This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഫബെത്തം ഗ്രന്ദോണിക്കോ മലബാറിക്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

01:56, 3 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആൽഫബെത്തം ഗ്രന്ദോണിക്കോ മലബാറിക്കം

മലയാളത്തിലെ ഗ്രന്ഥാക്ഷരമാലയെപ്പറ്റി ലത്തീന്‍ ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള ഒരു പുസ്‌തകം. പീഡ്‌മോണ്ടുകാരനും 18-ാം ശ.-ത്തിൽ വരാപ്പുഴ കർമലീത്താ ആശ്രമത്തിലെ ഒരു അംഗവുമായിരുന്ന ക്ലെമന്റ്‌ പാതിരി (ക്ലെമന്റ്‌ പിയാനിയസ്‌ അലക്‌സാണ്ട്രിനസ്‌ എന്നു പൂർണനാമം) ആണ്‌ ഇതിന്റെ കർത്താവ്‌. അർണോസു പാതിരിയുടെയും മറ്റും സഹായത്താൽ നാട്ടുഭാഷ പഠിച്ചു പാണ്ഡിത്യം നേടിയ ഈ വൈദികന്‍ മലയാളത്തിൽ ഒരു നിഘണ്ടുവും കേരളത്തിലെ കത്തോലിക്കരുടെ ഇടയിൽ കുമ്പേന്തി എന്ന പേരിൽ പ്രസിദ്ധമായ സംക്ഷേപവേദാർഥം എന്നൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്‌.

ഭാഷാവിഷയകമായി വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കൃതിയാണ്‌ ആൽഫബെത്തം ഗ്രന്ദോണിക്കോ മലബാറിക്കം. ഈ പുസ്‌തകം ക്ലെമന്റ്‌ പാതിരി റോമിൽ ബഹുഭാഷാമുദ്രണാലയത്തിൽ (Polygot Press)എ.ഡി. 1772-ൽ (കൊ.വ. 947) അച്ചടിപ്പിച്ചു. ഇവയിൽ അംഗീകരിച്ച മലയാളലിപികളുടെ മാതൃക കണ്ടാണ്‌ ബെയ്‌ലി സായിപ്പ്‌ പിന്നെയും അരശതാബ്‌ദത്തോളം കാലം കഴിഞ്ഞ്‌ കോട്ടയം സി.എം.എസ്‌. മുദ്രാലയത്തിനുവേണ്ടി പുതിയ അച്ചുകള്‍ വാർത്തുണ്ടാക്കിയത്‌. ആൽഫബെത്തം ഗ്രന്ദോണിക്കോ മലബാറിക്കത്തിൽ മലയാളഭാഷയെപ്പറ്റി ലത്തീനിൽ ദീർഘമായ ഒരു മുഖവുരയുണ്ട്‌. കേരളത്തിൽ ഗ്രന്ഥം, സംസ്‌കൃതം, മലയാഴ്‌മ എന്നിങ്ങനെ മൂന്നു ഭാഷകള്‍ നടപ്പിലുണ്ടായിരുന്നുവെന്നും അവയിൽ ഗ്രന്ഥഭാഷയും സംസ്‌കൃതവും ഒന്നുതന്നെയായിരുന്നുവെന്നും ബ്രാഹ്മണർ ഉപയോഗിച്ചിരുന്ന സാഹിത്യഗ്രന്ഥങ്ങളും വേദഗ്രന്ഥങ്ങളും ഈ ഭാഷയിലാണ്‌ എഴുതപ്പെട്ടിരുന്നതെന്നും, എങ്കിലും സാധാരണ വ്യവഹാരത്തിൽ ബ്രാഹ്മണർപോലും ഉപയോഗിച്ചിരുന്ന ഭാഷ മലയാഴ്‌മയായിരുന്നെന്നും മറ്റും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഗ്രന്ഥഭാഷയ്‌ക്കു ഗ്രന്ദോണിക്ക എന്നും സംസ്‌കൃതത്തിനു സംസ്‌കൃദോണിക്ക എന്നും മിഷനറിമാർ പറഞ്ഞുപോന്നിരുന്നു. ശിവനും പാർവതിയും തമ്മിൽ നടന്ന സംവാദത്തെ ആസ്‌പദമാക്കി സംസ്‌കൃതത്തിന്റെ ഉത്‌പത്തിയെക്കുറിക്കുന്ന പുരാണകഥയും ക്ലെമന്റുപാതിരി രേഖപ്പെടുത്തിയിട്ടുണ്ട്‌. ആമുഖത്തിലും പുറംകവറിലും ഗ്രന്ഥനാമത്തോടു സിവെ സംസ്‌കൃദോണിക്കം എന്നുകൂടി ചേർത്തിരിക്കുന്നു. മലയാളത്തിലെ സാഹിത്യഭാഷ സംസ്‌കൃതം തന്നെയാണെന്ന ധാരണ പണ്ടത്തെ മിഷനറിമാർക്കെല്ലാം ഉണ്ടായിരുന്നു. ചിത്തരുവ (സിദ്ധരൂപ)വും അമരകോശവും മലയാളത്തിന്റെ വ്യാകരണവും നിഘണ്ടുവുമാണെന്ന്‌ ആമുഖത്തിൽ പറഞ്ഞിരിക്കുന്നു.

കേരളത്തിൽ മലയാളവും സംസ്‌കൃതവും എഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപിമാലയെപ്പറ്റിയാണ്‌ ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്‌. ഇതിൽ പതിനൊന്ന്‌ അധ്യായങ്ങള്‍ അടങ്ങിയിരിക്കുന്നു. ഓരോന്നിന്റെയും ഉള്ളടക്കം ഇപ്രകാരമാണ്‌: (1) സ്വരങ്ങള്‍; (2) വ്യഞ്‌ജനങ്ങളും അവയോടുചേർന്നുവരുന്ന സ്വരചിഹ്നങ്ങളും; (3) വ്യഞ്‌ജനസ്വരയോഗത്തിന്റെ പട്ടിക; (4) ക്യ, ക്ര, ക്ല, ക്വ, ർക്ക മാതൃകയിലുള്ള കൂട്ടക്ഷരങ്ങള്‍; (5) ക്ക, ങ്ക, ങ്ങ മാതൃകയിൽ മ്മ വരെയും ർ, ൽ, ഴ്‌, ള്‍, ന്‍ എന്നീ ചില്ലുകളും ന്‍റ, ന്‌ദ എന്നിവയും; (6) ൽ, ർ, ള്‍, ഴ്‌, ന്‍, ണ്‍, ന്ന്‌, ം (അനുസ്വാരം) എന്നീ ചില്ലുകള്‍; (7) ക്‌ത, ക്‌ഥ, ക്‌ന, ക്‌സ മുതലായി ഒട്ടേറെ കൂട്ടക്ഷരങ്ങള്‍; (8) ക മുതൽ ക്‌ഷ, ഴ, റ വരെ ഓരോന്നിന്റെയും വിവരണം; (9) മലയാളത്തിൽ എ, ഝ, ത, ദ മുതലായവയ്‌ക്കു ലിപിയില്ലെന്ന കാര്യം; (10) മ്പ, മ്മ, മ്ല, 1/8 എന്നീ ഭിന്നിതങ്ങളുടെ ലിപികള്‍ (സംഖ്യകളുടെ ലിപി അനുബന്ധമായി ചേർത്തിട്ടുണ്ട്‌); (11) ക്രസ്‌തവപ്രാർഥനയും സാരോപദേശങ്ങളും.

ലിപിയെയും ഉച്ചാരണത്തെയും സംബന്ധിച്ച്‌ ശ്രദ്ധേയമായ പല സംഗതികളും ഈ ഗ്രന്ഥത്തിലുണ്ട്‌. എ, ഒ എന്നിവയ്‌ക്ക്‌ ഹ്രസ്വദീർഘഭേദമുണ്ടെങ്കിലും സാമാന്യമായി ലിപിയിൽ വ്യത്യാസമില്ലെന്നു പറഞ്ഞിരിക്കുന്നു. "ക്ഷത്രം', "ദെവസ്വം', "ഗൊപുരം', "ആലൊചന' എന്നൊക്കെയാണല്ലോ അക്കാലങ്ങളിൽ എഴുതിവന്നിരുന്നത്‌; ഏ, ഓ എന്ന ദീർഘലിപികളും നിർദേശിക്കപ്പെട്ടിട്ടുണ്ട്‌. കൗ, കൌ എന്നിങ്ങനെ ഔകാരംചേർന്ന വ്യഞ്‌ജനങ്ങള്‍ രണ്ടുവിധത്തിൽ അന്നേ എഴുതിയിരുന്നു. ട്‌ഠ എന്ന കൂട്ടക്ഷരം എഴുതുമ്പോള്‍ ഠ യുടെ മധ്യത്തിൽ ട എഴുതുകയായിരുന്നു പതിവ്‌. അ (അഥവാ ന) എന്ന പ്രതിഗ്രാഹികാവിഭക്തിപ്രത്യയം അന്നു നിലവിലിരുന്നു എന്ന്‌ 11-ാം അധ്യായത്തിലുള്ള "അപ്പനയും അമ്മനയും ബഹുമാനിച്ചുകൊള്‍ക' എന്ന ഉപദേശവാക്യത്തിൽ നിന്നും വ്യക്തമാകുന്നു. (എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍