This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂട്ടുവിവാഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂട്ടുവിവാഹം

Polygamy/polyantry

പുരാതനകാലം മുതല്‍ കേരളത്തില്‍ ചില സമുദായങ്ങളില്‍ നിലനിന്നിരുന്ന ഒരു വിവാഹ സമ്പ്രദായം. സഹോദരന്മാര്‍ ചേര്‍ന്ന്‌ ഒരു സ്‌ത്രീയെയോ, സോദരിമാര്‍ ചേര്‍ന്ന്‌ ഒരു പുരുഷനെയോ സ്വീകരിക്കുകയെന്നതാണിതിന്റെ സ്വഭാവമെങ്കിലും ആദ്യത്തെ രീതിക്കാണ്‌ കൂടുതല്‍ പ്രചാരം. പാണ്ഡവരെയും പാഞ്ചാലിയെയും അനുകരിച്ചായിരിക്കാം ഈ വിവാഹരീതിക്കു പ്രചാരമുണ്ടായത്‌. പരസ്‌പരധാരണയുടെ അടിസ്ഥാനത്തില്‍ ഓരോരുത്തരും ഊഴമിട്ടു വധുവിനെ സ്വീകരിക്കുന്നു. അകത്ത്‌ ജ്യേഷ്‌ഠാനുജന്മാരില്‍ ഒരാള്‍ ഉണ്ടെങ്കില്‍ അതിന്റെ സൂചനയായി വാതില്‌ക്കല്‍ ഒരു പാത്രത്തില്‍ വെള്ളം വച്ചിരിക്കും. സന്താനങ്ങളുടെ പിതൃത്വം എല്ലാ ഭര്‍ത്താക്കന്മാരിലും ഒരുപോലെ നിക്ഷിപ്‌തമാണ്‌. കമ്മാളന്മാരുടെ ഇടയില്‍ കൂട്ടുവിവാഹം സാധാരണമായിരുന്നു. വരന്റെ എല്ലാ സഹോദരന്മാരെയും വധുവിന്റെ ഭര്‍ത്താക്കന്മാരായിട്ടാണ്‌ ഇക്കൂട്ടര്‍ കണക്കാക്കിയിരുന്നത്‌. മൂപ്പ്‌ അനുസരിച്ച്‌ ഓരോ സഹോദരനും വധുവിന്റെകൂടെ രമിക്കുകയായിരുന്നു പതിവ്‌. സന്താനങ്ങളെ കുടുംബത്തിന്റെ മൊത്തം സ്വത്തായിട്ടാണ്‌ കരുതിയിരുന്നത്‌. നായന്മാരുടെ ഇടയിലും കൂട്ടുവിവാഹം നിലവിലിരുന്നതായി ഷേക്ക്‌ സൈനുദ്ദീന്‍, ഹാമില്‍ ട്ടന്‍ തുടങ്ങിയ വിദേശീയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരു സാമൂഹികാചാരമായി നായന്മാര്‍ ഈ രീതി അനുഷ്‌ഠിച്ചിട്ടില്ലെന്നാണ്‌ ആധുനിക ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്‌. കുടുംബസ്വത്ത്‌ ഭാഗിച്ചുപോകാതിരിക്കുന്നതിനായി പല നായര്‍ തറവാടുകളും ഈ രീതി പുലര്‍ത്തിയിരുന്നതായി പറയപ്പെടുന്നു. ഏതാണ്ട്‌ രണ്ടു നൂറ്റാണ്ടുമുമ്പുവരെ കേരളത്തിലെ പല സമുദായങ്ങളും കൂട്ടുവിവാഹസമ്പ്രദായം സ്വീകരിച്ചിരുന്നു. പ്രാകൃതജനവിഭാഗങ്ങളുടെ ഇടയില്‍ നിലനിന്നിരുന്ന ഈ സമ്പ്രദായത്തെ "ബഹുഭര്‍ത്തൃത്വം' എന്ന പേരുകൊണ്ടാണ്‌ സാമൂഹ്യശാസ്‌ത്രജ്ഞന്മാര്‍ വ്യവഹരിക്കുന്നത്‌. വിവാഹപരിണാമത്തിലെ ഒരു ദശയായി കൂട്ടുവിവാഹം കരുതപ്പെടുന്നു.

ഒരു കുടുംബത്തിലെ ഒന്നിലധികം സ്‌ത്രീകളെ ഒരു പുരുഷന്‍ തന്നെ വിവാഹം ചെയ്‌തിരുന്ന കൂട്ടുവിവാഹസമ്പ്രദായവും നിലനിന്നിരുന്നു. ഭാഗവതത്തിലെ സൗഭരിയുടെ കഥയായിരിക്കാം ഇതിനു പ്രചോദകമായിട്ടുള്ളത്‌. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ പ്പോലും കേരളത്തിലെ അപൂര്‍വം ചില കുടുംബങ്ങള്‍ കൂട്ടുവിവാഹരീതി അനുവര്‍ത്തിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍