This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടിപ്പക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുടിപ്പക

മധ്യകാല കേരളത്തില്‍ നിലവിലിരുന്ന ഒരു സാമൂഹികാചാരം. കുടികള്‍ (കുടുംബങ്ങള്‍) തമ്മില്‍ വച്ചുപുലര്‍ത്തുന്ന പക (ശത്രുത) എന്നാണ്‌ ഈ പദത്തിനര്‍ഥം. അക്രമമായോ അനീതിയായോ വല്ലവരെയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്‌താല്‍ ചത്തവന്റെ ശേഷക്കാര്‍ കൊന്നവന്റെ ശേഷക്കാരോട്‌ എന്നും പക പുലര്‍ത്തിപ്പോരുക എന്നതാണ്‌ ഇതിന്റെ സ്വഭാവം. ഇങ്ങോട്ടു കാണിച്ച അക്രമത്തിനു തുല്യമായോ ചിലപ്പോള്‍ അതില്‍ ക്കൂടുതലായോ അക്രമം മടക്കി നല്‌കിയെന്നു വരും. പ്രതിയോഗിയുടെ വീട്ടില്‍ ആണ്‍കുട്ടി പിറന്നതറിഞ്ഞാല്‍ ഉടനെ ചെന്നു വധിക്കുക, വെല്ലുവിളിച്ച്‌ അങ്കംവെട്ടി കൊല്ലുക തുടങ്ങി ക്രൂരമായ പല പ്രവൃത്തികളും കുടിപ്പകയുടെ പേരില്‍ നടന്നുപോന്നു. പരാജയം നേരിട്ടവര്‍ ആദ്യത്തെ അവസരം ഉപയോഗിച്ച്‌ പ്രതികാരം ചെയ്യും. കണ്ണിനു കണ്ണ്‌, പല്ലിനു പല്ല്‌ എന്നതായിരുന്നു ഇക്കാര്യത്തില്‍ അന്നത്തെ പൊതുനീതി. കുടിപ്പകകൊണ്ട്‌ എതിരാളിയുടെ വംശത്തിലെ ആണ്‍കുട്ടികളെ നിശ്ശേഷം അരിഞ്ഞു കൊന്നതിന്റെ കഥകള്‍ വടക്കന്‍പാട്ടുകളില്‍ ധാരാളമുണ്ട്‌. ആരോമല്‍ ചേകവരുടെയും ആരോമലുണ്ണിയുടെയും കഥകള്‍ കുടിപ്പകയ്‌ക്കുള്ള ഉദാഹരണമായി പറയാം. ചന്തുവിന്റെ ചതിയാല്‍ മുറിവേറ്റ ആരോമല്‍ , ഇതിനുപകവീട്ടാന്‍, ഗര്‍ഭിണിയായിരുന്ന സ്വസഹോദരി ഉണ്ണിയാര്‍ച്ചയെ ചുമതലപ്പെടുത്തി. ഗര്‍ഭസ്ഥശിശു ആണായി വന്നാല്‍ ഈ കുടിപ്പക വീട്ടണമെന്നായിരുന്നു ആരോമലിന്റെ നിര്‍ദേശം. അങ്ങനെയാണ്‌ ആരോമലുണ്ണി കുടിപ്പക പോക്കാന്‍ നിയുക്തനാകുന്നത്‌.

യുദ്ധത്തിനിടയില്‍ രാജാക്കന്മാര്‍ വധിക്കപ്പെട്ടാലും ചിലപ്പോള്‍ അനുയായികള്‍ ശത്രുപക്ഷത്തെ രാജാവിനെ വധിക്കുവാന്‍ പ്രതിജ്ഞയെടുത്തെന്നു വരും. വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിലുള്ള വൈരം ഇവിടെ പ്രസക്തമാണ്‌. അപരാധം ചെയ്‌തവന്റെ വംശക്കാര്‍ അതിനുള്ള ശിക്ഷ അനുഭവിക്കണം എന്നതാണ്‌ ഇതില്‍ അന്തര്‍ഭവിച്ചിട്ടുള്ള ന്യായം. തറവാടുകള്‍ തമ്മില്‍ വൈരമുണ്ടായാല്‍ വാളെടുത്തു കുടിപ്പക വീട്ടും. "ഇണങ്ങീട്ടെങ്കില്‍ പൊട്ട്‌, പിണങ്ങീട്ടെങ്കില്‍ വെട്ട്‌' എന്നായിരുന്നു അക്കാലത്തെ ന്യായം. കൂറുചൊല്ലി വഴക്കടിച്ചാല്‍ പടവെട്ടി കാര്യം തീര്‍ക്കും. ഇരുപേര്‍ തമ്മില്‍ മത്സരിച്ചുമരണം വന്നു സംഭവിച്ചാല്‍ "കൊന്നവനെയും കൊന്ന്‌, ചത്തവന്റെ ശവം മാറ്റാന്റെ മുറ്റത്തു വെട്ടിക്കൂട്ടി ദഹിപ്പിച്ച്‌ കത്തുന്ന ചിതയില്‍ നിന്ന്‌ കാളുന്ന കൊള്ളിയെടുത്ത്‌ പുര ചുട്ടുകരിച്ചില്ലെങ്കില്‍ മറുവീട്ടുകാരുടെ തല പിന്നെ താഴ്‌ത്തീട്ടല്ലാതെ കാണുകയില്ല; നാലാള്‍ കൂടുന്ന ദിക്കില്‍ അവരെ നോക്കീട്ടും ആവശ്യമില്ല' എന്നിങ്ങനെ അപ്പന്‍തമ്പുരാന്‍ കുടിപ്പകയെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍