This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞുപണിക്കർ, പുതുപ്പള്ളിൽ(1885 - 1923)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:38, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞുപണിക്കർ, പുതുപ്പള്ളിൽ(1885 - 1923)

ഒരു മലയാള കവി. കൊല്ലംപേരൂർ കളിയിലഴികത്തു വീട്ടിൽ കാർത്ത്യായനിയമ്മയുടെയും കുഞ്ഞുകുഞ്ഞു പണിക്കരുടെയും പുത്രനായി 1885-ൽ കുഞ്ഞുപണിക്കർ ജനിച്ചു. നാട്ടുനടപ്പനുസരിച്ച്‌ അഞ്ചാമത്തെ വയസ്സിൽ മാതുലന്‍ ശേഖരപ്പണിക്കർ വിദ്യാരംഭം നടത്തി. പിതൃഭാഗിനേയനായ കുഞ്ഞുപണിക്കർ കാവ്യശാസ്‌ത്രാലങ്കാരാദികള്‍ പഠിപ്പിച്ചു. കുഞ്ഞുപണിക്കരുടെ പിതാമഹന്റെ കുടുംബമായ വാരണപ്പള്ളി തറവാട്‌ സാഹിത്യകലാരസികന്മാരുടെ ആസ്ഥാനമായിരുന്നു. കുമ്മമ്പള്ളിൽ രാമന്‍പിള്ള ആശാന്‍ അവിടെ വച്ചാണ്‌ ശ്രീനാരായണഗുരു, പെരുന്നെല്ലി കൃഷ്‌ണന്‍ വൈദ്യർ, വെളുത്തേരിൽ കേശവന്‍ വൈദ്യർ തുടങ്ങിയ മഹാന്മാരുടെ ഗുരുസ്ഥാനം വഹിച്ചത്‌. അതുകൊണ്ട്‌ ആശാന്‍ കുഞ്ഞുപണിക്കരെയും ശിഷ്യനായി സ്വീകരിച്ചു. ഇരുപത്തിരണ്ടുവയസ്സിനുള്ളിൽ പണിക്കർ കാവ്യനാടകാലങ്കാരാദികളിൽ അവഗാഹം സമ്പാദിച്ചു. അതിനുശേഷം പുതുപ്പള്ളിയിൽ "വിജ്ഞാന സന്ദായിനി' എന്ന ഒരു സംസ്‌കൃത പാഠശാല സ്ഥാപിച്ചു. 1913-ൽ പണിക്കർ വാരണപ്പള്ളിയിലെ ശാന്താദേവിയെ വിവാഹം ചെയ്‌തു. ആ ദാമ്പത്യബന്ധത്തിലുണ്ടായ ഇളയ സന്താനമാണ്‌ കേരളത്തിലെ മുന്‍ ധനകാര്യമന്ത്രിയും മുന്‍ പബ്ലിക്‌ സർവീസ്‌ കമ്മിഷന്‍ ചെയർമാനും കോണ്‍ഗ്രസ്‌ നേതാവും ആയ എം.കെ. ഹേമചന്ദ്രന്‍.

സമത്വവും സ്വാതന്ത്യ്രവും മനുഷ്യന്റെ ജന്മാവകാശമാണെന്നു വിശ്വസിച്ചിരുന്ന പുരോഗമന ചിന്തകനായ പണിക്കർ കവിതകളിൽക്കൂടി ആ മഹത്തായ ആദർശം പ്രകടമാക്കിക്കൊണ്ടിരുന്നു. സുജനാനന്ദിനി, മംഗളോദയം, കവനകൗമുദി, വിവേകോദയം തുടങ്ങിയ അക്കാലത്തെ പത്രമാസികകളിൽ കൂടിയാണ്‌ ഇദ്ദേഹം കാവ്യവ്യാപാരം നടത്തിയിരുന്നത്‌; കേദാരഭട്ടന്റെ വൃത്തരത്‌നാകരം എന്ന ചന്ദശ്ശാസ്‌ത്രഗ്രന്ഥത്തിന്‌ "സർവാർഥ സുബോധിനി' എന്ന വ്യാഖ്യാനം എഴുതിയത്‌ (1911) അക്കാലത്താണ്‌.

പ്രാചീന കേരള ചക്രവർത്തിയായിരുന്ന കുലശേഖരവർമയുടെ തപതീസംവരണം എന്ന അതിവിശിഷ്‌ടമായ സംസ്‌കൃതനാടകം മലയാളത്തിൽ ആദ്യമായി (1915) പരിഭാഷപ്പെടുത്തിയ ഉഭയഭാഷാ പണ്ഡിതനാണ്‌ പണിക്കർ. തന്റെ പ്രിയ സുഹൃത്തായ മജിസ്‌ട്രറ്റ്‌ പദ്‌മനാഭപ്പണിക്കരുടെ അകാലമരണം കവിഹൃദയത്തിലുളവാക്കിയ പ്രതികരണമാണ്‌ പ്രിയവിയോഗം എന്ന വിലാപകാവ്യത്തിന്റെ രചനയ്‌ക്കാസ്‌പദം. സാഹിത്യമഞ്‌ജുഷ എന്ന കവിതാസമാഹാരം പണിക്കരുടെ കാവ്യശൈലിക്കു മകുടോദാഹരണമാണ്‌. ജാതിയുടെ പേരിൽ മനുഷ്യത്വം ചവിട്ടിമെതിക്കപ്പെട്ടിരുന്ന ഒരു കാലത്ത്‌ അതിനെതിരായി ശബ്‌ദമുയർത്തിയ കവിയാണ്‌ കുഞ്ഞുപണിക്കർ എന്നതിന്‌ ഒരു ദയനീയ സംഭവം എന്ന യഥാതഥകവിത ദൃഷ്‌ടാന്തമാണ്‌. ജാതികൃതമായ അസമത്വബോധത്തിൽ നിന്നു വിമുക്തനാകുന്നതിനായി ഇദ്ദേഹം (1920 ഏ. 29) കൽക്കത്താ ബ്രഹ്മസമാജത്തിൽ അംഗത്വം സ്വീകരിച്ചു. അക്കാലത്ത്‌ മഹാനായ ഹേമചന്ദ്രസർക്കാർ ഇദ്ദേഹത്തിനു ബ്രഹ്മവിദ്യാഭൂഷണന്‍ എന്ന ബഹുമതിമുദ്ര നല്‌കി. 1923 മേയ്‌ 14-ന്‌ ഇദ്ദേഹം അന്തരിച്ചു.

(ഡോ. വിജയാലയം ജയകുമാർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍