This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോപ്പന്‍ഹേഗന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോപ്പന്‍ഹേഗന്‍

Coppenhegan

ഡെന്മാര്‍ക്കിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും. സീലന്‍ഡിന്റെ കിഴക്കന്‍തീരത്തു സ്ഥിതിചെയ്യുന്ന കോപ്പന്‍ഹേഗന്‍ ഡാനിഷ്‌ ദ്വീപസമൂഹത്തില്‍ ഏറ്റവും വലുപ്പമേറിയ തുറമുഖനഗരമാണ്‌. യൂറോപ്പിലെ ഏറ്റവും സുന്ദരമായ നഗരമായി കോപ്പന്‍ഹേഗന്‍ പ്രസിദ്ധിനേടിയിട്ടുണ്ട്‌. "വര്‍ത്തകത്തുറമുഖം' എന്നര്‍ഥമുള്ള കപ്പന്‍ഹൗണ്‍ (Kabenhovn) എന്ന ഡാനിഷ്‌ പദത്തില്‍ നിന്നാണ്‌ കോപ്പന്‍ഹേഗന്‍ എന്ന പദത്തിന്റെ നിഷ്‌പത്തി.

ഗള്‍ഫ്‌ സ്റ്റ്രീമിന്റെ സാമീപ്യത്താല്‍ കോപ്പന്‍ഹേഗനിലെ കാലാവസ്ഥ വളരെ സുഖകരമാണ്‌. ജൂലായില്‍ 16°C ആകുന്ന താപനില ജനുവരിയോടെ 0°C ആയിത്താഴും. കടുത്ത ശൈത്യം ഇവിടെ അനുഭവപ്പെടാറില്ല. ഡെന്മാര്‍ക്കിലെ മൊത്തം ജനങ്ങളില്‍ മൂന്നിലൊന്ന്‌ കോപ്പന്‍ഹേഗനിലും പരിസരത്തുമായി വസിക്കുന്നു. നഗരത്തിന്റെ വിസ്‌തീര്‍ണം: 88 ച.കി.മീ.; ജനസംഖ്യ: 5,49,050 (2012).

കോപ്പന്‍ഹേഗന്‍ ഉച്ചകോടി

ഒരു വാണിജ്യകേന്ദ്രമായ കോപ്പന്‍ഹേഗന്‍ കപ്പല്‍നിര്‍മാണകേന്ദ്രം കൂടിയാണ്‌. ഇവിടത്തെ കളിമണ്‍പാത്രങ്ങളും വെള്ളികൊണ്ടുനിര്‍മിച്ച വസ്‌തുക്കളും ലോകപ്രശസ്‌തമാണ്‌. തുണിത്തരങ്ങള്‍, പിയാനോകള്‍, ക്ലോക്കുകള്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയവ ഫാക്‌ടറികളില്‍ നിര്‍മിക്കപ്പെടുന്നു. പഞ്ചസാര സംസ്‌കരണശാലകളും ധാന്യങ്ങള്‍ പൊടിക്കുന്നതിനുള്ള മില്ലുകളും ഇവിടെ ധാരാളമായുണ്ട്‌. കൈ കൊണ്ടുണ്ടാക്കിയ ലേസും (അലങ്കാര നാടകളും ജരിഗകളും) എംബ്രായിഡറികളും ഈ സ്ഥലത്തിന്റെ തനതായ സവിശേഷതകളാണ്‌.

രാജകുടുംബത്തിന്റെ ആസ്ഥാനമന്ദിരമായ അമാലിയന്‍ബര്‍ഗ് കൊട്ടാരം

പ്രകൃതിദത്തമായുള്ള ഈ തുറമുഖം തികച്ചും സുരക്ഷിതമാണ്‌. വലിയ ഡോക്കുകളും മറ്റ്‌ ആധുനികോപകരണങ്ങളും സ്ഥാപിച്ചിട്ടുള്ളതിനാല്‍ ബാള്‍ട്ടിക്‌ കടലിനും അത്‌ലാന്തിക്‌ സമുദ്രത്തിനും ഇടയിലുള്ള നാവികഗതാഗതത്തിലെ ഒരു സുപ്രധാന സ്ഥാനമായി ഇവിടം കരുതപ്പെടുന്നു.

നഗരത്തില്‍ മനോഹരമായി ആസൂത്രണം ചെയ്‌ത നിരവധി പാര്‍ക്കുകളുണ്ട്‌. സുപ്രസിദ്ധമായ തിവോളി ഗാര്‍ഡന്‍സ്‌ ഇവയിലൊന്നാണ്‌. പണ്ടുണ്ടായിരുന്ന നഗരഭിത്തിയുടെ സ്ഥാനത്ത്‌ പാര്‍ക്കുകളുടെ ഒരു ശൃംഖലയാണ്‌ ഇന്നു കാണാന്‍ കഴിയുക. കിടങ്ങുകളും തുറമുഖവും മൂലം വേര്‍തിരിക്കപ്പെട്ട ക്രിസ്റ്റ്യന്‍സ്‌ ബര്‍ഗ്‌ കൊട്ടാരമാണ്‌ ഡാനിഷ്‌ പാര്‍ലമെന്റിന്റെ ആസ്ഥാനം. രാജകുടുംബത്തിന്റെ ആസ്ഥാനമന്ദിരമായ അമാലിയന്‍ബര്‍ഗ്‌, സിറ്റിഹാള്‍, സ്റ്റോക്‌ എക്‌സ്‌ചേഞ്ച്‌ മന്ദിരമായ ബോഴ്‌സണ്‍, ട്രിനിറ്റി ചര്‍ച്ചിലെ വൃത്തഗോപുരം, റോസന്‍ബര്‍ഗ്‌ കൊട്ടാരം എന്നിവയാണ്‌ നഗരത്തിലെ മറ്റ്‌ ആകര്‍ഷണകേന്ദ്രങ്ങള്‍. ഇടുങ്ങിയ നിരത്തുകളും ആധുനിക മന്ദിരങ്ങളും ഇടകലര്‍ന്ന കോട്ടകൊത്തളങ്ങള്‍ ഇന്നും നഗരമധ്യത്തില്‍ കാണാം. 1479-ല്‍ സ്ഥാപിതമായ കോപ്പന്‍ഹേഗന്‍ സര്‍വകലാശാല ശാസ്‌ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഒരു പൗരാണിക കേന്ദ്രമാണ്‌. നിരവധി മ്യൂസിയങ്ങളും ആര്‍ട്ട്‌ ഗാലറികളും ഇവിടെയുണ്ട്‌. മ്യൂസിയം ഒഫ്‌ നോര്‍തേണ്‍ ആന്റിക്വിറ്റീസ്‌ എന്ന പേരിലറിയപ്പെടുന്ന സുപ്രധാന മ്യൂസിയം പുരാതന മനുഷ്യന്റെ വിലയുറ്റ അവശിഷ്‌ടങ്ങള്‍ ഉള്‍ക്കൊള്ളുന്നു. തോര്‍വാള്‍ഡ്‌സന്‍ മ്യൂസിയം, ന്യൂകാള്‍സ്‌ബര്‍ഗ്‌ ഗ്ലിപ്‌റ്റോഥെക്‌ എന്നിവ പ്രധാന ആര്‍ട്ട്‌ മ്യൂസിയങ്ങളാണ്‌.

1043-ല്‍ ഒരു ചെറിയ മത്സ്യബന്ധഗ്രാമമെന്ന നിലയില്‍ നിന്നുമാണ്‌ കോപ്പന്‍ഹേഗന്റെ വളര്‍ച്ചയുടെ തുടക്കം. പ്രകൃതിദത്തമായ തുറമുഖം കച്ചവടക്കാരെ ഇവിടേക്കാകര്‍ഷിച്ചു. അവരാണ്‌ ഇവിടം ഒരു വ്യവസായനഗരമാക്കി മാറ്റിയത്‌. 1443-ല്‍ കോപ്പന്‍ഹേഗനെ ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതോടൊപ്പം രാജകീയ വസതിയും ഇവിടേയ്‌ക്കു മാറ്റി സ്ഥാപിച്ചു. തുടര്‍ന്ന്‌ നഗരം അതിവേഗം വികസനം കൈവരിച്ചു. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയുടെ സ്ഥാപനത്തോടെ ഇവിടം ലോകശ്രദ്ധയാകര്‍ഷിക്കുവാന്‍ തുടങ്ങി. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച്‌ ഐക്യരാഷ്‌ട്രസഭ 2009-ല്‍ സംഘടിപ്പിച്ച അന്താരാഷ്‌ട്ര ഉച്ചകോടിക്ക്‌ വേദിയായത്‌ കോപ്പന്‍ഹേഗനിലെ ബെല്ലാ സെന്റര്‍ ആയിരുന്നു. കോപ്പന്‍ഹേഗന്‍ ഉച്ചകോടി എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.

1658-60 കാലത്ത്‌ കോപ്പന്‍ഹേഗന്‍ സ്വീഡന്റെ അധീനതയിലായിരുന്നു. 1661-ല്‍ ചാള്‍സ്‌ പത്താമന്‍ കോപ്പന്‍ഹേഗന്റെ ഭരണച്ചുമതല തിരഞ്ഞെടുക്കപ്പെട്ട നഗരസഭയെ ഏല്‌പിച്ച്‌ അവരുടെ സ്വയംഭരണാവകാശം അംഗീകരിച്ചു. 1807-ല്‍ ബ്രിട്ടീഷ്‌പട നഗരത്തെ ആക്രമിച്ചെങ്കിലും ശക്തിയായ തിരിച്ചടിയില്‍ പരാജിതരായി അവര്‍ക്കു മടങ്ങേണ്ടിവന്നു. 1940-45 കാലയളവില്‍ കോപ്പന്‍ഹേഗന്‍ ജര്‍മനിയുടെ അധീനതയിലായിരുന്നു.

കളിമണ്‍ പാത്രങ്ങള്‍, വെള്ളിസാധനങ്ങള്‍, വെണ്ണ, പാല്‍ക്കട്ടി, മാട്ടിറച്ചി, കമ്പിളി, തുകല്‍, ധാന്യങ്ങള്‍ എന്നിവയാണ്‌ പ്രധാന കയറ്റുമതിയിനങ്ങള്‍. 1960-കളുടെ ആരംഭത്തോടെയുണ്ടായ വ്യവസായവത്‌കരണം ഉന്നത-ഗുണമേന്മയുള്ള കാര്‍ഷികോത്‌പാദനങ്ങളുടെ പരമ്പരാഗത കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. കോപ്പന്‍ഹേഗന്‍ യൂറോപ്പുമായി റെയില്‍ മൂലവും ജലമാര്‍ഗവും ബന്ധിതമാണ്‌. പല ദേശാന്തര വിമാനക്കമ്പനികളും ഇവിടെ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഡെന്മാര്‍ക്കിനെയും സ്വീഡനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന രാജ്യാന്തര പാലമായ ഒറീസണ്ടിന്റെ പൂര്‍ത്തീകരണത്തോടെ (2000) യൂറോപ്പിലെ പ്രധാനപ്പെട്ട റെയില്‍/ജല ഗതാഗതമേഖലകളിലൊന്നായി ഇവിടം മാറി.

സുപ്രസിദ്ധ നാടകരചയിതാവായ ലുദ്‌വിഗ്‌ ഹോള്‍ബര്‍ഗ്‌, യക്ഷിക്കഥകളുടെ കര്‍ത്താവായ ഹന്‍സ്‌ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്‍, ശില്‌പിയായ ബെര്‍ത്തേല്‍ തോല്‍വാള്‍ഡ്‌സന്‍, പ്രസിദ്ധ ഭൗതികശാസ്‌ത്രജ്ഞനായ ക്രിസ്റ്റ്യന്‍ ഒയാര്‍സ്റ്റെഡ്‌, നോബല്‍ സമ്മാനിതരായ ഹന്‍സ്‌ ക്രിസ്റ്റ്യന്‍ ക്രോഗ്‌, നീല്‍സ്‌ ബോര്‍ എന്നിവരുടെ ജന്മദേശമാണിത്‌.

(എന്‍.ജെ.കെ. നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍