This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരസംഭവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരസംഭവം

കാളിദാസന്റെ ഒരു മഹാകാവ്യം. സംസ്‌കൃതത്തിലെ പ്രസിദ്ധങ്ങളായ പഞ്ചമഹാകാവ്യങ്ങളില്‍ ലളിതകോമളമാണ്‌ കുമാരസംഭവം. മേഘദൂതത്തെക്കാളും ആധുനിക സഹൃദയന്മാരെ ആകര്‍ഷിക്കാന്‍ കഴിവുറ്റത്‌ കുമാരസംഭവമാണെന്നാണ്‌ സംസ്‌കൃതപണ്ഡിതനും ഇന്‍ഡോളജിസ്റ്റുമായ എ.ബി. കീഥിന്റെ അഭിപ്രായം. കാളിദാസന്റെ രഘുവംശത്തോളം ആശയപുഷ്‌ടവും പക്വവുമല്ലെങ്കിലും പദരചനാസൗകുമാര്യത്തില്‍ കുമാരസംഭവമാണ്‌ മുന്നില്‍ നില്‍ക്കുന്നത്‌.

ആകെ പതിനേഴു സര്‍ഗങ്ങളുള്ള ഈ മഹാകാവ്യത്തില്‍ ആദ്യത്തെ ഏഴോ എട്ടോ സര്‍ഗങ്ങള്‍ മാത്രമേ കാളിദാസന്റേതായിട്ടുള്ളൂ എന്നാണ്‌ പണ്ഡിതന്മാരുടെ അഭിപ്രായം. മല്ലിനാഥന്‍ വ്യാഖ്യാനിച്ചിട്ടുള്ളതും ആദ്യത്തെ എട്ടുസര്‍ഗങ്ങള്‍ മാത്രമാണ്‌. ബാക്കിയുള്ള ഒന്‍പതു സര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉത്തരഭാഗം കാവ്യഗുണങ്ങളുടെ വൈരള്യംകൊണ്ട്‌ അപകൃഷ്‌ടമാണ്‌. ലോകപിതാക്കളായ പാര്‍വതീപരമേശ്വരന്മാരുടെ പരസ്‌പരലാഭാര്‍ഥമായ തപസ്സും തജ്ജന്യമായ ഫലസിദ്ധിയുമാണ്‌ കുമാരസംഭവത്തിലെ പ്രതിപാദ്യം. മാദകമായ ഭാവങ്ങളുടെ നിസ്സാരതയെയും ത്യാഗസുരഭിലമായ പ്രമത്തിന്റെ സര്‍വാര്‍ഥസിദ്ധിയെയും കാളിദാസന്‍ ഈ കാവ്യത്തില്‍ രുചിരവും ഉദാത്തവുമായി പ്രപഞ്ചനം ചെയ്‌തിരിക്കുന്നു. കുമാരസംഭവം ഒന്നാം സര്‍ഗം ആരംഭിക്കുന്നതു ദേവതാത്മാവായ ഹിമവാന്റെ വര്‍ണനയോടുകൂടിയാണ്‌. തുടര്‍ന്ന്‌ ഹിമവാന്റെയും പത്‌നി മേനയുടെയും പുത്രിയായി അവതരിച്ച "യോഗവിസൃഷ്‌ടദേഹ'യായ "സതി'യെ -പാര്‍വതിയെ- ആപാദചൂഡം വര്‍ണിക്കുന്നു. നായകനായ ശിവന്‍ സതീവിയോഗം കൊണ്ടു നിര്‍വിണ്ണനായി തപസ്സനുഷ്‌ഠിക്കുകയാണ്‌. പാര്‍വതീസമാഗമംതന്നെയായിരിക്കാം ശിവന്റെ തപോനുഷ്‌ഠാനത്തിന്റെ ആത്യന്തിക ലക്ഷ്യം. അനവദ്യലാവണ്യമൂര്‍ത്തിയായ പാര്‍വതി പിതാവിന്റെ അനുജ്ഞയോടുകൂടി തപഃസ്ഥിതനായ ശിവനെ പരിചരിക്കുന്നു. രണ്ടാം സര്‍ഗത്തില്‍ ലോകകണ്ടകനായ താരകാസുരനെ നിഗ്രഹിക്കാന്‍ വേണ്ടി ദേവന്മാര്‍ പ്രയോഗിക്കുന്ന ഉപായങ്ങളാണ്‌ പ്രതിപാദിക്കപ്പെടുന്നത്‌. താരകനെ വധിക്കാന്‍ ശൈവതേജസ്സിനല്ലാതെ മറ്റാര്‍ക്കും കഴിയുകയില്ലെന്നു മനസ്സിലാക്കിയ ഇന്ദ്രാദികള്‍ കാമനെ അഭീഷ്‌ടസിദ്ധിക്ക്‌ ഉപകരിക്കത്തക്കവണ്ണം വശപ്പെടുത്തുന്നു. മൂന്നാം സര്‍ഗത്തിലെ വിഷയം, വസന്തപുഷ്‌പാഭരണങ്ങളിഞ്ഞു പല്ലവിനിയും സഞ്ചാരിണിയുമായ ലതയെപ്പോലെ വന്ന പാര്‍വതിയുടെ ആശാഭംഗവും പിനാകപാണിയായ ഹരനെപ്പോലും ഇളക്കിമറിക്കുമെന്ന്‌ വീമ്പുപറഞ്ഞ കാമദേവന്റെ ശരീരനാശവുമാണ്‌. നാലാം സര്‍ഗം, പതിവിയോഗഖിന്നയായ രതിയുടെ വിലാപംകൊണ്ട്‌ കരുണമസൃണവും അനശ്വരവുമായിത്തീര്‍ന്നു. പാര്‍വതി ശിവപ്രാപ്‌തിക്കുവേണ്ടി ഉഗ്രമായ തപസ്സനുഷ്‌ഠിച്ചു സാഫല്യം നേടുന്നതാണ്‌ അഞ്ചാം സര്‍ഗത്തിലെ കഥാവസ്‌തു. ആറാം സര്‍ഗത്തിലാകട്ടെ, ശിവന്‍ പാര്‍വതിയെ പാണിഗ്രഹണം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിവരം സപ്‌തര്‍ഷികള്‍ മുഖേന ഹിമവാനെ അറിയിച്ച്‌ വിവാഹമുഹൂര്‍ത്തം കുറിക്കുന്നു. പാര്‍വതീപരിണയത്തിന്റെ മനോഹരവും സമഗ്രവുമായ വര്‍ണനമാണ്‌ ഏഴാം സര്‍ഗത്തിലെ വിഷയം. എട്ടാം സര്‍ഗം കാളിദാസന്‍ എഴുതിയതാണോ എന്നും സന്ദേഹമില്ലാതില്ല. ഉദ്ദാമമായ സംഭോഗത്തിന്റെ ശ്രീകരമല്ലാത്ത വര്‍ണനമാണ്‌ അതില്‍ കാണുന്നത്‌. കുമാരസംഭവത്തിലെ രതിവിലാപവും രഘുവംശത്തിലെ അജവിലാപവുമാണ്‌ ഭാരതീയ വിലാപകാവ്യങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്‌കിയിട്ടുള്ളത്‌.

കാളിദാസന്റെ കുമാരസംഭവത്തിലും ആദികവിയുടെ അനശ്വരപ്രതിഭയുടെ പ്രകാശകന്ദളങ്ങള്‍ സ്‌ഫുരിക്കുന്നതായിക്കാണാം. മൂന്നാം സര്‍ഗത്തിലെ വസന്തവര്‍ണന വാല്‌മീകി രാമായണം കിഷ്‌കിന്ധാ കാണ്ഡത്തിലെ പമ്പാതടീകാനന വര്‍ണനത്തെ സര്‍വഥാ അനുസ്‌മരിപ്പിക്കുന്നു. അതുപോലെതന്നെ രാമബാണഹതനായ ബാലിയെച്ചൊല്ലിയുള്ള താരയുടെ വിലാപം പരമശിവന്റെ തൃതീയ നേത്രാഗ്നിയില്‍ ദഹിച്ചു ചാമ്പലായ കാമദേവനെക്കുറിച്ചുള്ള രതിയുടെ വിലാപത്തിനു പ്രത്യക്ഷമായിത്തന്നെ പ്രചോദനം നല്‌കിയിരിക്കാനുമിടയുണ്ട്‌. കുമാരസംഭവം ഏഴാം സര്‍ഗത്തിലെ 56 മുതല്‍ 69 വരെയുള്ള ശ്ലോകങ്ങള്‍ക്കു ബുദ്ധചരിതം മൂന്നാം സര്‍ഗത്തിലെ 13 മുതല്‍ 24 വരെയുള്ള ശ്ലോകങ്ങള്‍ മാതൃകയാക്കിയതായി അഭിപ്രായപ്പെടുന്ന ചില പണ്ഡിതന്മാരുമുണ്ട്‌. ഈ ശ്ലോകങ്ങള്‍ രഘുവംശത്തിലും കാളിദാസന്‍ ആവര്‍ത്തിച്ചു കാണുന്നു. കൂടാതെ രൂപത്തിലും ഭാവത്തിലും പറയത്തക്ക വ്യത്യാസമൊന്നുമില്ലാത്ത പദ്യങ്ങള്‍ കാളിദാസ കൃതികളിലും ബുദ്ധചരിതത്തിലും കാണുന്നുണ്ട്‌.

""പ്രസന്നദിക്‌പാംസുവിവിക്തവാതം
	ശംഖസ്വനാനന്തര പുഷ്‌പവൃഷ്‌ടി
	ശരീരിണാം സ്ഥാവരജംഗമാനാം
	സുഖായ തജ്ജന്മദിനം ബഭൂവ''
				(കുമാരസംഭവം)
""പ്രസന്നദിക്‌പാംസുവിവിക്തവാതം
	കംബുസ്വനാനന്തര സൂനവൃഷ്‌ടി
	ശരീരിണാം സ്ഥാവരജംഗമാനാം
	ബഭൂവ തജ്ജന്മദിനം സുഖായ''
				(ബുദ്ധചരിതം)
 

കാളിദാസകൃതികളാണ്‌ അശ്വഘോഷന്റെ ബുദ്ധചരിതത്തിനു മാതൃകയായിത്തീര്‍ന്നതെന്നാണ്‌ ആധുനികഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നത്‌. നോ. കാളിദാസന്‍

കാളിദാസന്‍ ആദ്യത്തെ എട്ടു സര്‍ഗങ്ങളുടെ രചനകൊണ്ടു കുമാരസംഭവം ധ്വനിപ്പിച്ചു കൃതകൃത്യനായിത്തന്നെ പിന്മാറിയിരിക്കാം. അനന്തരകവികള്‍ ആരെങ്കിലും ബാക്കി സര്‍ഗങ്ങള്‍ എഴുതിച്ചേര്‍ത്തതാകാം. കുമാരസംഭവം, താരകാവധം എന്നീ വര്‍ണ്യവിഷയങ്ങള്‍ അവര്‍ക്ക്‌ പ്രചോദകമായി ഭവിച്ചിരിക്കാം. വൃത്തപൂരണാര്‍ഥം പ്രയോഗിച്ചിട്ടുള്ള അവ്യയങ്ങളുടെയും യതിഭംഗങ്ങളുടെയും ഒരു ഘോഷയാത്ര തന്നെ ഉത്തരഭാഗത്തില്‍ ദര്‍ശിക്കാം. കുമാരസംഭവത്തിന്റെ ഉത്തരഭാഗംകൂടി ഉള്‍ച്ചേര്‍ന്ന കൈയെഴുത്തുപ്രതികളും ലഭ്യമല്ല. ഈവക കാരണങ്ങളാല്‍ കുമാരസംഭവം ഉത്തരഖണ്ഡം കാളിദാസന്റേതല്ലാതാകാനാണ്‌ ന്യായം. ഉണാദിസൂത്രങ്ങള്‍ക്ക്‌ ഉജ്ജ്വലദത്തന്‍ എഴുതിയ വ്യാഖ്യാനത്തില്‍ 14-ാം സര്‍ഗത്തിലെ 32-ാം പദ്യം ആദ്യപാദത്തിന്റെ പാഠഭേദം ("രവഃപ്രഗല്‌ഭാഹതിഭേരിസംഭവഃ') ഉദ്ധരിച്ചുകാണുന്നു. അതിനാല്‍ വിപുലിതമായ കുമാരസംഭവത്തിന്‌ ഏറെക്കുറെ പതിനാലാം ശതകത്തോളമുള്ള പഴക്കമുണ്ടെന്ന്‌ അനുമാനിക്കാം.

കുമാരസംഭവം ആദ്യത്തെ ഏഴു സര്‍ഗം ലത്തീന്‍ പരിഭാഷയോടുകൂടി ലണ്ടനില്‍നിന്ന്‌ 1838-ല്‍ സ്റ്റെന്‍സ്‌ലര്‍ പ്രസിദ്ധപ്പെടുത്തി. ആദ്യത്തെ എട്ടുസര്‍ഗം നാരായണന്റെ "വിവരണ' വ്യാഖ്യാനത്തോടും അരുണഗിരിനാഥന്റെ "പ്രാകാശിക'യോടും കൂടി തിരുവനന്തപുരം ഹസ്‌തലിഖിത ഗ്രന്ഥശാലയില്‍നിന്നും ഡോ. ഗണപതി ശാസ്‌ത്രികള്‍ പ്രസിദ്ധീകരിച്ചു. 8 മുതല്‍ 17 വരെ സര്‍ഗങ്ങള്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു വിട്ടംല ശാസ്‌ത്രികളാണ്‌. 1908-ല്‍ നിര്‍ണയ സാഗര പ്രസ്സുകാര്‍ കുമാരസംഭവം പൂര്‍ണമായി പ്രസിദ്ധം ചെയ്‌തു. അതില്‍ ആദ്യത്തെ എട്ടു സര്‍ഗത്തിനു മല്ലിനാഥന്റെയും ബാക്കി സര്‍ഗത്തിനു സീതാരാമന്റെയും വ്യാഖ്യാനങ്ങള്‍ ചേര്‍ത്തിരുന്നു. ഇതിന്റെ ഇംഗ്ലീഷ്‌ തര്‍ജുമ നിര്‍വഹിച്ചത്‌ ആര്‍.റ്റി.എച്ച്‌.ഗ്രിഫിത്ത്‌ ആണ്‌. ഇതര ഭാഷകളിലേക്കും കുമാരസംഭവം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. മലയാളത്തിലേക്ക്‌ ഇതു തര്‍ജുമ ചെയ്‌തവരില്‍ ഏ.ആറും കുണ്ടൂരും കെ.എം. പണിക്കരും കെ.പി. നാരായണപ്പിഷാരടിയുമാണ്‌ പ്രമുഖന്മാര്‍. കുട്ടിക്കൃഷ്‌ണമാരാരുടെ കുമാരസംഭവം ഗദ്യവിവര്‍ത്തനം പ്രസ്‌തുത കൃതിയുടെ വിവര്‍ത്തനങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌. കുമാരസംഭവത്തിന്‌ അനേകം സംസ്‌കൃത വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മല്ലിനാഥന്റെ "സഞ്‌ജീവനി'യും കൃഷ്‌ണപതിശര്‍മയുടെ "പദാര്‍ഥദീപിക'യും ഗോപാലനന്ദന്റെ "സാരാവലി'യും ഗോവിന്ദരാമന്റെ "ധീരഞ്‌ജനിക'യും ചരിത്രവര്‍ധനന്റെ "ശിശുഹിതൈഷിണി'യും ഹരിചരണദാസന്റെ "ദേവസേന'യും കൈക്കുളങ്ങര രാമവാരിയരുടെ "പ്രയസി'യും മറ്റും പ്രത്യേകം ശ്രദ്ധേയമാണ്‌.

(മുതുകുളം ശ്രീധര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍