This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈറ്റനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈറ്റനുകള്‍

Titans

ഗ്രീക്ക് പുരാണേതിഹാസങ്ങളില്‍ പരാമൃഷ്ടമായിട്ടുള്ള പന്ത്രണ്ട് സഹോദരങ്ങള്‍: ഇവര്‍ സ്വര്‍ഗത്തിന്റെയും (Uranus) ഭൂമിയുടെയും സന്തതികള്‍ എന്നാണ് ഇതിഹാസ പരാമര്‍ശം. നദീദേവനായ ഓഷ്യാനസ്, സൂര്യദേവനായ ഹൈപീരിയന്‍, ഭൂദേവതമാരായ ഥമിസും റീയയും, സമുദ്രദേവതയായ ടിഥിസ്, ഓര്‍മശക്തിയുടെ പ്രതീകമായ നീമൊസനീ, കസ്, ക്രൈയസ്, ഫീബീ, ഐയാപിറ്റസ്, ക്രോണസ് എന്നിവരാണ് പന്ത്രണ്ട് ടൈറ്റനുകള്‍. ഇവരില്‍ ക്രോണസ് (Cronus) പിതാവായ യുറാനസിന്റെ വൃഷണം ഛേദിച്ചു സ്ഥാനഭ്രഷ്ടനാക്കി പ്രപഞ്ചത്തിന്റെ അധിപനായിത്തീര്‍ന്നു. തന്റെ പിതാവിനു സംഭവിച്ചതുപോലുള്ള ദുരന്തം തനിക്കു സംഭവിക്കരുതെന്നു കരുതി ക്രോണസ് തന്റെ സന്താനങ്ങളെയെല്ലാം വിഴുങ്ങുകയുണ്ടായി. എന്നാല്‍ ഏറ്റവും ഇളയ സന്തതിയായ സിയൂസ് (Zeus) കൗശലത്തില്‍ രക്ഷപ്പെടുകയും ഒളിംബസ് (Olympus) പര്‍വതത്തില്‍ തന്റെ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. സിയൂസിനെയും അനുയായികളെയും സ്ഥാനഭ്രഷ്ടരാക്കാന്‍ ടൈറ്റനുകള്‍ സിയൂസുമായി ഘോരയുദ്ധത്തില്‍ ഏര്‍പ്പെട്ടു. ഈ യുദ്ധം ടൈറ്റാനോമകി (Titanomachy) എന്ന പേരില്‍ അറിയപ്പെടുന്നു. യുദ്ധത്തില്‍ ടൈറ്റനുകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിയൂസ് അവരെ പാതാളത്തിലേക്ക് ഓടിച്ചു. സ്വര്‍ഗ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ചിരുന്ന സിയൂസിന്റെ പുത്രനായ സാഗ്രിയൂസിനെ (Zagreus) മുഖത്തു വെള്ള പൂശി വെളുപ്പിച്ച ടൈറ്റനുകള്‍ ആക്രമിച്ചു പിടികൂടി പിച്ചിചീന്തി തിന്നാന്‍ ശ്രമിച്ചെന്നും തത്സമയം സിയൂസ് മിന്നല്‍ പിണരുകളാല്‍ അവരെ ഭസ്മമാക്കിയെന്നുമാണ് മറ്റൊരു ഐതിഹ്യം.

ഈ രണ്ട് ഐതിഹ്യങ്ങളുടെയും സമാന സങ്കല്‍പത്തിന് (യുവാക്കളെ വൃദ്ധര്‍ വിഴുങ്ങുന്നു എന്ന സങ്കല്‍പം) പ്രേരകമായത് ഗോത്രങ്ങളിലെ ആദാന ചടങ്ങുകളാകാം. ആദാനത്തിന്റെ ഭാഗമായ മരണ-പുനര്‍ജന്മ അനുഷ്ഠാനങ്ങളിലൂടെ കുട്ടികളെ നയിച്ചിരുന്ന വൃദ്ധന്മാര്‍ മുഖത്ത് വെള്ള പൂശി മരണദേവന്‍മാരായി ചമയുമായിരുന്നു. ഇവരുടെ പ്രതീകമായാണ് ഗ്രീക്ക് പുരാണങ്ങളില്‍ ടൈറ്റനുകളെ ചിത്രീകരിച്ചിരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍