This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏബിസി ശക്തികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:02, 19 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏബിസി ശക്തികള്‍

അർജന്റീന, ബ്രസീൽ, ചിലി എന്നീ മൂന്നു തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്‌ട്രീയ ധാരണയെ വ്യഞ്‌ജിപ്പിക്കുന്ന സംജ്ഞ.

1905-ഓടുകൂടി ഈ രാജ്യങ്ങളിലെ നേതാക്കന്മാർ അനൗപചാരികമായി പലതവണ സമ്മേളിച്ച്‌ സൗഹൃദ സംഭാഷണങ്ങള്‍ നടത്തിയിരുന്നു. ഈ സമ്മേളനങ്ങളെ പരാമർശിച്ചാണ്‌ പ്രസ്‌തുത സംജ്ഞ ആദ്യമായി ഉപയോഗിച്ചത്‌. 1915 മേയ്‌ 25-ന്‌ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ്‌ അയർസിൽവച്ച്‌ ഈ രാജ്യങ്ങള്‍ അഞ്ചുവർഷത്തേക്ക്‌ പ്രാബല്യമുള്ള ഒരു സന്ധിയിൽ ഒപ്പുവച്ചു. അതോടെ അവയുടെ രാഷ്‌ട്രീയബന്ധങ്ങള്‍ക്ക്‌ ഔപചാരിക സ്വഭാവമുണ്ടാകുകയും ഏബിസി ശക്തികള്‍ എന്ന പേർ സാർവത്രികമാവുകയും ചെയ്‌തു.

മൂന്നുഘട്ടങ്ങളിലായാണ്‌ ഈ ത്രികകക്ഷിസഖ്യം രൂപവത്‌കരിക്കപ്പെട്ടത്‌. 1906-ൽ അർജന്റീനയും ചിലിയും തമ്മിൽ ഒരു യുദ്ധം ആസന്നമായപ്പോള്‍ ആ അവസ്ഥയെക്കുറിച്ചും യുദ്ധം എങ്ങനെ ഒഴിവാക്കണമെന്നതിനെക്കുറിച്ചും ആശയവിനിമയം നടത്തി. ഇതേസമയം ബ്രസീലിയന്‍ ഐക്യപ്രചാരകർ ബ്രസീലിന്റെയും ചിലിയുടെയും ആയുധശേഖരം വെട്ടിച്ചുരുക്കുവാന്‍ ഉതകുന്ന സ്ഥിരമായ സംവിധാനത്തിനുവേണ്ടി വാദിച്ചു. ഒന്നാം ഘട്ടം, ഈ ആശയ പ്രചാരണത്തിന്റേതായിരുന്നു. ഇതുമൂലം ജനങ്ങളിൽ രൂഢമൂലമായിരുന്ന പ്രാദേശികതയും സ്‌പർധയുമില്ലാതാക്കുവാന്‍ കഴിഞ്ഞു. ഈ സൗഹൃദത്തിന്‌ അംഗീകാരം നേടുവാന്‍ വിദേശീയ സമ്മതി ഉണ്ടാകേണ്ടിയിരുന്നു. 1914-ലെ യു.എസ്‌. മെക്‌സിക്കോ തർക്കത്തിൽ കൂട്ടായ മധ്യസ്ഥത വഹിച്ചുകൊണ്ട്‌ ഏബിസി രാജ്യങ്ങള്‍ ഈ അംഗീകാരം നേടിയെടുത്തു. 1914 ഏ. 9-ന്‌ മെക്‌സിക്കോ തീരത്തിറങ്ങിയ ചില യു.എസ്‌. നാവികർ അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. തുടർന്ന്‌ ക്ഷമാപണത്തോടെ അവർ വിട്ടയയ്‌ക്കപ്പെട്ടുവെങ്കിലും യു.എസ്‌., കമാന്‍ഡറായ അഡ്‌മിറൽ മേയോ ഇത്‌ ഒരു യു.എസ്‌.-മെക്‌സിക്കോ യുദ്ധത്തിനു കാരണമാക്കി. യു.എസ്‌., മെക്‌സിക്കോയിലെ വേരക്രൂസ്‌ തുറമുഖത്ത്‌ ബോംബാക്രമണം നടത്തിയതിനെ (1914 ഏ. 21-22) തുടർന്നായിരുന്നു ഏബിസി ശക്തികളുടെ മധ്യസ്ഥതാശ്രമം നടന്നത്‌. നയാഗ്രയിൽ കൂടിയ ഒത്തുതീർപ്പു സമ്മേളനം 1914 മേയ്‌ മുതൽ ആഗസ്റ്റ്‌ വരെ നീണ്ടുനിന്നു. ഏബിസി ശക്തികളുടെ ഇടപെടൽ യു.എസ്‌.-മെക്‌സിക്കോ തർക്കത്തിന്‌ താത്‌കാലികപരിഹാരമുണ്ടാക്കി. ഇത്‌ കൂടുതൽ നയതന്ത്രപരമായ കൂടിയാലോചനകള്‍ക്ക്‌ അവസരം നല്‌കിയെങ്കിലും മെക്‌സിക്കന്‍ പ്രസിഡന്റ്‌ വിക്‌ടോറിയാനോ വാർതെയുടെ പതനത്തിനു കാരണമായി. രണ്ടാംഘട്ടം ഇതോടെ അവസാനിച്ചു.

മൂന്നാം ഘട്ടത്തിൽ ഏബിസി ശക്തികള്‍ ത്രികക്ഷി സഖ്യം ഒപ്പുവച്ചു. സംഘർഷകാരണങ്ങളെക്കുറിച്ച്‌ നിഷ്‌പക്ഷമായ ഒരന്വേഷണത്തിനുദ്യമിക്കാതെ പരസ്‌പരം യുദ്ധത്തിലേർപ്പെടാന്‍ പാടില്ലെന്ന്‌ ഈ കരാറിൽ മൂന്നു രാജ്യങ്ങളും പ്രതിജ്ഞ ചെയ്‌തിരുന്നു. എന്നാൽ കരാറിലെ വ്യവസ്ഥകള്‍ ഒരിക്കലും നടപ്പാക്കിയിരുന്നില്ല.

വിദൂര ലാറ്റിനമേരിക്കന്‍ രാഷ്‌ട്രങ്ങളുടെ ഇടയിൽ പോലും റയോഗ്രാന്‍ഡേക്ക്‌ തെക്കുള്ള യു.എസ്‌. ഇടപെടലിനെ സംബന്ധിച്ചു ബോധമുണ്ടാക്കിയെന്നതാണ്‌ ഈ ത്രികക്ഷിസഖ്യത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യം. ദക്ഷിണാർധഗോളത്തിലെ രാഷ്‌ട്രീയ പ്രശ്‌നങ്ങളിൽ തങ്ങള്‍ ക്രിയാത്മക പങ്കാളികളാണെന്ന പ്രശസ്‌തി നേടുന്നതിന്‌ ഈ സന്ധിയിലൂടെ ഏബിസി ശക്തികള്‍ക്കു സാധിച്ചു.

1942-ൽ ഏബിസി ശക്തികളും യുണൈറ്റഡ്‌ സ്റ്റേറ്റ്‌സും ഇക്വഡോറിയന്‍-പെറുവിയന്‍ യുദ്ധത്തിന്‌ മധ്യസ്ഥത വഹിച്ചു. അർജന്റീനയും ബ്രസീലും പ്രത്യക്ഷമായി ഒപ്പത്തിനെത്താന്‍ മത്സരിക്കുന്നുണ്ടെങ്കിലും ശത്രുക്കളല്ല. ജലസ്രാതസ്സുകളെയും വിഭവങ്ങളെയുംകുറിച്ച്‌ രണ്ടുകൂട്ടരും കൊമ്പുകോർത്തിട്ടുണ്ട്‌. അർജന്റീന-ബ്രസീൽ-പരാഗ്വേ അതിർത്തിയിൽ പരാന നദിയിൽ റെട്ടപു ഡാം പണിത്‌ ജലവൈദ്യുതപദ്ധതി നടപ്പിലാക്കുന്നതിനുള്ള ബ്രസീലിന്റെ തീരുമാനം 1966-ൽ അർജന്റീന എതിർത്തു. ഈ പദ്ധതി അർജന്റീനയുടെ ജലവിഭവങ്ങളെ സാരമായി ബാധിക്കുമെന്നവർ ഭയപ്പെട്ടു. ഒരു ദശാബ്‌ദക്കാലം നീണ്ടുനിന്ന ശീതസമരം 1973-ലെ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കപ്പെടുകയായിരുന്നു. 1980-ൽ ബ്രസീലിയന്‍ പ്രസിഡന്റ്‌ ഫിഗിറേഡോ അർജന്റീനയിൽ എത്തി. സാങ്കേതിക വിവരങ്ങള്‍, ന്യൂക്ലിയർ ഇന്ധനം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ പരസ്‌പരം കൈമാറുന്ന കാര്യം ഈ ചർച്ചയിൽ ധാരണയായി.

1982-ലെ ഫോക്‌ലന്‍ഡ്‌ യുദ്ധത്തിൽ ബ്രസീൽ അർജന്റീനയുടെ പക്ഷം ചേരുകയായിരുന്നു. ഈ യുദ്ധത്തിൽ അർജന്റീന ഇംഗ്ലണ്ടിനോട്‌ പരാജയപ്പെട്ടെങ്കിലും ഇവിടത്തെ സേനാഭരണത്തിന്‌ അറുതിയുണ്ടായി. ഫോക്‌ലന്‍ഡ്‌ വിഷയം ഇരുരാജ്യങ്ങളും (ബ്രസീലും അർജന്റീനയും) ലോകവേദികളിലും റീജിയണൽ സമ്മേളനങ്ങളിലും ഉന്നയിച്ചെങ്കിലും ഇപ്പോഴും പരിഹൃതമായിട്ടില്ല. ഈ വിഷയത്തിൽ ചിലിയും അർജന്റീനയ്‌ക്കൊപ്പമാണ്‌. 1983-ലെ പൊതുതെരഞ്ഞെടുപ്പിൽ റൗള്‍ അൽഫോണ്‍സിന്‍ അർജന്റീനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചിലിയുമായി നിലനിന്നിരുന്ന അതിർത്തിപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിൽ ഇദ്ദേഹം വിജയിച്ചു.

1985-ലെ പൊതുതെരഞ്ഞെടുപ്പിൽ ജോസ്‌ സാർണിയെ ബ്രസീലിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1964 മുതൽ 21 വർഷത്തോളം ഇവിടെ നിലനിന്ന പട്ടാളഭരണത്തിന്‌ അവസാനമായി. ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളുമായി സൗഹാർദം നിലനിർത്തുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു ഇദ്ദേഹം. അർജന്റീനയിലെയും ബ്രസീലിലെയും പ്രസിഡന്റുമാർ പരസ്‌പരം സൗഹൃദസന്ദർശനങ്ങള്‍ നടത്തുകയും രാഷ്‌ട്രീയ, സാംസ്‌കാരിക, സാമ്പത്തിക കൂട്ടായ്‌മകള്‍ പുനഃരാരംഭിക്കുകയും ചെയ്‌തു. ഉഭയകക്ഷി വാണിജ്യകരാറായ "മെർകോസറി'ൽ ഇരു രാഷ്‌ട്രത്തലവന്മാരും 1985-ൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. 1991 മുതൽ വ്യവസ്ഥകള്‍ പൂർണതോതിൽ പ്രാവർത്തികമാക്കിത്തുടങ്ങി.

ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു പവർബ്ലോക്കായി മാറുന്നതിന്‌ തങ്ങളുടെ കൂട്ടായ്‌മ അനിവാര്യമാണെന്ന്‌ ഇരുരാജ്യങ്ങളുടെയും രാഷ്‌ട്രത്തലവന്മാർ മനസ്സിലാക്കി. ഇതിന്റെ ഭാഗമായി പ്രാരംഭനടപടികള്‍ 2002-ൽ ആരംഭിച്ചു. 2003 മുതൽ സാധ്യമായ എല്ലാ മേഖലകളിലും ഒരുമിച്ച്‌ പ്രവർത്തിച്ചു പോരുന്നുണ്ട്‌. വേള്‍ഡ്‌ ട്രഡ്‌ ഓർഗനൈസേഷന്‍ (W.T.O.) കാങ്കൂണിൽവച്ച്‌ നടത്തിയ മീറ്റിങ്ങിൽ അമേരിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വാണിജ്യ ഇടപാടുകള്‍ക്കുവേണ്ടി ഇരുരാജ്യങ്ങളും നിലകൊണ്ടു. ഇവരുടെ ഇടപെടലുകള്‍ ജി. 20-യിൽ അന്തർദേശീയ സാമ്പത്തിക വ്യവസ്ഥയിൽ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പര്യാപ്‌തമാവുകയും ചെയ്‌തു. ഈ രണ്ടുരാജ്യങ്ങളുടെയും ശ്രമഫലമായി 2008-ൽ "യൂണിയന്‍ ഒഫ്‌ സൗത്ത്‌ അമേരിക്കന്‍ നേഷന്‍സ്‌' സ്ഥാപിതമായി. യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലും ഒരുമിച്ച്‌ പ്രവർത്തിക്കാന്‍ ധാരണയുണ്ടായിക്കിയിട്ടുണ്ട്‌. സാമ്പത്തിക കാര്യങ്ങളിൽ യു.എസ്‌. ഡോളർ ഒഴിവാക്കി സ്വന്തം കറന്‍സികള്‍ വിനിമയത്തിനായി ഉപയോഗിക്കാന്‍ 2008 മുതൽ ഇരുരാജ്യങ്ങളും ധാരണയിലെത്തുകയും ചെയ്‌തിട്ടുണ്ട്‌.

യുദ്ധോപകരണങ്ങളുടെ നിർമിതിയിലും റോക്കറ്റ്‌, സ്‌പേസ്‌, ന്യൂക്ലിയർ ഗവേഷണങ്ങളിലും വാണിജ്യ നിക്ഷേപസംരംഭങ്ങളിലും ഇവർ ഒരുമിച്ചുനില്‌ക്കുന്നു. ഈ രണ്ടു രാജ്യങ്ങളും കൂടിച്ചേരുമ്പോള്‍ ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ വിസ്‌തൃതിയുടെ 63 ശതമാനവും ജനസംഖ്യയുടെ 60 ശതമാനവും ജി.ഡി.പി.യുടെ 61 ശതമാനവും ഉള്‍പ്പെടുന്നു.

അർജന്റീന മറ്റൊരു അയൽരാജ്യമായ ചിലിയുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്‌. പെറു-ബൊളീവിയ സഖ്യകക്ഷികള്‍ക്കെതിരെ അർജന്റീനയും ചിലിയും ഒരുമിച്ചുനിന്ന്‌ യുദ്ധംചെയ്‌തു (1836-39). എന്നാൽ 1864 മുതൽ 66 വരെയുള്ള ചിഞ്ചാസ്‌ യുദ്ധത്തിൽ (ചിഞ്ചാ ദ്വീപിനെച്ചൊല്ലി പെറുവും ചിലിയും തമ്മിലുണ്ടായ യുദ്ധം) അർജന്റീന പക്ഷംപിടിക്കാതെ ഒഴിഞ്ഞുനിന്നു. 1874-ൽ ഇവർ തമ്മിലുണ്ടായ യുദ്ധത്തിലും അർജന്റീന മൗനംദീക്ഷിക്കുകയായിരുന്നു. 1891-ലെ ബാള്‍ട്ടിമൂർ പ്രശ്‌നത്തിൽ യു.എസ്‌.എ.യും ചിലിയും കൊമ്പുകോർത്തപ്പോള്‍ അർജന്റീന യു.എസ്‌.എ.യുടെ പക്ഷംചേർന്നു.

1902-ലെ പാക്‌റ്റോസ്‌ ഡി മേയോ കരാർപ്രകാരം ചില മേഖലകളിലുള്ള ഇവരുടെ അധികാരങ്ങളിൽ പരസ്‌പരം കൈകടത്താതിരിക്കാന്‍ തീരുമാനിച്ചെങ്കിലും 1960-കളിൽ ബീഗ്‌ള്‍ പ്രശ്‌നത്തിൽ വീണ്ടും ഉരസൽ ഉണ്ടായി. ബീഗ്‌ള്‍ ചാനലിലെ പിക്‌റ്റന്‍, ലെനക്‌സ്‌, ന്വേവ എന്നീ ദ്വീപുകള്‍ക്കുവേണ്ടിയുള്ള ഇവരുടെ തർക്കം അന്തർദേശീയ ട്രബ്യൂണലിന്റെ മുന്നിലെത്തി. ട്രബ്യൂണൽ ഈ ദ്വീപുകള്‍ ചിലിയുടേതെന്നു വിധിച്ചപ്പോള്‍ 1978-ൽ അർജന്റീന ചിലിയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പോപ്‌ ജോണ്‍ പോള്‍ രണ്ടാമന്റെ അവസരോചിതമായ ഇടപെടൽമൂലം ഈ യുദ്ധം ഒഴിവാകുകയായിരുന്നു. 1984-ലെ സൗഹൃദ ഉടമ്പടിപ്രകാരം ഈ ദ്വീപുകളിന്മേൽ ചിലിയ്‌ക്കുള്ള അവകാശം അർജന്റീന അംഗീകരിച്ചു. ഇതിന്റെ തുടർച്ചയായി 2009-ലും ഒരു ഉടമ്പടി ഒപ്പുവച്ചിട്ടുണ്ട്‌.

2005-ലെ കണക്കുകള്‍ പ്രകാരം അർജന്റീനയുടെ കയറ്റുമതി വാണിജ്യ ശൃംഖലയിൽ മൂന്നാംസ്ഥാനത്താണ്‌ ചിലി. അമേരിക്കയും ബ്രസീലുമാണ്‌ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ചിലിയുടെ നല്ലൊരു ശതമാനം മൂലധനവും അർജന്റീനയിലെ റീട്ടെയിൽ മേഖലയിൽ നിക്ഷേപിച്ചിരിക്കുകയാണ്‌. വാണിജ്യമേഖലയെക്കൂടാതെ മൈനിങ്‌, നാച്വറൽ ഗ്യാസ്‌ എന്നിവയിലും സംയുക്ത സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഈ മൂന്ന്‌ രാജ്യങ്ങളിലും സോഷ്യലിസ്റ്റ്‌ മുന്നേറ്റമുണ്ടായത്‌ ഏകദേശം സമാനരൂപത്തിലാണ്‌.

(സാബു,എസ്‌.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍