This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടുംബികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുടുംബികള്‍

കേരളത്തിലെ തീരപ്രദേശത്തുതാമസിക്കുന്ന ഒരു പിന്നാക്കസമുദായം. കുടുംബിച്ചെട്ടി, കൊങ്കണശൂദ്രന്‍, കുഡുംബി, കുടുമ്മി, ഇടിയന്‍, മൂപ്പന്‍ എന്നീ പേരുകളിലും ഇവര്‍ അറിയപ്പെടുന്നു. ഇവര്‍ കൊങ്കണ ബ്രാഹ്മണരോടൊപ്പം കേരളത്തില്‍ വന്നുചേര്‍ന്ന ശൂദ്രരാണെന്നാണ്‌ കരുതപ്പെടുന്നത്‌. വടക്കന്‍ പറവൂര്‍, ചേര്‍ത്തല, അമ്പലപ്പുഴ, കായംകുളം, കൊല്ലം തുടങ്ങിയ തെക്കന്‍ പ്രദേശങ്ങളിലും മലബാറിന്റെ തീരപ്രദേശങ്ങളിലും കുടുംബികളെ ധാരാളമായി കാണാം. 16-ാം ശതകത്തില്‍ പോര്‍ച്ചുഗീസുകാരുടെ മര്‍ദനം നിമിത്തം ഗോവയില്‍ നിന്ന്‌ കൊച്ചിയിലും തിരുവിതാംകൂറിലും കുടിയേറിപ്പാര്‍ത്ത കൊങ്കണവാസികളാണിവര്‍. വൈഷ്‌ണവരാണെങ്കിലും ഭഗവതിയെയും കുലദൈവമായി ആരാധിക്കുന്ന ഇവര്‍ക്കു സ്വന്തമായി പുരോഹിതന്മാരുമുണ്ട്‌. കുടുംബികള്‍ നാലു വര്‍ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിലെ അംഗങ്ങള്‍ മിശ്രഭോജനം നടത്താറുണ്ടെങ്കിലും മിശ്രവിവാഹം ചെയ്യാറില്ല. ശൈശവവിവാഹം സര്‍വസാധാരണമാണ്‌. മുന്‍കാലത്ത്‌ ബഹുഭാര്യാത്വം ഇവരുടെ സമുദായത്തില്‍ അനുവദനീയമായിരുന്നു. വിധവകള്‍ക്ക്‌ പുനര്‍വിവാഹം നിഷിദ്ധമാണ്‌. മക്കത്തായമാണ്‌ ദായക്രമം. കുടുംബി (കുടുംബത്തെ സംബന്ധിച്ച്‌) എന്ന സംസ്‌കൃതപദത്തിന്റെ അപഭ്രംശ രൂപമാണ്‌ കുടുമ്മി. ചിലര്‍ ശൂദ്രന്‍ എന്നര്‍ഥമുള്ള കൊങ്കണിപദത്തില്‍ നിന്നും ഈ പദത്തെ നിഷ്‌പാദിപ്പിക്കുന്നു. കുടുംബിവിഭാഗത്തില്‍ പ്പെട്ട ചില പ്രശസ്‌ത കുടുംബങ്ങള്‍ക്ക്‌ "മൂപ്പന്‍' എന്ന സ്ഥാനപ്പേര്‌ പഴയ കൊച്ചീരാജാക്കന്മാര്‍ നല്‌കിയിരുന്നു. "കൊച്ചിയില്‍ തൃപ്പൂണിത്തുറ മൂപ്പന്‍' ഈ വിഭാഗത്തെ സംബന്ധിച്ച സര്‍ക്കാര്‍ കാര്യങ്ങളില്‍ ആധികാരിക വക്താവായിരുന്നു. തിരുവിതാംകൂറില്‍ 22 കുടുംബിഗ്രാമങ്ങളുടെ നിയന്ത്രണം വഹിച്ചിരുന്ന തുറവൂര്‍ മൂപ്പര്‍ക്കാണ്‌ ഈ അധികാരമുണ്ടായിരുന്നത്‌. കുടുംബികളുടെ ഓരോ ഗ്രാമത്തിനും ഓരോ മൂപ്പനുണ്ടായിരുന്നു. ചില കുടുംബങ്ങള്‍ "കമ്മാട്ടി' എന്ന ഉപനാമവും സ്വീകരിച്ചിരുന്നു. നെല്ലുകുത്തുക, കൃഷിപ്പണി ചെയ്യുക, ഓല മേയുക, വള്ളം തുഴയുക മുതലായ പണികളാണ്‌ ഇവര്‍ ചെയ്‌തിരുന്നത്‌. കരിമരുന്നുപ്രയോഗത്തിലും ഇവര്‍ നൈപുണ്യം നേടിയിരുന്നു. ചേര്‍ത്തലത്താലൂക്കിലെ തുറവൂര്‍ കൊങ്കിണി ക്ഷേത്രത്തില്‍ ഇവരുടെ കരിമരുന്നു പ്രയോഗം പ്രശസ്‌തിയാര്‍ജിച്ചിട്ടുള്ളതാണ്‌.

മറാഠിയുടെ ഒരു വകഭേദമെന്നു കരുതപ്പെടുന്ന കൊങ്കണിയുടെ വികൃതരൂപമായ ഭാഷയാണ്‌ ഇവര്‍ സംസാരിക്കുന്നത്‌. കുടുംബിഭാഷയ്‌ക്കും കൊങ്കണിക്കും തമ്മില്‍ നേരിയ സാമ്യമുണ്ട്‌. സംസ്‌കൃതത്തിലെ ധാതുരൂപങ്ങളും പാലിഭാഷയിലെ പദങ്ങളും അതേപടി കുടുംബിഭാഷയിലും സംക്രമിച്ചുകാണുന്നു. നാടോടിപ്പാട്ടുകളും കഥകളും കുടുംബിഭാഷയെ സമ്പുഷ്‌ടമാക്കിയിട്ടുണ്ട്‌. മററുള്ളവരുമായി വളരെക്കുറച്ചുമാത്രം ബന്ധപ്പെട്ടിരുന്ന ഇവര്‍ ഒറ്റപ്പെട്ട ജീവിതമാണ്‌ നയിച്ചിരുന്നത്‌. ഇത്‌ ഇവരുടെ സാമൂഹ്യപുരോഗതിയെ വളരെയേറെ ബാധിക്കുകയുണ്ടായി. പരേതനായ എം. കൃഷ്‌ണന്റെയും കൂട്ടരുടെയും പരിശ്രമഫലമായി "സമസ്‌ത കൊച്ചി കുടുംബി യുവജനസമാജം' 1936-ല്‍ കൊച്ചിയില്‍ രൂപവത്‌കരിക്കപ്പെട്ടു. അന്ന്‌ തിരുവിതാംകൂറില്‍ "അഖില തിരുവിതാംകൂര്‍ കുടുംബി യൂണിയനും' പ്രവര്‍ത്തിച്ചിരുന്നു. ഈ രണ്ടു സംഘടനകളും ലയിച്ച്‌ 1951-ല്‍ "ദക്ഷിണകേരള കുടുംബി മഹായുവജനസഭ'യായിത്തീര്‍ന്നു. കേരളസംസ്ഥാനം നിലവില്‍ വന്നതിനുശേഷം 1962-ല്‍ മട്ടാഞ്ചേരിയില്‍ "കുടുംബി സേവാസംഘം' രൂപവത്‌കൃതമായി. ഈ സംഘടന കുടുംബിസമുദായത്തിന്റെ സര്‍വതോമുഖമായ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നു. ഇവര്‍ പിന്നാക്കസമുദായത്തില്‍ പ്പെട്ടവരാണെങ്കിലും പട്ടികജാതിക്കാര്‍ക്കുള്ള പല ആനുകൂല്യങ്ങളും അനുഭവിച്ചുപോരുന്നു. കേരളസര്‍ക്കാര്‍ 1984 മാര്‍ച്ചില്‍ ഇവരെ മറ്റ്‌ അര്‍ഹതയുള്ള സമുദായങ്ങളുടെ പട്ടികയില്‍ പ്പെടുത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍