This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിന്നരിമൈന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിന്നരിമൈന

Jungle Myna

കിന്നരി മൈന

മാടത്തയോളം വലുപ്പം വരുന്ന ഒരു പക്ഷി. ഒറ്റനോട്ടത്തില്‍ കിന്നരിമൈന മാടത്തയെപ്പോലെ തന്നെയാണെങ്കിലും ഇതിന്റെ ശരീരത്തിന്‌ ചാരം കലര്‍ന്ന തവിട്ടുനിറമായിരിക്കും. മാടത്തയുടെ കണ്ണിനു ചുറ്റുമുള്ള മഞ്ഞത്തൊലി ഇതിനു കാണാനുമില്ല. കൊക്കിനു മീതെയായി നിവര്‍ന്നു നില്‌ക്കുന്ന കറുത്ത തൂവലുകളും നെറ്റിയില്‍ ഒരു ചെറിയ ശിഖയും ഇതിന്റെ പ്രത്യേകതയാണ്‌. ഈ വൈജാത്യങ്ങളുണ്ടെങ്കിലും പറക്കുമ്പോള്‍ കിന്നരിമൈനയും മാടത്തയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അത്ര പ്രകടമല്ല. ലിംഗവ്യത്യാസം പ്രകടമല്ല. ഇണകളായോ കുറേയെണ്ണം അടങ്ങുന്ന പറ്റങ്ങളായോ ഇവ മലകളിലെ തോട്ടങ്ങളിലും ഗ്രാമങ്ങളിലും പതിവായി കാണപ്പെടുന്നു. ശാ.നാ. ഏക്രിഡോഥെറീസ്‌ ഫസ്‌കസ്‌ (Acridotheres fuscus).

കേരളത്തിനുള്ളില്‍ ദേശാടനസ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ഈ പക്ഷി യഥാര്‍ഥത്തില്‍ സ്ഥിരവാസസ്വഭാവമുള്ളതാണ്‌. 1,500 മീ. വരെ ഉയരമുള്ളയിടങ്ങളില്‍ ഇതിനെ കണ്ടെത്താം. മൂന്നാര്‍, പീരുമേട്‌ എന്നിവിടങ്ങളില്‍ മാടത്തയ്‌ക്കുപകരം കിന്നരിമൈന മാത്രമേ കാണപ്പെടുന്നുള്ളൂ. കേരളത്തിനു വെളിയില്‍ , പശ്ചിമഘട്ടനിരകളില്‍ ഏതാണ്ടെല്ലായിടത്തും, നീലഗിരി, പഴനി എന്നിവിടങ്ങളിലും മൈസൂറിലെ മറ്റു ചില കുന്നുകളിലും ഇവ സുലഭമാണ്‌. ഇതേ സ്‌പീഷീസിന്റെ തന്നെ മറ്റു ചില ഇനങ്ങള്‍ ചൈനയിലും മലേഷ്യയിലും കാണപ്പെടുന്നുണ്ട്‌.

മാടത്തയോട്‌ ഇടകലര്‍ന്നാണ്‌ കിന്നരിമൈന കാണപ്പെടുക. ഇവയുടെ പ്രധാനഭക്ഷണം പുഴു, കൃമി, വിട്ടില്‍ , ഞാഞ്ഞൂല്‍ , അരിപ്പൂച്ചെടിയുടെ പഴവും വിത്തും, വേപ്പിന്‍പഴം, മറ്റു ധാന്യങ്ങള്‍ എന്നിവയാണ്‌. കാക്കയെപ്പോലെ എന്തും തിന്നു ജീവിക്കാന്‍ തയ്യാറുള്ളവയാണ്‌ ഈ പക്ഷികളും. ചില പൂക്കളിലെ തേന്‍ (ഉദാ. പുളി, മുരിക്ക്‌, പ്ലാശ്‌ എന്നിവയുടെ) കുടിക്കുന്നതും ഇവയുടെ പതിവാണ്‌. കൊക്കിനു മീതെ കാണുന്ന നെറ്റിയിലെ തൂവല്‍ ശിഖ ഒന്നാന്തരമൊരു "പോളന്‍ ബ്രഷാ'യി വര്‍ത്തിക്കുന്നതു കാണാം.

ഇവ നിലത്തിറങ്ങി പതുക്കെ നടന്നാണ്‌ ആഹാരം സമ്പാദിക്കുന്നത്‌. മറ്റു പക്ഷികളില്‍ നിന്നും വ്യത്യസ്‌തമായി, ഓരോ കാലും വെണ്ണേറെ മുന്നോട്ടെടുത്തുവച്ച്‌ മനുഷ്യനെപ്പോലെ ഇവ നടക്കുന്നു. ഇതോടൊപ്പം തല മുന്നോട്ടും പിറകോട്ടും "വെട്ടിക്കു'ന്നുമുണ്ടാകും.

പൊതുവേ നിര്‍ഭയരാണ്‌ ഈ പക്ഷികള്‍. ഏതു പക്ഷിയോടു പൊരുതുന്നതിനും കീരി, പാമ്പ്‌ എന്നിവയെപ്പോലും ഉപദ്രവിച്ച്‌ ഓടിക്കുന്നതിനും ഇവയ്‌ക്കു കഴിവുണ്ട്‌. പലപ്പോഴും ഇവ തത്ത, മഞ്ഞത്താലി എന്നിവയെ ആട്ടിയോടിച്ച്‌, അവയുടെ കൂടു കൈയേറി അവിടെ താമസിക്കുന്നു. ഇവ എട്ടുപത്തെണ്ണം ഒന്നായിച്ചേര്‍ന്ന്‌ "ക്ലീകി ക്ലീകി' എന്ന മുറവിളിയോടെ ശത്രുവിനെ നേരിടുന്നു. ഈ ശബ്‌ദം കേള്‍ക്കുമ്പോള്‍ത്തന്നെ മിക്ക ശത്രുക്കളും സ്ഥലംവിടുകയാണ്‌ പതിവ്‌.

ഫെബ്രുവരി മുതല്‍ മേയ്‌ വരെയാണ്‌ കൂടുകെട്ടലിന്റെ സമയം. കുറേ കൂടുകള്‍ അടുത്തടുത്ത്‌ കെട്ടുന്നതാണ്‌ കിന്നരിമൈനയ്‌ക്കിഷ്‌ടം. സാധാരണയായി തറയില്‍ നിന്ന്‌ 2.5 മീ. മുതല്‍ 6 മീ. വരെ ഉയരത്തില്‍ മരപ്പൊത്തുകളിലും ചുമരുകളിലുള്ള ദ്വാരങ്ങളിലും അപൂര്‍വമായി പനയോലകള്‍ക്കിടയിലും ഈ കൂടുകള്‍ കണ്ടെത്താം. ചകിരി, പുല്ല്‌, നേരിയ വേരുകള്‍, നാരുകള്‍ തുടങ്ങിയവകൊണ്ട്‌ ഒട്ടും ഭംഗിയില്ലാതെ ഉണ്ടാക്കപ്പെട്ടവയാണ്‌ ഇവ. ഒരു തവണ 3-4 മുട്ടകളിടുന്നു. നല്ല നീലനിറമുള്ള (turquoise blue) മുട്ടകള്‍ കാഴ്‌ചയ്‌ക്ക്‌ മനോഹരങ്ങളാണ്‌. ഇവയില്‍ യാതൊരു വരയും കുറിയുമില്ല.

കര്‍ഷകന്റെ സഹായിയാണ്‌ ഈ പക്ഷി. വിളഞ്ഞ നെല്ലിനു നാശമുണ്ടാക്കുന്ന പുല്‍ ച്ചാടികള്‍ ഇതിന്റെ പ്രിയഭോജ്യമാകുന്നു. ചിലയിനം വെട്ടുക്കിളികള്‍ ഉള്‍പ്പെടെയുള്ള വിള നശിപ്പിക്കുന്ന പല പ്രാണികളെയും ഈ പക്ഷികള്‍ തിന്നൊടുക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍