This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോടതികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കോടതികള്‍

Courts

വ്യക്തികള്‍ തമ്മിലോ, വ്യക്തിയും രാഷ്‌ട്രവും തമ്മിലോ, സംഘടനകള്‍ തമ്മിലോ, ന്യായാധികാരസ്ഥര്‍ തമ്മിലോ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ അധികാരമുള്ള നീതിന്യായസ്ഥാപനങ്ങള്‍. രാജഭരണം നിലവിലിരുന്ന കാലഘട്ടങ്ങളില്‍ രാജാവോ രാജാവ്‌ നിയോഗിക്കുന്ന ഒരുകൂട്ടം ആളുകളോ ആണ്‌ കോടതിയായി പ്രവര്‍ത്തിച്ചിരുന്നത്‌. നിയമവാഴ്‌ച നിലവില്‍ വന്ന രാജ്യങ്ങളില്‍ നിയമനിര്‍മാണവിഭാഗം, ഭരണനിര്‍വഹണ വിഭാഗം, നീതിന്യായവിഭാഗം എന്നിങ്ങനെ അധികാരവിഭജനം പ്രാവര്‍ത്തികമായതോടെ കോടതികള്‍ വ്യവസ്ഥാപിതങ്ങളായിത്തീര്‍ന്നു.

നിയമനീതിനിര്‍വഹണമാണ്‌ കോടതികളുടെ പ്രധാനലക്ഷ്യം. സ്വതന്ത്രവും നിഷ്‌പക്ഷവുമായ നീതിന്യായ സ്ഥാപനങ്ങള്‍ രാഷ്‌ട്രങ്ങളില്‍ ഉണ്ടായിരിക്കുക എന്നുള്ളതാണ്‌ നിയമവാഴ്‌ചയുടെ സുപ്രധാന ഘടകം. നീതി നടത്തിപ്പിനുള്ള കോടതികളുടെ ഉപാധിയാണ്‌ നിയമം.

നിയമവും കോടതികളും

രാജ്യത്ത്‌ ക്രമസമാധാനം പരിപാലിക്കുന്നതിനും ജനങ്ങളുടെ ജീവനും വസ്‌തുവകകള്‍ക്കും സംരക്ഷണം നല്‍കുന്നതിനുംവേണ്ടി ഭരണകൂടം അംഗീകരിക്കുന്നതും നടപ്പിലാക്കുന്നതുമായ വ്യവസ്ഥകളാണ്‌ നിയമങ്ങള്‍. കോടതികള്‍ അംഗീകരിക്കാത്ത നിയമ-ചട്ടങ്ങള്‍ക്ക്‌ നിയമപ്രാബല്യമുണ്ടായിരിക്കുകയില്ല. ഭരണവ്യവസ്ഥയില്‍ വൈവിധ്യമുണ്ടെങ്കിലും എല്ലാ രാജ്യങ്ങളിലും കോടതിയുടെ അടിസ്ഥാനധര്‍മങ്ങള്‍ക്കു വ്യത്യാസമില്ല. കോടതികള്‍ മുമ്പാകെ തീരുമാനത്തിനുവരുന്ന തര്‍ക്കവിഷയങ്ങള്‍ സാധാരണയായി സിവില്‍, ക്രിമിനല്‍ എന്നീ രണ്ടു വിധത്തിലുള്ളവയാണ്‌. എല്ലാ സിവില്‍, ക്രിമിനല്‍ കേസ്സുകളിലും വസ്‌തുനിഷ്‌ഠമായും നിയമപരമായും തീരുമാനങ്ങള്‍ എടുക്കേണ്ടത്‌ നിര്‍ദിഷ്‌ട കോടതികളിലെ ന്യായാധിപന്മാരാണ്‌. കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ കുറ്റവും നിര്‍ദോഷത്വവും പരിശോധിച്ച്‌ കുറ്റക്കാരനാണെങ്കില്‍ ശിക്ഷ ചുമത്തുകയും വ്യക്തികള്‍ തമ്മിലുള്ള സിവില്‍ തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരം കാണുകയുമാണ്‌ കോടതിയുടെ അടിസ്ഥാനധര്‍മം. ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനായി കോടതി, നിയമനിര്‍മാണവകുപ്പും ഭരണനിര്‍വഹണ വകുപ്പുമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

കോടതിയുടെ പ്രവര്‍ത്തനത്തിനു നിയമങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതു നിയമനിര്‍മാണ വിഭാഗമാണ്‌. നിയമനടത്തിപ്പിന്‌ പ്രാബല്യം നല്‌കുന്നതില്‍ ഭരണനിര്‍വഹണവിഭാഗത്തിന്റെ ചുമതലയും നിര്‍ണായകമാണ്‌. കുറ്റം ചെയ്‌തുവെന്നു സംശയിക്കപ്പെടുന്ന ആളിനെ പൊലിസ്‌ അറസ്റ്റുചെയ്‌തു കോടതിയിലെത്തിക്കുന്നു. അയാള്‍ കുറ്റക്കാരനെന്നു തെളിഞ്ഞ്‌ തടവുശിക്ഷയ്‌ക്കു വിധിക്കപ്പെട്ടാല്‍ അയാളെ ജയിലിലടയ്‌ക്കാന്‍ ഭരണനിര്‍വഹണ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. സിവില്‍ നീതിന്യായ നിര്‍വഹണത്തില്‍ (കേസില്‍ ഗവണ്‍മെന്റ്‌ ഒരു കക്ഷിയല്ലെങ്കില്‍) ഭരണനിര്‍വഹണത്തിന്‌ പങ്കില്ല. എന്നാല്‍ വിധി നടപ്പാക്കുന്ന ചുമതല ഭരണനിര്‍വഹണ വിഭാഗത്തിനാണ്‌. വിധിപ്രകാരമുള്ള നഷ്‌ടപരിഹാരം സ്വമേധയാ കൊടുക്കാന്‍ പ്രതി തയ്യാറാകുന്നില്ലെങ്കില്‍ അയാളുടെ സ്വത്തു കണ്ടുകെട്ടി അവ വിറ്റു വാദിക്കു നഷ്‌ടപരിഹാരം കൊടുക്കേണ്ട ചുമതല ഭരണനിര്‍വഹണവിഭാഗത്തിലെ ഉദ്യോഗസ്ഥന്മാര്‍ക്കാണ്‌. സിവില്‍, ക്രിമിനല്‍ കോടതികളുടെ ഘടനയും അധികാരവും നിര്‍വഹണവും അതാതുസ്ഥലങ്ങളിലെ നിയമവാഴ്‌ച സംഹിതകള്‍, നടപടി ക്രമനിയമങ്ങള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും.

കൂടാതെ, കോടതികളില്‍ വിസ്‌തരിക്കേണ്ട കേസുകളുടെ തെളിവെടുപ്പിന്‌ തെളിവ്‌ നിയമം, കോടതിനിര്‍വഹണചട്ടങ്ങള്‍, കോടതിച്ചെലവ്‌ നിയമങ്ങള്‍, കൂട്ടുവില നിയമങ്ങള്‍, അര്‍ധനീതിന്യായസ്ഥാപന നിയമങ്ങള്‍, ബദല്‍ തര്‍ക്കപരിഹാരസംവിധാനങ്ങള്‍ തുടങ്ങിയവയും നിലവിലുണ്ട്‌.

കോടതിയുടെ ഘടന, നടപടിക്രമം, ഭരണം എന്നിവ വിവിധ രാഷ്‌ട്രങ്ങളില്‍ വിവിധ രീതിയിലാണ്‌.

കോമണ്‍ ലോ രാഷ്‌ട്രങ്ങള്‍

യൂറോപ്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നിന്നു വ്യത്യസ്‌തമായ ഒരു നീതിന്യായ സമ്പ്രദായമാണ്‌ കോമണ്‍ ലോ രാഷ്‌ട്രങ്ങള്‍ക്കുള്ളത്‌. ബ്രിട്ടനില്‍ വികാസം പ്രാപിച്ച നിയമസംഹിതയും കോടതിയുടെ നടപടിക്രമങ്ങളും തങ്ങളുടെ അധിനിവേശ പ്രദേശങ്ങളില്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കി. ബ്രിട്ടനില്‍ നിന്നു സ്വാതന്ത്യ്രം നേടിയ രാജ്യങ്ങളില്‍പ്പോലും ബ്രിട്ടീഷ്‌ വ്യവസ്ഥയോടു സാദൃശ്യമുള്ള നീതിന്യായ വ്യവസ്ഥ തുടര്‍ന്നുവന്നു. യു.എസ്‌., കാനഡ, ആസ്റ്റ്രേലിയ എന്നീ രാഷ്‌ട്രങ്ങള്‍ ബ്രിട്ടന്റെ അധീനതയില്‍ നിന്നു സ്വാതന്ത്യ്രം നേടിയെന്നിലും കോമണ്‍വെല്‍ത്തില്‍ തുടരുന്ന ഇന്ത്യ പോലുള്ള ചില രാജ്യങ്ങള്‍ പിന്‍തുടരുന്നത്‌ ആഗ്ലോ സാക്‌സണ്‍ നിയമവ്യവസ്ഥയാണ്‌.

ഇംഗ്ലണ്ട്‌

ആംഗ്ലോ സാക്‌സണ്‍ കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ ഇന്നത്തെപ്പോലെ കോടതികള്‍ ഉണ്ടായിരുന്നില്ല. നിയമനിര്‍മാണ-ഭരണനിര്‍വഹണ-നീതിനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ വേര്‍തിരിക്കാനാവാത്തവിധം കൂടിക്കലര്‍ന്നിരുന്നു. എല്ലാ ഗവണ്‍മെന്റ്‌ അധികാരങ്ങളും ഫ്യൂഡല്‍പ്രഭുക്കന്മാരില്‍ നിക്ഷിപ്‌തമായിരുന്നു. നോര്‍മന്‍ അധീനതയ്‌ക്കുശേഷമാണ്‌ നീതിനിര്‍വഹണം വ്യവസ്ഥാപിതമായതും നീതിന്യായനിര്‍വഹണത്തിനു രാജാവിന്റെ ഉപദേശികളായി രാജാവിന്റെ കോടതി (King's Court-Curia Regis) സ്ഥാപിതമായതും. രാജാവ്‌ തന്നില്‍ നിക്ഷിപ്‌തമായിട്ടുള്ള നീതിനിര്‍വഹണാധികാരങ്ങള്‍ കോടതിയിലെ അംഗങ്ങള്‍ക്കു കൈമാറ്റം ചെയ്യുകയായിരുന്നു പതിവ്‌.

നിയമസമാധാനപാലകര്‍ (ജസ്റ്റിസ്‌ ഒഫ്‌ പീസ്‌)

19-ാം ശതകത്തിന്റെ മധ്യംവരെ അധികാരപരിധിയുടെ കാര്യത്തില്‍ ഒരു അന്തിമതീരുമാനം എടുക്കാന്‍ പ്രയാസമുണ്ടാക്കുന്ന തരത്തില്‍ നിരവധി കോടതികളുണ്ടായിരുന്നു. അതിനുശേഷം സ്ഥിതി മെച്ചപ്പെട്ടു. കോടതികളുടെ എണ്ണം, നടപടിക്രമം എന്നിവയില്‍ വ്യവസ്ഥകളുണ്ടായതോടെ നീതിന്യായ നിര്‍വഹണവും എളുപ്പമായി.

ഇംഗ്ലണ്ടിലെ കൗണ്ടി കോടതി സമുച്ചയം

ഇംഗ്ലണ്ടില്‍ നീതിനിര്‍വഹണത്തിന്റെ ചുമതല നിക്ഷിപ്‌തമായിരുന്നത്‌ മജിസ്‌ട്രേറ്റുമാര്‍ എന്നറിയപ്പെടുന്ന "ജസ്റ്റിസ്‌ ഒഫ്‌ പീസി'ലാണ്‌. ഏറ്റവും ഉയര്‍ന്ന നീതിന്യായ ഉദ്യോഗസ്ഥനായ ലോഡ്‌ ചാന്‍സലറുടെ ഉപദേശമനുസരിച്ച്‌ രാജാവാണ്‌ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിരുന്നത്‌. മജിസ്‌ട്രേറ്റുമാരില്‍ മൂന്നിലൊരുഭാഗം സ്‌ത്രീകളായിരുന്നു. പ്രാദേശിക ഉപദേശകസമിതികളുടെ സഹായത്തോടെയാണ്‌ ഇവരെ നിയമിച്ചിരുന്നത്‌. പാര്‍ട്ട്‌ടൈം ജോലിക്കാരായിരുന്ന ഈ മജിസ്‌ട്രേറ്റുമാര്‍ക്ക്‌ പ്രതിഫലം കൊടുത്തിരുന്നില്ല. എന്നിലും ഉദ്യോഗത്തിന്റെ പദവി കണക്കിലെടുത്ത്‌ ധാരാളം ആളുകള്‍ ഈ ജോലി സ്വീകരിച്ചിരുന്നു. ക്രിമിനല്‍ കുറ്റങ്ങള്‍ വിചാരണചെയ്‌തു കല്‌പിക്കുകയായിരുന്നു ഈ കോടതിയുടെ ചുമതല. ഉയര്‍ന്ന കോടതികളില്‍ തീര്‍പ്പു കല്‌പിക്കേണ്ട കേസുകളുടെ പ്രാഥമിക വിചാരണ നടത്തുന്ന വേദിയും മജിസ്‌ട്രേറ്റുകോടതിയായിരുന്നു. ഇംഗ്ലണ്ടിലെ ക്രിമിനല്‍ കേസുകളില്‍ ഏതാണ്ട്‌ 97 ശതമാനവും വിചാരണ ചെയ്യപ്പെട്ടിരുന്നത്‌ ഈ കോടതികളിലാണ്‌. മൂന്നു മുതല്‍ അഞ്ചുവരെ മജിസ്‌ട്രേറ്റുമാര്‍ ഒന്നിച്ചാണ്‌ കേസുകള്‍ കേട്ടിരുന്നത്‌. പ്രതി കുറ്റം സമ്മതിക്കുന്നില്ലെങ്കില്‍ സാക്ഷികളെ വിസ്‌തരിച്ചും മറ്റും കേസിനു തീര്‍പ്പു കല്‍പ്പിക്കുമായിരുന്നു. എല്ലാ തെളിവുകളും പരിശോധിച്ചശേഷം നിയമവും വസ്‌തുതകളും കണക്കിലെടുത്ത്‌ മജിസ്‌ട്രേറ്റുമാര്‍ വിധി പ്രസ്‌താവിക്കുന്നു.

സിവില്‍ ലോ പ്രാബല്യത്തിലുള്ള രാഷ്‌ട്രങ്ങളില്‍നിന്ന്‌ വിഭിന്നമായിരുന്നു മജിസ്‌ട്രേറ്റ്‌ കോടതികളിലെ വിചാരണ. സിവില്‍ ലോ കോടതികളില്‍ ഒരു കേസിന്റെ വിചാരണയ്‌ക്കിടയ്‌ക്കു വലിയ ഇടവേളകള്‍ അനുവദിക്കാറുണ്ട്‌. എന്നാല്‍ മജിസ്‌ട്രേറ്റു കോടതികളില്‍ വിചാരണ ഒരുമിച്ചു തീര്‍ക്കുകയാണു ചെയ്യുക. ലണ്ടനിലും ചില നഗരങ്ങളിലും സ്റ്റൈപ്പന്‍ഡറി മജിസ്‌ട്രേറ്റുമാരുണ്ടായിരുന്നു. സാധാരണ മജിസ്‌ട്രേറ്റുമാര്‍ക്കുള്ള അധികാരങ്ങള്‍ തന്നെയാണ്‌ ഇവര്‍ക്കും. ഇവര്‍ പാനലുകളായല്ല കേസുകള്‍ കേള്‍ക്കുന്നത്‌ എന്നതാണ്‌ പ്രധാന വ്യത്യാസം.

ആറു മാസംവരെയുള്ള തടവുശിക്ഷയാണ്‌ മജിസ്‌ട്രേറ്റുകോടതി വിധിച്ചിരുന്നത്‌. ഇതില്‍ കൂടുതല്‍ ശിക്ഷാര്‍ഹമായ ഗൗരവമുള്ള കുറ്റങ്ങളുടെ വിചാരണ നടത്തുന്നത്‌ ക്വാര്‍ട്ടര്‍ സെഷന്‍സ്‌ കോടതികളാണ്‌. ഒരു വര്‍ഷം നാലു പ്രാവശ്യം മാത്രം സമ്മേളിച്ചിരുന്നതുകൊണ്ടാണ്‌ ഇവയ്‌ക്കു ക്വാര്‍ട്ടര്‍ സെഷന്‍സ്‌ കോടതിയെന്നു പറയുന്നത്‌. ഇപ്പോള്‍ ഈ കോടതികള്‍ തുടര്‍ച്ചയായി കേസുകള്‍ കേള്‍ക്കുന്നുണ്ട്‌. നിയമ പരിജ്ഞാനത്തില്‍ പ്രാവീണ്യമുള്ളവരെ ഇതില്‍ ജഡ്‌ജിമാരായി നിയമിക്കുന്നു. പാര്‍ട്ട്‌ടൈം ഉദ്യോഗസ്ഥരാണ്‌ ഇവരില്‍ ഒരു വിഭാഗം. ഒരു കൂട്ടര്‍ക്ക്‌ ചെറിയ പ്രതിഫലവും ലഭിച്ചിരുന്നു. ബറോ (നഗരപ്രദേശം)കളിലെ ജഡ്‌ജിമാര്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെടുന്ന ബാരിസ്റ്റര്‍മാരായിരിക്കും. റിക്കോര്‍ഡര്‍ എന്നു പേരുള്ള ഈ ജഡ്‌ജി ഒറ്റയ്‌ക്കോ മജിസ്‌ട്രേറ്റുമാരുടെ സഹായത്തോടെയോ കേസുകള്‍ കേള്‍ക്കുന്നു. ചിലപ്പോള്‍ ജൂറികളുടെ സഹായവും സ്വീകരിക്കാറുണ്ട്‌. മറ്റു സ്ഥലങ്ങളില്‍ (കൗണ്ടി) ക്വാര്‍ട്ടര്‍ സെഷന്‍സ്‌ കോടതിയിലെ ജഡ്‌ജിമാരെ ചെയര്‍മാന്‍ എന്നു പറയുന്നു. അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ബാരിസ്റ്ററോ മറ്റു കോടതികളിലെ ജഡ്‌ജിമാരോ ആയിരിക്കും ചെയര്‍മാന്‍. സമീപപ്രദേശത്തുള്ള മൂന്നു മുതല്‍ എട്ടുവരെ മജിസ്‌ട്രേറ്റുമാരടങ്ങിയ ബഞ്ചിന്റെ അധ്യക്ഷന്‍ ഈ ചെയര്‍മാന്‍ ആയിരിക്കും. മജിസ്‌ട്രേറ്റു കോടതി പ്രാഥമിക വിചാരണ നടത്തി സമര്‍പ്പിക്കുന്ന കേസുകളും മജിസ്‌ട്രേറ്റു കോടതിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലുകളുമാണ്‌ ഈ കോടതികള്‍ കൈകാര്യം ചെയ്‌തിരുന്നത്‌.

കൗണ്ടി കോടതികള്‍ (County Courts)

ചെറിയ തോതിലുള്ള സിവില്‍ വ്യവഹാരങ്ങള്‍ക്കു തീര്‍പ്പു കല്‌പിക്കുന്നത്‌ ഇംഗ്ലണ്ടില്‍ എല്ലായിടത്തുമുള്ള കൗണ്ടി കോടതികളാണ്‌. ഇവയ്‌ക്ക്‌ പ്രത്യേകം ജഡ്‌ജിമാരില്ല എന്നതാണ്‌ ഇതിന്റെ സവിശേഷത. വന്‍ നഗരങ്ങളില്‍ കോടതി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. മറ്റു സ്ഥലങ്ങളില്‍ ആവശ്യത്തിനനുസരിച്ചു സര്‍ക്യൂട്ട്‌ കോടതികളായിട്ടാണ്‌ പ്രവര്‍ത്തിക്കുക. ലോഡ്‌ ചാന്‍സലറുടെ ഉപദേശമനുസരിച്ച്‌ ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ള ബാരിസ്റ്റര്‍മാരെയാണ്‌ കൗണ്ടി കോടതികളില്‍ ജഡ്‌ജിമാരായി നിയമിക്കുന്നത്‌. മൂല്യമുള്ള അഥവാ വ്യവഹാര വസ്‌തുവുള്ള കേസുകള്‍, അര ദിവസത്തില്‍ കൂടാത്ത വിചാരണ മാത്രമുള്ള വിവാഹമോചന കേസുകള്‍ എന്നിവ ഈ കോടതിയുടെ പരിധിയില്‍ വരുന്നു.

ഹൈക്കോടതി

മജിസ്‌ട്രേറ്റു കോടതി, ക്വാര്‍ട്ടര്‍ സെഷന്‍സ്‌ കോടതി, കൗണ്ടി കോടതി എന്നിവയുടെ അധികാരപരിധിക്കുപുറത്തുള്ള കേസുകള്‍ വിചാരണചെയ്യുന്നത്‌ ഹൈക്കോടതിയാണ്‌. മൊത്തം ക്രിമിനല്‍ കേസുകളില്‍ ഒരു ശതമാനത്തോളം ഹൈക്കോടതിയില്‍ എത്തുന്നു. വന്‍തുക വ്യവഹാരഹേതുവായുള്ള കേസുകളും കൂടുതല്‍ സമയം വിചാരണ ആവശ്യമാകുന്ന വിവാഹമോചനക്കേസുകളും ഹൈക്കോടതിയുടെ അധികാരപരിധിയില്‍പ്പെട്ടതാണ്‌. നിയമപാണ്ഡിത്യവും പ്രശസ്‌തിയും പത്തുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തനപരിചയവുമുള്ള ബാരിസ്റ്റര്‍മാരെയാണ്‌ ഹൈക്കോടതി ജഡ്‌ജിമാരാക്കുന്നത്‌. 75 വയസ്സുവരെ ഇവര്‍ക്ക്‌ ഉദ്യോഗത്തില്‍ തുടരാം. ലണ്ടനാണ്‌ ഈ കോടതിയുടെ ആസ്ഥാനമെന്നിലും സര്‍ക്യൂട്ട്‌ കോടതികളും സമ്മേളിക്കാറുണ്ട്‌. സര്‍ക്യൂട്ട്‌ കോടതികള്‍ക്ക്‌ "അസൈസസ്‌' എന്നാണ്‌ പറയുന്നത്‌. കീഴ്‌ക്കോടതികളിലെ വിചാരണരീതി തന്നെയാണ്‌ ഹൈക്കോടതിയിലും. ഇതിനുപുറമേ ഹൈക്കോടതിയില്‍ ക്രിമിനല്‍ കേസുകള്‍ക്ക്‌ ജൂറിയുമുണ്ടായിരിക്കും. ഹൈക്കോടതിവരെയുള്ള കോടതികള്‍ വിചാരണക്കോടതികളാണ്‌.

അപ്പീല്‍ക്കോടതി (കോര്‍ട്ട്‌ ഒഫ്‌ അപ്പീല്‍)

വിചാരണക്കോടതികള്‍ക്കു മുകളിലാണ്‌ കോര്‍ട്ട്‌ ഒഫ്‌ അപ്പീല്‍. നിശ്ചിത എണ്ണം ജഡ്‌ജിമാര്‍ ഉള്‍ക്കൊള്ളുന്ന ഈ കോടതി കീഴ്‌ക്കോടതിയുടെ വിധിന്യായങ്ങള്‍ പുനഃപരിശോധിച്ച്‌ തെറ്റുണ്ടെങ്കില്‍ തിരുത്തുന്നു. കീഴ്‌ക്കോടതിയിലെ വിചാരണ സംബന്ധിച്ച രേഖകള്‍ സമഗ്രമായി പരിശോധിക്കുകയാണ്‌ കോര്‍ട്ട്‌ ഒഫ്‌ അപ്പീല്‍ ചെയ്യുന്നത്‌. ഈ കോടതി പുതിയതായി തെളിവെടുക്കുകയോ സാക്ഷികളെ വിസ്‌തരിക്കുകയോ ചെയ്യാറില്ല. ക്രിമിനല്‍ കേസുകളില്‍ കീഴ്‌ക്കോടതി പ്രതിയെ വെറുതെ വിട്ടതിനെതിരായി ഗവണ്‍മെന്റിന്‌ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കാനാവില്ല. കീഴ്‌ക്കോടതി ശിക്ഷിച്ചുവെങ്കില്‍ പ്രതിക്ക്‌ കോര്‍ട്ട്‌ ഒഫ്‌ അപ്പീലിന്റെ അനുമതിയോടെ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കാം; സിവില്‍ കേസുകളില്‍ രണ്ടു കക്ഷികള്‍ക്കും അപ്പീല്‍ ബോധിപ്പിക്കാം. ക്രിമിനല്‍ കേസുകളില്‍ കീഴ്‌ക്കോടതിവിധി സ്ഥിരപ്പെടുത്തുകയോ (ചിലപ്പോള്‍ ശിക്ഷയില്‍ കുറവു വരുത്താറുണ്ട്‌) അസ്ഥിരപ്പെടുത്തുകയോ ചെയ്യാറുണ്ട്‌. സിവില്‍ കേസുകളില്‍ കീഴ്‌ക്കോടതിവിധി സ്ഥിരപ്പെടുത്തുകയോ പരിഷ്‌കരിക്കുകയോ അസ്ഥിരപ്പെടുത്തുകയോ പുതിയ വിചാരണയ്‌ക്കു തീരുമാനിക്കുകയോ ചെയ്യാം. കോര്‍ട്ട്‌ ഒഫ്‌ അപ്പീലിന്റെ തീരുമാനങ്ങള്‍ ഭാവിയിലുണ്ടാകുന്ന കേസുകളുടെ തീര്‍പ്പിനാവശ്യമായ കീഴ്‌വഴക്കങ്ങളാണ്‌.

പ്രഭുസഭ (ഹൗസ്‌ ഒഫ്‌ ലോഡ്‌സ്‌)

ഇംഗ്ലീഷ്‌ നീതിന്യായവ്യവസ്ഥയുടെ പരമോന്നത സ്ഥാനമാണ്‌ പ്രഭുസഭ അഥവാ ഹൗസ്‌ ഒഫ്‌ ലോഡ്‌സ്‌. കോര്‍ട്ട്‌ ഒഫ്‌ അപ്പീലിന്റെ പ്രവര്‍ത്തനങ്ങളോട്‌ ഇതിന്‌ സാദൃശ്യമുണ്ട്‌. തത്ത്വത്തില്‍ ഇംഗ്ലീഷ്‌ പാര്‍ലമെന്റിലെ ഉപരിസഭയായ പ്രഭുസഭയാണിത്‌. എന്നാല്‍ പ്രയോഗത്തില്‍ നിയമ വിദഗ്‌ധരായ ജഡ്‌ജിമാരുടെ ഒരു സംഘമാണ്‌. രാജാവിന്റെ കോടതിയായ ക്യൂറിയാ റെജിസിനെ അനുസ്‌മരിപ്പിക്കുന്ന ഈ പ്രഭുസഭയുടെ തലവന്‍ ലോഡ്‌ ചാന്‍സലര്‍ ആണ്‌. എന്നാല്‍ ഇദ്ദേഹം നീതിന്യായ നിര്‍വഹണത്തില്‍ ഏര്‍പ്പെടാറില്ല. നീതിന്യായ നിര്‍വഹണത്തിന്റെ ഭരണച്ചുമതല നിര്‍വഹിക്കുക, ഹൗസ്‌ ഒഫ്‌ ലോഡ്‌സിന്റെ നിയമനിര്‍മാണ പ്രവര്‍ത്തനത്തില്‍ സ്‌പീക്കറായിരിക്കുക, പ്രധാനമന്തിയുടെ കാബിനറ്റില്‍ അംഗമായിരിക്കുക എന്നീ കര്‍ത്തവ്യങ്ങളാണ്‌ ഇദ്ദേഹം അനുഷ്‌ഠിക്കുന്നത്‌. ലോഡ്‌ ചാന്‍സലറാണ്‌ ലോ ലോഡ്‌സ്‌. മൂന്നുമുതല്‍ അഞ്ചുവരെ അംഗങ്ങളുള്ള പാനലായാണ്‌ അപ്പീല്‍ കേസുകള്‍ കേള്‍ക്കുന്നത്‌; പാനല്‍ നിശ്ചയിക്കുന്നത്‌ ലോഡ്‌ ചാന്‍സലറും. കോര്‍ട്ട്‌ ഒഫ്‌ അപ്പീലിന്റെയോ ലോ ലോഡ്‌സിന്റെയോ അനുമതിയോടുകൂടിയ അപ്പീലുകള്‍ മാത്രമേ ഹൗസ്‌ ഒഫ്‌ ലോഡ്‌സിന്റെ തീരുമാനങ്ങള്‍ക്കു വരാറുള്ളൂ. കോര്‍ട്ട്‌ ഒഫ്‌ അപ്പീലിന്റെ മാതൃകയില്‍ തന്നെയാണ്‌ ഹൗസ്‌ ഒഫ്‌ ലോഡ്‌സും കേസിന്‌ തീര്‍പ്പു കല്‌പിക്കുന്നത്‌. കോര്‍ട്ട്‌ ഒഫ്‌ അപ്പീലില്‍ വാദം പൂര്‍ത്തിയായാലുടന്‍ ജഡ്‌ജിമാര്‍ തമ്മില്‍ ഒരു ചര്‍ച്ചയ്‌ക്കുശേഷം പെട്ടെന്നു വിധി പ്രസ്‌താവിക്കുന്നു. അതേ സമയം, ഹൗസ്‌ ഒഫ്‌ ലോഡ്‌സില്‍ വാദം കേട്ടശേഷം വിധി മറ്റൊരവസരത്തിലേക്കു മാറ്റിവയ്‌ക്കും. തുടര്‍ന്ന്‌ വിധി എഴുതി തയ്യാറാക്കുകയും പ്രസ്‌താവിക്കുകയും ചെയ്യുന്നു.

പ്രിവി കൗണ്‍സില്‍

ഇംഗ്ലണ്ടിലെ മറ്റൊരു അപ്പീല്‍ കോടതിയാണ്‌ പ്രിവി കൗണ്‍സില്‍. ഹൗസ്‌ ഒഫ്‌ ലോഡ്‌സിലെ ജഡ്‌ജിമാര്‍ തന്നെയാണു പ്രിവി കൗണ്‍സിലിലും അംഗങ്ങളായി നിയോഗിക്കപ്പെടുക. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ നിന്നുള്ള അപ്പീലുകള്‍ കേള്‍ക്കുന്ന സമിതിയാണ്‌ പ്രിവി കൗണ്‍സില്‍. 1900-ത്തിനുശേഷം ഇതിലേക്കുള്ള അപ്പീലുകള്‍ കുറഞ്ഞിട്ടുണ്ട്‌. ഇന്ത്യ, പാകിസ്‌താന്‍ എന്നീ രാജ്യങ്ങള്‍ പ്രിവി കൗണ്‍സിലിലേക്കു അപ്പീല്‍ സമര്‍പ്പിക്കുന്നതിന്‌ അനുവാദം കൊടുക്കുന്ന വ്യവസ്ഥ സ്വാതന്ത്യ്രാനന്തരം പിന്‍വലിച്ചു. അവസാനമായി അപ്പീല്‍ കേട്ടത്‌ 1959-ല്‍ കാനഡയില്‍നിന്നുള്ള കേസ്സിലാണ്‌.

യു.എസ്‌

യു.എസ്സിലെ സ്റ്റേറ്റുകള്‍ വിവിധരീതിയിലാണ്‌ നിയമവ്യവസ്ഥ തയ്യാറാക്കിയിട്ടുള്ളത്‌. 16-ാം ശതകത്തിന്റെ ആദ്യകാലങ്ങളില്‍ ഫെഡറേഷനു രൂപം നല്‍കിയപ്പോള്‍ നീതിന്യായം സ്റ്റേറ്റ്‌ വിഷയമാക്കുകയുണ്ടായി. ഇതിന്റെ ഫലമായി യു.എസ്സില്‍ 51 വ്യത്യസ്‌ത നീതിന്യായ സമ്പ്രദായങ്ങളുണ്ടായി. ഫെഡറല്‍ ഗവണ്‍മെന്റിന്‌ ഒന്നും 50 സ്റ്റേറ്റുകള്‍ക്ക്‌ ഓരോന്നു വീതവും. ഒന്നിനു മറ്റൊന്നിനോടു സാദൃശ്യമുണ്ടെന്നിലും വ്യത്യാസവുമുണ്ട്‌.

യു.എസ്സിലെ നീതിന്യായ പ്രവര്‍ത്തനങ്ങളുടെ സിംഹഭാഗവും സ്റ്റേറ്റ്‌ കോടതികളിലാണ്‌ നടക്കുന്നത്‌. ഫെഡറല്‍ കോടതിയില്‍ എത്തുന്ന വിഷയങ്ങള്‍ വിരളമാണ്‌. ഫെഡറല്‍ നിയമം സംബന്ധിച്ച കേസുകള്‍, വിവിധ സ്റ്റേറ്റുകളിലെ പൗരന്മാര്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ എന്നിവ മാത്രമേ ഫെഡറല്‍ കോടതിയിലെത്താറുള്ളൂ. ഫെഡറല്‍ നിയമം ആവശ്യമായ വിഷയങ്ങള്‍ ഭരണഘടനയില്‍ എടുത്തുപറഞ്ഞിട്ടുള്ളതുകൊണ്ട്‌ (ഉദാ. സംസ്ഥാനാന്തര വാണിജ്യം, വിദേശബന്ധങ്ങള്‍, തപാല്‍, ചുന്നം, നാണ്യവ്യവസ്ഥ തുടങ്ങിയവ) അവയുടെ ലംഘനത്താലുണ്ടാവുന്ന സിവില്‍, ക്രിമിനല്‍ ബാധ്യതയ്‌ക്കു മാത്രമേ കോണ്‍ഗ്രസ്സിനു നിയമനിര്‍മാണം നടത്താനാവൂ. ഇതു സംബന്ധിച്ച ക്രിമിനല്‍ കേസുകള്‍ ഫെഡറല്‍ കോടതിതന്നെ വിചാരണ ചെയ്യും. സിവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു സ്റ്റേറ്റ്‌ കോടതികള്‍ക്കും അധികാരമുണ്ട്‌. രാജ്യത്തൊട്ടാകെ പ്രാബല്യത്തില്‍ വരത്തക്കവണ്ണം കുറ്റകൃത്യങ്ങളെ നിര്‍വചിക്കാനോ ടോര്‍ട്ട്‌, ക്രിമിനല്‍-സിവില്‍ തെറ്റുകള്‍, വിവാഹബന്ധം വേര്‍പെടുത്തല്‍, നഷ്‌ടോത്തരവാദിത്വം, കരാര്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ പാസാക്കാനോ കോണ്‍ഗ്രസ്സിന്‌ അധികാരമില്ലാത്തതു കൊണ്ടു ഫെഡറല്‍ കോടതിയുടെ അധികാരപരിധി പരിമിതമാണ്‌. സ്റ്റേറ്റ്‌ വിഷയങ്ങള്‍ സംബന്ധിച്ച നിയമം പാസാക്കാനുള്ള അധികാരം സ്റ്റേറ്റുകള്‍ക്കായതുകൊണ്ട്‌ സ്റ്റേറ്റ്‌ നിയമലംഘനം സംബന്ധിച്ച ക്രിമിനല്‍ കേസുകള്‍ സ്റ്റേറ്റ്‌ കോടതിയില്‍ തീരുമാനിക്കപ്പെടുന്നു. സിവില്‍ കേസുകളില്‍ സംഭവം നടന്ന സ്റ്റേറ്റിലെ കോടതിക്കോ ഫെഡറല്‍ കോടതിയുടെ അധികാരപരിധിയില്‍പ്പെടുന്ന കേസുകളില്‍ മറ്റൊരു സ്റ്റേറ്റിലെ കോടതിക്കോ ഫെഡറല്‍ കോടതിക്കോ കേസിനു തീര്‍പ്പു കല്‌പിക്കാം. രണ്ടു സ്റ്റേറ്റുകളിലെ പൗരന്മാര്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളും 10,000 ഡോളറില്‍ അധികം തുകവരുന്ന വ്യവഹാരങ്ങളും മാത്രമേ ഫെഡറല്‍ കോടതി പരിഗണിക്കാറുള്ളൂ.

യു.എസ്സിലെ നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ല്‌ സ്റ്റേറ്റ്‌ കോടതികളാണ്‌. സ്റ്റേറ്റ്‌ നിയമങ്ങളുടെ പരിധിയില്‍ വരുന്ന സിവില്‍ കേസുകളും ക്രിമിനല്‍ കേസുകളും ഫെഡറല്‍ കോടതിയുടെ അധികാരപരിധിയില്‍പ്പെടുന്ന സിവില്‍ കേസുകളും കൈകാര്യം ചെയ്യുന്നതിനു സ്റ്റേറ്റ്‌ കോടതികള്‍ക്ക്‌ അധികാരമുണ്ട്‌. ഫെഡറല്‍ കോടതിയില്‍ 400 ജഡ്‌ജിമാരാണുള്ളത്‌. എന്നാല്‍ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റില്‍ മാത്രം 800-ലധികം പ്രാഫഷണല്‍ ജഡ്‌ജിമാരുണ്ട്‌.

കോടതികളില്‍ വച്ച്‌ ഏറ്റവും താഴെയുള്ളത്‌ പ്രാദേശികമായ വിചാരണക്കോടതികളാണ്‌. ഒരു ചെറിയ തുക പിഴശിക്ഷയോ ഹ്രസ്വകാലത്തേക്കു തടവുശിക്ഷയോ വിധിക്കത്തക്ക ക്രിമിനല്‍ കേസുകളും ചെറിയ തുക വ്യവഹാര ഹേതുവായുള്ള സിവില്‍ കേസുകളും വിചാരണ ചെയ്യുന്നത്‌ ഇംഗ്ലണ്ടിലെ മജിസ്‌ട്രേറ്റു കോടതികളോടു സാദൃശ്യമുള്ള കോടതികളാണ്‌. ഗ്രാമപ്രദേശങ്ങളില്‍ ഇംഗ്ലണ്ടിലെ ജസ്റ്റിസ്‌ ഒഫ്‌ പീസിന്റെ മാതൃകയിലുള്ള കോടതികളാണുള്ളത്‌.

മജിസ്‌ട്രേറ്റു കോടതികളുടെ മുകളിലാണ്‌ വിചാരണക്കോടതികള്‍. സിവില്‍ കുറ്റങ്ങളും ക്രിമിനല്‍ കുറ്റങ്ങളും ഇവിടെ വിചാരണചെയ്യപ്പെടുന്നു. വന്‍തുക വ്യവഹാരഹേതുവായുള്ള സിവില്‍ കുറ്റങ്ങളും കൂടുതല്‍ ശിക്ഷ വിധിക്കത്തക്ക ക്രിമിനല്‍ കുറ്റങ്ങളും ആദ്യവിചാരണ ചെയ്യുന്നതിനു പുറമേ മജിസ്‌ട്രേറ്റു കോടതികളിലെ കേസുകളുടെ അപ്പീലും കേള്‍ക്കുന്നു. ചില സ്റ്റേറ്റുകളില്‍ ഈ കോടതികളിലെ ജഡ്‌ജിമാര്‍ തിരഞ്ഞെടുക്കപ്പെടുന്നവരാണ്‌. മറ്റുചില സ്റ്റേറ്റുകളില്‍ ഗവര്‍ണറാണ്‌ ഇവരെ നിയമിക്കുന്നത്‌. സിവില്‍ കേസുകള്‍ ഇവിടെയെത്തുന്നത്‌ യാതൊരു പ്രാഥമിക പരിശോധനയും കൂടാതെയാണ്‌. പ്രഥമദൃഷ്‌ട്യാ കേസ്സുണ്ടോയെന്ന പ്രാഥമിക പരിശോധനയ്‌ക്കു വിധേയമായാണ്‌ ക്രിമിനല്‍ കേസുകള്‍ ഇവിടെയെത്തുന്നത്‌. മജിസ്‌ട്രേറ്റു കോടതികള്‍ പ്രാഥമികവാദം നടത്തി ചില കേസുകള്‍ തള്ളാറുണ്ട്‌. ചില സ്റ്റേറ്റുകളില്‍ ഗ്രാന്‍ഡ്‌ ജൂറിയാണ്‌ ഇങ്ങനെ പ്രാഥമികവാദം നടത്തുന്നത്‌. സമൂഹത്തിലെ 16 മുതല്‍ 23 വരെ ആളുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രാന്‍ഡ്‌ ജൂറി, ഡിസ്‌ട്രിക്‌റ്റ്‌ അറ്റോര്‍ണിയുടെ നിര്‍ദേശമനുസരിച്ചു തെളിവുകള്‍ പരിശോധിച്ച്‌ പ്രതി കുറ്റക്കാരനാണോ അല്ലയോ എന്നു നിശ്ചയിക്കുന്നു. വിചാരണക്കോടതിയിലെത്തുന്ന ക്രിമിനല്‍ കേസിലെ വിചാരണ നടത്തുന്നത്‌ ജൂറിയാണ്‌. 12 അംഗങ്ങള്‍ അടങ്ങിയതാണ്‌ ജൂറി. പ്രതിക്കു വേണമെങ്കില്‍ ജൂറി വിചാരണയില്‍നിന്ന്‌ ഒഴിവാകുകയും ജഡ്‌ജിതന്നെ വാദം കേള്‍ക്കണമെന്നു ആവശ്യപ്പെടുകയും ചെയ്യാം. സിവില്‍ കേസുകളില്‍ കക്ഷികളുടെ ആവശ്യമനുസരിച്ച്‌ ജൂറി വിചാരണ നടത്താറുണ്ട്‌.

സ്റ്റേറ്റ്‌ സുപ്രീംകോടതി

സ്റ്റേറ്റുകളിലെ പരമോന്നത അപ്പീല്‍ക്കോടതി സുപ്രീംകോടതിയാണ്‌. കീഴ്‌ക്കോടതിവിധിയില്‍ എന്തെന്നിലും പിശകുണ്ടോ എന്നു പരിശോധിച്ചു സുപ്രീംകോടതി വിധി കല്‍പ്പിക്കുന്നു. സാക്ഷികളെ വിസ്‌തരിക്കുന്ന ഏര്‍പ്പാട്‌ സുപ്രീംകോടതിയിലില്ല. കീഴ്‌ക്കോടതിയിലെ വിചാരണരേഖകള്‍ പരിശോധിച്ച്‌ സുപ്രീംകോടതി ഇംഗ്ലണ്ടിലെ കോര്‍ട്ട്‌ ഒഫ്‌ അപ്പീലിന്റെ മാതൃകയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നു. നടപടിക്രമത്തില്‍ ഇംഗ്ലണ്ടിലെ കോര്‍ട്ട്‌ ഒഫ്‌ അപ്പീലിനും യു.എസ്സിലെ സ്റ്റേറ്റുകളിലെ സുപ്രീംകോടതിക്കും തമ്മില്‍ വ്യത്യാസമുണ്ട്‌. യു.എസ്സില്‍ അഭിഭാഷകര്‍ എഴുതിത്തയ്യാറാക്കിയ വാദം (ബ്രീഫ്‌) സമര്‍പ്പിക്കണം. യു.എസ്സിലെ സ്റ്റേറ്റ്‌ സുപ്രീംകോടതിയിലെ ജഡ്‌ജിമാര്‍ വാദം കഴിഞ്ഞാലുടന്‍ പ്രസംഗരൂപത്തില്‍ എഴുതി തയ്യാറാക്കിയ വിധി പ്രസ്‌താവിക്കുന്നു. ഈ വിധി പ്രസിദ്ധീകരിക്കാറുണ്ട്‌. "കീഴ്‌വഴക്കങ്ങള്‍' എന്ന പരിഗണനയ്‌ക്ക്‌ ഇവിടെ അത്ര പ്രസക്തിയില്ല.

യു.എസ്‌. സുപ്രീംകോടതി

സ്റ്റേറ്റുകളിലെ കോടതികള്‍ക്കു സമാന്തരമായി ഫെഡറല്‍ കോടതികളുമുണ്ട്‌. യു.എസ്സില്‍ ഒട്ടാകെ 90 യു.എസ്‌. ഡിസ്‌ട്രിക്‌റ്റ്‌ കോടതികളുണ്ട്‌. സിവില്‍കേസുകളും ക്രിമിനല്‍ കേസുകളും കൈകാര്യം ചെയ്യുന്ന വിചാരണക്കോടതികളാണിവ. സ്റ്റേറ്റ്‌ കോടതികളുടെ അധികാരപരിധി തന്നെയാണ്‌ ഇവയുടേതും. ഈ വിചാരണക്കോടതികളുടെ മേല്‍ 11 യു.എസ്‌. അപ്പീല്‍ക്കോടതികളുണ്ട്‌. ഫെഡറല്‍ ഡിസ്‌ട്രിക്‌റ്റ്‌ കോടതികളില്‍നിന്നുള്ള അപ്പീലുകളാണ്‌ ഇവിടെ കേള്‍ക്കുന്നത്‌. സ്റ്റേറ്റ്‌ കോടതികളില്‍ നിന്നുള്ള അപ്പീല്‍ കേള്‍ക്കാന്‍ ഈ കോടതികള്‍ക്ക്‌ അധികാരമില്ല. ഡിസ്‌ട്രിക്‌റ്റ്‌ കോടതി, കോര്‍ട്ട്‌ ഒഫ്‌ അപ്പീല്‍ എന്നീ കോടതികളിലെ ജഡ്‌ജിമാരെ നിയമിക്കുന്നത്‌ യു.എസ്‌. പ്രസിഡന്റാണ്‌. സെനറ്റിന്റെ ഉപദേശവും സമ്മതവും നേടിക്കൊണ്ടാണ്‌ പ്രസിഡന്റ്‌ ജഡ്‌ജിമാരെ നിയമിക്കുന്നത്‌.

യു.എസ്‌. സുപ്രീംകോടതി

ഫെഡറല്‍ കോടതികളില്‍ അത്യുന്നതസ്ഥാനം 9 ജഡ്‌ജിമാരടങ്ങിയ യു.എസ്‌. സുപ്രീംകോടതിയ്‌ക്കാണ്‌. യു.എസ്‌. പ്രസിഡന്റാണ്‌ സുപ്രീംകോടതി ജഡ്‌ജിമാരെ നിയമിക്കുന്നത്‌. കോര്‍ട്ട്‌ ഒഫ്‌ അപ്പീലില്‍ നിന്നുള്ള കേസുകളാണ്‌ ഇവിടെ വിചാരണചെയ്യുന്നത്‌. സ്റ്റേറ്റുകളിലെ ഉയര്‍ന്ന കോടതികളില്‍ നിന്നുള്ള അപ്പീലുകളും (ഫെഡറല്‍ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നവ) ഇവിടെ വിചാരണചെയ്യും. കേന്ദ്രീകൃതഭരണത്തിന്‍ കീഴിലുള്ള ഏകീകൃത നീതിന്യായ വ്യവസ്ഥയാണ്‌ ഇംഗ്ലണ്ടിലേത്‌. എന്നാല്‍ യു.എസ്സില്‍ രാഷ്‌ട്ര ഭരണത്തിന്‍ കീഴിലുള്ള ഫെഡറല്‍ സംവിധാനമാണുള്ളത്‌. ഫെഡറല്‍ സംവിധാനത്തിലും സ്റ്റേറ്റ്‌ സംവിധാനത്തിലും ലിഖിതഭരണഘടനയുടെ അടിസ്ഥാനത്തിലുമാണ്‌ അമേരിക്കന്‍ കോടതികളുടെ ഭരണം. ഇംഗ്ലണ്ടില്‍ അത്തരം ലിഖിതഭരണഘടനാവ്യവസ്ഥകളില്ല. ക്രിമിനല്‍ നീതിനിര്‍വഹണത്തില്‍ ബഞ്ചിന്റെയും ജൂറിയുടെയും പന്നാളിത്തമുണ്ട്‌. ഇംഗ്ലണ്ടില്‍ സിവില്‍ നീതിനിര്‍വഹണവും ക്രിമിനല്‍ നീതിനിര്‍വഹണവും വെത്മേറെയാണ്‌ നടത്തുന്നത്‌. യു.എസ്സില്‍ ഇത്‌ ഏതാണ്ട്‌ ഒരുമിച്ച്‌ തന്നെയാണ്‌. യു.എസ്സില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷ വിധിക്കുമ്പോള്‍ അപ്പീല്‍ നല്‍കുന്നതിനുള്ള വ്യവസ്ഥയുണ്ട്‌. അപ്പീല്‍ നല്‍കുന്നതിനുള്ള വ്യവസ്ഥ ഒരു അവകാശമാണ്‌. ഇംഗ്ലണ്ടില്‍ കീഴ്‌ക്കോടതിയുടെ അനുവാദത്തോടുകൂടിയേ അപ്പീല്‍ സമര്‍പ്പിക്കാനാവൂ.

സിവില്‍ ലോ രാഷ്‌ട്രങ്ങള്‍

കോമണ്‍ ലോ രാഷ്‌ട്രങ്ങളിലെ നീതിന്യായ നിര്‍വഹണത്തില്‍ നിന്നു തികച്ചും വ്യത്യസ്‌തമാണ്‌ സിവില്‍ ലോ രാഷ്‌ട്രങ്ങളിലേത്‌. സിവില്‍ ലോ രാഷ്‌ട്രങ്ങളില്‍ കോടതികള്‍ ഭരണത്തിന്റെ ഒരു ഭാഗമായി പ്രവര്‍ത്തിക്കുന്നു. കോടതികളിലും നീതിന്യായ നിര്‍വഹണത്തിലും സാധാരണക്കാര്‍ക്ക്‌ നിര്‍ണായകമായ പന്നുണ്ട്‌. ഉദാഹരണമായി ഫ്രാന്‍സ്‌, ബല്‍ജിയം എന്നിവിടങ്ങളിലെ വാണിജ്യക്കോടതികളില്‍ (Tribunaux de commerce) വ്യാപാരികള്‍ തിരഞ്ഞെടുക്കുന്ന വ്യാപാരികളാണ്‌ നീതിനിര്‍വഹണം നടത്തുന്നത്‌. സിവില്‍ ലോ രാഷ്‌ട്രങ്ങളില്‍ നീതിന്യായ നിര്‍വഹണം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗമായതുകൊണ്ട്‌ നിയമനിര്‍മാണം, നീതിനിര്‍വഹണം എന്ന വേര്‍തിരിവ്‌ അത്ര പ്രകടമല്ല. എന്നിലും നീതിന്യായ നിര്‍വഹണം ഏതാണ്ട്‌ വ്യവസ്ഥാപിതമാണ്‌. ഭരണനിര്‍വഹണ വിഭാഗത്തിലെ അധികൃതരെ ന്യായാധികാര നിര്‍വഹണത്തിന്റെ ചുമതലകൂടി ഏല്‍പ്പിക്കുന്നു. ഇതിനുദാഹരണമാണ്‌ ഫ്രാന്‍സിലെ അഡ്‌മിനിസ്റ്റ്രറ്റീവ്‌ കോടതിയായ ഫ്രഞ്ച്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കോടതികള്‍. കോണ്‍സല്‍ ഡീത്തയാണ്‌ (Conseil d'Etat) ഇതിന്റെ ഉന്നതസ്ഥാനം വഹിക്കുന്നത്‌. രണ്ടാം ലോകയുദ്ധത്തിനുശേഷം പല രാജ്യങ്ങളിലും ഭരണഘടനയ്‌ക്കനുസൃതമായി നിയമങ്ങളെ അസ്ഥിരപ്പെടുത്താന്‍ അധികാരമുള്ള പ്രത്യേക കോടതികള്‍ ആവിര്‍ഭവിച്ചു. പശ്ചിമജര്‍മനിയില്‍ ഭരണഘടനയുടെ (1949-ലെ അടിസ്ഥാനനിയമം) വ്യവസ്ഥകളനുസരിച്ചു സ്ഥാപിക്കപ്പെട്ട ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോര്‍ട്ട്‌ ഇതിനുദാഹരണമാണ്‌. നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ എന്നു പരിശോധിക്കുന്നതിനുള്ള ചുമതല ഈ കോടതിയില്‍ നിക്ഷിപ്‌തമാക്കിയിട്ടുണ്ട്‌. 1948-ലെ ഇറ്റാലിയന്‍ ഭരണഘടനാ വ്യവസ്ഥകളനുസരിച്ച്‌ ഇറ്റലിയില്‍ പ്രവര്‍ത്തനമാരംഭിച്ച (1956) കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളും ഇതേ രീതിയിലുള്ളതാണ്‌.

യൂറോപ്പില്‍ കോടതികള്‍ രണ്ടുതരത്തിലുണ്ട്‌: സവിശേഷ നീതിന്യായ സ്ഥാപനശ്രണികളും (ഉദാ. അഡ്‌മിനിസ്‌ട്രേറ്റീവ്‌ കോടതികള്‍) സാധാരണ കോടതികളും. ജര്‍മനിയില്‍ സിവില്‍ കാര്യങ്ങള്‍, ഭരണനിയമം, സാമ്പത്തിക കാര്യങ്ങള്‍, തൊഴില്‍കാര്യങ്ങള്‍, സാമൂഹിക നിയമം എന്നിവയ്‌ക്ക്‌ ആദ്യവിചാരണക്കോടതികളും ഓരോ സുപ്രീം കോടതിയും പ്രത്യേകമുണ്ട്‌. ഇതിനു പുറമെയാണ്‌ ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോര്‍ട്ട്‌. സവിശേഷ നീതിന്യായ സ്ഥാപന ശ്രണിയുടെ ആവിര്‍ഭാവം ചില പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്‌. ഉദാ. ഒരു വ്യവഹാരം ഫ്രാന്‍സിലെ കോണ്‍സല്‍ ഡീത്തയിലാണോ സാധാരണ കോടതിയിലാണോ തീരുമാനിക്കേണ്ടത്‌ എന്നത്‌ പലപ്പോഴും തര്‍ക്കമാകാറുണ്ട്‌. സാധാരണ കോടതികളുടെ അധികാരപരിധിയില്‍ നിന്നു ഭരണകാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രശ്‌നങ്ങള്‍ വേര്‍പെടുത്തി തീരുമാനിക്കാനുള്ള വേദിയാണ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കോടതികള്‍. ഫ്രഞ്ച്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ നിയമത്തിന്റെ വികാസത്തോടെ രൂപംകൊണ്ടതാണിവ. 1872-നു ശേഷം അഡ്‌മിനിസ്‌ട്രേറ്റീവ്‌ കോടതികളും സാധാരണ കോടതികളും തമ്മിലുള്ള അധികാരപരിധിത്തര്‍ക്കം തീര്‍ക്കാന്‍ ഒരു പ്രത്യേക കോടതി (Tribunal des Conflicts) സ്ഥാപിച്ചിട്ടുണ്ട്‌. അഡ്‌മിനിസ്‌ട്രേറ്റീവ്‌ കോടതികളുടെ ശ്രണിയില്‍, ഉന്നതസ്ഥാനത്തുള്ള കോണ്‍സല്‍ ഡീത്തയുടെ മൂന്നു പ്രതിനിധികളും സാധാരണ കോടതികളുടെ ഉന്നതസ്ഥാനത്തുള്ള കോടതിയിലെ (Court de Cassation) മൂന്നു പ്രതിനിധികളും അധ്യക്ഷനായി നിയമമന്ത്രിയും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

ഫ്രാന്‍സ്‌, ഇറ്റലി തുടങ്ങിയ സിവില്‍ ലോ രാഷ്‌ട്രങ്ങളില്‍ യു.എസ്സിലെപ്പോലെ ഫെഡറല്‍ കോടതികള്‍, സ്റ്റേറ്റ്‌ കോടതികള്‍ എന്നിവ പ്രത്യേകമില്ല. സിവില്‍ ലോ രാഷ്‌ട്രങ്ങളില്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ മാത്രമാണ്‌ ഫെഡറല്‍ അടിസ്ഥാനത്തിലുള്ള നീതിനിര്‍വഹണ സമ്പ്രദായമുള്ളത്‌.

സോഷ്യലിസ്റ്റ്‌ രാഷ്‌ട്രങ്ങള്‍

സോഷ്യലിസ്റ്റ്‌ രാഷ്‌ട്രങ്ങളിലെ നീതിന്യായക്കോടതികളുടെ സംവിധാനവും നീതിനിര്‍വഹണ സമ്പ്രദായവും പാര്‍ലമെന്ററി ജനാധിപത്യം നിലവിലുള്ള രാഷ്‌ട്രങ്ങളിലേതില്‍ നിന്നും വ്യത്യസ്‌തമാണ്‌. സോഷ്യലിസ്റ്റ്‌ സാമൂഹികക്രമത്തില്‍ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചുള്ള വ്യത്യസ്‌തമായ ധാരണകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും അനുസൃതമായിട്ടാണ്‌ കോടതികളുടെ സംവിധാനം.

ജനകീയ കോടതികള്‍

സോവിയറ്റ്‌ കോടതിശൃംഖലയുടെ അടിസ്ഥാനഘടകം ജില്ലാ(ഡിസ്‌ട്രിക്‌റ്റുകളിലെയും നഗരങ്ങളിലെയും) ജനകീയ കോടതികളാണ്‌. വ്യക്തികളുടെ അവകാശങ്ങളും താത്‌പര്യങ്ങളുമായി ബന്ധപ്പെട്ട ബഹുഭൂരിപക്ഷം കേസുകളിലും (സിവിലും ക്രിമിനലും) തീര്‍പ്പു കല്‍പ്പിക്കാനുള്ള അധികാരവും ചുമതലയും ഈ കോടതികള്‍ക്കാണ്‌. ഈ കോടതികളിലെ ന്യായാധിപന്മാരെ രഹസ്യ ബാലറ്റിലൂടെ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുന്നു. പതിനെട്ടു വയസ്സു പൂര്‍ത്തിയായ എല്ലാവര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ട്‌. ന്യായാധിപന്മാരുടെ ഔദ്യോഗിക കാലാവധി അഞ്ചുവര്‍ഷമാണ്‌.

നീതിനിര്‍വഹണത്തില്‍ ജനകീയകോടതികളിലെ ന്യായാധിപന്മാരെ അസസ്സര്‍മാര്‍ സഹായിക്കുന്നു. ഫാക്‌ടറി തൊഴിലാളികളും ആഫീസ്‌ ജീവനക്കാരും കര്‍ഷകരും സൈനികരും നേരിട്ടു തെരഞ്ഞെടുക്കുന്ന അസസ്സര്‍മാരുടെ കാലാവധി രണ്ടുവര്‍ഷമാണ്‌. ജില്ലാ കോടതികളിലെ ന്യായാധിപന്മാരുടെയും അസസ്സര്‍മാരുടെയും എണ്ണം നിശ്ചയിക്കുന്നത്‌ അതാതു പ്രദേശത്തെ സോവിയറ്റുകളാണ്‌. ജനബാഹുല്യമുള്ള ജില്ലകളില്‍ കൂടുതല്‍ ന്യായാധിപന്മാര്‍ തെരഞ്ഞെടുക്കപ്പെടുന്നു. അവരില്‍നിന്നു മുതിര്‍ന്ന ഒരാളെ അധ്യക്ഷനായി നിയോഗിക്കും. കോടതി നടപടികള്‍ നിയന്ത്രിക്കുന്നതും സഹപ്രവര്‍ത്തകരുടെ കര്‍ത്തവ്യം നിശ്ചയിക്കുന്നതും അധ്യക്ഷനാണ്‌.

ഈ കോടതികളുടെ മുമ്പില്‍ എത്തുന്ന സിവിലും ക്രിമിനലുമായ എല്ലാ കേസുകളും ഒരു ന്യായാധിപനും രണ്ട്‌ അസസ്സര്‍മാരും ചേര്‍ന്നു വിചാരണ ചെയ്യുന്നു. വിചാരണയിലും വിധി കല്‌പിക്കുന്നതിലും ഇരുകൂട്ടര്‍ക്കും തുല്യമായ അധികാരമുണ്ട്‌. ക്രിമിനല്‍ കേസുകളില്‍ ആരോപിതമായ കുറ്റം തെളിയിക്കപ്പെട്ടുകഴിഞ്ഞാല്‍ കുറ്റവാളികള്‍ക്ക്‌ തക്കതായ ശിക്ഷ വിധിക്കുക മാത്രമല്ല, കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുവാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി, അവ കഴിവതും ഒഴിവാക്കാന്‍ പ്രസ്‌തുത വ്യക്തി തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തോടു ആവശ്യപ്പെടാനും ജനകീയ കോടതികള്‍ക്ക്‌ അധികാരമുണ്ട്‌.

പ്രവിശ്യാ കോടതികള്‍

ജനകീയകോടതികളുടെ തൊട്ടുമുകളിലാണ്‌ പ്രവിശ്യാ(മേഖലാ)കോടതികള്‍. ഈ കോടതികളിലെ ന്യായാധിപന്മാരെയും അസസ്സര്‍മാരെയും ഭരണഘടനാനിയമങ്ങളനുസരിച്ച്‌ അതതു പ്രദേശത്തെ സോവിയറ്റുകള്‍ തെരഞ്ഞെടുക്കുന്നു. ന്യായാധിപന്മാരില്‍ നിന്നും അധ്യക്ഷനെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കും. അവരെ സഹായിക്കാന്‍ ഓരോ കോടതിയിലും അസസ്സര്‍മാരും ഉണ്ടായിരിക്കും. പ്രാദേശിക കോടതികളും രണ്ടായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌-സിവിലും ക്രിമിനലും. ഈ വിഭാഗങ്ങളെ കൂടാതെ ഓരോ കോടതിക്കും ഓരോ പ്രിസീഡിയവുമുണ്ട്‌.

ഗുരുതരമായ ക്രിമിനല്‍ കേസുകളും സങ്കീര്‍ണമായ സിവില്‍ കേസുകളുമാണ്‌ പ്രവിശ്യാ കോടതികളുടെ പരിഗണനയ്‌ക്കുവിടുന്നത്‌. കൊലപാതകം, ബലാത്സംഗം, പണാപഹരണം, മോഷണം മുതലായവ വിചാരണ ചെയ്യുന്നത്‌ പ്രവിശ്യാ കോടതികളാണ്‌. ഈ കോടതികള്‍ പരിഗണിക്കേണ്ട സിവില്‍ കേസുകള്‍ നിശ്ചയിക്കാനുള്ള അധികാരം കോടതിയുടെ അധ്യക്ഷനും പ്രാക്യൂറേറ്റര്‍ക്കും റിപ്പബ്ലിക്കന്‍ സുപ്രീം കോടതിക്കും നല്‍കിയിരിക്കുന്നു.

സിവിലും ക്രിമിനലുമായ കേസുകളില്‍ ജനകീയകോടതികള്‍ പുറപ്പെടുവിക്കുന്ന തീര്‍പ്പുകളും ഉത്തരവുകളും പുനഃപരിശോധിക്കാന്‍ പ്രവിശ്യാ കോടതികള്‍ക്ക്‌ അധികാരമുണ്ട്‌. ജനകീയകോടതികള്‍ വിധി പ്രഖ്യാപിച്ചാല്‍ അവ ഉടന്‍ നടപ്പില്‍ വരികയില്ല. ക്രിമിനല്‍ കേസുകളില്‍ ഏഴുദിവസവും സിവില്‍കേസില്‍ പത്തുദിവസവും ബന്ധപ്പെട്ട കക്ഷികള്‍ക്കോ പ്രാക്യൂറേറ്റര്‍ക്കോ പ്രാദേശികകോടതിയില്‍ അപ്പീല്‍ നല്‌കാന്‍ സമയം അനുവദിച്ചിട്ടുണ്ട്‌. അപ്പീല്‍ സമര്‍പ്പിച്ചില്ലെങ്കില്‍ത്തന്നെയും കീഴ്‌ക്കോടതിവിധി നിയമത്തിനും നീതിക്കും നിരക്കാത്തതായാല്‍ പ്രവിശ്യാകോടതികള്‍ക്ക്‌ സ്വന്തം നിലയില്‍ അവ പരിശോധിക്കാം. കോടതി വിധികള്‍ നിയമാനുസൃതവും നീതിയുക്തവുമാണെന്ന്‌ ഉറപ്പുവരുത്താനാണ്‌ ഈ അധികാരം നല്‌കിയിരിക്കുന്നത്‌.

ഇന്ത്യ

കോടതികള്‍, പ്രാചീനകാലത്ത്‌

ധര്‍മ-മീമാംസകളെ ആശ്രയിച്ചാണ്‌ ഇന്ത്യയിലെ നിയമ-നീതിന്യായ നിര്‍വഹണം ക്രമപ്പെട്ടതും രൂപപ്പെട്ടതും വികസിച്ചതും. വ്യക്തി ധര്‍മം, കുലധര്‍മം, രാഷ്‌ട്രധര്‍മം, രാജധര്‍മം എന്നിവയെല്ലാം ഇതില്‍ ഉപാധികളായിരുന്നു. സ്വത്ത്‌ ബന്ധങ്ങള്‍, അവയുടെ പാലനം, ദായക്രമം, കുടുംബബന്ധങ്ങള്‍, താത്‌പര്യങ്ങള്‍, അവകാശങ്ങള്‍, കാരണങ്ങള്‍, ക്രിയകള്‍, അവയുടെ ലംഘനം, അതിനുള്ള പരിഹാരങ്ങള്‍, കുറ്റങ്ങള്‍, അവയ്‌ക്കുള്ള ശിക്ഷകള്‍ ഇവയെല്ലാം സംബന്ധിച്ച വ്യവഹാരങ്ങള്‍, തെളിവുകള്‍, നടപടിക്രമങ്ങള്‍, തീര്‍പ്പുകള്‍, അവയുടെ നടത്തിപ്പ്‌ തുടങ്ങിയവയെല്ലാം ഇതോടൊപ്പം വിപുലപ്പെട്ട ഘടകങ്ങളാണ്‌. ഇതിലേക്കായി വേണ്ടിവരുന്ന നിയമതത്ത്വ വ്യാഖ്യാനങ്ങള്‍, സമീകരണങ്ങള്‍, ഉപാഖ്യാനങ്ങള്‍, വിശദീകരണങ്ങള്‍, സപ്‌ഷ്‌ടീകരണങ്ങള്‍, വിപുലീകരണങ്ങള്‍, നിര്‍ധാരണങ്ങള്‍ എന്നിവയെല്ലാമാണ്‌ മീമാംസാകാരന്മാര്‍ക്ക്‌ കരണീയമായുണ്ടായിരുന്നത്‌.

രാഷ്‌ട്രസംവിധാനത്തിന്റെ പ്രാരംഭദശയില്‍ നീതിന്യായ പാലനം ഭരണാധികാരികളുടെ ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെട്ടിരുന്നു. രാജാക്കന്മാരും ചക്രവര്‍ത്തിമാരും അവരുടെ സഭകളിലൂടെയോ ദര്‍ബാറുകളിലൂടെയോ തന്നെ നീതിന്യായ കൃത്യങ്ങള്‍ നിര്‍വഹിച്ചുപോന്നു. ഇതിനവരെ സഹായിക്കുന്നതിലേക്ക്‌ പണ്ഡിതരും വിദഗ്‌ധരുമായ വ്യക്തികളുടെ സേവനവും വിനിയോഗിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രാജപ്രതിനിധികളിലേക്കും സാമന്തരിലേക്കും അധികാരികളിലേക്കും ജന്മികളിലേക്കും ഇത്തരം അധികാരം അനുക്രമം കൈമാറി വ്യാപരിച്ചിരുന്നതായും കാണാം. എന്നാല്‍ ദീര്‍ഘകാലം ഇതിനാവശ്യമായ വ്യവസ്ഥാപനം പ്രാബല്യത്തിലുണ്ടായിരുന്നതായി കരുതാനാവില്ല. അത്തരം വ്യവസ്ഥാപനത്തിന്‌ അവസരമൊരുക്കിയത്‌ വിദേശ ഭരണകാലത്താണ്‌.

പ്രാദേശികമായ നീതിന്യായ പരിപാലനം പല ഘട്ടത്തിലും നാട്ടുപ്രമാണിമാരിലും ജന്മിമാടമ്പിമാരിലും നിക്ഷിപ്‌തമായിരുന്നതിന്‌ ചില സൂചനകളുണ്ട്‌. ഇതിന്റെ വികസിതരൂപമാണ്‌ നാട്ടുക്കൂട്ടങ്ങള്‍, മണ്ഡപത്തിന്‍ വാതിലുകള്‍, കോവിലകത്തിന്‍പടികള്‍ തുടങ്ങിയവ. പ്രാദേശിക സമുദായങ്ങള്‍, ഗോത്രങ്ങള്‍, ജാതിവിഭാഗങ്ങള്‍ എന്നിവയെ ആശ്രയിച്ചു രൂപപ്പെട്ടിരുന്നതും പ്രാബല്യത്തിലിരുന്നതുമായ നിയമപരിപാലന സംവിധാനങ്ങളുമുണ്ട്‌. ഇത്തരം തദ്ദേശീയ-ഗ്രാമീണ ജനസഭകള്‍ പലപ്പോഴും വരേണ്യ-സമുദായത്തിന്റെയോ വ്യക്തിയുടെയോ അമിതാധികാര കേന്ദ്രങ്ങളായി പരിണമിക്കുകയും ചെയ്‌തിരുന്നതായി കാണാം. നാട്ടുക്കൂട്ടങ്ങള്‍, ഗ്രാമക്കോടതികള്‍, സമുദായകോടതികള്‍ മുതലായവ പ്രാചീനഘട്ടം മുതല്‍ തന്നെ നിലനിന്നിരുന്നു.

ഖാസി, മുല്ല, മൗലവി തുടങ്ങിയ മതാചാര്യന്മാരുടെ തീര്‍പ്പുകളും രാജ്യഭരണാധികാരികളായ ദിവാന്മാരുടെ തീര്‍പ്പുകളും അവരുടെ നിര്‍വഹണാധികാരികളായ ഫൗജ്‌ദാര്‍മാരും ഉള്‍ക്കൊണ്ടിരുന്നതാണ്‌ മുസ്‌ലിം ഭരണകാലഘട്ടത്തിലെ നീതിന്യായ സംവിധാനം. ശരിഅത്ത്‌ പ്രമാണങ്ങളെയും പ്രബോധനങ്ങളെയും ജീനുകളെയും ഫ്‌ത്‌ഖകളെയും ആശ്രയിച്ചാണ്‌ നീതിന്യായ പരിപാലനം നിര്‍വഹിക്കപ്പെട്ടിരുന്നത്‌.

അലഹബാദ്‌ ഹൈക്കോടതി

കാലഗണനാക്രമം ഏതായിരുന്നാലും മുഖ്യമായും വ്യക്തിഗത അവകാശ പ്രശ്‌നങ്ങള്‍, കുറ്റകൃത്യസംബന്ധിയായ വിഷയങ്ങള്‍, റവന്യു സംബന്ധിയായ വിഷയങ്ങള്‍, രാഷ്‌ട്രവ്യവഹാര സംബന്ധിയായ കാര്യങ്ങള്‍ എന്നിങ്ങനെ വ്യത്യസ്‌ത രംഗങ്ങളിലായി ഇന്ത്യയിലെ ആദ്യകാല നീതിന്യായ പരിപാലന സംവിധാനവും അതിനായുള്ള സ്ഥാപന ഉപാധികളും നിലനിന്നുവന്നതായി കാണാം. പ്രകടമായി ഉയര്‍ന്നുവന്ന മതാധിഷ്‌ഠിതവും (ഹിന്ദു, മുസ്‌ലിം, ക്രിസ്‌ത്യന്‍ മതാധിഷ്‌ഠിത വ്യക്തി നിയമങ്ങള്‍) പൗരത്വാധിഷ്‌ഠിതവും (പ്രാദേശിക പൗരര്‍, വിദേശപൗരര്‍) ആയ വ്യത്യസ്‌തകള്‍, അവമൂലം രൂപപ്പെട്ട കാലുഷ്യങ്ങള്‍, സംഘര്‍ഷങ്ങള്‍, തന്മൂലം ഉടലെടുത്ത അസംതൃപ്‌തി എന്നിവയെല്ലാം ആധുനികവും സര്‍വജനീനവുമായ ഒരു നീതിന്യായ നിര്‍വഹണപ്രക്രിയയുടെ ആവിര്‍ഭാവത്തിന്‌ അവസരമൊരുക്കി. എന്നാല്‍ പില്‌ക്കാലത്ത്‌ തങ്ങളുടെ സ്ഥാപിത താത്‌പര്യപാലനത്തിനായി ഇത്തരം വേദികളെ ബ്രിട്ടീഷ്‌ ഭരണാധികാരികളും നിക്ഷിപ്‌തരീതിയില്‍ ഉപയോഗിച്ചതിന്‌ ഉദാഹരണമാണ്‌ രാജാനന്ദകുമാറിന്റെ വിചാരണയും വധശിക്ഷയും ഉള്‍പ്പെടെയുള്ള സന്ദര്‍ഭങ്ങള്‍. ഇത്തരം കൂടിക്കുഴച്ചിലുകളുടെ ഫലമായാണ്‌ ഇന്ത്യയില്‍ ഇന്നു നില നില്‌ക്കുന്ന നീതിന്യായ സംവിധാനം രൂപപ്പെട്ടത്‌.

വാണിജ്യാര്‍ഥം ഇന്ത്യയിലെത്തിയ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാകമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതോടെ ആംഗ്ലോ-സാക്‌സണ്‍ നിയമവ്യവസ്ഥ ഇവിടെയും പ്രാവര്‍ത്തികമായി.

കമ്പനി കോടതികള്‍

എലിസബത്ത്‌ രാജ്ഞിയും (1600) ജയിംസ്‌ ഒന്നാമനും (1609) ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ രൂപവത്‌കരണത്തിനുവേണ്ടി പുറപ്പെടുവിച്ച രാജകീയ കല്‌പനകളില്‍ ഇംഗ്ലീഷുകാരെ സംബന്ധിച്ചുള്ള സിവില്‍-ക്രിമിനല്‍ കുറ്റങ്ങളുടെ തീര്‍പ്പിനാവശ്യമായ നിയമവ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ചിരുന്നു. 1661-ല്‍ ചാള്‍സ്‌ കക-ന്റെ രാജകീയ കല്‌പനയുടെ ഫലമായാണ്‌ ബോംബെയില്‍ ഇംഗ്ലീഷ്‌ മാതൃകയിലുള്ള കോടതികള്‍ സ്ഥാപിച്ചത്‌ (1668). 1686-ലും 94-ലും ബംഗാള്‍ നവാബിന്റെ അനുമതിയോടെ ബംഗാളിലെ ചില പ്രദേശങ്ങളുടെ അവകാശം കൈവശപ്പെടുത്തിയ കമ്പനി ആ പ്രദേശങ്ങളില്‍ സിവില്‍-ക്രിമിനല്‍ അധികാരങ്ങളുള്ള സെമീന്ദാരിക്കോടതികള്‍ സ്ഥാപിച്ചു. ബോംബെ, കല്‍ക്കത്ത, മദ്രാസ്‌ എന്നിവിടങ്ങള്‍ പ്രസിഡന്‍സികളാക്കിയതോടെ ഇംഗ്ലീഷ്‌ നിയമം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നു.

1689-ല്‍ പ്രസിഡന്‍സികളില്‍ "മേയേഴ്‌സ്‌' കോടതികള്‍ സ്ഥാപിച്ചതോടെ ഇംഗ്ലീഷ്‌ സിവില്‍-ക്രിമിനല്‍ നടപടിക്രമം ഇന്ത്യയില്‍ പ്രയോഗിച്ചുതുടങ്ങി. സിവില്‍, ക്രിമിനല്‍ തര്‍ക്കങ്ങള്‍, മരണപത്രികയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ "മേയേഴ്‌സ്‌' കോടതിയുടെ അധികാരപരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. ഈ കോടതി 1726 വരെ നിലനിന്നിരുന്നു. 1765-ല്‍ ബംഗാള്‍, ബീഹാര്‍, ഒഡീഷ എന്നീ നാട്ടുരാജ്യങ്ങളുടെ പരമാധികാരം കമ്പനി കരസ്ഥമാക്കിയശേഷം വാറന്‍ ഹേസ്റ്റിങ്‌സ്‌ ഇവിടെയെല്ലാം സിവില്‍ക്കോടതികള്‍ സ്ഥാപിച്ചു. തുടര്‍ന്ന്‌ വിവിധ ഭരണാധികാരികളുടെ കാലയളവില്‍ വ്യത്യസ്‌ത നീതിന്യായപരിഷ്‌കരണങ്ങള്‍ കമ്പനിഭരണപ്രദേശങ്ങളില്‍ പ്രാവര്‍ത്തികമായി. സര്‍ക്യൂട്ട്‌ കോടതികള്‍, സെഷന്‍സ്‌ കോടതികള്‍, ഫൗസ്‌ദാരി കോടതികള്‍, സുപ്രീംകോടതികള്‍ എന്നിവ ഇതില്‍പ്പെടും. 1793-ല്‍ കോണ്‍വാലീസ്‌, അന്നുവരെയുള്ള എല്ലാ നിയമങ്ങളും സമാഹരിച്ച്‌ ഒരു കോഡ്‌ രൂപീകരിച്ചിരുന്നു. ഇദ്ദേഹം പരിഷ്‌കരിച്ച നീതിന്യായ വകുപ്പുകള്‍ 1857 വരെ നിലനിന്നു. 1781, 97 എന്നീ വര്‍ഷങ്ങളില്‍ പാസാക്കപ്പെട്ട നിയമങ്ങളിലൂടെ കമ്പനിഭരണ പ്രദേശങ്ങളിലെ നീതിന്യായ നിര്‍വഹണത്തിന്റെ മുഴുവന്‍ ചുമതലയും ഇംഗ്ലീഷ്‌ കോടതികളുടെ മാതൃകയില്‍ സ്ഥാപിക്കപ്പെട്ട കോടതികളില്‍ നിക്ഷിപ്‌തമാക്കുകയുണ്ടായി. ഇതിനിടെ കല്‍ക്കത്തയില്‍ സുപ്രീം കോടതി സ്ഥാപിക്കുകയും മദ്രാസ്‌, ബോംബെ എന്നിവിടങ്ങളിലെ റിക്കോഡേഴ്‌സ്‌ കോടതികളുടെ പ്രവര്‍ത്തനപരിധി വിപുലീകരിക്കുകയും ചെയ്‌തു.

സദര്‍ ദിവാനി അദാലത്ത്‌, സദര്‍ നിസാമത്ത്‌ അദാലത്ത്‌

ബംഗാള്‍, ബീഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ സിവില്‍ വ്യവഹാരങ്ങളുടെ അന്തിമ അപ്പീല്‍ കോടതിയായി സദര്‍ ദിവാനി അദാലത്തും ക്രിമിനല്‍കേസുകളുടെ അന്തിമ അപ്പീല്‍ കോടതിയായി സദര്‍ നിസാമത്ത്‌ അദാലത്തും കമ്പനി സ്ഥാപിച്ചിരുന്നു. ഈ കോടതിയുടെ നിയന്ത്രണത്തിലായിരുന്നു ജില്ലാടിസ്ഥാനത്തില്‍ ദിവാനി അദാലത്തും ഫൗസ്‌ദാരി അദാലത്തും പ്രവര്‍ത്തിച്ചിരുന്നത്‌.

ലോ കമ്മീഷന്‍ (നിയമ കമ്മീഷന്‍)

ഇംഗ്ലീഷ്‌ മാതൃകയിലുള്ള കോടതികളും നടപടിക്രമങ്ങളും പ്രാവര്‍ത്തികമായെന്നിലും നിയമങ്ങള്‍ക്ക്‌ ഏകീകൃത സ്വഭാവം കൈവന്നത്‌ 1833-ലെ ചാര്‍ട്ടര്‍ ആക്‌റ്റിലെ ഒന്നാം നിയമകമ്മീഷനിലൂടെയാണ്‌. മെക്കാളെ പ്രഭുവിന്റെ അധ്യക്ഷതയിലുള്ള ഒന്നാം നിയമകമ്മീഷന്‍ ക്രാഡീകരിച്ചാണ്‌ ഇന്ത്യന്‍ ശിക്ഷാനിയമവും (1860) ക്രിമിനല്‍ നടപടിക്രമവും (1861) രൂപപ്പെടുത്തിയത്‌. രണ്ടാം നിയമ കമ്മീഷന്‍ സിവില്‍ നടപടിക്രമങ്ങളും (1859) കാലഹരണ നിയമവും (1859) മൂന്നാം നിയമകമ്മീഷന്‍ (1861) പിന്‍തുടര്‍ച്ചാവകാശനിയമവും (1861) കോണ്‍ട്രാക്‌റ്റ്‌ നിയമവും (1872) തെളിവു നിയമവും (1872) നിര്‍ദിഷ്‌ട നിര്‍വഹണനിയമവും (1872) ക്രാഡീകരിക്കുകയുണ്ടായി. നെഗോഷ്യതാ പ്രമാണനിയമം (1881), ട്രസ്റ്റ്‌ നിയമം (1882), വസ്‌തു കൈമാറ്റനിയമം (1882), ഈസ്‌മെന്റ്‌ നിയമം (1882) എന്നിവ ക്രാഡീകരിച്ചതു നാലാം നിയമ കമ്മീഷനാണ്‌ (1879).

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ നീതിനിര്‍വഹണത്തിനുള്ള കോടതികള്‍: 1. സിവില്‍ വ്യവഹാരങ്ങള്‍ക്കു തീര്‍പ്പു കല്‌പിക്കുന്നതിനുവേണ്ടി മുന്‍സിഫ്‌ കോടതി, സബ്‌കോടതി, ജില്ലാക്കോടതി, ഹൈക്കോടതി എന്നിവ: 2. ക്രിമിനല്‍ കേസുകള്‍ തീരുമാനിക്കുന്നതിനുവേണ്ടി മജിസ്റ്റ്രട്ടു കോടതികള്‍ (ഒന്നാം ക്ലാസ്‌, രണ്ടാം ക്ലാസ്‌, മൂന്നാം ക്ലാസ്‌), സെഷന്‍സ്‌ കോടതികള്‍, ഹൈക്കോടതി എന്നിവ. സിവില്‍ വ്യവഹാരങ്ങളില്‍ ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ പ്രിവി കൗണ്‍സിലില്‍ അപ്പീല്‍ ബോധിപ്പിക്കാം. 1935-ലെ ഗവണ്‍മെന്റ്‌ ഒഫ്‌ ഇന്ത്യാ ആക്‌റ്റനുസരിച്ച്‌ 1937 ഒക്‌ടോബറില്‍ ഡല്‍ഹിയില്‍ ഫെഡറല്‍ കോര്‍ട്ട്‌ സ്ഥാപിച്ചതോടെ ചില കാര്യങ്ങളില്‍ പ്രിവികൗണ്‍സിലിലേക്ക്‌ അപ്പീല്‍ ബോധിപ്പിക്കുന്നതിനു പകരം ഫെഡറല്‍കോടതിയില്‍ ബോധിപ്പിച്ചാല്‍ മതിയെന്നായി. 1947-ല്‍ ഇന്ത്യയ്‌ക്ക്‌ ഡൊമിനിയന്‍ പദവി ലഭിച്ചതോടെ ഫെഡറല്‍ കോടതികളുടെ അധികാരം വിപുലമാക്കി. പ്രിവി കൗണ്‍സിലിലേക്കു അപ്പീല്‍ ബോധിപ്പിക്കേണ്ട എല്ലാ കാര്യങ്ങള്‍ക്കും ഫെഡറല്‍കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചാല്‍ മതിയെന്നു വ്യവസ്ഥചെയ്‌തു. 1949 ഒ. 10 മുതല്‍ പ്രിവി കൗണ്‍സിലിലേക്കുള്ള അപ്പീല്‍ നിര്‍ത്തലാക്കി.

1950 ജനു. 26-നു ഇന്ത്യ റിപ്പബ്ലിക്കായതോടെ ഫെഡറല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു. ഭരണഘടന നിലവില്‍ വന്നതോടെ ഇന്ത്യയിലെ പരമാധികാരനീതിപീഠം സുപ്രീം കോടതിയായി.

ഭരണഘടനയ്‌ക്കുശേഷമുള്ള നീതിന്യായഘടന

സുപ്രീം കോടതി
ഇന്ത്യന്‍ സുപ്രീംകോടതി

സുപ്രീംകോടതിയുടെ സ്ഥാപനം, സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ ഭരണഘടനയുടെ 124 മുതല്‍ 147 വരെയുള്ള അനുച്ഛേദങ്ങളില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. സുപ്രീം കോടതിയിലെ ജഡ്‌ജിമാരെ നിയമിക്കുന്നത്‌ രാഷ്‌ട്രപതിയാണ്‌. ഇവര്‍ക്ക്‌ 65 വയസ്സു തികയുന്നതുവരെ ഉദ്യോഗം വഹിക്കാം. ഭരണഘടനയുടെ 124-ാം അനുച്ഛേദമനുസരിച്ച്‌ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെടുന്ന വ്യക്തിക്കുവേണ്ട യോഗ്യതകള്‍: (1) ഇന്ത്യന്‍ പൗരനായിരിക്കണം. (2) ചുരുങ്ങിയത്‌ അഞ്ചുവര്‍ഷം ഒരു ഹൈക്കോടതിയിലോ തുടര്‍ച്ചയായി രണ്ടോ അതിലധികമോ ഹൈക്കോടതികളിലോ ജഡ്‌ജിയായിരിക്കണം, അല്ലെങ്കില്‍ ചുരുങ്ങിയത്‌ പത്തുവര്‍ഷം ഒരു ഹൈക്കോടതിയിലോ തുടര്‍ച്ചയായി അങ്ങനെയുള്ള രണ്ടോ അതിലധികമോ കോടതികളിലോ അഭിഭാഷകനായിരിക്കണം. അതുമല്ലെങ്കില്‍ രാഷ്‌ട്രപതിയുടെ അഭിപ്രായത്തില്‍ വിശിഷ്‌ടനായ നിയമപണ്ഡിതനായിരിക്കണം. ഹൈക്കോടതിയിലെ ഒരു ജഡ്‌ജിയെ സുപ്രീംകോടതിയിലെ അഡ്‌ഹോക്‌ ജഡ്‌ജിയായി നിയമിക്കാവുന്നതാണ്‌. സുപ്രീംകോടതിയില്‍ നിന്നു റിട്ടയര്‍ ചെയ്‌ത ജഡ്‌ജിയുടെ സേവനം സ്വീകരിക്കാനും വ്യവസ്ഥയുണ്ട്‌. ഒരിക്കല്‍ നിയമിച്ചുകഴിഞ്ഞാല്‍ സുപ്രീംകോടതി ജഡ്‌ജിയെ പിരിച്ചുവിടാന്‍ രാഷ്‌ട്രപതിക്കധികാരമില്ല. അതിനു പാര്‍ലമെന്റാണ്‌ നടപടികള്‍ (ഇംപീച്ച്‌മെന്റ്‌ നടപടികള്‍) എടുക്കേണ്ടത്‌. അത്യന്തം സങ്കീര്‍ണമാണ്‌ ഈ നടപടികള്‍. ജഡ്‌ജിമാരുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പുവരുത്താനാണ്‌ ഭരണഘടനയില്‍ ഈ നിബന്ധന ചേര്‍ത്തിരിക്കുന്നത്‌. സുപ്രീംകോടതി ജഡ്‌ജിയായിരുന്ന ഒരാള്‍ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ അധികാരസ്ഥാനത്തിന്റെ മുമ്പാകെയോ ഒരു കക്ഷിക്കും വേണ്ടി വാദിക്കുകയോ പ്രവര്‍ത്തിക്കുകയോ അരുത്‌ എന്നും വ്യവസ്ഥയുണ്ട്‌.

സുപ്രീംകോടതിക്കു മൂന്നു തരത്തിലുള്ള അധികാരപരിധികള്‍ (Jurisdiction) ഉണ്ട്‌. ഇന്ത്യാഗവണ്‍മെന്റും ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും തമ്മിലോ, ഇന്ത്യാഗവണ്‍മെന്റും ഏതെങ്കിലും സംസ്ഥാനമോ സംസ്ഥാനങ്ങളോ ഒരു ഭാഗത്തും ഒന്നോ അതിലധികമോ മറ്റു സംസ്ഥാനങ്ങള്‍ മറുഭാഗത്തുമായോ, രണ്ടോ അതിലധികമോ സംസ്ഥാനങ്ങള്‍ തമ്മിലോ ഉണ്ടാകുന്ന തര്‍ക്കങ്ങളില്‍ ആദ്യ വ്യവഹാരം കേള്‍ക്കുന്നത്‌ സുപ്രീംകോടതിയുടെ അധികാരത്തില്‍പ്പെടുന്നതാണ്‌. എന്നാല്‍ നിയമസംബന്ധമായ അവകാശത്തിന്റെ അസ്‌തിത്വമോ വ്യാപ്‌തിയോ ഉള്ള ഏതെങ്കിലും പ്രശ്‌നം ഉള്‍ക്കൊള്ളുന്നതായിരിക്കണം ഈ തര്‍ക്കം എന്നത്‌ പ്രധാനമാണ്‌. ഭരണഘടനയുടെ 32-ാം അനുച്ഛേദത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള മൗലികാവകാശങ്ങളുടെ സംരക്ഷണം പ്രാവര്‍ത്തികമാക്കുന്നതിന്‌ നിര്‍ദേശങ്ങള്‍, ഉത്തരവുകള്‍ അല്ലെങ്കില്‍ ഹേബിയസ്‌ കോര്‍പ്പസ്‌, മന്‍ഡേമസ്‌, നിരോധനം (Prohibition), ക്വോവാറണ്ടോ, സെര്‍ഷ്യോററൈ എന്നീ സ്വഭാവത്തിലുള്ള അഞ്ചിനം റിട്ടുകളില്‍ സമുചിതമായത്‌ ഏതോ അതു പുറപ്പെടുവിക്കുന്നതിനു സുപ്രീംകോടതിക്കുള്ള അധികാരം ആദ്യാധികാരികതയില്‍പ്പെട്ടതാണ്‌. നീതിന്യായാവലോകനത്തിനുള്ള (Judicial Review) സുപ്രീംകോടതിയുടെ അധികാരം അലംഘനീയമാണെന്ന്‌ ഇന്ത്യന്‍ നിയമവാഴ്‌ച അനുശാസിക്കുന്നു.

ഏതെങ്കിലും ഹൈക്കോടതിയുടെ വിധിന്യായത്തില്‍ നിന്നോ വിധിയില്‍നിന്നോ അവസാന ഉത്തരവില്‍ നിന്നോ (സിവിലോ ക്രിമിനലോ ആയ നടപടിയിലോ മറ്റേതെങ്കിലും നടപടിയിലോ ഉള്ളതായാലും) ഭരണഘടനയുടെ വ്യാഖ്യാനത്തെ ഉള്‍ക്കൊള്ളുന്ന സാരവത്തായ ഒരു നിയമപ്രശ്‌നം ആ തര്‍ക്ക വസ്‌തുവില്‍ (കേസ്‌) ഉള്‍ക്കൊള്ളുന്നുവെന്ന്‌ പ്രസ്‌തുതകേസില്‍ ഹൈക്കോടതി സര്‍ട്ടിഫൈ ചെയ്യുന്നുവെങ്കില്‍ സുപ്രീംകോടതിയിലേക്ക്‌ പ്രസ്‌തുത കേസില്‍ ഒരു അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്‌. ഹൈക്കോടതി അങ്ങനെ സര്‍ട്ടിഫിക്കറ്റു നല്‍കാന്‍ വിസമ്മതിച്ചാല്‍പ്പോലും ആ കേസ്‌ ഭരണഘടനയുടെ വ്യാഖ്യാനത്തെ സംബന്ധിക്കുന്ന സാരവത്തായ ഒരു നിയമപ്രശ്‌നം ഉള്‍ക്കൊള്ളുന്നുവെന്ന്‌ സുപ്രീംകോടതിക്ക്‌ ബോധ്യമാകുന്നപക്ഷം കേസിന്റെ വിധിന്യായത്തില്‍ നിന്നോ വിധിയില്‍ നിന്നോ അവസാന ഉത്തരവില്‍നിന്നോ അപ്പീല്‍കൊടുക്കുന്നതിനു പ്രത്യേകാനുമതി നല്‍കാന്‍ (Special leave) സുപ്രീംകോടതിക്ക്‌ അധികാരമുണ്ട്‌. ക്രിമിനല്‍ വിഷയങ്ങള്‍ സംബന്ധിച്ച്‌ സുപ്രീംകോടതിയുടെ അപ്പീല്‍ അധികാരിത 134-ാം അനുച്ഛേദത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ ട്രിബ്യൂണലിലോ ഏതെങ്കിലും വിവാദത്തിലോ വിഷയത്തിലോ പാസാക്കപ്പെട്ടതോ പുറപ്പെടുവിക്കപ്പെട്ടതോ ആയ ഏതെങ്കിലും വിധിന്യായത്തില്‍ നിന്നോ വിധിയില്‍നിന്നോ തീരുമാനത്തില്‍നിന്നോ ശിക്ഷാവിധിയില്‍ നിന്നോ ഉത്തരവില്‍ നിന്നോ അപ്പീല്‍ കൊടുക്കുന്നതിന്‌ സ്വന്തം വിവേചനാധികാരം ഉപയോഗിച്ചു പ്രത്യേകാനുമതി നല്‍കുന്നതിന്‌ സുപ്രീംകോടതിക്ക്‌ അധികാരമുണ്ട്‌. എന്നാല്‍ സൈനികക്കോടതികളുടെമേല്‍ സുപ്രീംകോടതിക്ക്‌ ഈ അധികാരമില്ല. യൂണിയന്‍ ലിസ്റ്റിലെ വിഷയങ്ങളില്‍ പാര്‍ലമെന്റ്‌ നിയമം നല്‍കാനുള്ള എല്ലാ അധികാരങ്ങളും സുപ്രീംകോടതിക്കുണ്ട്‌. ഇതിനുപുറമേ യുക്തമായ റിവ്യു, റിവിഷന്‍, റമിറ്റന്‍സ്‌ അധികാരവും സുപ്രീംകോടതിയ്‌ക്കുണ്ട്‌. ചിത്രം:Screenshot-6.png‎ 143-ാം അനുച്ഛേദത്തിലാണ്‌ സുപ്രീംകോടതിയുടെ ഉപദേശകാധികാരികത വ്യക്തമാക്കിയിട്ടുള്ളത്‌. ഏതെങ്കിലും നിയമത്തെയോ വസ്‌തുതയെയോ സംബന്ധിച്ചു സുപ്രീംകോടതിയുടെ അഭിപ്രായം അറിയുന്നത്‌ നന്നായിരിക്കുമെന്നു രാഷ്‌ട്രപതിക്ക്‌ തോന്നിയാല്‍ ആ പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കു അയയ്‌ക്കാവുന്നതാണ്‌. സുപ്രീംകോടതി ആ പ്രശ്‌നത്തിന്മേലുള്ള അഭിപ്രായം രാഷ്‌ട്രപതിക്കു റിപ്പോര്‍ട്ടുചെയ്യും. ജനപ്രാതിനിധ്യ നിയമം, മൊണോപൊളീസ്‌ ആന്‍ഡ്‌ റെസ്‌ട്രിക്‌റ്റീവ്‌ ട്രേഡ്‌ പ്രാക്‌റ്റീസസ്‌ ആക്‌റ്റ്‌, അഡ്വക്കേറ്റ്‌സ്‌ ആക്‌റ്റ്‌, കണ്‍ടെംപ്‌റ്റ്‌ ഒഫ്‌ കോര്‍ട്ട്‌സ്‌ ആക്‌റ്റ്‌ എന്നീ നിയമങ്ങളിലും സുപ്രീംകോടതിക്ക്‌ അപ്പീല്‍ സമര്‍പ്പിക്കാന്‍ വ്യവസ്ഥകളുണ്ട്‌. സുപ്രീം കോടതി ഒരു റിക്കാര്‍ഡ്‌ കോടതിയാണ്‌. ഇതിനെതിരായ അലക്ഷ്യത്തിനു ശിക്ഷിക്കാനുള്ള അധികാരം ഉള്‍പ്പെടെ എല്ലാ അധികാരങ്ങളും സുപ്രീംകോടതിക്കുണ്ട്‌ (129). സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികള്‍ക്കും അധികാരസ്ഥര്‍ക്കും ബാധകമാണ്‌ (141). ഇന്ത്യയുടെ മുഴുവന്‍ പ്രദേശങ്ങളും സുപ്രീംകോടതിയുടെ അധികാരപരിധിയ്‌ക്കുള്ളിലാണ്‌. തെരഞ്ഞെടുപ്പ്‌ ഹര്‍ജികളില്‍ ഹൈക്കോടതിവിധികള്‍ക്കെതിരേ അപ്പീല്‍ അധികാരവും സുപ്രീംകോടതിയ്‌ക്കുണ്ട്‌. കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണുകള്‍ക്കുമേലുള്ള പുനഃപരിശോധനാധികാരവും സുപ്രീംകോടതിയില്‍ നിക്ഷിപ്‌തമാണ്‌.

ഹൈക്കോടതികള്‍

സംസ്ഥാനത്തെ നീതിന്യായ നിര്‍വഹണത്തിന്റെ അന്തിമമായ ചുമതല, ഭരണഘടനാപരമായി ഹൈക്കോടതിയ്‌ക്കാണ്‌. ഓരോ സംസ്ഥാനത്തും ഓരോ ഹൈക്കോടതിയുണ്ട്‌. ചില ഹൈക്കോടതികള്‍ക്ക്‌ ഒന്നിലധികം സംസ്ഥാനങ്ങളുടെമേല്‍ ആധികാരികതയുണ്ട്‌. ഇന്ത്യയില്‍ 21 ഹൈക്കോടതികളാണുള്ളത്‌. ചില സംസ്ഥാനങ്ങളില്‍ ഹൈക്കോടതികള്‍ക്ക്‌ ഒന്നിലധികം ബഞ്ചുകളുണ്ട്‌. അവയെ സംബന്ധിച്ച വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

യൂണിയന്‍ ഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിക്കു മാത്രമേ പ്രത്യേകമായി ഹൈക്കോടതിയുണ്ടായിരുന്നുള്ളൂ. മറ്റു യൂണിയന്‍ പ്രദേശങ്ങള്‍ മറ്റു സ്റ്റേറ്റുകളിലെ ഹൈക്കോടതികളുടെ പരിധിയില്‍പ്പെടുന്നു. ഓരോ ഹൈക്കോടതിക്കും ഒരു ചീഫ്‌ ജസ്റ്റിസും മറ്റ്‌ ഏതാനും ജഡ്‌ജിമാരുമുണ്ട്‌. ഹൈക്കോടതിയിലെ ജഡ്‌ജിമാരെ രാഷ്‌ട്രപതി നിയമിക്കുന്നു. സുപ്രീംകോടതിയിലെ ചീഫ്‌ ജസ്റ്റിസ്‌, സംസ്ഥാന ഗവര്‍ണര്‍ എന്നിവരുമായാലോചിച്ചാണ്‌ ഹൈക്കോടതിയിലെ ചീഫ്‌ ജസ്റ്റിസിനെ രാഷ്‌ട്രപതി നിയമിക്കുന്നത്‌. മറ്റു ജഡ്‌ജിമാരെ നിയമിക്കുന്നതും ഇതേരീതിയിലാണ്‌; ഇതിലേക്കായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ ചീഫ്‌ ജസ്റ്റിസിനോട്‌ ആലോചിക്കുകയും അഭിപ്രായം തേടുകയും ചെയ്യണം. ഹൈക്കോടതിയിലെ ജഡ്‌ജിമാര്‍ 62 വയസ്സു തികയുന്നതുവരെ ഉദ്യോഗം വഹിക്കാവുന്നതാണ്‌. ഹൈക്കോടതി ജഡ്‌ജിയെ പിരിച്ചുവിടുന്നതിനു സുപ്രീംകോടതി ജഡ്‌ജിയെ പിരിച്ചുവിടുന്നതിനുള്ള അതേ നടപടിക്രമം തന്നെയാണ്‌ അനുഷ്‌ഠിക്കേണ്ടതെന്ന്‌ ഭരണഘടനയില്‍ വ്യവസ്ഥയുണ്ട്‌ (ഖണ്ഡം 218). ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെടുന്ന വ്യക്തി ഒരു ഇന്ത്യന്‍ പൗരനായിരിക്കുകയും ചുരുങ്ങിയത്‌ പത്തുവര്‍ഷം ഇന്ത്യയില്‍ ഒരു ജുഡീഷ്യല്‍ ഉദ്യോഗം വഹിച്ചിട്ടുണ്ടായിരിക്കുകയും ചുരുങ്ങിയത്‌ പത്തുവര്‍ഷം ഹൈക്കോടതിയിലോ തുടര്‍ച്ചയായി അങ്ങനെയുള്ള രണ്ടോ അതിലധികമോ കോടതികളിലെ ഒരു അഭിഭാഷകന്‍ ആയിരുന്നിരിക്കയോ വേണം.

ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഹൈക്കോടതിയിലെ തീരുമാനങ്ങള്‍ അവസാനതീരുമാനങ്ങളായിരിക്കും. സുപ്രീം കോടതിയുടെ അപ്പീല്‍ അധികാരിത ഒഴിച്ചുള്ള എല്ലാ ചുമതലകളും ഹൈക്കോടതികള്‍ നിര്‍വഹിക്കുന്നുണ്ട്‌. ഓരോ ഹൈക്കോടതിയും ഒരു റിക്കാര്‍ഡ്‌ കോടതിയായിരിക്കും; കോടതിയലക്ഷ്യത്തിന്‌ ശിക്ഷിക്കാനുള്ള അധികാരമുള്‍പ്പെടെ എല്ലാ അധികാരങ്ങളും അതിനുണ്ടായിരിക്കും(ഖണ്ഡം 215). മൗലികാവകാശങ്ങളുടെ സംരക്ഷണത്തിന്‌ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സുപ്രീംകോടതിക്കുള്ള എല്ലാ അധികാരങ്ങളും ഹൈക്കോടതിക്കുണ്ട്‌. മൗലികാവകാശങ്ങളുടെയും ഇതര ഭരണഘടനാപരിഷ്‌കാരങ്ങളുടെയും പരിപാലനത്തിനായി റിട്ടുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള ഹൈക്കോടതികളുടെ അധികാരം സുപ്രീംകോടതിയെക്കാള്‍ വിപുലമാണ്‌ (ഖണ്ഡം 226). കോടതികളില്‍ നിന്നുള്ള അപ്പീലുകളും റിവിഷനുകളും റഫറന്‍സുകളും കേള്‍ക്കുന്നതിനു പുറമേ ഹൈക്കോടതികള്‍ ആദ്യവ്യവഹാരങ്ങളും ആരംഭിക്കുന്നുണ്ട്‌. ഹൈക്കോടതിക്ക്‌ അതിന്റെ പരിധിയില്‍പ്പെട്ട എല്ലാ കോടതികളുടെയും അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലുകളുടെയും മേലന്വേഷണത്തിനുള്ള അധികാരമുണ്ട്‌. കീഴ്‌ക്കോടതികളില്‍ നിന്നു വിവരണപത്രിക ആവശ്യപ്പെടാനും കീഴ്‌ക്കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ചട്ടങ്ങളുണ്ടാക്കാനും ഹൈക്കോടതിക്ക്‌ അധികാരമുണ്ട്‌. ഇതിനുപുറമേ നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുസംബന്ധിച്ച പ്രാഥമിക ഹര്‍ജിയുടെ വിചാരണയ്‌ക്കുള്ള അധികാരവും ഹൈക്കോടതിക്കുണ്ട്‌. തദ്ദേശഭരണ ഓംബുഡ്‌സ്‌മാന്റെയും പുതിയതായി രൂപീകരിക്കപ്പെടുന്ന സ്റ്റേറ്റ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലുകളുടെയും പ്രാഥമിക വിധിതീര്‍പ്പുകള്‍ക്കുമേലുള്ള പുനഃപരിശോധനാധികാരവും ഹൈക്കോടതിയില്‍ നിക്ഷിപ്‌തമാണ്‌.

കീഴ്‌ക്കോടതികള്‍

ഭരണഘടനയുടെ 235-237 അനുച്ഛേദങ്ങളിലാണ്‌ ഇന്ത്യയിലെ കീഴ്‌ക്കോടതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ചിലയിടങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ടെന്നിലും സംസ്ഥാനങ്ങളിലെ കീഴ്‌ക്കോടതികളുടെ സംവിധാനവും പ്രവര്‍ത്തനശൈലിയും ഏതാണ്ടൊരുപോലെ തന്നെയാണ്‌. ഓരോ സംസ്ഥാനത്തും ഹൈക്കോടതിയുടെ താഴെ ജില്ലാ കോടതികളും അസിസ്റ്റന്റ്‌ സെഷന്‍സ്‌ സബ്‌കോടതികളും ചീഫ്‌ ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതികളും മുന്‍സിഫ്‌ കോടതികളും മജിസ്‌ട്രേറ്റ്‌ കോടതികളുമുണ്ട്‌. എല്ലാ ജില്ലകളിലും ഓരോ ജില്ലാ ജഡ്‌ജിമാരുണ്ട്‌. ചിലയിടങ്ങളില്‍ ജില്ലാ ജഡ്‌ജിമാരെ സഹായിക്കുന്നതിന്‌ അഡീഷണല്‍ ജില്ലാജഡ്‌ജിമാരുണ്ടായിരിക്കും. ജില്ലാ ജഡ്‌ജിമാരുടെ യോഗ്യത ഭരണഘടനയില്‍ വ്യവസ്ഥചെയ്‌തിട്ടുണ്ട്‌. സിവില്‍ ക്രിമിനല്‍ കാര്യങ്ങളില്‍ ആദ്യതീരുമാനങ്ങളും അപ്പീല്‍ തീരുമാനങ്ങളും എടുക്കുവാനുള്ള അധികാരം ജില്ലാകോടതികള്‍ക്കുണ്ട്‌. തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പ്‌ തര്‍ക്കങ്ങളില്‍ അപ്പീല്‍ അധികാരവും ജില്ലാകോടതിക്കുണ്ട്‌. ജില്ലാകോടതിയുടെ കീഴില്‍ സിവില്‍ കാര്യങ്ങള്‍ക്ക്‌ സബ്‌കോടതികളും അവയ്‌ക്കു താഴെ മുന്‍സിഫ്‌ കോടതികളുമുണ്ട്‌. സ്വത്തു സംബന്ധിച്ചുള്ള ആദ്യവ്യവഹാരങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌ മുന്‍സിഫ്‌ കോടതികളിലും സബ്‌കോടതികളിലുമാണ്‌. ആദ്യ സിവില്‍ വ്യവഹാരം മുന്‍സിഫ്‌ കോടതിമുമ്പാകെയും ആദ്യക്രിമിനല്‍ വ്യവഹാരം മജിസ്‌ട്രേറ്റ്‌ കോടതിമുമ്പാകെയുമാണ്‌ സമര്‍പ്പിക്കേണ്ടത്‌. മുന്‍സിഫ്‌ കോടതികള്‍ മുമ്പാകെ വരുന്ന സിവില്‍ കാര്യങ്ങള്‍ക്ക്‌ ധനപരിധിയുണ്ട്‌. തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പ്‌ ഹര്‍ജികളില്‍ പ്രാഥമിക തീര്‍പ്പ്‌ നല്‌കാനുള്ള അധികാരവും മുന്‍സിഫ്‌ കോടതിയ്‌ക്കാണ്‌.

കേരള ഹൈക്കോടതി

1974 ഏ. 1-ന്‌ പ്രാബല്യത്തില്‍വന്ന ക്രിമിനല്‍ നടപടിക്രമം 1973 അനുസരിച്ച്‌ ക്രിമിനല്‍ കോടതികളുടെ സംവിധാനത്തിലും നടപടിക്രമത്തിലും ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. ഭരണനിര്‍വഹണം, നീതിന്യായം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രത്യേകം പ്രത്യേകം മജിസ്‌ട്രേറ്റുമാര്‍ ഉണ്ടായിരിക്കണമെന്നു പുതിയ നിയമം അനുശാസിക്കുന്നു. എക്‌സിക്യൂട്ടീവ്‌, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമാരുടെ ജുഡീഷ്യല്‍ പ്രവര്‍ത്തനം ഹൈക്കോടതിയുടെ നിയന്ത്രണത്തിലായി. നിയമപരിപാലനം, കുറ്റനിവാരണം എന്നീ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ ജില്ലാ മജിസ്‌ട്രേറ്റും അതിനുതാഴെ ഏതാനും സബോഡിനേറ്റ്‌ മജിസ്‌ട്രേറ്റുമാരും ഉണ്ടായിരിക്കണമെന്ന്‌ ഈ നടപടിക്രമം വ്യവസ്ഥ ചെയ്യുന്നു. ഭരണനിര്‍വഹണം നീതിപൂര്‍വവും നിയമാനുസൃതവുമാക്കുകയാണ്‌ ഇവരുടെ കര്‍ത്തവ്യം. നീതിന്യായ നടത്തിപ്പ്‌ ഉത്തരവാദിത്വം ഇവരില്‍ നക്ഷിപ്‌തമായിരിക്കില്ല. ജുഡീഷ്യല്‍ വിഭാഗത്തില്‍ ജില്ലാതലത്തില്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്റ്റ്രട്ടും അതിനുതാഴെ ഒന്നാംക്ലാസും രണ്ടാംക്ലാസും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമാരും എന്നതാണ്‌ വ്യവസ്ഥ. സിവില്‍ കോടതികള്‍ക്ക്‌ ആദ്യ സിവില്‍ അധികാരികതയ്‌ക്കു പുറമേ ചില കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ അനുസരിച്ച്‌ പ്രത്യേക അധികാരിതയുണ്ട്‌. ഉദാ. സക്‌സഷന്‍ ആക്‌റ്റ്‌ 1928, കോര്‍ട്ട്‌സ്‌ ആന്‍ഡ്‌ വാര്‍ഡ്‌സ്‌ ആക്‌റ്റ്‌ 1928, കോര്‍ട്ട്‌സ്‌ ആന്‍ഡ്‌ വാര്‍ഡ്‌സ്‌ ആക്‌റ്റ്‌ 1890, ലാന്‍ഡ്‌ അക്വിസിഷന്‍ ആക്‌റ്റ്‌ 1894, സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌റ്റ്‌ 1920, ഇന്ത്യന്‍ ഡൈവോഴ്‌സ്‌ ആക്‌റ്റ്‌ 1954, ഹിന്ദു മാര്യേജ്‌ ആക്‌റ്റ്‌ 1955, സിവില്‍ പ്രാസിഡിയര്‍ കോഡ്‌ 1908, റിലിജിയസ്‌ എന്‍ഡോമെന്റ്‌ ആക്‌റ്റ്‌ 1963, ഇന്ത്യന്‍ ലൂനസി ആക്‌റ്റ്‌ 1912 മുതലായവ.

അര്‍ധനീതിന്യായസ്ഥാപനങ്ങള്‍

നീതിനടത്തിപ്പ്‌ ന്യായാധികാരന്മാര്‍, ഭരണകാര്യാധികാരസ്ഥര്‍ എന്നിവരില്‍ പരമ്പരാഗതമായി നിക്ഷിപ്‌തമായിരിക്കെത്തന്നെ പ്രസ്‌തുത മാര്‍ഗങ്ങളില്‍ സംഭാവ്യമായ കുറവുകളും പരിമിതികളും ദൗര്‍ബല്യങ്ങളും ഗൗരവമാകയാല്‍ അവ പരിഹരിക്കാനായി മറ്റ്‌ നീതിനിര്‍വഹണ ഉപാധിക്കുവേണ്ടി നടത്തിയ അന്വേഷണഫലമാണ്‌ അര്‍ധനീതിന്യായസ്ഥാപനങ്ങള്‍ (ക്വാഡൈ ജൂഡീഷ്യല്‍ സ്ഥാപനങ്ങള്‍) രൂപം കൊണ്ടത്‌. കോടതികളുടെ എല്ലാ സവിശേഷതകളും ഇല്ലാത്തതും എന്നാല്‍ അത്യാവശ്യ നിയമനടപടികള്‍ ഉള്‍ക്കൊള്ളുന്നതുമാണിവ. ബന്ധപ്പെട്ട നിയമ-ചട്ടങ്ങളാണ്‌ ഇത്തരം സ്ഥാപനങ്ങളുടെ ഘടന, അധികാരം, ചുമതല, പ്രവൃത്തികള്‍, നിയമനം, യോഗ്യത, നിയോഗം, നിരീക്ഷണം മുതലായ വ്യവസ്ഥപ്പെടുത്തുക. വേഗത്തില്‍, ലളിതമായി, ചെലവുകുറഞ്ഞവിധത്തിലുള്ള നീതി ഉറപ്പാക്കുകയാണ്‌ ഇവയുടെ ധര്‍മം. ഇത്തരം സ്ഥാപനങ്ങളുടെ തീര്‍പ്പുകളുടെ മേല്‍ കോടതികളുടെ നിരീക്ഷണാധികാരം നിലനില്‌ക്കേണ്ടതുണ്ട്‌. തൊഴില്‍ കമ്മിറ്റി ട്രിബ്യൂണലുകള്‍, സര്‍വീസ്‌ തര്‍ക്ക പരിഹാര ട്രിബ്യൂണലുകള്‍, ഭരണനിര്‍വഹണകാര്യ ട്രിബ്യൂണലുകള്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ട്രിബ്യൂണലുകള്‍ തദ്ദേശഭരണ ട്രിബ്യൂണല്‍ മുതലായവയാണ്‌ ഇതില്‍ ഉള്‍പ്പെടുന്നത്‌.

പ്രത്യേകകോടതികള്‍

കുടുംബകോടതികള്‍, സഞ്ചരിക്കുന്ന കോടതികള്‍, സി.ബി.ഐ/എന്‍.ഐ.എ. കോടതികള്‍, വിജിലന്‍സ്‌ കോടതികള്‍, കുട്ടികളുടെ കോടതികള്‍, ഫാസ്റ്റ്‌ട്രാക്ക്‌ കോടതികള്‍ തുടങ്ങിയവ വിവിധ ഘട്ടങ്ങളിലായി സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതികളാണ്‌. കുടുംബതര്‍ക്കങ്ങള്‍ സത്വരപരിഗണന നല്‌കി സവിശേഷ നടപടിക്രമത്തിലൂടെ തീര്‍പ്പുകല്‌പിക്കാനായി ജില്ലാ ജഡ്‌ജിപദവിയിലുള്ള കോടതികളെ നിയോഗിച്ചുകൊണ്ട്‌ 1986-ലെ കുടുംബകോടതി നിയമപ്രകാരം നിലവില്‍ വന്നവയാണ്‌ കുടുംബകോടതികള്‍. മോട്ടോര്‍വാഹനം സംബന്ധിയായ കേസുകള്‍ ഉള്‍പ്പെടെ ലഘു കുറ്റകുത്യങ്ങള്‍ ദ്രുതഗതിയില്‍ തീര്‍പ്പാക്കാന്‍ ഉദ്ദേശിച്ച്‌ മുന്‍സീഫ്‌/മജിസ്‌ട്രേറ്റ്‌ തലത്തില്‍ നിയോഗിക്കപ്പെടുന്നവയാണ്‌ സഞ്ചരിക്കുന്ന കോടതികള്‍ (മൊബൈല്‍ കോടതി). സി.ബി.ഐയുടെയും എന്‍.ഐ.എ.യുടെയും അന്വേഷണ പരിധിയില്‍ വിടുന്ന കേസുകളുടെ വിചാരണയ്‌ക്കും തുടര്‍നടപടിക്കുമായി സ്ഥാപിക്കപ്പെടുന്നവയാണ്‌ സി.ബി.ഐ./എന്‍.ഐ.എ. കോടതികള്‍. അഴിമതിയും കൈക്കൂലിയും ഉള്‍പ്പെടെ ദുര്‍ഭരണ നടപടികള്‍ പരിശോധിച്ച്‌ വിധിതീര്‍പ്പാക്കാന്‍ നിയോഗിക്കപ്പെടുന്നവയാണ്‌ വിജിലന്‍സ്‌ കോടതികള്‍. 1986-ലെ ബാലനീതി നിയമപ്രകാരമാണ്‌ നിയമവിരുദ്ധത പുലര്‍ത്തുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കുന്നതിന്‌ പ്രത്യേക കോടതികള്‍ സ്ഥാപിക്കപ്പെട്ടത്‌. 2006-ലെ ബാലനീതി നിയമ പരിഷ്‌കരണത്തിന്‌ ശേഷം ഇവ ബാലനീതി ബോര്‍ഡുകള്‍ (ജൂവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡുകള്‍) ആയിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ത്വരിതഗതിയില്‍ പരിമിത നടപടിക്രമത്തില്‍ കേസുകള്‍ തീര്‍പ്പാക്കാനായി നിയോഗിക്കപ്പെടുന്ന ജില്ലാകോടതി പദവിയിലുള്ള സ്ഥാപനങ്ങളാണ്‌ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതികള്‍. വിദേശനാണ്യസംബന്ധമായ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്നുകള്‍ സംബന്ധിച്ച കുറ്റകൃത്യങ്ങള്‍, പരിസ്ഥിതി തര്‍ക്കങ്ങള്‍ തുടങ്ങിയവ വിചാരണ ചെയ്യുന്നതിനും പ്രത്യേക കോടതികള്‍ സ്ഥാപിക്കപ്പെടുന്നുണ്ട്‌.

ബദല്‍തര്‍ക്ക പരിഹാരമാര്‍ഗങ്ങള്‍

കോടതികള്‍, അര്‍ധനീതിന്യായസ്ഥാപനങ്ങള്‍, ഭരണകാര്യാധികാരസ്ഥര്‍ എന്നിവയ്‌ക്കു പുറമേ തര്‍ക്കകക്ഷികള്‍ പരസ്‌പര സമ്മതത്തോടെ തര്‍ക്ക പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കി, പരിഹാരനടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ നിയമപരമായി സ്ഥാപിക്കപ്പെടുന്നതും പ്രാബല്യമുള്ളതുമായ സംവിധാനങ്ങളാണ്‌ ബദല്‍ തര്‍ക്ക പരിഹാരസ്ഥാപനങ്ങള്‍. നടപടിക്രമം, അധികാരപരിധി എന്നിവ ഉന്നയിച്ചുള്ള അപ്പീല്‍ ഒഴികെ ഇത്തരം തീര്‍പ്പുകള്‍ക്കുമേല്‍ തുടര്‍ന്യായങ്ങള്‍ ഉണ്ടാകുന്നില്ല എന്ന മെച്ചവും ഉണ്ട്‌. ആര്‍ബിട്രേഷന്‍, കണ്‍സിലിയേഷന്‍, മീഡിയേഷന്‍, നെഗോസിയേഷന്‍ തുടങ്ങി ലോക്‌ അദാലത്ത്‌ വരെയുള്ളവ ഈ വിഭാഗത്തില്‍പ്പെടുന്നു. 1987-ലെ നിയമസേവന അതോറിറ്റി നിയമത്തിലും 1996-ലെ ആര്‍ബിട്രേഷന്‍ ആന്‍ഡ്‌ കണ്‍സിലിയേഷന്‍ ആക്‌റ്റിലും ഈ ഉപാധികള്‍ വ്യവസ്ഥാപിതമായിട്ടുണ്ട്‌.

അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലുകള്‍

ഭരണകാര്യനിര്‍വഹണ സംബന്ധിയായ പ്രശ്‌നങ്ങള്‍, ആവലാതികള്‍, ആക്ഷേപങ്ങള്‍ മുതലായവ പരിശോധിക്കുന്നതിനും, ദ്രുതഗതിയില്‍ ചെലവുകുറഞ്ഞ രീതിയില്‍ നടപടിക്രമം ലാളിത്യത്തോടെ, സാമാന്യനീതി തത്വത്തിന്‌ (Natural Justice Principle) വിധേയമായി തീര്‍പ്പാക്കപ്പെടുന്നതിലേക്ക്‌ അധികാരമുള്ള അധികാരികളാണ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലുകള്‍. ഇന്ത്യയില്‍ ഭരണകാര്യ നിയമത്തിന്റെ പിന്‍ബലത്തോടെയാണ്‌ ഈ സ്ഥാപനങ്ങളുടെ രൂപീകരണവും പ്രവര്‍ത്തനവും സാധ്യമായിട്ടുള്ളത്‌. കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ (സി.എ.ടി.), സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ (എസ്‌.എ.ടി.), തദ്ദേശഭരണ ട്രിബ്യൂണല്‍ (എല്‍.എസ്‌.ജി.ഐ.റ്റി.), തദ്ദേശഭരണ ഓംബുഡ്‌സ്‌മാന്‍ മുതലായവയാണ്‌ ഈ വിഭാഗത്തില്‍ വരുന്ന സ്ഥാപനങ്ങള്‍. ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ക്ക്‌ വിധേയമായി നിയമിക്കപ്പെടുന്ന നീതിന്യായാധികാരസ്ഥരായ അധ്യക്ഷന്മാരും ഭരണകാര്യ വിദഗ്‌ധരായ അംഗങ്ങളും അടങ്ങുന്നവയാണ്‌ ഇത്തരം ട്രിബ്യൂണലുകള്‍. നിയമവ്യവസ്ഥകള്‍, തദ്ദേശ ഭരണം രൂപംനല്‌കുന്ന ചട്ടവ്യവസ്ഥകള്‍, സാമാന്യനീതി തത്ത്വങ്ങള്‍ എന്നിവയനുസരിച്ചാണ്‌ ഇത്തരം ട്രിബ്യൂണലുകള്‍ പ്രവര്‍ത്തിക്കുക. ഇവയുടെ തീര്‍പ്പിനുമേല്‍ നിശ്ചിത തലത്തില്‍ നിയുക്തമാകുന്ന കോടതികള്‍ക്ക്‌ പുനഃപരിശോധനാധികാരമുണ്ട്‌.

സൈനികക്കോടതി (Court Martial)

കുറ്റാരോപണവിധേയരായ സൈനികരെ വിസ്‌തരിക്കുന്നതിനുള്ള കോടതിയാണ്‌ സൈനികക്കോടതി. ഇത്തരം കോടതികളുടെ പ്രവര്‍ത്തനത്തിനാധാരമായ ചട്ടങ്ങളും നിയമങ്ങളും രാജ്യങ്ങള്‍തോറും വ്യത്യസ്‌തമായിരിക്കും. എന്നിലും പൊതുവായ ചില സവിശേഷതകളും കണ്ടുവരുന്നു. സൈനികോദ്യോഗസ്ഥന്മാര്‍ തന്നെയാണ്‌ ന്യായാധിപന്മാരായും ജൂറികളായും പ്രവര്‍ത്തിക്കുന്നത്‌. വിചാരണയ്‌ക്കു വിധേയനാകുന്ന സൈനികന്റെ ഗ്രഡിനെക്കാള്‍ ഉയര്‍ന്ന ഗ്രഡിലുള്ളവരായിരിക്കണം ന്യായാധിപന്മാരെല്ലാം. സാധാരണഗതിയില്‍ ന്യായാധിപരില്‍ ഏറ്റവും സീനിയറായ അംഗമായിരിക്കും ചെയര്‍മാന്‍. സര്‍വീസിലുള്ള ഉപദേശകനെയോ ഓഫീസറെയോ വക്കീലിനെയോ പ്രതിക്കുവേണ്ടി വാദിക്കാന്‍ അനുവദിക്കാറുണ്ട്‌. വിധി കഴിഞ്ഞ്‌ അപ്പീല്‍ ബോധിപ്പിക്കുന്നതിനാവശ്യമായ അപ്പീല്‍ കോടതിയും ഉണ്ടായിരിക്കും. കീഴ്‌ക്കോടതി നല്‌കിയ ശിക്ഷ ഇളവുചെയ്യുകയോ ശരിവയ്‌ക്കുകയോ അല്ലാതെ പ്രതിക്ക്‌ അപ്പീല്‍ക്കോടതി കൂടുതല്‍ ശിക്ഷ നല്‍കുന്ന പതിവില്ല.

(അഡ്വ. സുഹൃത്‌കുമാര്‍ എ.; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍