This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഭ്യന്തരപ്രതിരോധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആഭ്യന്തരപ്രതിരോധം== ==Civil Defence== ശത്രുസൈന്യത്തിന്റെ ആക്രമണങ്ങളിൽ...)
അടുത്ത വ്യത്യാസം →

11:37, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആഭ്യന്തരപ്രതിരോധം

Civil Defence

ശത്രുസൈന്യത്തിന്റെ ആക്രമണങ്ങളിൽനിന്ന്‌ ജനങ്ങളുടെ ജീവധനാദികള്‍ രക്ഷിക്കുന്നതിനുവേണ്ടി പ്രത്യേകം സംഘടിപ്പിച്ചിട്ടുള്ള സൈനികേതരസംവിധാനം. ശത്രു രാജ്യത്തിലെ പ്രധാന നഗരങ്ങള്‍, തുറമുഖങ്ങള്‍, വ്യവസായകേന്ദ്രങ്ങള്‍, വാർത്താവിനിമയശൃംഖലകള്‍, ഗതാഗത കേന്ദ്രങ്ങള്‍, വിദ്യുച്ഛക്തിനിലയങ്ങള്‍, അണക്കെട്ടുകള്‍ മുതലായവയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ യുദ്ധമുറകളിലെ ഒരു പ്രധാനതന്ത്രമാണ്‌. ഇതിനായി വിമാനങ്ങള്‍, വിമാനവാഹിനിക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍ മുതലായവയിൽനിന്ന്‌ ബോംബ്‌, മിസൈൽ, ടോർപ്പിഡൊ, മൈന്‍ മുതലായ നശീകരണവസ്‌തുക്കള്‍ ലക്ഷ്യസ്ഥാനങ്ങള്‍ക്കെതിരെ ശത്രുക്കള്‍ പ്രയോഗിക്കുക സാധാരണമാണ്‌. ഇങ്ങനെ ചെയ്യുന്നതുകൊണ്ട്‌ ആക്രമിക്കപ്പെടുന്ന രാജ്യത്തിന്റെ രക്ഷയ്‌ക്കാവശ്യമായ പടക്കോപ്പുകള്‍, വാഹനങ്ങള്‍, പെട്രാള്‍ തുടങ്ങിയുള്ള നിരവധി സാമഗ്രികളുടെ നിർമാണത്തെയും സംഭരണത്തെയും ഭാഗികമായോ പൂർണമായോ നശിപ്പിക്കാനും, അതിന്റെ പ്രതിരോധശക്തിയെ സാരമായി തളർത്താനും കഴിയുന്നു. കൂടാതെ യുദ്ധകാലപരിതഃസ്ഥിതിയിൽ രാജ്യത്തിലെ വ്യവസായശാലകളെ നശിപ്പിക്കുകവഴി രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തെത്തന്നെ തകർക്കാനും ജനബാഹുല്യമുള്ള പട്ടണങ്ങളിൽ ബോംബുകളും വിഷവാതകങ്ങളും ഷെല്ലുകളും വർഷിച്ചു ജനങ്ങള്‍ക്കു ജീവഹാനി വരുത്തുവാനും, ഉയർന്ന വിസ്‌ഫോടകശക്തിയുള്ള ബോംബുകള്‍ എറിഞ്ഞു കെട്ടിടങ്ങളും മറ്റും തകർക്കുവാനും, "മഗ്നീഷ്യം ബോംബ്‌', "ഫോസ്‌ഫറസ്‌ ബോംബ്‌', "നാപാംബോംബ്‌' മുതലായവ വർഷിച്ച്‌ നിമിഷങ്ങള്‍ക്കുള്ളിൽ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുവാനും സാധിക്കുന്നു. ഇവയിൽനിന്ന്‌ രക്ഷനേടുന്നതിനു വേണ്ടി പ്രത്യേകപരിശീലനം നേടിയ സന്നദ്ധസേനാ വിഭാഗത്തെ എല്ലാ രാഷ്‌ട്രങ്ങളും ആഭ്യന്തരപ്രതിരോധവകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുക പതിവാണ്‌. ആകാശാക്രമണങ്ങള്‍ നടന്നേക്കാനിടയുള്ള സ്ഥലങ്ങളെയും മുങ്ങിക്കപ്പലുകള്‍, വിമാനവാഹിനിക്കപ്പലുകള്‍, സാധാരണ പടക്കപ്പലുകള്‍ മുതലായവയിൽനിന്ന്‌ ആക്രമണം ഉണ്ടാകാനിടയുള്ള തീരപ്രദേശങ്ങളെയും "തമസ്‌കരണ'ത്തിനു (ആഹമരസ ീൗ) വേിധേയമാക്കി ശത്രുവിമാനങ്ങള്‍ക്കും മുങ്ങിക്കപ്പലുകള്‍ക്കും മറ്റും ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടുപിടിക്കുന്നതിനു വിഷമം സൃഷ്‌ടിക്കുക, ശത്രുവിമാനങ്ങളുടെയും, പടക്കപ്പലുകളുടെയും നീക്കത്തെ "റഡാർ' വഴി മനസ്സിലാക്കി ആക്രമണങ്ങളെപ്പറ്റി വലിയ "സയറ്‌ണ്‍' മുഴക്കിയും മറ്റും ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പു കൊടുക്കുക, ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു നയിക്കുക, വാതക മുഖംമൂടികള്‍ വിതരണം ചെയ്യുക, ആക്രണങ്ങളിൽ മുറിവുപറ്റിയവരെയും മറ്റും പ്രഥമശുശ്രൂഷകള്‍ ചെയ്‌ത്‌ ആവശ്യമെങ്കിൽ വിദഗ്‌ധചികിത്സയ്‌ക്കുവേണ്ട ഏർപ്പാടുകള്‍ ചെയ്യുക, തീ പിടിത്തങ്ങള്‍ ഉണ്ടായ സ്ഥലങ്ങളിൽ പാഞ്ഞെത്തി തീ കെടുത്തുക, തീ നിയന്ത്രിക്കുവാന്‍ സാധിക്കാതെ വരുമ്പോള്‍ ഫയർ സർവീസുമായി സഹകരിച്ചു തീ കെടുത്തുക, തീയിൽപ്പെട്ടു നശിച്ചുപോകാന്‍ ഇടയുള്ള വസ്‌തുവകകളെ രക്ഷാസ്ഥാനങ്ങളിലേക്കു നീക്കം ചെയ്യുക; ഇടിഞ്ഞുതകർന്ന കെട്ടിടങ്ങള്‍ക്കിടയിൽ പെട്ടുപോയവരെ രക്ഷിക്കുക; തകർന്നുപോയ ടെലിഫോണ്‍ ലൈനുകള്‍, വൈദ്യുതലൈനുകള്‍, ശുദ്ധജലവിതരണക്കുഴലുകള്‍ തുടങ്ങിയവ പ്രവർത്തനക്ഷമമാക്കുന്നതിന്‌ അതതു വകുപ്പുകളിലെ പ്രവർത്തകർക്കുവേണ്ട സഹായങ്ങള്‍ ചെയ്‌തു കൊടുക്കുക; കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണോ മറ്റോ ഗതാഗത തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യുക മുതലായി വളരെയധികം വൈവിധ്യമാർന്ന ജോലികള്‍ അതിവേഗത്തിലും സൂക്ഷ്‌മമായും ചിട്ടയായും നിർവഹിക്കേണ്ടതായിട്ടുണ്ട്‌. അതിലേക്ക്‌ ആഭ്യന്തര പ്രതിരോധ വകുപ്പിലെ പ്രവർത്തകർക്കുവേണ്ട പരിശീലനം സിദ്ധിച്ചിരിക്കണം.

ഇത്രയും ശ്രമകരമായ ജോലികള്‍ ചെയ്‌തുതീർക്കുന്നതിന്‌ ആഭ്യന്തര മന്ത്രികാര്യാലയത്തിന്റെ കീഴിൽ ഒരാഭ്യന്തര പ്രതിരോധവകുപ്പു സംഘടിപ്പിക്കുക മിക്ക രാഷ്‌ട്രങ്ങളിലും പതിവുണ്ട്‌. ഈ വകുപ്പിന്റെ മേലധ്യക്ഷന്‍ "സിവിൽ ഡിഫന്‍സ്‌' ഡയറക്‌ടർ ജനറലായിരിക്കും. അദ്ദേഹത്തിന്റെ കീഴിൽ ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ തുടങ്ങി മറ്റനവധി ഉദ്യോഗസ്ഥരുമുണ്ടായിരിക്കും.

രാജ്യത്തെ പല മേഖലകളായിതിരിച്ചും മേഖലകളെ ഡിവിഷനുകളായി തിരിച്ചും അതതിന്റെ ചാർജുകള്‍ വഹിക്കുന്നതിനു പ്രത്യേക ഉദ്യോഗസ്ഥന്മാരുമുണ്ടായിരിക്കും. ഓരോ ഡിവിഷന്റെയും കീഴിൽ ഫീൽഡ്‌ ഉദ്യോഗസ്ഥന്മാരായി സിവിൽ ഡിഫന്‍സ്‌ അഥവാ എ.ആർ.പി. കംട്രാളർ, ചീഫ്‌ വാർഡന്‍, ഡെപ്യൂട്ടിചീഫ്‌ വാർഡന്‍, കാഷ്വാലിറ്റി ആഫീസർ, ഫയർ ആഫീസർ, റെസ്‌ക്യൂ ആഫീസർ, സ്റ്റാഫ്‌ ആഫീസർമാർ, ഡിപ്പൊ സൂപ്രണ്ടുമാർ, ഇന്‍സ്‌ട്രക്‌ടർമാർ, ഗ്രൂപ്പുലീഡർമാർ സെക്ഷന്‍ ലീഡർമാർ, വാർഡന്‍മാർ, ഫസ്റ്റ്‌ എയ്‌ഡർമാർ, ഫയർമാന്‍മാർ, മെസഞ്ചർമാർ, ഡ്രവർമാർ, സാങ്കേതിക ജോലിക്കാർ ആദിയായവർ അടങ്ങുന്ന ഒരു വലിയ സന്നദ്ധസേനയുമുണ്ടായിരിക്കും, ഈ വിഭാഗത്തിൽപ്പെട്ടവർക്കെല്ലാം ഒറ്റയ്‌ക്കും കൂട്ടായും പരിശീലനം കൊടുക്കുന്നതിനുള്ള ഏർപ്പാടുകളുമുണ്ടായിരിക്കും.

ഓരോ ഡിവിഷനിലും റിപ്പോർട്ടുസെന്റർ, വാർഡന്‍ പോസ്റ്റുകള്‍, ഫസ്റ്റ്‌ എയ്‌ഡ്‌ പോസ്റ്റുകള്‍ എന്നിവയുണ്ടായിരിക്കും. ഒന്നിൽകൂടുതൽ ഡിവിഷനുകളുടെ മേൽനോട്ടത്തിന്‌ ഒരു കംട്രാളറും ഒരു കംട്രാള്‍ സെന്ററും പ്രവർത്തിക്കുന്നുണ്ടാകും.

പൊലീസ്‌, അഗ്നിശമനവിഭാഗം, ഹെൽത്ത്‌ സർവീസ്‌, എഞ്ചിനീയറിങ്‌ സർവീസ്‌, ടെലികമ്യൂണിക്കേഷന്‍സ്‌, വാട്ടർവർക്‌സ്‌, വിദ്യുച്ഛക്തി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാർക്ക്‌ മേൽ പ്രസ്‌താവിച്ച ജോലികളെ സംബന്ധിച്ചു സാമാന്യം നല്ല ജ്ഞാനമുള്ളതുകൊണ്ട്‌ ആ വകുപ്പുകളിലെ പരിചയസമ്പന്നരെ ആഭ്യന്തര പ്രതിരോധകാര്യാലയത്തിന്റെ കീഴിൽ നടത്തുന്ന സിവിൽ ഡിഫന്‍സ്‌ ട്രയിനിങ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിൽ അയച്ചു പ്രത്യേകം പരിശീലനം ചെയ്യിക്കുന്നതിനും ഏർപ്പാടുകള്‍ ഉണ്ട്‌. അവരുടെ സേവനം പ്രയോജനപ്പെടുത്തിയും അതതുസ്ഥലങ്ങളിൽനിന്നും കായികശേഷിയുള്ളവരെ സന്നദ്ധഭടന്മാരായി ചേർത്ത്‌ അവർക്കു പരിശീലനം കൊടുത്തും ഗവണ്മെന്റിന്റെതന്നെ മറ്റു സിവിൽവിഭാഗങ്ങള്‍, തൊഴിൽശാലകള്‍, ബാങ്കുകള്‍, മുനിസിപ്പൽ സർവീസ്‌ തുടങ്ങിയ തുറകളിൽനിന്ന്‌ പാർട്ട്‌ ടൈം സന്നദ്ധഭടന്മാരെ ചേർത്ത്‌ പരിശീലനംകൊടുത്തും ആണ്‌ ആഭ്യന്തര പ്രതിരോധ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്‌. ചില വ്യവസായ ശാലകളിലും, സ്ഥാപനങ്ങളിലും അവിടത്തെ ജോലിക്കാരെ തന്നെ പ്രത്യേകം പരിശീലനം കൊടുത്ത്‌ അതതു സ്ഥാപനങ്ങളിലെ പ്രതിരോധപ്രവർത്തനങ്ങള്‍ നടത്തുന്ന പതിവുമുണ്ട്‌.

ആഭ്യന്തര പ്രതിരോധപ്രവർത്തനങ്ങള്‍ നടത്തുന്നതിനു സായുധസേനാവിഭാഗങ്ങളെയും പൊലീസിനെയും സാധാരണഗതിയിൽ ഉപയോഗിക്കാറില്ല. അവരുടെ സേവനം യുദ്ധമുന്നണിയിലും, ആഭ്യന്തരക്രമസമാധാന പ്രവർത്തനങ്ങളിലും ഒതുക്കിനിർത്താത്തപക്ഷം അത്‌ ആ രംഗങ്ങളിലെ കാര്യക്ഷമതയെ സാരമായി ബാധിക്കുമെന്നതിനാലാണ്‌ അങ്ങനെ ചെയ്യുന്നത്‌. ചരിത്രം. ഒന്നാം ലോകയുദ്ധകാലത്ത്‌ സംഘടിത രൂപത്തിലുള്ള ആഭ്യന്തര പ്രതിരോധനടപടികള്‍ ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ അന്നത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ എയർറെയ്‌ഡ്‌ ഷെൽട്ടറുകള്‍ നിർമിക്കുക തുടങ്ങിയ ചില പ്രവർത്തനങ്ങള്‍ നിലവിൽ വന്നിരുന്നു.

രണ്ടാംലോകയുദ്ധം പൊട്ടിപ്പുറപ്പെടുകയും നാസി ജർമനി ഇംഗ്ലണ്ടിന്റെ നേർക്ക്‌ ഭീകരമായ വിധം ബോംബുകളും ഷെല്ലുകളും വർഷിക്കാന്‍ തുടങ്ങുകയും ചെയ്‌തപ്പോഴാണ്‌ ഇംഗ്ലണ്ടിൽ ആദ്യമായി സംഘടിതരൂപത്തിൽ ആഭ്യന്തരപ്രതിരോധ നടപടികള്‍ കൈക്കൊണ്ടത്‌. ഇംഗ്ലണ്ട്‌ ജർമനിയുടെ നേർക്ക്‌ ആകാശാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങിയപ്പോള്‍ ജർമനിയിലും ആഭ്യന്തപ്രതിരോധ നടപടികള്‍ നടപ്പിൽവരുത്തി. അതേ കാലഘട്ടത്തിൽത്തന്നെ യു.എസ്സിലെ വന്‍കിട പട്ടണങ്ങളിലും തീരപ്രദേശങ്ങളിലും "തമസ്‌കരണ'മേർപ്പെടുത്തുക തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങള്‍ നിലവിൽവന്നു. യുദ്ധം ആളിപ്പടരുകയും ജർമനി യു.എസ്‌.എസ്‌.ആറുമായുള്ള സന്ധി ലംഘിച്ച്‌ അവരുടെ നേർക്ക്‌ യുദ്ധം തിരിച്ചുവിടുകയും, യു.എസ്‌.എസ്‌.ആറിന്റെ വളരെ സ്ഥലങ്ങള്‍ പിടിച്ച്‌, പല പട്ടണങ്ങളും ആകാശാക്രമണങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്‌തതിനെത്തുടർന്ന്‌ ആഭ്യന്തര പ്രതിരോധപ്രവർത്തനങ്ങള്‍ യു.എസ്‌.എസ്‌.ആറിലും വിപുലമായ തോതിൽ നടപ്പിൽവരുത്തുകയുണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത്‌ ലോകത്തിൽവച്ചേറ്റവും വലിയ വ്യോമശക്തി നാസിജർമനിയുടേതായിരുന്നു. അവരുടെ പടുകൂറ്റന്‍ ബോംബറുകളിൽനിന്നും തുടർച്ചയായുണ്ടായിക്കൊണ്ടിരുന്ന ബോംബു വർഷങ്ങളിൽനിന്ന്‌ യു.എസ്‌.എസ്‌. ആറിനെയും ഇംഗ്ലണ്ടിനെയും രക്ഷിച്ചത്‌ ആ രാജ്യങ്ങളിലെ ആഭ്യന്തര പ്രതിരോധ പ്രവർത്തനങ്ങളാണെന്നു പറയാം.

ഇന്ത്യയിൽ. ഇറ്റലിയും ജപ്പാനും ഒരു അച്ചുതണ്ടായിനിന്ന്‌ യുദ്ധരംഗത്തിറങ്ങുകയും ജപ്പാന്‍ വിദൂരപൗരസ്‌ത്യരാജ്യങ്ങളെ ഓരോന്നായി കീഴടക്കി ബർമയുടെ അതിർത്തിയിൽ എത്തുകയും ചെയ്‌തതോടെ ഇന്ത്യയിലും ആഭ്യന്തരപ്രതിരോധ നടപടികള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യയിലെ എല്ലാ തുറമുഖപട്ടണങ്ങളിലും വന്‍ നഗരങ്ങളിലും ആഭ്യന്തരപ്രതിരോധ നടപടികള്‍ അക്കാലത്ത്‌ നടപ്പിലാക്കുകയുണ്ടായി. അന്ന്‌ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്‌ടണ്‍ ഐലന്‍ഡ്‌, എറണാകുളം എന്നീ പ്രദേശങ്ങള്‍ ഒരു വിമാനാക്രമണ പ്രതിരോധസ്ഥാപനത്തിന്റെ കീഴിലാണ്‌ കഴിഞ്ഞത്‌.

മുന്‍കരുതൽ നടപടികള്‍. ഇന്ത്യ സ്വതന്ത്രയായതിനുശേഷം ആഭ്യന്തരപ്രതിരോധ പ്രവർത്തനങ്ങള്‍ക്ക്‌ പ്രത്യേക പരിഗണ നല്‌കി വിശദമായ പ്രവർത്തനപരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്‌. യുദ്ധമുറകളിലും ബോംബുപ്രയോഗങ്ങളിലും മറ്റു നശീകരണപ്രവർത്തനങ്ങളിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും യുദ്ധതന്ത്രമുറകളിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന മറ്റു പ്രവണതകളെയും കണക്കിലെടുത്തുകൊണ്ട്‌ ആഭ്യന്തരപ്രതിരോധ പ്രവർത്തനപരിപാടികളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. ആഭ്യന്തരപ്രതിരോധ പ്രവർത്തനങ്ങള്‍ എപ്പോള്‍, എവിടെ എങ്ങനെയെല്ലാം നടപ്പിലാക്കണമെന്നതിനെപ്പറ്റി വ്യക്തമായ നിർദേശങ്ങള്‍ അടങ്ങിയ ഒരു രൂപരേഖ(ആഹൗല ുൃശി)കേന്ദ്രഗവണ്‍മെന്റു തയ്യാറാക്കി എല്ലാ സംസ്ഥാനഗവണ്‍മെന്റുകള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്‌. യുദ്ധം പൊട്ടിപ്പുറപ്പെടുകയും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌താൽ മേൽ പ്രസ്‌താവിച്ച രൂപരേഖയിൽ കാണുന്ന നിർദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നു. ഇന്ത്യന്‍ പ്രതിരോധത്തെ ലക്ഷ്യമാക്കി താഴെപറയുന്ന സംഘടനകള്‍ രൂപവത്‌കരിച്ചിട്ടുണ്ട്‌. നാഷണൽ കേഡറ്റ്‌കോർ (എന്‍.സി.സി.), നാഷണൽ ഫിറ്റ്‌നസ്‌ സ്‌കീം, സിവിൽ ഡിഫന്‍സ്‌ ഓർഗനൈസേഷന്‍, ഹോം ഗാർഡ്‌സ്‌, വില്ലേജ്‌ വൊളന്റിയർ ഫോഴ്‌സ്‌, ഡിഫന്‍സ്‌ ലേബർ ബാങ്ക്‌, വിമന്‍സ്‌ വൊളന്റിയർ കോർ, വൊളന്റിയർ ട്രാന്‍സ്‌പോർട്ട്‌ കോർ, വൊളന്റിയർ സർവീസ്‌ കോർ.

അണ്വായുധങ്ങളുടെ രംഗപ്രവേശത്തോടെ ആഭ്യന്തര പ്രതിരോധരംഗത്തുള്ള അംഗീകൃത പ്രവർത്തനപദ്ധതികള്‍ അപര്യാപ്‌തമായിത്തീർന്നിരിക്കുന്നു. 1945 ആഗ. 6-ന്‌ യു.എസ്സിന്റെ സൂപ്പർഫോർട്രസ്‌ വിമാനം 9200 മീ. ഉയരത്തിൽ പറന്നുചെന്ന്‌ ജപ്പാനിലെ ഹിറോഷിമയിലും ആഗ. 9-ന്‌ നാഗസാക്കിയിലും അണുബോംബു വർഷിച്ച്‌ വമ്പിച്ച നാശനഷ്‌ടങ്ങള്‍ വരുത്തി. ഇതിനുശേഷം പഴയരീതിയിലുള്ള ആഭ്യന്തരപ്രതിരോധ പ്രവർത്തനത്തിന്റെ അലകും പിടിയും മാറ്റേണ്ടിവന്നിട്ടുണ്ട്‌. നോ: പ്രതിരോധം (എം.പി. മാധവമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍