This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുതിരമാളിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുതിരമാളിക

കുതിരമാളിക

തിരുവനന്തപുരത്ത്‌ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിനടുത്ത്‌ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത്‌ (1829-47) നിര്‍മിച്ച മാളിക. കമനീയമായ അകത്തളങ്ങളും ഇടനാഴികളും മുഖപ്പുകളും ഇണങ്ങിയ ഈ കൂറ്റന്‍ നാലുകെട്ടിന്റെ തെക്കുഭാഗത്തായി പുറത്തേക്ക്‌ സവാരിക്ക്‌ സജ്ജമായതുപോലെ ആഞ്ഞുനില്‍ ക്കുന്ന 122 അശ്വശില്‌പങ്ങളാണ്‌ ഈ കൊട്ടാരത്തിന്‌ കുതിരമാളിക എന്ന പേര്‌ നേടിക്കൊടുത്തത്‌. കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ രൂപപ്പെട്ട ചാരുതയാര്‍ന്ന വാസ്‌തുശില്‌പശൈലി വെളിവാക്കുന്ന ഈ മാളികയുടെ പണി 1846-ല്‍ പൂര്‍ത്തിയായി. പദ്‌മനാഭസ്വാമി ക്ഷേത്രപരിസരത്തുള്ള ഉപ്പരിക്ക മാളികയുടെ വിശാലമായ വളപ്പില്‍ ഈ സൗധം സ്ഥിതിചെയ്യുന്നു. നാലുകെട്ടും നടുമുറ്റവും പടിപ്പുരവാതിലുകളും ഉള്ള ഈ മണിമന്ദിരം തഞ്ചാവൂരില്‍ നിന്നെത്തിയ ശില്‌പികളും ദാരുശില്‌പവിദഗ്‌ധരും ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ നാലുവര്‍ഷം കൊണ്ടാണ്‌ പൂര്‍ത്തിയാക്കിയത്‌. അനേകം ചെറിയ കൊട്ടാരക്കെട്ടുകള്‍ പ്രധാനസൗധത്തില്‍ ഉപശാലകളായി ഘടിപ്പിച്ചിട്ടുണ്ട്‌.

കൊത്തുപണികളിലും നിര്‍മാണത്തിനും ഈട്ടിയും തേക്കും സുലഭമായി ഉപയോഗിച്ചിട്ടുണ്ട്‌. അന്നത്തെ നിര്‍മാണരീതി അനുസരിച്ച്‌ തറ ഒരുക്കിയിരിക്കുന്നത്‌ ചിരട്ടക്കരിയും കരുപ്പുകട്ടിയും മുട്ടയുടെ വെള്ളക്കരുവും കരിക്കിന്‍വെള്ളവും മറ്റും കൂട്ടിയിണക്കിയ മിശ്രിതം ഉപയോഗിച്ചാണ്‌. കൊത്തുപണികളുള്ള തൂണുകളും ചിത്രാങ്കിതമായ മേല്‍ ക്കമാനവും സൗധത്തിന്‌ രാജകീയ പ്രൗഢിനല്‌കുന്നു. സൗധത്തിന്റെ ചേതോഹരമായ അംബാരിമുഖപ്പിലായിരുന്നു സംഗീതകച്ചേരികളും കാവ്യനിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നിരുന്നത്‌.

ആയിരക്കണക്കിനാളുകളുടെ പ്രയത്‌നവും ഖജനാവിലെ പണവും ധൂര്‍ത്തടിക്കുകയാണെന്ന്‌ കുറ്റപ്പെടുത്തി കുതിരമാളികയുടെ നിര്‍മാണപരിപാടിയെ, തിരുവിതാംകൂറിലെ അന്നത്തെ റസിഡന്റായിരുന്ന ജനറല്‍ കല്ലന്‍ എതിര്‍ത്തെങ്കിലും രാജാവ്‌ ആ ആരോപണത്തെ അവഗണിച്ചു.

ഒന്നരനൂറ്റാണ്ടുകാലം മൂകമായും ശൂന്യമായും കിടന്നിരുന്ന ഈ കൊട്ടാരത്തില്‍ , രാജഭരണത്തിന്റെ പ്രതീകങ്ങളും പ്രത്യേകതകളും അതീതകാലപ്പെരുമയും പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയം 1995-ല്‍ സജ്ജീകരിച്ചതോടെ സന്ദര്‍ശകരുടെ വരവുതുടങ്ങി. കഥകളി വേഷങ്ങളുടെ ദാരുശില്‌പങ്ങള്‍; ശ്രീരാമന്റെയും ശ്രീകൃഷ്‌ണന്റെയും ഹനുമാന്റെയും വിഗ്രഹങ്ങള്‍; വീണ, മദ്ദളം, സ്വരബത്ത്‌ തുടങ്ങിയ സംഗീതോപകരണങ്ങള്‍, സപ്‌തസ്വരങ്ങള്‍ ഉതിര്‍ക്കുന്ന പിച്ചളനിര്‍മിതമായ മ്യൂസിക്‌ ട്രീ; 25 ആനക്കൊമ്പുകള്‍കൊണ്ട്‌ പണിതൊരുക്കിയ ദന്തസിംഹാസനം; ദന്തനിര്‍മിതമായ ശില്‌പങ്ങള്‍; പലതരം തോക്കുകള്‍; കുന്തങ്ങള്‍, ആയുധങ്ങള്‍, പനയോല തലപ്പാവ്‌, കത്തികള്‍ തുടങ്ങിയവയാണ്‌ പ്രധാന പ്രദര്‍ശനവസ്‌തുക്കള്‍. 1741-ല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാലത്ത്‌ നടന്ന കുളച്ചല്‍ യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ഡച്ച്‌ സൈന്യാധിപനായിരുന്ന ഡിലനോയിയുടേതെന്ന്‌ കരുതപ്പെടുന്ന ഒരു നീണ്ട തോക്കും മാളികയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. അക്കാലത്തെ ശിക്ഷാവിധികളെ അനുസ്‌മരിപ്പിക്കുന്ന മറ്റു പല വസ്‌തുക്കളും ഇവിടെക്കാണാം.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍