This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

മലയാള അക്ഷരമാലയിലെ ഒമ്പതാമത്തെ സ്വരാക്ഷരം. ഇത്‌ ഒരു ഹ്രസ്വകണ്‌ഠ്യതാലവ്യസ്വരമാണ്‌. തമിഴ്‌, കന്നട, തെലുഗു എന്നീ ഇതര ദ്രാവിഡഭാഷകളിലും ഇതിന്റെ സ്ഥിതി വ്യത്യസ്‌തമല്ല.

ഈ സ്വരം ഉച്ചരിക്കുമ്പോള്‍ താലുവിന്റെ ഭാഗത്ത്‌ നാവ്‌ അല്‌പം ഉയരുന്നതുകൊണ്ട്‌ ഇതിനു "താലവ്യസ്വരം' എന്നു പറയും. നാവിന്റെ പുരോഭാഗമാണ്‌ ഉയരുന്നത്‌. അതിനാല്‍ "ജിഹ്വാഗ്രസ്വര'മെന്നും ഇതിനു പേരുണ്ട്‌. ഉകാരം ഉച്ചരിക്കുമ്പോള്‍ എന്ന പോലെ ചുണ്ടുകള്‍ രണ്ടും ചേര്‍ന്ന്‌ വര്‍ത്തുളാകൃതി പ്രാപിക്കുന്നില്ല. അതിനാല്‍ ഈ സ്വരം ഓഷ്‌ഠ്യമോ വര്‍ത്തുളിതമോ അല്ല. അകാരത്തെപ്പോലെ വായ്‌ തുറന്ന്‌ വിവൃതമായോ ഇകാരത്തെയും ഉകാരത്തെയും പോലെ വായ്‌ അടച്ച്‌ സംവൃതമായോ ഉച്ചരിക്കാത്തതുകൊണ്ട്‌ അവയ്‌ക്ക്‌ രണ്ടിനും മധ്യമെന്ന നിലയില്‍ "മധ്യസ്വരം' എന്നോ "ഈഷദ്‌ വിവൃതസ്വരം' എന്നോ ഇതിനു പേര്‍ പറയാം.

സംസ്‌കൃതത്തിലും ഹിന്ദിയിലും എകാരം സര്‍വത്ര ദീര്‍ഘമാണ്‌. അകാരവും ഇകാരവും ചേര്‍ന്നുണ്ടായതാണ്‌ സംസ്‌കൃതത്തിലെ ഏകാരം. സന്ധിയില്‍ ഈ സംസര്‍ഗം സ്‌പഷ്‌ടമാണ്‌. ഉദാ. ഉപ + ഇന്ദ്രസ = ഉപേന്ദ്രസ, പൂര്‍ണ + ഇന്ദു = പൂര്‍ണേന്ദു. രണ്ടു സ്വരങ്ങള്‍ ചേര്‍ന്നുണ്ടായതാകയാലാണ്‌ സംസ്‌കൃതത്തില്‍ എകാരം സര്‍വത്ര ദീര്‍ഘമായിരിക്കുന്നത്‌. മലയാളത്തിലാകട്ടെ എകാരം അ, ഇ, ഉ എന്നിവപോലെ മൂലസ്വരമാണ്‌. അതിനാല്‍ എകാരത്തിന്‌ മലയാളത്തില്‍ ഹ്രസ്വ-ദീര്‍ഘഭേദമുണ്ട്‌. ഉദാ. കെട്ടു-കേട്ടു, ചെടി-ചേടി. പദാദിയില്‍ തനിയേ നില്‌ക്കുമ്പോള്‍ എ,ഏ എന്നീ ലിപികള്‍ ഉപയോഗിക്കുന്നു. വ്യഞ്‌ജനത്തോടു ചേരുമ്പോള്‍ "', "'എന്ന ലിപി ചിഹ്നങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. ഉദാ. കെ, കേ, ചെറിയ പുള്ളി ഇരട്ടിച്ചാല്‍ "ഐ' കാരമാകും. ഉദാ. കൈ, തൈ.


ഉച്ചരാണഭേദങ്ങള്‍. ലിപിവിന്യാസം, ഉച്ചാരണം തുടങ്ങിയവയില്‍ എകാരത്തിന്‌ പ്രയോഗരീത്യാ പല വ്യത്യാസങ്ങളും വരാറുണ്ട്‌:

1. അകാരത്തിന്‌ ചിലേടത്ത്‌ എകാരോച്ചാരണം വരുന്നു. ഉദാ. വിളക്ക്‌-വിളെക്ക്‌, അലക്ക്‌-അലെക്ക്‌. ഈ ഉദാഹരണത്തില്‍ ത്തന്നെ ആദ്യാക്ഷരത്തിലെ ഇകാരം ചിലപ്പോള്‍ എകാരമാകാറുണ്ട്‌-വെളക്ക്‌.

2. സംസ്‌കൃതത്തില്‍ നിന്ന്‌ മലയാളം സ്വീകരിച്ച പദങ്ങളില്‍ ഗ, ജ, ഡ, ദ, ബ, യ, ര, ല, വ, ക്‌ഷ എന്നീ അക്ഷരങ്ങളുടെ മുന്നില്‍ എകാരമില്ലെങ്കിലും അതിന്റെ ഉച്ചാരണം ഉണ്ടാകുന്നു. ഉദാ. ഗദ (ഗെദ), ജയം (ജെയം), ഡംഭ്‌ (ഡെംഭ്‌), ദയ (ദെയ), ലക്‌ഷം (ലെക്‌ഷം), ക്‌ഷയം (ക്‌ഷെയം) ഇത്യാദി. പക്ഷേ വരമൊഴിയില്‍ ഈ പദങ്ങളുടെ തുടക്കത്തില്‍ എകാരചിഹ്നം ()എഴുതാറില്ല.

3. മധ്യമലയാളഘട്ടത്തില്‍ അകാരം ഉള്ളിടങ്ങളില്‍ അതിന്‌ എകാരോച്ചാരണവും അതനുസരിച്ച്‌ ലിപിവിന്യാസവും ഉണ്ടായിരുന്നു. ഉദാ. അരുതല്ലൊ (അരുതെല്ലൊ), കിഴക്ക്‌ (കിഴെക്ക്‌).

4. "അല്ലേ' എന്ന പ്രത്യയത്തിനു മുന്നില്‍ ചില ക്രിയാപദങ്ങള്‍ വരുമ്പോള്‍ അതിന്റെ ഉച്ചാരണത്തിന്‌ എകാരസാദൃശ്യം തോന്നും. ഉദാ. കണ്ടു അല്ലോ (കണ്ടല്ലോ, കണ്ടെല്ലോ). പക്ഷേ ഈ സ്ഥാനങ്ങളില്‍ എകാരചിഹ്നം എഴുതാറില്ല.

5. മലയാളപദങ്ങളില്‍ ഇകാരത്തിന്റെ സ്ഥാനത്ത്‌ പലപ്പോഴും എകാരം വരാറുണ്ട്‌. ഉദാ. ഇണ-എണ, ഇര-എര, ഇതുപോലെ എകാരം ചിലപ്പോള്‍ ഇകാരമായും മാറാറുണ്ട്‌. ഉദാ. എനിക്ക്‌-ഇനിക്ക്‌.

6. എകാരം ദുര്‍ബലമായി അകാരമായിത്തീരുന്നതിനും ഉദാഹരണങ്ങളുണ്ട്‌: നല്ല + ഇടം = നല്ലെടം, നല്ലടം.

7. ഹ്രസ്വവും ദീര്‍ഘവുമായ എകാരങ്ങള്‍ വ്യാകരണ നിബന്ധനകള്‍ക്കൊന്നും വഴങ്ങാതെ മാറിമാറി ഉപയോഗിക്കാറുണ്ട്‌. വേറെ-വേറേ, തന്നെ-തന്നേ ഇത്യാദി. ഈ രീതി കവിതയിലാണ്‌ കൂടുതലും കാണുന്നത്‌. ആധുനികകാലത്തെ ലിപിവിന്യസനക്രമം ഉണ്ടാകുന്നതിനുമുമ്പ്‌ "-െ' ചേിഹ്നങ്ങള്‍ അവ്യവസ്ഥിതമായി ഉപയോഗിച്ചിരുന്നതിന്‌ അനവധി ദൃഷ്‌ടാന്തങ്ങളുണ്ട്‌. 1846-ല്‍ പുറത്തുവന്ന ബെഞ്ചമിന്‍ ബെയ്‌ലിയുടെ നിഘണ്ടുവിലും ഈ രീതി തന്നെയാണ്‌ തുടര്‍ന്നുവന്നത്‌. അനെകം (അനേകം), വെഗം (വേഗം) എന്നു തുടങ്ങിയ പ്രയോഗങ്ങള്‍ അതില്‍ സുലഭമാണ്‌. 1872-ല്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടു പുറത്തുവന്നപ്പോള്‍ ഈ ഹ്രസ്വദീര്‍ഘഭേദങ്ങള്‍ വേര്‍തിരിച്ച്‌ എഴുതാന്‍ തുടങ്ങി. ഒകാരത്തിന്റെ ഹ്രസ്വദീര്‍ഘങ്ങള്‍ക്കും ഇത്തരം അഭേദകല്‌പന ഉണ്ടായിരുന്നു; കൊപം (കോപം), യൊഗം (യോഗം) തുടങ്ങിയവ.

എകാരം താലവ്യമായതുകൊണ്ടു പദാദിയില്‍ യകാരച്ഛായയിലുള്ള ഉച്ചാരണമാണ്‌ അതിനുള്ളത്‌. ഉദാ. എലുക-യെലുക, എരുമ-യെരുമ. വിദേശപദങ്ങളില്‍ ചിലപ്പോള്‍ യകാരം എഴുതുകയും ചെയ്യാറുണ്ട്‌. ഉദാ. യേശു. ഇതിനു നേരേ വിപരീതമായി പദാദിയിലെ യകാരം എകാരമായും മാറുന്നുണ്ട്‌. ഉദാ. യമന്‍-യെമന്‍-എമന്‍, യശോദ-യെശോദ-എശോദ.

വ്യാകരണപരമായ സവിശേഷതകള്‍.

1. പ്രതിഗ്രാഹികാവിഭക്തി. ഉദാ. അവനെ, വൃക്ഷത്തെ, പശുവിനെ. ഇതിലെ എകാരം ഹ്രസ്വമാണെന്ന്‌ ലീലാതിലകം പറയുന്നു. ഇപ്പോള്‍ ദീര്‍ഘമായും പ്രയോഗമുണ്ട്‌. ഉദാ. അവനേ, വൃക്ഷത്തേ, പശുവിനേ. നപുംസകനാമങ്ങളില്‍ പ്രതിഗ്രാഹികയ്‌ക്ക്‌ എകാരം സാധാരണ പ്രയോഗിക്കാറില്ല. പുസ്‌തകം വായിക്കുന്നു. തേങ്ങ വാങ്ങുന്നു, ചോറ്‌ ഉണ്ണുന്നു എന്നേ പറയാറുള്ളൂ. പുസ്‌തകത്തെ, തേങ്ങയെ, ചോറിനെ എന്നു പറയാറില്ല. ഈ വിഭക്തിരൂപത്തില്‍ ഉത്തരപദത്തിന്റെ ആദ്യത്തെ ദൃഢാക്ഷരങ്ങള്‍ ഇരട്ടിക്കുന്നു. ഉദാ. എന്നെപ്പറ്റി, നിന്നെക്കൊണ്ട്‌, അവളെക്കുറിച്ച്‌.

2. ആധാരികാഭാസം. ഉദാ. വെള്ളത്തിലെ, കാട്ടിലെ, രാജ്യത്തിലെ (ഒടുവിലത്തെ സ്വരം "' േഎന്ന്‌ ദീര്‍ഘമാവുകയും ചെയ്യും. വെള്ളത്തിലേ...)

4. അവധാരകപ്രത്യയമായ ഏയുടെ സങ്കുചിതരൂപം. ഉദാ. തന്നേ, തന്നെ; അത്ര, അത്ര.

(ഡോ. ഇ.വി.എന്‍. നമ്പൂതിരി; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍