This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിളിത്തട്ടുകളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിളിത്തട്ടുകളി

കേരളത്തില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ കായികവിനോദം. ഓണക്കാലത്തും ഉത്സവാവസരങ്ങളിലും പന്തയങ്ങള്‍ ഏര്‍പ്പെടുത്തി വന്‍തോതില്‍ ഈ കളി സംഘടിപ്പിക്കാറുണ്ട്‌. കല്ലില്ലാത്ത നിരപ്പായ പ്രദേശത്ത്‌ 12 മീ. നീളത്തിലും 6 മീ. വീതിയിലും ഒരുക്കുന്ന കളിസ്ഥലം നീളത്തില്‍ രണ്ടു തുല്യതട്ടുകളായും വീതിയില്‍ അഞ്ചു തുല്യതട്ടുകളായും വിഭജിച്ചാണ്‌ കിളിത്തട്ടുകളം തയ്യാറാക്കുന്നത്‌. ആദ്യത്തെയും അവസാനത്തെയും തട്ടുകള്‍ കിളിയുടെ തട്ടുകളായിരിക്കും. അഞ്ചുപേര്‍വീതമുള്ള രണ്ടു ടീമുകളാണ്‌ ഈ കളിയില്‍ സാധാരണ പങ്കെടുക്കുക. ഓരോ ടീമിലെയും നാലുപേര്‍ വീതം തട്ടിലിറങ്ങിക്കളിക്കും. അഞ്ചാമത്തെയാള്‍ കിളിയായിരിക്കും. ഒരു ടീമിലെ കളിക്കാര്‍ ഓടി "തട്ടുകടക്കാന്‍' ശ്രമിക്കുമ്പോള്‍ എതിര്‍ടീമിലെ അംഗങ്ങള്‍ അവരെ ചെറുക്കും. ഒരു തട്ടില്‍ നിന്നും അടുത്ത തട്ടില്‍ ചാടുമ്പോള്‍ തട്ടുകാക്കുന്ന എതിര്‍കക്ഷിയുടെ കളിക്കാരനില്‍ നിന്നു "അടി' വാങ്ങാന്‍ പാടില്ല എന്നാണു വ്യവസ്ഥ. തട്ടു കെട്ടിയിട്ടിരിക്കുന്ന ടീമിലെ കിളിത്തട്ടിന്‌ ചുറ്റുമായും തട്ടിന്റെ നടുക്കുള്ള വരയില്‍ ക്കൂടിയും ഓടിനടന്ന്‌ തട്ടുകടക്കാന്‍ ശ്രമിക്കുന്ന കളിക്കാരെ അടിക്കാന്‍ ശ്രമിക്കും. കിളിയുടെ അടിവാങ്ങാതെ വേണം കളിക്കാര്‍ തട്ടു കടക്കേണ്ടത്‌. കിളിയുടെ അടി വാങ്ങുകയാണെങ്കില്‍ തട്ടു തിരിച്ചു കെട്ടിക്കൊടുക്കണമെന്നാണ്‌ നിയമം. കിളിത്തട്ടില്‍ നിന്നു പുറത്തുകടക്കുന്ന കളിക്കാരന്‍ "ഉപ്പ്‌' "ഉപ്പ്‌' "ഉപ്പ്‌' എന്ന്‌ ആവര്‍ത്തിച്ചു വിളിച്ചുകൊണ്ട്‌ അവസാനത്തെ തട്ടില്‍ ക്കൂടി വീണ്ടും ഓടിക്കയറാന്‍ ശ്രമിക്കുന്നു. ഉപ്പുംകൊണ്ടു കയറുന്ന കളിക്കാരനെ ഓരോ തട്ടും കാക്കുന്ന എതിര്‍ടീമുകാര്‍ തടുത്തുനിര്‍ത്തും. ഉപ്പുംകൊണ്ടു കയറുമ്പോഴാണ്‌ കളിക്ക്‌ വീര്യമുണ്ടാവുക. ഈ അവസരത്തില്‍ കിളി "പറന്നുകളി'ച്ച്‌ കളിയുടെ രസം വര്‍ധിപ്പിക്കുക പതിവാണ്‌. ഉപ്പുംകൊണ്ടുവരുന്ന കളിക്കാരനെ ഒന്നാം തട്ടില്‍ വച്ച്‌ കിളി അവസാനമായി ചെറുക്കും. കിളിയുടെ അടി വാങ്ങാതെ രക്ഷപ്പെട്ടു തട്ടുകടക്കുന്ന കളിക്കാരന്‍ ഒരു ഉപ്പ്‌ വച്ചതായി കണക്കാക്കപ്പെടും. ഒരു നിശ്ചിത സമയത്തിനുള്ളില്‍ നടക്കുന്ന കളിയില്‍ കൂടുതല്‍ ഉപ്പു വയ്‌ക്കുന്ന ടീം ജയിച്ചതായി പ്രഖ്യാപിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍