This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംപീച്ച്‌മെന്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:07, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇംപീച്ച്‌മെന്റ്‌

Impeachment

ഒരു ഉദ്യോഗസ്ഥ മേധാവിക്കെതിരെ ജനപ്രതിനിധിസഭയോ ഭരണനിർവാഹകസമിതിയോ എടുക്കുന്ന ക്രിമിനൽ ശിക്ഷാനടപടി. ചില പ്രത്യേക സാഹചര്യങ്ങളിൽ വലിയ കുറ്റകൃത്യങ്ങള്‍ (ഉദാ. രാജ്യദ്രാഹം) ചെയ്യുന്ന സ്വകാര്യ വ്യക്തികള്‍ക്കെതിരെയും ഇംപീച്ച്‌മെന്റ്‌ നടപടിക്രമം ഉണ്ടാകാറുണ്ട്‌. മദർ ഒഫ്‌ പാർലമെന്റ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടീഷ്‌ പാർലമെന്റിലാണ്‌ ഇതിന്റെ ഉദ്‌ഭവം. പതിനാലും പതിനേഴും നൂറ്റാണ്ടുകളെ ബ്രിട്ടനിൽ ഇംപീച്ചുമെന്റുകളുടെ കാലഘട്ടങ്ങള്‍ എന്നു വിശേഷിപ്പിക്കാം. രാജകീയ സ്വേച്ഛാധിപത്യത്തിനെതിരെ ജനസഭയുടെ പരമാധികാരം സ്ഥാപിക്കാനുള്ള പോരാട്ടങ്ങളുടെ ഭാഗമായാണ്‌ ഈ വിചാരണകള്‍ നടന്നത്‌. ജനസഭ (House of Commons) വിചാരണ നടത്തുകയും പ്രഭുസഭ (House of lords) വിധി കല്‌പിക്കുകയും ചെയ്യുന്ന ഇംപീച്ച്‌മെന്റിനെ ചോദ്യം ചെയ്യാന്‍ ആർക്കും അവകാശമുണ്ടായിരുന്നില്ല; രാജ്യദ്രാഹം, മറ്റു ഗുരുതരമായ കുറ്റങ്ങള്‍ ഇവയ്‌ക്ക്‌ ആരെയും ശിക്ഷിക്കാനുള്ള അനിഷേധ്യമായ അവകാശം തങ്ങള്‍ക്കുണ്ടെന്ന്‌ 1681-ൽ ജനസഭ പ്രഖ്യാപിച്ചു. പിഴ, തടവ്‌ മുതൽ വധശിക്ഷ വരെയുള്ള ശിക്ഷാനടപടികള്‍ ഇംഗ്ലണ്ടിൽ നൽകപ്പെട്ടിട്ടുണ്ട്‌. അതേസമയം യു.എസ്സിലാകട്ടെ ഇംപീച്ച്‌മെന്റിന്‌ വിധേയനായ വ്യക്തിയെ തത്സ്‌ഥാനത്തു നിന്നും നീക്കം ചെയ്യുന്നതിൽ ഒതുങ്ങുന്നു ശിക്ഷാനടപടി. ഇംപീച്ച്‌മെന്റിനു വിധേയരായവരിൽ ലാറ്റിമർപ്രഭു (1376), സ്റ്റാന്‍ലിപ്രഭു (1359), ഫ്രാന്‍സിസ്‌ ബേക്കണ്‍ (1621), ബക്കിങ്‌ഹാം പ്രഭു (1626), സ്റ്റാഫോർഡ്‌ പ്രഭു (1640-41) ക്ലാരണ്ടന്‍പ്രഭു (1667), ഡാന്‍ബിപ്രഭു, വാറന്‍ ഹേസ്റ്റിങ്‌സ്‌ എന്നിവർ ഉള്‍പ്പെടുന്നു. 1806-ൽ നാവികസേനാവകുപ്പിലെ ധനദുർവിനിയോഗത്തിന്റെ പേരിൽ മെൽവിന്‍ പ്രഭുവിനെ ഇംപീച്ച്‌ ചെയ്‌തതാണ്‌ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ഒടുവിലത്തെ ഇംപീച്ച്‌മെന്റ്‌. മന്ത്രിസഭയ്‌ക്ക്‌ പാർലമെന്റിനോടുള്ള കൂട്ടഉത്തരവാദിത്വം അംഗീകരിക്കപ്പെട്ടതോടെ ബ്രിട്ടനിൽ ഇംപീച്ച്‌മെന്റ്‌ പ്രസക്തമല്ലാതായി തീർന്നു; ബ്രിട്ടനിൽ ഇന്ന്‌ ഇംപീച്ച്‌മെന്റ്‌ അത്യപൂർവമായാണ്‌ നടക്കുന്നത്‌.

ഭരണഘടനയനുസരിച്ച്‌ യു.എസ്സിൽ രാജ്യദ്രാഹം, കോഴവാങ്ങൽ, ദുർനടപടികള്‍, ഗുരുതരമായ കുറ്റങ്ങള്‍ എന്നിവയ്‌ക്കു പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സിവിൽ ഉദ്യോഗസ്ഥന്മാർ, ഫെഡറൽ ജഡ്‌ജിമാർ ഇവരെല്ലാംതന്നെ ഇംപീച്ച്‌മെന്റിനു വിധേയരാണ്‌. അവിടെ ഇംപീച്ച്‌മെന്റിന്റെ നടപടിക്രമം ഇപ്രകാരമാണ്‌.

പ്രതിനിധിസഭയിൽ (House of Representatives) കുറ്റാരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയും, ആരോപണങ്ങള്‍ പരിശോധനാർഹങ്ങളാണെന്നു കാണപ്പെടുകയും ചെയ്യുന്ന പക്ഷം പ്രതിനിധിസഭയുടെ ഒരു പ്രത്യേക സമിതിയെ ആരോപണങ്ങളെക്കുറിച്ചന്വേഷിച്ച്‌ റിപ്പോർട്ടു സമർപ്പിക്കാന്‍ നിയോഗിക്കുന്നു. ഇംപീച്ച്‌മെന്റിനെ സാധൂകരിക്കുന്ന റിപ്പോർട്ട്‌ കേവലഭൂരിപക്ഷത്തോടെ സഭ അംഗീകരിച്ചാൽ അന്വേഷണവിധേയനായ വ്യക്തിക്കെതിരെ ഒരു കുറ്റപത്രം തയ്യാറാക്കി സെനറ്റിലേക്കയയ്‌ക്കുന്നതാണ്‌ അടുത്ത നടപടി. അതേത്തുടർന്ന്‌ സെനറ്റ്‌ ഒരു നീതിന്യായപീഠമായി രൂപാന്തരപ്പെടുകയും പ്രതിനിധിസഭ പ്രാസിക്യൂട്ടറായിത്തീരുകയും ചെയ്യുന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ സെനറ്റ്‌ തെറ്റുകാരനെന്നു കല്‌പിക്കുന്ന വ്യക്തി സ്ഥാനഭ്രഷ്‌ടനാക്കപ്പെടുന്നു. ഇങ്ങനെ ഇംപീച്ച്‌മെന്റിനു വിധേയരായവരുടെ കൂട്ടത്തിൽ ഉന്നത ഉദ്യോഗസ്ഥന്മാർ, ന്യായാധിപന്മാർ, തുടങ്ങിയവർ ഉള്‍പ്പെടുന്നു. ബഹുഭൂരിപക്ഷവും ന്യായാധിപന്മാരാണ്‌ യു.എസ്സിൽ ഇംപീച്ച്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ഇവരെ നീക്കം ചെയ്യാന്‍ മറ്റുപാധികളൊന്നുമില്ല എന്നതാണ്‌ ഇതിനുകാരണം. 1868-ൽ പ്രസിഡന്റ്‌ ആന്‍ഡ്രൂ ജാക്‌സന്‍ ഇംപീച്ച്‌മെന്റിൽനിന്നു രക്ഷപ്പെട്ടത്‌ കേവലം ഒരു വോട്ടിന്റെ ബലത്തിലാണ്‌ .

സമയദൈർഘ്യമേറിയതും സങ്കീർണവും ശ്രമകരവുമാണ്‌ ഇംപീച്ച്‌മെന്റിന്റെ നടപടിക്രമമെങ്കിലും ചെക്ക്‌സ്‌ ആന്‍ഡ്‌ ബാലന്‍സസ്‌ (Checks and Balances)എന്ന തത്ത്വത്തിൽ അധിഷ്‌ഠിതമായ യു.എസ്‌. ഭരണഘടനയുടെ അവിഭാജ്യഘടകമത്ര ഇത്‌. ഇംപീച്ച്‌മെന്റ്‌ നടപടിക്രമങ്ങള്‍ പൂർണമാകും മുമ്പേ ആരോപണ വിധേയനായ വ്യക്തി രാജിവയ്‌ക്കുകയാണെങ്കിൽ നടപടികള്‍ അതോടെ അവസാനിക്കും; 1974-ൽ പ്രസിഡന്റ്‌ റിച്ചാർഡ്‌ നിക്‌സന്റെ കാര്യത്തിൽ ഇതാണു സംഭിവച്ചത്‌. ബിൽ ക്ലിന്റണ്‍ ഇംപീച്ച്‌മെന്റിന്‌ വിധേയനായെങ്കിലും കുറ്റക്കാരനല്ല (1998-99) എന്ന്‌ സെനറ്റ്‌ വിധികല്‌പിച്ചതോടെ അദ്ദേഹം കുറ്റവിമുക്തനായി. അമേരിക്കയിൽ ദേശീയതലത്തിലും സംസ്ഥാനാടിസ്ഥാനത്തിലും ഇംപീച്ച്‌മെന്റ്‌ നടത്താം. അമേരിക്കയിൽ കോണ്‍ഗ്രസ്സ്‌ അംഗങ്ങളെയും ഇംപീച്ച്‌മെന്റിന്‌ വിധേയരാക്കണം എന്ന കാര്യത്തിൽ ഭരണഘടനാപരമായ സംവാദം തുടർന്നുവരികയാണ്‌.

ഇന്ത്യന്‍ പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യുന്നതിനുള്ള വിശദമായ നടപടിക്രമം ഭരണഘടനയിൽ ഉള്‍ച്ചേർന്നിട്ടുണ്ട്‌. ഭരണഘടനയെ സംരക്ഷിച്ച്‌ നിലനിർത്താന്‍ ബാധ്യസ്ഥനായ പ്രസിഡന്റ്‌ അതിനെതിരായി പ്രവർത്തിച്ചാൽ അദ്ദേഹത്തെ ഇംപീച്ച്‌ ചെയ്യാം. ഭരണഘടനാലംഘനം എന്ന പദത്തിൽ രാജ്യദ്രാഹം, കൈക്കൂലി മുതലായ പെരുമാറ്റദൂഷ്യങ്ങള്‍ ഉള്‍പ്പെടുന്നു. പ്രസിഡന്റിനെതിരായുള്ള കുറ്റാരോപണം പാർലമെന്റിന്റെ ഏതു സഭയിലും കൊണ്ടുവരാവുന്നതാണ്‌. (അമേരിക്കയിലാകട്ടെ, പ്രതിനിധിസഭയ്‌ക്കു(House of Representatives)മാത്രമേ പ്രസിഡന്റിനെ വിചാരണ ചെയ്യാന്‍ അധികാരമുള്ളൂ.) ഏതെങ്കിലുമൊരു സഭയിലെ നാലിലൊന്ന്‌ അംഗങ്ങള്‍ ഒപ്പിട്ടു പതിനാലു ദിവസത്തെ നോട്ടീസിനുശേഷം പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ച്‌ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിച്ചാൽ ഇതരസഭ അതിനെപ്പറ്റി അന്വേഷിക്കുകയായി. പ്രസിഡന്റ്‌ കുറ്റക്കാരനാണെന്നുള്ള പ്രമേയം മൊത്തം അംഗസംഖ്യയുടെ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പ്രസ്‌തുത സഭ അംഗീകരിച്ചാൽ ആ നിമിഷം മുതൽ അദ്ദേഹം സ്ഥാനഭ്രഷ്‌ടനാക്കപ്പെടുന്നു.

ഇന്ത്യയിൽ സുപ്രീംകോടതി-ഹൈക്കോടതി ജഡ്‌ജിമാർ, കംപ്‌ട്രാളർ ആന്‍ഡ്‌ ആഡിറ്റർ ജനറൽ, അറ്റോർണി ജനറൽ, ഇലക്ഷന്‍ കമ്മീഷണർ എന്നീ പദവികളിലുള്ളവരെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കാം. ഇന്ത്യന്‍ പാർലമെന്റ്‌ ചരിത്രത്തിലെ ആദ്യത്തെ ഇംപീച്ച്‌മെന്റ്‌ നടപടി ലോക്‌സഭയിലാണുണ്ടായത്‌. അഴിമതി ആരോപണത്തിന്‌ വിധേയനായ ജസ്റ്റിസ്‌ വി. രാമസ്വാമിക്കെതിരെ ഒരു ഇംപീച്ച്‌മെന്റ്‌ പ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെടുകയുണ്ടായി (1996). രാജ്യസഭയിൽ ഇംപീച്ച്‌ ചെയ്യപ്പെട്ട ആദ്യത്തെ ജഡ്‌ജിയാണ്‌ സൗമിത്രസെന്‍. ഹൈക്കോടതി നിയമിച്ച റിസീവർ ആയിരിക്കവേ, സൗമിത്രസെന്‍ സാമ്പത്തിക ക്രമക്കേടുകള്‍ കാട്ടുകയും ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തുവെന്ന്‌ രാജ്യസഭ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇംപീച്ച്‌മെന്റ്‌. ജസ്റ്റിസ്‌ സൗമിത്രസെന്നിനെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം രാജ്യസഭ മഹാഭൂരിപക്ഷത്തോടെ പാസ്സാക്കി (2011 ആഗ. 18). എന്നാൽ, ഇംപീച്ച്‌മെന്റ്‌ നടപടികളിൽനിന്ന്‌ ഒഴിവാകുന്നതിനായി കുറ്റവിചാരണ പ്രമേയം ലോക്‌സഭ പരിഗണിക്കും മുമ്പ്‌ ജസ്റ്റിസ്‌ സെന്‍ രാജിവച്ചു (2011 സെപ്‌. 1).

അയർലണ്ട്‌, ആസ്‌ട്രിയ, ജർമനി, നോർവെ, ഇറാന്‍, ഫിലിപ്പൈന്‍സ്‌, ബ്രസീൽ, ഇറ്റലി, റഷ്യ, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലും ഇംപീച്ച്‌മെന്റ്‌ സമ്പ്രദായമുണ്ട്‌. ഇറാനിലെ അബുള്‍ഹസ്സന്‍ ബനിസാദർ-ൽ 1981 ജൂണ്‍ 21-ന്‌ ഇംപീച്ച്‌മെന്റിലൂടെ സ്ഥാനഭ്രഷടനാക്കപ്പെട്ടു. ബ്രസീലിയന്‍ പ്രസിഡന്റ്‌ ഫെർണാണ്ടോ കോളർ ഫെല്ലോ (1992), വെനിസ്വേലന്‍ പ്രസിഡന്റ്‌ കാർലോസ്‌ ആന്‍ഡ്രഡ്‌ പെരസ്‌ (1993), ലിത്വാനിയന്‍ പ്രസിഡന്റ്‌ റോളന്‍ഡാസ്‌ പാകാസ്‌ (2004) എന്നിവരാണ്‌ സമീപകാലത്ത്‌ ഇംപീച്ച്‌മെന്റിന്‌ വിധേയരായ രാഷ്‌ട്രത്തലവന്മാർ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍