This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളരാത്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാളരാത്രി

ഭയാനകവും മൃത്യുഹേതുകവുമായ അപ്രതിരോധ ശക്തിയെപ്പറ്റിയുള്ള പുരാണ സങ്കല്‌പം. മരണദിനത്തിന്റെ തലേരാത്രി, ജീവന്‍ അപഹരിക്കാന്‍ മൃത്യുദേവനായ കാലന്‍ കൊലക്കയറുമായി വന്നെത്തുന്ന ഭീകരമായ രാത്രി എന്നൊക്കെയാണ്‌ കാളരാത്രിയുടെ കല്‌പിതാര്‍ഥങ്ങള്‍.

കാളരാത്രിയെ മൃത്യുദേവതയായി സങ്കല്‌പിച്ചുകൊണ്ട്‌ അവളുടെ ബീഭത്സരൂപം മഹാഭാരതത്തില്‍ (സൗപ്‌തികപര്‍വം) ഇങ്ങനെ വര്‍ണിച്ചിരിക്കുന്നു.

""കറുത്തു കണ്‍വായ്‌തുടുത്തു
	രക്തമാല്യാനുലേപയായ്‌
	രക്താംബരാസ്യയായ്‌ത്താനേ
	കയറേന്തുന്ന നാരിയെ,
	പാടി നില്‌പവളാം കാള-
	രാത്രിയെക്കണ്ടിതായവര്‍.
	ഘോരപാശം കെട്ടിനരാ-
	ശ്വേഭൗഘം കൊണ്ടുപോമ്പടി
	മുടിചിന്നിപ്പാശബദ്ധ-
	പ്രതജാലം വിരിച്ചുതാന്‍.''
 

കാളരാത്രിക്ക്‌ കല്‌പാന്തരാത്രി എന്നും പുരാണങ്ങളില്‍ അര്‍ഥകല്‌പനയുണ്ട്‌. ഒരു കല്‌പം=2,000 മഹായുഗങ്ങള്‍; ഒരു മഹായുഗം=12,000 ദിവ്യവര്‍ഷങ്ങള്‍; ഒരു ദിവ്യവര്‍ഷം=36 മനുഷ്യവര്‍ഷങ്ങള്‍. ഒരു കല്‌പമെന്നത്‌ ബ്രഹ്മാവിന്റെ ഒരു അഹോരാത്രമാണ്‌. ഇതില്‍ പകലിനെ ഉദയകല്‌പമെന്നും രാത്രിയെ ക്ഷയകല്‌പമെന്നും പറയുന്നു. ഈ ക്ഷയകല്‌പത്തെയാണ്‌ കാളരാത്രി എന്നു വിവക്ഷിക്കുന്നത്‌. ഈ കാളരാത്രിയില്‍ വിഷ്‌ണുവൊഴികെയുള്ള സമസ്‌ത ചരാചരങ്ങളും നശിച്ചുപോകുമെന്നാണ്‌ സങ്കല്‌പം.

കാളരാത്രിയെന്ന ദുര്‍ദേവത കാലന്റെ സഹോദരിയാണെന്ന ഒരു സങ്കല്‌പവും പുരാണങ്ങളില്‍ കാണാം. മരണഹേതുകമെന്ന അര്‍ഥമാണ്‌ ഈ സങ്കല്‌പത്തിന്റെയും നിദാനം. സംഹാരരുദ്രയുടെ, ദുര്‍ഗയുടെ, ഒരു മൂര്‍ത്തിയെന്നും, നരകം എന്നും കാളരാത്രിക്ക്‌ അര്‍ഥഭേദങ്ങളുണ്ട്‌. പാമ്പിന്റെ മൂന്നാമത്തെ വിഷപ്പല്ലിനും മനുഷ്യന്റെ എഴുപത്തേഴാം വയസ്സിലെ ഏഴാംമാസത്തെ ഏഴാമത്തെ രാത്രിക്കും കാളരാത്രി പര്യായപദമാണ്‌.

(മുതുകുളം ശ്രീധര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍