This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂതാശപ്പാന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂതാശപ്പാന

ക്രിസ്‌തുദേവന്റെ ദിവ്യജീവിതം പ്രതിപാദിക്കുന്ന ഒരു പ്രാചീന മലയാള പദ്യകൃതി. കൂതാശപ്പാന പുസ്‌തകം, പുത്തന്‍പാന, മിശിഹാചരിത്രം പുത്തന്‍പാന, മിശിഹാടെ പാന എന്നിങ്ങനെ വിവിധനാമങ്ങളില്‍ അറിയപ്പെടുന്ന ഇത്‌ അര്‍ണോസു പാതിരിയുടെ (1681-1732) മലയാളകൃതികളില്‍ വളരെ പ്രചാരവും പ്രാധാന്യവും ഉള്ളതാണ്‌. ഹംഗറിയില്‍ ജനിച്ച്‌ 18-ാം വയസ്സില്‍ (1699-ല്‍ ) കേരളത്തില്‍ മിഷണറി പ്രവര്‍ത്തനത്തിനുവന്ന അര്‍ണോസുപാതിരി സംസ്‌കൃതത്തിലും മലയാളത്തിലും അസൂയാവഹമായ പാണ്ഡിത്യം നേടി.

പാതിരിയുടെ മരണാനന്തരം ഒന്നര നൂറ്റാണ്ടോളം കഴിഞ്ഞു പുളിങ്കുന്നില്‍ നിന്ന്‌ കുര്യന്‍ ആദ്യമായി ഈ കൃതി പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന്‌ 1878-ല്‍ കൂനമ്മാവില്‍ നിന്നും 1906-ല്‍ എറണാകുളം ഐ.എസ്‌. പ്രസ്സില്‍ നിന്നും ഇതിന്റെ പുതിയ പതിപ്പുകള്‍ വന്നിട്ടുണ്ട്‌. ഏറ്റവും ഒടുവില്‍ (1960) അച്ചടിച്ചു പ്രസിദ്ധീകരിച്ചത്‌ കേരള സര്‍വകലാശാലയുടെ ഹസ്‌തലിഖിത ഗ്രന്ഥശാലയില്‍ നിന്നാണ്‌.

പതിനാലു പാദങ്ങളിലായി നിബന്ധിച്ചിരിക്കുന്ന കൂതാശപ്പാനയില്‍ 1670-ല്‍ പ്പരം ഈരടികള്‍ ഉണ്ട്‌. ബൈബിളില്‍ പറയുന്ന ലോകസൃഷ്‌ടി മുതല്‍ ക്രിസ്‌തുവിന്റെ ജീവിതാന്ത്യംവരെ ഇതില്‍ വര്‍ണിച്ചിരിക്കുന്നു. കട്ടക്കയത്തിന്റെ ശ്രീയേശുവിജയത്തിലെ വിഷയവും ഇതുതന്നെ. ഇതില്‍ ലോകോത്‌പത്തി മുതല്‍ വിലക്കപ്പെട്ട കനിതിന്ന്‌ ആദാമും ഹണ്ണയും പതിതരാവുന്നതുവരയുള്ള ഭാഗം ചുരുക്കിയും ക്രിസ്‌തുവിന്റെ ജീവിതകഥ വിസ്‌തരിച്ചും പ്രതിപാദിച്ചിരിക്കുന്നു.

ഇതിലെ പന്ത്രണ്ടാംപാദം വഞ്ചിപ്പാട്ടെന്നു പ്രസിദ്ധമായ നതോന്നത വൃത്തത്തിലും ബാക്കിഭാഗങ്ങള്‍ ദ്രുതകാകളി, സര്‍പ്പിണി എന്നീ പാനവൃത്തങ്ങളിലും ആണ്‌ നിബന്ധിച്ചിട്ടുള്ളത്‌. അതുകൊണ്ടായിരിക്കാം ഈ കൃതി "കൂതാശപ്പാന' എന്നറിയപ്പെടുന്നത്‌. പന്ത്രണ്ടാം പാദം സ്വതന്ത്രമായ കൃതിയാണെന്ന്‌ പ്രബലമായ ഒരഭിപ്രായം ഉണ്ട്‌. ഈ പാദം സ്വതന്ത്രമായി രചിച്ച്‌ ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചതാവാം. അല്ലെങ്കില്‍ ഇതിന്റെ ഭാഗമായി എഴുതിയതിനുശേഷം സ്വതന്ത്രമായി നില്‌ക്കുമെന്നു കണ്ടതിനാല്‍ വേര്‍തിരിച്ചെടുത്തു പ്രചരിപ്പിച്ചതാവാനും സാധ്യതയുണ്ട്‌. ഏതായാലും പന്ത്രണ്ടാം പാദത്തിന്‌ മറ്റു ഭാഗങ്ങള്‍ക്കില്ലാത്ത ഹൃദയദ്രവീകരണ ക്ഷമതയുണ്ട്‌. ഒരു വിലാപകാവ്യത്തിന്റെ മാധുര്യം വഴിഞ്ഞൊഴുകുന്നതാണ്‌ ഈ ഭാഗം. എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും സ്വരം ഈ കൃതികളില്‍ കേള്‍ക്കുന്ന പണ്ഡിതന്മാര്‍ ഉണ്ട്‌. എന്നാല്‍ ആ സ്വരം വളരെ നേര്‍ത്തതാണ്‌.

പ്രസ്‌തുത കൃതിയുടെ പ്രതിപാദ്യം ഇങ്ങനെ സംഗ്രഹിക്കാം: ദൈവം ലോകം സൃഷ്‌ടിക്കുന്നു. ആദത്തെയും ഹണ്ണയെയും ചതിക്കാന്‍ പിശാച്‌ സര്‍പ്പത്തിന്റെ സഹായം തേടുന്നു (ഒന്നാംപാദം).

ദുഷ്‌ടനിഷ്‌ടം പറഞ്ഞതുകാരണം
	കഷ്‌ടമക്കനി തിന്നു പിഴച്ചഹോ (രണ്ട്‌)
	കന്യാമറിയത്തെ ഔസേപ്പുവിവാഹം ചെയ്യുന്നു (മൂന്ന്‌)
	മറിയത്തിന്റെ പ്രസവകാലം അടുക്കുന്നു (നാല്‌).
 

ഔസേപ്പും മറിയവും നാടുവിടുന്നു. ഗോഷ്‌ഠാനത്തില്‍ കന്യാപുത്രന്‍ പിറക്കുന്നു. മൂന്നു ദിവ്യന്മാര്‍ ദിവ്യശിശുവിനെ സന്ദര്‍ശിക്കുന്നു (അഞ്ച്‌). മുപ്പതാം വയസ്സില്‍ ക്രിസ്‌തു പല അദ്‌ഭുത കര്‍മങ്ങളും ചെയ്യുന്നു (ആറ്‌).

നിനക്കു വേണമെന്നിച്ഛിക്കുന്നതു
	മാനുഷര്‍ ശേഷത്തോടതു ചെയ്യണം
	ചിത്തത്തുങ്കലും വൈരമൊഴിക്കണം
	ശത്രുഭാവമതൊക്കെയും ദോഷമാം
	ഇഷ്‌ടന്മാരെ പ്രിയമുണ്ടായാല്‍  പോരാ
	ദ്വേഷമുള്ളോരെ സ്‌നേഹമുണ്ടാകണം
 

എന്നിങ്ങനെയുള്ള ഉപദേശങ്ങള്‍ ഏഴാംപാദത്തില്‍ കാണാം.

പശ്ചാത്താപാര്‍ത്തയായ മഗ്‌ദലനമറിയം ക്രിസ്‌തുവിനെ സന്ദര്‍ശിക്കുന്നു (എട്ട്‌). അദ്‌ഭുതകര്‍മങ്ങള്‍ കണ്ടു ഭയന്ന യഹൂദന്മാര്‍ ക്രിസ്‌തുവിനെ കൊല്ലാന്‍ തീരുമാനിക്കുന്നു (ഒമ്പത്‌). പെസഹാ ഭക്ഷണം കഴിക്കുന്നു. ക്രിസ്‌തുവിനെ ശത്രുക്കള്‍ ബന്ധിക്കുന്നു (പത്ത്‌). അദ്ദേഹത്തെ കുരിശിലേറ്റുന്നു (പതിനൊന്ന്‌). കുരിശില്‍ കിടക്കുന്ന പുത്രനെക്കണ്ട്‌ അമ്മയായ കന്യാമറിയം കരയുന്നു (പന്ത്രണ്ട്‌). "അമ്മ കന്യാമണി തന്റെ നിര്‍മലദുഃഖങ്ങള്‍' കല്ലിനെയും അലിയിക്കാന്‍ പോന്നവയാണ്‌. "നിന്‍മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കില്‍ ഇമ്മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്ര!' എന്ന വിലാപം ഉള്ളില്‍ തട്ടുന്നതാണ്‌. കുരിശില്‍ ക്കിടന്നു മരിച്ച ദൈവപുത്രന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‌ക്കുന്നു (പതിമൂന്ന്‌). അനന്തരം അമ്മയോടും ശിഷ്യന്മാരോടും വിടവാങ്ങുന്നു (പതിനാല്‌). ഇങ്ങനെ ക്രിസ്‌തുവിന്റെ ജീവിതകഥയ്‌ക്കാണ്‌ ഈ ആഖ്യാനാത്മക കവിതയില്‍ പ്രാധാന്യം എന്ന്‌ വ്യക്തമാകുന്നു.

"വിദേശീയ ക്രിസ്‌ത്യാനികളില്‍ കവിത്വംകൊണ്ട്‌ പ്രഥമഗണനീയന്‍' എന്നും "ആദ്യമായി സംസ്‌കൃതഭാഷയില്‍ അനപലപനീയ പാണ്ഡിത്യം സമ്പാദിച്ച യൂറോപ്യന്‍' എന്നും ഉള്ളൂര്‍ വാഴ്‌ത്തുന്ന അര്‍ണോസിന്റെ പാണ്ഡിത്യത്തിലോ കവിത്വശക്തിയിലോ സംശയിക്കേണ്ടതില്ല. എന്നാല്‍ ഭാഷാപ്രയോഗത്തിലും വൃത്തനിബന്ധനത്തിലും ചില കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞേക്കും. ഭാഷയുടെ പഴക്കം, ഒരു പ്രത്യേക സമുദായത്തെ മനസ്സില്‍ കണ്ടുകൊണ്ടുള്ള രചന, വിദേശിയുടെ മലയാളം എന്നീ വസ്‌തുതകള്‍ പരിഗണിക്കുമ്പോള്‍ മുന്‍പറഞ്ഞ ദോഷങ്ങള്‍ സാരമാക്കേണ്ടതില്ല. ക്രിസ്‌തീയ സമുദായത്തില്‍ ഏറെക്കാലം നിത്യപാരായണത്തിനുപയോഗിച്ചിരുന്നു എന്നത്‌ ഈ കൃതിയുടെ പ്രാധാന്യം വെളിവാക്കുന്നു.

(ഡോ. റ്റി. ഭാസ്‌കരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍