This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുളമ്പുദീനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുളമ്പുദീനം

Foot and mouth disease

ഒരു കാലിരോഗം. ഇംഗ്ലീഷില്‍ "ഫുട്ട്‌ ആന്‍ഡ്‌ മൗത്ത്‌ ഡിസീസ്‌' എന്നറിയപ്പെടുന്ന ഇതിന്‌ കുളമ്പുകേട്‌ എന്ന പേരും ഉണ്ട്‌. ഫുട്ട്‌ ആന്‍ഡ്‌ മൗത്ത്‌ വൈറസുകളാണ്‌ ഈ രോഗത്തിനുകാരണം. അവ "ഒ', "എ', "സി', "സാറ്റ്‌' എന്നിങ്ങനെ വിവിധ സ്‌ട്രയിനുകളായിട്ടാണ്‌ കണ്ടുവരുന്നത്‌. അവയില്‍ ഏറ്റവും മാരകമായത്‌ "സി' സ്‌ട്രയിനുകളാണ്‌.

അതിവേഗത്തില്‍ പകരുന്ന ഒരു രോഗമാണ്‌ ഇത്‌. രോഗം ബാധിച്ച കാലിയുടെ ഉമിനീര്‌, പാല്‍ , ത്വക്ക്‌ എന്നിവ വൈറസുകളെക്കൊണ്ടു നിറഞ്ഞിരിക്കും. രോഗമുള്ള മൃഗത്തിന്റെ സമ്പര്‍ക്കത്തില്‍ മറ്റു മൃഗങ്ങളിലേക്കു രോഗപ്പകര്‍ച്ചയുണ്ടാകും. അതിനു പുറമേ രോഗമുള്ള മൃഗത്തിന്റെ വിസര്‍ജ്യങ്ങള്‍, സ്രവങ്ങള്‍, പാല്‍ , മാംസം, തീറ്റസാധനങ്ങള്‍, കിടക്കവസ്‌തുക്കള്‍ എന്നിവവഴി പരോക്ഷമായും രോഗപ്പകര്‍ച്ചയുണ്ടാകാം.

വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ച്‌ 48 മണിക്കൂറിനുള്ളില്‍ എപ്പിത്തീലിയസ്‌തരങ്ങളില്‍ വളര്‍ന്നു പെരുകി രക്തത്തിലേക്കു കടന്നു രക്തചംക്രമണംവഴി ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിച്ചേരുന്നു. ശക്തിയായ പനി, തീറ്റയില്‍ വിരക്തി എന്നിവ പ്രാരംഭലക്ഷണങ്ങളാണ്‌. വായില്‍ നിന്ന്‌ ഉമിനീര്‌ ധാരധാരയായി ഒഴുകുന്നതുകാണാം. നാക്ക്‌, മോണ, കവിള്‍ എന്നീ ഭാഗങ്ങളില്‍ പൊള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നു. കുളമ്പുകള്‍ക്കിടയിലുള്ള ചര്‍മത്തിലും അകിടിലും മുലക്കാമ്പിലും പൊള്ളലുകള്‍ ഉണ്ടാകും. വിത്തുകാളകളില്‍ വൃഷണസഞ്ചിയിലും പൊള്ളലുകള്‍ ഉണ്ടാകാറുണ്ട്‌. കാലുകളിലുള്ള വ്രണങ്ങള്‍ നിമിത്തം കന്നുകാലി മുടന്തിമുടന്തി നടക്കുവാന്‍ തുടങ്ങും. ചുമ, ശ്വാസംമുട്ടല്‍ , ന്യുമോണിയ എന്നിവയും സംജാതമാകുന്നു. പൊള്ളലുകളില്‍ ബാക്‌റ്റീരിയങ്ങളുടെ ദ്വിതീയ സംക്രമണംമൂലം പഴുപ്പ്‌ ഉണ്ടാവുകയും വ്രണങ്ങള്‍ ഉണങ്ങാന്‍ താമസം നേരിടുകയും ചെയ്യുന്നു. കുളമ്പിന്റെ ഭാഗത്തുണ്ടാകുന്ന ഇത്തരം വ്രണങ്ങള്‍ നിമിത്തം കുളമ്പുതന്നെ ഇളകിപ്പോയേക്കാം. ചെറുപ്രായത്തിലുള്ള കന്നുകാലികളിലും സങ്കരവര്‍ഗം കന്നുകാലികളിലും വിദേശജനുസ്സില്‍ പ്പെട്ട കന്നുകാലികളിലും ഈ രോഗം മാരകമായി തീരാറുണ്ട്‌. സാധാരണഗതിയില്‍ ലക്ഷണങ്ങള്‍ നാലുമുതല്‍ അഞ്ചുദിവസംകൊണ്ട്‌ മാറുകയും അതിനെത്തുടര്‍ന്നുള്ള അഞ്ചാറു ദിവസത്തിനകം വായിലുള്ള വ്രണങ്ങള്‍ ഉണങ്ങിത്തുടങ്ങുകയും രോഗം ഭേദമാവുകയും ചെയ്യുന്നു. രോഗവിമുക്തി നേടിയ കന്നുകാലികള്‍ ക്ഷീരോത്‌പാദനശേഷി കുറഞ്ഞവയും കാളകളും പോത്തുകളും പണിചെയ്യാന്‍ കഴിവു കുറഞ്ഞവയും ആയിത്തീരാറുണ്ട്‌.

ഒരു വൈറസ്‌ രോഗമെന്ന നിലയ്‌ക്ക്‌ ഇതിനു പ്രത്യേക ചികിത്സകള്‍ ഒന്നുംതന്നെ ഇല്ല. ബാക്‌റ്റീരിയങ്ങള്‍മൂലമുള്ള ദ്വിതീയസംക്രമണം തടയാന്‍ വായിലും നാക്കിലും ഉള്ള വ്രണങ്ങളും മറ്റും പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌, ബോറിക്‌ ആസിഡ്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നു കലര്‍ത്തിയ ചെറുചൂടുള്ള ലായനികൊണ്ട്‌ കഴുകി വൃത്തിയാക്കണം. അതിനെത്തുടര്‍ന്ന്‌ ബോറിക്‌ പൊടി, തേന്‍, ഗ്ലിസറിന്‍ എന്നിവ കലര്‍ത്തിയ ഒരു മിശ്രിതം ഇത്തരം വ്രണങ്ങളില്‍ പുരട്ടണം. കുളമ്പിന്‌ അടുത്തുള്ള വ്രണങ്ങളെ അണുനാശിനികള്‍കൊണ്ട്‌ കഴുകി തുരിശു കലര്‍ത്തിയ ടാര്‍ മിശ്രിതംകൊണ്ട്‌ ലേപനം ചെയ്യണം. അതല്ലെങ്കില്‍ കാര്‍ബോളിക്‌ കുഴമ്പോ ബോറിക്‌ കുഴമ്പോ പൂശാവുന്നതാണ്‌. അകിടിലെ വ്രണങ്ങളും അണുനാശിനികൊണ്ട്‌ കഴുകി സള്‍ഫാനിലമൈഡ്‌ കുഴമ്പ്‌ പുരട്ടണം. കാലിലും മറ്റുമുള്ള വ്രണങ്ങളില്‍ ഈച്ച മുട്ടയിടാതിരിക്കുന്നതിന്‌ വേപ്പെണ്ണ തേയ്‌ക്കുന്നതും നല്ലതാണ്‌.

രോഗം ബാധിച്ച മൃഗത്തെ മറ്റുള്ളവയില്‍ നിന്ന്‌ അകറ്റി പാര്‍പ്പിക്കണം. ഒരുപറ്റം കന്നുകാലികളില്‍ ഒന്നുരണ്ടെണ്ണത്തിന്‌ രോഗം ബാധിച്ചതായിക്കണ്ടാല്‍ അവയുടെ ഉമിനീര്‌ രോഗമില്ലാത്തവയുടെ വായില്‍ തേച്ചുകൊടുത്ത്‌ രോഗപ്രതിരോധശക്തി ലഭ്യമാക്കാന്‍ സാധിക്കും. ഈ രീതി "ആഫ്‌തൈസേഷന്‍' എന്നറിയപ്പെടുന്നു. രോഗപ്രതിരോധകുത്തിവയ്‌പ്‌ പ്രചാരത്തിലുണ്ട്‌. ഇപ്പോള്‍ സാധാരണയായി ഇതിന്‌ ഉപയോഗിച്ചുവരുന്നത്‌ ടിഷ്യൂ കള്‍ച്ചര്‍ "എഫ്‌ ആന്‍ഡ്‌ എം' വാക്‌സിനാണ്‌. 5 മുതല്‍ 10 മില്ലിലിറ്റര്‍ വരെ തൊലിക്കടിയില്‍ കുത്തിവയ്‌ക്കുന്നത്‌ ആറുമാസത്തോളം പ്രതിരോധശക്തി പ്രദാനം ചെയ്യും. സങ്കരവര്‍ഗം കന്നുകാലികള്‍ക്ക്‌ ഇത്‌ ഒരു മാരകരോഗമായതിനാല്‍ ഇവയെ പ്രതിരോധകുത്തിവയ്‌പിനു വിധേയമാക്കേണ്ടത്‌ അനിവാര്യമാണ്‌.

(ഡോ. ബി.ആര്‍. കൃഷ്‌ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍