This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസെര്‍ബൈജാനി ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസെര്‍ബൈജാനി ഭാഷയും സാഹിത്യവും

Azerbaijani Language and Literature

അസെര്‍ബൈജാന്‍ ജനതയുടെ ഭാഷയാണ് അസെര്‍ബൈജാനി. ആള്‍ടെയ്ക് ഗോത്രത്തില്‍ ദക്ഷിണ പശ്ചിമ ടര്‍ക്കിഷ് വിഭാഗത്തില്‍പ്പെടുന്ന ഈ ഭാഷ അസെര്‍ബൈജാന്‍, ഇറാന്‍ എന്നിവിടങ്ങളിലായി ഏകദേശം 10 ദശലക്ഷം ജനങ്ങള്‍ സംസാരിക്കുന്നു. അസെര്‍ബൈജാന്‍, ഇറാന്‍ എന്നീ രണ്ടു രാജ്യങ്ങള്‍ കൂടാതെ ജോര്‍ജിയ, ദാഗസ്താന്‍, കസാഖ്സ്താന്‍, ഉക്രേനിയ, ഇറാക്ക് എന്നിവിടങ്ങളിലും ഈ ഭാഷ പ്രചരിച്ചിട്ടുണ്ട്. മധ്യേഷ്യയിലെ ഓഗുസ് ഗോത്രവര്‍ഗക്കാരില്‍ നിന്ന് 7-ഉം 11-ഉം ശ.-ങ്ങളില്‍ രൂപംകൊണ്ട ഭാഷയാണ് അസെര്‍ബൈജാനി എന്നു വിശ്വസിക്കപ്പെടുന്നു.

സംസാരഭാഷയില്‍ അസെര്‍ബൈജാനിക്ക് ധാരാളം ഭാഷാഭേദങ്ങള്‍ ഉണ്ട്. കുബ (Kuba), ദെര്‍ബെന്റ് (Derbent), ബകു (Baku), ഷെമഖ (Shemakha), മുഗന്‍ (Mugan), ലെങ്കോരന്‍ (Lemkoran), എന്നിവ പൂര്‍വവിഭാഗത്തിലും കസാഖ് (Kazakh), കരബാഖ് (Karabakh), ഗിയാന്ദിഷിന്‍സ്കി (Giandzhinskii), ഐറുഹേ (Airuhay) എന്നിവ പശ്ചിമ വിഭാഗത്തിലും നുഖ (Nukha), സുകതലോകഖി (Zukatalokakhi) എന്നിവ ഉത്തര വിഭാഗത്തിലും നഖിഛേവന്‍ (Nakhichevan), ഒര്‍ദുബാദ് (Ordubad), തബ്രിസ് (Tabriz) എന്നിവ ദക്ഷിണ വിഭാഗത്തിലും ഉള്‍പ്പെടുന്നു. കൗഷ്കാ (Kaushka), അവ്സ (Avsa) എന്നിവയും ഈ ഭാഷയുടെ ഭേദങ്ങള്‍ തന്നെ.

1924 വരെ അറബി ലിപിയിലാണ് അസെര്‍ബൈജാനി എഴുതി വന്നിരുന്നത്. പിന്നീട് സോവിയറ്റ് യൂണിയന്‍ റോമന്‍ ലിപി ഇതിലേക്കായി ഉപയോഗിക്കാന്‍ തുടങ്ങി. ഇതിനുശേഷം 1940-ല്‍ സിറിലിക് (Cyrillic) ലിപി പ്രചാരത്തില്‍ വന്നു. അസെര്‍ബൈജാനി ഭാഷയില്‍ എട്ട് പ്രത്യേക അക്ഷരങ്ങള്‍ കൂടി r,e,j,k,e,y,h,y ഉപയോഗിക്കാന്‍ തുടങ്ങി. j എന്ന അക്ഷരം 1958-നു ശേഷം മാത്രമാണ് പ്രചാരത്തില്‍ വന്നത്.

പുരാതനസാഹിത്യം. പുരാതന അസെര്‍ബൈജാന്‍ സാഹിത്യത്തിന്റെ ലിഖിതരൂപം ഇന്നു ലഭ്യമല്ലെങ്കിലും, ഇന്നത്തെ അസെര്‍ബൈജാന്‍ ദേശത്തിന്റെ വ.കി. ഭാഗത്ത് 5-ാം ശ. മുതല്‍ തന്നെ പൂര്‍ണവികാസം പ്രാപിച്ച ഒരു സംസ്കാരം നിലവിലിരുന്നതായി പറയപ്പെടുന്നു. മതപരവും സാഹിത്യപരവുമായ കൃതികള്‍ ഇക്കാലത്ത് എഴുതപ്പെട്ടിരുന്നു. 7-ാം ശ. മുതല്‍ 9-ാം ശ. വരെ ഇസ്ലാമിക സംസ്കാരത്തിന്റെ സ്വാധീനവും തുടര്‍ന്നു 11-ഉം 12-ഉം ശ.-ങ്ങളില്‍ ഇറാനിയന്‍ സംസ്കാരത്തിന്റെ സ്വാധീനവും അസെര്‍ബൈജാനില്‍ പ്രബലമായി അനുഭവപ്പെട്ടു. തത്ഫലമായി പ്രമുഖ കവികളും പണ്ഡിതന്മാരുമായിരുന്ന തെബ്രീസി, ബഹ്മന്‍തര്‍ തുടങ്ങിയവര്‍ അറബിയിലും പേര്‍ഷ്യനിലും കവനം നടത്തി. ഇതോടൊപ്പം തന്നെ അസെര്‍ബൈജാനി ഭാഷയിലും സാഹിത്യരചന മുറയ്ക്കു നടന്നു. ഇതിനൊരുദാഹരണമാണ് അസെര്‍ബൈജാനി ഭാഷയിലെഴുതപ്പെട്ട കിതാബി ദേദെ കൊര്‍കുദ് (Kitabi Dede Korkud) എന്ന ഇതിഹാസരചന. പ്രമുഖ കവിയായിരുന്ന അബു-അല്‍-അലാഗഞ്ജെവി, കവിയും ജ്യോതിശ്ശാസ്ത്രജ്ഞനുമായിരുന്ന ഫെലെകി ഷിര്‍വാനി എന്നിവര്‍ രാജസദസ്സുകള്‍ക്കു മിഴിവേകി. ഇസെദ്ദിന്‍ ഷിര്‍വാനി, മ്യു ജിറെദ്ദിന്‍ ബയ്ലകനി എന്നീ ഭാവഗീതരചയിതാക്കളും കവയിത്രിയായ മെഹ്സെനിഗെന്‍ജെവിയും ഈ കാലയളവില്‍ ശ്രദ്ധേയരായിത്തീര്‍ന്നു. മെഹ്സെനിഗെന്‍ജെവി, അസെര്‍ബൈജാനി സ്ത്രീകളുടെ കയ്പേറിയ ജീവിതാനുഭവങ്ങള്‍ തന്റെ കാവ്യങ്ങളിലൂടെ വെളിച്ചത്തുകൊണ്ടുവരുന്നതില്‍ വിജയിച്ചു.

13-ാം ശ. സൂഫിസാഹിത്യത്തിന്റെ വികാസത്തിനു സാക്ഷ്യം വഹിച്ചു. ഷംസ്തെബ്രിസി, അഹ്വേദി, മറഗായ് തുടങ്ങിയ പ്രമുഖകവികള്‍ ഇക്കാലത്ത് അസെര്‍ബൈജാനി കവിതയെ സമ്പുഷ്ടമാക്കി. 14-ാം ശ.-ത്തിലെ പ്രമുഖകവികള്‍ മെഹറും മുഷതരിയും എന്ന ആഖ്യാനകാവ്യം രചിച്ച അസര്‍തെബ്രിസിയും ഹര്‍ഹദ്-നാമെയുടെ കര്‍ത്താവായ ആരിഫ് അര്‍ദെബിലിയും ആയിരുന്നു. ഫുറൂഫിയുടെ മതപരവും ദാര്‍ശനികവുമായ തത്ത്വസംഹിതയ്ക്ക് ഇക്കാലത്തു നല്ല പ്രചാരം ലഭിച്ചു. ഫുറൂഫിയുടെ പ്രമുഖശിഷ്യനും ചിന്തകനും കൂടിയായിരുന്ന ഇമാദെദ്ദിന്‍ നെസിമിയാണ് അസെര്‍ബൈജാനിയിലെ പ്രഥമ ദീര്‍ഘകാവ്യം രചിച്ചത്.

16-ാം ശ.-ത്തിലെ കവികളില്‍ പ്രധാനസ്ഥാനം വഹിച്ചത് ഷാഇസ്മായി ഹതായി ആയിരുന്നു. ജനകീയ കവിതയുടെ ചുവടുപിടിച്ചു രചിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ഗീതകങ്ങള്‍ക്കും ഇതിഹാസങ്ങളായ ദെഹ്-നാമെ, നെസിഹാത് - നാമെ എന്നിവയ്ക്കും ഹൃദ്യമായ സ്വാഭാവികത കൈവന്നിട്ടുണ്ട്. തുടര്‍ന്നു ഹമീദി, ഹബീബി തുടങ്ങിയ കവികളും ഹതായിയുടെ രചനാരീതി അവലംബിച്ച് കവിതകള്‍ എഴുതി. അസെര്‍ബൈജാനി കവിതയ്ക്കു മകുടം ചാര്‍ത്തിയത് മുഹമ്മദ് ഫിസുലിയുടെ കൃതികളാണ്. 16-ഉം 17-ഉം ശ.-ങ്ങളില്‍ ക്ലാസ്സിക്കല്‍ കവിതയുടെ പാരമ്പര്യത്തില്‍ നിന്നും മോചനം നേടാനുള്ള വ്യാപകമായ ഒരു പ്രവണത അസെര്‍ബൈജാനില്‍ അനുഭവപ്പെട്ടു. പ്രമുഖകവികളായ സയീബ്, തെബ്രിസി, മെസിഹീ തുടങ്ങിയവര്‍ ഫിസുലിയുടെ കാലടികള്‍ പിന്തുടര്‍ന്നു.

18-ാം ശതകത്തോടെ കവിതയില്‍ രാഷ്ട്രീയ സംഭവങ്ങള്‍ പ്രതിഫലിച്ചു തുടങ്ങി. രണ്ടു പ്രമുഖകവികളായ വിദാദി, വാഗിഫ്എന്നിവരുടെ കൃതികള്‍ അസെര്‍ബൈജാനിഗീതങ്ങളുടെ മികച്ച ഉദാഹരണങ്ങളാണ്. 19-ാം ശ.-ത്തിലെ കവികളായിരുന്ന അബുല്‍ ഗസെംനബതി, അഷിഗ്പെരി, കവയിത്രിയായ ഹെയ്റാന്‍ ഹാനും തുടങ്ങിയവര്‍ വാഗിഫിന്റെ കാലടികള്‍ പിന്തുടര്‍ന്നു. അസെര്‍ബൈജാന്‍ റഷ്യയുടെ ഭാഗമായിത്തീര്‍ന്ന ഈ കാലഘട്ടത്തില്‍ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ പുതിയ ഒരു ഉണര്‍വ് അനുഭവപ്പെട്ടു. കവിയും പണ്ഡിതനുമായ അബ്ബാസ്കുലികുത്ക ഷെന്‍സ്കി, ഗദ്യസാഹിത്യത്തില്‍ മുന്നിട്ടുനിന്ന ഇസ്മായില്‍-ബെക്കുത്ക ഷെന്‍സ്കി തുടങ്ങിയവര്‍ ഈ സാഹിത്യനവീകരണ പ്രക്രിയയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. പ്രസിദ്ധകവിയായിരുന്ന വസെഹ് രചിച്ച 'മിര്‍സാഷാഫിയുടെ ഗീതങ്ങള്‍' 1881-ല്‍ ജര്‍മനിയില്‍ പ്രകാശിതമായി. 19-ാം ശ.-ത്തിലെ സാഹിത്യകാരന്മാരില്‍ അഗ്രഗണ്യനായിരുന്ന മിര്‍സഫതലി അഹുന്ദഫ് യാഥാതഥ്യം തന്റെ ശൈലിയായി സ്വീകരിച്ചു. ഈ കാലയളവിലെ മറ്റൊരു സാഹിത്യകാരനായ കസുംബെക്സക്കീര്‍ത് സാര്‍ ഭരണത്തിന്റെ അഴിമതി, ജന്മികളുടെ ക്രൂരത തുടങ്ങിയ അനീതികള്‍ അനാവരണം ചെയ്തു. ഈ ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലെ പ്രമുഖകവിയായിരുന്നു സെയ്ദ് അസിം ഷിര്‍വാനി.

അസെര്‍ബൈജാനി നാടകകലയുടെ വളര്‍ച്ചയില്‍ എന്‍.എന്‍. നരിമാനഫ്, എസ്.എസ്. അഹുന്ദഫ് എന്നിവര്‍ക്കു ഗണ്യമായ പങ്കുണ്ട്. എ. അഹ്വേര്‍ദഫ്, മമെദ്കുലിസാദെ തുടങ്ങിയ സാഹിത്യകാരന്മാരുടെ യഥാതഥമായ കഥകള്‍ ഗദ്യസാഹിത്യത്തിനു പുതിയൊരുണര്‍വേകി. 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ കിലോഫ്, പുഷ്കിന്‍, ല്യെര്‍മന്‍തഫ്, ഗോര്‍കി തുടങ്ങിയ അതികായന്മാരുടെ കൃതികളുടെ വിവര്‍ത്തനങ്ങള്‍, റഷ്യന്‍ ക്ളാസ്സിക്കുകളുടെ ആസ്വാദകരെ സംതൃപ്തരാക്കുന്നതോടൊപ്പം തന്നെ അസെര്‍ബൈജാനി സാഹിത്യത്തിനു പ്രചോദനമായിത്തീരുകയും ചെയ്തു.

സോവിയറ്റുസാഹിത്യം. അസെര്‍ബൈജാനി ജനതയുടെ സാമൂഹികാവബോധത്തെ ആദ്യമായി ചിത്രീകരിച്ച കലാകാരന്മാരാണ് മമെദ്കുലിസാദെ, ഏ. അഹ്വേര്‍ദഫ്, എസ്.എസ്. അഹുന്ദഫ് തുടങ്ങിയവര്‍. മ ആരിഫ് വെ മെദേനിയത്ത്(പ്രബുദ്ധതയും സംസ്കാരവും), ഗീസില്‍ ഗലെമ്ലെര്‍ (ചുവന്ന തൂലികകള്‍) തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഇക്കാലത്താണു പുറത്തിറങ്ങിയത്. ആക്ഷേപഹാസ്യനാടകങ്ങളും അഹുന്ദഫ് രചിച്ച സോക്കലിനയെ ഗ്നിസ്ദോ (വേട്ടപ്പക്ഷിയുടെ കൂട്, 1921), അഹ്വേര്‍ദഫ് രചിച്ച സ്തിറിദോം (പഴയവീട്, 1927), ജാഫര്‍ എഴുതിയ നിവ്യേസ്ത അഗ്ന്യാ (അഗ്നിയുടെ മണവാട്ടി, 1929) മുതലായ പ്രസിദ്ധ സാമൂഹികനാടകങ്ങളും ഇക്കാലത്ത് അവതരിപ്പിക്കപ്പെട്ടു. റ്റി. ഷവ്ബാസി, അലിനസ്മി, എസ്. ഗുസെയ് ന്‍, ജാമ്പര്‍ലിജാഫര്‍ തുടങ്ങിയ ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരന്മാരോടൊപ്പം എഴുത്തുകാരുടെ പുതിയൊരു തലമുറ രംഗപ്രവേശം ചെയ്തു. 'അസെര്‍ബൈജാന്‍ അസോസിയേഷന്‍ ഒഫ് പ്രോലിറ്റേറിയന്‍ റൈറ്റേഴ്സ്' എന്ന സംഘടനയില്‍ അംഗമായിത്തീര്‍ന്ന ഈ യുവസാഹിത്യകാരന്മാര്‍ സോഷ്യലിസ്റ്റു ജീവിതചര്യ പ്രാവര്‍ത്തികമാക്കുന്നതിനുതകുന്ന ഈടുറ്റ കൃതികള്‍ രചിച്ചു.

സോവിയറ്റ് അസെര്‍ബൈജാന്‍ കവിതയുടെ മുഖമുദ്രകള്‍ സമെദ്വുര്‍ഗുന്‍ എന്ന കവിയുടെ കൃതികളില്‍ കണ്ടെത്താവുന്നതാണ്. കോംസമോള്‍സ്കയപഏമ (കംസമോള്‍കവിത ഒന്നാം ഭാഗം, 1933), ബസ്ചി (1937) തുടങ്ങിയ ഇദ്ദേഹത്തിന്റെ കൃതികളില്‍ ജനകീയത, മാനവികത, സാര്‍വലൗകികത എന്നീ സവിശേഷതകള്‍ സമ്മേളിക്കുന്നു. 1941-45-ലെ യുദ്ധത്തിനുശേഷം എന്‍. ബബായഫ്, ബി. മഹാബ്സാദെ, ജി. ഗുസെയ് ന്‍ സാദെ, ബി.അസെറോഗ്ളി, കെ. കസുസാദെ, ഐ. സഫര്‍ലി തുടങ്ങിയ അതുല്യപ്രതിഭകള്‍ രംഗപ്രവേശം ചെയ്തു. സോവിയറ്റ് അസെര്‍ബൈജാനി സാഹിത്യത്തിന്റെ മാര്‍ഗദര്‍ശകനായി അറിയപ്പെടുന്ന സുലൈമാന്‍ റസ്ത തന്റെ കൃതികളില്‍ സമകാലികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്തു. അത് പിച്ചാലി ക് റാദസ്ചീ (ദുഃഖത്തില്‍ നിന്നും സന്തോഷത്തിലേക്ക്, 1927), ദ്വാബിരിഗ (രണ്ടു തീരങ്ങള്‍, 1944), റൂസ്കമൂ ബ്റാത്തു (എന്റെ റഷ്യന്‍ സഹോദരന്, 1964) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍. 1950-കളിലെ മറ്റൊരു മികച്ച കലാകാരനാണ് റസുല്‍റിസാ. ഇദ്ദേഹത്തിന്റെ ഇറാക്ക് സ്കയചിത്റാജ് (ഇറാക്ക് നോട്ടുബുക്ക്), ബവ്ളാ അ നെഗ്രിച്ചോന്‍കെ വില്ലി (വില്ലി എന്ന നീഗ്രോബാലന്റെ കഥാഗാനം) തുടങ്ങിയ കൃതികളില്‍ തൊഴിലാളിവര്‍ഗ സംബന്ധിയായ അന്തര്‍ദേശീയത നിഴലിക്കുന്നു. ഇദ്ദേഹത്തിന്റെ ആഖ്യാനകവിതയായ 'ല്യേനിന്‍' (ലെനിന്‍, 1950) 1951-ലെ സ്റ്റേറ്റ് പ്രൈസിനര്‍ഹമായി.

അസെര്‍ബൈജാനി നാടകവേദി ദേശീയതയ്ക്കപ്പുറം റഷ്യന്‍ നാടകത്തിന്റെ സവിശേഷതകളും ഉള്‍ക്കൊണ്ടു. ജബര്‍ലിയുടെ നിവ്യേസ്ത അഗ്ന്യാ (അഗ്നിയുടെ മണവാട്ടി), സെവില്‍ (1929), അള്‍മാസ് (1931-ല്‍ അവതരണം), 'ആയിരത്തിത്തൊള്ളായിരത്തഞ്ചില്‍' (1931-ല്‍ അവതരണം) എന്നീ നാടകങ്ങള്‍ അസെര്‍ബൈജാനികളുടെ ആധുനിക ജീവിതത്തെയും ചരിത്രത്തെയും ചിത്രീകരിക്കുന്നു. അസെര്‍ബൈജാനി സാഹിത്യത്തിലെ പ്രഥമ സോഷ്യലിസ്റ്റ് റിയലിസ്റ്റ് എന്ന ബഹുമതിയും ജബര്‍ലി അര്‍ഹിക്കുന്നു. ഇദ്ദേഹത്തിന്റെ പാരമ്പര്യം പിന്തുടര്‍ന്ന എം. ഇബ്രാഗിമഫ് കമ്യൂണിസത്തിന്റെ വസന്തകാലത്തെ പ്രതിനിധാനം ചെയ്യുന്നു.

പ്രസിദ്ധ വിനോദ നാടകകൃത്തായ എസ്. റഹ്മാന്‍ അസെര്‍ബൈജാനി നാടകവേദിക്കുവേണ്ടി ഗാര്‍ഹിക പ്രമേയങ്ങളടങ്ങുന്ന ഏതാനും നാടകങ്ങള്‍ രചിച്ചു. സ്വാജിബ (വിവാഹം, 1939), ഴ്ശിസ്ളീവിത്സി (സന്തുഷ്ടരായവര്‍, 1941), ളോഷ് (നുണകള്‍, 1966) തുടങ്ങിയവ സമ്പന്ന വര്‍ഗത്തിന്റെ സംസ്കാരശൂന്യത, ഉദ്യോഗസ്ഥ മേധാവിത്വം എന്നീ ദുഷ്പ്രവണതകള്‍ തുറന്നുകാട്ടി. അസെര്‍ബൈജാനി നാടകവേദിക്കു പുതിയ മാനങ്ങള്‍ ലഭിച്ച കാലമായിരുന്നു ഇത്. എസ്. ഉര്‍ഗന്‍ രചിച്ച ചരിത്രപരവും കാല്പനികവും ധീരോദാത്തവുമായ നാടകങ്ങള്‍ സമൂഹമനസ്സാക്ഷിയെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. വഗീഫ് (1937), ഹന്‍ളാര്‍ (1939), ഫര്‍ഹാദ് ഇഷിറീന്‍ (1941) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍. ഈ കാലയളവിലെ മറ്റു പ്രമുഖ നാടകകൃത്തുകള്‍ മെഹ്തി ഗുസെയ് ന്‍ നിസാമി എസ്. റാസ്ത, ഐ. എഫെന്‍ദ്യെഫ്, ഈ. മമെദ് ഹാന്‍ലി, ഐ. കസുമഫ്, ജെ.മെജ്നുന്‍ ബെക്കഫ്, ഐ. സഫര്‍ലി തുടങ്ങിയവരാണ്. എഫെന്‍ ദ്യെഫിന്റെ സിമ്യാ അതായെവിഹ് (അതായെഫ് കുടുംബം, 1955), ത്വ്സിഗ്ദാ സ്മ്നോയ് (നീ എപ്പോഴും എന്റെ കൂടെയുണ്ട്, 1965) വിഷ്ന്യേവിയെ വദീ (വസന്തത്തിലെ ജലാശയം, 1948), മമെദ് ഹാന്‍ലിയുടെ ഷിര്‍വാന്‍സ്കയ ക്രസാവിത്സ (ഷിര്‍വാനില്‍ നിന്നൊരു സുന്ദരി, 1957), ഊത്ര വസ്തോക്ക (കിഴക്കിന്റെ ഉദയം, 1947) എന്നീ കൃതികളില്‍ കാലിക പ്രമേയങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്തിട്ടുണ്ട്.

ഈ കാലഘട്ടത്തില്‍ അസെര്‍ബൈജാനി ഗദ്യസാഹിത്യശാഖയും അനുദിനം വളര്‍ന്നുകൊണ്ടിരുന്നു. അബുള്‍ഗസന്‍ രചിച്ച പദ്യോമി (മുന്നേറ്റം, 1930), മീര്‍ റസ്റുയെത്ത്സ (ലോകം ഛിന്നഭിന്നമാകുന്നു, 1933), ഓര്‍ദു ബാദിയുടെ പദ്പോല്‍നിയ് ബക്കു (ഭൂഗര്‍ഭ ബക്കു, 1940), മീര്‍ജലാല്‍ രചിച്ച മനിഫെസ്ത് മളദോവ ചിലവ്യെക്ക (യുവാവിന്റെ മാനിഫെസ്റ്റോ, 1941), എം. ഗുസെയ്ന്‍ രചിച്ച ഊത്ര (പ്രഭാതം, ഒന്നും രണ്ടും ഭാഗങ്ങള്‍, 1950-53) എന്നിവയാണു ഇക്കാലത്തെ പ്രധാന ഗദ്യകൃതികള്‍. സോഷ്യലിസ്റ്റ് നിര്‍മാണ പ്രക്രിയയുടെ വിജയോന്മാദം പ്രതിഫലിക്കുന്ന കൃതികളാണ് എസ്. റഗിമഫിന്റെ സചലി (1940-48). ഏ. വെലിയെഫിന്റെ ഗുല്‍ഷെന്‍ (1949) വ്നാഷിം ചിചേക്ക്ലി (ചിചെക്ലി എന്ന നമ്മുടെ ഗ്രാമത്തില്‍, 1931) തുടങ്ങിയവ. ഇറാനിലെ തൊഴിലാളി സമരത്തെപ്പറ്റിയും നിരവധി ഗദ്യകൃതികള്‍ പുറത്തിറങ്ങി.

മഹായുദ്ധകാലത്തു ജനങ്ങള്‍ പ്രകടിപ്പിച്ച ധീരത ഐ. കസുമഫ്, ജി. സെയ്ദ്ബെയ്ലി എന്നിവര്‍ രചിച്ച നദാല്‍നിഹ് ബിരിഗാഹ് (വിദൂര തീരങ്ങളില്‍, 1954) എന്ന നോവലിലും എസ്.വെ. ല്യെഫിന്റെ സ്പോര്‍നിയ് ഗോറദ് (പ്രതിരോധിതനഗരം, 1957-58) മുതലായ കൃതികളിലും ദൃശ്യമാണ്.

എം. സെയ്സാദെ, എം. റ്സാകുലി സാദെ, ജി. മുസായെഫ്, റ്റി. അലീയെഫ് എന്നിവര്‍ യുവജനതയ്ക്കുവേണ്ടി ആവേശപൂര്‍വം സാഹിത്യസൃഷ്ടി നടത്തിയവരാണ്. അനര്‍, സമെദ്ഭാഗ്ളി, മെലിക്സാദെ, മക്സൂദ് തുടങ്ങിയവരാണ് പ്രമുഖരായ ആധുനിക ഗദ്യകാരന്മാര്‍. മൂന്നു വാല്യങ്ങളില്‍ പ്രസിദ്ധീകൃതമായ അസെര്‍ബൈജാനി സാഹിത്യചരിത്രം ഈ സാഹിത്യത്തിന്റെ വിവിധ തലങ്ങളില്‍ വെളിച്ചം വീശുന്ന പ്രാമാണിക രേഖയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍