This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരുളർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:45, 2 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇരുളർ

ദക്ഷിണേന്ത്യയിലെ ഒരു ഗിരിവർഗം. തമിഴ്‌നാടിന്റെ വടക്ക്‌ കിഴക്കന്‍ ഭാഗങ്ങള്‍, കർണാടകയുടെ തെക്ക്‌ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, പാലക്കാട്‌ ജില്ലയിലെ (നെല്ലിയാംപതി, അഗളി, ഷോളയാർ, വാളയാർ) എന്നിവിടങ്ങളിലാണ്‌ ഇരുളർ വിഭാഗത്തിൽപ്പെട്ടവർ പൊതുവേ കാണപ്പെടുന്നത്‌. ഊരാളർ, ഇരുളികർ, അരീലികർ, സോലിഗാരുകർ, ഇല്ലിഗാരുകർ, കാട്ടംപൂജാരികള്‍ എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നു. തമിഴും മലയാളവും കന്നടയും കലർന്ന "ഇരുള' എന്ന പ്രാകൃതഭാഷയാണ്‌ ഇവർ സംസാരിക്കുന്നത്‌. നന്നേ ഇരുണ്ട നിറം, ഒത്ത ഉയരം, നീണ്ട ബാഹുക്കള്‍, ചുരുണ്ട മുടി, ഉന്തിയ താടിയെല്ലുകള്‍. ചെറിയ മൂക്ക്‌ എന്നിവയാണു പൊതുവായ ശാരീരിക ലക്ഷണങ്ങള്‍. നരവംശശാസ്‌ത്ര പഠനങ്ങള്‍ ഇവരെ നെഗ്രിറ്റോ വംശജരായി വർഗീകരിച്ചിരിക്കുന്നു. ജനസംഖ്യയിൽ 2.1 ശതമാനം മാത്രം വരുന്ന ഇരുളർ പട്ടിക വർഗത്തിൽ ഉള്‍പ്പെടുന്നു. 1891-ൽ മാത്രമാണ്‌ ഇരുളരെപ്പറ്റിയുള്ള ആധികാരിക രേഖകള്‍ ഉണ്ടാകുന്നത്‌.

ഇരുളരുടെ ഉദ്‌ഭവത്തെപ്പറ്റി ചില ഐതിഹ്യങ്ങള്‍ ഉണ്ട്‌. യുഗപ്രളയത്തിനുശേഷം ജീവിച്ചിരുന്ന ഒരു മഹർഷിയുടെ സന്തതിപരമ്പരകളാണു തങ്ങളെന്ന്‌ അവർ വിശ്വസിക്കുന്നു. തേനീച്ചകളുടെ കുത്തേൽക്കാതെ തേന്‍ ശേഖരിക്കാന്‍ കഴിവുള്ള ഒരു ജനതയെ സൃഷ്‌ടിക്കണമെന്ന്‌ ആഗ്രഹിച്ച ഒരു ദേവത സ്വന്തം വിയർപ്പിൽനിന്ന്‌ സൃഷ്‌ടിച്ച ജനതയാണ്‌ ഇരുളരെന്നുമാണ്‌ മറ്റൊരു ഐതിഹ്യം. തേനീച്ചകളും വന്യമൃഗങ്ങളും തങ്ങളുടെ ഗന്ധമേറ്റാൽ അകന്നുപോകുമെന്ന ഒരു വിശ്വാസം ഇരുളർക്കിടയിലുണ്ട്‌. കുടുംബത്തിൽ അച്ഛനാണു പ്രാമാണികത്വം. കുടുംബസംരക്ഷണം അയാളുടെ ചുമതലയാണ്‌. ദായക്രമം പണ്ട്‌ മരുമക്കത്തായമായിരുന്നു; ഇപ്പോള്‍ മക്കത്തായമാണ്‌ പിന്തുടരുന്നത്‌. കുടുംബനാഥന്‍ മരിച്ചാൽ അയാളുടെ കുടിലിന്‌ അവകാശി മൂത്തമകനാണ്‌. കുടുംബനാഥന്റെ വിധവ പുനർവിവാഹം കഴിക്കുന്നതുവരെ അവർക്കും അവിടെ താമസിക്കാന്‍ അവകാശമുണ്ട്‌. കുട്ടികളെ ദത്തെടുക്കുന്ന സമ്പ്രദായം നിലനില്‌ക്കുന്നു. എന്നു മാത്രമല്ല ദത്തെടുക്കപ്പെടുന്നവർക്കു പ്രത്യേക പദവികളുമുണ്ട്‌. വേട്ടയാടി നടന്നിരുന്ന ഒരു പ്രാകൃതവർഗമായിരുന്നു ഇരുളർ. പില്‌ക്കാലത്ത്‌ ഇവർ ചാളകളിൽ സ്ഥിരവാസം തുടങ്ങി. 6 ചാളകള്‍ വീതമുള്ള പല വരികള്‍ ചേർന്നതാണ്‌ ഒരു അധിവാസകേന്ദ്രം. ചാളകള്‍ക്ക്‌ മണ്‍ഭിത്തികളും ജാലകങ്ങളായി ദ്വാരങ്ങളുമുണ്ട്‌. വാസസ്ഥലം പൊതുവെ വനങ്ങളുടെ സമീപത്തുതന്നെയാണ്‌. കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കാനും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും സ്ഥിരവാസം സഹായിച്ചിട്ടുണ്ട്‌.

നെല്ല്‌, പയറുവർഗങ്ങള്‍, വാഴ, മുളക്‌ എന്നിവയാണ്‌ ഇരുളരുടെ മുഖ്യവിളകള്‍. ആടുകള്‍ കോഴികള്‍ എന്നിവയെയും വളർത്തുന്നു. ആണും പെച്ചും ഒരു പോലെ കഠിനാധ്വാനം ചെയ്യുന്നു. സ്വന്തം ഗോത്രത്തിൽനിന്നു വിവാഹം പാടില്ലെന്നാണു വ്യവസ്ഥ. തമിഴ്‌നാട്ടിലെ ഇരുളർക്ക്‌ അഞ്ചുഗോത്രങ്ങളുണ്ട്‌. നാലെച്ചം സഹോദര ഗോത്രങ്ങളാണ്‌. ഈ സഹോദരഗോത്രങ്ങളിൽപ്പെട്ടവർ പരസ്‌പരം വിവാഹിതരാകാറില്ല. പെണ്‍കുട്ടികളുടെ ചാരിത്രശുദ്ധി എന്ന സങ്കല്‌പം അവർക്കില്ല. ലളിതവും അനാർഭാടവുമാണ്‌ ഇവരുടെ വിവാഹ ചടങ്ങുകള്‍. ഗോത്രത്തലവന്‍ വധുവിന്റെ കഴുത്തിൽ താലിവച്ചുകൊടുക്കുകയും വരന്‍ അതു കെട്ടുകയും ചെയ്യുന്നു. വധൂവരന്മാരുടെ കോർത്തുപിടിച്ച കൈകളിൽ തീർഥം തളിക്കുന്ന ഒരു പതിവുണ്ട്‌. വിവാഹവേളയിൽ വധുവിന്റെ മാതാപിതാക്കള്‍ക്ക്‌ പുതിയ വസ്‌ത്രങ്ങള്‍ സമ്മാനിക്കുന്നു. ഇതര സമൂഹം കൽപ്പിച്ചുപോരുന്ന വിശുദ്ധിയെന്നും വിവാഹത്തിനു ഇവർ കൽപ്പിക്കുന്നില്ല. വിവാഹമോചനം സാധാരണമാണ്‌. ബന്ധം വേർപ്പെടുത്തിക്കഴിഞ്ഞാൽ കൊച്ചുകുട്ടികള്‍ അമ്മയുടെ സംരക്ഷണത്തിലും പ്രായമായ മക്കള്‍ അച്ഛനോടൊത്തും കഴിയുന്നു. ബന്ധം പിരിഞ്ഞ സ്‌ത്രീപുരുഷന്മാർക്ക്‌ ആവശ്യമെന്നു തോന്നുന്നപക്ഷം വീണ്ടും വിവാഹിതരാകാം. വിധവകള്‍ പുനർവിവാഹം ചെയ്യുന്നതുവരെ ആദ്യത്തെ താലി ധരിക്കുന്നത്‌ അനുവദനീയമാണ്‌. എന്നാൽ ഒരു വിധവയ്‌ക്ക്‌ അവരുടെ ഭർത്തൃസഹോദരനെ വിവാഹം കഴിക്കാന്‍ പാടില്ല എന്ന്‌ നിഷ്‌കർഷിക്കുന്നുണ്ട്‌.

ഇരുള സമൂഹത്തിൽ ഗോത്രത്തലവന്‍സമ്പ്രദായം നിലനിൽക്കുന്നു. ഓരോ അധിവാസകേന്ദ്രത്തിനും ഒരു മൂപ്പനുണ്ടായിരിക്കും. മൂപ്പന്റെ കീഴിൽ ഭണ്ഡാരി, കുരുത്തല എന്നീ സ്ഥാനികളുണ്ട്‌. ചില സ്ഥലങ്ങളിൽ ഇവർക്ക്‌ "യജമാനന്‍', "ഗൗഡന്‍' എന്നീ സ്ഥാന പേരുകളുണ്ട്‌. മൂപ്പനെ എല്ലാവരും അനുസരിക്കുന്നു. വിവാഹത്തിനും ശവസംസ്‌കാരത്തിനും മൂപ്പന്റെ സാന്നിധ്യം ആവശ്യമാണ്‌. വിശേഷാവസരങ്ങളിൽ നൃത്തസംഗീതങ്ങള്‍ ഏർപ്പാടുചെയ്യുന്നതും മൂപ്പനാണ്‌. മൂപ്പന്റെ സഹായിയായി കോൽക്കാരനുണ്ട്‌. ഇയാള്‍ ഇരുള സമൂഹത്തിന്റെ മുഴുവന്‍ സേവകനായി കരുതപ്പെടുന്നു. പൊതുസമ്മതരായ വ്യക്തികളാണ്‌ പുരോഹിതന്മാരായി നിയോഗിക്കപ്പെടുന്നത്‌. മച്ചുക്കാരന്മാർ എന്നുവിളിക്കപ്പെടുന്ന പുരോഹിതന്മാരാണ്‌ ദൈവങ്ങള്‍ക്ക്‌ ഭക്ഷണം നിറച്ച തളിക നിവേദിക്കുന്നത്‌. കൃഷി തുടങ്ങുന്നതിന്‌ മുമ്പ്‌ കലപ്പ ഒരു ചിതൽപ്പുറ്റിന്‌ സമീപംവച്ച്‌ ആയുധപൂജ നടത്തുന്ന പതിവുണ്ട്‌.

ഇരുളരുടെ കാണപ്പെട്ട ദൈവമാണ്‌ കടുവ. അതിന്റെ കാൽപ്പാടുകളെ അവർ പൂജിക്കുന്നു. വിഷ്‌ണുവാണ്‌ മറ്റൊരു ആരാധനാമൂർത്തി. "രംഗസ്വാമി' എന്നും "ശിവന്‍' എന്നുമാണ്‌ അവർ "വിഷ്‌ണു'വിന്‌ നൽകിയിട്ടുള്ള പേർ. അട്ടപ്പാടിയിലെ ഇരുളർ മലേശ്വരംകടവുള്‍ സ്വാമി, മാടേശ്വരന്‍ എന്നീ ദേവന്മാരെയാണ്‌ ആരാധിയ്‌ക്കുന്നത്‌. ദൈവത്തിന്റെ ആസ്ഥാനം മലേശ്വരം കൊടുമുടിയാണെന്ന്‌ അവരുടെ സങ്കല്‌പം. മാടമ്മ, ബൈരമ്മ, മാരിയമ്മ, കാളി എന്നീ ദേവതകളെയും ഇരുളർ ആരാധിക്കുന്നു. കോയമ്പത്തൂർ ജില്ലയിലെ സത്യമംഗലം കാടുകളിൽ വസിക്കുന്ന ഇരുളർക്ക്‌ ചെറിയ കോവിലുകളുമുണ്ട്‌. ശിവരാത്രിദിവസം അവർ മലേശ്വരം ക്ഷേത്രത്തിൽ ഒന്നിച്ചുകൂടി പിതൃക്കള്‍ക്കുവേണ്ടി പ്രാർഥന നടത്താറുണ്ട്‌. മാട്ടുപ്പൊങ്കലാണ്‌ മറ്റൊരു പ്രധാന ഉത്സവം. സംഘനൃത്തം ഇവരുടെ ഒരു പ്രത്യേകതയാണ്‌. ഏതാനും പേർ ഓടക്കുഴൽ വായിക്കുകയും അതിന്റെ താളത്തിനൊപ്പിച്ച്‌ മറ്റു ചിലർ ചുവടുവച്ച്‌ ആടിപ്പാടുകയും ചെയ്യും. "ഏ...ഏ...ലാം കരടി' എന്ന സംഘനൃത്തം പ്രസിദ്ധമാണ്‌. പെരുമ്പറകള്‍ മുഴക്കിയും പാട്ടുപാടിയും കരടികളെ വിരട്ടിയോടിക്കാന്‍ തങ്ങള്‍ വിരുതരാണെന്ന്‌ ഇവർ അവകാശപ്പെടുന്നു. 2009-ൽ ദില്ലിയിൽ സ്വാതന്ത്യ്രാഘോഷങ്ങളോടനുബന്ധിച്ച്‌ അട്ടപ്പാടിയിലെ ഇരുളരുടെ സംഘനൃത്തം പ്രദർശിപ്പിച്ചിരുന്നു. ഒരാള്‍ മരണമടഞ്ഞാൽ അപരക്രിയകള്‍ നടത്തിയശേഷമാണ്‌ മൃതദേഹം മറവുചെയ്യുന്നത്‌. മരണം നടന്ന വീടിനുമുമ്പിൽ സ്‌ത്രീപുരുഷന്മാർ സംഘം ചേർന്ന്‌ പാട്ടുപാടുകയും നൃത്തംവയ്‌ക്കുകയും ചെയ്യുന്ന പതിവുണ്ട്‌. ശ്‌മശാനഘോഷയാത്ര പുറപ്പെടുന്നതുവരെ ഇതു തുടരും. മരിച്ചയാളിന്റെ പുത്രനാണ്‌ പ്രധാനകാർമികന്‍. ശവത്തിന്റെ തല തെക്കോട്ട്‌ ആയിരിക്കത്തക്കവച്ചം കുഴിയിൽ മറവുചെയ്യുന്നു. അവിടെ മൃതദേഹത്തിന്റെ കാലും തലയും സൂചിപ്പിക്കാന്‍ ഓരോ കല്ലുകള്‍ സ്ഥാപിക്കുന്നു. മൃതദേഹത്തിന്റെ വായിൽ വെറ്റിലച്ചുരുള്‍ വയ്‌ക്കുന്ന പതിവുണ്ട്‌. മൃതദേഹത്തോടൊപ്പം അരിയും മറ്റുധാന്യങ്ങളും ഒരു വിളക്കും മറവുചെയ്യുന്നു. പരേതാത്മാവിനു വെളിച്ചംകണ്ടു പോകാനാണത്ര ഈ വിളക്ക്‌. മൂന്നാം ദിവസം ബന്ധുജനങ്ങള്‍ ശ്‌മശാനത്തിലെത്തി പാൽ തളിക്കുകയും അരിമണികള്‍ വിതറുകയും ചെയ്‌തശേഷം ഒരു മണ്‍കുടം ഉഴിഞ്ഞ്‌ ഉടയ്‌ക്കുന്നു. ശ്‌മശാനത്തിൽവച്ച്‌ "കഞ്ഞിവീഴ്‌ത്തു' നടത്തുന്ന പതിവുമുണ്ട്‌. മരണംമുതൽ 15 ദിവസം പുല ആചരിക്കുന്നു.

ഭരണകൂട ഇടപെടലുകളുടെയും വികസന പരിപാടികളുടെയും ഫലമായി ഇരുളരുടെ നാടോടി ജീവിതശൈലിയിൽ കഴിഞ്ഞ നാലു പതിറ്റാണ്ടുകാലമായി നിരവധി മാറ്റങ്ങള്‍ വന്നു ചേർന്നിട്ടുണ്ട്‌. വനവിഭവങ്ങളെ ആശ്രയിച്ചു കഴിഞ്ഞ ഇരുളർക്ക്‌ 1976-ലെ വനസംരക്ഷണ നിയമംമൂലം നഷ്‌ടമായത്‌ പരമ്പരാഗത ജീവിതശൈലിയും ആവാസവ്യവസ്ഥയുമായിരുന്നു. പാമ്പ്‌-തവള പിടിത്തം പ്രധാന ഉപജീവനമാർഗമായിരുന്ന ഇരുളർക്ക്‌, ഗവണ്‍മെന്റ്‌ പാസ്സാക്കിയ പാമ്പ്‌ സംരക്ഷണ നിയമവും മറ്റൊരു ദുര്യോഗമായി. ഈ സാഹചര്യത്തിൽ മറ്റ്‌ ജോലികള്‍ ചെയ്യാന്‍ ഇരുളർ നിർബന്ധിതരായി തീർന്നു; മത്സ്യബന്ധനത്തിലും കൃഷിപണിയിലും ഏർപ്പെട്ടിരിക്കുന്നവരുമുണ്ട്‌. വിഷചികിത്സാകേന്ദ്രങ്ങളിൽ പാമ്പിന്‍ വിഷം എത്തിച്ചുകൊടുക്കുന്നതും മറ്റൊരു പ്രധാന ഉപജീവനമാർഗമാണ്‌. പ്രധാനമായും അരിമില്ലുകളിലും ഇഷ്‌ടിക ചൂളകളിലും കൂലിവേല ചെയ്‌തു വരുന്ന ഇക്കൂട്ടർ പലവിധ ചൂഷണങ്ങള്‍ക്കും വിധേയരാകുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിരക്ഷരത, ജാതിവിവേചനം, സാമൂഹ്യ സാമ്പത്തിക അസമത്വം, അന്ധവിശ്വാസം എന്നിവ ഇവരുടെ പിന്നോക്കവസ്ഥയ്‌ക്കു കാരണമായി വിലയിരുത്തപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B0%E0%B5%81%E0%B4%B3%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍