This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂബ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ക്യൂബ

Cuba

പശ്ചിമാര്‍ധഗോളത്തില്‍ മെക്സിക്കോ ഉള്‍ക്കടലിന്റെ മുഖഭാഗത്ത് ഉത്തരായന രേഖയ്ക്കു തൊട്ടു തെക്കായി കിടക്കുന്ന ദ്വീപസമൂഹത്തെ ഉള്‍ക്കൊള്ളുന്ന പരമാധികാരരാഷ്ട്രം. ഔദ്യോഗിക നാമം റിപ്പബ്ലിക്കാ ദെ ക്യൂബ. വലുതും ചെറുതുമായ ദ്വീപുകളും തുരുത്തുകളുമായി പരസ്പരം വേര്‍തിരിഞ്ഞുകിടക്കുന്ന 3,715 ഭൂഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ക്യൂബയുടെ മൊത്തം വിസ്തീര്‍ണം: 110,860 ച.കി.മീ., ജനസംഖ്യ: 11,241,161 (2010). കരീബിയന്‍ കടലിന്റെ മുഖാവരണമെന്നോണം ചാപാകൃതിയില്‍ കിടക്കുന്ന ഗ്രേറ്റര്‍ ആന്റിലീസ് ദ്വീപശൃംഖലയുടെ ആദ്യത്തെ കണ്ണിയാണ് ക്യൂബ. അമേരിക്കയുടെ തെക്കേ അറ്റത്തെ സംസ്ഥാനമായ ഫ്ളോറിഡയുടെ തെക്കു ഭാഗത്ത് 216 കി.മീ. അകലെയാണ് ക്യൂബയുടെ സ്ഥാനം. 'ആന്റിലീസ് മുത്ത്' എന്ന് വിശേഷിക്കപ്പെടുന്ന ക്യൂബാദ്വീപിന്റെ മാത്രം വിസ്തൃതി: 1,14,524 ച.കി.മീ. ആണ്. വടക്ക് പടിഞ്ഞാറ്-തെക്കു കിഴക്കു ദിശയില്‍ 1,250 കി.മീ. നീളത്തില്‍ കിടക്കുന്ന ഈ ദ്വീപിന്റെ വീതി 191 കി.മീ. മുതല്‍ 31 കി.മീ. വരെയായി ഏറിയും കുറഞ്ഞുമിരിക്കുന്നു. ആന്റിലീസിലെ ഏറ്റവും അടുത്തുള്ള ദ്വീപുകളില്‍ ഹെയ്തി 77 കി.മീ. കിഴക്കായും, ജമേക്ക 193 കി.മീ. തെക്കുമാറിയും സ്ഥിതിചെയ്യുന്നു. ക്യൂബയെ വടക്കേ അമേരിക്കാ വന്‍കരയില്‍ നിന്നു വേര്‍തിരിക്കുന്ന ഫ്ളോറിഡാ കടലിടുക്കിന്റെ വീതി 144 കി.മീ. ആണ്.

ചിത്രം:Cubascreen01.png‎

റിപ്പബ്ലിക്കില്‍ ക്യൂബ കഴിഞ്ഞാല്‍ ഏറ്റവും വലിയ ദ്വീപായ ഐല്‍ ഒഫ് യൂത്തിന്റെ (മുമ്പ് ഐല്‍ ഒഫ് പൈന്‍സ്) വിസ്തൃതി 3,068 ച.കി.മീ. ആണ്. പ്രധാന ദ്വീപിന്റെ തെക്കുപടിഞ്ഞാറായിട്ടാണ് ഇതിന്റെ കിടപ്പ്. ക്യൂബാ ദ്വീപിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായുള്ള ലോസ്, കൊളറാഡോ, മധ്യേതരഭാഗത്ത് അധികം അകലെയല്ലാതെ കിടക്കുന്ന സബാന-കാമഗ്വേ ദ്വീപസമൂഹം, തെക്കുകിഴക്കന്‍ തീരത്തിനഭിമുഖമായി കിടക്കുന്ന ജാര്‍ദൈന്‍ ദെലാ റെയ്ന (രാജ്ഞിയുടെ ഉദ്യാനം), തെക്കു പടിഞ്ഞാറേ തീരത്തിനു സമാന്തരമായുള്ള കനേറിയോ ദ്വീപസമൂഹം എന്നിവയാണ് റിപ്പബ്ലിക്കിലെ മറ്റു പ്രധാന ഘടകങ്ങള്‍.

നൈസര്‍ഗിക വിഭവങ്ങളുടെ സമ്പന്നതയില്‍ അധീശശക്തികളെ ആകര്‍ഷിച്ചുപോന്ന ദ്വീപാണ് ക്യൂബ. 1492-ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് ഈ ദ്വീപ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇത് സ്പെയിനിന്റെ അധീനപ്രദേശമായിത്തീര്‍ന്നു. പശ്ചിമാര്‍ധഗോളത്തിലെ സ്പെയിനിന്റെ അവസാനത്തെ കോളനിയായിരുന്നു ക്യൂബ. 20-ാം ശതകത്തിന്റെ ആരംഭത്തോടെ അമേരിക്കയുടെ സഹായത്തോടെ കോളനിവാഴ്ചയില്‍ നിന്നും സ്വതന്ത്രരാജ്യമെന്ന പദവി സ്വായത്തമായെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധമില്ല. അമേരിക്കയുടെ ദീര്‍ഘകാലത്തെ ഉപരോധത്തില്‍ നിന്നും സ്വയം കരുത്താര്‍ജിച്ച ജനതയും സമ്പദ്വ്യവസ്ഥയുമാണ് ക്യൂബയുടേത്.

ഭൂപ്രകൃതി

പ്രധാന ദ്വീപായ ക്യൂബയുടെ മൂന്നില്‍ രണ്ടുഭാഗവും സമതലങ്ങളാണ്. ദ്വീപിന്റെ കാല്‍ഭാഗത്തോളം വരുന്ന പര്‍വതങ്ങള്‍ സമതലത്തിന്റെ തുടര്‍ച്ചയെന്നോണം കിടക്കുന്ന താഴ്വാരങ്ങളാല്‍ വേര്‍തിരിക്കപ്പെട്ട്, ചിതറിയ മട്ടില്‍ കാണപ്പെടുന്നു. ദ്വീപിന്റെ കിഴക്കേ അറ്റത്ത് സാന്തിയാഗോ ദ ക്യൂബ, ഗ്വാണ്ടനാമോ എന്നീ പേരുകളില്‍ അറിയപ്പെടുന്ന രണ്ടു തടങ്ങളുണ്ട്. ഇവ തീരസമതലത്തിന്റെ തുടര്‍ച്ചയെന്നോണം കിടക്കുന്നു. ഇവയോടനുബന്ധിച്ച് വ്യാപിച്ചു കാണുന്ന ജലോഢമൈതാനത്തിന് ക്യൂബയുടെ പടിഞ്ഞാറേ തീരം വരെ വ്യാപ്തിയുണ്ട്. ദ്വീപിന്റെ മധ്യഭാഗത്ത് ഈ സമതലം തന്നെ വിസ്തൃതമായി കാണപ്പെടുന്നു. പ്രാക്കാലപര്‍വതങ്ങളുടെ അവശിഷ്ടങ്ങളെന്നു കരുതാവുന്ന കുന്നിന്‍പുറങ്ങള്‍ ആള്‍ട്ടൂറാസ് എന്ന പൊതു നാമത്തിലാണ് അറിയപ്പെടുന്നത്. ദ്വീപിന്റെ പടിഞ്ഞാറേ പകുതിയിലുള്ള ഗ്വാനിഗ്വാനിക്കോ നിരകള്‍ ആള്‍ട്ടൂറാസിന്റെ തുടര്‍ച്ചയെന്നോണം സ്ഥിതിചെയ്യുന്നു. ഈ ഭാഗത്തുള്ള റൊസാറിയോ കൊടുമുടിയുടെ ഉയരം 692 മീ. ആണ്. ഓര്‍ഗനോസ് എന്നറിയപ്പെടുന്ന മറ്റൊരു ഗിരിശൃങ്ഗവും ഈ ഭാഗത്തുണ്ട്. ക്യൂബയുടെ മധ്യഭാഗത്തുള്ള ട്രിനിഡാഡ് നിരകളിലെ പൈകോസാന്‍ജോണ്‍ ശൃങ്ഗത്തിന്റെ ഉയരം 1,156 മീ. ആണ്. ദ്വീപിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികള്‍ കാണുന്നത് സീയ്റാ മാസ്റ്റെറാ നിരകളിലാണ്. തെക്കുകിഴക്കന്‍ തീരത്തിനു സമാന്തരമായി ഉയര്‍ന്ന്, 160 കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന ഈ പര്‍വതങ്ങളിലെ പൈകോ ടര്‍ക്വിനോ കൊടുമുടിക്ക് 1,974 മീ. പൊക്കമുണ്ട്.

ഉടവുകളും ഉള്‍ക്കടലുകളും നിറഞ്ഞ് അതീവ സങ്കീര്‍ണമായ ഒരു തടരേഖയാണ് ക്യൂബയ്ക്കുള്ളത്. മൊത്തം 5,746 കി.മീ. ദൈര്‍ഘ്യമുള്ള കടലോരത്ത് കണ്ടല്‍ വനങ്ങള്‍, ചതുപ്പുകള്‍, കോറല്‍പ്പുറ്റുകള്‍, പാറക്കെട്ടുകള്‍, തൂക്കായി എഴുന്നു നില്ക്കുന്ന കുന്നുകള്‍ തുടങ്ങിയവ ധാരാളമുണ്ട്. ഇവയ്ക്കിടയില്‍ തീരസമതലത്തിന്റെ സവിശേഷതയായ മണല്‍പ്പുറങ്ങളും കാണാം. തടരേഖയെ ഉരുമ്മിനില്ക്കുന്ന കുന്നുകളില്‍ ഗുഹകളും ഗഹ്വരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ക്വിമാഡോ എന്നറിയപ്പെടുന്ന കുന്നിന്‍നിരകളിലെ സാന്റോ റോമാസ് എന്ന ഗുഹയുടെ ഉള്ളളവ് 26 കി. മീ. ആണ്. ക്യൂബാദ്വീപ് കടലിനടിയില്‍ നാനാഭാഗത്തേക്കും വ്യാപിച്ചിട്ടുണ്ടെന്നും ദ്വീപിന്റെ തുടര്‍ച്ചയായി തടത്തിന്റെ വ്യാപ്തി 70,000 ച.കി.മീറ്ററിലധികമാണെന്നും ഭൂവിജ്ഞാനികള്‍ അനുമാനിക്കുന്നു. ഈ ജലാന്തരതടത്തിനുമുകളില്‍ കടലിന്റെ ആഴം 200 മീറ്ററില്‍ താഴെയാണ്. തടത്തിന്റെ അരികിലെത്തുന്നതോടെ ആഴം പതിന്മടങ്ങായി വര്‍ധിക്കുന്നു.

അപവാഹം

ക്യൂബയിലെ നദികള്‍ പൊതുവേ നീളം കുറഞ്ഞവയാണ്; ജലൌഘത്തിന്റെ അളവ് സാമാന്യേന താണതും. നദികളായി വിവക്ഷിച്ചിട്ടുള്ള 563 ജലധാരകളില്‍ 236 എണ്ണം വടക്കോട്ടും ശേഷിക്കുന്നവ തെക്കോട്ടും ഒഴുകുന്നു. ക്യൂബയിലെ ഏറ്റവും നീളം കൂടിയ നദി കാതോ (241 കി.മീ.) ആണ്. സീയറാമാസറ്റെറായില്‍ ഉദ്ഭവിക്കുന്ന ഈ നദീവ്യൂഹം അതിനു വടക്കുള്ള ഉന്നതപ്രദേശത്തെ ജലസേചിതമാക്കുന്നു. കാതോയുടെ മുഖ്യ പോഷകനദിയായ സലാഡോ ജലസമൃദ്ധിയില്‍ മുന്നിട്ടു നില്ക്കുന്നു. ദ്വീപില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ദക്ഷിണ-പൂര്‍വ ഭാഗത്താണ് താരതമ്യേന വലിയനദികളെല്ലാം തന്നെ. കാതോ കഴിഞ്ഞാല്‍ ഗ്വാണ്ടനാമോ, സാഗുവ, ദെതനാമോ, തോവ, മയാരി എന്നിവയാണ് മറ്റു പ്രധാന നദികള്‍. പടിഞ്ഞാറോട്ടു നീങ്ങുമ്പോള്‍ തെക്കോട്ടൊഴുകുന്ന നദികള്‍ക്കാണ് പ്രാമുഖ്യം. സെവില്ല, നജാസ, സാന്‍പെദ്രോ, ജാട്ടിബോണിക്കോ ദെല്‍സൂര്‍, സാസ, അഗബാമ, ആരിമാവോ, ഹോണ്‍ഡോ എന്നിവ ഇക്കൂട്ടത്തില്‍ പ്രധാനമാകുന്നു. ക്യൂബയുടെ പടിഞ്ഞാറേപ്പകുതിയിലെ വടക്കോട്ടൊഴുകുന്ന നദികളായ സരമാഗുവാകാന്‍, കാവോ നാവോ, സാഗുവാ ലാ ഗ്രാന്‍ഡേ, ലാ പാല്‍മാ എന്നിവയും രാജ്യത്തെ പ്രധാന ജലസ്രോതസ്സുകളാണ്.

ചിത്രം:Cubascreen02.png‎

ക്യൂബയിലെ തടാകങ്ങള്‍ താരതമ്യേന വിസ്തൃതി കുറഞ്ഞവയാണ്. ഇവയില്‍ ഏറ്റവും വലുത് ലാഗുണാ ദെ ലേഷെ (ക്ഷീരതടാകം) ആണ്. വിസ്തീര്‍ണം: 66 ച.കി.മീ. ആണ്. സമുദ്രവുമായി പ്രകൃതിദത്ത ചാലുകള്‍ വഴി ഇതു ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ ജലാശയത്തില്‍ അടിഞ്ഞുകൂടിയുള്ള ചുണ്ണാമ്പ് വേലിയേറ്റത്തില്‍ കലങ്ങിമറിഞ്ഞ് ഉപരിതല ജലത്തിന് പാല്‍നിറം കൈവരുന്നതിനാലാണ് ക്ഷീരതടാകം എന്ന പേരു ലഭിച്ചിരിക്കുന്നത്. ക്യൂബയിലെ ജലാശയങ്ങളെ പൊതുവേ ഉപ്പുരസമുള്ളതും അല്ലാത്തതുമായി തിരിക്കാം. ഭൂഗര്‍ഭജലത്തെ സംബന്ധിച്ചിടത്തോളം ക്യൂബ അതീവ സമ്പന്നമാണ്. ദ്വീപിലൊട്ടാകെ, പ്രത്യേകിച്ച് ഹവാന പ്രവിശ്യയില്‍ ഭൂഗര്‍ഭജലം പര്യാപ്തമായ തോതില്‍ ഉപയോഗപ്പെടുത്തുന്നു.

സങ്കീര്‍ണമായ ശിലാഘടനയും ഭൂപ്രകൃതിയുമുള്ള ക്യൂബയില്‍ തദനുസൃതമായി രൂപംകൊണ്ടിട്ടുള്ള വിവിധയിനം മണ്ണുകളും കാണാം. ഈ ദ്വീപിലുള്ള പതിമൂന്നിനം മണ്ണുകളില്‍ മിക്കതും ഫലപുഷ്ടിയില്‍ മുന്നിട്ടു നില്ക്കുന്നവയാണ്. പലയിനം വിളകള്‍ മാറിമാറി കൃഷിചെയ്യുന്നതിനു പറ്റിയതോതിലുള്ള ഉര്‍വരത ഇവയ്ക്കുണ്ട്.

കാലാവസ്ഥ

ഉഷ്ണമേഖലയിലാണ് ക്യൂബയുടെ സ്ഥാനം. ഉത്തര അത്ലാന്തിക് ഉച്ചമര്‍ദമേഖലയുടെ അരികിലായി കിടക്കുന്നതിനാല്‍ ശൈത്യകാലത്ത് വടക്കുകിഴക്കന്‍ വാണിജ്യവാതങ്ങളുടെ സ്വാധീനതയിലമരുന്നു. ഉഷ്ണകാലത്ത് കിഴക്ക്-വടക്കുനിന്നാണ് കാറ്റുവീശുന്നത്. ക്യൂബയെ തഴുകി വടക്കോട്ടൊഴുകുന്ന സമുദ്രജലപ്രവാഹമാണ് വടക്കേ അമേരിക്കയുടെ തീരത്തോടടുത്ത് ഗള്‍ഫ് സ്റ്റ്രീം ആയിത്തീരുന്നത്. ഈ ഉഷ്ണജലപ്രവാഹത്തിന്റെ പ്രഭാവം മൂലം ക്യൂബയിലെ കാലാവസ്ഥ ആണ്ടൊട്ടുക്കും സമീകൃതമായിത്തീരുന്നു.

വാര്‍ഷിക താപനിലയിലെ ശരാശരിത്തോത് 22.5oC ആണ്. ചൂട് ഏറ്റവും കൂടിയ ആഗസ്റ്റ് മാസത്തെ മാധ്യ-താപനില 27.8oC ആയിരിക്കുമ്പോള്‍ ഏറ്റവും കുറവുള്ള ജനുവരിയിലിലേത് 21.5oC ആണ്. താപനില ആണ്ടുമുഴുവന്‍ പറയത്തക്ക ഏറ്റക്കുറച്ചിലില്ലാതെ തുടരുന്നു. നവംബര്‍-ഏപ്രില്‍ മാസങ്ങളിലെ വരണ്ടകാലാവസ്ഥ പൊടുന്നനെ മഴക്കാലമായി മാറുന്ന രീതിയാണുള്ളത്. വര്‍ഷകാലം മേയ് മുതല്‍ ഒക്ടോബര്‍ വരെ നീണ്ടുനില്ക്കുന്നു. വാര്‍ഷിക വര്‍ഷപാതം ശരാശരി 122.4 സെ.മീ. ആണ്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ക്യൂബയിലൊട്ടാകെ അതിശക്തമായ കൊടുങ്കാറ്റുകള്‍ അനുഭവപ്പെടാറുണ്ട്. ഹരിക്കേന്‍ എന്ന ഇനത്തില്‍പ്പെടുന്ന ഈ കൊടുങ്കാറ്റുകള്‍ മണിക്കൂറില്‍ 260 കി.മീ. വേഗത്തില്‍ വീശുന്നു. ഈ കൊടുങ്കാറ്റുകളുടെ സ്വാധീനത്തില്‍ ദിനംപ്രതി 30 സെ.മീറ്ററില്‍ കുറയാതെ മഴ പെയ്യുകയും ചെയ്യും. ഹരിക്കേനുകള്‍മൂലം വസ്തുവകകള്‍ക്കും മനുഷ്യജീവനും കനത്ത നാശമുണ്ടാകുന്നത് സാധാരണയാണ്. വാതമുഖങ്ങള്‍ ഇതുവഴി കടന്നുപോകുന്നതും കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. ശീത-വാതമുഖം (cold-front) കടന്നുപോകുന്നത് വേനല്‍ക്കാലത്തുപോലും മഴപെയ്യുന്നതിനു ഹേതുവായിത്തീരുന്നു.

സസ്യ-ജന്തുജാലങ്ങള്‍

വിവിധ ഇനങ്ങളിലുള്ള 7,000-ത്തോളം സസ്യങ്ങളെ ക്യൂബയില്‍ കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലാസസ്യങ്ങളായ ഇവയില്‍ പകുതിയിലേറെ, ദ്വീപുകളിലെ നൈസര്‍ഗികോത്പന്നങ്ങളാണ്. ഇവയില്‍ ഓര്‍ക്കിഡുകള്‍ മേല്‍ത്തരം വിഭാഗത്തില്‍പ്പെടുന്നവയാണ്. നിറത്തിലും ആകൃതിയിലും വൈവിധ്യം പുലര്‍ത്തുന്ന 300-ലധികം ഓര്‍ക്കിഡുകള്‍ ക്യൂബന്‍ ദ്വീപുകളിലുണ്ട്. കരിമ്പ്, കാപ്പി, നെല്ല് എന്നീ നാണ്യവിളകള്‍ കൃഷിചെയ്യുന്നതിന് വിസ്തൃതമായ നിലങ്ങള്‍ ആവശ്യമായിത്തീര്‍ന്നത് നൈസര്‍ഗിക സസ്യജാലത്തിന്റെ വിനാശത്തിനു തുടക്കം കുറിച്ചു. വനനശീകരണം ഇന്ന് അപകടകരമായ തോതില്‍ എത്തിനില്ക്കുന്നു. ക്യൂബയിലെ വിപ്ലവഭരണകൂടം സ്വാതന്ത്ര്യാനന്തരകാലത്ത് വനനശീകരണം നിയമംമൂലം തടയാന്‍ ശ്രമിക്കുകയുണ്ടായി. വനവത്കരണത്തിനും വനസംരക്ഷണത്തിനും വ്യാപകമായ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ മൊത്തം കരയുടെ അഞ്ചിലൊരു ഭാഗമെങ്കിലും വനമാക്കി നിലനിര്‍ത്തുന്നതിനുവേണ്ടി ലക്ഷ്യബോധത്തോടെയുള്ള ശ്രമം നടന്നു വരുന്നു.

ഒരു ക്യൂബന്‍ പൗരന്‍

ക്യൂബയിലെ തടിയിനങ്ങള്‍ ഗുണത്തിലും ഈടിലും മുന്‍പന്തിയിലാണ്. മഹാഗണിമരങ്ങള്‍ ഈ ദ്വീപില്‍ സമൃദ്ധമായി വളരുന്നു. എബണി, ഗ്രനേഡിലോ എന്നീ സമ്പദ്പ്രധാനങ്ങളായ ഇനങ്ങളും ധരാളമായുണ്ട്. 15 മുതല്‍ 23 മീ. വരെ ഉയരത്തില്‍ വളരുന്ന രാജപ്പന ക്യൂബയുടെ ദേശീയവൃക്ഷമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈയിനത്തില്‍പ്പെട്ട രണ്ടുകോടിയിലധികം വൃക്ഷങ്ങളാണ് ദ്വീപസമൂഹത്തിലുള്ളത്. ദ്വീപിന്റെ പടിഞ്ഞാറരികില്‍ അങ്ങിങ്ങായി കാണുന്ന കോര്‍ക്ക് പന ഏതാണ്ട് വംശനാശത്തെ അഭിമുഖീകരിക്കുകയാണ് എന്നു പറയാം. 10 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിറ്റേഷസ് കല്പത്തില്‍ ആവിര്‍ഭവിച്ച വൃക്ഷയിനമാണിതെന്ന് അനുമാനിക്കപ്പെടുന്നു. ക്യൂബയിലെ ഐതിഹ്യങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന കാപക് എന്നയിനം ഇലവാണ് മറ്റൊരു പ്രധാന വൃക്ഷം.

ചെറുനാരകം, ഓറഞ്ച്, മുന്തിരി, അവക്കാഡോ, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും നേന്ത്രവാഴയും വ്യാപകമായ തോതില്‍ കൃഷിചെയ്യപ്പെടുന്നു. കടലോരങ്ങളിലും, ചെറിയതുരുത്തുകളിലൊട്ടാകെയും കണ്ടല്‍ വനങ്ങളിലേതായ സസ്യജാലമാണുള്ളത്. പുകയില നാണ്യവിളയെന്നതിലുപരി ഒരു അലങ്കാരച്ചെടിയായും പരിഗണിക്കപ്പെടുന്നു.

വൈവിധ്യത്തിലും അംഗസംഖ്യയിലും അസാധാരണത്വം പുലര്‍ത്തുന്നതാണ് ക്യൂബയിലെ ജന്തുജാലം. ഇതില്‍ ഭൂരിപക്ഷം അകശേരുകികള്‍ക്കാണ്. ഈ ദ്വീപസമൂഹത്തില്‍ 7,000-ത്തിലധികം ക്ഷുദ്രപ്രാണികളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൊളസ്ക വര്‍ഗത്തില്‍പ്പെട്ട 4,000-ത്തിലധികം ഇനങ്ങളാണുള്ളത്. പ്രധാനദ്വീപിന്റെ തെക്കു പടിഞ്ഞാറേ തീരത്ത് സമൃദ്ധമായി കാണപ്പെടുന്ന സ്പഞ്ചുകള്‍ ഒരു വികസിത വ്യവസായത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നു. ക്യൂബന്‍ കടലോരത്ത് ഭക്ഷ്യയോഗ്യങ്ങളായ 500-ലധികമിനം മത്സ്യങ്ങള്‍ ലഭ്യമാണ്. ഞണ്ട്, കൊഞ്ച്, ചിറ്റക്കൊഞ്ച് തുടങ്ങിയവയും സമൃദ്ധമായുണ്ട്. ശുദ്ധജലമത്സ്യങ്ങള്‍ താരതമ്യേന കുറവാണ്.

ദ്വീപസമൂഹത്തില്‍ കാണപ്പെടുന്ന മൂന്നൂറോളമിനം പക്ഷികളില്‍ ഏറിയകൂറും വന്‍കരഭാഗത്തു നിന്ന് കടല്‍ കടന്നു ചേക്കേറിയവയാണ്. രാജഹംസം (flamingo), രാജമൈന (Royal thrush), നൈറ്റിങ്ഗേല്‍, മേക്കിങ് ബേഡ്, ഹമ്മിങ് ബേഡ് തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

കാരാമ, കടലാമ തുടങ്ങിയ ഇനങ്ങള്‍ കരയിലും വെള്ളത്തിലും ധാരാളമായുണ്ട്. ചതുപ്പുകളില്‍ ജീവിച്ചിരിക്കുന്ന ചീങ്കണ്ണികളുടെ സംഖ്യ സംരക്ഷിതവര്‍ഗമെന്ന പദവിയോടെ വര്‍ധിച്ചിരിക്കുന്നു. ഇഴജന്തുക്കളും ഇവിടെ കുറവല്ല. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ പാമ്പ് വിഷമില്ലാത്തതാണ്. ഉടുമ്പുകളാണ് സര്‍വസാധാരണമായ മറ്റൊരു ജീവി. തവളകളും മരത്തവളകളുമായി 60 ഇനങ്ങളോളം ക്യൂബയിലുണ്ട്. പ്രധാന ദ്വീപിന്റെ കിഴക്കന്‍ തീരത്തു മാത്രം അവശേഷിച്ചിട്ടുള്ള ഒരു അപൂര്‍വ ജീവിയാണ് കീടഭുക്കായ സോളനോഡണ്‍. മനാറ്റീ (കടല്‍പ്പശു) നദീമുഖങ്ങളില്‍ സാധാരണയാണ്. ഒരു കരണ്ടുതീനി ആയ 'ഹൂട്ടിയ' എന്ന ജീവി ഇവിടെ ധാരാളമുണ്ട്. ഇതിന്റെ മാംസം ക്യൂബയിലെ ജനങ്ങള്‍ക്ക് പഥ്യാഹാരമാണ്. കൊതുക് തുടങ്ങിയ ക്ഷുദ്രപ്രാണികളെ തിന്നൊടുക്കുന്ന മുപ്പതോളമിനം നരിച്ചീറുകളും ഇവിടെ കാണപ്പെടുന്നു. ഇവയുടെ വിസര്‍ജ്യങ്ങള്‍ വളമായി ഉപയോഗിച്ചുവരുന്നു.

ജനങ്ങള്‍

കഴിഞ്ഞ അഞ്ചു ദശാബ്ദമായി വിഭിന്ന ജനവര്‍ഗങ്ങള്‍ യഥേഷ്ടം കുടിയേറിയ ഒരു മേഖലയാണ് ക്യൂബ. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ആഫ്രിക്ക, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്; ചൈനക്കാര്‍, ജൂതന്മാര്‍ തുടങ്ങിയവര്‍ ന്യൂനപക്ഷമാകുന്നു. വ്യത്യസ്തമായ വര്‍ഗസ്വഭാവങ്ങളുടെയും പാരമ്പര്യക്രമങ്ങളുടെയും മിശ്രണത്തിലൂടെ ഉരുത്തിരിഞ്ഞ നാനാത്വം മുറ്റി നില്ക്കുന്ന ജീവിതരീതിയാണ് ക്യൂബയില്‍ ഇന്നുള്ളത്.

ദ്വീപസമൂഹത്തിലെ ആദിമജനവര്‍ഗം തെക്കേ അമേരിക്കാ വന്‍കരയില്‍ നിന്നു കുടിയേറിയവരാണെന്നു വിശ്വസിക്കപ്പെടുന്നു. പ്രകൃത്യാ നായാടികളായിരുന്ന ഇക്കൂട്ടര്‍ പ്രധാന ദ്വീപിന്റെ പടിഞ്ഞാറരികിലും തുടര്‍ന്ന് ഉള്‍ഭാഗങ്ങളിലും ചേക്കേറി. സ്രാവുകളുടെയും ഇതര കടല്‍ജീവികളുടെയും ലഭ്യത ലാക്കാക്കി ദ്വീപിന്റെ കടലോരത്തെമ്പാടുമുള്ള ഉള്‍ക്കടലുകളെ കേന്ദ്രീകരിച്ച് ഇക്കൂട്ടര്‍ തങ്ങളുടെ അധിവാസമുറപ്പിച്ചു. ദ്വീപസമൂഹത്തില്‍ വ്യവസ്ഥാപിത കൃഷിയിലേര്‍പ്പെട്ട ആദ്യത്തെ വര്‍ഗം തായിനോകള്‍ ആയിരുന്നു. സംഘങ്ങളായി അധിവസിച്ചുപോന്ന തായിനോ ജനവിഭാഗങ്ങള്‍ ക്യൂബാ ദ്വീപിലെന്നപോലെ ആന്റിലീസ് ദ്വീപസമൂഹത്തിലെമ്പാടും എത്തിച്ചേര്‍ന്നു. ആദ്യത്തെ സ്പാനിഷ് അധിനിവേശകാലത്ത് തായിനോകളായിരുന്നു ദ്വീപസമൂഹത്തിലെ ജനങ്ങളില്‍ 80 ശതമാനവും. 1511-ലെ കണക്കനുസരിച്ച് ക്യൂബയില്‍ 80,000-ത്തിനും 1,00,000-ത്തിനും ഇടയ്ക്ക് തദ്ദേശവാസികളുണ്ടായിരുന്നു. എന്നാല്‍ സ്പാനിഷ് അധിനിവേശം കഴിഞ്ഞ് 50 വര്‍ഷത്തിനുശേഷം ഈ സംഖ്യ 4,000 ആയി കുറഞ്ഞു. പ്രധാന ദ്വീപിന്റെ കിഴക്കേപകുതിയിലായിരുന്നു ഏറ്റവും കൂടുതല്‍ ജനവാസം. യൂറോപ്യര്‍ ആധിപത്യം ഉറപ്പിച്ചതിനെത്തുടര്‍ന്ന് ദേശ്യരായ ജനവര്‍ഗങ്ങള്‍ പലവിധ പീഡനങ്ങള്‍ക്കും വിധേയരായി. ഭക്ഷ്യോത്പാദനത്തിലെ കുറവുമൂലമുണ്ടായ പട്ടിണി, രോഗപീഡകള്‍, സ്വര്‍ണഖനികളിലെ അതികഠിനമായ നിര്‍ബന്ധിതസേവനം, അധികാരികളുടെ നിഷ്ഠൂരമായ മര്‍ദനം തുടങ്ങിയവമൂലം ദ്വീപിലെ ആദിമ ജനവര്‍ഗങ്ങളുടെ സംഖ്യ അനുദിനം ക്ഷയിച്ചുകൊണ്ടിരുന്നു. ക്യൂബയുടെ കിഴക്കിരികിലായി സ്ഥിതിചെയ്യുന്ന പ്യൂറിയാല്‍ പര്‍വതസാനുക്കളില്‍ ശേഷിച്ചിട്ടുള്ള ചുരുക്കം കുടുംബങ്ങള്‍ മാത്രമാണ് തായിനോപാരമ്പര്യം നിലനിര്‍ത്തുന്ന ആദിമ വര്‍ഗങ്ങളായി ഇപ്പോഴുള്ളത്.

ക്യൂബയില്‍ വളര്‍ന്നു വികസിച്ചുകൊണ്ടിരുന്ന കരിമ്പിന്‍തോട്ടങ്ങളിലെ പണിക്കാരായി ആഫ്രിക്കയില്‍ നിന്ന് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ 8 ലക്ഷം അടിമകളെ കൊണ്ടു വരികയുണ്ടായി. യൊറൂബ, ബന്തു എന്നീ വര്‍ഗങ്ങളില്‍പ്പെട്ട അടിമകള്‍ സെനിഗാള്‍, ഗിനി എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. 1919-26 കാലത്ത് ആന്റിലീസ് ദ്വീപസമൂഹത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് രണ്ടരലക്ഷം പണിക്കാര്‍കൂടി എത്തി. ക്യൂബയില്‍ വന്നെത്തിയ ആഫ്രിക്കന്‍ വംശജര്‍ മുഴുവന്‍ ഈ ദ്വീപസമൂഹത്തിലെ സ്ഥിരവാസികളായിത്തീര്‍ന്നു. യൂറോപ്യന്‍-ആഫ്രിക്കന്‍ സങ്കര ജനവിഭാഗമായ മെസ്റ്റിസോ വര്‍ഗക്കാരുടെ അംഗസംഖ്യയും ഗണ്യമാണ്. 1899-ലെ സെന്‍സസ് അനുസരിച്ച് ക്യൂബയിലെ ജനങ്ങളില്‍ 14.9 ശതമാനം കറുത്തവര്‍ഗക്കാരും 17.2 ശതമാനം മെസ്റ്റിസോകളും ആയിരുന്നു. വെള്ളക്കാരുടെ വര്‍ധിച്ചതോതിലുള്ള കുടിയേറ്റത്തിന്റെ ഫലമായി 1943 ആയപ്പോഴേക്കും ഈ അനുപാതം യഥാക്രമം 9.7 ശതമാനം, 15.6 ശതമാനം എന്നിങ്ങനെ കുറഞ്ഞു. എന്നാല്‍ രണ്ടാം ലോകയുദ്ധത്തിനുശേഷം കറുത്തവര്‍ഗക്കാരുടെ മരണനിരക്കിലുണ്ടായ ഗണ്യമായ കുറവും ഒപ്പം ജനനനിരക്കിലെ വര്‍ധനവുംമൂലം 1953 ആയപ്പോഴേക്കും കറുത്തവര്‍ഗക്കാര്‍ 12.4 ശതമാനവും മെസ്റ്റിസോകള്‍ 14.5 ശതമാനവുമായി വര്‍ധിച്ചു. ഇന്നത്തെ നിലവച്ചു നോക്കുമ്പോള്‍ കറുത്തവരുടെയും മെസ്റ്റിസോകളുടെയും ഏകോപിച്ചുള്ള സംഖ്യാബലം 45 ശതമാനം ആണ്.

വെള്ളക്കാരില്‍ ബഹുഭൂരിപക്ഷവും സ്പെയിനില്‍ നിന്നുള്ളവരാണ്. 1899-ല്‍ 66.9 ശതമാനം ഉണ്ടായിരുന്ന യൂറോപ്യര്‍ 1943-ല്‍ 74.3 ശതമാനം ആയി വര്‍ധിച്ചു. 1900-29 കാലത്ത് പത്തു ലക്ഷത്തോളം വെള്ളക്കാര്‍ സ്പെയിനില്‍ നിന്നും കനേറി ദ്വീപുകളില്‍ നിന്നുമായി കുടിയേറിയെങ്കിലും പില്ക്കാലത്ത് യൂറോപ്യരുടെ സംഖ്യ 72.8 ശതമാനം ആയി കുറയുകയുണ്ടായി. ക്യൂബയിലെ സാമൂഹിക-സാമ്പത്തികരംഗങ്ങളിലെന്നപോലെ സാംസ്കാരിക മണ്ഡലത്തിലും അടുത്ത കാലംവരെ വെള്ളക്കാര്‍ തികഞ്ഞ ആധിപത്യം പുലര്‍ത്തിയിരുന്നു.

അടിമക്കച്ചവടം അവസാനിച്ചതിനെത്തുടര്‍ന്ന് 1853-74 കാലത്ത് ക്യൂബയിലെ ഭൂവുടമകള്‍ ചൈനയില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവന്നതിലൂടെ ദ്വീപസമൂഹത്തില്‍ ചീനരുടെ എണ്ണം 1,25,000 ആയി. എന്നാല്‍ 1899 ആയപ്പോഴേക്കും ഇവരുടെ സംഖ്യ 14,000 ആയി കുറഞ്ഞു. 1920-ല്‍ വീണ്ടും 30,000 ചീനരെക്കൂടി കൊണ്ടുവന്നു. ഇങ്ങനെ എത്തിപ്പെട്ടവര്‍ ഇതര ജനസമൂഹങ്ങളുമായി ഇടപഴകി ജീവിച്ചുവരുന്നു.

1953-70 കാലത്തെ ജനവര്‍ധനവിന്റെ തോത് (2.16 ശ.മാ.) 1943-53 കാലത്തിനെക്കാള്‍ (2.09 ശ.മാ.) കൂടുതലായിരുന്നു.1953-നു മുമ്പ് ക്യൂബയിലേക്കുള്ള കുടിയേറ്റത്തില്‍ ഓരോ വര്‍ഷവും വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ 1953-നു ശേഷം കുടിയേറ്റത്തിന്റെ തോത് ക്രമേണ കുറഞ്ഞു. 1959-73 കാലത്ത് 6 ലക്ഷം ആളുകള്‍ ക്യൂബ വിട്ടുപോവുകയുണ്ടായി. ഇതില്‍ നിന്ന്, 1953-നുശേഷം ജനസംഖ്യയിലെ ഏറ്റത്തിനു കാരണം ജനനനിരക്കിലും മരണനിരക്കിലും യഥാക്രമം ഏര്‍പ്പെട്ട ഏറ്റക്കുറച്ചിലായിരുന്നുവെന്ന് അനുമാനിക്കാം. പിന്നിട്ട നാല് ദശകങ്ങളില്‍ രാജ്യത്തിനുള്ളില്‍ത്തന്നെയുണ്ടായ പ്രവാസഗതി (migration trend) ക്യൂബയുടെ സമ്പദ്ഘടനയില്‍ കാര്യമായ സ്വാധീനം ചെലുത്തുകയുണ്ടായി. ഉള്‍നാടുകളില്‍ നിന്ന് തലസ്ഥാനമായ ഹവാനയിലെയും ഇതര നഗരങ്ങളിലെയും ചേരിപ്രദേശങ്ങളിലേക്കുമുള്ള കുടിയേറ്റം ഇപ്പോള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മനുഷ്യരുടെ എണ്ണത്തില്‍, 2001-ല്‍ ക്യൂബയില്‍ 138,718 പേര്‍ ജനിക്കുകയും 79,395 പേര്‍ മരിക്കുകയും ചെയ്തു. ഇതില്‍ 2,015 പേര്‍ ആത്മഹത്യ ചെയ്തവരാണ്. 1992-2002 വര്‍ഷങ്ങള്‍ക്കിടയിലെ ജനസംഖ്യാ തോതിലുള്ള വളര്‍ച്ച 0.4 ശതമാനമാണ്. പുരുഷന്മാരുടേത് 75.5-ഉം സ്ത്രീകളുടേത് 79.2-മാണ് ആയുര്‍ദൈര്‍ഘ്യം. 2010-ലെ സെന്‍സസ് പ്രകാരം ക്യൂബയുടെ ആകെ ജനസംഖ്യയായ 11,241,161-ല്‍ 5,628,996 പുരുഷന്മാരും 5,612,165 പേര്‍ സ്ത്രീകളുമാണ്. മിയാമി സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്യൂബന്‍ ആന്‍ഡ് ക്യൂബന്‍-അമേരിക്കന്‍ സ്റ്റഡീസ് നടത്തിയ പഠനപ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 62 ശതമാനം കറുത്ത വര്‍ഗക്കാരാണ് (2012).

ഭാഷയും മതവും

ക്യൂബയിലെ ദേശീയ ഭാഷ സ്പാനിഷ് ആണ്. ജനങ്ങളുടെ വൈവിധ്യം ഭാഷ കൈകാര്യം ചെയ്യുന്ന രീതിയില്‍, വിശിഷ്യാ സംസാരഭാഷയില്‍ സാരമായി പ്രതിഫലിച്ചു കാണാം. ഇതര ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ സ്വീകരിച്ചു സമ്പന്നമായ പദാവലിയാണ് ദേശീയഭാഷയായ സ്പാനിഷിനുള്ളത്.

ഔദ്യോഗികമായിത്തന്നെ മതനിരപേക്ഷരാജ്യമായ ക്യൂബയില്‍ ജനങ്ങളില്‍ ഭൂരിഭാഗവും റോമന്‍ കത്തോലിക്കരാണ്. പ്രൊട്ടസ്റ്റന്റുകളും ഇതര ക്രൈസ്തവവിഭാഗങ്ങളും നാമമാത്രമായേ കാണപ്പെടുന്നുള്ളൂ. ആഫ്രിക്കയിലെ പ്രാകൃത മതങ്ങളില്‍ വിശ്വസിക്കുന്നവരും ഉണ്ട്. കത്തോലിക്കാ വിശ്വാസങ്ങളോടു സാദൃശ്യമുള്ള ദൈവസങ്കല്പങ്ങള്‍ വച്ചു പുലര്‍ത്തുന്ന സാന്തേറിയാ എന്ന ആഫ്രിക്കന്‍ മതവിശ്വാസികള്‍ക്കാണ് കത്തോലിക്കര്‍ കഴിഞ്ഞാല്‍ പ്രാബല്യം. 1960-ല്‍ വിപ്ലവഗവണ്‍മെന്റ് ഭരണമേറ്റതിനെത്തുടര്‍ന്ന് ഗവണ്‍മെന്റും ക്രൈസ്തവസഭകളും പരസ്പരവിരുദ്ധമായ നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് മതപുരോഹിതന്മാരും കന്യാസ്ത്രീകളും കൂട്ടത്തോടെ രാജ്യം വിട്ടുപോയി. ധാരാളംപേര്‍ നാടുകടത്തലിനു വിധേയരാവുകയും ചെയ്തു. 1965-ല്‍ സംഘര്‍ഷത്തിന് അയവു വന്നതിനെത്തുടര്‍ന്ന് സഭയും ഗവണ്‍മെന്റും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം സംജാതമായി. 1998-ല്‍ ക്യൂബന്‍ ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ക്യൂബ സന്ദര്‍ശിക്കുകയുണ്ടായി.

സമ്പദ്ഘടന

വിഭവനിലവാരം. ലോകരാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടത്തരം സമ്പദ്ഘടനയാണ് ക്യൂബയുടേത്. 2,500 അമേരിക്കന്‍ ഡോളറാണ് ക്യൂബയുടെ ആഭ്യന്തര വരുമാനം. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണ ഫലമായി ആ രാഷ്ട്രത്തില്‍ നിന്നുള്ള സാമ്പത്തികസഹായം നിലച്ചതോടെ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് മൂക്കുകുത്തിയ ക്യൂബ, നിലവില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഡോളര്‍ അടിസ്ഥാനപ്പെടുത്തിയുള്ള വിനോദസഞ്ചാരവിനിമയത്തില്‍ നിന്നു സമാന്തര ഡോളറിലേക്കുള്ള പരിവര്‍ത്തനം ക്യൂബയുടെ വിനോദസഞ്ചാരമേഖലയില്‍ വളര്‍ച്ച നേടിക്കൊടുത്തിട്ടുണ്ട്. വെനസ്വേലയുടെ സഹായവും രാജ്യത്തിന് ലഭ്യമാകുന്നു. വിദേശവിനിമയത്തില്‍ നിന്നു ലഭ്യമാകുന്ന വരുമാനത്തിന്റെ 40 ശതമാനവും വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള സംഭാവനയാണ്. അമേരിക്കന്‍ ഉപരോധത്തോടെ ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി എന്നിവ ക്യൂബയുമായി നിസ്സഹകരിച്ചു. ദേശീയ വരുമാനത്തിന്റെ 6 ശതമാനം സംഭാവന ചെയ്യുന്ന കാര്‍ഷികമേഖലയില്‍ രാജ്യത്തെ 24 ശതമാനം തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നു. ഇതില്‍ 10 ശതമാനം പേര്‍ കരിമ്പ്, പുകയില കൃഷിയിലാണ് ഏര്‍പ്പെട്ടുവരുന്നത്. ദേശീയ വരുമാനത്തിന്റെ 27 ശതമാനം വ്യാവസായിക മേഖലയില്‍ നിന്നും ലഭിക്കുന്നു. നിയമപരമായ വിപണി എന്നതിനെക്കാള്‍ കരിഞ്ചന്തയിലൂടെയാണ് വ്യാപാര-വാണിജ്യങ്ങള്‍ ഏറെയും നടന്നുവരുന്നതെന്നതിനാല്‍ രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തികാവസ്ഥയെ ഇതു ഗുരുതരമായി ബാധിക്കുന്നു. കറന്‍സിയുടെ പരിവര്‍ത്തനം നിരോധിക്കപ്പെട്ടിരിക്കുന്നു. വസ്തുക്കളില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശമോ വിദേശ സംരംഭങ്ങളോ ക്യൂബയിലില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 75 ശതമാനം പേര്‍ക്കും പാര്‍പ്പിട-ഭക്ഷ്യ സബ്സിഡികള്‍ ലഭിക്കുന്നുണ്ടെങ്കിലും കുറഞ്ഞ വേതനമാണ് ഇവര്‍ക്ക് നല്‍കി വരുന്നത്.

പ്രതിവര്‍ഷം രണ്ടു വിളവെടുപ്പിനു പര്യാപ്തമായ തോതില്‍ വളക്കൂറുള്ള മണ്ണാണ് ക്യൂബയിലുള്ളത്. മഴ അനിയമിതവും അനിശ്ചിതവുമാണ്. 1959-75 കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട അണക്കെട്ടുകളുടെ സംഭരണശേഷി 395 കോടി ഘന മീ. ആയി കണക്കാക്കപ്പെട്ടിരിക്കുന്നു; ഇവയുടെ സഹായത്തോടെ ജലലഭ്യതയിലെ അപര്യാപ്തത ഒട്ടുമുക്കാലും പരിഹരിച്ചിട്ടുണ്ട്. കൃഷിക്കും വ്യാവസായികാവശ്യങ്ങള്‍ക്കും വേണ്ടി ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിലും വന്‍തോതിലുള്ള പുരോഗതി കൈവരിച്ചിരിക്കുന്നു.

നിക്കല്‍, കോബാള്‍ട്ട്, ഇരുമ്പ് എന്നീ ധാതുക്കള്‍ അംസംസ്കൃതാവസ്ഥയില്‍ വന്‍തോതില്‍ ഇവിടെ ലഭ്യമണ്. ക്രോമൈറ്റ്, മാഗ്നറ്റൈറ്റ്, മാങ്ഗനീസ്, ചെമ്പ് എന്നിവയെയും മോശമല്ലാത്ത രീതിയില്‍ ഖനനം ചെയ്തുവരുന്നു. കറുത്തീയം, നാകം, സ്വര്‍ണം, വെള്ളി, ടങ്സ്റ്റണ്‍ എന്നീ ലോഹങ്ങളെക്കൂടാതെ ചുണ്ണാമ്പ്കല്ല്, കല്ലുപ്പ്, ജിപ്സം, ഡോളമൈറ്റ്, കയോലിന്‍, മാര്‍ബിള്‍ തുടങ്ങിയവയുടെയും നിക്ഷേപങ്ങള്‍ സമൃദ്ധമാണെന്നു പറയാം.

കൃഷി

പുകയിലപ്പാടം
ഹവാന ചുരുട്ടിന്റെ നിര്‍മ്മാണം

1959-ല്‍ ദേശസാത്കരിക്കപ്പെട്ട കൃഷിയിടങ്ങള്‍ ക്രമേണ രാഷ്ട്രത്തിന്റേതായി മാറി (സ്റ്റേറ്റ് ഫാം). 2001-ല്‍ രാജ്യത്ത് 870,000 ഹെക്ടര്‍ ഭൂമിയില്‍ കൃഷിയിറക്കുകയുണ്ടായി. 1993-ലെ നിയമനിര്‍മാണത്തിന്റെ അടിസ്ഥാനത്തില്‍ 'സ്റ്റേറ്റ് ഫാമുകളെ' സഹകരണ ഉത്പാദനത്തിന്റെ അടിസ്ഥാനഘടകങ്ങ(Units of Basic Co-operative Production)ളാക്കി. ഏതാണ്ട് 294,700 പേര്‍ ഇത്തരം ഫാമുകളില്‍ തൊഴില്‍ ചെയ്യുന്നു (1995). ഭരണകൂടത്തിന് (രാഷ്ട്രത്തിന്) നല്‍കേണ്ട അളവ് കഴിഞ്ഞ് കൂടുതല്‍ വരുന്ന വിഭവങ്ങള്‍ സ്വതന്ത്ര വാണിജ്യ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിപണനം ചെയ്യാവുന്നതാണ്. ക്യൂബയിലെ പ്രധാന കാര്‍ഷികവിള കരിമ്പ് ആണ്. പ്രതിവര്‍ഷം 8 കോടി ടണ്‍ കരിമ്പ് ഉത്പാദിക്കപ്പെട്ടിരുന്ന ക്യൂബയില്‍ 1998-ഓടെ വന്‍ ഇടിവ് രേഖപ്പെടുത്തുകയുണ്ടായി. ശരാശരി 4 കോടി ടണ്‍ മാത്രമാണ് സമീപകാലത്തെ കരിമ്പുത്പാദനം. നിലങ്ങള്‍ നിരപ്പാക്കിയും ജലസേചനസൗകര്യം ലഭ്യമാക്കിയും കരിമ്പിന്‍തോട്ടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുവാനും ശാസ്ത്രീയ കൃഷിസമ്പ്രദായങ്ങള്‍ സ്വീകരിച്ച് വിളവെടുപ്പ് ഇരട്ടിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. കരിമ്പു കഴിഞ്ഞാല്‍ പ്രാധാന്യമുള്ള വിളകള്‍ പുകയില, നെല്ല്, ഓറഞ്ച്, നേന്ത്രവാഴ, കാപ്പി, കൈത, മധുരക്കിഴങ്ങ്, അമരപ്പയര്‍, തക്കാളി, ഗോതമ്പ് എന്നിവയാണ്. എന്നാല്‍ ക്യൂബ ഭക്ഷ്യകാര്യത്തില്‍ സ്വയം പര്യാപ്തമല്ല; അരി, എണ്ണക്കുരുക്കള്‍ എന്നിവയും പരുത്തിയും വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

നല്ല ഉത്പാദനശേഷിയുള്ള പശുക്കളെ മാംസത്തിനായി ഹനിക്കുന്നത് നിയമവിരുദ്ധമാക്കിയതിനെത്തുടര്‍ന്ന് കാലികളുടെ അംഗസംഖ്യ നിലനിര്‍ത്തുന്നതിനു കഴിഞ്ഞിട്ടുണ്ട്; കൃത്രിമ ഗര്‍ഭോത്പാദനരീതിയും മൃഗശ്രുശ്രൂഷാസൗകര്യങ്ങളും വികസിപ്പിച്ച് കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള വ്യാപകമായ ശ്രമങ്ങളും നടന്നു വരുന്നു. കാലിത്തീറ്റയ്ക്കുള്ള പുല്‍വര്‍ഗങ്ങള്‍ നട്ടു നനച്ച് വളര്‍ത്തിയെടുക്കുന്ന സമ്പ്രദായവും വികസിച്ചിട്ടുണ്ട്. ക്യൂബന്‍ കാലാവസ്ഥയിലെ പ്രതികൂലാവസ്ഥയെ അതിജീവിക്കുവാന്‍ പോന്ന സങ്കരയിനങ്ങളെ ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ 4.7 ദശലക്ഷം കന്നുകാലികളും 2.8 ദശലക്ഷം പന്നികളും 4,50,000 കുതിരകളും 3,10,000 ചെമ്മരിയാടുകളും 1,40,000 ആടുകളും 15 ദശലക്ഷം കോഴികളും അടങ്ങുന്നതാണ് നിലവില്‍ ക്യൂബയുടെ കന്നുകാലി സമ്പത്ത്.

വാണിജ്യം

1958-ലെ കണക്കനുസരിച്ച് ക്യൂബയുടെ വിദേശവ്യാപാരത്തിലെ 70 ശതമാനവും യു.എസുമായിട്ടായിരുന്നു; 1961-ല്‍ ഇത് 40 ശതമാനം ആയി കുറഞ്ഞു. യു.എസ്. വാണിജ്യപ്രതിരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ആ രാജ്യവുമായുള്ള ക്യൂബയുടെ ബന്ധം പൂര്‍ണമായി വിച്ഛേദിക്കുകയും, വിദേശവ്യാപാരത്തിലെ 65-70 ശതമാനവും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുമായിട്ടാവുകയുമുണ്ടായി. റഷ്യ, കാനഡ, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍ തുടങ്ങിയ രാഷ്ട്രത്തിലേക്കാണ് പ്രധാനമായും ക്യൂബന്‍ ഉത്പന്നങ്ങള്‍ വിഭവങ്ങള്‍/കയറ്റുമതി ചെയ്യപ്പെടുന്നത്. ഉത്പാദന വര്‍ധനവിനുതകുന്ന യന്ത്രസാമഗ്രികള്‍ക്കാണ് ഒന്നാം സ്ഥാനം. ഭക്ഷ്യവസ്തുക്കള്‍ 25 ശതമാനത്തോളം വരും. പ്രധാന കയറ്റുമതിച്ചരക്കുകള്‍ പഞ്ചസാര, നിക്കല്‍, പുകയിലോത്പന്നങ്ങള്‍, മത്സ്യം, കാപ്പി എന്നിവയാണ്.

വ്യവസായം

ഭരണകൂടത്തിന്റെ ഉടമസ്ഥതയില്‍ മാത്രമായിരുന്ന ക്യൂബന്‍ വ്യവസായ മേഖലയെ 1995-ലെ നയപരമായ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്പാദന സ്വഭാവത്തെ മാനദണ്ഡമാക്കി സര്‍ക്കാര്‍ മേഖല, സംയുക്ത സഹകരണമേഖല, സ്വകാര്യസംരംഭം എന്നിങ്ങനെ മൂന്നായി തരംതിരിച്ചു. പഞ്ചസാരനിര്‍മാണവും, ഭക്ഷ്യസംസ്കരണവുമാണ് പ്രധാന വ്യവസായങ്ങള്‍. സിമന്റ്, വൈദ്യുതോത്പാദനയന്ത്രങ്ങള്‍, മദ്യം, ചുരുട്ട്, സിഗററ്റ്, കടലാസ്, രാസവളങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍ സാധനങ്ങള്‍ എന്നിവയുടെ നിര്‍മാണമാണ് വികാസം പ്രാപിച്ചിട്ടുള്ള മറ്റു വ്യവസായങ്ങള്‍.രാജ്യത്തെ സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്ന പഞ്ചസാരവ്യവസായം നിലവില്‍ വന്‍ പ്രതിസന്ധിയെ നേരിടുകയാണ്. ഏകദേശം പകുതിയോളം പഞ്ചസാര മില്ലുകളും അടച്ചിടലിന്റെ വക്കിലാണ്.

തൊഴില്‍

മീന്‍പിടിത്തത്തിലേര്‍പ്പെട്ടിരിക്കുന്ന മത്സ്യതൊഴിലാളികള്‍


1993-ല്‍ സ്വയംതൊഴില്‍ നിയമവിധേയമാക്കി. തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സേവനമനുഷ്ഠിച്ചിരുന്ന തൊഴിലാളികളെ വിവിധ സാമൂഹിക-സാമ്പത്തിക മേഖലകളിലേക്ക് വിന്യസിപ്പിക്കുകയുണ്ടായി. ഇതില്‍ തിരിച്ചടികള്‍ നേരിടുന്നവര്‍ക്കായി മുന്‍കാല ശമ്പളത്തിന്റെ 60 ശതമാനം സമാശ്വാസതുകയായി നല്‍കുവാനും തീരുമാനിച്ചു. ജനസംഖ്യയുടെ 42 ശതമാനത്തോളവും തൊഴില്‍രഹിതരാണ് (2008).

മത്സ്യബന്ധനം

പഞ്ചസാര, നിക്കല്‍ എന്നിവയ്ക്കു ശേഷം കയറ്റുമതി വ്യവസായത്തില്‍ മൂന്നാം സ്ഥാനം മത്സ്യബന്ധന മേഖലയ്ക്കാണ്. മത്സ്യബന്ധനം 4 പ്രധാനയിടങ്ങളിലായി കേന്ദ്രീകരിച്ചാണ് വികസിച്ചിട്ടുള്ളത്; ഭക്ഷ്യയോഗ്യമായ 500 ഇനം മത്സ്യങ്ങള്‍ ലഭിക്കുന്നുണ്ട്. 1958-70 കാലഘട്ടത്തില്‍ ക്യൂബയിലെ മത്സ്യബന്ധനത്തോത് ഏതാണ്ടഞ്ചിരട്ടിയായി വര്‍ധിക്കുകയുണ്ടായി. യന്ത്രവത്കൃത ബോട്ടുകളുടെ ഉപയോഗം ഈ രംഗത്തെ പ്രതിവര്‍ഷവരുമാനം ഏറെ വര്‍ധിപ്പിച്ചിരുന്നു. 2003-ല്‍ ആകെ ലഭിച്ച 41-466 ടണ്‍ മത്സ്യങ്ങളില്‍ 38,765 ടണ്‍ കടല്‍ മത്സ്യങ്ങളാണ്. യന്ത്രവത്കൃതബോട്ടുകളുടെ ഉപയോഗമാണ് ഈ രംഗത്ത് അനുകൂല അന്തരീക്ഷം സാധ്യമാക്കിയത്. 2001-2010 കാലയളവില്‍ പ്രതിവര്‍ഷം ശരാശരി 65,000 ടണ്‍ മത്സ്യങ്ങള്‍ പിടിക്കപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 94 ശതമാനവും കടല്‍ മത്സ്യങ്ങളാണ്.

ഗതാഗതം

ഹവാനയിലെ ജോസ് മര്‍ട്ടി ഇന്റര്‍നാഷണല്‍ ആണ് രാജ്യത്തെ ഏക രാജ്യാന്തര വിമാനത്താവളം. ആഭ്യന്തര സര്‍വീസുകളുടെ ചുമതലയും നിയന്ത്രണവും ഗവണ്‍മെന്റിനാണ്. 2001-ല്‍ 2,472,300 യാത്രക്കാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയി. ഇതേവര്‍ഷം 19,302 ടണ്‍ ചരക്കാണ് വിമാന സര്‍വീസിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്. 1959-ല്‍ മൊത്തം 63,800 ടണ്‍ കേവുഭാരമുള്ള 14 കപ്പലുകളുടെ ഉടമസ്ഥാവകാശമുണ്ടായിരുന്ന ക്യൂബയുടെ സമുദ്രയാനശേഷി ഇപ്പോള്‍ നൂറു മടങ്ങായി വര്‍ധിച്ചിട്ടുണ്ട്. ക്യൂബയിലെ തുറമുഖങ്ങളിലൂടെ വിനിമയം ചെയ്യപ്പെടുന്ന ചരക്കുകളില്‍ പകുതിയിലേറെ ആ രാജ്യത്തിന്റെ കപ്പലുകളാണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്തിന്റെ ഭാഗമായുള്ള ദ്വീപുകള്‍ക്കിടയ്ക്ക് സുഗമമായ കപ്പല്‍ സഞ്ചാരത്തിനുള്ള സംവിധാനമുണ്ട്. കതോനദിയെ ചെറുകിട കപ്പലുകള്‍ക്കു പറ്റിയ രീതിയില്‍ സഞ്ചാരയോഗ്യമാക്കിയിരിക്കുന്നു.

1837-ല്‍ ക്യൂബാദ്വീപില്‍ ഹവാനാ, ബേജൂകല്‍ എന്നീ പട്ടണങ്ങളെ ബന്ധിച്ചു നിര്‍മിച്ച റെയില്‍പ്പാത അമേരിക്കാവന്‍കരയില്‍ത്തന്നെ ആദ്യത്തേതായിരുന്നു. ഇപ്പോള്‍ 16,000 കി.മീ. നീളത്തിലുള്ള പാതകളാണ് ക്യൂബയിലുള്ളത്. ക്യൂബാദ്വീപിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നീളുന്ന രാജപാതയാണ് കാരിറ്റൊ സെന്‍ത്രാള്‍. പ്രധാന കേന്ദ്രങ്ങളൊക്കെത്തന്നെ റോഡുമാര്‍ഗം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

രാജ്യത്തിലെ പ്രമുഖ നഗരങ്ങള്‍ക്കിടയില്‍ ദിവസേന വിമാനസര്‍വീസുകളുണ്ട്. യൂറോപ്പിലും തെക്കേഅമേരിക്കയിലുമുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് പ്രതിവാരസര്‍വീസുകളും ഏര്‍പ്പെടുത്തിയിരിക്കുന്നു. അന്തര്‍ദേശീയ വിമാനപ്പാതകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത് ഹവാനയില്‍ നിന്ന് മോസ്കോയിലേക്കുള്ള വിമാന സര്‍വീസാണ്. സോവിയറ്റ് വിമാന ഏജന്‍സിയായ എയ്റോ ഫ്ളോട്ടാണ് ഇതു കൈകാര്യം ചെയ്യുന്നത്.

ചരിത്രം

1762-63-ലെ ചുരുങ്ങിയ ബ്രിട്ടീഷ് ഭരണമൊഴിച്ചാല്‍ 1492-ല്‍ കൊളംബസ് കണ്ടുപിടിച്ചതുമുതല്‍ 1898 ഡി. 10 വരെയും ക്യൂബ ഒരു സ്പാനിഷ് കോളനിയായിരുന്നു. സ്പാനിഷ് ഭരണകൂടത്തെ തൂത്തെറിഞ്ഞിട്ടായിരുന്നില്ല ക്യൂബ സ്വതന്ത്രയായത്. 1898 ഫെബ്രുവരിയില്‍ ഹവാന ഹാര്‍ബറില്‍ കിടന്നിരുന്ന യു.എസ് യുദ്ധക്കപ്പലായ മെയിന്‍ പൊട്ടിത്തെറിച്ചു. ഇതിന് അമേരിക്ക കുറ്റപ്പെടുത്തിയത് സ്പെയിനിനെയായിരുന്നു. സ്പെയിനിനെതിരെ പൊരുതിക്കൊണ്ടിരുന്ന ക്യൂബന്‍ റിബലുകളെ സഹായിച്ചുകൊണ്ട് യു.എസ്. ഏപ്രില്‍ മാസത്തില്‍ സ്പെയിനിനോട് യുദ്ധം പ്രഖ്യാപിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ക്യൂബയില്‍ വച്ചു നടന്ന എല്ലാ യുദ്ധങ്ങളിലും വിജയം അമേരിക്കയ്ക്കായിരുന്നു. ഇതേത്തുടര്‍ന്ന് 1898 ഡി. 10-ന് പാരിസ് ഉടമ്പടി എന്നറിയപ്പെടുന്ന കരാര്‍ അമേരിക്കയും സ്പെയിനുമായി ഒപ്പു വച്ചു. ഈ കരാര്‍ പ്രകാരം ക്യൂബ ഒരു സ്വതന്ത്ര രാഷ്ട്രമായെങ്കിലും അമേരിക്ക ക്യൂബയുടെ മേലുള്ള തങ്ങളുടെ പിടി വിടാന്‍ തയ്യാറായിരുന്നില്ല. 'ക്യൂബന്‍ ജനതയുടെ താത്പര്യസംരക്ഷണത്തിനായി' എപ്പോള്‍ വേണമെങ്കിലും ഇടപെടാനുള്ള അവകാശം ഒരു ഭരണഘടനാഭേദഗതിയിലൂടെ യു.എസ്. നിലനിര്‍ത്തി. 1934-ല്‍ പ്രസിഡന്റ് റൂസ്വെല്‍റ്റാണ് 'പ്ലാറ്റ് അമന്‍ഡ്മെന്റ്' എന്ന ഈ ഉടമ്പടി റദ്ദു ചെയ്തത്. ലാറ്റിന്‍ അമേരിക്കയോടുള്ള ഒരു അനുരഞ്ജന നടപടി എന്ന നിലയിലായിരുന്നു ഇത്. എന്നാല്‍ ഗ്വാണ്ട്വനാമോ നേവല്‍ബേസ് തുടര്‍ന്നും യു.എസ്. അധീനതയില്‍ വയ്ക്കുകയും ക്യൂബന്‍ സമ്പദ്വ്യവസ്ഥയെ തങ്ങളുടെ താത്പര്യാനുസരണം നിയന്ത്രിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.

ഫിഡല്‍ കാസ്ട്രോയും ചെഗുവേരയും
വിപ്ലവവിജയത്തിനുശേഷം ജനങ്ങളെ അഭിസംബോധനചെയ്യുന്ന കാസ്ട്രോ

ഭരണഘടനാപരമായി ഒരു സ്വതന്ത്ര റിപ്പബ്ലിക്കായെങ്കിലും ക്യൂബ തുടര്‍ച്ചയായി കുറേ ഏകാധിപതികളുടെ കൈയിലായിരുന്നു. 1935 മുതല്‍ 1959 വരെ ക്യൂബയുടെ ഭരണാധിപനായിരുന്ന പുള്‍ജെന്‍സിയൊ ബതീസ്റ്റായുടെ ദുസ്സഹവും അഴിമതി നിറഞ്ഞതുമായ ദുര്‍ഭരണത്തിലായിരുന്നു ഇത് പരമകാഷ്ഠ പ്രാപിച്ചത്.

യുവ അഭിഭാഷകനായ ഫിഡല്‍ കാസ്ട്രോ ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ 1953 ജൂലായ് 26-ന് അട്ടിമറിശ്രമം നടത്തി. പരാജയത്തിലും കാസ്ട്രോയുടെ ജയില്‍വാസത്തിലുമാണ് അത് കലാശിച്ചത്. ബാറ്റിസ്റ്റയുടെ ഭരണകാലത്ത് ക്യൂബന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി അപ്രസക്തമായിരുന്നു. ബാറ്റിസ്റ്റയുടെ ഭരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ രണ്ട് കമ്യൂണിസ്റ്റ് മന്ത്രിമാര്‍ കൂടെയുണ്ടായിരുന്നു. ന്യൂനപക്ഷമായ ചെറുരാഷ്ട്രീയഗ്രൂപ്പുകള്‍ മാത്രമായിരുന്നു ക്യൂബയിലെ പ്രതിപക്ഷം. ഈ വിഭാഗങ്ങളിലൊന്നില്‍ പ്രവര്‍ത്തിച്ചിരുന്ന കാസ്ട്രോ രാഷ്ട്രീയമാറ്റത്തിന് ബഹുജനമുന്നേറ്റം എന്ന ആശയം സ്വീകരിച്ചില്ല.

1955-ല്‍ ജയില്‍മോചിതനായ കാസ്ട്രോ മെക്സിക്കോയിലെത്തി ഒരു ഗൊറില്ലാസംഘം രൂപീകരിച്ചു. 1956-ല്‍ ഗ്രാന്‍മ എന്ന ബോട്ടില്‍ 80 ഗൊറില്ലാ പോരാളികളുമായി കാസ്ട്രോ ക്യൂബയിലെത്തി. ബാറ്റിസ്റ്റ സൈന്യത്തിന്റെ ആക്രമണത്തില്‍ 60 ഗൊറില്ലകളും മരണപ്പെട്ടു. ശേഷിച്ചവര്‍ സിയറെ മെസ്ട്രോ പര്‍വതത്തിലേക്ക് രക്ഷപ്പെട്ടു. അവിടം കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു പിന്നീട് കാസ്ട്രോ മുന്നേറിയത്. സഹോദരന്‍ റൗള്‍ കാസ്ട്രോ, ചെഗുവേര എന്നിവരായിരുന്നു കാസ്ട്രോയുടെ കൂട്ടാളികള്‍.

ഗ്രാമങ്ങളിലെ ഭൂരഹിത കര്‍ഷകരും നഗരങ്ങളിലെ തൊഴിലാളികളും ഇടത്തരക്കാരും കാസ്ട്രോയുടെ മുന്നേറ്റത്തെ സഹായിച്ചു. ദുര്‍ഭരണംകൊണ്ട് വെറുക്കപ്പെട്ടിരുന്ന ബാറ്റിസ്റ്റയ്ക്കെതിരെ താടിക്കാര്‍ (losbarbudos) എന്ന് വിളിക്കപ്പെട്ടിരുന്ന വിപ്ലവകാരികളെ സഹായിക്കാന്‍ ദരിദ്രരായ ക്യൂബന്‍ ജനത തയ്യാറായിരുന്നു.

1933 മുതല്‍ ക്യൂബയെ നിയന്ത്രിച്ചിരുന്ന ബാറ്റിസ്റ്റ 1952-ലാണ് സര്‍വാധിപതിയായിത്തീര്‍ന്നത്. എതിരാളികളെ കൊന്നും തടവിലടച്ചും ബാറ്റിസ്റ്റ കിരാതവാഴ്ച നടത്തി. വിദേശമുതലാളിമാര്‍ക്ക് ക്യൂബയെ അക്ഷരാര്‍ഥത്തില്‍ വില്‍ക്കുകയായിരുന്നു ബാറ്റിസ്റ്റ. ക്യൂബയിലെ വ്യവസായം, ടൂറിസം, ബാങ്കിങ്, കൃഷി എന്നീ മേഖലകളെല്ലാം തകര്‍ന്നടിഞ്ഞു. 1959 ജനുവരി 1-ന് ക്യൂബയില്‍ കമ്യൂണിസ്റ്റ് വിപ്ലവം ഫുള്‍ ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിന് വിരാമമിട്ടു. ഫിഡല്‍ കാസ്ട്രോയുടെ ഗൊറില്ലാസേന തലസ്ഥാനമായ ഹവാന പിടിച്ചെടുക്കുകയും ചെയ്തു. 20-ാം നൂറ്റാണ്ടിലെ വിപ്ലവരാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന അര്‍ജന്റീനക്കാരനായ ഏണസ്റ്റോ ചെഗുവേര കാസ്ട്രോയ്ക്കൊപ്പം വിപ്ലവത്തില്‍ ചുവടൊത്ത് നിന്നിരുന്നു. യു.എസ്സുമായുണ്ടായിരുന്ന ക്യൂബയുടെ മമതാബന്ധങ്ങള്‍ താമസിയാതെ നിലച്ചുപോയി. പൂര്‍ണമായും ഒരു സോഷ്യലിസ്റ്റു രാഷ്ട്രമായി മാറിയ ക്യൂബയെ പാശ്ചാത്യലോകത്തുനിന്നും ഒറ്റപ്പെടുത്തുന്നതില്‍ വാഷിങ്ടണ്‍ വിജയിച്ചു. 1961 ജനുവരിയോടെ യു.എസ്സിന്റെ വാണിജ്യതാത്പര്യങ്ങള്‍ക്ക് ക്യൂബയില്‍ തിരിച്ചടി നേരിട്ടതോടെ ക്യൂബയ്ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് അമേരിക്ക ആക്കംകൂട്ടി. ക്യൂബന്‍ തീരമായ പിഗ്സില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ അക്രമകാരികളെ തുരത്തിയ കാസ്ട്രോ ഭരണകൂടം

ക്യൂബയില്‍ സോവിയറ്റ് യൂണിയന്റെ പിന്‍ബലത്തോടെ സ്ഥാപിച്ചിരുന്ന ന്യൂക്ലിയര്‍ മിസൈല്‍ താവളം ക്യൂബയില്‍ നിന്നും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ നാവികസേന 1961 ഒ. 22 മുതല്‍ 1962 ന. 22 വരെ ക്യൂബയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയുണ്ടായി. 1962 ഒ. 14-ന് സോവിയറ്റ്, യു.എസ് ശീതയുദ്ധത്തിലെ പ്രധാന സംഭവമായിരുന്നു ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി. ഒ. 14-ന് അമേരിക്കന്‍ ചാരവിമാനങ്ങള്‍ ക്യൂബയില്‍ സ്ഥാപിച്ചിരുന്ന ഒരു ബാലസ്റ്റിക് മിസൈല്‍ കണ്ടുപിടിച്ചതോടെയാണ് ഈ പ്രതിസന്ധിക്കു തുടക്കമിട്ടത്. അമേരിക്കന്‍ തീരത്തു നിന്നും 90 മൈല്‍ അകലെ മാത്രം നിലയുറപ്പിച്ചിരുന്ന ഈ മിസൈല്‍ തങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്ന അമേരിക്കന്‍ വാദത്തോടുള്ള സോവിയറ്റ് യൂണിയന്റെ പ്രതികരണം പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കി. മിസൈല്‍ അണ്വായുധമല്ലെന്നും അത് തങ്ങള്‍ ക്യൂബയ്ക്കു നല്കിയവയാണെന്നുമാണ് ക്രൂഷ്ചേവ് പ്രതികരിച്ചത്. ഒ. 22-ന് ക്യൂബന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച യു.എസ് പോര്‍വിമാനത്തിന് വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സന്ധിസംഭാഷണങ്ങളില്‍, ക്യൂബയെ ആക്രമിക്കില്ലെന്നും തുര്‍ക്കിയില്‍ അമേരിക്ക സ്ഥാപിച്ചിട്ടുള്ള മിസൈലുകള്‍ നീക്കം ചെയ്യാം എന്നീ വ്യവസ്ഥകളോടെ ഒ. 28-ന് ക്യൂബയിലെ മിസൈലുകള്‍ നീക്കം ചെയ്യുവാന്‍ സോവിയറ്റ് യൂണിയന്‍ തയ്യാറാവുകയും മേഖല നേരിട്ടിരുന്ന വലിയ ഒരു പ്രതിസന്ധി ഒഴിവാകുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം വരെ (1990) ക്യൂബയ്ക്ക് സോവിയറ്റ് യൂണിയനില്‍ നിന്നും വന്‍തോതില്‍ സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ ലഭിച്ചിരുന്നു. അത് നിലച്ചതോടെ ക്യൂബന്‍ സമ്പദ് വ്യ‌വസ്ഥ വന്‍ തിരിച്ചടിനേരിട്ടു. അവസരം മുതലാക്കിയ യു.എസ്. ക്യൂബയെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുവാനും ഉപരോധം അടിച്ചേല്പ്പിക്കുവാനും നിരവധി ശ്രമങ്ങള്‍ നടത്തി. നിരവധി തവണ ഫിഡല്‍ കാസ്ട്രോയ്ക്കു നേരെ വധശ്രമങ്ങളുണ്ടായി. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ നിമിത്തം 2008-ല്‍ കാസ്ട്രോ അധികാരം അനുജന്‍ റൌള്‍ കാസ്ട്രോയ്ക്ക് കൈമാറിക്കൊണ്ട് നാമമാത്രമായി നേതൃനിരയില്‍ തുടര്‍ന്നു. പിന്നീട് 2011-ല്‍ അധികാരം പൂര്‍ണമായും റൌള്‍ കാസ്ട്രോയ്ക്ക് കൈമാറി.

ഭരണസംവിധാനം

ക്യൂബ നാഷണല്‍ അസംബ്ലി

1976-ലെ ഭരണഘടനപ്രകാരം സോഷ്യലിസ്റ്റ് രാഷ്ട്രമാണ് ക്യൂബ. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് രാഷ്ട്രത്തിന്റെ ചാലകശക്തിയായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. പാര്‍ട്ടിയുടെ പ്രഥമസെക്രട്ടറിയായ ഫിദെല്‍ കാസ്ട്രോ തന്നെയായിരുന്നു 2011 വരെ രാജ്യത്തെ പ്രസിഡന്റ്. കൗണ്‍സില്‍ ഒഫ് സ്റ്റേറ്റ്, കൗണ്‍സില്‍ ഒഫ് മിനിസ്റ്റേഴ്സ് എന്നിവയുടെ പ്രസിഡന്റും ഇദ്ദേഹമായിരുന്നു. അഞ്ചുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും പ്രസിഡന്റായി അധികാരത്തിലെത്താം. 609 അംഗങ്ങളുള്ള ഏകമണ്ഡല സഭയായ നാഷണല്‍ അസംബ്ലി ഒഫ് പീപ്പിള്‍സ് പവര്‍ ആണ് രാജ്യത്തെ നിയമനിര്‍മാണസഭ. ഇതിലെ അംഗങ്ങളാണ് രണ്ട് കൗണ്‍സിലുകളെയും പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത്. പൊതുജനഹിതപരിശോധനയിലൂടെ അംഗീകാരം ലഭിക്കുന്നവരെയാണ് നാഷണല്‍ അസംബ്ലിയിലേക്ക് നിയോഗിക്കുന്നത്. ഇതില്‍ പകുതിയിലേറെപ്പേരെയും കമ്യൂണിസ്റ്റ് പാര്‍ട്ടിതന്നെ നാമനിര്‍ദേശം ചെയ്യുന്നു. മറ്റു രാഷ്ട്രീയകക്ഷികള്‍ക്ക് ഇതില്‍ അവകാശമില്ല. പൊതു പിന്തുണയോടെ, ഹിതപരിശോധനയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരാണ് ക്യൂബയില്‍ പ്രതിപക്ഷമായി നിലകൊള്ളുന്നത്. 14 പ്രവിശ്യകളും ഒരു മുന്‍സിപ്പാലിറ്റി(ഗ്വാണ്ടാനാമോ)യുമായിട്ടാണ് രാജ്യത്തെ തദ്ദേശഭരണം സംവിധാനം ചെയ്തിരിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%AF%E0%B5%82%E0%B4%AC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍