നിവിടങ്ങളിലായി നടന്ന ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്ര സമ്മേളനങ്ങളും ശില്‌പശാലകളും ശ്രദ്ധേയ സംഭാവനകള്‍ നൽകുകയുണ്ടായി. ആധുനിക അർഥത്തിലുള്ള ആദ്യത്തെ ഇസ്‌ലാമിക ബാങ്ക് ആയി പരിഗണിക്കപ്പെടുന്നത് 1963-ൽ ഈജിപ്‌ഷ്യന്‍ പട്ടണമായ മിത് ഗമറിൽ, അഹ്‌മദ് അൽനജ്ജാർ തുടങ്ങിയ "മിത് ഗമർ ബാങ്ക്' ആണ്. ഇസ്‌ലാമിക സംരംഭങ്ങളോട് ഭരണകൂടം കടുത്ത നിഷേധാത്മക നിലപാട് സ്വീകരിച്ചിരുന്നതിനാൽ പേരിൽ ഇസ്‌ലാമിക ധ്വനികള്‍ സ്വീകരിക്കാതെയാണ് പ്രസ്‌തുത ബാങ്ക് തുടങ്ങിയത്. 1967-ൽ ഇതിന്റെ പ്രവർത്തനം നിലയ്‌ക്കുകയും ചെയ്‌തു. 1963-ൽ മലേഷ്യയിൽ തുടങ്ങിയ "തബ്ബുംഗ് ഹാജി ഫൈനാന്‍സ് കോർപ്പറേഷന്‍' ആണ് ഈ രംഗത്തെ മറ്റൊരു സംരംഭം. ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവരിൽനിന്നും സമ്പാദ്യം സ്വീകരിക്കുകയും ഹജ്ജ് യാത്രയ്‌ക്ക് അവസരമൊരുക്കുകയും ചെയ്യുക എന്ന സേവനം മാത്രമാണ് ഈ സ്ഥാപനം നിർവഹിച്ചത്. 1973-ൽ ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിൽ തുടങ്ങിയ "ഫിലിപ്പീന്‍ അമാനാ ബാങ്ക്' മറ്റൊരു പ്രധാന സംരംഭമാണ്. ഫിലിപ്പീന്‍ പ്രസിഡന്റ് ഫെർഡിനന്റ് മാർക്കോസിന്റെ പ്രത്യേക ഉത്തരവ് പ്രകാരം സ്ഥാപിതമായ ബാങ്ക് 1989-ൽ "അൽ അമാന ഇസ്‌ലാമിക് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്' എന്ന പുതിയ പേര് സ്വീകരിച്ചു.
1973-ൽ ജിദ്ദ ആസ്ഥാനമായി ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കും (ഐ.ഡി.ബി) അതേ വർഷം തന്നെ ദുബൈ ഇസ്‌ലാമിക് ബാങ്കും സ്ഥാപിതമായി. പൂർണ സജ്ജമായതും കോർപ്പറേറ്റ് സ്വഭാവത്തിലുള്ളതുമെന്ന നിലയ്‌ക്ക് ഇസ്‌ലാമിക് ബാങ്കുകളുടെ ചരിത്രത്തിൽ ഈ രണ്ട് സ്ഥാപനങ്ങളുടെയും തുടക്കം വളരെ നിർണായകമാണ്. 1973 ഡിസംബർ 18-ന് ഇസ്‌ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സി (ഓർഗനൈസേഷന്‍ ഒഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ്; ഇപ്പോള്‍ ഓർഗനൈസേഷന്‍ ഒഫ് ഇസ്‌ലാമിക് കോർപ്പറേഷന്‍) സംഘടിപ്പിച്ച ഇസ്‌ലാമിക ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന്റെ തീരുമാനമനുസരിച്ചാണ് ഐ.ഡി.ബി സ്ഥാപിതമാവുന്നത്. ഒ.ഐ.സിയിലെ 56 അംഗരാജ്യങ്ങളുടെയും പൊതു ഉടമസ്ഥതയിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. മുസ്‌ലിം രാജ്യങ്ങളിലെ വികസന പ്രക്രിയയിൽ ഇന്ന് ഐ.ഡി.ബി നിർണായക പങ്ക് വഹിക്കുന്നു. 62 ശാഖകളുള്ള യു.എ.ഇയിലെ ദുബൈ ഇസ്‌ലാമിക് ബാങ്ക് (ഡി.ഐ.ബി) രാജ്യത്തെ ഏറ്റവും വലിയ ഇസ്‌ലാമിക ബാങ്ക് ആണ്. ഡി.ഐ.ബി പാകിസ്‌താന്‍ എന്ന പേരിൽ പാകിസ്‌താനിൽ ബാങ്കിന്റെ 35 ശാഖകള്‍ പ്രവർത്തിക്കുന്നു. ഇന്ന് ലോകത്ത് എല്ലാ മുസ്‌ലിം രാജ്യങ്ങളിലും ഇസ്‌ലാമിക ബാങ്കുകള്‍ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂർ, ഫ്രാന്‍സ് തുടങ്ങിയ മുതലാളിത്ത രാജ്യങ്ങളിലും ഇസ്‌ലാമിക ബാങ്കുകള്‍ സജീവമാണ്. ഗ്രീന്‍ലേയ്‌സ്, സിറ്റി ബാങ്ക്, ചേസ് മാന്‍ഹാട്ടന്‍, എച്ച്.ഡി.എഫ്.സി തുടങ്ങി ലോകത്തെ പല പരമ്പരാഗത ബാങ്കുകളും ഇന്ന് ഇസ്‌ലാമിക് ബാങ്കിംഗിനായി പ്രത്യേക ജാലകങ്ങള്‍ (വിന്‍ഡോസ്) ആരംഭിച്ചിട്ടുമുണ്ട്. പലയിനം ഇസ്‌ലാമിക് മ്യൂച്വൽ ഫണ്ടുകളും ഇന്ന് അന്താരാഷ്‌ട്ര ധനവിപണിയിൽ ലഭ്യമാണ്. ഇന്ന് 400 സ്ഥാപനങ്ങളിലായി ആയിരം ബില്യന്‍ യു.എസ് ഡോളറിന്റെ ആസ്‌തി (2010) ഇസ്‌ലാമിക ബാങ്കുകള്‍ക്ക് ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യയിൽ ഇസ്‌ലാമിക ബാങ്കിംഗിന് നിയമപ്രാബല്യമില്ല. എങ്കിലും പലിശ രഹിത ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യയിലും ചെറിയ തോതിൽ പ്രവർത്തിക്കുന്നുണ്ട്. ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ (നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യൽ കമ്പനി-എന്‍.ബി.എഫ്.സി) എന്ന ഗണത്തിൽ പെടുത്തിയാണ് ഇന്ത്യയിൽ ഇസ്‌ലാമിക സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മസ്‌ജിദ് കമ്മറ്റികള്‍ക്ക് കീഴിലും മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലും പ്രാദേശിക പലിശ രഹിത വായ്‌പാ-നിക്ഷേപ നിധികള്‍ പ്രവർത്തിക്കുന്നുണ്ട്. 2000 മുതൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആള്‍ട്ടർനേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ക്രഡിറ്റ്‌സ് ലിമിറ്റഡ് (എ.ഐ.സി.എൽ) ആണ് ഇന്ത്യയിലെ ഇസ്‌ലാമിക് എന്‍.ബി.എഫ്.സികളിൽ ശ്രദ്ധേയം. ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിൽ ആവശ്യമായ പരിഷ്‌കരണങ്ങളെക്കുറിച്ച് പഠിക്കാന്‍ 2008-ൽ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ നിയോഗിച്ച രഘുറാം രാജന്‍ കമ്മറ്റി ഇസ്‌ലാമിക ബാങ്കിംഗ് ഇന്ത്യയിൽ ആരംഭിക്കണമെന്ന് ശിപാർശ ചെയ്യുകയുണ്ടായി.
(സി. ദാവൂദ്)