This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈലോബൈറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രൈലോബൈറ്റ

Trilobita

ആര്‍ത്രൊപോഡ ജന്തുഫൈലത്തിലെ വിലുപ്തവര്‍ഗം (exitinct class). ആദികാമ്പ്രിയന്‍ ഘട്ടത്തിലെ കടല്‍പ്പാറകളില്‍ പ്രത്യക്ഷപ്പെടുകയും അന്ത്യപെര്‍മിയന്‍ യുഗം വരെ ജീവിച്ചിരുന്നതുമായ ജന്തുവര്‍ഗമാണിത്. 3000-ത്തിലേറെ ജീനസ്സുകളുടെ ഫോസിലുകള്‍ അധികം തകരാറുപറ്റാത്ത രീതിയില്‍ കണ്ടെടുത്തിട്ടുണ്ട്. ഇത്രയേറെ ഫോസിലുകള്‍ ലഭ്യമായ ജന്തുവിഭാഗം വേറെയില്ല. പെര്‍മിയന്‍ കാലഘട്ടത്തിന്റെ അന്ത്യത്തോടെ ഇവയുടെ തിരോധാനം പൂര്‍ത്തിയായി. ചിലന്തികള്‍, മൈറ്റുകള്‍, കുതിരലാടഞുകള്‍ എന്നിവ ഉള്‍പ്പെടുന്ന കെലിസെറേറ്റുകള്‍ (Chelicerates) ആണ് ട്രൈലോബൈറ്റകളുടെ അടുത്ത ബന്ധുക്കളായി കണക്കാക്കപ്പെടുന്നത്.

ബാഹ്യകംകാള (exoskeleton) ത്തിന്റെ ഖനിജവല്‍ക്കരണത്തിലൂടെയാണ് ട്രൈലോബൈറ്റ് ഫോസിലുകള്‍ മിക്കവാറും സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. പലതിലും കംകാളാവശിഷ്ടം തന്നെയും വേറെ ചിലതില്‍ പടംപൊഴിഞ്ഞ കംകാള ഭാഗങ്ങളും ലഭ്യമാണ്. ട്രൈലോബൈറ്റകള്‍ ഏതാണ്ട് പൂര്‍ണമായി കടല്‍ജീവികളായിരുന്നു. ഭൂരിഭാഗവും സമുദ്രാഗാധതകളില്‍ ജീവിച്ചപ്പോള്‍ ചിലതു തീരജലങ്ങളിലും കാണപ്പെട്ടിരുന്നു.

അസാധാരണമായ ഐക്യരൂപമാണ് ട്രൈലോബൈറ്റകള്‍ പ്രകടമാക്കുന്നത്. എന്നാല്‍ വലുപ്പത്തില്‍ ഏറ്റക്കുറച്ചില്‍ പ്രകടമായിരുന്നു. 1.5 മി. മീ. മുതല്‍ 70 സെ. മീ. വരെ വലുപ്പമുണ്ടായിരുന്ന ജീവികളായിരുന്നു ഇവ. എങ്കിലും ബഹുഭൂരിഭാഗവും 2 മുതല്‍ 5 സെ. മീ. വരെ നീളമുള്ളവയായിരുന്നു.

അണ്ഡാകൃതിയിലുള്ള ദേഹം നെടുകെ മൂന്നായി ഭാഗിക്കപ്പെട്ടിരിക്കുന്നു. ഒരു മധ്യപാളിയും രണ്ടു പാര്‍ശ്വപാളികളും ചേര്‍ന്ന ഘടനയില്‍ നിന്നാണ് ട്രൈലോബൈറ്റ എന്ന പേരുവന്നതു തന്നെ. പാളികളെ വേര്‍പ്പെടുത്തുന്ന ചുളിവു വ്യക്തവും ആഴമുള്ളതുമായിരുന്നു. മറ്റു ആര്‍ത്രൊപോഡുകളിലെപ്പോലെ ട്രൈലോബൈറ്റിലും ദേഹം ബഹുഖണ്ഡിതമാണ്. ദേഹഖണ്ഡങ്ങളെ സൂചിപ്പിക്കുന്ന ചാലുകള്‍ മധ്യപാളിയിലും (middle glabella) പാര്‍ശ്വപാളികളിലും (lateral glabellas) വ്യക്തമായി കാണാം.

നെടുകേയുള്ള വിഭജനത്തിനു പുറമേ കുറുകേയും ദേഹം മൂന്നു ഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു. ശിരസ്സ്, വക്ഷം, ഉദരം എന്നിവയാണിവ. ശിരസ്സില്‍ ആറുഖണ്ഡങ്ങളും സെഫലോണ്‍ എന്നറിയപ്പെടുന്ന ഒരു മുന്‍ കവചവുമുണ്ട്. വക്ഷത്തില്‍ 2 മുതല്‍ 60 വരെ ഖണ്ഡങ്ങളുണ്ടാവാം. എന്നാല്‍ 6 മുതല്‍ 16 വരെയാണ് കൂടുതല്‍ സാധാരണം. ഈ ഖണ്ഡങ്ങളുടെ നമ്യതയും നേരിയതോതിലുള്ള ക്ഷമതയും കാരണം ചുരുണ്ടുകൂടി പന്തുരൂപത്തിലാകുവാന്‍ ട്രൈലോബൈറ്റകള്‍ക്കു കഴിയുമായിരുന്നു. ഉദരത്തിലും ഖണ്ഡങ്ങളുണ്ടെങ്കിലും അവ സംയോജിച്ചു ഒരൊറ്റ കവചമായി മാറിയിരിക്കുന്നു.

പാര്‍ശ്വമേഖലയുടെ മുന്‍വശത്തായാണ് കണ്ണുകളുടെ സ്ഥാനം. ഓരോ നേത്രവും അനേകം നേത്രകങ്ങള്‍ ചേര്‍ന്നാണ് രൂപമെടുത്തിട്ടുള്ളത്.

ശിരസ്സ്, വക്ഷം, ഉദരം എന്നിവയുടെ കവചങ്ങളില്‍ പലതരം മുള്ളുകളും പ്രവൃദ്ധികളും അലങ്കാരങ്ങളും സാര്‍വത്രികമാണ്. ജീനസ്സുകളും സ്പീഷീസുമായി വര്‍ഗീകരിക്കുന്നതിനു ഇവ പ്രയോജനപ്പെടുന്നു. സുസൂക്ഷ്മമാണെങ്കിലും ട്രൈലോബൈറ്റകളുടെ അവയവങ്ങള്‍ ഫോസിലുകളില്‍ നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പൈറൈറ്റ്, ഫോസ്ഫേറ്റ് തുടങ്ങിയ പദാര്‍ഥങ്ങള്‍ അവയവങ്ങളുടെ ഫോസിലീകരണത്തെ നന്നായി സഹായിച്ചിരിക്കുന്നതായി കാണാം. ആധുനിക ക്രസ്റ്റേഷ്യനുകളുമായി ട്രൈലോബൈറ്റകള്‍ക്കുള്ള ബന്ധം ഇവയുടെ അവയവഘടന സ്പഷ്ടമാക്കുന്നുണ്ട്. ഒരു ജോടി ലഘുശ്യംഗികകളടക്കം ശിരസ്സില്‍ അഞ്ചു ജോടി ഉപാംഗങ്ങളാണുള്ളത്. വക്ഷത്തിലും ഉദരത്തിലും ഇതേ രീതിയിലുള്ള അനവധി ജോടി ഉപാംഗങ്ങളുണ്ട്. ഓരോ ഉപാംഗത്തിലും ആദിപാദാംശം, ബഹിര്‍പാദാംശം, അന്തഃപാദാംശം എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ കാണാം. സവിശേഷവത്ക്കരണം സംഭവിച്ചിട്ടില്ലെങ്കിലും ക്രസ്റ്റേഷ്യന്‍ ആധാരഘടന ഇതില്‍ വ്യക്തമായി പ്രതിഫലിച്ചിരിക്കുന്നു.

വര്‍ഗീകരണം. ട്രൈലോബൈറ്റകളുടെ വര്‍ഗീകരണത്തെപ്പറ്റി വിവിധ അഭിപ്രായഗതികള്‍ നിലവിലുണ്ട്. ആദ്യകാലത്ത് ഇവയെ ട്രൈലോബൈറ്റോമോര്‍ഫ (Trilobitomorpha) എന്ന ഫൈലത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ചില ശാസ്ത്രകാരന്‍മാര്‍ ട്രൈലോബൈറ്റോമോര്‍ഫയെ ഉപഫൈലമായും കണക്കാക്കിയിരുന്നു. എന്നാല്‍ ഇന്ന് ഭൂരിപക്ഷം ശാസ്ത്രകാരന്മാരും ആര്‍ത്രൊപോഡ ഫൈലത്തിനുള്ളിലെ ഒരു വര്‍ഗമായി ട്രൈലോബൈറ്റയെ അംഗീകരിച്ചിരിക്കുന്നു. ഈ വര്‍ഗത്തില്‍ ഏഴു മുതല്‍ 12 വരെ ഗോത്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ജീവിച്ചിരിപ്പുള്ള ക്രസ്റ്റേഷ്യനുകളില്‍ ബ്രാങ്കിയോപോഡുകളുമായാണ് ട്രൈലോബൈറ്റകള്‍ക്കു ഏറ്റവും അടുപ്പമുള്ളത്. ക്രസ്റ്റേഷ്യനുകളുടെ നേരിട്ടുള്ള പൂര്‍വികരല്ലെങ്കിലും ട്രൈലോബൈറ്റകളുമായി ഉറ്റബന്ധമുള്ള ഒരു ആദിമ ജന്തുവിഭാഗത്തില്‍ നിന്നാണ് പിന്നീടുള്ള ക്രസ്റ്റേഷ്യനുകള്‍ പരിണമിച്ചുണ്ടായതെന്നു കരുതപ്പെടുന്നു. ട്രൈലോബൈറ്റകളുടെ ലാര്‍വാഘടന ഈ അഭിപ്രായത്തെ ശക്തമായി പിന്താങ്ങുന്നു. ജീവിച്ചിരിപ്പുള്ള ക്രസ്റ്റേഷ്യന്‍ നോപ്ലിയസ് ലാര്‍വയിലെപ്പോലെ ട്രൈലോബൈറ്റ ലാര്‍വയിലും ശിരസ്സില്‍ മൂന്നു ഖണ്ഡങ്ങളാണുള്ളത്. ലാര്‍വാഘട്ടം തുടങ്ങി പ്രൗഢദശ വരെയുള്ള വിവിധ ജീവചക്രഘട്ടങ്ങളുടെ ചിഹ്നങ്ങള്‍ ഫോസിലുകളില്‍ ലഭ്യമായതിനാല്‍ ഇവയെക്കുറിച്ചുള്ള പഠനം ഏതാണ്ടു സമ്പൂര്‍ണമാണെന്നു പറയാം.

(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍