This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുത്തിയോട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുത്തിയോട്ടം

ദക്ഷിണകേരളത്തിലെ ദേവീക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചു നടത്താറുള്ള ഒരു നേര്‍ച്ച. പ്രാചീനകാലത്തെ നരബലിയെ അനുസ്‌മരിപ്പിക്കുന്ന ഒരു ചടങ്ങായിട്ടാണ്‌ കുത്തിയോട്ടത്തെ ചരിത്രഗവേഷകര്‍ ഗണിച്ചുവരുന്നത്‌. ഭദ്രകാളിക്കു നരബലി നല്‌കിവന്നിരുന്നതിന്റെ പുനരാവിഷ്‌കരണമാണ്‌ കുത്തിയോട്ടമെന്ന്‌ അതിന്റെ ചടങ്ങുകള്‍ തെളിയിക്കുന്നു. ആലപ്പുഴ ജില്ലയിലുള്ള മാവേലിക്കരത്താലൂക്കില്‍ ചെട്ടിക്കുളങ്ങര ഭഗവതിക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന കുത്തിയോട്ടം കേരളത്തില്‍ ഏറ്റവും പ്രസിദ്ധമാണ്‌.

"ചെട്ടിക്കുളങ്ങര മാതേവിയമ്മയ്‌ക്ക്‌
	എട്ടുവയസ്സിലെ കുത്തിയോട്ടം
	തനന്നാതാനന്നാ തന്നാനാ തനൈ
	താനന്നത്താനന്ന തന്നാനാ....'
 

എന്നിങ്ങനെയുള്ള കുത്തിയോട്ടപ്പാട്ട്‌ ഇന്നും പ്രചാരത്തിലിരിക്കുന്നു. മാതേവി അമ്മ മഹാദേവിയമ്മ (ഭദ്രകാളി) എന്നതിന്റെ ഗ്രാമ്യരൂപമാണ്‌.

കുത്തിയോട്ടം

8 മുതല്‍ 12 വരെ വയസ്സു പ്രായമുള്ള ബാലന്മാരെക്കൊണ്ടാണ്‌ കുത്തിയോട്ടം നടത്തിക്കുന്നത്‌. അവരെ ഗുരുക്കന്മാര്‍ പാട്ടിനൊത്ത്‌ താളംചവിട്ടാന്‍ പരിശീലിപ്പിക്കുന്നു. കുംഭമാസത്തിലെ ശിവരാത്രി തൊട്ടു വ്രതവും പരിശീലനവും ആരംഭിക്കുന്നു. ഭരണിദിവസം അതിരാവിലെ കര്‍മങ്ങളും സദ്യയും കഴിച്ചശേഷം കുട്ടിയെ അണിയിച്ചൊരുക്കുന്നു. ശിരസ്സില്‍ കിന്നരിവച്ച തൊപ്പി, മാറില്‍ മണിമാലകള്‍, കൈയില്‍ വീതിയേറിയ വളകള്‍, അരയില്‍ തറ്റിനു മുകളില്‍ വാട്ടിയ വാഴയിലയും അരമണിയും തുടങ്ങിയവയാണ്‌ ചമയങ്ങള്‍. ശരീരം ആസകലം ചന്ദനംകൊണ്ട്‌ ലേപനം ചെയ്‌തിരിക്കും. ചമയം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കുട്ടിയുടെ പള്ള രണ്ടും തിരുമ്മി തൊലി നേര്‍മയാക്കിയശേഷം വളരെ ചെറുതായി കീറിയ ചൂരലോ വെള്ളിക്കമ്പിയോ കുത്തിയിറക്കി വളച്ചുവയ്‌ക്കുന്നു. അതില്‍ ചൂരല്‍ കോര്‍ക്കും. ഇതിന്‌ "ചൂരല്‍ മുറിയുക' എന്നാണ്‌ പറയുന്നത്‌. ചൂരലിന്റെ ഇരുവശവും പിടിക്കാന്‍ പ്രത്യേകം ആളുകളുണ്ടായിരിക്കും. ഒരിക്കല്‍ "ചൂരല്‍ മുറിഞ്ഞ' ബാലനെ പിന്നീട്‌ കുത്തിയോട്ടത്തില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല; അവനെ കണികാണുന്നതുതന്നെ അശുഭമായി കണക്കാക്കിവരുന്നു (അടുത്ത കാലങ്ങളില്‍ , ചൂരല്‍ കുത്തിയിറക്കുന്നതിനുപകരം കുട്ടിയുടെ അരയ്‌ക്കു മുകളിലായി ദേഹം വെള്ളിക്കമ്പികൊണ്ടു ചുറ്റി അതിന്റെ ഒരറ്റം കഴുത്തില്‍ വളച്ചുവയ്‌ക്കുന്ന രീതിയും സ്വീകരിച്ചിട്ടുണ്ട്‌). പേനാക്കത്തിയില്‍ കോര്‍ത്ത ഒരു പഴുക്കാപ്പാക്ക്‌ കുട്ടി രണ്ടുകൈകൊണ്ടും കൂട്ടിപ്പിടിച്ച്‌ തലയില്‍ വച്ചിരിക്കും. ഇത്തരത്തില്‍ ഒരുക്കിയ ബാലനെ മുത്തുക്കുട ചൂടിച്ച്‌ ഘോഷയാത്രയായി പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ, അമ്പലത്തിലേക്ക്‌ കൊണ്ടുവരുന്നു. യാത്രാവേളയില്‍ കുട്ടിയുടെ ദേഹത്ത്‌ കരിക്കിന്‍വെള്ളമോ പനിനീരോ ധാരധാരയായി ഒഴിച്ചുകൊടുക്കുന്നു. കുത്തേറ്റ്‌ ചോര ഒലിപ്പിക്കുന്ന മുറിപ്പാടില്‍ താളിവെള്ളം തളിക്കുകയും ചെയ്യും. പല കരക്കാരും കുത്തിയോട്ടസംഘങ്ങളുമായി ഘോഷയാത്രയില്‍ ചേരുന്നു. അമ്പലത്തില്‍ കടന്നുകഴിഞ്ഞാല്‍ കുത്തിയോട്ടക്കാര്‍ ശ്രീകോവിലിന്‌ അഭിമുഖമായി നില്‍ ക്കുന്നു. പിന്നിലിരുന്ന്‌ ആശാന്മാര്‍ ഓരോ ഈരടിയായിപ്പാടുന്ന ഗാനങ്ങള്‍ മറ്റു ഗായകര്‍ ആവര്‍ത്തിക്കും. ഈ പാട്ടിന്റെ താളത്തിനൊത്ത്‌ കുട്ടികളും ചൂരല്‍ പിടുത്തക്കാരും ചുവടുവച്ച്‌ മുന്നോട്ടു നീങ്ങുന്നു. നാഗസ്വരം, തകില്‍ , കൊമ്പ്‌, കുഴല്‍ എന്നിവയാണ്‌ വാദ്യോപകരണങ്ങള്‍. വൈവിധ്യമുള്ള ഏഴുതരം ചവിട്ടു രീതികളാണ്‌ കുത്തിയോട്ടത്തിനുള്ളത്‌. നൃത്തം ചെയ്‌തുകൊണ്ടു കുത്തിയോട്ടക്കാര്‍ അമ്പലത്തിന്‌ പ്രദക്ഷിണം വച്ചു നൃത്തം അവസാനിപ്പിക്കുന്നു. ദേവിക്ക്‌ ബലിയര്‍പ്പിച്ചതായി സങ്കല്‌പിച്ചുകൊണ്ട്‌ ചൂരല്‍ ഊരുന്നതോടെ ചടങ്ങ്‌ അവസാനിക്കുന്നു. പാട്ടുകേള്‍ക്കാനും നൃത്തം കാണാനും സന്നിഹിതരായിരിക്കുന്നവര്‍ക്കൊക്കെ നേര്‍ച്ചക്കാര്‍ അവരവരുടെ അവസ്ഥയ്‌ക്കനുസരിച്ച്‌ മുറുക്കാനും കാപ്പിയും നല്‌കി സല്‍ ക്കരിക്കും; ഗുരുവിന്‌ പ്രത്യേകം സമ്മാനവും നല്‌കും. ഒരു ബാലന്‍ മാത്രമേ കുത്തിയോട്ടം നടത്തുന്നുള്ളുവെങ്കില്‍ അതിനെ "ഒറ്റക്കുത്തിയോട്ടം' എന്നും രണ്ടു ബാലന്മാര്‍ പങ്കെടുക്കുന്നുവെങ്കില്‍ അതിനെ "ഇരട്ടക്കുത്തിയോട്ടം' എന്നും പറയാറുണ്ട്‌. വഴിപാടുകാരന്റെ ആഗ്രഹമനുസരിച്ച്‌ എണ്ണം എത്രവേണമെങ്കിലും വര്‍ധിപ്പിക്കാം.

ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലാണ്‌ ഏറ്റവും മോടിയായി കുത്തിയോട്ടം നടത്തുന്നതെങ്കിലും മറ്റു പല ദേവീക്ഷേത്രങ്ങളിലെയും ഉത്സവത്തോടനുബന്ധിച്ചും ഈ നേര്‍ച്ച നടത്താറുണ്ട്‌. തിരുവനന്തപുരത്ത്‌ ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ പൊങ്കാലയ്‌ക്കുശേഷം ദേവിയെ മണക്കാട്‌ ശാസ്‌താക്ഷേത്രത്തിലേക്ക്‌ എഴുന്നെള്ളിക്കുന്നതായ ഒരു ചടങ്ങുണ്ട്‌. ആ സമയം ഘോഷയാത്രയില്‍ താലപ്പൊലി, കുത്തിയോട്ടം, ഹംസവാഹനം, അലങ്കരിച്ച ഗജവീരന്മാര്‍ എന്നിവയൊക്കെ ഉണ്ടായിരിക്കും. ശാസ്‌താംകോട്ട അമ്മന്‍കോവിലിലെ അമ്മന്‍കൊട ഉത്സവത്തിനും കുത്തിയോട്ടം നേര്‍ച്ച ഒരു പ്രധാന ചടങ്ങാണ്‌. കൊല്ലത്തെ മുളങ്കാടകം ക്ഷേത്രത്തിലെ പത്താമുദയം ഉത്സവത്തിന്‌ എല്ലാ ദിവസവും കുത്തിയോട്ടം നടത്തിവരുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍