This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വിറ്റോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വിറ്റോ

Quito

ഇക്വഡോറിന്റെ തലസ്ഥാന നഗരം. പിച്ചിഞ്ഛാ പ്രവിശ്യയുടെ തലസ്ഥാനനഗരവും ക്വിറ്റോ തന്നെ. 'ക്വീറ്റോ' എന്നാണ് തദ്ദേശീയര്‍ ഇതിനെ വിളിക്കുന്നത്. പടിഞ്ഞാറന്‍ ബൊളീവിയയിലെ നഗരമായ ലാ പാസ് (La Paz) കഴിഞ്ഞാല്‍, ലോകത്തില്‍ ഏറ്റവുമധികം ഉയരമുള്ള തലസ്ഥാനനഗരമാണ് ക്വിറ്റോ. സമുദ്രനിരപ്പില്‍ നിന്ന് 2,850 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ നഗരം ആന്‍ഡീസ് പര്‍വതനിരകളിലെ ഫലപുഷ്ടിയുള്ള ഒരു തടപ്രദേശമാണ്. നാമാവശേഷമായിക്കഴിഞ്ഞ പിച്ചിഞ്ഛാ അഗ്നിപര്‍വതമുള്‍പ്പെടെ മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളാല്‍ ഇവിടം ചുറ്റപ്പെട്ടുകിടക്കുന്നു. ഭൂമധ്യരേഖയില്‍നിന്ന് 16 കി.മീ. മാത്രം അകലമേയുള്ളൂ നഗരത്തിനെങ്കിലും അതിയായ ഉയരംമൂലം ഇവിടെ മിതോഷ്ണകാലാവസ്ഥയാണനുഭവപ്പെടുന്നത്. ഇളംചൂടുള്ള പകലുകളും തണുത്തരാത്രികളും സമൃദ്ധമായ മഴയും ക്വിറ്റോയിലെ ജീവിതം സുഖകരമാക്കുന്നു. താപനില ശരാശരി 14°C എന്നതിന് വര്‍ഷത്തിലൊരിക്കല്‍പ്പോലും ഒരു ഡിഗ്രിയിലേറെ വ്യത്യാസമുണ്ടാകുന്നില്ല. ജനസംഖ്യ: 2,239,191 (2011).

നഗരത്തിന്റെ വടക്കന്‍ഭാഗങ്ങളാണ് ആധുനിക ക്വിറ്റോയെ പ്രതിനിധാനം ചെയ്യുന്നത്. സുഖകരമായ വീടുകളും പ്രൌഢിയാര്‍ന്ന ബംഗ്ലാവുകളും (villas), നയതന്ത്രാസ്ഥാനങ്ങളും പാര്‍ക്കുകളും നഗരത്തിന്റെ വടക്കന്‍മേഖലയുടെ മുഖമുദ്രകളാണ്. വിസ്തൃതമായ ധാന്യവയലുകളും മലഞ്ചരിവില്‍ അമേരിന്ത്യര്‍ തട്ടുകളാക്കിയെടുത്ത കൃഷിഭൂമികളുമായി ഈ ആധുനികത സമഞ്ജസമായൊത്തുചേരുന്നു. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളവും ഒരു സര്‍വകലാശാലയും ഇവിടെ സ്ഥിതിചെയ്യുന്നു.

ക്വിറ്റോ നഗരത്തിന്റെ മധ്യഭാഗം തെക്കേ അമേരിക്കയില്‍ ഏറ്റവും മെച്ചമായ രീതിയില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള സ്പാനിഷ് കൊളോണിയന്‍ ഭാഗമാണ്. കല്ലു പാകിയിട്ടുള്ള നിരത്തുകള്‍ പൊങ്ങിയും താണും, ഇരുവശങ്ങളിലുമുള്ള കട-കമ്പോളങ്ങളെ ചുറ്റിയും നീണ്ടുപോകുന്നു. മനോഹരമായ കമാനങ്ങളോടുകൂടിയതാണ് ഇവിടത്തെ കെട്ടിടങ്ങളെല്ലാംതന്നെ. വര്‍ണശബളമായ വസ്ത്രങ്ങള്‍-പോഞ്ഛോ-ധരിച്ച ഇന്ത്യക്കാര്‍ തങ്ങളുടെ കൈകള്‍ കൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍, മരത്തിലും ദന്തത്തിലും മറ്റും ചെയ്ത ശില്പങ്ങള്‍, മറ്റു കരകൗശലവസ്തുക്കള്‍ എന്നിവയുമായി കച്ചവടം നടത്തുന്ന കാഴ്ച ഇവിടെ സാധാരണമാണ്. ആഡംബരസമൃദ്ധമായ സ്പാനിഷ് ബറോക് ശൈലിയില്‍ പണിതീര്‍ത്തിട്ടുള്ള ബൃഹത്തായ പള്ളികളും സന്ന്യാസിമഠങ്ങളും ഇവിടെ ഏറെയുണ്ട്. വെള്ളി, സ്വര്‍ണം എന്നീ ലോഹങ്ങളും മനോഹരമായി കൊത്തുപണിചെയ്ത തടിയും ഉപയോഗിച്ചാണ് ഈ കെട്ടിടങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്. 1534-ല്‍ പണിതീര്‍ന്ന സാന്‍ ഫ്രാന്‍സിസ്കോ പള്ളിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയ കെട്ടിടം. മുനിസിപ്പല്‍ കൊട്ടാരവും സര്‍ക്കാര്‍ കൊട്ടാരവും ഇതിനടുത്തായി നില്‍ക്കുന്നു. നഗരത്തിന്റെ തെക്കുഭാഗത്താണ് പ്രധാന വ്യവസായശാലകളും തൊഴിലാളികളുടെ പാര്‍പ്പിടകേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നത്.

സുഖകരമായ കാലാവസ്ഥയും ഹൃദയഹാരിയായ കാഴ്ചവസ്തുക്കളുമുള്ള ക്വിറ്റോ സഞ്ചാരികള്‍ക്കൊരു പറുദീസയാണ്. തുണിത്തരങ്ങള്‍, കാര്‍പ്പെറ്റുകള്‍, തുകലുത്പന്നങ്ങള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവയാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന മുഖ്യവസ്തുക്കള്‍. 'പാന്‍ അമേരിക്കന്‍ ഹൈവേ'യിലേക്ക് ഇവ ട്രക്ക് വഴി കയറ്റിയയ്ക്കുന്നു. തീരദേശങ്ങളിലേക്കുള്ള പ്രധാനസഞ്ചാരമാര്‍ഗം തീവണ്ടിയാണ്. വിമാനഗതാഗതം വളരെയേറെ മെച്ചപ്പെട്ട നിലയിലാണ്.

1470-ല്‍ ഇങ്കാ സാമ്രാജ്യത്തിന്റെ വടക്കന്‍ തലസ്ഥാനമായിട്ടായിരുന്നു ക്വിറ്റോയുടെ തുടക്കം. 1533-ല്‍ സെബാസ്റ്റ്യന്‍ ദെബലാല്‍കസാര്‍ സ്പെയിനിനുവേണ്ടി ക്വിറ്റോയെ ആക്രമിച്ചു കീഴടക്കി; 1822 വരെ ഇത് സ്പെയിനിന്റെ ഭാഗമായിരുന്നു.

1833, 75, 77 വര്‍ഷങ്ങളില്‍ രാജ്യത്തെ പ്രധാന ഭരണാധികാരികള്‍ കൊല്ലപ്പെടുകയുണ്ടായി. 19-ാം നൂറ്റാണ്ടിന്റെ അവസാന രണ്ടു ദശകങ്ങള്‍ നഗരം പൂര്‍ണമായും അക്രമത്തിനു വഴിപ്പെട്ടിരുന്നു. 1940-കളോടെ രാജ്യത്ത് പൊതുസമ്മതരായ രാഷ്ട്രീയനേതാക്കള്‍ ഉദയം ചെയ്തു. പെറുവുമായി ഉണ്ടായ യുദ്ധത്തെത്തുടര്‍ന്ന് 1972-79 കാലഘട്ടം രാജ്യം സൈനികഭരണകൂടങ്ങള്‍ക്കു കീഴിലായി. പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ 1979-ല്‍ ഉണ്ടായ തിരഞ്ഞെടുപ്പോടെ ഇക്വഡോറിനൊപ്പം ക്വിറ്റോയും ജനാധിപത്യത്തിന്റെ പാതയിലെത്തി. ഭരണസൗകര്യാര്‍ഥം 2008-ല്‍ നഗരത്തെ 32 പട്ടണപാരിഷുകള്‍ (Urban Parishes) അഥവാ കാബില്‍ഡോസ് (cabildos)കളായി വിഭജിച്ചു. ഇവിടുത്തെ ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് 1978-ല്‍ യുണെസ്കോ ക്വിറ്റോയെ ലോക പൈതൃകകേന്ദ്രങ്ങളിലൊന്നായി പ്രഖ്യാപിച്ചു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍