This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുണ്ടറവിളംബരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുണ്ടറവിളംബരം

വേലുത്തമ്പി സ്‌മാരകം-കുണ്ടറ

തിരുവിതാംകൂര്‍ ദിവാനായിരുന്ന വേലുത്തമ്പി കൊ. വ. 984 മകരമാസം 1-നു (1809 ജനു. 15) പുറപ്പെടുവിച്ച വിളംബരം. 1795-ല്‍ തിരുവിതാംകൂര്‍ മഹാരാജാവും ബ്രിട്ടീഷ്‌ ഗവണ്‍മെന്റും തമ്മില്‍ ഒപ്പുവച്ചു പ്രാബല്യത്തില്‍ വരുത്തിയിരുന്ന ഉടമ്പടിക്കു പകരം 1805-ല്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ തിരുവിതാംകൂറിന്റെ മേല്‍ ഒരു പുതിയ സന്ധി നിര്‍ബന്ധിതമായി കെട്ടിയേല്‌പിക്കുകയുണ്ടായി. ഈ ഉടമ്പടി അംഗീകരിക്കുവാന്‍ മഹാരാജാവിന്റെ മേല്‍ പ്രരണ ചെലുത്തിയ ദിവാന്‍ വേലുത്തമ്പി കാലക്രമേണ തിരുവിതാംകൂറിലെ ബ്രിട്ടീഷ്‌ പ്രതിനിധി മെക്കാളെയുമായി അഭിപ്രായ ഭിന്നതയിലായി. 1805-ലെ ഉടമ്പടിയനുസരിച്ച്‌ വര്‍ധിപ്പിച്ച കപ്പത്തിന്റെ പകുതി സ്ഥിരമായി ഇളവുചെയ്യണമെന്ന ദിവാന്റെ നിര്‍ബന്ധമായിരിക്കാം ഈ അഭിപ്രായവ്യത്യാസത്തിന്റെ കാരണം എന്നു കരുതപ്പെടുന്നു. കപ്പക്കുടിശ്ശിക ഇനത്തില്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനു ചെല്ലേണ്ടിയിരുന്ന തുക എട്ടുലക്ഷം രൂപയോളം വന്നിരുന്നു. 1807 മാ. 30 വരെ റസിഡന്റിന്റെ ഖജനാവില്‍ കുടിശ്ശിക അടയ്‌ക്കുവാന്‍ തിരുവിതാംകൂറിന്‌ സാധിച്ചില്ല. ഇത്‌ സംബന്ധിച്ച്‌ റസിഡന്റ്‌ വീണ്ടും വീണ്ടും മഹാരാജാവിന്‌ എഴുതുകയുണ്ടായി. ഏപ്രില്‍ 10-ന്‌ അദ്ദേഹമെഴുതിയ കത്തില്‍ ദിവാനെ "വക്രഗതിക്കാരനും കവര്‍ച്ചക്കാരനും കോപിഷ്‌ടനുമായ ഒരു ചെറുക്കന്‍' എന്നു പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തിലും റസിഡന്റിന്റെ പൊതുസമീപനത്തിലും അമര്‍ഷംകൊണ്ട വേലുത്തമ്പിദളവ, താന്‍ ഉദ്യോഗമൊഴിയുന്നതായിരിക്കും അഭികാമ്യം എന്നറിയിച്ചു. ഇതു മുതലെടുത്തുകൊണ്ട്‌ ദിവാനെ നീക്കം ചെയ്യുവാന്‍ മെക്കാളെ യത്‌നമാരംഭിച്ചു. സുപ്രസിദ്ധ കോണ്‍ട്രാക്‌റ്ററും ജന്മിയുമായിരുന്ന മാത്തൂത്തരകന്റെ സ്വത്ത്‌ നികുതി കുടിശ്ശിക ഈടാക്കുന്നതിനുവേണ്ടി കണ്ടുകെട്ടുന്നതിനുള്ള ദിവാന്റെ കല്‌പന തരകനോടനുഭാവമുണ്ടായിരുന്ന മെക്കാളെയില്‍ നിന്ന്‌ ദിവാനെ വീണ്ടും അകറ്റി.

റസിഡന്റിനോടു ചേര്‍ന്നുനില്‍ ക്കുന്നതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ലെന്നു ദിവാനു മനസ്സിലായി. ഒടുവിലദ്ദേഹം ജനങ്ങളുടെ പക്ഷത്തേക്കുതന്നെ പൂര്‍ണമായും മാറുവാന്‍ തീരുമാനിച്ചു. ദിവാനെ അധികാരത്തില്‍ നിന്നിറക്കാന്‍ മെക്കാളെയും ആ നിര്‍ബന്ധബുദ്ധിയെ നിഷേധിച്ചുകൊണ്ട്‌ അധികാരം കൈവിടാതിരിക്കുവാന്‍ ദിവാനും പരിശ്രമം നടത്തി. തിരുവിതാംകൂര്‍ മഹാരാജാവും കൗണ്‍സിലര്‍മാരും ഈയവസരത്തില്‍ ഒരു ഇരട്ട നിലപാടെടുത്തിരിക്കും എന്നാണ്‌ ചരിത്രകാരന്മാരുടെ നിഗമനം. അവര്‍ ദിവാന്‍ വേലുത്തമ്പിയുടെ സേവനം അനിവാര്യമാണെന്നു തീരുമാനിക്കുകയും അതേസമയം അനുകൂലമല്ലാത്ത പരിതഃസ്ഥിതിയാണ്‌ ദിവാന്‍-മെക്കാളെ സംഘര്‍ഷം കൊണ്ടുണ്ടാകുന്നതെങ്കില്‍ വേലുത്തമ്പിയെ ബലിയാടാക്കാമെന്നു വിചാരിക്കുകയും ചെയ്‌തിരിക്കാം.

ദിവാന്‍പദം വിട്ടൊഴിഞ്ഞ്‌ വേലുത്തമ്പി പ്രതിമാസം 500 രൂ. പെന്‍ഷന്‍പറ്റിക്കൊണ്ട്‌ മലബാറിലെ ചിറയ്‌ക്കല്‍ പോയി താമസിക്കണമെന്നായിരുന്നു മെക്കാളെയുടെ നിര്‍ദേശം. താന്‍ ഇക്കാര്യത്തില്‍ ഇടപെടാതിരിക്കുന്നതാണ്‌ ഉചിതം എന്നു ദുര്‍ബലനായ മഹാരാജാവ്‌ തീരുമാനിച്ചു. ദിവാനാകട്ടെ, ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനോടു പ്രതികാരം ചെയ്യുവാന്‍ തന്നെ തയ്യാറായി. ഇക്കാലത്ത്‌ കൊച്ചിയിലെ ദിവാനായിരുന്ന പാലിയത്തച്ചന്‍ (പാലിയത്തു മേനോന്‍) റസിഡന്റുമായി ശത്രുതയിലായി. റസിഡന്റിനെ വധിക്കുവാന്‍ പാലിയത്തച്ചനും വേലുത്തമ്പിയും ചേര്‍ന്ന്‌ ഒരു പദ്ധതി ആസൂത്രണം ചെയ്‌തു. നായന്മാരെയും മറ്റു ജാതിക്കാരെയും പട്ടാളത്തില്‍ ചേര്‍ക്കുവാനും കോട്ടകള്‍ സുശക്തമാക്കുവാനും വേലുത്തമ്പി രഹസ്യമായി കല്‌പന കൊടുത്തു. ഫ്രാന്‍സിലേക്കും കോഴിക്കോടു സാമൂതിരിക്കും ഇദ്ദേഹം കത്തുകളെഴുതി. ഇതിനിടയ്‌ക്ക്‌ ഇദ്ദേഹം റസിഡന്റിനെ കൊല്ലുവാനുള്ള കരുനീക്കങ്ങള്‍ നടത്തി. എന്നാല്‍ താന്‍ പണമടയ്‌ക്കുവാനുള്ള ശ്രമം നടത്തുകയാണെന്നും സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുകയാണെന്നും തമ്പി റസിഡന്റിനെ ധരിപ്പിച്ചുകൊണ്ടിരുന്നു. തന്റെ സംരക്ഷണത്തിന്‌ റസിഡന്റിന്റെ ബ്രിട്ടീഷ്‌ സൈന്യത്തെ ആലപ്പുഴയ്‌ക്ക്‌ അയയ്‌ക്കണമെന്നും തമ്പി അഭ്യര്‍ഥിച്ചു. റസിഡന്റിന്റെ പ്രധാന സൈനികവിഭാഗത്തെ കൊച്ചിയില്‍ നിന്നുമകറ്റുവാനാണ്‌ ഇദ്ദേഹം ഇങ്ങനെ ചെയ്‌തത്‌. തുടര്‍ന്ന്‌ ആലപ്പുഴയും പരവൂരുമായുള്ള തിരുവിതാംകൂര്‍ സൈന്യം ദിവാന്റെ കല്‌പനയനുസരിച്ച്‌ പെട്ടെന്ന്‌ കൊച്ചീക്കോട്ട ആക്രമിക്കുകയും റസിഡന്റിനെയും പാലിയത്തച്ചന്റെ വൈരിയായ കുഞ്ഞിക്കൃഷ്‌ണമേനോനെയും വധിക്കുവാന്‍ ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ ഇരുവരും അദ്‌ഭുതകരമായ വിധത്തില്‍ രക്ഷപ്പെട്ടു. തിരുവിതാംകൂര്‍ സൈന്യം ഇതിനിടയ്‌ക്കു 12 യൂറോപ്യന്മാരും 34 ഇന്ത്യന്‍ പട്ടാളക്കാരുമടങ്ങുന്ന ഒരു ബ്രിട്ടീഷ്‌ റെജിമെന്റിനെ പള്ളാത്തുരുത്തിയാറ്റില്‍ മുക്കിക്കൊന്നു എന്നാണ്‌ അഭ്യൂഹിക്കുന്നത്‌.

ദിവാന്‍ ആലപ്പുഴ നിന്ന്‌ കൊല്ലത്തേക്കു തിരിച്ചു. കൊല്ലത്തുള്ള ബ്രിട്ടീഷ്‌ സേനയെ ഇരുഭാഗത്തുനിന്നും ആക്രമിക്കാന്‍ തിരുവിതാംകൂര്‍ സേനയ്‌ക്ക്‌ ആജ്ഞനല്‌കിയശേഷം ഇദ്ദേഹം കിഴക്കോട്ടുനീങ്ങി കുണ്ടറ എത്തിച്ചേര്‍ന്നു. ഇവിടെവച്ച്‌ ഇദ്ദേഹം ശക്തവും തീക്ഷ്‌ണവുമായ ഒരു വിളംബരം പുറപ്പെടുവിച്ചു. "കുണ്ടറ വിളംബരം' എന്നറിയപ്പെടുന്ന ഈ പ്രഖ്യാപനം തിരുവിതാംകൂര്‍ ജനതയെ ഒന്നടങ്കം ആവേശഭരിതരാക്കി.

ടിപ്പുസുല്‍ ത്താനും ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാകമ്പനിയും പ്രബലപ്രതിയോഗികളായിത്തീര്‍ന്ന സാഹചര്യത്തില്‍ വിശ്വസ്‌തരും സത്യസന്ധരുമായി കരുതപ്പെട്ട കമ്പനിക്കാരുമായി സൗഹൃദം സ്ഥാപിക്കുന്നതാണ്‌ രാജ്യനന്മയ്‌ക്കുതകുന്നത്‌ എന്ന വിശ്വാസത്താലാണ്‌ അഞ്ചുതെങ്ങില്‍ ഈസ്റ്റിന്ത്യാകമ്പനിക്കു താവളം നല്‌കുകയും അവരുമായി ചേര്‍ന്ന്‌ ടിപ്പുസുല്‍ ത്താനെതിരായി പടനീക്കം നടത്തുകയും ചെയ്‌തതെന്ന്‌ ഈ വിളംബരത്തില്‍ ദിവാന്‍ വ്യക്തമാക്കി. 1795-ല്‍ ബ്രിട്ടീഷുകാരുമായി ഏര്‍പ്പെട്ട സന്ധിയെയും 1805-ല്‍ നിര്‍ബന്ധിതമായി അടിച്ചേല്‌പിക്കപ്പെട്ട സന്ധിയെയും പരാമര്‍ശിച്ചശേഷം ദിവാന്‍ ബ്രിട്ടീഷ്‌ റസിഡന്റ്‌ ഭരണകാര്യങ്ങളില്‍ നടത്തുന്ന അമിതമായ ഇടപെടലിനെയും കുത്സിതവൃത്തികളെയും വിളംബരത്തില്‍ നിശിതമായി വിമര്‍ശിച്ചു. തിരുവിതാംകൂര്‍ രാജ്യഭരണത്തിന്മേല്‍ റസിഡന്റ്‌ ഏര്‍പ്പെടുത്താന്‍പോകുന്ന കര്‍ശനമായ നിയന്ത്രണങ്ങളെ പരാമര്‍ശിക്കുകയും; ഇതു തുടര്‍ന്നു പോകാനനുവദിച്ചാല്‍ ബ്രിട്ടീഷുകാര്‍ നാട്ടാചാരങ്ങളെയും സാമൂഹ്യസ്ഥാപനങ്ങളെയും ക്ഷേത്രധര്‍മസ്ഥാപനങ്ങളെയും തച്ചുടയ്‌ക്കുമെന്നും മതപരിവര്‍ത്തനവും സ്‌ത്രീകളെ മാനഭംഗപ്പെടുത്തലും ആരംഭിക്കുമെന്നും അന്യായനികുതികള്‍ ഏര്‍പ്പെടുത്തുമെന്നും ജനങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്‌തു. അന്തിമഫലം എന്തായാലും ഇതിനെതിരായി ക്ലേശകരമായ സായുധ ചെറുത്തുനില്‌പിന്‌ ജനങ്ങള്‍ തയ്യാറാകണമെന്നും വിളംബരത്തില്‍ തമ്പി ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ജനങ്ങളില്‍ സ്വാതന്ത്യ്രബോധവും ദേശാഭിമാനവും തരംഗിതമാക്കിത്തീര്‍ത്ത കുണ്ടറവിളംബരത്തിന്റെ പൂര്‍ണരൂപം താഴെക്കൊടുക്കുന്നു.

""ശ്രീമതു തിരുവിതാം കൊടു സമസ്ഥാനത്തുനിന്നും ഈ സമസ്ഥാനത്ത്‌ എന്നും ചെയിതല്ലാതെ നിലനില്‍ ക്കയില്ലെന്നു കണ്ടു നിശ്ചയിച്ചു തുടങ്ങെണ്ടിവന്ന കാരിയത്തിന്റെ നിര്‍ണയവും അവസരവും ഈ രാജ്യത്തു മഹത്തുക്കള്‍ മഹാബ്രാഹ്മണര്‍ ഉദ്യോഗസ്ഥന്മാര മുദല്‍ ശൂദ്രവരെ കീഴപരിഷവരെയും ഒള്ള പല ജാതി കുടിയാന്‍ പന്മാര പരബൊധം വരെണ്ടുന്നതിനായിട്ട്‌ എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമാവിത്‌.

പരശുരാമ പ്രതിഷ്‌ഠയാല്‍ ഒണ്ടായ മലയാളവും ഈ സമസ്ഥാനവും തൊന്നിയ നാള്‍ മുതല്‍ ചെരമാന്‍ പെരുമാള്‍വംശം വരെയും പരിപാലനം ചെയ്‌ത കാലത്തും അതില്‍ കീഴത്രപ്പാദസ്വരൂപത്തിങ്കലെയ്‌ക്കു തിരുമൂപ്പും അടങ്ങി ബഹുതലമുറ ആയിട്ടു ചെംകൊല്‍ നടത്തി അനേകം ആയിരം സംവത്സരത്തിനിടയിലും ഈ രാജ്യം ഇടപെട്ടു ഒരു ചോദ്യത്തിലും ശല്യത്തിനും ഇടവന്നിട്ടും ഇല്ലാ-933-ാമാണ്ട്‌ നാടുനീങ്ങിയ തിരുമനസ്സുകൊണ്ടു കല്‌പിച്ചു ദുരദൃഷ്‌ടിയാല്‍ മെല്‍ ക്കാലം വരവിന്റെ വിപരീതം കണ്ടു ഇനി ഈ ഭാരം നമ്മുടെ വംശത്തില്‍ ഒള്ളവര വഹിക്കയില്ലെന്നും വച്ചു നിശ്ചയിച്ചു രാജ്യത്തിനെ പൂവൊടും നീരൊടും കൂടെ ശ്രിപദ്‌മനാഭ സ്വാമിയിടെ തൃപ്പടിയില്‍ ദാനവും ചെയ്‌തു. മെല്‍ പട്ടം വാഴുന്ന തംപുരാക്കന്മാരെ അവടത്തെ ആളായിട്ടു ഇരുന്നു കാര്യം വിചാരിക്കയും അവര്‍ക്കു രാജഭൊഗദ്യൊഗങ്ങളെക്കാലും അധികം തപൊനിഷ്‌ടമായിട്ടു വ്രതനിയമങ്ങളും അനുഷ്‌ഠിച്ചും താന്‍ ദുഖിച്ചും വട്ടികള്‍ക്കു സുഖം വരുത്തിയും അതിനു ഒരു കുറവുവരാതെ ഇരിക്കെണ്ടുന്നതിനും മെല്‍ രെക്ഷ അയിട്ടു ഈശ്വരസെവ ഭദ്രദീപം മുറജെപം അന്നസര്‍ത്ത്രം ആദിയായിട്ടുള്ള സല്‍ ക്കര്‍മ്മങ്ങളെ നടത്തി കാലംകഴിച്ചുകൊള്ളുകയെന്നും വച്ചു നിശ്ചയിച്ചു ചട്ടംകെട്ടി കുടികള്‍ക്കു സുഭിക്ഷമായിട്ടു കഴിഞ്ഞുവരുന്നതിനാല്‍ ഇപ്പൊള്‍ ഈ കലിയുഗത്തുങ്കല്‍ ഹിമര്‍സെതുപര്യന്തം ഇതുപൊലെ ധര്‍മ്മസമസ്ഥാനം ഇല്ലന്നുള്ള കീര്‍ത്തി പൂര്‍ണമായി ഇരിക്കപ്പെട്ടതു സര്‍വപെരും പ്രസിദ്ധമായിട്ടു അറിഞ്ഞിരിക്കുമല്ലൊ ആകുന്നു. മമ്മുദല്ലിഖാന്‍ ആര്‍ക്കാട്‌ സുബയും ഒതുക്കിയതിന്റെ ശെഷം അവടത്തെക്കു മിത്രഭാവമായിട്ടു ചെല്ലെണമെന്നും വച്ചു ആണ്ടൊന്നിനു 6,000 രൂപായും ഒരു ആനയും നതിരായിട്ടു കൊടുക്കത്തക്കവണ്ണം പറഞ്ഞുവച്ചു കൊടുത്തതല്ലാതെ ഈ രാജ്യം ഇടപെട്ടു ഒരു ശൊദ്യത്തിനും ഇടവന്നിട്ടും ഇല്ലാ. അങ്ങനെ ഇരിക്കുന്ന സങ്ങതിങ്കല്‍ ഡിപ്പുസുത്താനും ഇംകിറരസു കൊംപഞ്ഞിയും പ്രബലമായിട്ടു വരികകൊണ്ടും അതില്‍ രണ്ടില്‍ കൊംപഞ്ഞി ആളുകള്‍ക്ക്‌ നെരും വിശ്വാസവും ഒണ്ടെന്നും അവരെ വിച്ചസിച്ചാല്‍ ചതിക്കയില്ലെന്നും നിശ്ചയിച്ചു ആദിപൂര്‍വമായിട്ടു അഞ്ചുതെങ്ങലില്‍ കൊട്ടയിടുന്നതിനു സ്ഥലവും കൊടുത്തു അവരെ അവിടെ ഒറപ്പിച്ചു സ്വധീനവും വിശ്വാസവും ഒണ്ടായിരിക്കുമെന്നും നിശ്ചയിച്ചു. ആ നിനവിനാല്‍ ഡിപ്പുസുല്‍ ത്താനൊടു പകച്ചുപടയെടുത്തു ഇവരെ സ്‌നെഹിപ്പാന്‍ ഇടവരികയും ചെയ്‌തു. പിന്നത്തതില്‍ കാര്യവശാല്‍ ഒള്ള അനുഭവത്തില്‍ ഇവരെ സ്‌നെഹിച്ചതു നാശത്തിനു വിശ്വസിച്ച ദൊഷത്തിനും മൂലമായിതീര്‍ന്നു. സര്‍വപ്രപഞ്ചത്തിലും ദ്രാഹവും വിശ്വാസപാതകവും നിറഞ്ഞിരിക്കപ്പെട്ട ജാതി ഇവര്‍ക്കു സമാനം ഇതിനു മുമ്പില്‍ ഒണ്ടകയും ഇനി ഒണ്ടാകയില്ലന്നുള്ളതും പ്രസിദ്ധമായിട്ടു അറികയും ചെയ്‌തു. അതിന്റെ വിവരങ്ങള്‍ എന്തന്നാല്‍ ഇവര്‍ക്കു രെക്ഷ കൊടുത്തു ഇത്രമെല്‍ ഒരു പ്രബലതയും ആക്കിത്തീര്‍ത്ത നബാവിനെ നാള്‍ക്കുന്നാള്‍ വഞ്ചനയായിട്ടു ബലം കുറച്ചും വംശനാശം വരുത്തി പിന്നത്തതില്‍ അടുത്ത രാജ്യത്തില്‍ സുഖവാഴുവായിട്ടു എരിഞ്ഞു വന്ന ദീപത്തിനെയും അണച്ചു വാഴ്‌മനകളെ പാഴുമനകളും ആക്കി ആ ദ്രാഹബുദ്ധിയൊടുംകൂടെ ഈ സമസ്ഥാനത്തും കടന്നു ആദിയിങ്കല്‍ ഉപായമായിട്ടും ക്രമത്താല്‍ ബലമായിട്ടും തുടങ്ങി സര്‍വവും നിര്‍മൂലം വരുത്തുന്നതിനായിട്ടു യത്‌നപ്പെട്ടിരിക്കുന്നു. ആയതിന്റെ വിവരങ്ങള്‍ കുറഞ്ഞൊന്നു വെള്ളിയായിട്ടു ചുരുക്കത്തില്‍ എഴുതുന്നതു എന്തെന്നാല്‍ ഡിപ്പുസുല്‍ ത്താനൊടു യുദ്ധം ഒണ്ടായ നിമിത്തം ഇവരെ സഹായത്തിനായിട്ടു കയിക്കൊണ്ടപ്പൊള്‍ തല്‍ ക്കാലസമയത്തു ചതിവായിട്ടു മുടിച്ചു. 10 ലക്ഷവരാഹന്‍ വാങ്ങിച്ചു കൊള്ളുകയും ചെയ്‌തു. അതിന്റെ ശെഷം നയവും ഭയവും കാട്ടി ആണ്ടു ഒന്നിനു 6 ലക്ഷം രൂപാവീതം ഇവര്‍ക്കു കൊടുക്കണമെന്നും ഇംകിര സുജാതിയും തിരുവിതാംകൊട്ടു സമസ്ഥാനവും ഒള്ള കാലംവരെയും അതിന്മണ്ണം വാങ്ങിച്ചുകൊള്ളുന്നതു അല്ലാതെ അധികം ഒരു ചക്രംപൊലും ചൊദിക്കയില്ലെന്നും രാജ്യകാര്യം ഇടപെട്ടു അല്‌പകാര്യത്തിനുപോലും സംസാരിക്കയില്ലന്നും 968-ാമാണ്ടു പറഞ്ഞുവച്ചു.

അന്നസത്ത്യം പ്രമണമാട്ടു ഉടംപടി കടലാസും എഴുതി തരികയും ചെയ്‌തു. ആയതിനെ അനുസരിച്ചു വ്യത്യാസം കൂടാതെ കൊടുത്തുവരുംപൊള്‍ ആയതിനും മാറ്റങ്ങളുണ്ടായിട്ട്‌ ഈ രാജ്യത്തില്‍ റെസിഡണ്ടും ആക്കി പാര്‍പ്പിച്ചു. അവരടെ വകയില്‍ ഈ പട്ടാളം കൊല്ലത്തു ഇറങ്ങിയതിനെയും സഹിച്ചു സര്‍പ്പത്തിനു പാലു കൊടുത്തതുപൊലെ അവര്‍ക്കു പാര്‍പ്പാന്‍ കൊത്തുകളും വീടുകളും കെട്ടിക്കൊടുത്തു നാളുതോറും ചെയ്‌തുവരുന്ന അക്രമങ്ങളെയും സഹിച്ചു എങ്ങും ഒരു വ്യത്യാസം വരുത്തരുതെന്നും ആകുന്നതും സൂക്ഷിച്ചു പാര്‍ത്തുവരുന്നു. പിന്നത്തതില്‍ മുമ്പിലത്തെ ഉടംപടി പ്രകാരം അല്ലാതെ രണ്ടു ലെക്ഷം രൂപാവീതംകൂടെ കൊടുക്കണമെന്നും ആയതെ അല്ലങ്കില്‍ യുദ്ധം ചെയ്യുമെന്നും 980-മാണ്ടു മകരമാസത്തില്‍ അന്യായമായിട്ടു തുടങ്ങി നാലുദിക്കിലും ഭീരങ്കിറാണുക്കളെയും ഇറക്കി വിപരീതത്തിനു ഒള്ള വട്ടങ്ങള്‍ തുടങ്ങുകകൊണ്ടും അന്നു വെറിട്ടു ഒരു സഹായം കാണാഴികയാലും ദുഷ്‌കാലഗതിയിടെ ശക്തി എന്നും നിശ്ചയിച്ചു അവര പറഞ്ഞതിന്‍വണ്ണം രണ്ടു ലെക്ഷം രൂപാകൂടെ കൊടുത്തുവന്നു. ഇപ്പൊള്‍ ആ നിലയും വിട്ടു ഈ രാജ്യത്തുള്ള പുള്ളിപ്പട്ടാളം ഈശ്വരസെവവഴി ഊട്ടു ആദി ആയിട്ടുള്ളതൊക്കെയും നിറുത്തി ആ വകയില്‍ കൂടുതലും ഇവര്‍ക്കു കൊടുക്കണമെന്നും രാജ്യകാര്യം ഇടപെട്ടതൊക്കെയും റസിഡണ്ടു മക്കാളിയെ ബൊധിപ്പിച്ചു നടക്കണമെന്നും ഒള്ള വട്ടങ്ങള്‍ തുടങ്ങുകകൊണ്ടു അങ്ങനെ ഒള്ളതൊന്നും ഈ രാജ്യത്തില്‍ സംഭവിക്കയില്ലെന്നും ആകുന്നവിധത്തിലും സങ്കടം പറഞ്ഞിട്ടും ഭൂമി വരെയും താണുവണങ്ങിയിട്ടും സമ്മതിക്കാതെ ഈ കഴിഞ്ഞ ധനുമാസത്തില്‍ നമ്മടെ പെര്‍ക്കു എഴുതിവന്ന കടുദാസില്‍ നാം ഇക്കാര്യങ്ങള്‍ക്കു വികല്‍ പ്പമായിട്ടു തുടങ്ങിയിരിക്കകൊണ്ടും ഈ ഉദ്യൊഗവും വിട്ടുനാമും നമ്മടെ കുടുംബത്തില്‍ ഒള്ളവരുംകൂടെ കൂട്ടിയിട്ടുള്ള കാര്യസ്ഥന്മാരില്‍ ചിലരും കൊംപഞ്ഞി രാജ്യത്തില്‍ ചെന്നു പാര്‍ത്തുകൊള്ളണമെന്നും അവിടെ ചെന്നു പാര്‍ത്താല്‍ ഇവര്‍ക്കു വെണ്ടുന്ന ശംബളവും മാനംമര്യാദയും നടത്തിക്കൊടുക്കുമെന്നും അതിന്റെ ശെഷം രാജ്യകാര്യം ഇടപെട്ടൊള്ളതൊക്കെയും റസിഡണ്ടു മക്കാളിതന്നെ പുത്തനായിട്ടു ചട്ടംകെട്ടി നടത്തിക്കൊള്ളുമെന്നും ആയതിനു താമസം കാണുന്നുവെങ്കില്‍ യുദ്ധത്തിന്റെ ആരംഭമാകുന്നുവെന്നും എഴുതി ഇപ്രകാരം തന്നെ തിരുമനസ്സറിയുന്നതിനും കായിതം കൊടുത്തയക്കകൊണ്ടും പ്രാണഹാനി വരയില്‍ വരുമെന്നു ആകിലും ഇങ്ങിനെ ഒള്ള രാജദ്രാഹത്തിനും ജെനദ്രാഹത്തിനും ഉള്‍പ്പെടുകയില്ലെന്നും പറഞ്ഞു തള്ളിക്കളകയാല്‍ രണ്ടാമതു റസിഡണ്ടു മക്കാളി ഈ രാജ്യത്തിനു ഉടയായിരിക്കുന്ന തിരുമനസ്സിലെയും ശെണം കാര്യസ്ഥന്മാരെയും ബോധിപ്പിക്കാതെ കടലു വഴിക്കെ ഏതാനും സൊള്‍ജര്‍ വെള്ളക്കാറരെയും കൊല്ലത്തു ഇറക്കി അവരിടെ വകയില്‍ അവിടെ ഒന്നായിരിക്കുന്ന സ്‌ത്രീ ജെനങ്ങളെയും വസ്‌തുവകകളെയും മറുദിക്കിലും ഒതിക്കി ആക്രമണങ്ങളായിട്ടു യുദ്ധം തുടങ്ങിയിരിക്കുന്നു. ഈ സമസ്ഥാനത്തുനിന്നും ഇതിനു മുമ്പിലും ഇപ്പഴും അവരൊടു യുദ്ധം ചെയ്യണമെന്നും നിരൂപിച്ചിട്ടില്ലാഴികകൊണ്ടും ഇപ്പോള്‍ ഇവരു തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയ ആയിട്ടു ചെയ്‌തു നിലനില്‌ക്കാതെ മുമ്പിച്ചു സംശയിച്ചാല്‍ പിന്നത്തതില്‍ അതുകൊണ്ടു വരുന്ന വൈഷമ്യങ്ങളെ ഈ രാജ്യത്തില്‍ ആരും സഹിപ്പാനും കാലം കഴിപ്പാനും നിറുവാഹം ഒണ്ടായി വരുന്നതും അല്ലാ, അതിന്റെ വിവരങ്ങള്‍ ചുരുക്കത്തില്‍ എഴുതുന്നതു എന്തെന്നാല്‍ ചതിവുമാര്‍ഗത്തില്‍ രാജ്യം അവരിടെ കൈവശത്തില്‍ ആകുന്നതു അവരിടെ വംശപാരമ്പരിയമാകകൊണ്ടും അതിന്‍വണ്ണം രാജ്യം അവരിടെ കൈവശത്തില്‍ ആയാല്‍ കൊയിക്കല്‍ കൊട്ടാരം കൊട്ടപ്പടി ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ അവരിടെ പാറാവും വരിതിയും ആക്കിത്തീര്‍ത്തു രാജമുദ്ര പല്ലക്കു പൌരുഷം ഉള്‍പ്പെട്ട ബഹുമാനങ്ങളും ദെവാലയം ബ്രഹ്മാലയം ബന്ധിച്ചിട്ടുള്ള ശട്ടവട്ടങ്ങളും നാട്ടുകൂട്ടവും നിര്‍ത്തി ഉപ്പുമുതല്‍ സര്‍വസ്വവും കുത്തക ആയിട്ടു ആക്കിത്തീര്‍ത്തു തരിച്ചുകെടക്കുന്ന നിലവും പുരയിടവും അളന്നു കുടി കുത്തകയായിട്ടും കെട്ടി നിലവരി തെങ്ങവരി ഉള്‍പ്പെട്ട അധികകരങ്ങളും കുടികളില്‍ കൂട്ടിവച്ചു അല്‍ പ്പ പിഴക്കു നീചന്മാരെക്കൊണ്ടു ശിക്ഷയും കഴിപ്പിച്ചു ക്ഷെത്രങ്ങളില്‍ കുരിശും കൊടിയും കെട്ടി വര്‍ണഭെദം ഇല്ലാതെ ബ്രാഹ്മണസ്‌ത്രീ മുതലായ സമുസര്‍ഗവും ചെയ്‌തു യുഗഭെദം പൊലെ അധര്‍മങ്ങളായിട്ടുള്ള വട്ടങ്ങള്‍ ആക്കിത്തീര്‍ക്കയും ചെയ്യും. അങ്ങനെ ഒള്ളതു ഒന്നും ഈ രാജ്യത്തില്‍ സംഭവിക്കാതെ രാജധര്‍മത്തെ നടത്തി നാട്ടില്‍ ഒള്ള മര്യാദയ്‌ക്കു അഴിവു വരാതെ ഇരിക്കെണ്ടുന്നതിനു മനുഷ്യയത്‌നത്തില്‍ ഒന്നും കുറഞ്ഞുപോയെന്നുള്ള അപഖ്യാതി ഒണ്ടാകാതെയിരിപ്പാന്‍ ആകുന്നെടത്തൊളവും ഒള്ള പ്രയത്‌നങ്ങള്‍ ചെയികയും പിന്നത്തതില്‍ ഈശ്വരാനുഗ്രഹം പൊലെ വരുന്നതൊക്കെയും യുക്തമെന്നും നിശ്ചയിച്ചു അത്ര അവര്‍ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്യെണ്ടിവന്നു എന്നും. കുണ്ടറ, 984-ാമാണ്ട്‌ മകരമാസം1-ാം തീയതി.

വിളംബരം പുറപ്പെടുവിച്ച നിമിഷം തന്നെ കൊല്ലത്ത്‌ ബ്രിട്ടീഷ്‌ സൈന്യത്തിനെതിരായി ആക്രമണം പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ വേലുത്തമ്പിക്കും കലാപകാരികള്‍ക്കും ഇതില്‍ വിജയം നേടുവാന്‍ കഴിഞ്ഞില്ല. നോ. വേലുത്തമ്പി ദളവ

(ഡോ. ഡി. ജയദേവദാസ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍