This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസെര്‍ബൈജാനി ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:03, 7 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അസെര്‍ബൈജാനി ഭാഷയും സാഹിത്യവും

Azerbaijani Language and Literature

അസെര്‍ബൈജാന്‍ ജനതയുടെ ഭാഷയാണ് അസെര്‍ബൈജാനി. ആള്‍ടെയ്ക് ഗോത്രത്തില്‍ ദക്ഷിണ പശ്ചിമ ടര്‍ക്കിഷ് വിഭാഗത്തില്‍പ്പെടുന്ന ഈ ഭാഷ അസെര്‍ബൈജാന്‍, ഇറാന്‍ എന്നിവിടങ്ങളിലായി ഏകദേശം 10 ദശലക്ഷം ജനങ്ങള്‍ സംസാരിക്കുന്നു. അസെര്‍ബൈജാന്‍, ഇറാന്‍ എന്നീ രണ്ടു രാജ്യങ്ങള്‍ കൂടാതെ ജോര്‍ജിയ, ദാഗസ്താന്‍, കസാഖ്സ്താന്‍, ഉക്രേനിയ, ഇറാക്ക് എന്നിവിടങ്ങളിലും ഈ ഭാഷ പ്രചരിച്ചിട്ടുണ്ട്. മധ്യേഷ്യയിലെ ഓഗുസ് ഗോത്രവര്‍ഗക്കാരില്‍ നിന്ന് 7-ഉം 11-ഉം ശ.-ങ്ങളില്‍ രൂപംകൊണ്ട ഭാഷയാണ് അസെര്‍ബൈജാനി എന്നു വിശ്വസിക്കപ്പെടുന്നു.

സംസാരഭാഷയില്‍ അസെര്‍ബൈജാനിക്ക് ധാരാളം ഭാഷാഭേദങ്ങള്‍ ഉണ്ട്. കുബ (Kuba), ദെര്‍ബെന്റ് (Derbent), ബകു (Baku), ഷെമഖ (Shemakha), മുഗന്‍ (Mugan), ലെങ്കോരന്‍ (Lemkoran), എന്നിവ പൂര്‍വവിഭാഗത്തിലും കസാഖ് (Kazakh), കരബാഖ് (Karabakh), ഗിയാന്ദിഷിന്‍സ്കി (Giandzhinskii), ഐറുഹേ (Airuhay) എന്നിവ പശ്ചിമ വിഭാഗത്തിലും നുഖ (Nukha), സുകതലോകഖി (Zukatalokakhi) എന്നിവ ഉത്തര വിഭാഗത്തിലും നഖിഛേവന്‍ (Nakhichevan), ഒര്‍ദുബാദ് (Ordubad), തബ്രിസ് (Tabriz) എന്നിവ ദക്ഷിണ വിഭാഗത്തിലും ഉള്‍പ്പെടുന്നു. കൗഷ്കാ (Kaushka), അവ്സ (Avsa) എന്നിവയും ഈ ഭാഷയുടെ ഭേദങ്ങള്‍ തന്നെ.

1924 വരെ അറബി ലിപിയിലാണ് അസെര്‍ബൈജാനി എഴുതി വന്നിരുന്നത്. പിന്നീട് സോവിയറ്റ് യൂണിയന്‍ റോമന്‍ ലിപി ഇതിലേക്കായി ഉപയോഗിക്കാന്‍ തുടങ്ങി. ഇതിനുശേഷം 1940-ല്‍ സിറിലിക് (Cyrillic) ലിപി പ്രചാരത്തില്‍ വന്നു. അസെര്‍ബൈജാനി ഭാഷയില്‍ എട്ട് പ്രത്യേക അക്ഷരങ്ങള്‍ കൂടി r,e,j,k,e,y,h,y ഉപയോഗിക്കാന്‍ തുടങ്ങി. j എന്ന അക്ഷരം 1958-നു ശേഷം മാത്രമാണ് പ്രചാരത്തില്‍ വന്നത്.

പുരാതനസാഹിത്യം. പുരാതന അസെര്‍ബൈജാന്‍ സാഹിത്യത്തിന്റെ ലിഖിതരൂപം ഇന്നു ലഭ്യമല്ലെങ്കിലും, ഇന്നത്തെ അസെര്‍ബൈജാന്‍ ദേശത്തിന്റെ വ.കി. ഭാഗത്ത് 5-ാം ശ. മുതല്‍ തന്നെ പൂര്‍ണവികാസം പ്രാപിച്ച ഒരു സംസ്കാരം നിലവിലിരുന്നതായി പറയപ്പെടുന്നു. മതപരവും സാഹിത്യപരവുമായ കൃതികള്‍ ഇക്കാലത്ത് എഴുതപ്പെട്ടിരുന്നു. 7-ാം ശ. മുതല്‍ 9-ാം ശ. വരെ ഇസ്ലാമിക സംസ്കാരത്തിന്റെ സ്വാധീനവും തുടര്‍ന്നു 11-ഉം 12-ഉം ശ.-ങ്ങളില്‍ ഇറാനിയന്‍ സംസ്കാരത്തിന്റെ സ്വാധീനവും അസെര്‍ബൈജാനില്‍ പ്രബലമായി അനുഭവപ്പെട്ടു. തത്ഫലമായി പ്രമുഖ കവികളും പണ്ഡിതന്മാരുമായിരുന്ന തെബ്രീസി, ബഹ്മന്‍തര്‍ തുടങ്ങിയവര്‍ അറബിയിലും പേര്‍ഷ്യനിലും കവനം നടത്തി. ഇതോടൊപ്പം തന്നെ അസെര്‍ബൈജാനി ഭാഷയിലും സാഹിത്യരചന മുറയ്ക്കു നടന്നു. ഇതിനൊരുദാഹരണമാണ് അസെര്‍ബൈജാനി ഭാഷയിലെഴുതപ്പെട്ട കിതാബി ദേദെ കൊര്‍കുദ് (Kitabi Dede Korkud) എന്ന ഇതിഹാസരചന. പ്രമുഖ കവിയായിരുന്ന അബു-അല്‍-അലാഗഞ്ജെവി, കവിയും ജ്യോതിശ്ശാസ്ത്രജ്ഞനുമായിരുന്ന ഫെലെകി ഷിര്‍വാനി എന്നിവര്‍ രാജസദസ്സുകള്‍ക്കു മിഴിവേകി. ഇസെദ്ദിന്‍ ഷിര്‍വാനി, മ്യു ജിറെദ്ദിന്‍ ബയ്ലകനി എന്നീ ഭാവഗീതരചയിതാക്കളും കവയിത്രിയായ മെഹ്സെനിഗെന്‍ജെവിയും ഈ കാലയളവില്‍ ശ്രദ്ധേയരായിത്തീര്‍ന്നു. മെഹ്സെനിഗെന്‍ജെവി, അസെര്‍ബൈജാനി സ്ത്രീകളുടെ കയ്പേറിയ ജീവിതാനുഭവങ്ങള്‍ തന്റെ കാവ്യങ്ങളിലൂടെ വെളിച്ചത്തുകൊണ്ടുവരുന്നതില്‍ വിജയിച്ചു.

13-ാം ശ. സൂഫിസാഹിത്യത്തിന്റെ വികാസത്തിനു സാക്ഷ്യം വഹിച്ചു. ഷംസ്തെബ്രിസി, അഹ്വേദി, മറഗായ് തുടങ്ങിയ പ്രമുഖകവികള്‍ ഇക്കാലത്ത് അസെര്‍ബൈജാനി കവിതയെ സമ്പുഷ്ടമാക്കി. 14-ാം ശ.-ത്തിലെ പ്രമുഖകവികള്‍ മെഹറും മുഷതരിയും എന്ന ആഖ്യാനകാവ്യം രചിച്ച അസര്‍തെബ്രിസിയും ഹര്‍ഹദ്-നാമെയുടെ കര്‍ത്താവായ ആരിഫ് അര്‍ദെബിലിയും ആയിരുന്നു. ഫുറൂഫിയുടെ മതപരവും ദാര്‍ശനികവുമായ തത്ത്വസംഹിതയ്ക്ക് ഇക്കാലത്തു നല്ല പ്രചാരം ലഭിച്ചു. ഫുറൂഫിയുടെ പ്രമുഖശിഷ്യനും ചിന്തകനും കൂടിയായിരുന്ന ഇമാദെദ്ദിന്‍ നെസിമിയാണ് അസെര്‍ബൈജാനിയിലെ പ്രഥമ ദീര്‍ഘകാവ്യം രചിച്ചത്.

16-ാം ശ.-ത്തിലെ കവികളില്‍ പ്രധാനസ്ഥാനം വഹിച്ചത് ഷാഇസ്മായി ഹതായി ആയിരുന്നു. ജനകീയ കവിതയുടെ ചുവടുപിടിച്ചു രചിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ഗീതകങ്ങള്‍ക്കും ഇതിഹാസങ്ങളായ ദെഹ്-നാമെ, നെസിഹാത് - നാമെ എന്നിവയ്ക്കും ഹൃദ്യമായ സ്വാഭാവികത കൈവന്നിട്ടുണ്ട്. തുടര്‍ന്നു ഹമീദി, ഹബീബി തുടങ്ങിയ കവികളും ഹതായിയുടെ രചനാരീതി അവലംബിച്ച് കവിതകള്‍ എഴുതി. അസെര്‍ബൈജാനി കവിതയ്ക്കു മകുടം ചാര്‍ത്തിയത് മുഹമ്മദ് ഫിസുലിയുടെ കൃതികളാണ്. 16-ഉം 17-ഉം ശ.-ങ്ങളില്‍ ക്ലാസ്സിക്കല്‍ കവിതയുടെ പാരമ്പര്യത്തില്‍ നിന്നും മോചനം നേടാനുള്ള വ്യാപകമായ ഒരു പ്രവണത അസെര്‍ബൈജാനില്‍ അനുഭവപ്പെട്ടു. പ്രമുഖകവികളായ സയീബ്, തെബ്രിസി, മെസിഹീ തുടങ്ങിയവര്‍ ഫിസുലിയുടെ കാലടികള്‍ പിന്തുടര്‍ന്നു.

18-ാം ശതകത്തോടെ കവിതയില്‍ രാഷ്ട്രീയ സംഭവങ്ങള്‍ പ്രതിഫലിച്ചു തുടങ്ങി. രണ്ടു പ്രമുഖകവികളായ വിദാദി, വാഗിഫ്എന്നിവരുടെ കൃതികള്‍ അസെര്‍ബൈജാനിഗീതങ്ങളുടെ മികച്ച ഉദാഹരണങ്ങളാണ്. 19-ാം ശ.-ത്തിലെ കവികളായിരുന്ന അബുല്‍ ഗസെംനബതി, അഷിഗ്പെരി, കവയിത്രിയായ ഹെയ്റാന്‍ ഹാനും തുടങ്ങിയവര്‍ വാഗിഫിന്റെ കാലടികള്‍ പിന്തുടര്‍ന്നു. അസെര്‍ബൈജാന്‍ റഷ്യയുടെ ഭാഗമായിത്തീര്‍ന്ന ഈ കാലഘട്ടത്തില്‍ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ പുതിയ ഒരു ഉണര്‍വ് അനുഭവപ്പെട്ടു. കവിയും പണ്ഡിതനുമായ അബ്ബാസ്കുലികുത്ക ഷെന്‍സ്കി, ഗദ്യസാഹിത്യത്തില്‍ മുന്നിട്ടുനിന്ന ഇസ്മായില്‍-ബെക്കുത്ക ഷെന്‍സ്കി തുടങ്ങിയവര്‍ ഈ സാഹിത്യനവീകരണ പ്രക്രിയയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. പ്രസിദ്ധകവിയായിരുന്ന വസെഹ് രചിച്ച 'മിര്‍സാഷാഫിയുടെ ഗീതങ്ങള്‍' 1881-ല്‍ ജര്‍മനിയില്‍ പ്രകാശിതമായി. 19-ാം ശ.-ത്തിലെ സാഹിത്യകാരന്മാരില്‍ അഗ്രഗണ്യനായിരുന്ന മിര്‍സഫതലി അഹുന്ദഫ് യാഥാതഥ്യം തന്റെ ശൈലിയായി സ്വീകരിച്ചു. ഈ കാലയളവിലെ മറ്റൊരു സാഹിത്യകാരനായ കസുംബെക്സക്കീര്‍ത് സാര്‍ ഭരണത്തിന്റെ അഴിമതി, ജന്മികളുടെ ക്രൂരത തുടങ്ങിയ അനീതികള്‍ അനാവരണം ചെയ്തു. ഈ ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലെ പ്രമുഖകവിയായിരുന്നു സെയ്ദ് അസിം ഷിര്‍വാനി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍