This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാഗൂര്‍, അബനീന്ദ്രനാഥ് (1871-1951)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാഗൂര്‍, അബനീന്ദ്രനാഥ് (1871-1951)

ഭാരതീയ ചിത്രകാരന്‍. രബീന്ദ്രനാഥ ടാഗൂറിന്റെ അനന്തിരവനായ ഇദ്ദേഹമാണ് ഇന്ത്യന്‍ ചിത്രകലയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കിയ ആദ്യകാല ചിത്രകാരന്മാരില്‍ പ്രമുഖന്‍. 1871 ആഗ. 7-ന് കൊല്‍ക്കൊത്തയിലെ ജൊറോഷൊങ്കോയിലുള്ള ടാഗൂര്‍ ഭവനത്തിലാണ് ഇദ്ദേഹം ജനിച്ചത്. പിതാവ് ഗുണേന്ദ്രനാഥ്. മാതാവ് സൗദാമിനി ദേവി. അച്ഛനും മുത്തച്ഛനായ ഗിരീന്ദ്രനാഥും ചിത്രകാരന്മാരായിരുന്നു. അവരുടെ ചിത്രങ്ങളും രചനാരീതികളും കണ്ടാണ് അബനീന്ദ്രനാഥിന് ചിത്രകലയോട് ആഭിമുഖ്യമുണ്ടായത്. ഒമ്പതു വയസ്സുള്ളപ്പോള്‍ കുടുംബം കല്‍ക്കത്ത (കൊല്‍ക്കൊത്ത)യില്‍ ഗംഗാനദിക്കരയിലുള്ള ചാന്ദ്നീഗ്രാമത്തിലേക്കു താമസം മാറ്റി. ബാല്യകാലത്തു തന്നെ വരയ്ക്കാനുള്ള കഴിവ് പല മട്ടിലും ഇദ്ദേഹം പ്രകടമാക്കിയിരുന്നു. സാധാരണ വിദ്യാലയത്തിലായിരുന്നു ആദ്യകാലപഠനം. തുടര്‍ന്ന് സംസ്കൃത കോളജില്‍ പഠിച്ചു. ഈ പഠനകാലയളവിലെല്ലാം പുരാണേതിഹാസങ്ങളില്‍ നല്ല പരിജ്ഞാനം നേടി. സംസ്കൃത കോളജില്‍ പഠിക്കവേ, 1881-90 കാലത്തില്‍ സഹപാഠിയായിരുന്ന അനുകൂല്‍ ചാറ്റര്‍ജിയില്‍ നിന്നും പെന്‍സില്‍ ഡ്രോയിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ചതാണ് ആദ്യമായി നേടിയ ചിത്രകലാപരിശീലനം. തുടര്‍ന്ന് സെന്റ് സേവ്യേഴ്സ് കോളജില്‍ ഇംഗ്ലീഷ് പഠനത്തിനു ചേര്‍ന്നു. പ്രസിദ്ധ ചിത്രകാരനും കല്‍ക്കത്ത സ്കൂള്‍ ഒഫ് ഫൈന്‍ ആര്‍ട്സിന്റെ തലവനുമായിരുന്ന ഇ. ബി. ഹാവേലാണ് ഇദ്ദേഹത്തെ ശാസ്ത്രീയമായ ചിത്രകലാപഠനത്തിനു പ്രേരിപ്പിച്ചത്. ഇറ്റാലിയന്‍ ചിത്രകാരനായ സിഗ്നര്‍ ഗില്‍ഹാര്‍ഡില്‍ നിന്നും ജലച്ചായ ചിത്രരചന വശമാക്കി. തുടര്‍ന്ന് ചാള്‍സ് പാള്‍മര്‍ എന്ന ഇംഗ്ലീഷ് ചിത്രകാരനില്‍ നിന്നും എണ്ണച്ചായ ചിത്രരചനയുടെയും ഛായാചിത്രരചനയുടെയും സാങ്കേതികതത്ത്വങ്ങള്‍ അഭ്യസിച്ചു.

അബനീന്ദ്രനാഥ് ടാഗൂര്‍

ഛായാചിത്രങ്ങളും കഥാചിത്രങ്ങളുമായിരുന്നു ആദ്യകാലത്ത് അബനീന്ദ്രനാഥ് വരച്ചിരുന്നത്. സാധന, പ്രബാസി തുടങ്ങിയ മാസികകളിലാണ് കഥാചിത്രങ്ങള്‍ വരച്ചിരുന്നത്. രബീന്ദ്രനാഥ ടാഗൂറിന്റെ ഏതാനും കഥാഗ്രന്ഥങ്ങള്‍ക്കും ഇക്കാലത്ത് ചിത്രീകരണം നിര്‍വഹിച്ചിട്ടുണ്ട്. രബീന്ദ്രനാഥിന്റെ ചിത്രാംഗദ എന്ന സംഗീത നാടകമായിരുന്നു ഇദ്ദേഹം ചിത്രീകരണം നിര്‍വഹിച്ച ആദ്യ ടാഗൂര്‍ കൃതി. ശകുന്തള, ക്ഷീരേര്‍പുതുല്‍ എന്നിവയായിരുന്നു മറ്റു രണ്ടു രചനകള്‍. ഗ്രാമീണ ദൃശ്യങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ തുടങ്ങി എംബ്രോയ്ഡറി വരെ പരീക്ഷിച്ച കൗമാരത്തെത്തുടര്‍ന്ന് അബനീന്ദ്രനാഥ് മൗലികമായ ഒരു രചനാശൈലിക്കായുള്ള അന്വേഷണമാരംഭിച്ചു. അതിന്റെ ആദ്യഫലമാണ് ഇല്ലസ്ട്രേറ്റഡ് മാനുസ്ക്രിപ്റ്റ് ഒഫ് കൃഷ്ണലീല (1895). അത് ലഖ്നോയിലെ പരമ്പരാഗത ചിത്രകലയെയും അലങ്കാരബഹുലവും തിളക്കമാര്‍ന്നതുമായ ഐറിഷ് ചിത്രകലയെയും സമന്വയിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ ഒരു നൂതനശൈലിയിലുള്ളതായിരുന്നു.

കൃഷ്ണലീലയില്‍ ആകൃഷ്ടനായ ഹാവേല്‍ അബനീന്ദ്രനാഥിനെ സ്ക്കൂള്‍ ഒഫ് ഫൈന്‍ ആര്‍ട്സിന്റെ വൈസ് പ്രിന്‍സിപ്പലാകാന്‍ ക്ഷണിച്ചു. അങ്ങനെ അവിടത്തെ പ്രഥമ ഇന്ത്യന്‍ വൈസ് പ്രിന്‍സിപ്പലായി, ഇദ്ദേഹം. അതിനെത്തുടര്‍ന്ന് ചിത്രകലയിലെ മുഗള്‍, രജപുത്ര ശൈലികള്‍ പഠിച്ചു. ഋതുസംഹാരം എന്ന ചിത്രപരമ്പര ഈ ശൈലികളുടെ സ്വാംശീകരണത്തിന്റെ കൂടി മാതൃകയാണ്.

ഇതിനിടയ്ക്ക് ഇന്തോ-ജാപ്പനീസ് സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ജാപ്പനീസ് ചിത്രകല പഠിക്കാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ടെയ്ക്വാനില്‍ നിന്നും അതു വശമാക്കിയശേഷം രചിച്ച ചിത്രങ്ങളില്‍ അതുളവാക്കിയ ശൈലീവ്യതിയാനം പ്രകടമാണ്. ഭാരത് മാതാ (1902), ഓമര്‍ഖയാം പരമ്പര (1906-08) എന്നിവ ഇതിനുദാഹരണങ്ങളാണ്. ബുദ്ധസുജാത, വജ്രമകുടം എന്നീ ചിത്രങ്ങളിലും ജാപ്പനീസ് ശൈലി കാണാം.

വൈദേശിക ശൈലികളെ സ്വാംശീകരിക്കുമ്പോഴും പൗരസ്ത്യ പാരമ്പര്യത്തെ കൈവിടാത്ത അബനീന്ദ്രന്‍ ശൈലി പുതിയൊരു പ്രസ്ഥാനം തന്നെയാവുകയാണെന്ന് ഹാവേല്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് 'അബനീന്ദ്രന്‍ ശൈലി'യുടെ പ്രചാരണാര്‍ഥം അദ്ദേഹം, സിസ്റ്റര്‍ നിവേദിത, സര്‍ ജോണ്‍ വൂഡ്ഗാഫ് എന്നിവരുമായി ചേര്‍ന്ന് ഇന്‍ഡ്യന്‍ സൊസൈറ്റി ഒഫ് ഓറിയന്റല്‍ ആര്‍ട്സ് സ്ഥാപിച്ചത് (1907). അബനീന്ദ്രനാഥ് ഈ കൂട്ടായ്മയെ ഭാരതീയ ചിത്രകലയുടെ നവോത്ഥാനത്തിനായി വിനിയോഗിച്ചു. ഇന്ത്യന്‍ ചിത്രകലയെ പാശ്ചാത്യ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കുകയും ഭാരതീയ സംസ്കാരത്തിലും ദേശീയ പാരമ്പര്യത്തിലും വേരുറച്ച ചിത്രകലയെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നത് അങ്ങനെ സൊസൈറ്റിയുടെ ദൗത്യമായി.

1919-ല്‍ ഇന്ത്യന്‍ സൊസൈറ്റി ഒഫ് ഓറിയന്റല്‍ ആര്‍ട്സ് രൂപം എന്ന ചിത്രകലാ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി. അബനീന്ദ്രനാഥ് അതില്‍ തന്റെ ചിത്രകലാസങ്കല്പ്പത്തെപ്പറ്റി നിരവധി ലേഖ നങ്ങള്‍ എഴുതിയിട്ടുണ്ട്. ഇതിനുമുമ്പു തന്നെ (1913-ല്‍) ഇദ്ദേഹം പാരീസില്‍ ഒരു ചിത്രപ്രദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് ലണ്ടന്‍, ടോക്യോ (1919), ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.

1941-ല്‍ അബനീന്ദ്രനാഥ് വിശ്വഭാരതിയുടെ ചാന്‍സലര്‍ ആയി. പ്രസിദ്ധ ചിത്രകാരന്മാരായ നന്ദലാല്‍ ബോസ്, റാം കിങ്കര്‍, സുരന്‍ ഗാംഗുലി, വെങ്കടപ്പാ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.

ഭാരതീയ ചിത്രകലയുടെ പ്രഥമ പുനരുദ്ധാരകന്മാരിലൊരാള്‍ എന്നതാണ് ഇദ്ദേഹത്തിന് ഇന്ത്യന്‍ ചിത്രകലാലോകം കല്പിച്ചു കൊടുത്തിട്ടുള്ള സ്ഥാനം. രബീന്ദ്രനാഥ ടാഗൂര്‍ തന്നെ ഇക്കാര്യം ഇങ്ങനെ സൂചിപ്പിച്ചിട്ടുണ്ട് - 'അബനീന്ദ്രന്‍ ഇന്ത്യന്‍ ചിത്രകലയെ പാശ്ചാത്യപ്രഭാവത്തില്‍ നിന്നു മോചിപ്പിച്ചു.' ഇദ്ദേഹത്തിന്റെ രചനാലോകത്തിന്റെ വൈവിധ്യമാണ് മറ്റൊരു പ്രത്യേകത. ജലച്ചായം, എണ്ണച്ചായം, ക്രയോണ്‍, ടെമ്പറ, പേസ്റ്റല്‍ എന്നിവയെല്ലാം മാധ്യമങ്ങളാക്കിയുള്ള രചനകള്‍ അദ്ദേഹത്തിന്റെ ചിത്രലോകത്തുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ പ്രസിദ്ധമായ രചനകള്‍ ഇവയാണ്: ഷാജഹാന്റെ മരണം, നിര്‍വാസിതയക്ഷന്‍, അഭിസാരിക, യമുന, ഉമ, ശിശിരാഗമം, ഹുയാങ് സാങ്, രബീന്ദ്രനാഥ ടാഗോര്‍, കാമിനി, മഹാത്മാഗാന്ധി, രാധിക, അലക്കുകാരന്റെ കഴുത, നൂര്‍ജഹാന്‍, കൈലാസസ്വപ്നം. ഇദ്ദേഹത്തിന്റെ ആത്മകഥാപരമായ സാഹിത്യകൃതിയാണ് ജൊറാഷൊങ്കോ. ഭാരത് ശില്പ, സഹജ ചിത്രശില്പ എന്നിവ ശാസ്ത്രഗ്രന്ഥങ്ങളും പഥെ ബിപഥെ, ബാംഗ്ലുര്‍ ബ്രത എന്നിവ ഇദ്ദേഹത്തിന്റെ ഉപന്യാസ-കഥാസമാഹാരങ്ങളുമാണ്. പ്രശസ്ത കലാവിമര്‍ശകനായ ആനന്ദകുമാരസ്വാമി ഇദ്ദേഹത്തിന്റെ രചനകളെ ആസ്പദമാക്കി തയ്യാറാക്കിയിട്ടുള്ള ഗ്രന്ഥമാണ് ഇന്ത്യന്‍ ഡ്രോയിങ്.

നിരവധി പുരസ്കാരങ്ങളും കീര്‍ത്തിമുദ്രകളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1951 ഡി. 5-ന് അബനീന്ദ്രനാഥ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍