This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെന്ത്രോന്‍പാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെന്ത്രോന്‍പാട്ട്

കെന്ത്രോന്‍പാട്ട് കളം

കണ്ണൂര്‍ ജില്ലയില്‍ (കോലത്തുനാട്ടില്‍) നിലവിലുള്ള മന്ത്രവാദപരമായ ഒരനുഷ്ഠാനകല. ഗര്‍ഭരക്ഷാര്‍ഥം സ്ത്രീകളെ ഉദ്ദേശിച്ച് വണ്ണാന്മാര്‍ ചെയ്യുന്ന ഒരു ഗര്‍ഭ ബലികര്‍മമാണിത്. യക്ഷഗന്ധര്‍വാദികളുടെ കളം വരച്ച്, പിണിയാളെ കളത്തിലിറക്കുന്നതോടെ 'കെന്ത്രോന്‍പാട്ടി'(ഗന്ധര്‍വന്‍ പാട്ടി)ന്റെ ചടങ്ങുകള്‍ ആരംഭിക്കും. ഗര്‍ഭിണിയുടെ ശരീരത്തില്‍ ബാധിച്ച ഗന്ധര്‍വാദിബാധകള്‍ ഒഴിയണമെന്ന് ആവശ്യപ്പെടുന്ന 'ശാപവും പാപമൊഴിക്കുന്ന പാട്ട്' ആദ്യം പാടും. 'കന്നല്‍പ്പാട്ടു'കള്‍ (സങ്കല്പകഥകള്‍) ആണ് പിന്നെ പാടുന്നത്. ദേവാസുരയുദ്ധം, തിരുവേളിതേടല്‍, ദേവക്കോട്ടയുടെ നിര്‍മാണം, ഈറ്റില്ലം പണിയല്‍, ഉര്‍വ്വേറ്റിയെത്തേടല്‍, താടയ്യാളുടെ ജനനം, പൂരംനോക്ക് തുടങ്ങിയവ 'കന്നല്‍പ്പാട്ടി'ലെ മുഖ്യഭാഗങ്ങളാണ്. 'മാരന്‍പാട്ടെ'ന്ന സങ്കല്പകഥാഗാനവും വണ്ണാന്മാര്‍ പാടും. കണിശന്‍, മുന്നൂറ്റാന്‍, പാണന്‍ മുതലായ മറ്റു സമുദായങ്ങള്‍ക്കിടയിലും ഈ നാടോടി ഗാനം നിലവിലുണ്ട്. മാരന്റെ അമിത പ്രഭാവത്തില്‍ അസൂയ തോന്നിയ മാരപത്നിയുടെ സഹോദരപത്നിമാര്‍, അവനെ അപമാനിച്ചയച്ചതിന്റെ ഫലമായി വിരഹവിധുരയായി കഴിയുന്ന മാരപത്നി തത്തയെ (കിളിയെ) അഭിസംബോധന ചെയ്തുപാടുന്ന രീതിയിലുള്ളതാണ് 'മാരന്‍പാട്ട്'. ഗ്രാമീണ ശൈലിയിലുള്ളൊരു സന്ദേശമെന്ന് ആ ഗാനത്തെ വിശേഷിപ്പിക്കാം.

കെന്ത്രോന്‍പാട്ടിന് രാത്രിയില്‍ കാമന്‍, കന്നി എന്നീ തെയ്യങ്ങള്‍ പുറപ്പെടും. തെയ്യങ്ങള്‍ ഉറഞ്ഞുതുള്ളുമ്പോള്‍ കൈയില്‍ പൂക്കുലയുമായി കളത്തിന് മുന്നിലിരിക്കുന്ന പിണിയാള് ബാധയിളകി വിറയ്ക്കും. ബാധയൊഴിയാനുള്ള പാട്ടുകളാണ് അപ്പോള്‍ പാടുക. ഈ കര്‍മം കഴിയുന്നതിന് മുമ്പായി 'പൊലിച്ചുപാട്ടു'കളും പാടും.

കാമന്‍തെയ്യം (ഗന്ധര്‍വന്‍ കോലം) കഴിയുന്നതിനുമുമ്പായി, യോഗിയുടെ വേഷം ധരിച്ച് ആടുന്ന പതിവുണ്ട്. യോഗി പുറപ്പെട്ടാല്‍ രുദ്രാക്ഷം, ഭസ്മം, ശംഖ് എന്നിവയെക്കുറിച്ചുള്ള ഗാനങ്ങള്‍ പാടും. 'ഗന്ധര്‍വന്‍കോലം' 'മുടിയെടുക്കുന്നതോടെ' കെന്ത്രോന്‍ പാട്ടി'ന്റെ ചടങ്ങുകള്‍ സമാപിക്കും.

ദ്രാവിഡ പാരമ്പര്യത്തിലുള്ള ഒരു അനുഷ്ഠാനഗാനമായ ഇത് ബ്രഹ്മാലയങ്ങളില്‍ ആലപിക്കാറില്ല.

(ഡോ. എം.വി. വിഷ്ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍