This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുത്തോലക്കിളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുരുത്തോലക്കിളി

Paradise flycatcher

കുരുത്തോലക്കിളി

നാടന്‍ കുയിലിനോളം വലുപ്പമുള്ള ഒരു ദേശാടനപ്പക്ഷി. നാകമോഹന്‍, സ്വര്‍ഗപ്പക്ഷി, റോക്കറ്റുകിളി, നാടക്കിളി, റിബണ്‍കിളി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ആണ്‍പക്ഷിയുടെ വാലില്‍ കുരുത്തോല പോലെ കാണപ്പെടുന്ന നീണ്ട നാടത്തൂവലില്‍ നിന്നാവണം ഈ പക്ഷിക്ക്‌ കുരുത്തോലക്കിളി എന്ന പേരു ലഭിച്ചത്‌. ഇംഗ്ലീഷില്‍ "പാരഡൈസ്‌ ഫ്‌ളൈകാച്ചര്‍' എന്നു പേരുള്ള കുരുത്തോലക്കിളിയുടെ ശാ.നാ.: ടെര്‍പ്‌സിഫോണ്‍ പാരഡൈസ്‌ (Terpsiphone paradise) എന്നാണ്‌. തലയില്‍ ഉയര്‍ന്നുനില്‌ക്കുന്ന കറുത്ത ശിഖ ഒഴിച്ചാല്‍ നിറത്തിലും രൂപത്തിലും ആണ്‍-പെണ്‍ പക്ഷികളും വളര്‍ച്ച എത്താറായ ആണ്‍പക്ഷിയും വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നു.

ആണ്‍പക്ഷിയുടെ തലയ്‌ക്കും മുഖത്തിനും കഴുത്തിനും തിളങ്ങുന്ന കറുപ്പുനിറമാണ്‌; ബാക്കി ഭാഗങ്ങള്‍ക്ക്‌ തൂവെള്ള നിറവും. വാലില്‍ 25-30 സെ.മീ. നീളം വരുന്ന രണ്ടു നാടത്തൂവലുകള്‍ ആണ്‍പക്ഷിക്കുണ്ട്‌. പ്രായപൂര്‍ത്തിയാവാറായ ആണ്‍പക്ഷിയുടെ വാലിലെ തൂവലുകള്‍ക്ക്‌ തവിട്ടുനിറമാണ്‌.

പെണ്‍പക്ഷിയുടെയും തലയ്‌ക്കും മുഖത്തിനും കഴുത്തിനും കറുപ്പുനിറം തന്നെയാണ്‌. എന്നാല്‍ പുറത്തിനും ചിറകുകള്‍ക്കും വാലിനും ചെമ്പന്‍ തവിട്ടുനിറമാണ്‌. വാലില്‍ നാടത്തൂവലുകളും കാണാറില്ല.

വീട്ടുവളപ്പുകള്‍, കുറ്റിക്കാടുകള്‍, കാടുകള്‍ എന്നിവിടങ്ങളിലാണ്‌ കുരുത്തോലക്കിളികളെ സാധാരണ കാണാറുള്ളത്‌. ഇണകളായോ കീടങ്ങളെ വേട്ടയാടുന്ന മറ്റു പക്ഷികളോടു ചേര്‍ന്നോ ആണ്‌ ഇവ കാണപ്പെടുക. പറന്നുനടക്കുന്ന ചിത്രശലഭങ്ങളെയും മറ്റും പിടിക്കാനായി അതിവേഗത്തില്‍ വട്ടമിട്ടും ചരിഞ്ഞും വളഞ്ഞും പറക്കുന്ന ആണ്‍പക്ഷിയുടെ വെളുത്ത വാല്‍ ആകാശത്തില്‍ മനോഹരദൃശ്യങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്‌. സാധാരണ "ചീ' എന്നോ "ചീച്ചീ' എന്നോ ശബ്‌ദം പുറപ്പെടുവിക്കുന്നു. ഇണചേരല്‍ കാലത്ത്‌ ഇമ്പമുള്ള ശബ്‌ദങ്ങളും പുറപ്പെടുവിക്കാറുണ്ട്‌. ഇവയുടെ ആഹാരം പ്രധാനമായും പാറ്റകളും ശലഭങ്ങളും ചെറുപ്രാണികളുമാണ്‌. സെപ്‌തംബര്‍ മുതല്‍ മേയ്‌ വരെയാണ്‌ ഈ പക്ഷികള്‍ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നത്‌. കേരളത്തില്‍ ഇവ കൂടുകെട്ടി വസിക്കാറില്ല. വടക്കേ ഇന്ത്യയിലാണ്‌ ഇവ കൂടുകെട്ടാറുള്ളത്‌. കാശ്‌മീര്‍ ഇവയുടെ ഇഷ്‌ടതാവളമാണ്‌. നേര്‍ത്ത പുല്ല്‌, നാരുകള്‍ എന്നിവകൊണ്ട്‌ കപ്പിന്റെ ആകൃതിയില്‍ മെടഞ്ഞുണ്ടാക്കുന്നവയാണിവയുടെ കൂടുകള്‍. കൂടിന്റെ പുറംഭാഗം ചെറുപ്രാണികളുടെ മുട്ടത്തോടുകള്‍കൊണ്ടും മറ്റും അലങ്കരിക്കാറുമുണ്ട്‌. തറനിരപ്പില്‍ നിന്ന്‌ 2-5 മീറ്റര്‍ ഉയരത്തിലുള്ള മരങ്ങളുടെ കവട്ടയിലോ ശിഖരാഗ്രങ്ങളിലോ ആണ്‌ കൂട്‌ ഉറപ്പിക്കുന്നത്‌. ഒരു പ്രാവശ്യം ഇവ മൂന്ന്‌ മുതല്‍ അഞ്ച്‌ വരെ മുട്ട ഇടുന്നു. മങ്ങിയ ചുവപ്പുകലര്‍ന്ന വെള്ളമുട്ടയില്‍ തവിട്ടുപുള്ളികള്‍ കാണാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍