This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃമിരോഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃമിരോഗങ്ങള്‍

നിമറ്റോഡ എന്ന ജന്തുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൃമികള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍. കൃമികളില്‍ ഭൂരിഭാഗവും തന്തുരൂപത്തിലുള്ളവയാണെങ്കിലും ഉരുണ്ടവയും അല്‌പം അണ്ഡാകൃതിയിലുള്ളവയും വിരളമല്ല. സ്വതന്ത്രജീവികളായും പരാദങ്ങളായും കൃമികള്‍ വര്‍ത്തിക്കുന്നു. ജന്തുക്കളില്‍ കാണപ്പെടുന്ന പരാദജീവികളായ കൃമികള്‍ നിരവധി രോഗങ്ങള്‍ക്ക്‌ കാരണമാകുന്നു. പ്രധാനമായും മനുഷ്യരില്‍ കാണപ്പെടുന്ന കൃമിരോഗങ്ങളും അവയുടെ ലക്ഷണങ്ങളും നിവാരണമാര്‍ഗങ്ങളുമാണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌.

എന്ററോബിയസ്‌ വെര്‍മിക്കുലാറിസ്‌

മാരകമല്ലെങ്കിലും കൃമിരോഗങ്ങള്‍ പല സമൂഹങ്ങളിലും അനാരോഗ്യത്തിന്‌ പ്രധാന കാരണമായിത്തീരുന്നു. കൃമിരോഗങ്ങള്‍മൂലം പ്രതിരോധശക്തി ക്ഷയിക്കുന്നതായി കാണാം. ഒരു വ്യക്തിയില്‍ ത്തന്നെ നിരവധിയിനം കൃമികള്‍ ഒരുമിച്ചു കാണപ്പെടാറുണ്ട്‌. മലേറിയ, ട്രിപ്പനോസോമിയാസിസ്‌ തുടങ്ങിയ ചില രോഗങ്ങള്‍ കൃമിരോഗം ബാധിച്ചവരില്‍ പടര്‍ന്നുപിടിക്കാനുളള സാധ്യത കൂടുതലാണ്‌.

കുടലുമായി ബന്ധപ്പെട്ടാണ്‌ പല കൃമികളും മനുഷ്യരില്‍ കാണപ്പെടുന്നത്‌. ഇവയില്‍ പ്രധാനപ്പെട്ടവ എന്ററോബിയം, ട്രക്കിയൂറിസ്‌, അസ്‌കാരിസ്‌, ആന്‍ കൈലോസ്റ്റോമ എന്നിവയാണ്‌.

എന്ററോബിയം. നൂല്‍ കൃമികള്‍ അഥവാ സൂചികൃമികള്‍ (pin worms)എന്നാണിവ അറിയപ്പെടുന്നത്‌. കുടലില്‍ കാണപ്പെടുന്ന ഒരു പരോപജീവിയാണിത്‌. എന്ററോബിയസ്‌ വെര്‍മിക്കുലാറിസ്‌ എന്നയിനമാണ്‌ പ്രധാനം. ഇതിന്റെ മുട്ടകള്‍ 10,000 വര്‍ഷം പഴക്കമുള്ള മൃതദേഹത്തില്‍ വരെ കണ്ടെത്തിയതായി രേഖകളുണ്ട്‌. ഇതില്‍ നിന്ന്‌ ഏറ്റവുമധികം പഴക്കമുള്ളയിനം കൃമിയാണിതെന്നു കരുതപ്പെടുന്നു.

ട്രക്കിയൂറിസ്‌ ട്രക്കിയൂറ

പെണ്‍കൃമിക്ക്‌ 10 മില്ലിമീറ്റര്‍ നീളംവരും. എന്നാല്‍ ആണ്‍കൃമിക്ക്‌ 3 മില്ലിമീറ്റര്‍ മാത്രമേ നീളം കാണുകയുള്ളൂ. സീക്കം(Caecum), അപ്പന്‍ഡിക്‌സ്‌, വന്‍കുടല്‍ എന്നിവയ്‌ക്കുള്ളിലെ ശ്ലേഷ്‌മസ്‌തരത്തിലാണ്‌ ഇവ കഴിഞ്ഞുകൂടുന്നത്‌. രാത്രിസമയത്ത്‌ പെണ്‍ കൃമി മുട്ടയിടാനായി താഴേക്ക്‌ നീങ്ങി മലദ്വാരത്തിനു സമീപം എത്തിച്ചേരുന്നു. ഒരു പ്രാവശ്യം പെണ്‍കൃമി പതിനായിരത്തോളം മുട്ടയിടുന്നു. സ്‌ത്രീകളുടെ ശരീരത്തില്‍ ചിലപ്പോള്‍ പെണ്‍കൃമികള്‍ മലദ്വാരത്തില്‍ നിന്ന്‌ ഇറങ്ങി യോനിവഴി ഉള്ളില്‍ പ്രവേശിച്ച്‌ ഫാലോപ്പിയന്‍ പെരടോണിയംവരെ എത്തിച്ചേരാറുണ്ട്‌. ഓരോ മുട്ടയും ഏതാനും മണിക്കൂറുകൊണ്ട്‌ വിരിഞ്ഞ്‌ ലാര്‍വയായിത്തീരുന്നു.

ആന്‍കൈലോസ്റ്റോമ ഡുവോഡിനേല്‍

ആഹാരസാധനങ്ങള്‍, വെള്ളം, സ്‌പര്‍ശനം എന്നിവവഴി വീണ്ടും മനുഷ്യന്റെ ഉള്ളില്‍ ഈ ലാര്‍വ എത്തിച്ചേരുന്നു. മലദ്വാരത്തില്‍ ചൊറിച്ചിലനുഭവപ്പെടുന്നതിനാല്‍ വിരലുകളില്‍ ഇവയ്‌ക്കു കടന്നുകൂടുവാനും വായ്‌ വഴി വീണ്ടും കുടലില്‍ എത്തിച്ചേരാനുമുള്ള സാധ്യത കൂടുതലാണ്‌. കൃമിബാധയുള്ളയാള്‍ രാത്രിയില്‍ ഉപയോഗിക്കുന്ന വസ്‌ത്രങ്ങള്‍, കിടക്കവിരികള്‍ എന്നിവയില്‍ ക്കൂടിയും മറ്റാളുകളിലേക്ക്‌ ഇവ കടന്നുപറ്റുന്നു. ചുരുങ്ങിയ തോതില്‍ വായുവില്‍ ക്കൂടിപ്പോലും മറ്റാളുകളില്‍ കടന്നുകൂടാനും എല്ലാ കാലാവസ്ഥയിലും വളരാനും ഇവയ്‌ക്കു കഴിയും. മനുഷ്യന്റെ ഉള്ളില്‍ എത്തിച്ചേര്‍ന്ന ലാര്‍വ ചെറുകുടലില്‍ എത്തുകയും അവിടെനിന്ന്‌ സീക്കത്തിലേക്ക്‌ കടക്കുകയും ചെയ്യുന്നു. ഒരു മാസത്തിനുള്ളില്‍ ഇവ വളര്‍ച്ച മുഴുമിപ്പിച്ച്‌ മുട്ടയിടാന്‍ പ്രായമാകുന്നു.

രോഗലക്ഷണങ്ങളില്‍ ഏറ്റവും സാധാരണയായുള്ളത്‌ മലദ്വാരത്തിനു ചുറ്റുമുള്ള ചൊറിച്ചിലാണ്‌. രാത്രികാലങ്ങളിലാണിത്‌ കൂടുതലായും അനുഭവപ്പെടുന്നത്‌. കുട്ടികളില്‍ ഉറക്കമില്ലായ്‌മ, അസ്വാസ്ഥ്യം, മൂത്രം പോകല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം കാണപ്പെടുന്നു. മലദ്വാരത്തിനു ചുറ്റും ചൊറിഞ്ഞുപൊട്ടുന്നതിനാല്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്‌. സ്‌ത്രീകളില്‍ ഈ കൃമിയുടെ ഉപദ്രവംമൂലം യോനീസ്രാവങ്ങള്‍ ഉണ്ടാകാം. ജനനേന്ദ്രിയരോഗങ്ങളും ഈ കൃമികാരണമുണ്ടാകാന്‍ സാധ്യതയുണ്ട്‌.

അസ്‌കാരിസ്‌ ലംബ്രിക്കോയ്‌ഡസ്‌

ഒരു കുടുംബത്തില്‍ രോഗബാധയുള്ള എല്ലാ വ്യക്തികളെയും ഒരുമിച്ച്‌ ചികിത്സയ്‌ക്ക്‌ വിധേയരാക്കേണ്ടതാണ്‌. ഈ രോഗബാധയ്‌ക്കെതിരായി പൈറാന്റല്‍ പാമോയേറ്റ്‌ (Pyrantel pamoate), മെബെന്‍ഡാസോള്‍ (Mebendazole)എന്നീ മരുന്നുകള്‍ ഫലപ്രദങ്ങളാണ്‌. തീരെ ചെറിയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മെബെന്‍ഡാസോള്‍ നല്‌കാറില്ല. ഗൃഹാന്തരീക്ഷത്തിലെ ശുചിത്വം പരിപാലിക്കുന്നതുമൂലം ഒരളവുവരെ രോഗപ്പകര്‍ച്ച തടയാം. ദിവസവും കുളിക്കുന്നതും, ആഹാരത്തിനു മുമ്പ്‌ നല്ലതുപോലെ കൈ ശുചിയാക്കുന്നതും, ശൗചത്തിനുശേഷം സോപ്പുപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കുന്നതും പ്രയോജനകരമാണ്‌. ഈ കൃമിരോഗം ചികിത്സിച്ചുമാറ്റാന്‍ എളുപ്പമാണെങ്കിലും വീണ്ടുമുള്ള രോഗപ്പകര്‍ച്ച തടയുക എന്നതാണ്‌ പ്രശ്‌നമായിട്ടുള്ളത്‌.

ട്രക്കിയൂറിസ്‌. ട്രക്കിയൂറിസ്‌ ട്രക്കിയൂറ (Trichiuris trichiura)എന്നറിയപ്പെടുന്ന കൃമിയാണ്‌ കുടലില്‍ കാണുന്ന മറ്റൊരു അപകടകാരി. ചാട്ടക്കൃമി (Whip worm) എന്ന പേരിലും ഇവ അറിയപ്പെടുന്നു. വന്‍കുടലിലെ ശ്ലേഷ്‌മസ്‌തരത്തിലാണ്‌ ഈ കൃമികള്‍ ജീവിക്കുന്നത്‌.

30 മില്ലിമീറ്റര്‍ മുതല്‍ 50 മില്ലിമീറ്റര്‍ വരെ നീളമുള്ള ഇവയ്‌ക്ക്‌ ഒരു ചാട്ടയുടെ ആകൃതിയാണുള്ളത്‌. ഒരു പ്രാവശ്യം പെണ്‍കൃമി 5,000 മുട്ട വരെയിടും. മുട്ടയുടെ രണ്ടറ്റത്തും ഓരോ മുഴ കാണപ്പെടുന്നു. മൂന്നാഴ്‌ചയെങ്കിലും മണ്ണില്‍ കഴിഞ്ഞുകൂടിയ ശേഷമേ ഇവ വിരിയാറുള്ളൂ. മലത്തിലൂടെ ഇവ വെളിയില്‍ വരുന്നു. പച്ചിലകളില്‍ പറ്റിപ്പിടിച്ചും ഈച്ചകള്‍ വഴിയും മുട്ടയുടെ വ്യാപനം നടക്കുന്നു. ജലത്തിലൂടെയും ആഹാരപദാര്‍ഥങ്ങളിലൂടെയും ഈ മുട്ടകള്‍ മനുഷ്യരുടെ കുടലില്‍ എത്തിച്ചേരുകയും അവിടെവച്ച്‌ വിരിയുകയും ചെയ്യുന്നു. ലാര്‍വകള്‍ കുടലിലെ ഉദ്‌വര്‍ധങ്ങളില്‍ (villi) പറ്റിപ്പിടിച്ച്‌ അവിടെനിന്ന്‌ താഴോട്ടു സഞ്ചരിച്ച്‌ വന്‍കുടലില്‍ എത്തി വളര്‍ച്ച മുഴുമിപ്പിക്കുന്നു. വളര്‍ച്ച മുഴുമിപ്പിച്ച ചാട്ടക്കൃമികള്‍ നാല്‌ മുതല്‍ എട്ടു വര്‍ഷംവരെ ജീവിച്ചിരിക്കാറുണ്ട്‌.

ഈ കൃമികള്‍ വന്‍തോതില്‍ ഉള്ളില്‍ പെരുകിയാല്‍ മാത്രമേ അസുഖ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. ഈ കൃമിരോഗം ട്രക്കിയൂറിയാസിസ്‌ (Trichiuriasis)എന്ന പേരിലറിയപ്പെടുന്നു. രോഗം പ്രധാനമായും കുട്ടികളിലാണ്‌ കാണപ്പെടുന്നത്‌. ഓക്കാനം, ഛര്‍ദി, വയറ്റുവേദന, വയറിളക്കം, അതിസാരം എന്നിവയാണ്‌ പ്രധാനരോഗലക്ഷണങ്ങള്‍. ചാട്ടക്കൃമികള്‍ ഉള്ളില്‍ അധികമായുള്ളവര്‍ക്ക്‌ അമീബിക്‌ അതിസാരം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

മലം പരിശോധിച്ചാല്‍ ഈ കൃമിയുടെ സാന്നിധ്യം കണ്ടുപിടിക്കാം. രോഗബാധയുള്ളവരുടെ മലത്തില്‍ ഈ കൃമിയുടെ മുട്ടകള്‍ ധാരാളമായി കണ്ടെത്താനാവും. ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്ത അവികസിതരാജ്യങ്ങളിലാണ്‌ ഈ രോഗം അധികമായി കണ്ടുവരുന്നത്‌. ശുചിത്വം ശരിയായി പാലിക്കാത്ത കുട്ടികളിലും മാനസികവളര്‍ച്ച മുരടിച്ചവരിലുമാണ്‌ രോഗം കൂടുതലായി കാണപ്പെടുന്നത്‌. കക്കൂസുകള്‍ ഉപയോഗിക്കുന്നതും തുറസ്സായ സ്ഥലത്തെ മലശോധന ഉപേക്ഷിക്കുന്നതും രോഗവ്യാപനത്തെ തടയാനുതകും. മെബെന്‍ഡസോള്‍ ചികിത്സ ഫലപ്രദമാണ്‌.

അസ്‌കാരിസ്‌. മനുഷ്യരുടെ കുടലിനുള്ളില്‍ കാണപ്പെടുന്ന മറ്റൊരു പരോപജീവിയാണിത്‌. പാമ്പിനെപ്പോലെ ഇഴഞ്ഞുനീങ്ങുന്ന ഇവയെ കുടല്‍ പ്പാമ്പുകള്‍ എന്നും വിളിക്കാറുണ്ട്‌. അസ്‌കാരിസ്‌ ലംബ്രിക്കോയ്‌ഡസ്‌ എന്നു ശാസ്‌ത്രനാമമുള്ള ഇവ ലോകവ്യാപകമായി കണ്ടുവരുന്നു. അസ്‌കാരിസിന്റെ ലാര്‍വ ശരീരത്തില്‍ വിപുലമായി സഞ്ചരിക്കുന്നതിനാല്‍ രോഗലക്ഷണങ്ങളിലും വൈവിധ്യമുണ്ട്‌. പനി, ചുമ, ബ്രാങ്കിയോനുമോണിയ, ഇസ്‌നോഫിലിയ, ശ്വാസംമുട്ടല്‍ എന്നിവ പ്രധാന രോഗലക്ഷണങ്ങളാണ്‌. പൂര്‍ണവളര്‍ച്ചയെത്തിയ അസ്‌കാരിസ്‌ വളരെ കുറഞ്ഞ തോതിലേ ഉള്ളിലുള്ളൂവെങ്കില്‍ അസുഖം ഉണ്ടാകാറുമില്ല. എന്നാല്‍ ഇവയുടെ എണ്ണം വര്‍ധിക്കുന്നതോടെ വയറ്റുവേദന, ദഹനക്കുറവ്‌ എന്നിവ ഉണ്ടാവാം. ചെറിയ കുട്ടികളില്‍ പോഷണരാഹിത്യം വരുത്താനും തന്മൂലം വളര്‍ച്ച മുരടിച്ചുപോകാനും ഇവ ഇടയാക്കും. അധികതോതിലുള്ള വിരകള്‍ ഒരു പന്തുപോലെ ചുരുണ്ടുകൂടി ചില കുടല്‍ രോഗങ്ങളും ഉണ്ടാക്കിയേക്കാം. ചെറിയ കുട്ടികളിലാണ്‌ ഈ രോഗം അധികമായി കണ്ടുവരുന്നത്‌. ഒരു കുട്ടിയില്‍ നിന്ന്‌ രണ്ടായിരം അസ്‌കാരിസുകളെവരെ എടുത്തിട്ടുണ്ട്‌. ഈ വിരകള്‍ മുകളിലേക്കു സഞ്ചരിച്ച്‌ പലപ്പോഴും ശ്വാസകോശരോഗങ്ങളും വരുത്തിവയ്‌ക്കുന്നു.

മലം പരിശോധിക്കുന്നതിലൂടെ ഇവയുടെ മുട്ടയെ കണ്ടെത്താനാവും. ആദ്യഘട്ടത്തില്‍ ഇവയുടെ ലാര്‍വകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ രോഗലക്ഷണങ്ങളനുസരിച്ചുള്ള ചികിത്സയാണ്‌ നല്‌കേണ്ടത്‌. പൂര്‍ണവളര്‍ച്ചയെത്തിയ വിരയെ നശിപ്പിക്കാനായി പൈറാന്റല്‍ പാമോയേറ്റോ, മെബെന്‍ഡാസോളോ ഉപയോഗിക്കാവുന്നതാണ്‌. ആരോഗ്യസംരക്ഷണപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുക എന്നതാണ്‌ രോഗത്തെ തടഞ്ഞുനിര്‍ത്താനുള്ള പ്രധാനമാര്‍ഗം. ശുചിത്വം പാലിക്കുകയും മലവിസര്‍ജനത്തിനായി കക്കൂസുകള്‍ ഉപയോഗിക്കുകയും വേണം. ചെറിയ സമൂഹങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും "സമൂഹചികിത്സ' നടപ്പിലാക്കേണ്ടതാണ്‌.

കൊക്കപ്പുഴു (Hook worm). ആന്‍കൈലോസ്റ്റോമ ഡുവോഡിനേല്‍ (Ancylostoma duodenale), നെകാറ്റര്‍ അമേരിക്കാന (Necatar americana)എന്നിവയാണ്‌ പ്രധാന കൊക്കപ്പുഴു ഇനങ്ങള്‍. ഇവയില്‍ ആന്‍കൈലോസ്റ്റോമയാണ്‌ സാധാരണ കാണപ്പെടുന്നയിനം. പ്രായപൂര്‍ത്തിയായ കൃമിക്ക്‌ മുന്‍വശത്തായി നാലു കൊളുത്തുകളുണ്ട്‌. ഏതാണ്ട്‌ ഒരു സെന്റിമീറ്റര്‍ നീളംവരുന്ന ഇത്‌ ചെറുകുടലിന്റെ ആദ്യഭാഗത്തുള്ള ശ്ലേഷ്‌മസ്‌തരത്തില്‍ കടിച്ചുതൂങ്ങി രക്തം കുടിച്ചാണ്‌ ഇതു വളരുന്നത്‌. ഓരോ കൃമിയും ഒരു ദിവസം 20 മില്ലിലിറ്റര്‍ രക്തം കുടിക്കുമെന്ന്‌ കണക്കാക്കപ്പെടുന്നു. പെണ്‍കൃമി ഒരു പ്രാവശ്യം 20,000 മുട്ടവരെ ഇടുന്നു. മലത്തിലൂടെ വെളിയിലെത്തിച്ചേരുന്ന മുട്ടകള്‍ വിരിഞ്ഞ്‌ ലാര്‍വ (rabditiform larva) പുറത്തുവരും. മുട്ട വിരിയുന്നതിന്‌ 24 മുതല്‍ 48 മണിക്കൂര്‍വരെ എടുക്കും. ഏതാനും ദിവസത്തിനുശേഷം ലാര്‍വകള്‍ക്ക്‌ അല്‌പം വ്യതിയാനം സംഭവിച്ച്‌ മറ്റൊരിനം ലാര്‍വകളാ(filariform larva)യി മാറുന്നു. ഇവയ്‌ക്കു മണ്ണില്‍ അനേകദിവസം കഴിഞ്ഞുകൂടാന്‍ കഴിയും. കാലിലെ ചര്‍മം തുളച്ചാണ്‌ ഇവ ഉള്ളില്‍ പ്രവേശിക്കുന്നത്‌. രക്തചംക്രമണത്തില്‍ പ്രവേശിക്കുന്ന ഇവ ശ്വാസകോശങ്ങളില്‍ വരെ എത്തിച്ചേരും. ശ്വാസകോശത്തില്‍ നിന്ന്‌ ഗ്രസനി (pharynx)യില്‍ എത്തിച്ചേരുന്ന ഇവ അവിടെ നിന്ന്‌ അന്നനാളംവഴി താഴേക്ക്‌ ഇറങ്ങുന്നു. ചെറുകുടലില്‍ എത്തിയശേഷം അഞ്ച്‌ ആഴ്‌ചയ്‌ക്കകം പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നു. ചെറുകുടലില്‍ 14 വര്‍ഷംവരെ ഇവയ്‌ക്ക്‌ ജീവിക്കാന്‍ കഴിയും. എങ്കിലും സാധാരണ 6-8 വര്‍ഷം വരെയേ ഇവ ജീവിച്ചിരിക്കാറുള്ളൂ.

പൊതുസ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്തുകയും ചെരുപ്പില്ലാതെ നടക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുള്ള സ്ഥലങ്ങളിലാണ്‌ കൊക്കപ്പുഴു രോഗബാധ അധികമായി കണ്ടുവരുന്നത്‌.

കാലിലെ ചര്‍മത്തിലൂടെ കൃമിയുടെ ലാര്‍വകള്‍ തുളച്ചുകയറുമ്പോള്‍ ആ ഭാഗത്തു ചൊറിച്ചില്‍ അനുഭവപ്പെടുന്നു. കാല്‍ വിരലുകളുടെ ഇടയ്‌ക്കുള്ള സ്ഥലത്താണ്‌ ചൊറിച്ചില്‍ (ground itch) കൂടുതലായനുഭവപ്പെടുക. നെകാറ്റര്‍ അമേരിക്കാനയുടെ ആക്രമണത്തിലാണ്‌ ഈ അസുഖം കൂടുതലായുള്ളത്‌. ലാര്‍വകള്‍ ശ്വാസകോശത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വിട്ടുവിട്ടുള്ള ചുമയും നുമോണിയയും അനുഭവപ്പെടാറുണ്ട്‌. വയറുവേദനയും വയര്‍ സംബന്ധമായ മറ്റസുഖങ്ങളും രോഗലക്ഷണങ്ങളില്‍ പ്പെടുന്നു. കൃമിയുടെ ആക്രമണംമൂലം രക്തനഷ്‌ടം ഉണ്ടാവുകയും വിളര്‍ച്ച പിടിപെടുകയും ചെയ്യും. ചെറിയ കുട്ടികളില്‍ ഈ രോഗം രൂക്ഷമാകാറുണ്ട്‌. ടെട്രാക്ലോറെത്തിലീന്‍ ആണ്‌ സാധാരണയായി ഉപയോഗിക്കുന്ന മരുന്ന്‌. അനീമിയയുടെ ചികിത്സയ്‌ക്കായി ഇരുമ്പിന്റെ അംശം കൂടുതലുള്ള മരുന്നുകള്‍ നല്‌കേണ്ടതാണ്‌. പ്രോട്ടീന്‍ സമ്പന്നമായ ആഹാരങ്ങളും രോഗിക്കു നല്‌കണം. നോ. അസ്‌കാരിസ്‌; കൊക്കപ്പുഴു; നിമറ്റോഡ

(ഡോ. പി. ശ്രീനിവാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍