This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃത്വാചിന്താന്യായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃത്വാചിന്താന്യായം

ലൗകികന്യായങ്ങളിലൊന്ന്‌. ചെയ്‌തിട്ടു ചിന്തിക്കുക എന്ന്‌ "കൃത്വാചിന്ത'യ്‌ക്ക്‌ അര്‍ഥം. ചെയ്യരുതാത്തത്‌ ചെയ്‌തിട്ട്‌ അതിനെപ്പറ്റി ചിന്തിച്ചു ദുഃഖിക്കുന്ന പ്രയോജനരഹിതമായ സന്ദര്‍ഭങ്ങളെയാണ്‌ ഈ ന്യായം പരാമര്‍ശിക്കുന്നത്‌. ഏതുകാര്യവും ചെയ്യുന്നതിനുമുമ്പ്‌ നല്ലതുപോലെ പര്യാലോചിക്കണം. അങ്ങനെ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച്‌ മിക്കവാറും പശ്ചാത്തപിക്കേണ്ടതായി വരികയില്ല. മന്ദബുദ്ധികളും ഐശ്വര്യമത്തന്മാരും പലപ്പോഴും ലൗകികവ്യാപാരങ്ങളില്‍ കൃത്വാചിന്താന്യായേന വര്‍ത്തിക്കുന്നവരാണ്‌. പക്വമതികള്‍ തുടങ്ങാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു ഗാഢമായി ചിന്തിക്കുന്നു. പരിണാമം ശുഭപ്രദമെന്നു ബോധ്യപ്പെട്ടാല്‍ മാത്രം പ്രവര്‍ത്തിക്കുന്നു. ശുഭോദര്‍ക്കമായ സ്വന്തം ചെയ്‌തികളെക്കുറിച്ചു പശ്ചാത്തപിക്കുന്നുമില്ല.

""ഗുണവദ ഗുണവദ്വാകുര്‍വതാകാര്യമാദൗ
	പരിണതിരവധാര്യായത്‌നതഃ പണ്ഡിതേന''
 

(പണ്ഡിതന്‍ നല്ലതോ ചീത്തയോ ആയ കാര്യം ആരംഭിക്കുന്നതിനു മുമ്പുതന്നെ പരിണാമത്തെക്കുറിച്ച്‌ നിശ്ചയം വരുത്തിയിരിക്കണം) എന്ന സൂക്തിയും ചിന്തിച്ച്‌ ചെയ്യണമെന്ന തത്ത്വം വ്യക്തമാക്കുന്നു.

ഇതിനു വിപരീതമാണ്‌ അപക്വമതികളുടെ കഥ. അതുകൊണ്ടാണ്‌ അവിവേകികള്‍ കൃത്വാചിന്താന്യായേന വര്‍ത്തിക്കുന്നുവെന്ന്‌ പറയാനിടയായത്‌. അവര്‍ സ്വന്തം തെറ്റ്‌ മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചാല്‍ ദ്വേഷ്യപ്പെടുകയും ചെയ്യും. ശകുന്തളാനിരാസഘട്ടത്തില്‍ മുനികുമാരന്‍ ദുഷ്യന്തനോടു ചോദിക്കുന്ന,"കിംകൃതകാര്യദ്വേഷോ ധര്‍മം പ്രതി വിമുഖനാ കൃതാവജ്ഞാ' (ചെയ്‌ത കാര്യത്തില്‍ ദ്വേഷമോ, ധര്‍മത്തോടു വൈമുഖ്യമോ അതല്ല ചെയ്‌തതില്‍ അവജ്ഞയോ) എന്ന ഭാഗം ഇതു വിശദമാക്കുന്നു.

(മുതുകുളം ശ്രീധര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍