This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃത്തികകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃത്തികകള്‍

തൈത്തരീയ സംഹിത പ്രകാരം ശിവവീര്യജാതനായ സുബ്രഹ്മണ്യനു മുലയൂട്ടുവാന്‍ ദേവന്മാരാല്‍ നിയുക്തരായ ആറു മാതാക്കള്‍. താരകനിഗ്രഹത്തില്‍ അത്യാകാംക്ഷ പൂണ്ട ദേവന്മാര്‍ അഗ്നിയെ പാര്‍വതീ പരമേശ്വരന്മാരുടെ സന്നിധിയിലേക്കു പറഞ്ഞയച്ചു. അഗ്നി കപോതവേഷത്തില്‍ ലോകപിതാക്കളുടെ ശയനഗൃഹത്തില്‍ പ്രവേശിച്ചു. വിവരം മനസ്സിലാക്കിയ പരമശിവന്‍ കോപിച്ച്‌ ബീജം കപോതത്തിന്റെ മുഖത്തു പ്രക്ഷേപിച്ചു. അഗ്നിക്ക്‌ ആ തേജസ്‌ പൊറുക്കാന്‍ കഴിഞ്ഞില്ല; അതിനെ ഗംഗയില്‍ നിക്ഷേപിച്ചു. ഗംഗയിലും ആ തേജസ്‌ ജ്വലിച്ചുകൊണ്ടിരുന്നു. സ്‌നാനത്തിനായി ഗംഗയില്‍ ഇറങ്ങിയ ആറു കൃത്തികമാരില്‍ ആ ബീജം പ്രവേശിച്ചു. കന്യകമാരായ അവരാറുപേരുംഗര്‍ഭം ധരിച്ചു; ആറു കുട്ടികളെയും പ്രസവിച്ചു; അപവാദഭീതികൊണ്ട്‌ കുഞ്ഞുങ്ങളെ ശരവണത്തില്‍ ഉപേക്ഷിച്ചിട്ട്‌ സ്വസ്ഥാനങ്ങളിലേക്കു പോയി. ശരവണത്തില്‍ കിടക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച്‌ നാരദമഹര്‍ഷി ശ്രീ പാര്‍വതീദേവിയെ അറിയിച്ചു. ദേവി ഓടിവന്ന്‌ ആനന്ദാതിരേകത്താല്‍ ആറു കുഞ്ഞുങ്ങളെയും ഒന്നായി എടുത്തുപുല്‌കി. ആലിംഗനബന്ധംകൊണ്ട്‌ ആറു കുഞ്ഞുങ്ങളുടെയും ശരീരങ്ങള്‍ ചേര്‍ന്ന്‌ ഒന്നായിത്തീരുകയും ആറുമുഖങ്ങള്‍ മുമ്പിലത്തെപ്പോലെ ശോഭിക്കുകയും ചെയ്‌തു. ദേവന്മാര്‍ ബാലനു മുലകൊടുക്കാന്‍ കൃത്തികമാരെ നിയോഗിച്ചു. അവരുടെ സ്‌തന്യം കുടിച്ചു വളര്‍ന്നതുകൊണ്ട്‌ ബാലന്‌ കാര്‍ത്തികേയന്‍ എന്നു പേരുണ്ടായി. കൃത്തികകള്‍ ഏറ്റ കൃത്യം നിര്‍വഹിച്ചശേഷം വീണ്ടും നക്ഷത്രമണ്ഡലത്തില്‍ പ്രവേശിച്ചു. അങ്ങനെ കൃത്തികകള്‍ പ്രവേശിച്ച നക്ഷത്രമത്ര കാര്‍ത്തിക.

മറ്റു ചില പുരാണപാഠങ്ങളില്‍ സുബ്രഹ്മണ്യന്റെ ജനനത്തെക്കുറിച്ച്‌ വ്യത്യസ്‌തമായ വിവരണമാണ്‌ കാണുന്നത്‌. ബ്രഹ്മാവിന്റെ നിര്‍ദേശപ്രകാരം ഗംഗ ശിവരേതസ്‌ ശരവണക്കാട്ടില്‍ നിക്ഷേപിക്കുകയും അവിടെ സുബ്രഹ്മണ്യന്‍ ജനിക്കുകയും ചെയ്‌തു. അതുവഴി കടന്നുപോയ ആറു കൃത്തികമാര്‍ കുട്ടിയുടെ കരച്ചില്‍ കേട്ട്‌ ആ കുഞ്ഞിനെ സമീപിച്ചു മുലയൂട്ടുവാന്‍ വെമ്പല്‍ കൊള്ളുകയും അപ്പോള്‍ ആ കുഞ്ഞ്‌ അവരെ മാറിമാറി നോക്കിയതിനാല്‍ അതിന്‌ ആറു മുഖങ്ങളുണ്ടാവുകയും ചെയ്‌തു. സുബ്രഹ്മണ്യന്‍ ദേവസേനയെ പരിണയിച്ചപ്പോള്‍ ഈ കൃത്തികമാര്‍ പ്രത്യക്ഷപ്പെട്ട്‌ വധൂവരന്മാരെ അനുഗ്രഹിച്ചതായും കാണുന്നു. ദുര്‍ഗ, കൃത്യ എന്നീ അര്‍ഥത്തിലും കൃത്തികാശബ്‌ദം പ്രയോഗിക്കാറുണ്ട്‌. സംസ്‌കൃതത്തിലെ കൃത്തികതന്നെയാണ്‌ കാര്‍ത്തിക നോ: കാര്‍ത്തിക.

(മുതുകുളം ശ്രീധര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍