This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇറാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇറാന്‍

Iran

ദക്ഷിണ പശ്ചിമേഷ്യ(മധ്യപൂര്‍വദേശം)യിലെ ഒരു മുസ്‌ലിം രാജ്യം. പുരാതന സംസ്‌കാരങ്ങളില്‍ പലതിന്റെയും വളര്‍ച്ചയ്‌ക്കും പതനത്തിനും സാക്ഷ്യംവഹിച്ച ഇറാന്‍ ഇന്ന്‌ എണ്ണസമ്പത്തിലൂടെ ഒരു ശക്തരാഷ്‌ട്രമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ചരിത്രാരംഭകാലം മുതല്‍ പേര്‍ഷ്യ എന്ന പേരില്‍ അറിയപ്പെട്ടുവന്ന ഈ രാജ്യം 1935-ലാണ്‌ ഇറാന്‍ എന്ന ഔദ്യോഗികനാമം സ്വീകരിച്ചത്‌. കിഴക്ക്‌ അഫ്‌ഗാനിസ്‌താന്‍, പാകിസ്‌താന്‍; തെക്ക്‌ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍; വടക്ക്‌ അര്‍മേനിയ, അസെര്‍ബൈജാന്‍, തുര്‍ക്‌മെനിസ്‌താന്‍, കാസ്‌പിയന്‍ കടല്‍, പടിഞ്ഞാറ്‌ ഇറാഖ്‌, തുര്‍ക്കി എന്നിങ്ങനെയാണ്‌ ഇറാന്റെ അതിര്‍ത്തികള്‍. വിസ്‌തീര്‍ണം: 16,48,195 ച.കി.മീ.; തലസ്ഥാനം: ടെഹ്‌റാന്‍; ജനസംഖ്യ: 75,149,669 (2011).

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

ആല്‍പ്‌സ്‌-ഹിമാലയ ശൃംഖലയിലെ പ്രധാന ഭാഗങ്ങളിലൊന്നാണ്‌ ഇറാന്‍ പീഠഭൂമി. രാജ്യത്തിന്റെ മധ്യഭാഗത്തായി താരതമ്യേന ഉയരംകൂടിയ പീഠതലവും അതിനോടുചേര്‍ന്ന്‌ അത്യുന്നതങ്ങളായ പര്‍വതങ്ങളും സ്ഥിതിചെയ്യുന്നു. മധ്യപീഠഭൂമിയുടെ പടിഞ്ഞാറും തെക്കു പടിഞ്ഞാറും അരികുകളിലായിക്കിടക്കുന്ന സാഗ്രാേസ്‌ പര്‍വതം മറ്റിടങ്ങളിലെ പര്‍വതനിരകളെ അപേക്ഷിച്ചു വീതികൂടിയതും ഉയരംകൂടിയതുമാണ്‌. 2,400-3,050 മീ. ശരാശരി ഉയരമുള്ള സാഗ്രാേസിലെ ചില ഭാഗങ്ങള്‍ക്ക്‌ 4,000 മീറ്ററോളം പൊക്കമുണ്ട്‌. പീഠഭൂമിയുടെ വടക്കരികിലുള്ള എല്‍ബുര്‍സ്‌ പര്‍വതനിര താരതമ്യേന വീതികുറഞ്ഞതാണ്‌. എന്നാല്‍ ഈ ഭാഗത്താണ്‌ ഇറാനിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി (ദിമാവന്ത്‌, 4,834 മീ.). കിഴക്കരികിലുള്ള ഖുറാസാന്‍ പര്‍വതശൃംഖല രണ്ടു സമാന്തരനിരകളായി സ്ഥിതിചെയ്യുന്നു; ഇവയ്‌ക്കിടയിലായി വിസ്‌തൃതമായ ഒരു താഴ്‌വരയും ഉണ്ട്‌. മധ്യപീഠഭൂമിയിലെ ഭൂപ്രകൃതി മടക്കു മലനിരകളും അവയ്‌ക്കിടയിലെ താഴ്‌വരകളും ഒന്നിടവിട്ടു ക്രമീകൃതമായ രീതിയിലാണ്‌. ഇവ പൊതുവേ വടക്കുപടിഞ്ഞാറ്‌ തെക്കുകിഴക്ക്‌ ദിശയിലാണു സ്ഥിതിചെയ്യുന്നത്‌. ഇറാന്റെ കിഴക്കരികിലെത്തുമ്പോള്‍ പീഠഭൂമിയുടെ ഉയരം വളരെ കുറഞ്ഞും (300 മീ.) താഴ്‌വരകള്‍ വിസ്‌തൃതങ്ങളായും കാണപ്പെടുന്നു. ദസ്‌ത്‌ ഇ കാവിര്‍, ദസ്‌ത്‌ ഇ ലൂട്‌, ഇസ്‌ഫഹാന്‍, സിര്‍ജാന്‍ എന്നീ പ്രധാന താഴ്‌വാരങ്ങള്‍ ഈ ഭാഗത്തു സ്ഥിതിചെയ്യുന്നു.

പര്‍വതങ്ങള്‍ ചൂഴ്‌ന്ന മധ്യപീഠഭൂമി മഴക്കുറവുമൂലം മരുപ്രദേശമായിത്തീര്‍ന്നിട്ടുണ്ട്‌. അതേസമയം പര്‍വതനിരകളുടെ പുറത്തേക്കുള്ള ചരിവുകളിലും താഴ്‌വാരങ്ങളിലും സാമാന്യമായ തോതില്‍ മഴ ലഭിക്കുന്നു. മധ്യപീഠപ്രദേശത്തെ ചുറ്റിയുള്ള പര്‍വതങ്ങളുടെ ചരിവുകളില്‍നിന്ന്‌ ഉദ്‌ഭവിച്ചു പുറത്തേക്കൊഴുകുന്നവയാണ്‌ ഈ രാജ്യത്തെ ഏറിയകൂറും നദികള്‍. ആരാസ്‌, സഫേദ്‌രുദ്‌, അദ്രക്‌ എന്നിവയാണ്‌ വടക്കന്‍ ചരിവിലെ മുഖ്യനദികള്‍. സാഗ്രാേസ്‌ പര്‍വതങ്ങളില്‍നിന്ന്‌ ഉദ്‌ഭവിച്ച്‌ ഒഴുകുന്ന കാര്‍ഖേഹ്‌, ദെസ്‌, കാരൂണ്‍, മാണ്ട്‌ എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നവയാണ്‌. മധ്യപീഠദേശത്തും അപൂര്‍വമായി നദികളുണ്ട്‌. മിക്കവാറും നദികള്‍ ആന്തര-അപവാഹക്രമത്തില്‍ തടാകങ്ങളിലേക്ക്‌ ഒഴുകുന്നവയാണ്‌. കാലികമായി മാത്രം ജലസമൃദ്ധങ്ങളാകുന്ന ഇവ പതിക്കുന്ന തടാകങ്ങളൊക്കെത്തന്നെ ചതുപ്പുകെട്ടിയും ലവണത കൂടിയും കാണപ്പെടുന്നു.

കാസ്‌പിയന്‍കടലിന്റെ തീരത്തും തെക്കരികിലെ ഉള്‍ക്കടല്‍ തീരങ്ങളിലും വിസ്‌തൃതി കുറഞ്ഞ സമതലങ്ങളുണ്ട്‌.

കാലാവസ്ഥ

ഇറാനിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി: ദിമാവന്ത്‌

ഉപോഷ്‌ണമേഖലയില്‍പ്പെടുന്ന ഇറാനില്‍ പൊതുവേ വന്‍കരയിലെ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. സാമാന്യമായതോതില്‍ മഴ ലഭിക്കുന്ന സമുദ്രതടങ്ങളൊഴിവാക്കിയാല്‍ ബാക്കി പ്രദേശത്ത്‌ ചൂടുകൂടിയ ദീര്‍ഘമായ ഉഷ്‌ണകാലമാണുള്ളത്‌. പകല്‍ ചൂടുകൂടിയും രാത്രി താരതമ്യേന ചൂടുകുറഞ്ഞും അനുഭവപ്പെടുന്നു. എന്നാല്‍ 1,800 മീറ്ററില്‍ ഏറെ ഉയരമുള്ള ഭാഗങ്ങളില്‍ കാലാവസ്ഥ ഉഷ്‌ണകാലത്തുപോലും സമീകൃതമാണ്‌. "സര്‍ദ്‌ സിര്‍' എന്നാണ്‌ ഈ മേഖല വിശേഷിപ്പിക്കപ്പെടുന്നത്‌. സമുദ്രതീരഭാഗങ്ങളില്‍ താപനിലയില്‍ അല്‌പമായ കുറവുണ്ടെങ്കില്‍പ്പോലും അന്തരീക്ഷം ഈര്‍പ്പഭരിതമായിരിക്കുന്നതുമൂലം ചൂട്‌ അസഹനീയമായി അനുഭവപ്പെടുന്നു. നിരന്തരവാതങ്ങള്‍ ഉഷ്‌ണകാലത്ത്‌ വടക്കുനിന്നാണ്‌ വീശുന്നത്‌.

തലസ്ഥാനനഗരമായ ടെഹ്‌റാന്‍

ഋതുപരിവര്‍ത്തനത്തിന്റേതായ കാലങ്ങള്‍ നന്നേ ഹ്രസ്വങ്ങളാണ്‌. ശൈത്യകാലത്ത്‌ ഖുറാസാന്‍ പര്‍വതശൃംഖലയിലെ വിടവുകളിലൂടെ മധ്യേഷ്യയില്‍നിന്നു ശുഷ്‌കമായ ശീതക്കാറ്റുകള്‍ വീശുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള പീഠപ്രദേശങ്ങളും ശീതക്കാറ്റുകളുടെ ഉറവിടമാണ്‌. മെഡിറ്ററേനിയന്‍ കടലില്‍നിന്നു കിഴക്കോട്ടു വീശുന്ന ഈര്‍പ്പംനിറഞ്ഞതും താരതമ്യേന ചൂടുകൂടിയതുമായ കാറ്റ്‌ ഇറാന്റെ വടക്കും പടിഞ്ഞാറുംഭാഗങ്ങളില്‍ സാമാന്യമായതോതില്‍ മഞ്ഞുപെയ്യിക്കുന്നു. ഈ കാറ്റുമൂലം രാജ്യത്തിന്റെ തെക്കേപ്പകുതിയില്‍ കൊടുങ്കാറ്റും മഴയും അനുഭവപ്പെടുന്നു. ഈ ഭാഗത്തു മഴപെയ്യുന്നത്‌ ശൈത്യകാലത്തു മാത്രമാണ്‌. എന്നാല്‍ ഇറാന്റെ വടക്കും പടിഞ്ഞാറുമുള്ള പീഠപ്രദേശങ്ങളില്‍ ഏപ്രില്‍-മേയ്‌ മാസങ്ങളില്‍ മഴ ലഭിക്കുന്നുണ്ട്‌. വര്‍ഷപാതം തികച്ചും അനിശ്ചിതവും അനിയമിതവുമാണ്‌. എന്നിരിക്കിലും മഴയെ മാത്രം ആശ്രയിച്ചു കൃഷിയിറക്കാവുന്ന ചില പ്രദേശങ്ങളുമുണ്ട്‌. കാസ്‌പിയന്‍ തീരത്തെ ചരിവുതലങ്ങളിലാണ്‌ ഏറ്റവുമധികം മഴ (100 സെ.മീ.) ലഭിക്കുന്നത്‌. ഇറാന്റെ ഉള്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന താഴ്‌വാരങ്ങളില്‍ മഴ തീരെ കുറവാണ്‌. എല്‍ബുര്‍സ, സാഗ്രാേസ്‌ എന്നീ പര്‍വതങ്ങളുടെ ശൃംഗങ്ങള്‍ സ്ഥിര ഹിമപ്രദേശങ്ങളാണ്‌. മറ്റിടങ്ങള്‍ വേനല്‍ക്കാലത്ത്‌ മഞ്ഞുരുകി ഒന്നാന്തരം മേച്ചില്‍പ്പുറങ്ങളായി മാറുന്നു.

സസ്യജാലം

ഏതാണ്ടു പതിനായിരത്തോളമിനം സസ്യങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. പീഠപ്രദേശങ്ങളുടെ വടക്കും പടിഞ്ഞാറും ചരിവുകള്‍ വനങ്ങളാണ്‌. ശേഷിച്ച പ്രദേശങ്ങള്‍ തുറസായ പുല്‍പ്രദേശങ്ങളോ (സ്റ്റെപ്പ്‌ മാതൃക) മരുപ്രദേശങ്ങളോ ആണ്‌.

കാസ്‌പിയന്‍തീരത്തെ വനങ്ങള്‍ ഉഷ്‌ണമേഖലാപത്രപാതി വനങ്ങളോട്‌ സാദൃശ്യമുള്ളവയാണ്‌. എല്‍ബുര്‍സ്‌ പര്‍വതത്തിന്റെ വടക്കന്‍ ചരിവുകളില്‍ ബീച്ച്‌, ഓക്‌, ഹോണ്‍ബീം, മേപ്പിള്‍, എം. തുടങ്ങിയ മരങ്ങള്‍ സമൃദ്ധമായി കാണപ്പെടുന്നു. നന്നേ അപൂര്‍വമായി സൂചികാഗ്രവൃക്ഷങ്ങളും ഉണ്ട്‌. 200 മീറ്ററില്‍ താഴെ ഉയരമുള്ള മലഞ്ചരിവുകളില്‍ മെഡിറ്ററേനിയന്‍ മാതൃകയിലുള്ള സസ്യജാലം കാണപ്പെടുന്നത്‌ അപൂര്‍വമല്ല. ഇറാന്റെ ഉള്‍ഭാഗത്തുള്ള പീഠപ്രദേശങ്ങളില്‍ വൃക്ഷങ്ങള്‍ ചുരുക്കമാണ്‌. വന്‍മരങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അങ്ങിങ്ങായുള്ള കുറ്റിച്ചെടികളും ഉയരംകുറഞ്ഞ പുല്‍വര്‍ഗങ്ങളുമാണ്‌ ഇവിടത്തെ സസ്യജാലം. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങള്‍ അര്‍ധ-മരുഭൂമിയാണ്‌. ഇവിടെയുള്ള മരുപ്പച്ചകളില്‍ ബാബുല്‍, കോനാര്‍, കാഹൂര്‍ തുടങ്ങിയ വൃക്ഷങ്ങളും ഈന്തപ്പനയും വളരുന്നു.

ജന്തുജാലം

സസ്‌തനിവര്‍ഗത്തില്‍പ്പെട്ട നൂറിലേറെ മൃഗങ്ങള്‍ ഇറാനിലുണ്ട്‌. ദേശീയ മൃഗമായ സിംഹം വംശനാശത്തെ അഭിമുഖീകരിച്ചു കഴിഞ്ഞിരിക്കുന്നു. കാസ്‌പിയന്‍തീരത്തെ വനങ്ങളില്‍ കടുവകളും പുള്ളിപ്പുലി, ചെമ്പുലി (cheetah), കാട്ടുപൂച്ച തുടങ്ങിയവയും ചുരുക്കമായി കാണപ്പെടുന്നു. മറ്റിടങ്ങളില്‍ ചെന്നായ്‌, കുറുനരി, കഴുതപ്പുലി, തവിട്ടുനിറത്തിലുള്ള കാട്ടുപന്നി എന്നിവ സാധാരണമാണ്‌. കരളുന്ന ജന്തുക്കള്‍ സര്‍വത്ര സമൃദ്ധമായും കീരി, അച്ചാന്‍, മുയല്‍, മുള്ളന്‍പന്നി എന്നിവ പ്രത്യേക പ്രദേശങ്ങളില്‍ മാത്രമായും കാണപ്പെടുന്നു. മലഞ്ചരിവുകളില്‍ മൂഫ്‌ലോണ്‍, ഐബെക്‌സ്‌ എന്നീ ഇനങ്ങളില്‍പ്പെട്ട കാട്ടാടുകളും സ്റ്റെപ്പ്‌ പ്രദേശങ്ങളില്‍ ചെറുമാനും (ഗസെല്‍), മരുപ്രദേശങ്ങളില്‍ കാട്ടുകഴുതയും സാധാരണമാണ്‌. ഇറാനിലെ നിരവധിയിനം പക്ഷികളില്‍ നല്ലൊരുശതമാനം പ്രവാസസ്വഭാവമുള്ളവയാണ്‌. തത്ത, അരയന്നക്കൊക്ക്‌, വാത്ത, കൊക്ക്‌ തുടങ്ങിയവയിലെ വിവിധയിനങ്ങളും മൂങ്ങ, പരുന്ത്‌, കഴുകന്‍ തുടങ്ങിയവയും ഇറാനില്‍ സാധാരണമാണ്‌. വിഷപ്പാമ്പുകളും മറ്റ്‌ ഉരഗങ്ങളും ധാരാളമായുണ്ട്‌. ഇറാനിലെ നദികളില്‍ ഇടയ്‌ക്കിടെ വെള്ളം വറ്റിപ്പോകുന്നതിനാല്‍ സമൃദ്ധമായ മത്സ്യശേഖരം കാണപ്പെടുന്നില്ല; എല്‍ബുര്‍സില്‍നിന്ന്‌ കാസ്‌പിയന്‍ കടലിലേക്കൊഴുകുന്നവയില്‍ മാത്രം സാമാന്യമായതോതില്‍ മത്സ്യങ്ങള്‍ ലഭിച്ചുവരുന്നു.

ജനവിതരണം

ഇറാനിലെ ഒരു ഗ്രാമം

ഇറാനിയര്‍, അറബികള്‍, തുര്‍ക്കികള്‍, മംഗോളിയര്‍ തുടങ്ങിയ നാനാഭാഷക്കാരും വിവിധ സംസ്‌കാരക്കാരുമായ ജനവിഭാഗങ്ങള്‍ പരസ്‌പരം ഇഴുകിച്ചേര്‍ന്നുണ്ടായ ഒരു നവസംസ്‌കാരത്തിന്റെ ഉടമകളാണ്‌ ഇന്നത്തെ ഇറാനിലെ ജനസമൂഹം. 2011-ലെ കണക്കനുസരിച്ച്‌ ഈ രാജ്യത്തിലെ ജനങ്ങളില്‍ 50 ശതമാനം പേര്‍ പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്നവരാണ്‌; 20/25 ശതമാനം ആളുകള്‍ ഇന്തോ-ഇറാനിയന്‍ ഗോത്രത്തില്‍പ്പെട്ട മറ്റേതെങ്കിലും ഭാഷ സംസാരിക്കുന്നു. രാജ്യത്തിന്റെ പശ്ചിമഭാഗത്തുള്ള ഉന്നതതടങ്ങളില്‍ അധിവസിക്കുന്ന ലൂഡ്‌വര്‍ഗക്കാരാണ്‌ ഇറാനിലെ ഏറ്റവും പ്രാചീന ജനവര്‍ഗമെന്നു വിചാരിക്കപ്പെടുന്നു; ഈ മേഖലയില്‍ നിവസിക്കുന്ന കുര്‍ദ്‌വര്‍ഗക്കാരും തനതായ വര്‍ഗസ്വഭാവങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നു. ടര്‍ക്ക്‌മന്‍, ബക്ത്യാരി, ബലൂച്ചി തുടങ്ങിയവയാണ്‌ മറ്റു പ്രധാന വര്‍ഗങ്ങള്‍. യഹൂദന്മാര്‍, അറബികള്‍ എന്നീ സെമിറ്റിക്‌ ജനവിഭാഗങ്ങളും നന്നേ ചെറിയ തോതില്‍ ഇറാനില്‍ ഉണ്ട്‌.

ജനങ്ങളില്‍ ഭൂരിപക്ഷവും ഇസ്‌ലാംമതസ്ഥരാണ്‌; ഔദ്യോഗികമതം ഷിയാ ഇസ്‌ലാം ആണ്‌. സുന്നി വിഭാഗക്കാരും അംഗസംഖ്യയില്‍ കുറവല്ല. ക്രിസ്‌ത്യാനികള്‍, യഹൂദര്‍, സൊരാസ്‌ട്രിയര്‍ എന്നിവരാണ്‌ മത ന്യൂനപക്ഷങ്ങള്‍.

ചരിത്രം

ചിരപുരാതനമായ ചരിത്രപാരമ്പര്യമുള്ള രാജ്യമാണ്‌ ഇറാന്‍. സുമേറിയന്‍, അസീറിയന്‍, ബാബിലോണിയന്‍ എന്നീ സംസ്‌കാരധാരകള്‍ ഇന്നത്തെ ഇറാനെ ഉള്‍ക്കൊള്ളുന്ന മേഖലയിലും വ്യാപിച്ചിരുന്നു. ഈ പ്രദേശത്തിന്റെ ആധുനിക ചരിത്രത്തിന്‌ ഏതാണ്ട്‌ 3,000 വര്‍ഷത്തെ പഴക്കമുണ്ട്‌. അക്കാലത്ത്‌ കാസ്‌പിയന്‍ കടലിന്റെയും വോള്‍ഗാനദിയുടെയും തടങ്ങളില്‍ അധിവസിച്ചിരുന്ന ആര്യന്മാര്‍ പല ഭാഗങ്ങളിലേക്കും കുടിയേറ്റം ആരംഭിച്ചു. പടിഞ്ഞാറോട്ടു തിരിച്ചവര്‍ കാലക്രമേണ യൂറോപ്പ്‌ വന്‍കര മുഴുവന്‍ തങ്ങളുടെ ആധിപത്യത്തിന്‍ കീഴിലാക്കി. തെക്കു കിഴക്കോട്ടു നീങ്ങിയ ആര്യന്മാര്‍ ബാക്‌ട്രിയ, ഇറാന്‍ എന്നീ പ്രദേശങ്ങളിലും ഹിന്ദുക്കുഷ്‌ പര്‍വതനിരകടന്ന്‌ ഇന്ത്യയിലും പ്രവേശിച്ചു. ഇറാനിലെ ആര്യന്മാര്‍, മീഡുകള്‍, പേര്‍ഷ്യക്കാര്‍ എന്നിങ്ങനെ രണ്ടു പ്രധാന വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. മീഡുകള്‍ വടക്കുപടിഞ്ഞാറ്‌ ഇറാനിലും പേര്‍ഷ്യക്കാര്‍ ദക്ഷിണ ഇറാനിലുമാണ്‌ അധിവസിച്ചത്‌. ആറാം ശതകം വരെ ഇറാനിലെ നിര്‍ണായക ശക്തിയായി തുടര്‍ന്നത്‌ മീഡുകളാണ്‌; ബി.സി. 549-ല്‍ മീഡുകളെ പരാജയപ്പെടുത്തിക്കൊണ്ട്‌ സൈറസിന്റെ നേതൃത്വത്തിലുള്ള പേര്‍ഷ്യക്കാര്‍ പേര്‍ഷ്യന്‍ (അക്കമീനിയന്‍) സാമ്രാജ്യത്തിന്റെ അടിത്തറപാകി (നോ. അക്കമീനിയന്‍). ബി.സി. 331-ല്‍ ഇറാന്‍ ആക്രമിച്ച അലക്‌സാണ്ടര്‍ അക്കമീനിയന്‍ രാജാവ്‌ ദരിയൂസ്‌ III-നെ പരാജയപ്പെടുത്തിയതോടെ ഏകദേശം രണ്ടു നൂറ്റാണ്ടിലേറെ നിലനിന്ന അക്കമീനിയന്‍ സാമ്രാജ്യം നാമാവശേഷമായി.

ബി.സി. 323-ല്‍ അലക്‌സാണ്ടര്‍ നിര്യാതനായതോടെ അദ്ദേഹത്തിന്റെ സാമ്രാജ്യം വിഭജിക്കപ്പെട്ടു; അതില്‍ ഇറാന്‍ ഉള്‍പ്പെട്ടിരുന്ന കിഴക്കേ പകുതി അലക്‌സാണ്ടറുടെ സേനാനായകന്‍ സെല്യൂക്കസ്‌ നിക്കേറ്ററിന്റെ കൈവശത്തിലായി. സെല്യൂക്കസ്‌ II-ന്റെ ഭരണകാലത്ത്‌ (ബി.സി. 246-226) സാമ്രാജ്യത്തിന്റെ കിഴക്കുഭാഗങ്ങളെല്ലാം സ്വതന്ത്രമായിത്തീര്‍ന്നു. ഈ മേഖലയില്‍ ആധിപത്യം സ്ഥാപിച്ചത്‌ പാര്‍ത്തിയന്മാരാണ്‌. കാസ്‌പിയന്‍ കടലിനു കിഴക്കുള്ള പ്രദേശത്തു വസിച്ചിരുന്നവരാണ്‌ പാര്‍ത്തിയന്മാര്‍. ബി.സി. 138-ഓടുകൂടി ഇറാന്‍ മുഴുവനും അവരുടെ അധീനതയിലായി. പാര്‍ത്തിയന്‍ സാമ്രാജ്യം എ.ഡി. 224 വരെ നിലനിന്നു. അക്കമീനിയന്‍ രാജവംശത്തിലെ പിന്‍ഗാമികളെന്ന്‌ അവകാശപ്പെട്ടിരുന്ന സസാനിദുകള്‍ എ.ഡി. 224-ലാണ്‌ പാര്‍ത്തിയന്മാരെ കീഴടക്കിക്കൊണ്ട്‌ ഇറാനില്‍ ആധിപത്യം സ്ഥാപിച്ചത്‌. സൊരാസ്‌ട്രിയ മതത്തെ ഔദ്യോഗികമതമായി സ്വീകരിച്ചത്‌ സസാനിദ്‌ രാജവംശത്തിന്റെ സ്ഥാപകനായ അര്‍ദാഷീറായിരുന്നു. കിഴക്ക്‌, റോമിന്റെ ഏറ്റവും വലിയ പ്രതിയോഗികളായിരുന്നു സസാനിദുകള്‍. 637-ല്‍ ഖദീശിയാ യുദ്ധത്തിലൂടെ അറബികള്‍ സസാനിദ്‌ സാമ്രാജ്യത്തെ നാമാവശേഷമാക്കി.

മദീന ആസ്ഥാനമാക്കി ഖിലാഫത്ത്‌ ഭരണമാരംഭിച്ച അറബികള്‍ ഇറാനെ ഖലീഫമാരുടെ അധികാരപരിധിക്കുള്ളില്‍ കൊണ്ടുവന്നതോടെ ഇറാന്‍ ഒരു രാജ്യമെന്ന നിലയില്‍നിന്നു ഭൂമിശാസ്‌ത്രപരമായ ഒരു സംജ്ഞയായി മാറി. അറബികളുടെ വരവോടെ ഇറാന്‍ ഇസ്‌ലാമിന്‌ ആധിപത്യമുള്ള പ്രദേശമായി. 661-750 കാലഘട്ടത്തില്‍ ഉമയ്യാദ്‌ ഖലീഫമാരുടെ അധീനതയിലായിരുന്ന ഇറാന്‍ 750-നുശേഷം അബ്ബാസിയാ ഖലീഫമാരുടെ നിയന്ത്രണത്തിലായി. അബ്ബാസിയ ഖലീഫമാരുടെ കൂലിപ്പട്ടാളത്തില്‍പ്പെട്ട സെല്‍ജുക്ക്‌ തുര്‍ക്കികള്‍ കുറച്ചുകാലം ഇവിടെ അധികാരം സ്ഥാപിച്ചിരുന്നു.

13-ാം ശതകത്തില്‍ ചെങ്കിസ്‌ഖാന്റെ മംഗോളിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇറാന്‍. ഇറാന്‍ കേന്ദ്രമായ ഇല്‍ഖാന്‍ രാജ്യത്തിന്‌ രൂപംനല്‌കിയത്‌ ഹുലാഗുവാണ്‌ (ചെങ്കിസ്‌ഖാന്റെ പൗത്രന്‍). 14-ാം ശതകത്തോടെ ഇറാനിലെ മംഗോളിയന്‍ സാമ്രാജ്യം ശിഥിലമായിത്തീര്‍ന്നു. 1381-1404 കാലഘട്ടത്തില്‍ തിമൂര്‍ പലയാവര്‍ത്തി ഇറാനെ ആക്രമിച്ച്‌ കൊള്ളയും കൊലയും നടത്തിമടങ്ങി.

1501-ഓടുകൂടി ഒരു പുതിയ തദ്ദേശീയ രാജവംശം-സഫാവിദ്‌വംശം-അധികാരത്തിലെത്തി. ഇറാന്‍ ഒരു ദേശരാഷ്‌ട്രമായി രൂപാന്തരപ്പെടുന്നത്‌ ഇക്കാലത്താണ്‌. 1501 മുതല്‍ 1736 വരെ രാജ്യം ഭരിച്ചിരുന്ന ഈ രാജവംശത്തിന്റെ സ്ഥാപകന്‍ ഇസ്‌മായില്‍ I-ാമന്‍ ഏഴാമത്തെ മുസ്‌ലിം ഇമാമിന്റെയും ഖലീഫ അലിയുടെയും പാരമ്പര്യം അവകാശപ്പെട്ടതുകൊണ്ട്‌ ഷിയാ മുസ്‌ലിം മതം രാജ്യത്തെ ഔദ്യോഗികമതമായി അംഗീകരിക്കാന്‍ ഇടയായി. ഈ വംശത്തിലെ ഏറ്റവും പ്രഗല്‌ഭനായ രാജാവായിരുന്നു ഷാ അബ്ബാസ്‌ അലി (ഭ.കാ. 1588-1629). നിരവധി യുദ്ധങ്ങളിലൂടെ നഷ്‌ടപ്പെട്ട പല പ്രദേശങ്ങളും ഇദ്ദേഹം തിരിച്ചുപിടിച്ചു. ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ അടുത്ത ബന്ധം സ്ഥാപിക്കപ്പെട്ടത്‌ ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്‌. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ ഒട്ടേറെ വാണിജ്യ വ്യാപാര ആനുകൂല്യങ്ങള്‍ ഇദ്ദേഹം അനുവദിക്കുകയുണ്ടായി. ലോകത്തിലെ അതിപ്രശസ്‌തരായ രാജാക്കന്മാരുടെ കൂട്ടത്തില്‍പ്പെടുന്ന അബ്ബാസാണ്‌ ഇസ്‌ഫഹാന്‍ പുതുക്കിപ്പണിത്‌ സഞ്ചാരികളുടെ പറുദീസയാക്കിമാറ്റിയത്‌. ഇദ്ദേഹത്തിന്റെ മരണശേഷം സഫാവിദ്‌ വംശം തകര്‍ച്ചയെ നേരിട്ടു. അവസാനത്തെ സഫാവിദ്‌ ഭരണത്തലവനെ തോല്‍പ്പിച്ചു കൊണ്ട്‌ നാദിര്‍ഷാ ഇറാനില്‍ അധികാരം പിടിച്ചെടുക്കുന്നത്‌ 1736-ലാണ്‌.

നാദിര്‍ഷാ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ സന്ത്‌, കജാര്‍ എന്നീ വര്‍ഗക്കാര്‍ ഇറാനില്‍ അധീശത്വം സ്ഥാപിക്കുന്നതിനുവേണ്ടി പരസ്‌പരം യുദ്ധത്തിലേര്‍പ്പെട്ടു. വിജയിച്ച കജാര്‍ വര്‍ഗക്കാര്‍ 1795 മുതല്‍ 1925 വരെ ഭരണംനടത്തി. ഇറാനില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രിട്ടനും റഷ്യയും നടത്തിയ അധികാര മത്സരങ്ങളുടെ കാലഘട്ടമായിട്ടാണ്‌ 18,19 ശതകങ്ങള്‍ ഇറാനിയന്‍ ചരിത്രത്തില്‍ അടയാളപ്പെടുന്നത്‌. റഷ്യയും ബ്രിട്ടീഷ്‌ കോളനിയായ ഇന്ത്യയുമായി അതിര്‍ത്തി പങ്കിട്ട ഇറാന്റെ ഭൂസ്ഥിതിയായിരുന്നു ആ രാജ്യത്തെ സാമ്രാജ്യത്വ ദൃഷ്‌ടിയില്‍ തന്ത്രപ്രധാനമാക്കി മാറ്റിയത്‌. പേര്‍ഷ്യന്‍ തുറമുഖങ്ങള്‍ കൈവശപ്പെടുത്തുക എന്ന ലക്ഷ്യവുമായി ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ നടത്തിയ റഷ്യ 1849-91-കാലം കൊണ്ട്‌ ആ രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രവിശ്യകള്‍ പൂര്‍ണമായും കൈയടക്കി. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക്‌ വ്യാപിക്കാനുള്ള റഷ്യന്‍ മോഹവും, ഇന്ത്യയെ റഷ്യയില്‍നിന്നും പരിരക്ഷിക്കാനുള്ള ബ്രിട്ടീഷ്‌ വ്യഗ്രതയും ഇറാനെ സമ്മര്‍ദത്തിലാക്കിയിരുന്നു.

ഇറാന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതിനാല്‍, നികുതിയിനത്തില്‍ കാജര്‍ ഭരണാധികാരികള്‍ക്ക്‌ ലഭിച്ച വരുമാനം പരിമിതമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിദേശശക്തികള്‍ക്ക്‌ ഏതാനും ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ ഷാ നാസിര്‍ അല്‍ ദിന്‍ മുതിര്‍ന്നത്‌. റോഡുകളും ഫാക്‌ടറികളും നിര്‍മിക്കാനും ധാതുവിഭവങ്ങള്‍ ഖനനം ചെയ്യാനും അവകാശം ലഭിച്ചവരില്‍ പ്രമുഖനായിരുന്നു ബാരോണ്‍ ദി റോയിറ്റേഴ്‌സ്‌ എന്ന ബ്രിട്ടീഷ്‌ വ്യവസായ സംരംഭകന്‍. ഇതില്‍നിന്നും കിട്ടുന്ന ലാഭവിഹിതത്തിന്റെ 15 ശതമാനം ഇറാനിയന്‍ ഭരണാധികാരികള്‍ക്കു നല്‌കണമെന്നായിരുന്നു വ്യവസ്ഥ. പാശ്ചാത്യരുടെ സഹായത്തോടെ വാര്‍ത്താവിനിമയ രംഗത്തും ഗതാഗതമേഖലയിലും പുതിയ പദ്ധതികള്‍ നടപ്പിലാക്കപ്പെട്ടു. ഇത്തരം സമൂര്‍ത്തമായ പരിഷ്‌കരണങ്ങളിലൂടെ ഇറാന്‍ നവീകരിക്കപ്പെട്ടെങ്കിലും, രാജ്യത്തിന്റെ വ്യാവസായിക-വിഭവശേഷി പാശ്ചാത്യ ശക്തികള്‍ക്ക്‌ തീറെഴുതിക്കൊടുത്തതില്‍ ജനങ്ങള്‍ അസംതൃപ്‌തരായിരുന്നു. പാശ്ചാത്യലോകവുമായുള്ള സമ്പര്‍ക്കത്തില്‍നിന്നും ഉരുത്തിരിഞ്ഞ ലിബറല്‍ ചിന്താഗതി ജനാധിപത്യം, സ്വയംഭരണാവകാശം എന്നിവയെപ്പറ്റി അവബോധം അവരില്‍ ഉളവാക്കിയിരുന്നു. എന്നു മാത്രമല്ല, ഈ ആശയങ്ങള്‍ തങ്ങളുടെ രാജ്യത്ത്‌ പ്രായോഗികപഥത്തില്‍ വരണമെന്ന്‌ അവര്‍ ആഗ്രഹിക്കുകയും ചെയ്‌തു. മാറ്റത്തിനുവേണ്ടി നിലകൊണ്ട അവര്‍ക്ക്‌ ഊര്‍ജം നല്‌കിയ മറ്റൊരു ഘടകമായിരുന്നു ഭരണതലത്തിലെ അഴിമതി. ഇറാനിയന്‍ ജനത ഭരണകൂടത്തിനെതിരെ പ്രക്ഷോഭണത്തിനിറങ്ങിയതോടെ അവരുടെ സമ്മര്‍ദത്തിനു വഴങ്ങി ദേശീയ ജനപ്രതിനിധിസഭ രൂപീകരിക്കാനും ഇറാന്‌ ഒരു ഭരണഘടന പ്രദാനം ചെയ്യാനും ഷാ മുസാഫര്‍ അല്‍ദിന്‍ (നാസിര്‍ അല്‍ദിന്റെ പുത്രന്‍) സമ്മതിച്ചു. 1906 ഡിസംബര്‍ അന്ത്യത്തോടെ ഇറാനില്‍ ഒരു ദേശീയ ജനപ്രതിനിധിസഭ (മജ്‌ലിസ്‌) നിലവില്‍ വന്നു. മജ്‌ലിസിനെ അടിച്ചമര്‍ത്താനുള്ള അടുത്ത ഷാ മുഹമ്മദലി(ഭ. 1908-09)യുടെ ശ്രമം ദേശീയവാദികളുടെ എതിര്‍പ്പുമൂലം പരാജയപ്പെടുകയും ഒടുവില്‍ അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തിലുമാണ്‌ കലാശിച്ചത്‌. ഈ സാഹചര്യത്തിലാണ്‌ ഷായുടെ 12 വയസ്സായ പുത്രന്‍ അഹമ്മദ്‌ ഷാ പുതിയ ഭരണാധികാരിയായി പ്രഖ്യാപിക്കപ്പെടുന്നത്‌.

1908-ല്‍ ഇറാനില്‍ എണ്ണ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ രൂപീകരിക്കപ്പെട്ട ആംഗ്ലോ പേര്‍ഷ്യന്‍കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ ഉണ്ടായിരുന്നത്‌ ബ്രിട്ടനാണ്‌. ഒന്നാം ലോകയുദ്ധ(1914-18)ത്തില്‍, ഇറാന്‍ നിഷ്‌പക്ഷത പ്രഖ്യാപിച്ചെങ്കിലും സഖ്യകക്ഷികളും അച്ചുതണ്ട്‌ ശക്തികളും തമ്മിലുള്ള പോരാട്ടത്തിന്റെ വേദിയായി മാറി. തുര്‍ക്കികള്‍ക്കെതിരെ പൊരുതിയ റഷ്യന്‍സേന യുദ്ധാരംഭത്തില്‍ത്തന്നെ രാജ്യത്തിന്റെ ഉത്തരഭാഗങ്ങളൊന്നാകെ പിടിച്ചെടുത്തു. യുദ്ധാവസാനത്തോടെ വന്‍ സാമ്പത്തികപ്രതിസന്ധിയിലേക്ക്‌ നീങ്ങിയ ഇറാനെ കരകയറ്റുന്നതിനായി ബ്രിട്ടീഷ്‌ സര്‍ക്കാര്‍ രൂപപ്പെടുത്തിയ 1919-ലെ ആംഗ്ലോ പേര്‍ഷ്യന്‍ കരാര്‍ വന്‍തുക ബ്രിട്ടീഷ്‌ ലോണായി നീക്കിവയ്‌ക്കാന്‍ വ്യവസ്ഥ ചെയ്‌തു. ഇതിനു പുറമേ ഇറാനിയന്‍ സേനയില്‍ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും വ്യവസ്ഥ ചെയ്‌തിരുന്നു. ഇറാനെ ഒരു സംരക്ഷിത രാജ്യത്തിന്റെ നിലയിലേക്ക്‌ ഇകഴ്‌ത്തിയ കരാറിനെതിരെ വന്‍ എതിര്‍പ്പുണ്ടായ സാഹചര്യങ്ങളില്‍ അത്‌ പാസ്സാക്കാന്‍ മജ്‌ലിസ്‌ വിസമ്മതിക്കുകയുണ്ടായി. ജനങ്ങളുടെ പൊതുവെയുള്ള അതൃപ്‌തിയും, ഭരണതലത്തിലെ അഴിമതിയും മറ്റൊരു കലാപത്തിന്‌ വളക്കൂറുള്ള മണ്ണുളവാക്കുകയായിരുന്നു. ഇറാനിയന്‍ സൈന്യവിഭാഗമായ കൊസക്‌ ബ്രിഗേഡിന്റെ തലവനായ റിസാഖാനും, പത്രാധിപരായ തബതാബെയും കജാര്‍ ഭരണാധികാരികളെ പുറത്താക്കിക്കൊണ്ട്‌ അധികാരം പിടിച്ചെടുത്തു (ഫെ. 1920). ആംഗ്ലോപേര്‍ഷ്യന്‍ കരാര്‍ റദ്ദാക്കിയതും സോവിയറ്റ്‌ റഷ്യയുമായി സൗഹൃദക്കരാറില്‍ ഒപ്പുവച്ചതുമായിരുന്നു തബതാബെ പ്രധാനമന്ത്രിയായുള്ള പുതിയ സര്‍ക്കാര്‍ സ്വീകരിച്ച പ്രധാന നടപടികള്‍. തബതാബെയെ പുറത്താക്കിക്കൊണ്ട്‌ സ്വയം പ്രധാനമന്ത്രിയായി അധികാരമേറ്റ റിസാഖാന്‍ 1925-ല്‍ മജ്‌ലിസിന്റെ അംഗീകാരത്തോടെ ഇറാനിലെ ഷായായി. 1935-ല്‍ രാജ്യത്തിന്റെ പേര്‌ പേര്‍ഷ്യ എന്നതിനുപകരം ഇറാന്‍ എന്നാക്കി. 1941 വരെ റിസാഖാന്റെ ഭരണമാണ്‌ നിലവിലിരുന്നത്‌ (നോ. റിസാഷാ). ഇദ്ദേഹം സ്ഥാപിച്ച വംശം പഹ്‌ലവി എന്ന പേരില്‍ അറിയപ്പെട്ടു.

റിസാഷാ രാജ്യത്തെ പുരോഗതിയിലേക്കു നയിച്ച പല നടപടികളും കൈക്കൊണ്ടു. പര്‍ദാസമ്പ്രദായം നിര്‍ത്തലാക്കിയതും മതനിരപേക്ഷതയിലൂന്നിയ വിദ്യാഭ്യാസസമ്പ്രദായം ആവിഷ്‌കരിച്ചതും തികച്ചും വിപ്ലവകരമായ ഒരു ചുവടുവയ്‌പായിരുന്നു.

ആഭ്യന്തരകാര്യങ്ങളില്‍ വിദേശ ഇടപെടലുകള്‍ തടയുന്നതിനു ഷാ സ്വീകരിച്ച നടപടികളും ശ്രദ്ധേയമായിരുന്നു. ആംഗ്ലോപേര്‍ഷ്യന്‍ കമ്പനിക്കു നല്‌കിയിരുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കാനും, കമ്പനിയില്‍ നിന്നും വന്‍തുക റോയല്‍റ്റിയായി ഈടാക്കാനുമുള്ള ആര്‍ജവവും ഇദ്ദേഹം കാണിച്ചു. രാഷ്‌ട്രീയ പാര്‍ട്ടികളെ അടിച്ചമര്‍ത്തിയതിലൂടെയും, പത്രസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിട്ടതിലൂടെയും ഭരണം സ്വേച്ഛാധിപത്യത്തിന്റെ തലത്തിലേക്ക്‌ ഉയര്‍ന്നെങ്കിലും ആഭ്യന്തര കുഴപ്പങ്ങളായിരുന്നില്ല മറിച്ച്‌ ബാഹ്യശക്തികളുടെ (ബ്രിട്ടന്‍, റഷ്യ) ഇടപെടലുകളായിരുന്നു 20 വര്‍ഷം നീണ്ട ഷായുടെ ഭരണത്തിനു വിരാമം കുറിച്ചത്‌. രണ്ടാം ലോകയുദ്ധത്തില്‍ നിഷ്‌പക്ഷത പാലിച്ച ഇറാനെ ബ്രിട്ടനും റഷ്യയും ആക്രമിച്ചതിനു പിന്നില്‍ രണ്ടു പ്രധാന കാരണങ്ങളുണ്ടായിരുന്നു. ഒന്ന്‌, ഇറാനിലെ തങ്ങളുടെ എണ്ണക്കിണറുകള്‍ ജര്‍മന്‍കാരില്‍നിന്നും സംരക്ഷിക്കുക എന്നത്‌. രണ്ട്‌; ഹിറ്റ്‌ലര്‍ റഷ്യ ആക്രമിച്ചതോടെ റഷ്യന്‍സേനയ്‌ക്കുവേണ്ട ആയുധങ്ങളും മറ്റും ഇറാന്‍ വഴി കരമാര്‍ഗം റഷ്യയില്‍ എത്തിക്കേണ്ടതായി വന്നു. എന്നാല്‍ ഇതിനായി ഇറാനിയന്‍ റെയില്‍വേയുടെ സേവനം വിട്ടുകൊടുക്കാന്‍ ഷാ വിസമ്മതിച്ച സാഹചര്യത്തിലാണ്‌ ബ്രിട്ടനും റഷ്യയും ഇറാന്‍ ആക്രമിക്കുന്നത്‌. ഇരുശക്തികളും ചെലുത്തിയ സമ്മര്‍ദത്തെത്തുടര്‍ന്ന്‌ റിസാ ഷാ പുത്രനായ മുഹമ്മദ്‌ റിസ പഹ്‌ലവിക്കുവേണ്ടി അധികാരമൊഴിഞ്ഞു.

രണ്ടാം ലോകയുദ്ധകാലത്താണ്‌ യു.എസ്‌. ഇറാനില്‍ സജീവമായി ഇടപെടുന്നത്‌. ഇറാന്റെ ഇന്ധന സമ്പത്തിനു പുറമേ, സോവിയറ്റ്‌ യൂണിയനുമായി അതിര്‍ത്തി പങ്കിട്ട ഇറാന്റെ തന്ത്രപ്രധാനമായ സ്ഥാനമായിരുന്നു യു.എസ്സിന്റെ ഇറാന്‍നയത്തെ സ്വാധീനിച്ച മുഖ്യ ഘടകങ്ങള്‍. ശീതയുദ്ധകാലത്ത്‌ സോവിയറ്റ്‌ യൂണിയനില്‍ നിന്നും പരിരക്ഷിക്കപ്പെടേണ്ട സഖ്യരാഷ്‌ട്രമായിരുന്നു യു.എസ്സിനെ സംബന്ധിച്ച്‌ ഇറാന്‍. എണ്ണയിലൂടെ സമ്പന്നമായ ഇറാന്‍, അമേരിക്കന്‍ ഉത്‌പന്നങ്ങള്‍ക്കുള്ള വിപണിയായി മാറിയതും ആ രാജ്യത്തെ ആകര്‍ഷകമാക്കി. അതേസമയം ഇറാനില്‍ മേധാവിത്വം സ്ഥാപിച്ച റഷ്യയും ബ്രിട്ടനുമായി പ്രതിപ്രവര്‍ത്തിച്ചു നില്‍ക്കുന്ന സംരക്ഷക രാജ്യമായിട്ടാണ്‌ ഇറാന്‍ യു.എസ്സിനെ കണ്ടത്‌.

ഇറാനിലെ ഏറ്റവും വലിയ വ്യവസായമായ എണ്ണയെ നിയന്ത്രിച്ചത്‌ ബ്രിട്ടീഷുകാരായിരുന്നു. എണ്ണ വ്യവസായത്തില്‍ നിന്നും ഇറാനിയന്‍ സര്‍ക്കാരിനുണ്ടായ ലാഭത്തെക്കാള്‍ അധികമായിരുന്നു ബ്രിട്ടനു ലഭിച്ചത്‌. ഉത്‌പാദനരംഗത്ത്‌ വിശിഷ്യ, എണ്ണയുടെ കാര്യത്തില്‍ ബ്രിട്ടന്‍, യു.എസ്‌. എന്നീ രാജ്യങ്ങള്‍ക്കുണ്ടായിരുന്ന കുത്തകയ്‌ക്കെതിരെ ജനരോഷം ആളിക്കത്തിയതിനെത്തുടര്‍ന്ന്‌ 1952-ല്‍ മജ്‌ലിസ്‌ ഇറാനിലെ മുഴുവന്‍ എണ്ണക്കമ്പനികളെയും ദേശസാത്‌കരിച്ചു. ഷായുടെ മിതവാദ-നിലപാടിനെ മറികടന്നാണ്‌ ഈ നടപടിക്കു മുതിര്‍ന്നത്‌. 1914 മുതല്‍ കൈയടക്കിയിരുന്ന എണ്ണക്കുത്തക ഇതിലൂടെ ബ്രിട്ടനു നഷ്‌ടമായി. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ബ്രിട്ടീഷ്‌ എണ്ണക്കമ്പനികളുടെ വസ്‌തുവകകള്‍ കണ്ടുകെട്ടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ അദ്ദേഹം പുറത്താവുകയും ദേശസാത്‌കരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭണം നയിച്ച ഡോ. മുഹമ്മദ്‌ മൊസാദിക്‌ പ്രധാനമന്ത്രിയാകുകയും ചെയ്‌തു.

ഇറാനിയന്‍ പെട്രാളിയം ഉത്‌പന്നങ്ങളെ ബഹിഷ്‌കരിച്ചുകൊണ്ടായിരുന്നു ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ശക്തികള്‍ ദേശസാത്‌കരണത്തിനെതിരെ പ്രതികരിച്ചത്‌. ബഹിഷ്‌കരണം ഇറാന്റെ സമ്പദ്‌ഘടനയെ ദുര്‍ബലമാക്കി എന്നു മാത്രമല്ല രാഷ്‌ട്രീയ അസ്ഥിരതയ്‌ക്കും വഴിയൊരുക്കി. ഈ സാഹചര്യത്തെ മുതലെടുത്ത ഷാ മൊസാദികിനെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും ജനവികാരം ഷായ്‌ക്കെതിരെ തിരിഞ്ഞതോടെ രാജ്യത്തുനിന്നും പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

മൊസാദികിനെ എതിര്‍ത്ത ഇറാനിയന്‍ സേനയിലെ ചില ഉദ്യോഗസ്ഥരുമായി ഒത്തൊരുമിച്ച ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഒരു സൈനിക അട്ടിമറിയിലൂടെ മൊസാദികിനെ സ്ഥാനഭ്രഷ്‌ടനാക്കിയത്‌ ഷായുടെ തിരിച്ചുവരവിന്‌ കളമൊരുക്കി. ജനപക്ഷത്തുനിന്നും പോരാടിയ മൊസാദികിനെ അട്ടിമറിയിലൂടെ പുറത്താക്കിയത്‌ ഇറാനില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കി. യു.എസ്സിന്റെ പിന്‍ബലത്തില്‍ തിരിച്ചുവന്ന ഷാ, യു.എസ്സിനോടു തീവ്രമായ വിധേയത്വം പുലര്‍ത്തുകയും യു.എസ്സിന്റെ വിദേശനയത്തിന്‌ അനുഗുണമായി ഇറാന്റെ വിദേശനയത്തെ പരിവര്‍ത്തിപ്പിക്കുകയും ചെയ്‌തു. യു.എസ്‌.എസ്‌. ആറുമായുള്ള ബന്ധം വഷളാകുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. 1955-ല്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള കമ്യൂണിസ്റ്റ്‌ വിപത്തിനെ സംയോജിതമായി നേരിടുവാന്‍ സമ്മതിച്ചു കൊണ്ടുള്ള ബാഗ്‌ദാദ്‌ ഉടമ്പടിയില്‍ യു.എസ്സ്‌., ബ്രിട്ടന്‍, തുര്‍ക്കി, ഇറാഖ്‌ എന്നീ രാജ്യങ്ങളോടൊപ്പം ഇറാനും ഒപ്പു വയ്‌ക്കുകയുണ്ടായി. അധികാരം നഷ്‌ടമായതിന്റെ വെളിച്ചത്തില്‍, ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ ഷാ സ്വേച്ഛാധിപത്യത്തിന്റെ തലത്തിലേക്ക്‌ നീങ്ങിയതും ഇക്കാലത്താണ്‌.

1962-ല്‍ ഷാ നടപ്പിലാക്കിയ ഭൂപരിഷ്‌കരണം കര്‍ഷകര്‍ക്കു ഗുണകരമായിരുന്നു. ഷാ നടപ്പിലാക്കിയ സാമൂഹിക-സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ധവള വിപ്ലവമെന്ന പേരിലാണറിയപ്പെട്ടത്‌. ഇറാനെ ആധുനികവത്‌കരിക്കാനുള്ള ധീരമായ നടപടിയായിരുന്നെങ്കിലും യാഥാസ്ഥിതികര്‍ ധവള വിപ്ലവത്തെ തികച്ചും പ്രതിലോമകരമായിട്ടാണ്‌ വീക്ഷിച്ചത്‌. 1964-ല്‍ അമേരിക്കയുമായി ഒപ്പിട്ട ദ്‌ സ്റ്റാറ്റസ്‌ ഒഫ്‌ ഫോര്‍സസ്‌ ബില്‍ വന്‍ വിവാദത്തിനു തിരികൊളുത്തി. ഇറാനിലെ അമേരിക്കന്‍ സൈനികരെ ക്രിമിനല്‍ നടപടികളില്‍നിന്നും ഒഴിവാക്കുന്ന ബില്ലിനെതിരെ പ്രതിഷേധിച്ച ആയത്തുള്ള ഖൊമൈനി (ഷിയ ആത്മീയ നേതാവ്‌) നാടുകടത്തപ്പെട്ടു. 1973-74 കാലയളവില്‍ എണ്ണയുടെ വില ആഗോളതലത്തില്‍ ഉയര്‍ന്നത്‌ ഇറാന്റെ സാമ്പത്തിക കുതിപ്പിനു ഇന്ധനമായി വര്‍ത്തിക്കുകയുണ്ടായി. സമ്പദ്‌വ്യവസ്ഥയിലുണ്ടായ ഗുണഫലങ്ങള്‍ താഴേക്കിടയിലെത്താത്തത്‌ ഇറാനിയന്‍ സമൂഹത്തില്‍ അസമത്വവും അതൃപ്‌തിയും വളരുന്നതിനു കാരണമായി. സാമ്പത്തിക അസന്തുലിതാവസ്ഥയ്‌ക്കു പുറമേ, ഷായുടെ സ്വേച്ഛാധിപത്യവും 1979-ല്‍ ഇറാനില്‍ ഖൊമൈനിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഇസ്‌ലാമിക വിപ്ലവത്തിനു വഴി ഒരുക്കുകയായിരുന്നു. ഒളിവില്‍ നിന്നുകൊണ്ടാണ്‌ ഖൊമൈനി പ്രസ്ഥാനത്തെ നയിച്ചത്‌.

ഇസ്‌ലാമിക ധര്‍മത്തിനും തത്ത്വസംഹിതകള്‍ക്കും സര്‍വാത്മകമായ പ്രാമാണികത്വം നല്‌കിയും യാഥാസ്ഥിതിക മതാനുഷ്‌ഠാനങ്ങള്‍ക്കും മതാചാരങ്ങള്‍ക്കും മുന്‍ഗണന നല്‌കുന്ന ജീവിതചര്യ നിര്‍ബന്ധിതമാക്കിയുമുള്ള ഭരണക്രമത്തിനും നിയമവാഴ്‌ചയ്‌ക്കും വേണ്ടിയാണ്‌ ഖൊമൈനിയും അനുയായികളും ശാഠ്യംപിടിച്ചത്‌. ഇറാനെ ഒരു മതാധിഷ്‌ഠിത രാഷ്‌ട്രമാക്കുകയായിരുന്നു, ഖൊമൈനിയുടെ ലക്ഷ്യം.

ഷായുടെ ആധുനികവത്‌കരണനയത്തോടുള്ള എതിര്‍പ്പ്‌ ദിനംപ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരുന്നു. 1978 ജനു. 7-ന്‌ ഖാം എന്ന പുണ്യനഗരത്തിലാണ്‌ ലഹള ആരംഭിച്ചത്‌.

ഷാ സ്ഥാനത്യാഗം ചെയ്യണമെന്നും ഇസ്‌ലാമിക റിപ്പബ്ലിക്ക്‌ സ്ഥാപിക്കപ്പെടണമെന്നുമുള്ള ആവശ്യത്തിന്‌ ജനലക്ഷങ്ങളുടെ പിന്തുണ ലഭിച്ചതോടെ പ്രധാന നഗരങ്ങളിലൊക്കെയും വിപ്ലവകാരികള്‍ പ്രാബല്യം നേടി. മുതിര്‍ന്ന രാഷ്‌ട്രീയ നേതാവും ജനസമ്മതനുമായിരുന്ന ഷപൂര്‍ ഭക്ത്യാറിനെ പ്രധാനമന്ത്രിയാക്കി സംഘര്‍ഷത്തിന്‌ അയവുവരുത്തുവാന്‍ ഷാ ശ്രമിച്ചെങ്കിലും പരാജിതനായി. ഇതേത്തുടര്‍ന്ന്‌ 1979 ജനു. 16-ന്‌ മുഹമ്മദ്‌ റിസാ ഷാ രാജ്യം വിട്ടു. പ്രധാനമന്ത്രിയായി ഭക്ത്യാര്‍ സ്ഥാനമേറ്റെങ്കിലും ഇസ്‌ലാമിക രാഷ്‌ട്രത്തില്‍ക്കുറഞ്ഞ ഒന്നുകൊണ്ടും മൗലികവാദികള്‍ തൃപ്‌തരായിരുന്നില്ല. ഖൊമൈനി 1979 ഫെ. 1-ന്‌ ടെഹ്‌റാനില്‍ തിരിച്ചെത്തി. ഖൊമൈനിപക്ഷക്കാരും പഴയഭരണകൂടത്തെ പിന്തുണച്ചവരും തമ്മിലുണ്ടായ പോരാട്ടത്തില്‍ അന്തിമവിജയം ഖൊമൈനിക്കായിരുന്നു. ഇതോടെ ഇസ്‌ലാമിക തീവ്രവാദികള്‍ ഭരണംകൈയടക്കി. 1979 മാ. 31-ല്‍ ഇറാനില്‍ നടന്ന ഹിതപരിശോധനയില്‍ ജനങ്ങള്‍ (98%) ഇസ്‌ലാമിക റിപ്പബ്ലിക്കിനു അനുകൂലമായി വോട്ട്‌ രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ ഇസ്‌ലാമിക റിപ്പബ്ലിക്‌ ഒഫ്‌ ഇറാന്‍ നിലവില്‍ വന്നതായി ഖൊമൈനി പ്രഖ്യാപിച്ചു. 1979 നവംബറില്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഭരണഘടന ഖൊമൈനിയെ രാജ്യത്തെ പരമോന്നത നേതാവായി അംഗീകരിച്ചു. ബെനി-സാദര്‍ ആയിരുന്നു റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്‌. ഇസ്‌ലാമിക ഭരണകൂടം എല്ലാ രാഷ്‌ട്രീയകക്ഷികളെയും നിരോധിക്കുകയും ഇസ്‌ലാമികമല്ലാത്ത സര്‍വ പ്രസിദ്ധീകരണങ്ങളും നിര്‍ത്തലാക്കുകയും സ്‌ത്രീസ്വാതന്ത്ര്യത്തിനുമേല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തതോടെ ഇറാന്‍ ഒരടഞ്ഞ ലോകമായി മാറി. പുതിയ ഇസ്‌ലാമിക വ്യവസ്ഥയെ വിമര്‍ശിക്കാന്‍ തുനിഞ്ഞവരെ നിര്‍ദയം അമര്‍ച്ച ചെയ്‌ത സംഭവങ്ങളും നിരവധിയായിരുന്നു.

ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന ആയത്തുള്ള ഖൊമൈനി

സ്ഥാനഭ്രഷ്‌ടനായ ഷാ 1979 ഒക്‌ടോബറില്‍ ചികിത്സയ്‌ക്കായി യു.എസ്സില്‍ എത്തിയത്‌ ഖൊമൈനിപക്ഷക്കാരായ വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചു. ടെഹ്‌റാനിലെ യു.എസ്സ്‌. സ്ഥാനപതി മന്ദിരത്തില്‍ അതിക്രമിച്ചു കടന്ന്‌ 66 അമേരിക്കന്‍ പൗരന്മാരെ ബന്ദികളാക്കിയ ഇവര്‍ തടവുകാരെ മോചിപ്പിക്കുന്നതിന്‌ ഷായെ ഇറാനിലേക്കു മടക്കി അയയ്‌ക്കണമെന്ന ഉപാധിയാണ്‌ മുന്നോട്ടു വച്ചത്‌. ഈ ആവശ്യം നിരാകരിച്ച യു.എസ്‌. പ്രസിഡന്റ്‌ ഇറാന്‍ ഗവണ്‍മെന്റിന്റേതായി അമേരിക്കയിലുണ്ടായിരുന്ന നിക്ഷേപങ്ങളും സമ്പത്തുകളും കണ്ടുകെട്ടുകയും ആ രാജ്യവുമായുള്ള എല്ലാ വാണിജ്യ ഇടപാടുകളും മരവിപ്പിക്കുകയും ചെയ്‌തു. ബന്ദികളില്‍ 13 പേരെ വിട്ടയച്ചശേഷം ബാക്കിയുള്ളവരെ ചാരന്മാരായി മുദ്രകുത്തി വിചാരണ ചെയ്യുവാനാണ്‌ ഇസ്‌ലാമിക ഭരണകൂടം തീരുമാനിച്ചത്‌. ഡിസംബര്‍ മധ്യത്തോടെ ഷാ പനാമയിലേക്കുപോയെങ്കിലും ബന്ദികളെ മോചിപ്പിച്ചില്ല. ഒടുവില്‍ 1981-ല്‍ അല്‍ജീറിയയുടെ മധ്യസ്ഥതയില്‍ ബന്ദികളെ മോചിപ്പിക്കുവാന്‍ ഇറാനിയന്‍ ഭരണകൂടം തയ്യാറായി.

1980-ല്‍ ഇറാന്‌ ഇറാഖുമായി യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നു. ഇരുപക്ഷത്തെയും പതിനായിരക്കണക്കിന്‌ സൈനികരുടെ ജീവനാശത്തിന്‌ വഴിയൊരുക്കിയ ഈ യുദ്ധം എട്ടുവര്‍ഷം നീണ്ടുനിന്നു. ഒടുവില്‍ ഐക്യരാഷ്‌ട്രസഭയുടെ മധ്യസ്ഥതയില്‍ യുദ്ധവിരാമത്തിന്‌ ഇരുരാജ്യങ്ങളും തയ്യാറായി.

1983 ഏപ്രിലില്‍-ലബനനില്‍ യു.എസ്‌. മറീനുകള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ്‌ യു.എസ്‌. ഭരണകൂടം ഇറാനെ ആഗോളഭീകരതയുടെ വക്താവായി പ്രഖ്യാപിക്കുന്നത്‌. രണ്ടാം ലോകയുദ്ധത്തിനുശേഷം ഒരൊറ്റ അപകടത്തില്‍ ഏറ്റവുമധികം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട ഈ സംഭവത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്‌ ഹിസ്‌ബുള്ളയാണെന്ന്‌ അമേരിക്ക കരുതി. 1982-ല്‍ ഇറാന്റെ പിന്‍ബലത്തോടെയാണ്‌ ഹിസ്‌ബുള്ള എന്ന തീവ്രവാദിസംഘടന രൂപീകരിക്കപ്പെടുന്നത്‌. ഇറാനുമായി അനധികൃതമായി നടത്തിയ ആയുധ ഇടപാടില്‍നിന്നും ലഭിച്ച തുക നിക്കരാഗ്വയിലെ സാന്‍ഡിനിസ്റ്റ്‌ ഭരണത്തെ അട്ടിമറിക്കാന്‍ അവിടത്തെ വിമതരായ കോണ്‍ട്രാകള്‍ക്കു അമേരിക്ക നല്‍കിയത്‌ വന്‍വിവാദം സൃഷ്‌ടിച്ചു (1985-87). 1989-ല്‍ അയത്തൊള്ള ഖൊമൈനി നിര്യാതനായതിനെത്തുടര്‍ന്ന്‌ അടുത്ത പരമോന്നത നേതാവായി ഖമേനി നിയമിതനായി.

ഉറോമിയ തടാകത്തിന്റെ ബഹിരാകാശദൃശ്യം

ഇറാന്‍-ഇറാഖ്‌ യുദ്ധം അവസാനിച്ചതിനെത്തുടര്‍ന്ന്‌ ഇറാന്‍ രാഷ്‌ട്രപുനര്‍നിര്‍മാണത്തില്‍ ശ്രദ്ധചെലുത്തി. പാശ്ചാത്യ ശക്തികളുമായി കൂടുതല്‍ അടുക്കുവാന്‍ പ്രസിഡന്റ്‌ റഫ്‌സന്‍ജാനി ശ്രമിക്കുകയും ചെയ്‌തു. 1990-ല്‍ കുവൈത്തിനെ പിടിച്ചടക്കിയതുമൂലം ഇറാഖും ആംഗ്ലോ-അമേരിക്കന്‍ ശക്തികളും തമ്മില്‍ നടന്ന 1990-ലെ യുദ്ധത്തില്‍ ഇറാന്‍ നിഷ്‌പക്ഷത പാലിച്ചു. 1990-കളില്‍ ലോകവ്യാപാരകേന്ദ്രത്തിനെതിരെ നടന്ന ബോംബാക്രമണമടക്കമുള്ള നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ഇറാനാണ്‌ എന്ന്‌ യു.എസ്‌. കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ഉപരോധങ്ങള്‍ ഊര്‍ജിതമാക്കി. 1997-ല്‍ മുഹമ്മദ്‌ ഖത്തമി ഇറാന്റെ പ്രസിഡന്റായി. ഇസ്‌ലാമും ജനാധിപത്യവും പൊരുത്തപ്പെട്ടു പോകുമെന്ന പക്ഷക്കാരനായ ഇദ്ദേഹത്തിന്‌ യാഥാസ്ഥിതികരുടെ വന്‍ എതിര്‍പ്പ്‌ നേരിടേണ്ടി വന്നിട്ടുണ്ട്‌. ഇസ്‌ലാമിക തീവ്രവാദികള്‍ പ്രസിഡന്റ്‌ ഖത്തമിയെ മിതവാദിയായി ഇകഴ്‌ത്താനും അദ്ദേഹത്തിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാനും മുതിര്‍ന്നു. എന്നിരിക്കലും ആഗോളതലത്തില്‍ ഉണ്ടായ സാങ്കേതികമുന്നേറ്റത്തിന്റെ അലയൊലികളെ ഇറാനിലും എത്തിക്കുവാനുള്ള യത്‌നങ്ങള്‍ ഖത്തമി ഉപേക്ഷിച്ചില്ല. ഇന്റര്‍നെറ്റ്‌, ഉപഗ്രഹവാര്‍ത്താവിനിമയം, ഫാക്‌സ്‌ സമ്പ്രദായം, ടെലിവിഷന്‍ തുടങ്ങിയവയെ ജനജീവിതത്തിന്റെ ഭാഗമാക്കുന്നതിന്‌ അദ്ദേഹം മുന്‍കൈയെടുത്തു. ഖത്തമിയുടെ പരിഷ്‌കരണ നടപടികള്‍ ഇറാനെ യൂറോപ്യന്‍ രാജ്യങ്ങളും യു.എസ്സുമായി വീണ്ടും അടുക്കുന്നതിനു സഹായകമായി. ഇസ്‌ലാമിക വിപ്ലവത്തിനുശേഷം യൂറോപ്പ്‌ സന്ദര്‍ശിച്ച ആദ്യത്തെ ഇറാനിയന്‍ പ്രസിഡന്റായിരുന്നു ഖത്തമി. 2001 സെപ്‌. 11-ന്‌ യു.എസ്സില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച ഖത്തമി അഫ്‌ഗാനിസ്ഥാനില്‍നിന്നു താലിബാനെ പുറത്താക്കുന്നതില്‍ യു.എസ്സിന്‌ സഹായം വാഗ്‌ദാനം ചെയ്‌തെങ്കിലും ഇറാനെ ശത്രുപക്ഷത്തു തന്നെയാണ്‌ യു.എസ്‌. നിര്‍ത്തിയത്‌. സെപ്‌തംബര്‍ 11-നുശേഷം ബുഷ്‌ ഭരണകൂടം ലോകരാഷ്‌ട്രങ്ങളെ തങ്ങള്‍ക്കൊപ്പമെന്നും എതിരെന്നും വിഭജിച്ചപ്പോള്‍ ഇറാന്‍ തെമ്മാടിരാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. 2003-ല്‍ യു.എസ്‌. ഇറാഖിനെ ആക്രമിച്ചപ്പോള്‍ ഇറാന്‍ കൈക്കൊണ്ട ഇറാഖ്‌ അനുകൂല നിലപാട്‌ അമേരിക്കയുടെ നീരസത്തിന്‌ ആക്കംകൂട്ടി. ഇറാന്‍ യുറേനിയം സമ്പുഷ്‌ടമാക്കുന്ന നടപടി പുനരാരംഭിച്ചതും അണുശക്തിവികസനം സംബന്ധിച്ച വസ്‌തുതകള്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയില്‍നിന്ന്‌ ഒളിപ്പിച്ച്‌ വച്ചതും ഈ ബന്ധത്തില്‍ വിള്ളലുണ്ടാക്കി.

2005-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിലൂടെ യാഥാസ്ഥിതികനായ മഹമൂദ്‌ അഹ്‌മദി നിജാദ്‌ ഇറാന്റെ പ്രസിഡന്റായി. ഇദ്ദേഹം രക്ഷാസമിതിയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും എതിര്‍പ്പിനെ അവഗണിച്ച്‌ യുറേനിയം സമ്പുഷ്‌ടമാക്കുന്ന നടപടി തുടര്‍ന്നു. സമാധാനാവശ്യത്തിനുള്ള ആണവ വികസനം നിഷേധിക്കാനാവാത്ത അവകാശമാണെന്ന്‌ നിജാദിന്റെ യു.എന്‍. പൊതുസഭയിലെ പ്രഖ്യാപനവും ചരിത്രശത്രുവായ ഇസ്രയേലിനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റണം എന്ന പ്രസ്‌താവനയും കൂട്ടിവായിച്ചുകൊണ്ട്‌ ഇറാനെ ആഗോളഭീകരതയുടെ ഏറ്റവും പ്രമുഖവക്താവായി ചിത്രീകരിക്കുവാന്‍ യു.എസ്‌. മുന്നോട്ടുവന്നു. 2006-നുശേഷം നാലുതവണ യു.എന്‍. രക്ഷാസമിതി ഇറാനെതിരെ ഉപരോധമേര്‍പ്പെടുത്തുകയുണ്ടായി. 2009-ല്‍ അഹ്‌മദി നിജാദ്‌ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടിയതായി ആരോപിച്ച്‌ അദ്ദേഹത്തിനെതിരെ തെരുവിലിറങ്ങിയ ജനം നയിച്ച പ്രക്ഷോഭം ഹരിത പ്രസ്ഥാനമെന്നറിയപ്പെട്ടു. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള ഈ പ്രക്ഷോഭമാണ്‌ 2011-ലെ അറബ്‌ വസന്തത്തിന്‌ പ്രേരകമായത്‌ എന്ന്‌ ഒരു വിഭാഗം ചരിത്രകാരന്മാര്‍ കരുതുന്നു. 2013 ജൂണ്‍ 14-ന്‌ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടുകള്‍ നേടിയ മിതവാദിയും മതേതരപക്ഷക്കാരനുമായ ഹസ്സന്‍ റൊഹാനിയാണ്‌ വിജയിച്ചത്‌. അഹമ്മദി നിജാദിന്റെ യാഥാസ്ഥിതിക ഭരണത്തിന്‌ അന്ത്യംകുറിക്കുമെന്ന്‌ പ്രഖ്യാപിച്ച നിയുക്ത പ്രസിഡന്റ്‌ അഭിപ്രായസ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഉറപ്പുവരുത്തുമെന്ന്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ പോലുള്ള ആശയ-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കുമേല്‍ പൗരോഹിത്യം ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ നീക്കംചെയ്യുമെന്ന പ്രഖ്യാപനം ഇറാനിലെ യുവസമൂഹത്തിന്റെ പിന്തുണയാര്‍ജിച്ചിട്ടുണ്ട്‌. ഹസ്സന്‍ റൊഹാനിയുടെ വിജയം ഇറാനിലെ പൗരോഹിത്യരാജിനേറ്റ കനത്ത ആഘാതമാണ്‌.

സമ്പദ്‌വ്യവസ്ഥ

കൃഷി

കൃഷിഭൂമിയുടെ 40 ശതമാനത്തോളം ഭാഗത്തു മാത്രമാണ്‌ ജലസേചനസൗകര്യങ്ങളുള്ളത്‌. കനാലുകള്‍, കിണറുകള്‍, കുഴല്‍ക്കിണറുകള്‍ എന്നിവയാണ്‌ പ്രധാന ജലസേചനമാധ്യമങ്ങള്‍. ടെഹ്‌റാനു സമീപം കരാജ്‌നദിയിലും രാജ്യത്തിന്റെ തെക്കുപടിഞ്ഞാറ്‌ ഭാഗത്ത്‌ ദെസ്‌ നദിയിലും അണകള്‍കെട്ടി ജലസേചനപദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നു.

ഗോതമ്പ്‌, ബാര്‍ലി, നെല്ല്‌, പഞ്ഞി, തേയില, പുകയില എന്നിവയാണ്‌ പ്രധാന വിളകള്‍. മില്ലറ്റും ചോളവും ചെറിയ തോതില്‍ വിളയിക്കുന്നു. തുവര, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്‌, മറ്റു പയറുവര്‍ഗങ്ങള്‍, കനിവര്‍ഗങ്ങള്‍ എന്നിവയും ആപ്പിള്‍, പീച്ച്‌, ചെറി, മധുരനാരകം, നാരകം, മുന്തിരി, തണ്ണീര്‍മത്തന്‍ തുടങ്ങിയ ഫലസസ്യങ്ങളും ധാരാളമായി കൃഷിചെയ്യപ്പെടുന്നു. ഈന്തപ്പഴം, ബദാംപരിപ്പ്‌, ഒലിവെണ്ണ, പലയിനം അണ്ടിപ്പരിപ്പുകള്‍ തുടങ്ങിയവ കാര്‍ഷികോത്‌പന്നങ്ങളില്‍ ഗണ്യമായ പങ്കുവഹിക്കുന്നു. നാണ്യവിളകളില്‍ പരുത്തിക്കാണ്‌ മുഖ്യസ്ഥാനം. പട്ടുനൂല്‍പ്പുഴുവളര്‍ത്തല്‍ മറ്റൊരു പ്രമുഖ വ്യവസായമാണ്‌.

കാലിസമ്പത്ത്‌

ആടുകളാണ്‌ പ്രധാന വളര്‍ത്തുമൃഗങ്ങള്‍. ആട്ടിന്‍പറ്റങ്ങളുമായി അലഞ്ഞുതിരിയുന്ന ഇടയവര്‍ഗങ്ങളുടെ സംഖ്യ ഗണ്യമാണ്‌. ഗ്രാമീണജനതയുടെ ആവശ്യത്തിന്‌ പാലും മാംസവും ലഭ്യമാകുന്നതും ആടുകളില്‍നിന്നാണ്‌. കര്‍ഷകരുടെ സമ്പാദ്യത്തില്‍ നല്ലൊരു പങ്ക്‌ ഗവ്യോത്‌പന്നങ്ങളുടെ വിപണനത്തിലൂടെയാണ്‌ കൈവരുന്നത്‌. വിശ്വപ്രശസ്‌തമായ പേര്‍ഷ്യന്‍ പരവതാനികളുടെ നിര്‍മാണത്തിനുള്ള രോമവും ആടുകളില്‍നിന്നു ലഭിക്കുന്നു. കുതിര, കഴുത, ഒട്ടകം, പന്നി, കോഴി എന്നീ വളര്‍ത്തുമൃഗങ്ങളും ധാരാളമുണ്ട്‌. കോഴിവളര്‍ത്തലും പുരോഗമിച്ചിട്ടുണ്ട്‌.

വനസമ്പത്ത്‌

മൊത്തം വിസ്‌തീര്‍ണത്തിന്റെ 11 ശതമാനം വരുന്ന വനങ്ങളില്‍ സാമ്പത്തികപ്രാധാന്യം പരിഗണിച്ചാല്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌ കാസ്‌പിയന്‍ തീരത്തുള്ളവയാണ്‌; വിലപ്പെട്ട തടിത്തരങ്ങള്‍ ഈ വനങ്ങളില്‍ സമൃദ്ധമായുണ്ട്‌. ഓക്‌വൃക്ഷങ്ങള്‍ക്കു പ്രാമുഖ്യമുള്ള സാഗ്രാേസ്‌ മലഞ്ചരിവുകളിലെ വനങ്ങളും സമ്പദ്‌പ്രധാനങ്ങളാണ്‌. വിറകിനായി കാടുകള്‍ വെട്ടിത്തെളിക്കുന്നതും, ആട്ടിന്‍പറ്റങ്ങളെ മേയ്‌ക്കുന്നതും വനനശീകരണത്തിനു കാരണമായിത്തീര്‍ന്നിട്ടുണ്ട്‌. വനസംരക്ഷണത്തിനും പുതുതായി വനങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും ഉള്ള നടപടികള്‍ ഊര്‍ജിതമായി നടന്നുവരുന്നു.

മത്സ്യബന്ധനം

പേര്‍ഷ്യന്‍ ഉള്‍ക്കടലിലാണ്‌ കാര്യമായ മത്സ്യബന്ധനം നടക്കുന്നത്‌. ഏറിയഭാഗവും ദേശീയ ഉപഭോഗത്തിനു വിധേയമാകുന്നുവെങ്കിലും മത്സ്യം കയറ്റുമതി ചെയ്യുന്നുണ്ട്‌. കാസ്‌പിയന്‍ കടല്‍ത്തീരത്തും മത്സ്യബന്ധനം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. മത്സ്യബന്ധനത്തെ വ്യവസായമെന്ന നിലയില്‍ വളര്‍ത്തിയെടുക്കുവാനുള്ള പദ്ധതികള്‍ ആസൂത്രിതമായിരിക്കുന്നു.

ഖനനം

ധാതുസമ്പത്തിന്റെ കാര്യത്തില്‍ ഇറാന്‍ തികച്ചും അനുഗൃഹീതമാണ്‌. പെട്രാേളിയം, ഇരുമ്പ്‌, ചെമ്പ്‌, ക്രാേമൈറ്റ്‌, കറുത്തീയം, ഉപ്പ്‌, കല്‍ക്കരി എന്നിവയുടെ സമ്പന്നനിക്ഷേപങ്ങള്‍ ഇറാനില്‍ അവസ്ഥിതമാണ്‌. മുന്തിയ ഇനം ചെമ്പയിരും ബേരൈറ്റും സുലഭമായുണ്ട്‌; സാര്‍ചാഷ്‌മേ പ്രദേശത്തും അഹാര്‍ മേഖലയിലുമാണ്‌ ചെമ്പുഖനനം നടക്കുന്നത്‌. ഇരുമ്പയിരിന്റെ കാര്യത്തിലും ഇറാന്‍ സമ്പന്നമാണ്‌; ഇസ്‌ഫഹാന്‍, ആവാസ്‌ എന്നിവിടങ്ങളില്‍ വന്‍കിട ഇരുമ്പുരുക്കു നിര്‍മാണശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നു. സിമന്റുനിര്‍മാണവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ഇതിലേക്കാവശ്യമുള്ള ചുണ്ണാമ്പുകല്ലിന്റെ സമ്പന്നനിക്ഷേപങ്ങള്‍ ഈ രാജ്യത്തുണ്ട്‌. ഗന്ധകം, മാഗ്നസൈറ്റ്‌, ആന്റിമണി, മാങ്‌ഗനീസ്‌, വെളുത്തീയം, അഭ്രം, ആലം, മാര്‍ബിള്‍, ജിപ്‌സം, കാവി, ചീനമണ്ണ് തുടങ്ങിയ ധാതുക്കളൊക്കെ സാമാന്യമായതോതില്‍ അവസ്ഥിതമാണ്‌. എമറാള്‍ഡ്‌, ടര്‍ക്കോയ്‌സ്‌ തുടങ്ങിയ രത്‌നക്കല്ലുകളും ഖനനം ചെയ്‌തുവരുന്നു.

രാജ്യത്തെ പെട്രാേളിയം മന്ത്രാലയമാണ്‌ എണ്ണഖനനവും വിതരണവും കയറ്റുമതിയും നിയന്ത്രിക്കുന്നതും നടപ്പിലാക്കുന്നതും. ഇറാനില്‍ ഒട്ടാകെത്തന്നെ എണ്ണനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. പേഴ്‌സ്യന്‍ ഉള്‍ക്കടല്‍തീരത്തും, കടല്‍ത്തട്ടിലും (sea shells) സമൃദ്ധമായ നിക്ഷേപങ്ങളുണ്ട്‌. 1896-ല്‍ത്തന്നെ എണ്ണഖനനം ആരംഭിച്ചു. ഇറാനിലെ എണ്ണക്കമ്പനികള്‍ ദേശസാത്‌കരിക്കപ്പെട്ടത്‌ 1952-ലാണ്‌. എണ്ണ ഉത്‌പാദക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഇറാന്‌ മൂന്നാം സ്ഥാനമാണുള്ളത്‌. പ്രകൃതിവാതക നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇറാന്‍ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ 2-ാം സ്ഥാനത്താണ്‌. ഇറാനുമായുള്ള വാണിജ്യ ഇടപാടുകള്‍ കുറയ്‌ക്കാന്‍ അമേരിക്കന്‍/യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ സമ്മര്‍ദംനിലനില്‌ക്കുന്നുണ്ടെങ്കിലും ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഇറാനില്‍നിന്ന്‌ എണ്ണ വാങ്ങിവരുന്നു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 12 ശതമാനം ഇറാനില്‍നിന്നാണ്‌. അബാദാന്‍, ടെഹ്‌റാന്‍, തബ്രിസ്‌, ഷിറാസ്‌ എന്നിവിടങ്ങളിലാണ്‌ പ്രധാന റിഫൈനറികള്‍ സ്ഥിതിചെയ്യുന്നത്‌.

വ്യവസായങ്ങള്‍

ഇറാനില്‍ ആസൂത്രിത വ്യവസായവത്‌കരണം 1954-ലാണ്‌ ആരംഭിച്ചത്‌. 1970 ആയപ്പോഴേക്കും ഉത്‌പാദനരംഗത്ത്‌ അഭൂതപൂര്‍വമായ പുരോഗതി നേടാന്‍ കഴിഞ്ഞു. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുള്ള പെട്രാേകെമിക്കല്‍ വ്യവസായമാണ്‌ മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌. ബന്തര്‍-ഇ-ഖൊമെനില്‍ ഗന്ധകം, അമോണിയ, ഫോസ്‌ഫേറ്റ്‌ എന്നിവ വന്‍തോതില്‍ ഉത്‌പാദിപ്പിക്കുന്ന വ്യവസായശൃംഖല സ്ഥാപിതമായിരിക്കുന്നു. പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ ഖാര്‍ഗ്‌ദ്വീപിലും ഗന്ധകം, ദ്രവഇന്ധനം തുടങ്ങിയവ ഉത്‌പാദിപ്പിക്കുന്ന വന്‍കിടശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇസ്‌ഫഹാനിലും പരിസരപ്രദേശങ്ങളിലും ധാരാളം തുണിമില്ലുകളുണ്ട്‌. മോട്ടോര്‍വാഹനങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, ചെറുകിട യന്ത്രങ്ങള്‍, യന്ത്രസാമഗ്രികള്‍, ഔഷധങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും ചുരുട്ടുനിര്‍മാണം, തുകല്‍വ്യവസായം എന്നിവയും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. രാജ്യത്തുത്‌പാദിപ്പിക്കുന്ന വൈദ്യുതിയുടെ 90 ശതമാനവും തെര്‍മല്‍ പ്ലാന്റുകളില്‍നിന്നാണ്‌. എണ്ണ ഉപയോഗിച്ച്‌ വന്‍തോതില്‍ താപവൈദ്യുതി ഉത്‌പാദിപ്പിച്ചുപോരുന്നെങ്കിലും ജലവൈദ്യുത പദ്ധതികളും അണുശക്തി നിലയവും പ്രാവര്‍ത്തികമായിട്ടുണ്ട്‌.

വാണിജ്യം

യന്ത്രസാമഗ്രികളും ഉരുക്ക്‌, രാസദ്രവ്യങ്ങള്‍, ചായക്കൂട്ടുകള്‍ തുടങ്ങിയവയുമാണ്‌ പ്രധാന ഇറക്കുമതികള്‍. പെട്രാേളിയവും തത്സംബന്ധിയായ ഉത്‌പന്നങ്ങളും ആണ്‌ കയറ്റുമതിയിലെ പ്രധാന ഘടകങ്ങള്‍. പരവതാനികള്‍, പരുത്തിത്തുണി, ഫലവര്‍ഗങ്ങള്‍ എന്നിവയും കയറ്റുമതി ചെയ്യപ്പെടുന്നു. ഇറാനില്‍ ബാങ്കിങ്‌ സൗകര്യങ്ങള്‍ വിപുലമായി നിലവിലുണ്ട്‌.

ഗതാഗതം

ഇറാനില്‍ മൊത്തം 178,152 കി.മീ. റോഡുകളാണുള്ളത്‌; ഇതിനുപുറമേ മൊത്തം 11,106 കി.മീ. റെയില്‍പ്പാതകളുണ്ട്‌. ഇതില്‍ കാസ്‌പിയന്‍ കടല്‍ത്തീരത്തെ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ തീരവുമായി ബന്ധിപ്പിക്കുന്ന 1,432 കി.മീ. നീളത്തിലുള്ള പാതയാണ്‌ പ്രധാനപ്പെട്ടത്‌. ഇതിന്റെ പിരിവുകളായി പ്രവിശ്യാതലസ്ഥാനങ്ങളിലേക്കു നീങ്ങുന്നവയാണ്‌ മറ്റു പാതകളില്‍ മിക്കവയും.

പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ തീരത്തെ തുറമുഖങ്ങളിലൂടെയാണ്‌ ഇറാന്റെ സമുദ്രമാര്‍ഗമുള്ള വ്യാപാരത്തിന്റെ ഏറിയകൂറും നടന്നുപോരുന്നത്‌. ബന്തര്‍ ഇ അബ്ബാസ്‌, ബൂശഹര്‍, ഖുറാം ശഹര്‍, ബന്തര്‍-ഇ-ഖൊമെനി എന്നിവയാണ്‌ പ്രധാന തുറമുഖങ്ങള്‍. മേല്‌പറഞ്ഞവ കൂടാതെ എണ്ണ വിപണനകേന്ദ്രങ്ങളായ അബാദാന്‍, ഖാര്‍ഗ്‌ദ്വീപ്‌ എന്നിവയും തുറമുഖസൗകര്യങ്ങള്‍ ഉള്ളവയാണ്‌. കാസ്‌പിയന്‍ തീരത്തും ചെറുകിട തുറമുഖങ്ങളുണ്ട്‌; ഇവ രാജ്യാന്തരവ്യാപാരത്തെ സംബന്ധിച്ചിടത്തോളം ഗണ്യമായ പ്രാധാന്യമുള്ളവയാണ്‌.

ഇറാനില്‍ 98 ഒന്നാംകിട വിമാനത്താവളങ്ങളുണ്ട്‌; ടെഹ്‌റാന്‍, അബാദാന്‍ എന്നിവിടങ്ങളിലേത്‌ അന്താരാഷ്‌ട്ര നിലവാരത്തിലുള്ളവയാണ്‌. പ്രധാന തുറമുഖങ്ങളിലേക്കും പ്രവിശ്യാതലസ്ഥാനങ്ങളിലേക്കും വ്യോമസമ്പര്‍ക്കം വ്യാപിപ്പിച്ചിട്ടുണ്ട്‌.

ഭരണകൂടം

ഇറാനിയന്‍ അധികാര ഘടന ആത്മീയാചാര്യന്‌ അത്യുന്നതസ്ഥാനം കല്‌പിച്ചു നല്‍കുന്ന മതാധിഷ്‌ഠിത രാഷ്‌ട്രീയത്തിന്റേതാണ്‌. ഇറാന്‍ വിപ്ലവത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന അയത്തൊള്ള ഖൊമൈനിയാണ്‌ 1979-ല്‍ ഇറാനെ ഇസ്‌ലാമിക റിപ്പബ്ലിക്‌ ആയി പ്രഖ്യാപിച്ചത്‌. ആയത്തുള്ള ഖൊമൈനിയെത്തുടര്‍ന്ന്‌ ആയത്തുള്ള അലി ഖമേനി അടുത്ത പരമോന്നത നേതാവായി സ്ഥാനമേല്‌ക്കുന്നത്‌ 1989-ലാണ്‌. ഭരണഘടനാപ്രകാരം ഇറാന്റെ ആഭ്യന്തര-വിദേശനയങ്ങള്‍ ആസൂത്രണം ചെയ്യുന്നത്‌ പരമോന്നത നേതാവാണ്‌. സായുധസേനകളുടെ മേധാവിയും രഹസ്യാന്വേഷണ ഏജന്‍സികളുടെ നിയന്താതാവും ഇദ്ദേഹമായിരിക്കും. യുദ്ധ പ്രഖ്യാപനം നടത്താനും സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള സേനാപിന്‍മാറ്റം പ്രഖ്യാപിക്കാനുമുള്ള അധികാരം ഇദ്ദേഹത്തില്‍ നിക്ഷിപ്‌തമാണ്‌.

ഹസ്സന്‍ റൗഹാനി

പ്രസിഡന്റ്‌. മന്ത്രിസഭയുടെ തലവന്‍ പ്രസിഡന്റാണ്‌. ഇറാനില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന പദവി പ്രസിഡന്റിന്റേതാണ്‌. രാജ്യത്തിന്റെ സാമ്പത്തികനയം രൂപപ്പെടുത്തുന്നത്‌ പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ്‌.

എട്ട്‌ വൈസ്‌ പ്രസിഡന്റുമാര്‍ പ്രസിഡന്റിന്റെ കീഴിലുണ്ട്‌. ഇത്‌ കൂടാതെ 22 ക്യാബിനറ്റ്‌ മന്ത്രിമാരും ഇദ്ദേഹത്തെ സഹായിക്കാനുണ്ടാകും. പാര്‍ലമെന്റിന്‌ മന്ത്രിമാരെ ഇംപീച്ച്‌ ചെയ്യാന്‍ അധികാരമുണ്ട്‌. സര്‍ക്കാരിന്റെ തലവനായ പ്രസിഡന്റ്‌ ജനാധിപത്യരീതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നു. ഭരണ നിര്‍വഹണ വിഭാഗം സൈനിക നിയന്ത്രണം ഏറ്റെടുക്കാത്ത ഏക രാജ്യമാണ്‌ ഇറാന്‍.

പാര്‍ലമെന്റ്‌. ഇറാനിയന്‍ പാര്‍ലമെന്റ്‌ ഏക മണ്ഡലസഭയാണ്‌. ഇതിലെ 290 അംഗങ്ങള്‍ ജനങ്ങളില്‍നിന്നും നേരിട്ട്‌ നാല്‌ വര്‍ഷ കാലാവധിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നവരാണ്‌. നിയമനിര്‍മാണം, അന്താരാഷ്‌ട്രക്കരാറുകള്‍ സാധൂകരിക്കല്‍, ബജറ്റ്‌ പാസ്സാക്കല്‍ എന്നിവ പാര്‍ലമെന്റിന്റെ അധികാരക്കുത്തകയില്‍പ്പെടുന്നവയാണ്‌. പാര്‍ലെമന്റ്‌ പാസ്സാക്കുന്ന നിയമങ്ങള്‍ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും വിധേയമായിരിക്കും.

ഗാര്‍ഡിയന്‍ കൗണ്‍സില്‍. 12 നിയമപണ്ഡിതര്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ഗാര്‍ഡിയന്‍ കൗണ്‍സില്‍. ഇതിലെ ആറ്‌ അംഗങ്ങളെ പരമോന്നത നേതാവാണ്‌ നിയമിക്കുന്നത്‌. ശേഷിക്കുന്ന ആറ്‌ പേരെ ജുഡീഷ്യറുടെ തലവന്‍ ശിപാര്‍ശ ചെയ്യുന്നു. ഇവരെ ഔദ്യോഗികമായി നിയമിക്കുന്നത്‌ പാര്‍ലമെന്റും.

പാര്‍ലമെന്റ്‌ പാസ്സാക്കുന്ന നിയമങ്ങള്‍ ഇസ്‌ലാമിക നിയമമായ ശരി-അത്തുമായി യോജിക്കുന്നുണ്ടോ എന്ന്‌ സൂക്ഷ്‌മമായി പരിശോധിക്കുന്നതും യോജിക്കാത്തവയെ വീറ്റോ ചെയ്യുന്നതും ഈ കൗണ്‍സിലിന്റെ സുപ്രധാന അധികാരങ്ങളില്‍ പ്രമുഖമാണ്‌. ഭരണഘടന വ്യാഖ്യാനം ചെയ്യാനുള്ള അധികാരവും കൗണ്‍സിലില്‍ നിക്ഷിപ്‌തമാണ്‌.

വിദഗ്‌ധസഭ (Assembly of Experts). ആത്മീയ നേതാവിനെയും ഗാര്‍ഡിയന്‍ കൗണ്‍സിലിനെയും തിരഞ്ഞെടുക്കുന്നത്‌ ഈ "പൗരോഹിത്യസഭ'യാണ്‌. ഇവിടെ "വൈദഗ്‌ധ്യം' എന്നതിന്റെ വിവക്ഷ മതകാര്യങ്ങളിലെ വൈദഗ്‌ധ്യമാണ്‌. എല്ലാ വര്‍ഷവും രണ്ടുതവണ ഈ സഭ സമ്മേളിക്കുന്നു. 86 അംഗങ്ങളാണ്‌ ഈ സഭയിലുണ്ടാവുക. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുവാനുള്ള അവകാശമുള്ളതുപോലെതന്നെ അദ്ദേഹത്തെ തത്‌സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യാനും വിദഗ്‌ധ സഭയ്‌ക്ക്‌ അധികാരമുണ്ടെന്നാണ്‌ ഭരണഘടനാ വിവക്ഷ. എന്നാല്‍ പരമോന്നത നേതാവിന്റെ തീരുമാനങ്ങളെയൊന്നും നാളിതുവരെ വിദഗ്‌ധസഭ വെല്ലുവിളിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നില്ല. തിരഞ്ഞെടുപ്പും പാര്‍ലമെന്റുമുണ്ടെങ്കിലും ഇറാന്റെ ഭരണം നിയന്ത്രിക്കുന്നത്‌ ഈ പുരോഹിതസഭയാണ്‌. ഖൊമൈനിയുടെ നേതൃത്വത്തില്‍ നടന്ന ഇറാനിയന്‍ വിപ്ലവം ഇസ്‌ലാമിക രാജ്യങ്ങളിലെ ജനാധിപത്യവത്‌കരണ സംരംഭങ്ങളെ തകര്‍ക്കുകയും ഇസ്‌ലാമിക മതമൗലികവാദത്തിലും തീവ്രവാദത്തിലും അധിഷ്‌ഠിതമായ ഇസ്‌ലാമിക പ്രത്യയശാസ്‌ത്രത്തിനും സംഘടനകള്‍ക്കും ആഗോള സാധൂകരണം നല്‌കി.

പ്രായോഗിക-നിര്‍ദേശകസമിതി (Expediency Council). 1988-ല്‍ പാര്‍ലമെന്റും ഗാര്‍ഡിയന്‍ കൗണ്‍സിലും തമ്മിലുണ്ടാകുന്ന തര്‍ക്കം പരിഹരിക്കാന്‍ പരമോന്നത നേതാവ്‌ അയത്തൊള്ള ഖൊമൈനി രൂപീകരിച്ചതാണ്‌ ഈ സമിതി. ഇതിലെ അംഗങ്ങളെ നിയമിക്കുന്നത്‌ പരമോന്നത നേതാവാണ്‌.

ജുഡീഷ്യറി. ഇറാനിലെ നീതിന്യായ സംവിധാനത്തിന്റെ നിയന്ത്രണം ഏറിയപങ്കും നിര്‍വഹിക്കുന്നത്‌ പരമോന്നത നേതാവാണ്‌. നീതിന്യായ വ്യവസ്ഥയുടെ തലവനെ നിയമിക്കുന്നത്‌ ഇദ്ദേഹമാണ്‌. സിവില്‍ കേസുകളും ക്രിമിനല്‍ കേസുകളും പൊതുകോടതികളാണ്‌ കൈകാര്യം ചെയ്യുന്നത്‌. "വിപ്ലവാത്മക' കോടതികള്‍ എന്ന പരിപ്രേക്ഷ്യത്തില്‍പ്പെടുന്നവയില്‍ ദേശീയ സുരക്ഷ, മയക്കുമരുന്ന്‌, കള്ളക്കടത്ത്‌, ഇസ്‌ലാം വിരുദ്ധപ്രവൃത്തികള്‍ എന്നിവ സംബന്ധിച്ച കേസുകളാണ്‌ വിചാരണ ചെയ്യുന്നത്‌. ഈ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ അന്തിമമായിരിക്കും. ഇതു കൂടാതെ പ്രത്യേക "പൗരോഹിത്യ' കോടതികളും നിലവിലുണ്ട്‌. പുരോഹിതര്‍ കക്ഷികളാകുന്ന കേസുകളുടെ വിചാരണ ഈ പ്രത്യേക "പൗരോഹിത്യ' കോടതികളിലാണ്‌ നടക്കുന്നത്‌.

പരമോന്നത ദേശീയസുരക്ഷാ കൗണ്‍സില്‍ (Supreme National Security Council). ഭരണഘടനയുടെ 176-ാം വകുപ്പ്‌ പ്രകാരം ഒരു പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ രൂപവത്‌കരിച്ചിട്ടുണ്ട്‌. ഇസ്‌ലാമിക വിപ്ലവത്തിന്റെ നേട്ടങ്ങള്‍, ഭൂപ്രദേശത്തിന്റെ അഖണ്ഡത, ദേശീയ പരമാധികാരം എന്നിവ കാത്തുസൂക്ഷിക്കുക എന്നതാണ്‌ ഈ കൗണ്‍സിലില്‍ നിക്ഷിപ്‌തമായിരിക്കുന്ന കടമ. പ്രസിഡന്റ്‌, സ്‌പീക്കര്‍, നീതിന്യായ വ്യവസ്ഥയുടെ തലവന്‍, സായുധസേനാ തലവന്‍, ആഭ്യന്തര-വിദേശകാര്യവകുപ്പ്‌ മന്ത്രിമാര്‍, ഇസ്‌ലാമിക വിപ്ലവ സേനാനായകര്‍ തുടങ്ങിയവരാണ്‌ ഈ കൗണ്‍സിലില്‍ അംഗങ്ങള്‍.

സൈനികം. ഇസ്‌ലാമിക വിപ്ലവസേനയും (Islamic Revolu-tionary Guard Corps) വ്യവസ്ഥാപിത പട്ടാളസേനയും ചേര്‍ന്നതാണ്‌ ഇറാന്റെ സായുധസേന. ഭരണഘടനാപ്രകാരം സ്വാതന്ത്ര്യസംരക്ഷണം, ഭൂപ്രദേശത്തിന്റെ ഐക്യം, നിയമവാഴ്‌ച എന്നിവ പരിപാലിക്കുകയാണ്‌ വ്യവസ്ഥാപിത പട്ടാളത്തിന്റെ ചുമതല. ഇസ്‌ലാമിക വിപ്ലവത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ്‌ വിപ്ലവസേനയുടെ ലക്ഷ്യം. സൈന്യം പൂര്‍ണമായും പരമോന്നത നേതാവിന്റെ നിയന്ത്രണത്തിന്‍കീഴിലും അദ്ദേഹത്തിന്റെ വ്യാഖ്യാനമനുസരിച്ചുള്ള ഇസ്‌ലാമികമതരാഷ്‌ട്ര തത്ത്വങ്ങളോട്‌ വിധേയപ്പെട്ടിരിക്കണം.

(നേശന്‍ ടി. മാത്യു; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B1%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍