This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേളികൊട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേളികൊട്ട്

കഥകളിയുടെ ഏഴു ചടങ്ങുകളില്‍ ആദ്യത്തേത് (ശുദ്ധമദ്ദളം, അരങ്ങുകേളി-തോടയം, വന്ദനശ്ളോകം, പുറപ്പാട്, മേളപ്പദം-മഞ്ജുതര, കഥാഭിനയം എന്നിവയാണ് മറ്റു ചടങ്ങുകള്‍). കേളി(കളി)യുടെ സൂചകമായ കൊട്ട് എന്നര്‍ഥം. ഇന്നത്തെപ്പോലെ നോട്ടീസും ഇതര പ്രചാരണോപാധികളും ഇല്ലാതിരുന്ന ഒരു കാലത്ത്, കഥകളിയവതരണവിവരം ജനങ്ങളെ അറിയിക്കുന്നതിനുള്ള ഏകമാര്‍ഗം കേളികൊട്ടായിരുന്നു. അങ്ങനെ ഇത് ഒരു പ്രചാരണോപാധിയായും പ്രാരംഭത്തിലെ മംഗളവാദ്യമായും പരിഗണിക്കപ്പെടുന്നു.

കേളികൊട്ട്

സന്ധ്യയ്ക്കാണ് കേളികൊട്ട്. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, കൈമണി എന്നിവയാണ് വാദ്യോപകരണങ്ങള്‍. അരങ്ങിനു (രംഗവേദിക്കു) വെളിയില്‍ വച്ചാണ് കേളികൊട്ട് നടത്തുന്നത്. ആദ്യം കേളി എണ്ണം 'തെയ്യം തിത്തിത്തെയ്യം' എന്നു തുടങ്ങി, മുഖജാലം കൊട്ടി, ചെമ്പടയില്‍ എണ്ണം മദ്ദളക്കാരന്‍ കൊട്ടി, ചെണ്ടക്കാരനും അതു തുടര്‍ന്നശേഷം, 'ഇരികിട' രണ്ടുപേരും ചേര്‍ന്നുകൊട്ടി 'ദുരിശകാല'ത്തില്‍ നിര്‍ത്തുന്നു. ചേങ്ങിലയും ഇലത്താളവും താളം പിടിക്കുന്നു. അങ്ങനെ നാലു ഉപകരണങ്ങളില്‍ നിന്നും ഉതിരുന്ന താളലയാത്മകമായ ശബ്ദജാലം സമഞ്ജസമായി സമ്മേളിച്ച് കാതിനും കരളിനും ഇമ്പം പകരുന്നു. ചെണ്ടക്കാരന്റെയും മദ്ദളക്കാരന്റെയും പ്രാഗല്ഭ്യത്തെ ആശ്രയിച്ചാണ് കേളികൊട്ടിന്റെ ആസ്വാദ്യത നിലകൊള്ളുന്നത്.

നോട്ടീസ്, പത്രവാര്‍ത്തകള്‍ തുടങ്ങിയ നിരവധി പ്രചാരണോപാധികള്‍ ഇന്നുണ്ടെങ്കിലും കേളികൊട്ട്, അതിന്റെ ആവിര്‍ഭാവകാലത്തെന്നപോലെ ഇന്നും കഥകളിയുടെ ആദ്യചടങ്ങായി തുടര്‍ന്നുവരുന്നു. കര്‍ണാടകത്തിലെ യക്ഷഗാനത്തിലും ആദ്യചടങ്ങായി കേളികൊട്ട് നടത്തിപ്പോരുന്നുണ്ട്.

ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തോടനുബന്ധിച്ച് ചില സ്ഥലങ്ങളില്‍ കേളികൊട്ട് നടത്തിവരുന്നുണ്ട്. നോ. കഥകളി

(നീലമ്പേരൂര്‍ രാമകൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍