This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലിഫോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെലിഫോണ്‍

Telephone

രണ്ടു സ്ഥലത്തുള്ള വ്യക്തികള്‍ക്ക് പരസ്പരം സംസാരിക്കാന്‍ സൗകര്യം നല്‍കുന്ന ഉപകരണം. ഫോണിലൂടെ ഒരു വ്യക്തി സംസാരിക്കുമ്പോള്‍, ആ ശബ്ദ തരംഗങ്ങള്‍ വൈദ്യുത തരംഗങ്ങളായി മാറി ലക്ഷ്യസ്ഥാനത്തെത്തുന്നു. ഈ തരംഗങ്ങളെ വീണ്ടും ശബ്ദതരംഗങ്ങളാക്കി മാറ്റുമ്പോള്‍, അത് അങ്ങേത്തലയ്ക്കലെ ശ്രോതാവിന് കേള്‍ക്കാന്‍ കഴിയുന്നു.

'വിദൂരം'എന്നര്‍ഥമുള്ള ടെലി (tele), 'ശബ്ദം' എന്നര്‍ഥമുള്ള ഫോണ്‍ phone) എന്നീ ഗ്രീക്കു പദങ്ങളില്‍ നിന്നാണ് 'ടെലിഫോണ്‍' എന്ന സംജ്ഞ നിഷ്പന്നമായത്. ഇത്തരത്തിലൊരുപകരണം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 17-ാം ശ. -ത്തിന്റെ അവസാന കാലത്താണ്. കുട്ടികളുപയോഗിച്ചിരുന്ന നൂല്‍ ടെലിഫോണ്‍ (string telephone) ആയിരുന്നു ഇത്.

ടെലിഫോണിന്റെ കണ്ടുപിടിത്തം. 1876-ല്‍ അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ആണ് ടെലിഫോണ്‍ കണ്ടുപിടിച്ചത്. (ഈ അവകാശവാദം അടുത്ത കാലത്ത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ലേഖനത്തിന്റെ അവസാന ഭാഗത്ത് പരാമര്‍ശിക്കുന്നുണ്ട്.) മെഗാഫോണ്‍, സ്പീക്കിംഗ് ട്യൂബ് തുടങ്ങിയ ഉപകരണങ്ങളെ ആധാരമാക്കിയാണ് ടെലിഫോണ്‍ രൂപകല്പന ചെയ്തിട്ടുള്ളത്. 1877-ല്‍ അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തില്‍ ഭവന ഭേദനം തടയുന്നതിന് സ്ഥാപിച്ച ആപത് സൂചക യന്ത്രത്തിന്റെ അനുബന്ധമെന്ന നിലയ്ക്കാണ് ആദ്യമായി ടെലിഫോണ്‍ ഉപയോഗിക്കപ്പെട്ടത്. ഓപ്പറേറ്ററുടെ ആവശ്യമില്ല, ആളുകള്‍ക്ക് നേരിട്ട് സംസാരിക്കാം എന്നിവയാണ് ടെലിഗ്രാഫിനെ അപേക്ഷിച്ച് ടെലിഫോണിനുള്ള മെച്ചങ്ങള്‍. 1878 ജനു. -ല്‍ അമേരിക്കയിലെ ന്യൂഹാവനില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ടെലിഫോണ്‍ സ്ഥാപിതമായി; 8 ലൈനുകളും 21 ഫോണുകളുമുണ്ടായിരുന്നു. 1884 മാ. 27-ന് ന്യൂയോര്‍ക്കിനെയും ബോസ്റ്റണെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ടെലിഫോണ്‍ ലിങ്ക് നിലവില്‍ വന്നു. 1906-ല്‍ ട്രയോഡ് വാക്വം ട്യൂബിന്റെ (മൂന്നു ഇലക്ട്രോഡോടു കൂടിയ നിര്‍വാതകക്കുഴല്‍) കണ്ടുപിടുത്തം ടെലിഫോണ്‍ വ്യവസായത്തിന്റെ വികസനത്തിലെ നാഴികക്കല്ലാണ്. 1915 ജനു. 25-ന് ഗ്രഹാം ബെല്ലും (ന്യൂയോര്‍ക്ക്) തോമസ് എ. വാട്ട്സണും (സാന്‍ഫ്രാന്‍സിസ്ക്കോ) തമ്മില്‍ ആദ്യത്തെ ഭൂഖണ്ഡാന്തര ടെലിഫോണ്‍ സന്ദേശം കൈമാറിയതോടെയാണ് അന്തര്‍ദേശീയ ടെലിഫോണ്‍ ശൃംഖല വികസിക്കുവാനാരംഭിച്ചത്. ഇതേ വര്‍ഷം തന്നെ അറ്റ്ലാന്റിക്കിനു കുറുകേ റേഡിയൊ ടെലിഫോണ്‍ സംപ്രേഷണവും ആരംഭിച്ചു. 1927-ല്‍ ന്യൂയോര്‍ക്ക്, ലണ്ടന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ടെലിഫോണ്‍ സര്‍വീസ് നിലവില്‍വന്നു. 1935-ഓടെ ഭൂമിയുടെ രണ്ടറ്റങ്ങളിലിരുന്നുകൊണ്ട് പരസ്പരം ബന്ധപ്പെടാന്‍ കഴിയുംവിധം ടെലിഫോണിന്റെ ആഗോള ശൃംഖല വ്യാപകമായി.

ന്യൂയോര്‍ക്കില്‍ നിന്ന് ഷിക്കാഗോയിലേക്കുള്ള പ്രഥമ ടെലിഫോണ്‍ ബന്ധം ഗ്രഹാം ബെല്‍ ഉദ്ഘാടനം ചെയ്യുന്നു

1866 മുതല്‍തന്നെ സമുദ്രാന്തര്‍ ടെലിഗ്രാഫിക് കേബിളുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ 1950 കളിലാണ് സമുദ്രാന്തര്‍ ടെലിഫോണ്‍ കേബിള്‍ ശൃംഖല വികസിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി സമുദ്രാന്തര്‍ ടെലിഫോണ്‍ കേബിള്‍ സ്ഥാപിതമായത് 1956-ലാണ്. 1960 കളില്‍ ഉപഗ്രഹം വഴിയുള്ള സംപ്രേഷണം ആരംഭിച്ചതോടെ, ഭൂമുഖത്തെവിടെനിന്നും പരസ്പരം ബന്ധപ്പെടാന്‍ കഴിയുംവിധം ടെലിഫോണ്‍ സംവിധാനം ആഗോളവ്യാപകമായിത്തീര്‍ന്നു.

ടെലിഫോണ്‍ മേഖല ഇന്ത്യയില്‍. ഇന്ത്യന്‍ ടെലിഫോണ്‍ മേഖലയ്ക്ക് സുദീര്‍ഘമായ ചരിത്രമുണ്ട്. 1882-ല്‍ ബ്രിട്ടിഷ് കൊളോണിയന്‍ തലസ്ഥാനമായ കല്‍ക്കട്ടയില്‍ (കൊല്‍ക്കത്ത) ടെലിഫോണ്‍ സര്‍വീസ് ആരംഭിച്ചു. ആദ്യകാലത്ത് മിക്ക ടെലിഫോണ്‍ എക്സ്ചേഞ്ചുകളും സ്ഥാപിച്ചത് സ്വകാര്യ ബ്രിട്ടിഷ് കമ്പനികളാണ്. 19-ാം ശ. -ത്തിന്റെ അവസാനമായപ്പോഴേക്കും ബോംബെ (മുംബൈ), മദ്രാസ് (ഇന്ന് ചെന്നൈ) നഗരങ്ങളിലേക്കും ടെലിഫോണ്‍ സര്‍വീസ് വ്യാപിച്ചു. സ്വകാര്യ കമ്പനികള്‍ക്കു പുറമേ കമ്പിത്തപാല്‍വകുപ്പും ടെലിഫോണ്‍ വ്യവസായ രംഗത്ത് ക്രമേണ സജീവമായി. 1913-14 ല്‍ 700 ലൈനുകളുള്ള ആദ്യത്തെ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്സ്ചേഞ്ച് സിംലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ടെലിഫോണ്‍ എക്സ്ചേഞ്ചുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ട്രങ്ക് ലൈനുകള്‍ സ്ഥാപിതമായി. 1943 ആയപ്പോഴേക്കും ബ്രിട്ടിഷ് ഇന്ത്യയിലെ ടെലിഫോണ്‍ കമ്പനികള്‍ ദേശസാല്‍ക്കരിക്കപ്പെട്ടു.

സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് ടെലിഫോണ്‍ രംഗത്ത് വമ്പിച്ച പരിവര്‍ത്തനങ്ങളുണ്ടായത്. ഇന്ന് ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ചെറു പട്ടണങ്ങളിലും ടെലിഫോണ്‍ സര്‍വീസ് വ്യാപിച്ചിട്ടുണ്ട്. പക്ഷേ ഗണ്യമായൊരു ഭാഗം ഗ്രാമങ്ങളിലും ടെലിഫോണ്‍ സൗകര്യം വേണ്ടത്ര വികസിച്ചിട്ടില്ല. ടെലിഫോണ്‍ സര്‍വീസിന്റെ വ്യാപനത്തില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ ടെലിഫോണ്‍ സാന്ദ്രത ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണ്. ദേശീയ ശരാശരി 100 പേര്‍ക്ക് 2.3 ഫോണ്‍ ആണെങ്കില്‍ കേരളത്തിന്റേത് 100 പേര്‍ക്ക് 5.75 എന്ന തോതിലാണ്. കേരളത്തിലെ നഗരങ്ങളില്‍ ടെലിഫോണ്‍ സാന്ദ്രത വളരെ കൂടുതലാണ്; 11.03. ഗ്രാമപ്രദേശങ്ങളില്‍ ഇത് 3.8 ആണ്.

ടെലിഫോണ്‍ ഘടന. ഒരു ടെലിഫോണിന് അടിസ്ഥാനപരമായി എട്ട് ഘടകങ്ങളാണുള്ളത്:- ട്രാന്‍സ്മിറ്റര്‍, റിസീവര്‍, ആന്റി-സൈഡ് ടോണ്‍ നെറ്റ്വര്‍ക്, ഡയല്‍, റിങ്ങര്‍, സ്വിച്ച്ഹുക്ക്/ഹുക്ക്സ്വിച്ച്, വയര്‍/കണക്റ്റിങ് കോ(ര്‍)ഡുകള്‍, ഷാസീ/ചട്ടക്കൂട് എന്നിവ.

കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ഇവയ്ക്കുപുറമേ വിവിധ തരം സജ്ജീകരണങ്ങളും ഇന്നത്തെ ടെലിഫോണിലുണ്ട്. ഓട്ടോമാറ്റിക് ഡയലിങ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് മെമ്മറി; 'ഹാന്‍ഡ്സ്-ഫ്രീ' സൗകര്യം ലഭ്യമാകുന്ന ഉച്ചഭാഷിണി, മൈക്രോഫോണ്‍, ശബ്ദ സംശ്ലേഷണ യൂണിറ്റ് (voice synthesis unit), സന്ദേശങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനുള്ള ടേപ്പ്റിക്കാര്‍ഡര്‍; ടെലിഫോണ്‍ വിളിക്കുന്ന വ്യക്തിയുടെ (caller) ചിത്രം, ഇതര സന്ദേശങ്ങള്‍, ഗ്രാഫിക്സുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന വിഡിയൊ സ്ക്രീന്‍; ആന്‍സറിങ് യൂണിറ്റ് തുടങ്ങിയവ ഇത്തരത്തിലുള്ളവയാണ്.

ട്രാന്‍സ്മിറ്റര്‍. ശബ്ദത്തെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുന്ന ഒരുപകരണം. ഇ. ബെര്‍ലൈനെര്‍ കണ്ടുപിടിച്ച കാര്‍ബണ്‍ ട്രാന്‍സ്മിറ്ററാണ് ആദ്യകാലത്ത് ഇതിനുപയോഗിച്ചിരുന്നത്. എന്നാല്‍, ഇന്ന് ഇലക്ട്രെറ്റ് ട്രാന്‍സ്മിറ്ററോ ഇലക്ട്രോഡൈനാമിക് ട്രാന്‍സ്മിറ്ററോ ഉപയോഗിക്കുന്നു.

ഒരു ഇലക്ട്രെറ്റ് ട്രാന്‍സ്മിറ്ററുടെ ഛേദ രൂപമാണ് ചിത്രം 1-ല്‍. ഡയഫ്രത്തിലെ ലോഹ ഭാഗം, ഈയ ഫ്രെയിമിന്റെ പുറത്തെ, വൈദ്യുതി കടന്നു പോകാനുള്ള ചാലക ലേപനം, ലോഹപാളികള്‍ക്കിടയിലുള്ള പ്ലാ സ്റ്റിക്, വായു എന്നിവ ചേര്‍ന്ന കപ്പാസിറ്റര്‍ ആണ് ഇതിലെ സുപ്രധാന ഭാഗം. സ്ഥിര വൈദ്യുതി (static electricity) ശേഖരിച്ചു വയ്ക്കാവുന്ന ഒരു പ്രത്യേക തരം പ്ലാസ്റ്റിക് കൊണ്ടാണ് ഡയഫ്രം നിര്‍മിച്ചിട്ടുള്ളത്. സംസാരത്തിന്റെ ശബ്ദ തീവ്രത അനുസരിച്ച് ഡയഫ്രത്തിന്റെ കമ്പനത്തിലും പരിപഥത്തിലെ വോള്‍ട്ടതയിലും വ്യത്യാസം വരുന്നു. ഇങ്ങനെ രൂപപ്പെടുന്ന വൈദ്യുത തരംഗത്തെ പ്രവര്‍ധകമുപയോഗിച്ച് ശക്തി കൂട്ടിയാണ് ട്രാന്‍സ്മിറ്റര്‍ പ്രേഷണം ചെയ്യുന്നത്.

250-5,000 Hz ആവൃത്തി വരെയുള്ള ശബ്ദ തരംഗങ്ങളെ ഒരു സാധാരണ ട്രാന്‍സ്മിറ്ററിന് കടത്തിവിടാനാകും.

റിസീവര്‍. വൈദ്യുത തരംഗങ്ങളെ ശബ്ദമാക്കി മാറ്റുന്ന ഉപകരണം. ടെലിഫോണ്‍ ലോക്കല്‍ ലൂപ്പിലെ ശക്തി കുറഞ്ഞ വൈദ്യുത പ്രവാഹത്തിലും ഇത് പ്രവര്‍ത്തിക്കും. ഹാന്‍ഡ്സ്- ഫ്രീ ഉച്ചഭാഷിണിയില്‍ നിന്ന് വ്യത്യസ്തമായി, ചെവിയിലേക്ക് ശബ്ദ തരംഗങ്ങളെ തിരിച്ചുവിടുന്ന, രീതിയിലാണിതിന്റെ നിര്‍മാണം.

സ്ഥിര ചുരുളുകള്‍ (stationary coils) ഉപയോഗിച്ചുള്ള റിസീവര്‍ രണ്ടു തരത്തിലുണ്ട്: റിങ്/വലയ ആര്‍മെച്ചര്‍ റിസീവറും, ബൈപോളാര്‍ റിസീവറും. ചലിക്കുന്ന ചുരുളുകളുള്ളവയും (moving coils) അപൂര്‍വമായി ഉപയോഗിക്കാറുണ്ട്.

ചിത്രം - 2 ഒരു വലിയ ആര്‍മെച്ചര്‍ റിസീവറിന്റെ ഛേദ രൂപമാണ്. റിസീവറിലൂടെ പ്രവഹിക്കുന്ന വൈദ്യുത തരംഗത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ആര്‍മെച്ചെറിലെ കാന്തിക മണ്ഡലത്തിന്റെ തീവ്രതയില്‍ മാറ്റം വരുന്നു. പ്രസ്തുത വ്യതിയാനത്തിനനുസൃതമായി ഡയഫ്രം കമ്പനം ചെയ്യുന്നതോടെ ശബ്ദവും ലഭിക്കുന്നു.

ആന്റി-സൈഡ്ടോണ്‍ നെറ്റ് വര്‍ക്ക്. സൈഡ്ടോണ്‍ കുറയ് ക്കുക, ഇക്വലൈസേഷന്‍ സൃഷ്ടിക്കുക എന്നിവയ്ക്കുള്ള ഉപകരണം

സംസാരിക്കുന്ന വ്യക്തിയുടെ തന്നെ ശബ്ദം അയാളുടെ ചെവിയില്‍ എത്തുന്നതാണ് സൈഡ്ടോണ്‍. റിസീവര്‍ വച്ചിരിക്കുന്ന ചെവിയില്‍ മറ്റേ ചെവിയില്‍ പതിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഉച്ചത്തില്‍ വ്യക്തിയുടെ സ്വന്തം ശബ്ദം എത്താന്‍ ഇടയാകുന്നു. ഇത് അരോചകമാണ്. രണ്ടു വ്യക്തികളേയും- സംസാരിക്കുന്ന ആളും കേള്‍ക്കുന്ന ആളും- കേന്ദ്ര ഓഫീസുമായി ബന്ധിപ്പിക്കുന്ന കേബിളിന്റെ നീളത്തിലുള്ള വ്യത്യാസം അനുസരിച്ച് അവര്‍ക്ക് റിസീവറില്‍ ലഭിക്കുന്ന ശബ്ദത്തിന്റെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ കാണും. ഇത് ഒഴിവാക്കുന്നതിനുള്ള സംവിധാനമാണ് ഇക്വലൈസേഷന്‍.

സക്രിയ ഘടകങ്ങളോ (ഇന്റഗ്രേറ്റഡ് പരിപഥത്തില്‍ ഉറപ്പിച്ചിട്ടുള്ള ട്രാന്‍സിസ്റ്ററുകള്‍) നിഷ്ക്രിയ ഘടകങ്ങളോ (ട്രാന്‍സ്ഫോ(ര്‍)മര്‍, കപ്പാസിറ്റര്‍, പ്രതിരോധകം തുടങ്ങിയവ) ഉപയോഗിച്ച് ഈ സൈഡ്ടോണ്‍ നെറ്റ് വര്‍ക്ക് നിര്‍മിക്കാം. വരിക്കാരനും ടെലിഫോണ്‍ കേന്ദ്ര ആഫീസും തമ്മിലുള്ള ലൂപ്പ് പരിപഥത്തില്‍ ഊര്‍ജ നഷ്ടം വരുത്തി നിഷ്ക്രിയ നെറ്റ്വര്‍ക്കുകള്‍ ഇക്വലൈസേഷന്‍ ഉറപ്പാക്കുമ്പോള്‍, സക്രിയ നെറ്റ് വര്‍ക്കില്‍ ഇതിനായി ആവശ്യാനുസരണം ഊര്‍ജ നഷ്ടമോ ലാഭമോ സൃഷ്ടിക്കേണ്ടി വരും.

ഡയല്‍. മറ്റൊരു ടെലിഫോണ്‍ വരിക്കാരനുമായി ടെലിഫോണ്‍ കേന്ദ്ര ഓഫീസിലൂടെ ബന്ധപ്പെടാനുള്ള സംവിധാനം. ഇത് ഇന്ന് രണ്ട് രീതിയില്‍ ലഭ്യമാണ്. കറക്കുന്ന അഥവാ റോട്ടറി ഡയലും അക്കങ്ങള്‍ അമര്‍ത്താവുന്ന പുഷ്ബട്ടണ്‍ ഡയലും.

റോട്ടറി ഡയലില്‍ രണ്ട് വൈദ്യുത കോണ്‍ടാക്റ്റുകള്‍ കാണും. ഒരക്കം ഡയല്‍ ചെയ്യുമ്പോള്‍ ഈ കോണ്‍ടാക്റ്റുകള്‍, കേന്ദ്ര ഓഫീസില്‍ നിന്ന് ഫോണിലേക്കു വരുന്ന വൈദ്യുതി പ്രവാഹത്തിനെ തടസ്സപ്പെടുത്തുന്നു. ഇത് ഒരു നേര്‍ ധാരാ പള്‍സ് (dc പള്‍സ്) സൃഷ്ടിക്കുന്നു. ഇതിന്റെ ആവൃത്തി മിക്കപ്പോഴും സെക്കണ്ടില്‍ 10 പള്‍സാണ്. ഈ പള്‍സുകള്‍ കേന്ദ്ര ഓഫീസിലെത്തുന്നതോടെ അവിടത്തെ സ്വിച്ചുകളുടെ പ്രവര്‍ത്തനം വരിക്കാരനെ അയാള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഫോണുമായി ബന്ധപ്പെടുത്തുന്നു.

പുഷ്ബട്ടണ്‍ ടെലിഫോണില്‍ മേല്‍പ്പറഞ്ഞ നേര്‍ ധാരാ പള്‍സിനു പകരം DTMF (ഡ്യുവെല്‍-ടോണ്‍ മള്‍ട്ടി ഫ്രീക്വന്‍സി) കോഡുകള്‍ (code) ഉപയോഗിക്കുന്നു. ഇവിടെ ഓരോ അക്കത്തേയും സൂചിപ്പിക്കുന്നത് ഈരണ്ടു ടോണുകള്‍ കൊണ്ടാണ്. ഒരു 3x4 മാട്രിക്സിലൂടെയാണ് ഈ ടോണുകള്‍ തിരഞ്ഞെടുക്കുന്നത്. ഈ മാട്രിക്സിന്റെ രീതിയില്‍ പുഷ്ബട്ടണുകള്‍ ഘടിപ്പിക്കുന്നു. ഓരോ പ്രാവശ്യം ബട്ടണ്‍ അമര്‍ത്തുമ്പോഴും ഈരണ്ടു ടോണുകള്‍ ഒരേ സമയത്ത് പ്രേഷണം ചെയ്യപ്പെടുന്നു. ഓരോ അക്കത്തിനും ഈരണ്ടു ടോണുകള്‍ തിരഞ്ഞെടുക്കുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്. അക്കങ്ങള്‍ ഡയല്‍ ചെയ്യുന്നതില്‍ വരുന്ന ഇടവേളകളില്‍ ടെലിഫോണിനടുത്തുള്ള മറ്റൊരാളിന്റെ സംസാര ശബ്ദം ഒരു ടോണ്‍ ആയി ഫോണ്‍ ഡയലിങ് സംവിധാനത്തില്‍ എത്താന്‍ സാധ്യതയുണ്ട്. തന്മൂലം മനുഷ്യ ശബ്ദത്തിലൂടെ സൃഷ്ടിക്കാന്‍ പ്രയാസമായ ഓരോ ജോടി ടോണുകളാണ് ഓരോ അക്കത്തിനും നല്‍കുന്നത്.

റോട്ടറി രീതിയെക്കാള്‍ (നമ്പരുകള്‍ ഒന്നൊന്നായി കറക്കുന്ന സമ്പ്രദായം) മെച്ചപ്പെട്ടതാണ് പുഷ്ബട്ടണ്‍ (നമ്പരുകള്‍ ഒന്നൊന്നായി അമര്‍ത്തുന്നത്) രീതി. ആദ്യത്തേതിലെ നേര്‍ ധാരാ പള്‍സ് മിക്കപ്പോഴും ലോക്കല്‍ കേന്ദ്ര ഓഫീസ് വരെ മാത്രമേ പോകാറുള്ളൂ. എന്നാല്‍ ടോണ്‍ ജോടികള്‍ക്ക് ടെലിഫോണ്‍ നെറ്റ്വര്‍ക്കിലൂടെ കടന്നു വിദൂര സ്റ്റേഷനിലെ ടെലിഫോണില്‍ വരെ എത്താനാകുന്നു. ഇതിനാല്‍ ആന്‍സറിങ് മെഷീന്‍, കംപ്യൂട്ടര്‍ എന്നിവയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ ഉഠങഎ ഡയലിങ് രീതി തന്നെ ഉപയോഗിക്കണം.

റിങ്ങര്‍. ഒരു കോള്‍ (call) വരുന്നുണ്ട് എന്നു വരിക്കാരനെ അറിയിക്കുകയാണ് റിങ്ങറിന്റെ ലക്ഷ്യം. ഇത് പ്രവര്‍ത്തിക്കുന്നത് മിക്കപ്പോഴും 20 Hz ആവൃത്തിയും 88 വോള്‍ട്ടതയും ഉള്ള എസി (alternating current) മൂലമായിരിക്കും. ഇവ യാന്ത്രിക രീതിയിലോ ഡിജിറ്റല്‍ രീതിയിലോ ആകാം. ആദ്യത്തേതില്‍ ഒരു ക്ലാപ്പര്‍, ഗോങില്‍ അടിക്കുമ്പോഴാണ്, മണി ശബ്ദം കേള്‍ക്കുന്നത്. എന്നാല്‍ വൈദ്യുത ദോലകം (oscillator) ഉപയോഗിച്ചാണ് ഡിജിറ്റല്‍ രീതിയില്‍ ശബ്ദം സൃഷ്ടിക്കുന്നത്. റിങ്ങിന്റെ സിഗ്നലിനല്ലാതെ ലൈനിലൂടെയുള്ള മറ്റ് തരം സിഗ്നലുകളുടെ പ്രവാഹത്തിന് വളരെ ശക്തമായ തടസ്സം ഉണ്ടാകുന്ന അരേഖീയ (non-linear) കാന്തിക പരിപഥം രണ്ട് റിങ്ങറിലും കാണും. ഡയല്‍ പള്‍സ്, ശബ്ദ സിഗ്നല്‍ എന്നിവ, അവ ഉദ്ഭവിക്കുന്ന ഫോണിലെ (സംസാരം ആരംഭിക്കുന്ന വ്യക്തിയുടെ ഫോണ്‍) റിങ്ങറിനെ പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ റിങ്ങറില്‍ ഫ്രീക്വന്‍സി സെലക്ടിവിറ്റി (frequency selectivity) ക്രമീകരിക്കുന്നു.

ഹുക്ക്സ്വിച്ച്. കേന്ദ്ര ഓഫീസില്‍ നിന്ന് ടെലിഫോണിലേക്കുള്ള വൈദ്യുത പ്രവാഹം തടസ്സപ്പെടുത്തുന്നതിന് ആവശ്യമായ വൈദ്യുത 'കോണ്‍ടാക്ടുകള്‍' ഘടിപ്പിച്ച ഉപകരണം. റിസീവര്‍ ഉയര്‍ത്തുമ്പോള്‍ ഹുക്ക്സ്വിച്ച് പൊങ്ങുന്നതു നിമിത്തം വൈദ്യുത 'കോണ്‍ടാക്ടുകള്‍' പരസ്പരം സ്പര്‍ശിക്കുന്നു. ഇത് വരിക്കാരന് ഒരു കോള്‍ ചെയ്യണം അഥവാ അയാള്‍ക്ക് ഒരു കോള്‍ നല്‍കണം എന്ന സൂചന കേന്ദ്ര ഓഫീസിലെത്തിക്കുന്നു.

ബന്ധക കോഡുകള്‍ (connecting cords). ഇവ ലൈന്‍/ഹാന്‍ഡ്സെറ്റ് കോഡുകള്‍ എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. ടെലിഫോണ്‍ ഉപകരണത്തെ ടെലിഫോണ്‍ ലൈനുമായി ബന്ധിപ്പിക്കുന്നവയാണ് ലൈന്‍ കോര്‍ഡുകള്‍. ഹാന്‍ഡ്സെറ്റിനേയും ടെലിഫോണ്‍ ഷാസീയേയും (chassis) ബന്ധിപ്പിക്കുന്നവയാണ് ഹാന്‍ഡ്സെറ്റ് കോര്‍ഡുകള്‍. ഇതില്‍ യഥാക്രമം കുറഞ്ഞത് 2, 4 വൈദ്യുത ചാലകങ്ങള്‍ എങ്കിലും ഉപയോഗിക്കണം. പ്രത്യേക സേവനങ്ങള്‍ കൂടുതല്‍ ആവശ്യമുള്ള മുറയ്ക്ക് ലൈന്‍ കോഡിലെ ചാലകങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം. ക്രോസ്ടാക്ക് (ഒരു ഫോണ്‍ ലൈനിലെ സിഗ്നല്‍ അതുമായി ബന്ധമില്ലാത്ത മറ്റൊരു ഫോണ്‍ ലൈനിലേക്ക് കൂടി അനാവശ്യമായി കടന്നു വരുന്ന പ്രതിഭാസം) ഒഴിവാക്കാന്‍ ലൈന്‍ കോഡില്‍ ചുറ്റിവരിഞ്ഞ ഇരട്ട കമ്പിയുടെ രൂപത്തിലുള്ള കേബിള്‍ (twisted pair coaxial cable)ഘടിപ്പിക്കുന്നു.

നിര്‍മാണ വേളയില്‍ത്തന്നെ ഈ ഹാന്‍ഡ്സെറ്റ് കോഡുകളെ ചൂടായ ഒരു ദണ്ഡില്‍ ചുറ്റി ചുരുള്‍ രൂപത്തിലാക്കുന്നു. കോഡ് തണുത്ത ശേഷവും ചുരുള്‍ രൂപം നിലനില്‍ക്കുന്നു. ഉപയോഗവേളയില്‍ ഹാന്‍ഡ്സെറ്റ് കോഡുകള്‍ക്ക് ഉണ്ടാകുന്ന വലിവ് അതില്‍ ക്ഷതമേല്‍പ്പിക്കുന്നതു തടയാനാണ് ഈ നിര്‍മാണ രീതി സ്വീകരിക്കുന്നത്.

ഷാസീ (chassis). ടെലിഫോണിലെ എല്ലാ ഭാഗങ്ങളേയും സുരക്ഷിതമായും സൗകര്യപ്രദമായും സംരക്ഷിക്കുന്ന ചട്ടക്കൂട്.

മറ്റു സംവിധാനങ്ങള്‍. മേല്‍പ്പറഞ്ഞ എട്ട് ഘടകങ്ങള്‍ക്കു പുറമേ ആവശ്യാനുസരണം മറ്റ് സജ്ജീകരണങ്ങളും ഉപയോഗിക്കാറുണ്ട്; വിളിച്ച നമ്പരുകള്‍ സൂക്ഷിക്കാനുള്ള മെമ്മറി, സന്ദേശം സൂക്ഷിക്കാനുള്ള ആന്‍സറിങ് യൂണിറ്റ്, ബധിരര്‍ക്കുള്ള പ്രത്യേക ക്രമീകരണങ്ങള്‍, കോഡ്ലെസ്സ് (ഹാന്‍ഡ്സെറ്റും ബേസ് യൂണിറ്റുമായിട്ടുള്ള ടൂ-വേ റേഡിയൊ ലിങ്ക്), സെല്ലുലാര്‍ (ലോക്കല്‍ ലൈന്‍ കോഡിനു പകരം ടെലിഫോണും പ്രധാന ലൈനുമായിട്ടുള്ള ടൂ-വേ റേഡിയൊ ലിങ്ക്), ഹാന്‍ഡ്സ് - ഫ്രീ (റിസീവര്‍ ഉയര്‍ത്താതെ നമ്പര്‍ ഡയല്‍ ചെയ്യാനും സംസാരിക്കാനും ഉള്ള ഏര്‍പ്പാട്) സൗകര്യങ്ങള്‍, കോണ്‍ഫറന്‍സിങ്, ഫോണ്‍ പ്ളസ് സര്‍വീസുപകരണങ്ങള്‍ എന്നിവ.

ടെലിക്കമ്യൂണിക്കേഷന്‍ വ്യവസായം. ടെലിക്കമ്യൂണിക്കേഷന്‍സ് സാമഗ്രികളുടെ നിര്‍മാണ വ്യവസായത്തിന് ഇന്ത്യയുടെ വ്യവസായ ഘടനയില്‍ നിര്‍ണായക സ്ഥാനമുണ്ട്. ടെലിഗ്രാഫ് ഉപകരണങ്ങളും ഓപ്പണ്‍ വയര്‍ലൈന്‍ സാമഗ്രികളും മാന്വല്‍ സ്വിച്ച് ബോര്‍ഡുകള്‍ നിര്‍മിക്കുന്ന വര്‍ക്ക്ഷോപ്പുകളും മാത്രമാണ് സ്വാതന്ത്യ്രലബ്ധിവരെ കമ്പിത്തപാല്‍ വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്നത്. ഓട്ടോമാറ്റിക് സ്വിച്ചിംഗ് യന്ത്രങ്ങള്‍, ടെലിഫോണ്‍, ടെലിപ്രിന്റര്‍, ഭൂഗര്‍ഭ കേബിള്‍, തുടങ്ങിയവയെല്ലാം ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ഐ.റ്റി.ഐ), ബാംഗ്ലൂര്‍, ഹിന്ദുസ്ഥാന്‍ കേബിള്‍സ് ലിമിറ്റഡ് (എച്ച്.സി.എല്‍), പശ്ചിമബംഗാള്‍ എന്നീ വന്‍കിട ടെലിക്കമ്യൂണിക്കേഷന്‍സ് വ്യവസായശാലകള്‍ സ്ഥാപിതമായതോടെയാണ് ടെലിഫോണ്‍ ഉപകരണ നിര്‍മാണ രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തതയാര്‍ജിച്ചത്. ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായി വളര്‍ന്ന ഐ.ടി.ഐയ്ക്ക് ബാംഗ്ളൂര്‍, നൈനി, പാലക്കാട്, റായ്ബറേലി, ശ്രീനഗര്‍ എന്നീ സ്ഥലങ്ങളില്‍ പ്രാദേശിക ഉല്പാദന കേന്ദ്രങ്ങളുണ്ട്. ഇലക്ട്രോണിക് സ്വിച്ചിംഗ് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടി ഉത്തര്‍പ്രദേശിലെ മങ്കാപ്പൂരില്‍ ഒരു ഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്.

1948-ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഒരു വകുപ്പായിട്ടാണ് ഐ.ടി.ഐ. രൂപീകരിച്ചത്. 1950-ല്‍ ഐ.ടി.ഐയെ ഒരു ലിമിറ്റഡ് കമ്പനിയാക്കിമാറ്റി. ഓട്ടോമാറ്റിക് സ്വിച്ചിംഗ് ഉപകരണങ്ങള്‍, ക്രോസ് ബാര്‍ സ്വിച്ചിംഗ് ഉപകരണങ്ങള്‍, ദീര്‍ഘദൂര പ്രേഷണ യന്ത്രങ്ങള്‍, കോ ആക്സിയല്‍ കേബിള്‍, മൈക്രോവേവ് സാമഗ്രികള്‍, ടെലിഫോണ്‍ ഉപകരണങ്ങള്‍ എന്നിവയാണ് ഐ.ടി.ഐയുടെ ഉത്പന്നങ്ങള്‍. ടെലിക്കോം ആവശ്യങ്ങള്‍ക്കുപുറമേ, റെയില്‍വേ, പ്രതിരോധം, വിദ്യുച്ഛക്തി തുടങ്ങിയ വകുപ്പുകള്‍ക്കുവേണ്ടിയും ഐ.റ്റി.ഐ വാര്‍ത്താവിനിമയോപകരണങ്ങള്‍ നിര്‍മിക്കുന്നു. അലാഹാബാദിലെ നൈനിയിലുള്ള ഫാക്ടറികളിലാണ് ദീര്‍ഘദൂര പ്രേഷണ യന്ത്രങ്ങളും ടെലിഫോണ്‍ ഉപകരണങ്ങളും നിര്‍മിക്കുന്നത്. ഐ.റ്റി.ഐയുടെ ഉത്പന്നങ്ങള്‍ ഏഷ്യയിലേയും ആഫ്രിക്കയിലേയും വികസ്വരരാജ്യങ്ങളിലേക്കു മാത്രമല്ല, ബ്രിട്ടന്‍, ജര്‍മനി, റഷ്യ, ബെല്‍ജിയം, ആസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

പശ്ചിമ ബംഗാളിലെ നാരായണന്‍പൂരില്‍ ഹിന്ദുസ്ഥാന്‍ കേബിള്‍സ് പ്രവര്‍ത്തനമാരംഭിച്ചത് 1952-ലാണ്. ഭൂഗര്‍ഭ ടെലിഫോണ്‍ കേബിള്‍, കോ ആക്സിയല്‍ കേബിള്‍, ഡിജിറ്റല്‍ കേബിള്‍, പേപ്പര്‍ ഇന്‍സുലേറ്റഡ് കേബിള്‍ എന്നിവയാണ് ഈ കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍. 1955-ല്‍ ദില്ലിയില്‍ സ്ഥാപിതമായ ടെലിക്കമ്യൂണിക്കേഷന്‍സ് റിസര്‍ച്ച് സെന്റര്‍ (ടി.ആര്‍.സി.) ആണ് ടെലിക്കോം രംഗത്തെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

ആധുനികവല്‍ക്കരണവും ഉദാരവല്‍ക്കരണവും. 1980-കളുടെ മധ്യത്തിലാണ് ഇന്ത്യന്‍ ടെലിഫോണ്‍ രംഗത്ത് ആധുനികവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും തുടക്കം കുറിക്കുന്നത്. 1980-കളില്‍ രൂപീകൃതമായ 'ദേശീയ ടെക്നോളജി മിഷ'ന്റെ ഭാഗമായിട്ടാണ് പരിഷ്ക്കാരങ്ങള്‍ ആരംഭിച്ചത്. 1984 വരെ ടെലിക്കോം മേഖല പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു. 1985-ല്‍ കേന്ദ്ര കമ്പിത്തപാല്‍ വകുപ്പ് വിഭജിക്കുകയും തപാല്‍ വകുപ്പ്, വാര്‍ത്താവിനിമയ വകുപ്പ് (ഡിപ്പാര്‍ട്ടുമെന്റ് ഒഫ് ടെലിക്കമ്യൂണിക്കേഷന്‍സ് - ഡി.ഒ.ടി.) എന്നീ രണ്ടു വകുപ്പുകള്‍ രൂപീകരിക്കുകയും ചെയ്തു. വാര്‍ത്താവിനിമയ വകുപ്പിനു കീഴില്‍, സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് ഒഫ് ടെക്നോളജി (സി.ഡോട്ട്), ഇന്ത്യന്‍-ടെലിഫോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളും രൂപീകരിച്ചു.
കേന്ദ്ര ഓഫീസിലെ ക്രോസ്ബാര്‍ സംവിധാനം

1986-ല്‍ മഹാനഗര്‍ ടെലിഫോന്‍ നിഗമ് ലിമിറ്റഡ് (എം.ടി.എന്‍.എല്‍.), വിദേശ് സഞ്ചാര്‍ നിഗമ് ലിമിറ്റഡ് (വി.എസ്.എന്‍.എല്‍.) എന്നീ രണ്ടു പൊതുമേഖലാ കോര്‍പ്പറേഷനുകള്‍ക്ക് ടെലിക്കോം വകുപ്പ് രൂപം നല്‍കി. മുംബൈ, ഡല്‍ഹി നഗരങ്ങളിലെ ടെലിഫോണ്‍ സേവനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് എം.ടി.എന്‍.എല്‍ ആണ്. വി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനമേഖല രാജ്യാന്തര ടെലിക്കോം സേവനങ്ങളാണ്. ടെലിഫോണ്‍ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന നയരൂപീകരണാധികാരം ടെലിക്കോം വകുപ്പില്‍ തന്നെ നിക്ഷിപ്തമാണ്. എന്നാല്‍, ആഭ്യന്തര രംഗത്തെ ടെലിക്കോം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ടെലിക്കമ്യൂണിക്കേഷന്‍സ് - സര്‍വീസസ് (ഡി.ടി.എസ്) എന്നൊരു വകുപ്പ് കൂടി രൂപീകരിച്ചിട്ടുണ്ട്. ഈ വകുപ്പിനെയാണ് ഭാരത് സഞ്ചാര്‍ നിഗമ് ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍.) എന്ന കമ്പനിയാക്കിമാറ്റിയത്.

മാന്വല്‍ സ്വിച്ച്ബോര്‍ഡ്

സാമ്പത്തിക രംഗത്തെ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി 1994-ല്‍ ദേശീയ ടെലിക്കമ്യൂണിക്കേഷന്‍സ് നയം നിലവില്‍ വന്നു. 1997 മാര്‍ച്ചില്‍ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ടി.ആര്‍.എ.ഐ.) രൂപീകരിച്ചു. രാജ്യാന്തര ടെലികോം രംഗത്തെ വി.എസ്.എന്‍.എല്ലിന്റെ കുത്തക 2004-ല്‍ അവസാനിപ്പിക്കുമെന്ന് 1999-ലെ പരിഷ്ക്കരിച്ച ദേശീയ

സ്റ്റെപ്-ബൈ-സ്റ്റെപ് സ്വിച്ച്

ടെലിക്കോം നയപ്രഖ്യാപനം വ്യക്തമാക്കിയിട്ടുണ്ട്. 1998 മാര്‍ച്ചിലെ കണക്കനുസരിച്ച് 17.8 ദശലക്ഷം ലൈനുകളും 23, 406 ടെലിഫോണ്‍ എക്സ്ചേഞ്ചുകളുമടങ്ങുന്ന ടെലിക്കോം ശൃംഖലയാണ് ഇന്ത്യയിലുള്ളത്. 1999-ല്‍ ഇന്ത്യയില്‍ മൊത്തം 11,95,400 സെല്ലുലാര്‍ ഫോണ്‍ ഉപഭോക്താക്കളാണുണ്ടായിരുന്നത്. 9-ാം പഞ്ചവത്സരപദ്ധതി കാലയളവില്‍ (1997-2002) ഇന്ത്യയിലെ ടെലിഫോണ്‍ ചോദനം 38.1 ദശലക്ഷമായി വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. 5.2 ദശലക്ഷം ഫോണുകളുടെ പ്രദാനം സ്വകാര്യമേഖല നിര്‍വഹിക്കുമെന്നാണ് 9-ാം പദ്ധതി പ്രവചിക്കുന്നത്. 170 ഭൂതല ഉപഗ്രഹങ്ങളും കോ ആക്സിയല്‍ - ഓപ്റ്റിക്കല്‍ ഫൈബര്‍ ലൈനുകളുമടങ്ങുന്നതാണ് ഇന്ത്യയുടെ ദീര്‍ഘദൂര പ്രേഷണ ശൃംഖല. ആഭ്യന്തരമായി നിര്‍മിച്ച ഇന്‍സാറ്റ് ഉപഗ്രഹങ്ങള്‍ക്ക് ഇന്ത്യന്‍ ടെലിക്കോം രംഗത്ത് വമ്പിച്ച മുന്നേറ്റങ്ങളുടെ ചാലക ശക്തിയായി മാറാന്‍ കഴിഞ്ഞിട്ടുണ്ട്. 1999 ഏപ്രിലിലാണ് വിവിധോദ്ദേശ്യ ഉപഗ്രഹമായ ഇന്‍സാറ്റ്-2 ഇ വിക്ഷേപിച്ചത്.

സെല്ലുലാര്‍ ഫോണ്‍ ശൃംഖല. 1991 മുതല്‍ സെല്ലുലാര്‍ ഫോണ്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങള്‍ ഇന്ന് മിക്ക നഗരങ്ങളിലും പട്ടണപ്രദേശങ്ങളിലും സെല്ലുലാര്‍ ഫോണ്‍ ശൃംഖല വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ റിപ്പോര്‍ട്ട് - 2000 അനുസരിച്ച്, 1997 ഏപ്രിലില്‍ മൊത്തം സെല്ലുലാര്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 3,68,114 ആയിരുന്നുവെങ്കില്‍, 2000 ഏപ്രിലില്‍ അത് 19,62,787 ആയി വര്‍ധിക്കുകയുണ്ടായി. 1999-ലെ പരിഷ്കരിച്ച ദേശീയ ടെലിക്കോം നയത്തിന്റെ അടിസ്ഥാനത്തില്‍, ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യുകയും ദേശീയവും വിദേശീയവുമായ സ്വകാര്യമൂലധന നിക്ഷേപത്തിനു മേലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഇന്ത്യന്‍ ടെലിക്കോം മേഖലയിലേക്ക് ഗണ്യമായ തോതില്‍ വിദേശ സ്വകാര്യ മൂലധന നിക്ഷേപം പ്രവഹിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ ഉപകരണ നിര്‍മാതാക്കളായ അല്‍ക്കാറ്റല്‍ (ഫ്രാന്‍സ്), സീമന്‍സ് (ജര്‍മനി), എ.ടി. ആന്‍ഡ് ടി (യു.എസ്.എ), നോര്‍ട്ടല്‍ (കാനഡ), എറിക്സണ്‍ (സ്വീഡന്‍), മോട്ടോറോള (യു.എസ്.എ), എന്‍.ഇ.സി. (ജപ്പാന്‍), ബോസ്ച്ച് (ജര്‍മനി), ഫുജിറ്റ്സു (ജപ്പാന്‍), ഫിലിപ്പ്സ് (നെതര്‍ലാന്‍ഡ്സ്) തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ ടെലിഫോണ്‍ ഉപകരണ നിര്‍മാണ വ്യവസായ രംഗത്ത് വന്‍തോതിലുള്ള മൂലധന നിക്ഷേപം നടത്തുന്നു. ഇന്ത്യയിലെ ആഭ്യന്തര വ്യവസായികളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങളുടെ രൂപത്തിലാണ് ഈ ബഹുരാഷ്ട്ര കമ്പനികളുടെ മൂലധന നിക്ഷേപം. ടാറ്റ - എ.ടി. ആന്‍ഡ്.ടി, ഹച്ചിസ്സണ്‍ ടെലിക്കോം - എസ്സാര്‍ ഗ്രൂപ്പ്, ഭാരതി - ബ്രിട്ടീഷ് ടെലിക്കോം, ഭാരതി - ടെലിക്കോം ഇറ്റാലിയ, മോഡി - ടെല്‍സ്ട്ര, ടാറ്റ - ബെല്‍ കാനഡ, റിലയന്‍സ് - നെയ്നക്സ്, എസ്കോര്‍ട്ട്സ് - ഫസ്റ്റ് പസിഫിക്ക്, ഉഷ - മാര്‍ട്ടിന്‍, മഹീന്ദ്ര - ബ്രിട്ടീഷ് ടെലിക്കോം, ബി.പി. എല്‍. - യു. എസ്. വെസ്റ്റ് എന്നിവയാണ് പ്രധാന കൂട്ടു സംരംഭങ്ങള്‍. ബി.പി.എല്ലുമായുള്ള കൂട്ടു സംരംഭത്തില്‍ യു.എസ്. വെസ്റ്റിന് 49 ശ. മാ. ഓഹരിയാണുള്ളത്. ഇതിന്റെ പ്രവര്‍ത്തന മേഖല മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നീ ടെലിക്കോം സര്‍ക്കിളുകളാണ്. ടെലിബാങ്കിംഗ്, ടെലി-മെഡിസിന്‍, ടെലി വിദ്യാഭ്യാസം തുടങ്ങിയ ടെലിക്കോം അധിഷ്ഠിത സേവന മേഖലകളില്‍ 100 ശ. മാ. വിദേശ നിക്ഷേപം അനുവദിക്കാന്‍ ടെലിക്കോം കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒന്നാം പഞ്ചവത്സര പദ്ധതി (1951-56)യുടെ മൊത്തം അടങ്കല്‍ തുകയുടെ 2.4 ശ. മാ.-മാണ് ടെലിഫോണ്‍ മേഖലയ്ക്കുവേണ്ടി വിനിയോഗിച്ചതെങ്കില്‍, 9-ാം പദ്ധതിയുടെ ആദ്യവര്‍ഷം (1997-98) അത് 13.54 ശ. മാ. -മായും രണ്ടാം വര്‍ഷം (1998-99) 13.09 ശ. മാ. -മായും മൂന്നാം വര്‍ഷം (1999-2000) 19.1 ശ. മാ. -മായും വര്‍ധിച്ചു. ഇന്ത്യാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ റിപ്പോര്‍ട്ട് - 2000 അനുസരിച്ച് മൊത്തം ടെലിഫോണ്‍ ലൈനുകളുടെ എണ്ണം 1990-91-ല്‍ 5 ദശലക്ഷമായിരുന്നത് 1997-98-ല്‍ 17.8 ദശലക്ഷമായി വര്‍ധിച്ചു. എന്നാല്‍ മൊത്തം ടെലിഫോണുകളുടെ 80 ശ. മാ. വും സ്ഥാപിതമായിട്ടുള്ളത് ജനസംഖ്യയുടെ 26 ശ. മാ. നിവസിക്കുന്ന നഗരങ്ങളിലാണ്. ഇതില്‍ 30 ശ. മാ. -വും മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി എന്നീ വന്‍ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. എന്നാല്‍ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ടെലിഫോണ്‍ മേഖല ഇപ്പോഴും വളരെ പിന്നോക്കമാണ്. 1998-ല്‍ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, യു.എസ്. എന്നീ രാജ്യങ്ങളുടെ ടെലിസാന്ദ്രത യഥാക്രമം 56.97, 56.68, 55.64, 66.13 എന്നിങ്ങനെയായി. അപ്പോള്‍ 2000 ഏ. -ല്‍ ഇന്ത്യയിലെ ശരാശരി ടെലി സാന്ദ്രത 2.3 ആയിരുന്നു.

ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ രംഗങ്ങളിലുള്ള മുന്നേറ്റങ്ങളുടെ ഫലമായി, ടെലിക്കോം മേഖല നിരന്തരമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള ടിലെഫെണി, വെബ് ക്യാമറ ഉപയോഗിച്ചുള്ള വിഡിയൊ ഫോണ്‍ എന്നിവ ഉദാഹരണങ്ങളാണ്. രാജ്യാന്തര ദീര്‍ഘദൂര ടെലിക്കോം രംഗത്ത് ഇപ്പോള്‍ത്തന്നെ കംപ്യൂട്ടര്‍ ഇന്റര്‍നെറ്റ് ശൃംഖല കൂടുതല്‍ വ്യാപകമായിത്തീര്‍ന്നിരിക്കുന്നു.

കണ്ടുപിടിത്തത്തെക്കുറിച്ചുള്ള വിവാദം. ടെലിഫോണിന്റെ കണ്ടുപിടിത്തത്തെ സംബന്ധിച്ച് ഏറെക്കാലമായി നിലനിന്ന ഒരു വിവാദത്തിന് നിര്‍ണായകമായ വഴിത്തിരിവുണ്ടായത് അടുത്ത കാലത്താണ്.
മൂച്ചി നിര്‍മ്മിച്ച മറൈന്‍ ടെലിഫോണ്‍
2002 ജൂണില്‍ കൂടിയ യു.എസ്. കോണ്‍ഗ്രസിന്റെ 107-ാം സമ്മേളനം ഇറ്റലി വംശജനായ അന്റോണിയൊ മ്യൂച്ചി (Antonio Meucci) ആണ് ടെലിഫോണിന്റെ യഥാര്‍ഥ ഉപജ്ഞാതാവ് എന്ന് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. ഗ്രഹാം ബെല്ലിന്റെ അവകാശവാദത്തെ അക്കാലത്തുതന്നെ ചോദ്യം ചെയ്ത മ്യൂച്ചി (ജനനം 1808 ഏപ്രില്‍ 13; ഫ്ളൊറെന്‍സ്) ക്യൂബയിലെ ഹവാനയില്‍ നിന്ന് 1850 മേയ് 1-ന് ഭാര്യ എസ്തറോടൊപ്പം ന്യൂയോര്‍ക്കിലെത്തി. പുകയില്ലാത്ത മണ്ണെണ്ണ വിളക്ക്, ലാക്റ്റോമീറ്റര്‍ തുടങ്ങി പലതിന്റേയും ഉപജ്ഞാതാവ് എന്നതിനുള്ള യു.എസ് പേറ്റന്റുകള്‍ ഇദ്ദേഹം നേടി. ഇലക്ട്രോതെറാപ്പിയിലെ തന്റെ പരീക്ഷണങ്ങള്‍ക്കിടയില്‍ കമ്പി/വയര്‍ വഴി ശബ്ദം പ്രേഷണം ചെയ്യാനാവുമെന്നും ഇദ്ദേഹം കണ്ടെത്തി. ഫ്ളൊറെന്‍സില്‍ വച്ച് 1834-ല്‍ 'പൈപ്പ് ടെലിഫോണി'ന് രൂപം നല്‍കിയിരുന്ന മ്യൂചി ന്യൂയോര്‍ക്കില്‍ വച്ച് ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ നടത്തി. ആന്റി-സൈഡ്ടോണ്‍ പരിപഥം, ഇന്‍ഡക്ഷന്‍ ലോഡിങ്, സ്കിന്‍ പ്രതിഭാസത്തിനെതിരെയുള്ള (skin effect) മുന്‍കരുതല്‍, കോള്‍ സിഗ്നലിങ്, ടെലിഫോണിനു ചുറ്റും നിശ്ശബ്ദത സൃഷ്ടിക്കുക എന്നിവയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്തിയ ഏതാണ്ട് 30 വ്യത്യസ്ത ടെലിഫോണ്‍ മോഡലുകള്‍ 1850-62 കാലത്ത് മ്യൂച്ചി വികസിപ്പിച്ചെടുത്തു.

ടെലിട്രോഫോണോ (telettrofono) എന്ന് ഇദ്ദേഹം പേരിട്ടഒരിനം ടെലിഫോണിന്റെ ഉപജ്ഞാതാവ് താന്‍ ആണെന്നു സൂചിപ്പിക്കുന്ന ഒരു രേഖ (കെവ്യറ്റ്-caveat) 1871-ല്‍ ഇദ്ദേഹം കരസ്ഥമാക്കി. പക്ഷേ, ദാരിദ്ര്യം മൂലം മ്യൂച്ചിക്ക് കെവ്യറ്റ് പുതുക്കാന്‍ കഴിയാത്തതിനാല്‍ 1876-ല്‍ ഗ്രഹാം ബെല്ലിന് ടെലിഫോണിനുള്ള പേറ്റന്റ് ലഭിച്ചു. 1887 ജനു. 13-ന് യു.എസ്. സുപ്രീം കോടതി ബെല്ലിന്റെ പേറ്റന്റ് റദ്ദു ചെയ്ത് പുനര്‍ വിചാരണക്ക് ഉത്തരവിട്ടു. എന്നാല്‍ 1871-ല്‍ നേടിയ കെവ്യറ്റിന്റെ കാലാവധി 1874-ല്‍ അവസാനിച്ചിരുന്നതിനാല്‍ ഉപജ്ഞാതാവ് എന്ന സ്ഥാനം മ്യൂച്ചിക്ക് നഷ്ടപ്പെട്ടു.

മന്‍സെറ്റിയുടെ ഓട്ടോമാറ്റണ്‍ 'ഫ്ളൂട്ട് പ്ളെയര്‍(1849)

1889-ല്‍ മ്യൂച്ചി മരിക്കുകയും 1893-ല്‍ ബെല്ലിന്റെ പേറ്റന്റ് കാലാവധി തീരുകയും ചെയ്തതിനാല്‍ അത് കേസ് വിധിയാകാതെ മൂട്ട് (moot) ആയി മാറി. എന്നാല്‍, 2001 സെപ്തംബറില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇറ്റാലിയന്‍ അമേരിക്കന്‍ പ്രതിനിധി വിറ്റോ ഫൊസല്ല നല്‍കിയ സബ്മിഷന്റെ വെളിച്ചത്തില്‍ കോണ്‍ഗ്രസ് മ്യൂച്ചിക്ക് ടെലിഫോണിന്റെ ഉപജ്ഞാതാവ് എന്ന പദവി തിരിച്ചു നല്‍കി.

അന്റോണിയൊ മ്യൂച്ചി

ഇതോടൊപ്പം ഇറ്റലിയിലെ ഓസ്റ്റ വാലിയില്‍ (Aosta Valley) ജനിച്ച ഇനൊസെന്‍സൊ മന്‍സെറ്റി (Innocenzo Manzetti) ആണ് 1850-ല്‍ ടെലിഫോണ്‍ കണ്ടുപിടിച്ചതെന്ന ഒരു അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്. 1849-ലാണ് തന്റെ പ്രസിദ്ധമായ ഓട്ടോമാറ്റണ്‍ ഇദ്ദേഹം രൂപപ്പെടുത്തിയത്. 'ഫ്ളൂട്ട് പ്ളെയര്‍' എന്ന് അറിയ പ്പെട്ട ഇതിന് മറ്റൊരാള്‍ ഓര്‍ഗന്‍ (organ) വായിക്കുന്നതിനനുസൃതമായി വിരലുകള്‍ ചലിപ്പിച്ച് പുല്ലാങ്കുഴല്‍ വായിക്കുന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിയുമായിരുന്നു. ഈ യന്ത്രമനുഷ്യന് 'സംസാര ശേഷി' നല്‍കാനായിട്ടാണിദ്ദേഹം ആദ്യം 'ടെലിഫോണ്‍' ഗവേഷണത്തിനു മുതിര്‍ന്നത്. ദൂരെ ഇരുന്ന് ഒരാള്‍ പാടുന്ന പാട്ടിനനുസൃതമായി ചുണ്ട് ചലിപ്പിച്ച് ശബ്ദം പുറപ്പെടുവിക്കാന്‍ ഓട്ടോമാറ്റനെ ശക്തമാക്കാന്‍ ഇദ്ദേഹം ശ്രമിച്ചു തുടങ്ങി. ഇത്തരത്തിലൊരു 'സ്പീക്കിങ് ടെലിഗ്രാഫ്' ഇദ്ദേഹം 1864-ല്‍ രൂപപ്പെടുത്തിയ വിവരം 1865-ലെ ഇറ്റാലിയന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒരേ ആശയം തന്നെ രണ്ടു പേര്‍ക്ക് ഉണ്ടാകാം എന്നാണ് മ്യൂച്ചി വാദിച്ചത്. മന്‍സെറ്റിയുടെ കണ്ടുപിടുത്തത്തെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഭീരുവും ധനശേഷി കുറഞ്ഞവനുമായ മന്‍സെറ്റി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ തുനിഞ്ഞില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍