This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമൃഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമൃഗം

Indian Buck

മാന്‍വര്‍ഗത്തില്‍പ്പെട്ട ഒരു മൃഗം. കരിമാനെന്നും ഇതിനു പേരുണ്ട്. ബോവിഡെ (Bovidae) ജന്തു കുടുംബത്തിന്റെ ഉപവിഭാഗമായ ആന്റിലോപ്പിനേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കൃഷ്ണ മൃഗങ്ങള്‍ ആഫ്രിക്കയിലാണ് ധാരാളമായി കാണപ്പെടുന്നത്. ആ ഭൂഖണ്ഡത്തില്‍ മാത്രം ഏഴു ഗോത്രങ്ങളായി ഇരുപത്തിനാലോളം ഇനം കൃഷ്ണമൃഗങ്ങളുണ്ട്. ഇന്ത്യയില്‍ നാലോളം ഇനം കൃഷ്ണമൃഗങ്ങളേ ഉള്ളൂ. ധാരാളമായി കാണപ്പെടുന്ന ഇന്ത്യന്‍ കൃഷ്ണമൃഗത്തിന്റെ ശാ.നാ. ആന്റിലോപ് സെര്‍വികാപ്ര (Antilope cervicapra).

പൂര്‍ണവളര്‍ച്ചയെത്തിയ ഒരു കൃഷ്ണമൃഗത്തിന്റെ തോള്‍ഭാഗത്തിന് 80 സെ.മീ. വരെ ഉയരം കാണും; ഏതാണ്ട് 40 കിലോഗ്രാമോളം ഭാരവും. കൊമ്പുകളുടെ നീളം തെക്കേ ഇന്ത്യന്‍ ഇനങ്ങളില്‍ 50 സെന്റിമീറ്ററില്‍ അധികമാവാറില്ല. എന്നാല്‍ വടക്കേ ഇന്ത്യയിലെ ചിലയിനങ്ങളുടെ കൊമ്പുകള്‍ക്ക് 65 സെ. മീ. വരെ നീളം ഉണ്ടാവാറുണ്ട്. മറ്റു മാനുകളുടെ കൊമ്പുകള്‍ ശിഖരമുള്ളതും ആണ്ടിലൊരിക്കല്‍ കൊഴിയുന്നവയുമാണ്. പക്ഷേ കൃഷ്ണമൃഗത്തിന്റെ വളര്‍ന്നു പിരിഞ്ഞ കൊമ്പുകള്‍ ആയുഷ്കാലം മുഴുവന്‍ നിലനില്ക്കുന്നു.

കൃഷ്ണമൃഗം

ആന്റിലോപ് സെര്‍വികാപ്ര എന്ന ഇന്ത്യന്‍ കൃഷ്ണമൃഗം മാത്രമാണ് ആന്റിലോപ് ജീനസ്സിന്റെ ഇന്ത്യയിലെ ഇനം. മറ്റു മാന്‍ വര്‍ഗങ്ങളെ അപേക്ഷിച്ചു കൃഷ്ണമൃഗത്തിന്റെ തനതായ നിറവും സുന്ദരങ്ങളായ പിരിഞ്ഞ കൊമ്പുകളും പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ഈ സവിശേഷതകള്‍ കാരണം ഏറ്റവും അഴകുള്ള വന്യജീവിയായി ഇവയെ കണക്കാക്കിവരുന്നു.

വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ശരീരത്തിന്റെ നിറം മഞ്ഞയായിരിക്കും. ഏതാണ്ട് മൂന്നുവര്‍ഷം പ്രായമാകുന്നതോടെ നിറം കറുപ്പായിത്തീരുന്നു. ഈ നിറം മാറ്റത്തിന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വ്യത്യാസം കാണാറുണ്ട്. തെക്കേ ഇന്ത്യയിലെ കൃഷ്ണമൃഗങ്ങള്‍ക്കു തവിട്ടുനിറമാണു കാണുന്നത്. മൊത്തത്തില്‍ ചൂടുകാലത്തു നിറം മങ്ങുന്നതായും വര്‍ഷകാലത്തിനു ശേഷം നിറത്തിനു തിളക്കമേറുന്നതായും കാണാറുണ്ട്.

വളര്‍ച്ചയുടെ ആദ്യകാലത്ത് കൊമ്പു പിരിഞ്ഞതായിരിക്കുകയില്ല. രണ്ടു വയസ്സാകുന്നതോടെ കൊമ്പില്‍ പ്രകടമായ ഒരു സര്‍പ്പിളാകൃതി പ്രതൃക്ഷപ്പെടുന്നു. മൂന്നു വയസ്സാകുന്നതോടുകൂടി മാത്രമേ കൊമ്പിന്റെ പൂര്‍ണരൂപത്തിലുള്ള സര്‍പ്പിള സ്വഭാവം പൂര്‍ത്തിയാകുകയുള്ളൂ. പെണ്‍ കൃഷ്ണമൃഗങ്ങളില്‍ കൊമ്പു കാണാറില്ല.

ഇന്ത്യയിലെ സമതല പ്രദേശങ്ങളിലാണു കൃഷ്ണമൃഗങ്ങളെ അധികമായി കണ്ടുവരുന്നത്. സൂറത്തിനു തെക്കോട്ടുള്ള തീരപ്രദേശങ്ങളില്‍ ഇവയെ കാണാറില്ല. ഇടതൂര്‍ന്ന വനങ്ങളിലും കുന്നുകളിലും ഇവയെ കണ്ടെത്താനുമാവില്ല.

സാധാരണയായി 20-30 കൃഷ്ണമൃഗങ്ങള്‍ ചേര്‍ന്നു കൂട്ടമായാണു മേഞ്ഞു നടക്കാറുള്ളത്. എന്നാല്‍ രാജപുട്ടാണ-പഞ്ചാബ് പ്രദേശങ്ങളില്‍ നൂറില്‍ കൂടുതല്‍ അംഗസംഖ്യയുള്ള പറ്റങ്ങളെയും കാണാറുണ്ട്. കുറ്റിച്ചെടികളും കൃഷികളുമുള്ള തുറസ്സായ സമതല പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ടനിവാസ കേന്ദ്രങ്ങള്‍. പുല്ലു തിങ്ങിവളരുന്ന വനപ്രദേശങ്ങളിലും ഇവയെ കണ്ടെത്താവുന്നതാണ്. പുല്ലും ധാന്യവിളകളുമാണ് ഇവയുടെ ഇഷ്ടപ്പെട്ട ആഹാരം. ഉച്ചവരെ മേഞ്ഞുനടന്ന ശേഷം വിശ്രമിക്കുകയും പിന്നീട് വെയിലിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മേയാനിറങ്ങുകയുമാണ് ഇവയുടെ പതിവ്. ശ്രവണ ശക്തി സാധാരണ നിലയിലാണെങ്കിലും കാഴ്ച ശക്തിയും ഓടാനുള്ള കഴിവും ഇവയില്‍ മെച്ചപ്പെട്ടതാണ്. ശത്രുക്കളില്‍ നിന്ന് രക്ഷനേടാനുള്ള ഇവയുടെ ആയുധവും ഈ കഴിവു തന്നെ. മേഞ്ഞു നടക്കുന്ന കൃഷ്ണമൃഗക്കൂട്ടത്തിന്റെ നേതൃത്വം പ്രായമേറിയ ഒരു കൃഷ്ണമൃഗത്തിനായിരിക്കും.

19-23 മാസം പ്രായമാകുന്നതോടെ പെണ്‍ മൃഗങ്ങള്‍ക്ക് ഉത്പാദനശേഷി കൈവരുന്നു. വര്‍ഷത്തില്‍ എല്ലാക്കാലത്തും കൃഷ്ണമൃഗങ്ങള്‍ ഇണചേരാറുണ്ടെങ്കിലും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. ഈ മാസങ്ങളില്‍ ഇണയെ തെരഞ്ഞെടുക്കാനുള്ള മത്സരങ്ങളും ചെറുയുദ്ധങ്ങളും നടക്കാറുണ്ട്. ഇണയെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ അവ കൂട്ടത്തില്‍ നിന്ന് അകന്ന് ഏകാന്തത തേടിപ്പോകുന്നു. ഒരു പ്രസവത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ കാണും. ആദ്യഘട്ടത്തില്‍ കുഞ്ഞുങ്ങളെ പുല്‍ക്കൂട്ടത്തില്‍ മാതാവ് ഒളിച്ചുവച്ചാണു വളര്‍ത്താറുള്ളത്. വളരെ വേഗം ഓടിച്ചാടി മറിയാനുള്ള കഴിവു നേടുന്ന കുഞ്ഞുങ്ങള്‍ താമസിയാതെ പറ്റത്തില്‍ അംഗങ്ങളായി ചേരുകയും ചെയ്യും.

കൃഷ്ണമൃഗത്തിന്റെ തോല് ഒരു വിശുദ്ധ വസ്തുവായി കണക്കാക്കിവരുന്നു. ഉപനയത്തിനും സമാവര്‍ത്തനത്തിനും ഇടയ്ക്കുള്ള ബ്രഹ്മചര്യ ഘട്ടത്തില്‍ കൃഷ്ണമൃഗത്തോല് യജ്ഞോപവീതത്തോടൊപ്പം ധരിക്കുന്ന പതിവുണ്ട്. ഋഷിമാരും ഇതിന്റെ തോല് ഇരിപ്പിടത്തില്‍ വിരിപ്പായി ഉപയോഗിക്കാറുണ്ട്. കൃഷ്ണ മൃഗത്തോലിന് ഔഷധ ഗുണമുണ്ടെന്നും കരുതപ്പെടുന്നു. ഇതിന്റെ തോലിട്ടു മൂപ്പിച്ച എണ്ണ ചെവിവേദനയ്ക്ക് സിദ്ധൗഷധമാണെന്നു നാട്ടുവൈദ്യന്മാര്‍ കരുതിവരുന്നു.

സാഹിത്യത്തിലും കൃഷ്ണമൃഗത്തെപ്പറ്റി ധാരാളം പരാമര്‍ശങ്ങളുണ്ട്. കാളിദാസന്‍ കൃഷ്ണമൃഗത്തിന്റെ ഓട്ടത്തെക്കുറിച്ചു വര്‍ണിച്ചിട്ടുള്ളത് പ്രസിദ്ധമാണ്. ഭൂമിയിലും ആകാശത്തിലുമായുള്ള കൃഷ്ണമൃഗത്തിന്റെ ഓട്ടത്തെപ്പറ്റി


"കണ്ഠനാളമഴകില്‍ തിരിച്ചനുപദം രഥം

പിറകില്‍ നോക്കിയും

കുണ്ഠനായ് ശരഭയേനപൃഷ്ഠമതു പൂര്‍വ -

കായഗതമാക്കിയും

ഇണ്ടല്‍കൊണ്ടു വിവൃതാന്മുഖാത്പഥിചവച്ച

ദര്‍ഭകള്‍ പതിക്കവേ,

കണ്ടുകൊള്‍ക, കുതികൊണ്ടുകിഞ്ചിദ

വനൗഭൃശംനഭസിധാവതി

(മണിപ്രവാള ശാകുന്തളം)

എന്നാണ് ശാകുന്തളത്തില്‍ വര്‍ണിച്ചിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍