This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂട്ടുകക്ഷിഭരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂട്ടുകക്ഷിഭരണം

Coalition government

ഒന്നിലധികം പാര്‍ട്ടികള്‍ ചില പൊതുധാരണകളുടെ അടിസ്ഥാനത്തില്‍ രൂപവത്‌കരിക്കുന്ന ഭരണസംവിധാനം. ജനാധിപത്യഭരണ സമ്പ്രദായത്തില്‍ സാധാരണഗതിയില്‍ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടി ഗവണ്‍മെന്റ്‌ രൂപവത്‌കരിച്ച്‌ ഭരണം നടത്തുകയും ചെയ്യുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഫലമായി ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വരുമ്പോള്‍ ഒന്നിലധികം പാര്‍ട്ടികള്‍ ചില പൊതുധാരണയുടെ അടിസ്ഥാനത്തില്‍ യോജിച്ച്‌ കൂട്ടുകക്ഷിഭരണം നടത്തുന്നു. ഒരു രാജ്യത്തിന്റെ രാഷ്‌ട്രീയ സംവിധാനത്തെ കൂട്ടുകക്ഷിഭരണം എങ്ങനെ ബാധിക്കുമെന്നുള്ളത്‌ ആ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ പരിതഃസ്ഥിതികളെ ആശ്രയിച്ചിരിക്കും.

കേന്ദ്രീകൃത സംഘടനയുടെ അഭാവം, നേതൃസ്ഥാനങ്ങളിലുള്ള അഭിപ്രായഭിന്നത, ബദല്‍ ഗവണ്‍മെന്റിന്റെ അഭാവം, ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷത്തിന്റെ വളര്‍ച്ച എന്നിവയെല്ലാം ബഹുധ്രുവസമ്പ്രദായത്തിന്റെ പ്രത്യേകതകളായി പരിഗണിക്കപ്പെടുന്നു. ഇവയുടെ ആപേക്ഷികാഘാതം ഓരോ രാജ്യത്തും ഓരോ കാലത്തും വ്യത്യസ്‌തമായിരിക്കും.

കൂട്ടുകക്ഷിഭരണത്തിനാവശ്യമായ സഖ്യങ്ങള്‍ തെരഞ്ഞെടുപ്പുരംഗത്തും പാര്‍ലമെന്റിനകത്തും ഭരണതലത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലോ ദീര്‍ഘകാലാടിസ്ഥാനത്തിലോ രൂപവത്‌കരിക്കാവുന്നതാണ്‌. ഈ മൂന്നു തലത്തിലും സഹവര്‍ത്തിത്വബോധത്തോടുകൂടി രൂപവത്‌കരിക്കുന്ന സഖ്യങ്ങള്‍ കൂട്ടായോ പ്രത്യേകമായോ പ്രവര്‍ത്തിക്കുന്നതാണ്‌.

തെരഞ്ഞെടുപ്പുരംഗത്ത്‌ പാര്‍ട്ടികള്‍ തമ്മില്‍ പലവിധത്തില്‍ സഖ്യങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. യോജിച്ച്‌ സ്ഥാനാര്‍ഥികളെ നിര്‍ത്തുക, യോജിച്ചുള്ള ലിസ്റ്റ്‌ തയ്യാറാക്കുക, ആനുപാതിക പ്രാതിനിധ്യവ്യവസ്ഥയില്‍ യോജിച്ച ക്രമീകരണമുണ്ടാക്കുക, മിച്ചം വരുന്ന വോട്ടുകള്‍ പങ്കിടുക എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. പ്രത്യേക നിയോജകമണ്ഡലത്തെപ്പറ്റിയോ, പൊതുവായ പ്രശ്‌നങ്ങളെ സംബന്ധിച്ചോ വ്യക്തമായോ അവ്യക്തമായോ ഉള്ള ധാരണകള്‍ ഉണ്ടാക്കുന്നതും ഇതിന്റെ ഭാഗമാണ്‌. ഇത്തരം സഖ്യങ്ങള്‍ പലപ്പോഴും പ്രാദേശിക പ്രശ്‌നങ്ങളില്‍ ഒതുങ്ങിനില്‌ക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇത്‌ ഘടകകക്ഷികളുടെ വിശാലമായ ദേശീയനയത്തിന്റെ രൂപം കൈവരിക്കുന്നു.

ഒരു ഗവണ്‍മെന്റിനെ അനുകൂലിക്കുന്നതിനോ അല്ലെങ്കില്‍ എതിര്‍ക്കുന്നതിനോ വേണ്ടി പാര്‍ലമെന്ററി പാര്‍ട്ടികള്‍ യോജിച്ചു പാര്‍ലമെന്റുതലത്തില്‍ സഖ്യങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. പാര്‍ട്ടികള്‍ തമ്മില്‍ മന്ത്രിസഭാതലത്തിലുണ്ടാക്കുന്ന സഖ്യം പാര്‍ലമെന്റിനകത്തും ഗവണ്‍മെന്റിന്‌ അനുകൂലമായ കൂട്ടുകെട്ടിന്‌ വഴിതെളിക്കുന്നു. ചില ഘട്ടങ്ങളില്‍ പാര്‍ട്ടികള്‍ ഭരണത്തില്‍ പങ്കാളികളാകാതെ തന്നെ ഗവണ്‍മെന്റിനെ പൊതുവായോ, പ്രത്യേക പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലോ പിന്താങ്ങാറുണ്ട്‌. തെരഞ്ഞെടുപ്പുതലത്തിലുള്ള ധാരണയില്ലായ്‌മ പാര്‍ലമെന്റിലും ഗവണ്‍മെന്റുതലത്തിലുമുള്ള സഖ്യത്തിന്റെ ഭദ്രതയെ ബാധിക്കുന്നു.

തെരഞ്ഞെടുപ്പുസഖ്യങ്ങള്‍ എല്ലായ്‌പോഴും ഭരണതലത്തിലുള്ള സഖ്യത്തിനു വഴിതെളിക്കുന്നില്ല. ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള ക്രിയാത്മകമായ സമീപനം ഗവണ്‍മെന്റുതലത്തിലുള്ള സഖ്യത്തിന്‌ ആവശ്യമാണ്‌. മൗലിക പ്രശ്‌നങ്ങളില്‍ സമാനമായ ചിന്താഗതി ഇത്തരം സഖ്യങ്ങള്‍ കരുത്തുള്ളതാക്കിത്തീര്‍ക്കുന്നു. നയപരമായ കാര്യങ്ങളില്‍ ഏറെക്കുറെ യോജിപ്പുണ്ടായാല്‍ മാത്രമേ ഗവണ്‍മെന്റുതലത്തിലുള്ള സഖ്യം നിലനില്‌ക്കുകയുള്ളൂ. തെരഞ്ഞെടുപ്പുരംഗത്തും പാര്‍ലമെന്റിലും ഭരണതലത്തിലും ഉള്ള സഖ്യങ്ങളുടെ പ്രത്യേകതകള്‍ എക്കാലത്തും എല്ലാ സാഹചര്യങ്ങളിലും ഒരുപോലെയല്ല. സന്ദര്‍ഭത്തിനനുസരിച്ച്‌ ഇവയില്‍ വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

കൂട്ടുകക്ഷിഭരണവുമായി ബന്ധപ്പെട്ട സങ്കേതങ്ങളെയും സിദ്ധാന്തങ്ങളെയും ഭരണഘടനാപരം, സ്ഥാപനോന്മുഖം, രാഷ്‌ട്രീയോന്മുഖം എന്നിങ്ങനെ മൂന്നായിതരംതിരിക്കാം. ഭരണഘടനാപരമായതില്‍ , കൂട്ടുകക്ഷിഭരണം അധികാര വിഭജനത്തെ യാഥാര്‍ഥ്യമാക്കുന്നു. പാര്‍ലമെന്ററി ഭരണസമ്പ്രദായത്തില്‍ കൂട്ടുകക്ഷിഭരണം അസ്ഥിരതയുടെ പര്യായമായി മാറുന്നു. ഭദ്രതയുടെ മേലങ്കിയണിഞ്ഞ്‌ ഓരോ പാര്‍ട്ടിയും സഖ്യം തകര്‍ത്ത്‌ തങ്ങളുടെ പാര്‍ട്ടിക്ക്‌ നിര്‍ണായകസ്ഥാനമുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുന്നു. ഇതു തടയുവാനായി കൂട്ടുകക്ഷിഭരണം പൊതുവായി തീരുമാനിച്ചിട്ടുള്ള പ്രവര്‍ത്തനമണ്ഡലത്തില്‍ തന്നെ ഉറച്ചുനില്‌ക്കുവാന്‍ നോക്കുന്നു. ഇത്തരം ഒരു അധികാരവിഭജനമോ, പരസ്‌പര നിയന്ത്രണമോ ഒരു ദ്വികക്ഷി സമ്പ്രദായത്തില്‍ സാധ്യമല്ല. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചുപോലും ഭൂരിപക്ഷകക്ഷിക്ക്‌ ഗവണ്‍മെന്റ്‌ രൂപവത്‌കരിക്കുവാനും നയപരിപാടികളുമായി മുന്നോട്ടുപോകുവാനും ദ്വികക്ഷിസമ്പ്രദായത്തില്‍ സാധിക്കുന്നു. ഭരണകക്ഷിയില്‍ ശക്തമായ പിളര്‍പ്പുണ്ടായാല്‍ മാത്രമേ ഇതിനു മാറ്റമുണ്ടാകുന്നുള്ളൂ.

സഖ്യത്തില്‍ നിന്ന്‌ ഏതെങ്കിലും ഒരു കക്ഷി കൂറുമാറ്റം നടത്തി ഭരണത്തെ തകരാറിലാക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ്‌ കൂട്ടുകക്ഷിഭരണത്തില്‍ പാര്‍ലമെന്റ്‌ യഥാര്‍ഥവും ശക്തവുമായ അധികാരകേന്ദ്രമായി വര്‍ത്തിക്കുന്നത്‌. ഒരവിശ്വാസപ്രമേയംവഴി ഗവണ്‍മെന്റിനെ അധികാരത്തില്‍ നിന്ന്‌ താഴെയിറക്കാവുന്നതാണ്‌. അതുകൊണ്ട്‌ കൂട്ടുകക്ഷി ഗവണ്‍മെന്റിന്‌ പാര്‍ലമെന്റിന്റെ മേല്‍ നിയന്ത്രണാധികാരമില്ലെന്ന്‌ ധരിക്കരുത്‌. പാര്‍ലമെന്റ്‌ പിരിച്ചുവിടാനുള്ള ശിപാര്‍ശ ചെയ്യാന്‍ ഗവണ്‍മെന്റിന്‌ കഴിയുന്നു. ഈ അധികാരം പ്രയോഗിക്കുമെന്നുള്ള ഭീഷണി തക്കസമയത്ത്‌ ഗവണ്‍മെന്റിന്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌. പാര്‍ലമെന്റ്‌ പിരിച്ചുവിട്ടാലുണ്ടാകുന്ന ഭവിഷ്യത്തിനെപ്പറ്റി ബോധ്യമുള്ള പാര്‍ലമെന്റ്‌ അംഗങ്ങള്‍ അത്തരം സ്ഥിതിവിശേഷം ഒഴിവാക്കുവാന്‍ ശ്രമിക്കും. അങ്ങനെ പരസ്‌പര നിയന്ത്രണം കൂട്ടുകക്ഷിഭരണത്തില്‍ യാഥാര്‍ഥ്യമായിത്തീരുന്നു. ബഹുകക്ഷിഭരണത്തിലുള്ള നിയമസഭകള്‍ ദ്വികക്ഷിഭരണത്തിലുള്ളവയെ അപേക്ഷിച്ച്‌ കരുത്തുള്ളതായിരിക്കും. കൂട്ടുകക്ഷിഭരണം അധികാര വിഭജനമെന്ന സങ്കേതത്തെ പ്രാവര്‍ത്തികമാക്കുന്നു.

കൂട്ടുകക്ഷിഭരണത്തില്‍ വിഭജനത്തിന്മേല്‍ വിഭജനം നടക്കുന്നു. ഘടകകക്ഷികളോരോന്നും അതിനെ പിന്താങ്ങുന്ന സമ്മതിദായകരുടെ താത്‌പര്യവുമായി ബന്ധപ്പെട്ടതോ, അതിന്റെ രാഷ്‌ട്രീയതന്ത്രങ്ങള്‍ വികസിപ്പിക്കുവാന്‍ ഉതകുന്നതോ ആയ ഒരു പ്രത്യേക മേഖലയുടെ നിയന്ത്രണാവകാശം ആഗ്രഹിക്കുന്നു. പലപ്പോഴും വ്യക്തിപരമായ പരിഗണനവച്ചുകൊണ്ടാണ്‌ ഒരു പ്രത്യേക വകുപ്പിനുവേണ്ടി രാഷ്‌ട്രീയകക്ഷികളുടെ പ്രതിനിധികള്‍ വാദിക്കുന്നത്‌. ഭരണത്തിന്റെ ഒരു മേഖലയില്‍ ഒരു കക്ഷിക്ക്‌ കുത്തകാവകാശം കൊടുക്കുന്നതിനെ മറ്റുകക്ഷികള്‍ നിരുത്സാഹപ്പെടുത്തുന്നു.

വ്യത്യസ്‌തമായ ആദര്‍ശങ്ങളിലും തത്ത്വസംഹിതകളിലും വിശ്വസിക്കുന്ന സഖ്യകക്ഷികള്‍ തമ്മില്‍ നടത്തുന്ന അനുരഞ്‌ജനശ്രമത്തില്‍ ആദ്യം നഷ്‌ടമാകുന്നത്‌ സുവ്യക്തതയാണ്‌. പരിപാടികള്‍ തന്നെ വ്യക്തമല്ലാതിരിക്കുകയും മൗലികമായ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയും താരതമ്യേന ആനുകാലികവും ഉപരിപ്ലവവുമായ പ്രശ്‌നങ്ങളുടെ നേര്‍ക്ക്‌ ഗവണ്‍മെന്റിന്റെ ശ്രദ്ധതിരിയുകയും ചെയ്യുന്നു.

പ്രസിഡന്റ്‌ ഭരണത്തില്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ സഖ്യം ഗവണ്‍മെന്റിന്റെ അധികാരത്തിന്റെയും ഭദ്രതയെയും ഏകാത്മകതയെയും ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. നിയമസഭയിലുള്ള അന്തര്‍കക്ഷി മത്സരം പ്രസിഡന്റ്‌ ഭരണത്തിന്റെ ശക്തി വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നു. ഭിന്നാത്മക സ്വഭാവമുള്ള കൂട്ടുകക്ഷിസഖ്യത്തെ വിഭജിക്കുവാനും അതിനെ ഇല്ലാതാക്കുവാനും പ്രസിഡന്റ്‌ ഭരണത്തിന്‌ കഴിയുന്നതാണ്‌. മാറിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ സഖ്യങ്ങളുടെ മധ്യത്തില്‍ പ്രസിഡന്റ്‌ മാത്രമാണ്‌ അധികാരത്തില്‍ തുടരുന്നത്‌. എന്നിരുന്നാലും നിയമസഭയെ അവഗണിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കുവാന്‍ പ്രസിഡന്റിനു കഴിയുന്നതല്ല. സ്ഥാപനോന്മുഖമെന്ന രണ്ടാമത്തെ തരത്തില്‍ കൂട്ടുകക്ഷിഭരണം ഒരു പ്രത്യേക തെരഞ്ഞെടുപ്പു സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ്‌. കൈമാറ്റം ചെയ്യാന്‍ പാടില്ലാത്ത ഒറ്റവോട്ടും കേവലഭൂരിപക്ഷവും ദ്വികക്ഷിഭരണത്തെ പ്രോത്സാഹിപ്പിക്കുന്നു. ബഹുകക്ഷി സമ്പ്രദായം ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുടെയും രണ്ടാം വോട്ടിന്റെയും സ്വാഭാവിക പരിണാമമാണ്‌.

കൂട്ടുകക്ഷിഭരണത്തെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച്‌ വളച്ചൊടിക്കുവാനും കക്ഷികളുടെയിടയില്‍ നിലനില്‌ക്കുന്ന ദുര്‍ബലമായ സമതുലിതാവസ്ഥയെ തകിടം മറിക്കുവാനും ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ കക്ഷികള്‍ക്ക്‌ പ്രരണ നല്‌കുന്നു. ഈ വ്യവസ്ഥയില്‍ കക്ഷികളുടെ എണ്ണവും വളര്‍ച്ചയും കൂടുന്നു. പോള്‍ ചെയ്‌ത വോട്ടിന്റെ ഒരു നിശ്ചിത ശതമാനം ലഭിച്ച പാര്‍ട്ടികളെ മാത്രമേ അംഗീകരിക്കൂ എന്ന നിബന്ധന ഏര്‍പ്പെടുത്തിയാല്‍ ആനുപാതിക പ്രാതിനിധ്യവ്യവസ്ഥയില്‍ പ്പോലും പുതിയ പാര്‍ട്ടികളുടെ ഉദ്‌ഭവത്തെയും വളര്‍ച്ചയെയും ഗണ്യമായി തടയാവുന്നതാണ്‌. ഈ സമ്പ്രദായം പ്രാവര്‍ത്തികമാക്കുന്നതില്‍ ഡച്ചുകാര്‍ വിജയിച്ചിട്ടുണ്ട്‌.

ബഹുകക്ഷി സഖ്യത്തില്‍ ഒരു പുതിയ തെരഞ്ഞെടുപ്പിന്റെ ഫലമായി കക്ഷികളുടെ സംഖ്യാബലത്തില്‍ മാറ്റമുണ്ടായാല്‍ ക്കൂടി അതിനനുസരണമായി ഒരു ബദല്‍ കൂട്ടുകെട്ട്‌ ഉണ്ടാകണമെന്നില്ല. സഖ്യത്തില്‍ ചെറിയതോതിലുള്ള മാറ്റങ്ങള്‍ ഉണ്ടായെന്നുവരാം.

കൂട്ടുകക്ഷിഭരണത്തില്‍ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ അവയുടെ ധര്‍മങ്ങള്‍ അനുഷ്‌ഠിക്കുന്നുവെങ്കിലും സമ്മര്‍ദസംഘങ്ങളായിട്ടാണ്‌ പലപ്പോഴും പ്രവര്‍ത്തിക്കുന്നത്‌. ധാരാളം ബഹുജന പിന്തുണയുള്ള ബ്രിട്ടനിലെ രാഷ്‌ട്രീയപാര്‍ട്ടികളെ സമ്മര്‍ദ സംഘങ്ങളില്‍ നിന്ന്‌ വേര്‍തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ ഫ്രാന്‍സിലെ സ്ഥിതി ഭിന്നമാണ്‌. അവിടെ രാഷ്‌ട്രീയപാര്‍ട്ടികളും സമ്മര്‍ദ്രഗ്രൂപ്പുകളും ആഴത്തില്‍ വേരൂന്നിയിട്ടില്ല. അവയെ തമ്മില്‍ തിരിച്ചറിയുവാന്‍ പ്രയാസമാണ്‌. ബഹുകക്ഷി സമ്പ്രദായത്തിലുള്ള കൂട്ടുകക്ഷി ഭരണം കെട്ടുറപ്പുള്ള രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ രൂപവത്‌കരണത്തിന്‌ വഴിതെളിക്കുന്നില്ലെന്ന്‌ ഒരു കൂട്ടര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. ഒരൊറ്റ പ്രതിപക്ഷ പാര്‍ട്ടിക്കുപോലും ബദല്‍ ഗവണ്‍മെന്റ്‌ രൂപവത്‌കരിക്കുവാന്‍ കഴിയുകയില്ലെന്നുള്ളതാണ്‌ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. ഈ വാദഗതിക്കെതിരായും ഉദാഹരണങ്ങള്‍ നിരത്തിവയ്‌ക്കുവാന്‍ കഴിയും.

രാഷ്‌ട്രീയോന്മുഖമെന്ന മൂന്നാമത്തെ തരംതിരിക്കലിലാകട്ടെ കൂട്ടുകക്ഷി ഭരണത്തില്‍ ഒരു മിനിമം പരിപാടിയെ സംബന്ധിച്ച്‌ കക്ഷികള്‍ തമ്മില്‍ യോജിപ്പ്‌ ഉണ്ടെങ്കില്‍ കൂടിയും കൂറുമാറ്റത്തിന്റെ ഭീതി അതിനെ സദാ അലട്ടിക്കൊണ്ടിരിക്കും. ഒരു പ്രത്യേകപ്രശ്‌നത്തിന്റെ പേരില്‍ ഒരു ഘടകകക്ഷി പ്രതിപക്ഷത്തോട്‌ ചേര്‍ന്ന്‌ വോട്ടു ചെയ്യുവാന്‍ സാധ്യതയുള്ളതുപോലെ തന്നെ പ്രതിപക്ഷത്തുള്ള ചില പാര്‍ട്ടികള്‍ അതേ പ്രശ്‌നത്തിന്റെ പേരില്‍ ഗവണ്‍മെന്റിന്‌ അനുകൂലമായി വോട്ടു ചെയ്യുവാന്‍ സാധ്യതയുണ്ട്‌.

കൂട്ടുകക്ഷി ഭരണത്തില്‍ നിലവിലുള്ള സഖ്യത്തെ തകര്‍ത്ത്‌ തത്‌സ്ഥാനത്ത്‌ മറ്റൊരു സഖ്യം പ്രതിഷ്‌ഠിക്കുവാനുള്ള ഗൂഢാലോചനകള്‍ നടന്നുകൊണ്ടേയിരിക്കും. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള കക്ഷികള്‍ ഒരുപോലെ ഇതില്‍ പങ്കുചേരുന്നു. വ്യത്യസ്‌ത രാഷ്‌ട്രീയ ദര്‍ശനങ്ങളുള്ള പാര്‍ട്ടികളുടെ അയഞ്ഞ കൂട്ടുകെട്ടെന്ന നിലയില്‍ പ്രതിപക്ഷത്തിന്‌ ഗവണ്‍മെന്റിന്‌ എതിരായ ഒരു സമരം നടത്തുവാനുള്ള സംഘടനയോ ഐക്യബോധമോ ഉണ്ടായിരിക്കുകയില്ല. തന്മൂലം ഒരു ബദല്‍ ഗവണ്‍മെന്റ്‌ രൂപീകരിക്കുവാനോ സൃഷ്‌ടിപരമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുവാനോ അവയ്‌ക്കു കഴിയുന്നില്ല.

പ്രത്യേക പാര്‍ട്ടികള്‍ക്കുള്ളിലും അവയുടെ ഭദ്രതയെ അപകടത്തിലാക്കുന്ന ചേരികളും ഗ്രൂപ്പുകളും ഉണ്ടായിരിക്കും. ഈ ഗ്രൂപ്പുകളുടെ അഭിപ്രായം പ്രധാന പ്രശ്‌നങ്ങളില്‍ അംഗീകരിക്കാത്തപക്ഷം അവ കൂറുമാറുമെന്ന്‌ ഭീഷണി മുഴക്കുന്നു. തത്‌ഫലമായി ഗവണ്‍മെന്റ്‌ തീരുമാനങ്ങള്‍ പലപ്പോഴും അപൂര്‍ണവും ഒത്തുതീര്‍പ്പിന്റെ സ്വഭാവത്തിലുള്ളതുമായിരിക്കും. ഗവണ്‍മെന്റിനെയും പ്രതിപക്ഷത്തെയും വേര്‍തിരിക്കുന്നത്‌ ഒരു നേരിയ അതിര്‍ത്തിവരമ്പായിരിക്കും.

ഫ്രാന്‍സിലെ മൂന്നും നാലും റിപ്പബ്ലിക്കുകളും വീമാര്‍ജര്‍മനിയും മുസോളിനിക്കു മുമ്പും പിമ്പുമുള്ള ഇറ്റലിയും കൂട്ടുകക്ഷി ഭരണവും അസ്ഥിരതയും തമ്മിലുള്ള ബന്ധത്തിന്‌ ഉദാഹരണങ്ങളാണെങ്കില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ സ്ഥിതി മറിച്ചാണ്‌. സ്വീഡനിലെ സോഷ്യല്‍ ഡെമോക്രാറ്റുകളെപ്പോലെയോ നോര്‍വെയിലെ ലേബര്‍ പാര്‍ട്ടിയെപ്പോലെയോ ഉള്ള വന്‍ പാര്‍ട്ടികളുടെ മേധാവിത്വമാണ്‌ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ രാഷ്‌ട്രീയസ്ഥിരതയ്‌ക്കു കാരണമായിട്ടുള്ളത്‌. ഗവണ്‍മെന്റിന്റെ അസ്ഥിരത കാരണം മൗലികമായ പ്രശ്‌നങ്ങളെ നേരിടാനോ സമഗ്രമായ ഒരു പ്രവര്‍ത്തനപദ്ധതി ആവിഷ്‌കരിക്കാനോ എക്‌സിക്യൂട്ടിവിന്‌ കഴിവില്ലാതെ വരുന്നു. ഭരണകാലാവധി കുറയുന്നതുകൊണ്ട്‌ പ്രധാനപ്രശ്‌നങ്ങളെപ്പറ്റി തീരുമാനമെടുക്കാനും സാധിക്കുന്നില്ല. പാര്‍ട്ടി അണികളില്‍ പിളര്‍പ്പുണ്ടാകുമെന്നുള്ള നിരന്തരമായ ഭീതിയും ഗവണ്‍മെന്റിനെ മറിച്ചിടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമവുംമൂലം ചൂടേറിയ പ്രശ്‌നങ്ങളിന്മേല്‍ യാതൊരുറപ്പും കൊടുക്കാന്‍ ഗവണ്‍മെന്റിനു കഴിയാതെ വരുന്നു.

ദൈനംദിനകാര്യങ്ങള്‍ നോക്കാന്‍ സുസംഘടിതമായ ഒരു സിവില്‍ സര്‍വീസ്‌ ഉള്ളിടത്ത്‌ രാഷ്‌ട്രീയ അസ്ഥിരത കാരണം വലിയ തകരാറുണ്ടാകുന്നില്ല. പക്ഷേ ഈ അവസ്ഥ ദീര്‍ഘകാലം തുടരുന്നത്‌ ആപത്താണ്‌. അത്‌ സ്വേച്ഛാധിപത്യത്തിലോ ഏകാധിപത്യത്തിലോ അവസാനിക്കാന്‍ ഇടയുണ്ട്‌. സഖ്യകക്ഷികള്‍ തമ്മില്‍ രണ്ടുതരം ബന്ധം ഉണ്ടായിരിക്കും: ഔപചാരികവും യഥാര്‍ഥവും. ഔപചാരികമായി കക്ഷികളെല്ലാം ഗവണ്‍മെന്റ്‌ സ്ഥാപനങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി നിന്ന്‌ വോട്ടുചെയ്യുക, പ്രതിപക്ഷത്തുള്ള പ്രതിയോഗികളെ എതിര്‍ക്കുക, തെരഞ്ഞെടുപ്പുവാഗ്‌ദാനങ്ങള്‍ നിറവേറ്റുക എന്നിവയെല്ലാം ഔപചാരികബന്ധത്തിലുള്‍പ്പെടുന്നു.

ഔപചാരികബന്ധത്തിന്റെ ബാഹ്യാവരണത്തിലാണ്‌ സങ്കീര്‍ണമായ യഥാര്‍ഥബന്ധം നിലനില്‌ക്കുന്നത്‌. ഈ മേഖലയില്‍ ഓരോ പാര്‍ട്ടിയും അതിന്റെ വ്യക്തിത്വം പരിരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ പരിപാടി കൂട്ടുകക്ഷിഭരണത്തിന്റെ പരിപാടിയായി അംഗീകരിപ്പിക്കാന്‍ ഓരോ പാര്‍ട്ടിയും ശ്രമിക്കുന്നു. യഥാര്‍ഥമായ ശക്തിബന്ധത്തില്‍ സഖ്യകക്ഷികളെ നയിക്കുന്നത്‌ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പരിഗണനകളും പാര്‍ട്ടിയെക്കുറിച്ച്‌ ജനങ്ങളിലുള്ള മതിപ്പുമാണ്‌. ഭരണകൂടത്തിനകത്തും പുറത്തും ഈ പാര്‍ട്ടികളുടെ നീക്കങ്ങള്‍ സമ്മതിദായകരെ സ്വാധീനിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരിക്കും. ഭരണകൂടത്തിനകത്ത്‌ പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം അവയുടെ സംഖ്യാബലത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഭരണചക്രത്തിനു വെളിയില്‍ അവയുടെ യഥാര്‍ഥ ബന്ധം രാഷ്‌ട്രീയമായ നേട്ടങ്ങളുണ്ടാക്കുവാന്‍ ഓരോ പാര്‍ട്ടിയും സ്വീകരിക്കുന്ന തന്ത്രങ്ങളെ ആശ്രയിച്ചിരിക്കും. വോട്ടര്‍മാരുടെ മുമ്പില്‍ നല്ല പ്രതിച്ഛായ നിലനിര്‍ത്താന്‍ ഓരോ പാര്‍ട്ടിയും ശ്രമിക്കുന്നു. മറ്റു പാര്‍ട്ടികളുടെ അയവില്ലാത്ത നിലപാടുകൊണ്ടാണ്‌ തങ്ങള്‍ ഏറ്റെടുത്തിട്ടുള്ള നല്ല കാര്യങ്ങള്‍ ചെയ്‌തുതീര്‍ക്കുവാന്‍ സാധിക്കാത്തതെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ ഓരോ പാര്‍ട്ടിയും വ്യഗ്രത കാണിക്കുന്നു.

കൂട്ടുകക്ഷിഭരണത്തെ സംബന്ധിച്ച സങ്കേതങ്ങളും സിദ്ധാന്തങ്ങളും എല്ലായിടത്തും ഒരുപോലെ ബാധകമല്ല. യൂറോപ്യന്‍ രാജ്യങ്ങളിലെ ബഹുകക്ഷി ഭരണത്തെ സംബന്ധിച്ചുപോലും ഇത്‌ ഒരുപോലെ പ്രായോഗികമല്ല. ഫ്രാന്‍സിലെ ഗവണ്‍മെന്റിന്റെ അസ്ഥിരതയ്‌ക്കു കാരണം അവിടത്തെ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ വളര്‍ച്ചയും സ്വഭാവവുമാണ്‌. കൂട്ടുകക്ഷി ഭരണത്തിന്‍കീഴിലും സ്ഥിരതയുള്ള ഗവണ്‍മെന്റ്‌ ഉണ്ടാക്കുവാന്‍ സാധിക്കും എന്ന്‌ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഈ രാജ്യങ്ങളില്‍ കൂട്ടുകക്ഷിഭരണം വിജയപ്രദമായി നടക്കുന്നതിനുള്ള മുഖ്യകാരണങ്ങള്‍, ആധുനിക ഗവണ്‍മെന്റ്‌ സ്ഥാപനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുവാന്‍ പര്യാപ്‌തമായ ചരിത്രപശ്ചാത്തലം, ജനസംഖ്യക്കുറവും അവരുടെ ഏകാത്മകത്വവും, പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരത്തെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയസ്ഥാപനങ്ങള്‍, രാഷ്‌ട്രീയ നിഷ്‌പക്ഷതാസ്വഭാവമുള്ളതും ദേശീയ ഐക്യപ്രതീകവുമായ രാജവാഴ്‌ച, പാര്‍ട്ടികളില്‍ അന്തര്‍ലീനമായ അച്ചടക്കബോധം എന്നിവയാണ്‌. 19-ാം ശതകത്തിന്റെ അന്ത്യത്തില്‍ ബെല്‍ ജിയത്തില്‍ ഉദയം ചെയ്‌ത ത്രികക്ഷി മേധാവിത്വമാണ്‌ അവിടത്തെ കൂട്ടുകക്ഷിഭരണത്തെ സ്ഥിരതയുള്ളതാക്കിത്തീര്‍ത്തത്‌.

ഒരു രാഷ്‌ട്രീയ സംവിധാനത്തിന്റെ മേല്‍ കൂട്ടുകക്ഷിഭരണത്തിനുണ്ടാകുന്ന പ്രഭാവം പല രാജ്യങ്ങളിലും പലവിധത്തിലായിരിക്കും. ഇത്‌ ഏറെക്കുറെ ചരിത്രപരമായ പശ്ചാത്തലം, സാമൂഹിക-സാമ്പത്തിക-സംവിധാനം, രാഷ്‌ട്രീയ സ്ഥാപനങ്ങളുടെ കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ സ്വഭാവം എന്നീ വസ്‌തുതകളെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയില്‍ കേരളം തുടക്കംകുറിച്ച്‌, മാതൃക കാണിച്ചുകൊടുത്ത ഈ ഭരണവ്യവസ്ഥ മറ്റു പല സംസ്ഥാനങ്ങളും, കേന്ദ്രവും പ്രാവര്‍ത്തികമാക്കിയതോടെ ഒരു കൂട്ടുഭരണ സംസ്‌കാരം രൂപപ്പെട്ടിരിക്കുകയാണ്‌.

(ഡോ. കെ.ആര്‍.പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍