This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇറാനിയന്‍കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇറാനിയന്‍കല

Iranian Art

ദാരിയൂസ്‌ ശില്‌പം
അര്‍ദാഷിര്‍ II-ന്റെ വാഴ്‌ചയെക്കുറിക്കുന്ന ഒരു റിലീഫ്‌ ശില്‌പം

ഇറാന്‍ എന്ന പേരില്‍ ഇന്നറിയപ്പെടുന്ന മധ്യേഷ്യന്‍പ്രദേശത്ത്‌ അധിവസിച്ചിരുന്ന വിവിധ ജനപദങ്ങളുടെ പൊതുവായ കലാസംഭാവനകള്‍. 20-ാം ശതകത്തിന്റെ തുടക്കത്തോടുകൂടി ഈ പ്രദേശങ്ങളില്‍ നടത്തിയ ഉത്‌ഖനന ഗവേഷണങ്ങളുടെ ഫലമായാണ്‌ ഇറാനിയന്‍കലയുടെ പ്രാചീനതമങ്ങളായ സ്വരൂപസ്വഭാവങ്ങളെ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമായത്‌. മെസൊപ്പൊട്ടേമിയന്‍ അതിര്‍ത്തിയിലുള്ള സുസാപ്രദേശം, കാസ്‌പിയന്‍ തീരം എന്നിവിടങ്ങളില്‍ നിന്നാണ്‌ ഇറാനിയന്‍കലാപാരമ്പര്യത്തെ വ്യക്തമാക്കുന്ന തെളിവുകള്‍ അധികവും കിട്ടിയിട്ടുള്ളത്‌. ഇവയില്‍ ഏറ്റവും പ്രാചീനമായവ ബി.സി. 6,000-ത്തോളം പഴക്കമുള്ളവയാണ്‌. തോപ്‌സറാബിലെ കുര്‍ദിസ്‌താനിലും ടെഹ്‌റാന്‌ 240 കി.മീ. തെക്കുള്ള തേപ്‌സിയാല്‍ക്കിലും നിന്നു കിട്ടിയിട്ടുള്ള മനുഷ്യരൂപങ്ങളും മൃഗരൂപങ്ങളും ഇക്കൂട്ടത്തില്‍പ്പെട്ടവയാണ്‌. ഇവിടങ്ങളില്‍നിന്നുതന്നെ കിട്ടിയിട്ടുള്ള ചിത്രാങ്കിതങ്ങളായ കളിമണ്‍പാത്രങ്ങളും ചായംപുരട്ടാത്ത താലങ്ങളും നവീന ശിലായുഗത്തില്‍ നിര്‍മിക്കപ്പെട്ടവയാണ്‌. തേപ്‌സില്‍നിന്നു ലഭിച്ച അസ്ഥിനിര്‍മിതമായ ഒരു പിച്ചാത്തിപ്പിടിക്ക്‌ 5,000 വര്‍ഷത്തെ പഴക്കമുള്ളതായി കരുതപ്പെടുന്നു. 3,500 വര്‍ഷം മുമ്പ്‌ ഇറാനിയന്‍കലയുടെ കേന്ദ്രങ്ങള്‍ സുഖാ, സിയാല്‍ക്ക്‌, ഗിയാന്‍, ഭാംഗാന്‍, ടെല്‍ബാകുന്‍ എന്നീ പ്രദേശങ്ങളായിരുന്നു. എലാമൈറ്റ്‌ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന സുസായില്‍നിന്നു കണ്ടെടുക്കപ്പെട്ട ഒരു ടെറാക്കോട്ടാ ചഷകത്തിലെ പ്രകൃത്യനുസാരിയായ അലങ്കരണം ശ്രദ്ധേയമാണ്‌. കൊത്തുപണിയും ശില്‌പനിര്‍മാണവും ഈ കാലഘട്ടങ്ങളില്‍ പുരോഗമിച്ചിരുന്നു. വേട്ട, കൃഷി, യുദ്ധം തുടങ്ങിയവയായിരുന്നു ശില്‌പങ്ങളിലെ പ്രതിപാദ്യവിഷയങ്ങള്‍. ബി.സി. 24-ാം ശതകത്തില്‍ അക്കേദിയരുടെ അധീനതയിലായതിനെത്തുടര്‍ന്ന്‌ പശ്ചിമ ഇറാന്റെ തനതായകലാരൂപങ്ങള്‍ നഷ്‌ടമായിത്തുടങ്ങി. വേര്‍തിരിച്ചറിയാനാവാത്തവിധത്തില്‍ അക്കേദിയന്‍കല ഇറാനിയന്‍കലയെ സ്വാധീനിച്ചിരുന്നതായി കാണാം. സ്‌തൂപികകളുടെയും മറ്റും നിര്‍മാണരീതി ഈ കാര്യം വ്യക്തമാക്കുന്നുണ്ട്‌. ആക്രമണങ്ങളുടെയും യുദ്ധവിജയങ്ങളുടെയും കഥകള്‍ പ്രതിപാദിക്കുന്ന ശില്‌പങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്‌. ലല്ലബിഗോത്രത്തെ അനുബാനിനി രാജാവ്‌ കീഴ്‌പ്പെടുത്തുന്നതായുള്ള ഒരു ശില്‌പചിത്രീകരണം സാര്‍-ഇ-പുല്‍ പ്രദേശത്തുനിന്നു ലഭിച്ചിട്ടുണ്ട്‌. എലാമൈറ്റുകളുടെമേല്‍ നതം-സിന്‍ രാജാവു നേടിയ വിജയത്തില്‍നിന്നും പ്രചോദനംനേടി നിര്‍മിച്ചതായിരിക്കണം ഈ ശില്‌പമെന്നു കരുതപ്പെടുന്നു. എലാമൈറ്റുകള്‍ ഈ ആക്രമണത്തിന്‌ പിന്നീടു പകരംവീട്ടുകയുണ്ടായി. അവര്‍ രാജവംശങ്ങളുടെ കേന്ദ്രമായ ഊര്‍ നാമാവശേഷമാക്കുകയും അനേകം ശില്‌പങ്ങളും വിജയഫലകങ്ങളും മറ്റും സുസായിലേക്കു കൊണ്ടുപോരുകയും ചെയ്‌തു. നതം-സിന്‍ രാജാവിന്റെ വിജയഫലകവും ഹമ്മുറാബിയുടെ നിയമസംഹിതയും അതിര്‍ത്തിക്കല്ലുകളും ഇക്കൂട്ടത്തില്‍പ്പെടുന്നു.

സാഗ്രാേസ്‌ പര്‍വതാതിര്‍ത്തിയിലുള്ള ലൂഡിസ്‌താന്‍ പ്രദേശത്ത്‌ 1920-നോടടുത്ത കാലത്തു നടത്തിയ ഉത്‌ഖനനങ്ങളുടെ ഫലമായി കൂടുതല്‍ ഇറാനിയന്‍കലാരൂപങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്‌. കോടാലി, കത്തി തുടങ്ങി അനവധി ആയുധങ്ങള്‍; വിഗ്രഹങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഇതില്‍പ്പെടുന്നു. 1937-ലും 1963-ലും ഉത്‌ഖനനം തുടര്‍ന്നുവെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. 1947-ല്‍ അസെര്‍ബൈജാന്റെയും കുര്‍ദിസ്‌താന്റെയും അതിര്‍ത്തിയായ സാദിഖ്‌പ്രദേശത്തു നടത്തിയ ഖനനഫലമായി വളരെയധികം ശില്‌പങ്ങള്‍ അടക്കംചെയ്‌ത ഒരു വെങ്കലക്കുടം കണ്ടുകിട്ടി. ഇതിലെ സ്വര്‍ണം, വെള്ളി എന്നിവകൊണ്ടുനിര്‍മിച്ച ആഭരണങ്ങളില്‍ അസീറിയന്‍, സുമേറിയന്‍, സിതിയെന്‍ എന്നീ കലാശൈലികളുടെ സ്വാധീനത പ്രകടമായിക്കാണാം. ദന്തനിര്‍മിതങ്ങളായ ശിരോരൂപങ്ങള്‍, യുദ്ധരംഗങ്ങള്‍, വേട്ടയാടല്‍രംഗങ്ങള്‍ എന്നിവയും ഈ കുടത്തില്‍ നിക്ഷേപിക്കപ്പെട്ടിരുന്നു. ഈവക ശില്‌പങ്ങളും ആഭരണങ്ങളും മറ്റും ടെഹ്‌റാന്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

ഉത്തര ഇറാന്‍കലയുടെ സുവര്‍ണകാലമായ എ.ഡി. 10-ാം ശതകത്തിലെ ചില കലാരൂപങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്‌. കാസ്‌പിയന്‍ കടല്‍ത്തീരത്തുള്ള ഗിലാനിലെ കലാര്‍ദസ്‌തില്‍നിന്നു കിട്ടിയ സിംഹത്തലയോടുകൂടിയ സ്വര്‍ണക്കോപ്പയും അലങ്കാരപ്പണികളുള്ള സ്വര്‍ണകഠാരിയും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഉര്‍മിയാതടാകത്തിനു സമീപമുള്ള ഹസന്‍ലൂവില്‍ 1958-ല്‍ ജോണ്‍ഡൈസണ്‍ നടത്തിയ ഉത്‌ഖനനങ്ങളില്‍നിന്നു കിട്ടിയ പുരാവസ്‌തുക്കളില്‍ യോദ്ധാക്കളുടെ ദ്വന്ദ്വയുദ്ധം, പല്ലക്കിലേറിയ ദേവതകളുടെ ഘോഷയാത്ര, രണ്ട്‌ ആടുകളുടെ പുറത്തുനില്‌ക്കുന്ന ദേവതാരൂപം, രാക്ഷസന്റെ ബലി, അവ്യാഖ്യേയങ്ങളായ ദൃശ്യങ്ങള്‍ ആലേഖനം ചെയ്‌തിട്ടുള്ള ഒരു സ്വര്‍ണക്കോപ്പ തുടങ്ങി അനവധി ശില്‌പങ്ങള്‍ ഉള്‍പ്പെടുന്നു.

1961-ല്‍ ടെഹ്‌റാന്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലെ ഡോ. ഇ.ഓ. നെഗാഹ്‌ബാന്റെ നേതൃത്വത്തില്‍ അമ്‌ലാഷ്‌ ഭാഗത്തെ മാര്‍ലിക്‌ പ്രദേശത്തു നടത്തിയ ഉത്‌ഖനനങ്ങളുടെ ഫലമായും അമൂല്യങ്ങളായ കലാശേഖരങ്ങള്‍ കണ്ടുകിട്ടുകയുണ്ടായി. സ്വര്‍ണപ്പണിക്കാരുടെ പ്രഭാവം പ്രകടമാക്കുന്ന ശില്‌പഭംഗിയുള്ള ഒരു രാജകീയ ശ്‌മശാനം ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു. നൂറ്റാണ്ടുകളായി മണ്ണടിഞ്ഞുകിടന്ന ഇറാനിയന്‍ നാഗരികതയുടെ കവാടം തുറക്കപ്പെട്ടതോടെ ഇറാനിയന്‍ കലയുടെ മഹത്ത്വം പ്രകടമായിത്തീര്‍ന്നു.

ഷാ അബ്ബാസ്‌ II നിര്‍മിച്ച ഷാജുപാലം

ചിത്രകലയുടെ കാര്യത്തില്‍ വളരെ മൗലികമായ ഒരു പാരമ്പര്യം ഇറാന്‍ ജനത നിലനിര്‍ത്തിയിരുന്നതായിക്കാണാം. ആധുനികചിത്രകലയുടെ ആരംഭം പക്ഷേ നാല്‌പതുകളുടെ അന്ത്യത്തോടെയാണ്‌. രാഷ്‌ട്രീയരംഗത്ത്‌ റിസാഷായുടെ സ്ഥാനത്യാഗത്തോടെയുണ്ടായ വലിയമാറ്റം സാംസ്‌കാരിക-കലാരംഗങ്ങളിലും നിര്‍ണായക ചലനമുണ്ടാക്കി. അതോടെയാണ്‌ ചിത്രകലാരംഗം പാശ്ചാത്യാഭിമുഖമായിത്തുടങ്ങിയത്‌. കമാല്‍ അല്‍ ഫുല്‍കി എന്ന ക്ലാസ്സിക്‌ ചിത്രകാരന്റെ വിയോഗവും അതിനു ഗതിവേഗം കൂട്ടി. ഇക്കാലത്താണ്‌ ഇറാനിയന്‍ കലയിലെ നവഭാവുകത്വത്തിനായി കൊതിച്ചിരുന്ന യുവാക്കള്‍ അതിനായുള്ള സംഘടിതശ്രമം ആരംഭിച്ചത്‌. അവരില്‍ പ്രധാനികള്‍ ആങ്‌ദ്ര ഗൊദാര്‍ദിനു കീഴില്‍ ഫൈനാര്‍ട്‌സ്‌ കോളജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളായിരുന്നു. മര്‍കോസ്‌ ഗ്രിഗോറിയന്‍ ആയിരുന്നു അവരില്‍ പ്രധാനി. ടെഹ്‌റാനിലെ അപ്‌സന ഗാലറിയിലൂടെയാണ്‌ അദ്ദേഹം പ്രധാനമായും അത്തരം നവമാതൃകകള്‍ മുന്നോട്ടുവച്ചത്‌.

"മനാഫി അല്‍-ഹയവന്‍' എന്ന ഗ്രന്ഥത്തില്‍നിന്ന്‌ ഒരു പേജ്‌

രൂപങ്ങളും ഇറാനിയന്‍ കാലിഗ്രാഫിയുടെ മനോഹാരിതയും നിറഞ്ഞ പരവതാനികളില്‍ വരെ ചിത്രകലയുടെ നവഭാവുകത്വം ആവിഷ്‌കൃതമായിരുന്നു. ഹുസൈന്‍ സെന്‍ഡെറൗഡി, പര്‍വീസ്‌ തനവോലി, സിയ അര്‍മജാനി തുടങ്ങിയവര്‍ അത്തരത്തിലുള്ള ജനകീയ ശൈലിയുടെ വക്താക്കളായിരുന്നു. പരമ്പരാഗത ക്യൂനിഫോം മോട്ടിഫുകളെ അവര്‍ ആഴത്തില്‍ ഉപജീവിച്ചിരുന്നു. അവരുടെ ശൈലി "സക്വാഖാന' എന്നാണറിയപ്പെട്ടിരുന്നത്‌.

ചിത്രകലാരംഗം പുതിയ മാധ്യമങ്ങള്‍ തേടിത്തുടങ്ങിയത്‌ അമ്പതുകളുടെ അവസാനവും അറുപതുകളുടെ ആദ്യവുമായിരുന്നു. 1960-കളില്‍ ഇറാനിയന്‍ ചിത്രകല അന്തര്‍ദേശീയതലത്തില്‍ തനതായ സ്വത്വം പ്രതിഷ്‌ഠിക്കാന്‍ തുടങ്ങി. വിദേശങ്ങളിലടക്കം ഗാലറികള്‍ തുറന്നു കൊണ്ടും കലാമേളകള്‍ തുറന്നുകൊണ്ടും ഇറാനിയന്‍ കല അന്തര്‍ദേശീയ തലത്തില്‍ സ്ഥാനം നേടിത്തുടങ്ങി. മുഹമ്മദ്‌ ഇഹാസി ഇക്കാലത്തെ ശ്രദ്ധേയ ചിത്രകാരനാണ്‌. 1977-ല്‍ ടെഹ്‌റാന്‍, മ്യൂസിയം ഒഫ്‌ കണ്ടംപററി ആര്‍ട്ട്‌ തുറന്നതോടെ പ്രസ്‌തുത മുന്നേറ്റം കൂടുതല്‍ ശ്രദ്ധേയമായി.

ഇറാനിലെ ഇസ്‌ലാമിക വിപ്ലവം കലാരംഗത്ത്‌ വീണ്ടും പുതിയ ഭാവുകത്വം നിറച്ചു. അത്‌ രാഷ്‌ട്രീയരംഗത്തുണ്ടായ മാറ്റത്തിന്‌ അനുകൂലമായ ഒന്നായിരുന്നു. ഇക്കാലത്ത്‌ മ്യൂസിയങ്ങള്‍ക്കും ഗാലറികള്‍ക്കും തെല്ലു പ്രാധാന്യം കുറഞ്ഞു. തുടര്‍ന്ന്‌ ഇറാന്‍-ഇറാഖ്‌ യുദ്ധത്തോടെ ചിത്ര-ശില്‌പകലാരംഗങ്ങളില്‍ നവറിയലിസം കടന്നുവന്നു. അതുകൊണ്ടാണ്‌ 1980-കളില്‍ ഇറാനിയന്‍ കല ഫോട്ടോഗ്രഫിയുടെ പുതുസാധ്യതകള്‍ തേടിച്ചെന്നത്‌. യുദ്ധവിരുദ്ധ പോസ്റ്ററുകളും ഡിസൈനിങ്‌ രംഗത്ത്‌ വന്‍ചലനമുണ്ടാക്കി. ഇക്കാലത്തെ നിര്‍ണായക കലാസംഭാവനയാണ്‌ പെര്‍സിപോളിസിനെ അധികരിച്ചുള്ള ചിത്രപരമ്പര.

ഹുസൈന്‍ സെന്‍ഡെറൗഡിയുടെ ചിത്രകല

1990-കളില്‍ ഇറാനിയന്‍ ചിത്രകല തികച്ചും അത്യാധുനികവും അന്തര്‍ദേശീയവുമായ ഭാവുകത്വം ആവിഷ്‌കരിച്ച്‌ അതിന്റെ അനിഷേധ്യസാന്നിധ്യം അറിയിച്ചു. വിഖ്യാത ചിത്രകാരി ഫറാ ഒസ്സുളിയുടെ ചിത്രങ്ങള്‍ ഒരുദാഹരണം. പേര്‍ഷ്യന്‍ മിനിയേച്ചര്‍ ശൈലിയെ ഉപജീവിച്ചുവന്ന അക്കാല രചനകളിലേറെയും സ്‌ത്രീബിംബങ്ങള്‍ പുതുലാവണ്യത്തിന്റെ നാനാര്‍ഥം തേടി.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇറാനിയന്‍ കലയിലുണ്ടായ വലിയമാറ്റം ചലച്ചിത്രരംഗത്തായിരുന്നു. ഇറാന്‍ ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളുടെ ഭൂമികയായി മാറിയത്‌ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയാണ്‌ (നോ. ഇറാനിയന്‍ സിനിമ). അക്കാലത്ത്‌ ചിത്രകലാരംഗത്ത്‌ വന്‍കുതിപ്പുകള്‍ ഉണ്ടാക്കിയവരിലധികം ഇറാനു പുറത്തേക്ക്‌ കുടിയേറിയ ഇറാന്‍ ചിത്രകാരന്മാരും ചിത്രകാരികളുമായിരുന്നു. ഇക്കൂട്ടത്തില്‍ പ്രശസ്‌തര്‍ ഷിറിന്‍ നെഷാന്ത്‌ (ന്യൂയോര്‍ക്ക്‌), ഷിറാസെഹോഷ്യറി (ലണ്ടന്‍) എന്നിവരാണ്‌. ഷിറിന്‍ എന്ന ചിത്രകാരിയില്‍ പാരമ്പര്യത്തിലൂന്നിയ ഒരു സങ്കേതം കാണാമെങ്കിലും പ്രധാന ഘടകമായി നിലനിന്നത്‌ അസ്‌തിത്വപ്രശ്‌നങ്ങളാണ്‌. അവരുടെ വിശ്വപ്രസിദ്ധ ചിത്രപരമ്പരയാണ്‌ വുമന്‍ ഒഫ്‌ അള്ളാ. ഇറാനിയന്‍ കാലിഗ്രാഫിയുടെയും പെണ്ണുടലിന്റെയും സമ്മിശ്രകാന്തി കലാചാരുതവും അതിലേറെ ചിന്തോദ്ദീപകമായും അവര്‍ ഈ അവസരത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. മറ്റൊന്ന്‌ വുമന്‍ വിത്തൗട്ട്‌ മെന്‍ എന്ന വീഡിയോ ഇന്‍സ്റ്റലേഷനാണ്‌. തുടര്‍ന്നുവന്നവരില്‍ പ്രധാനി മഹമൂദ്‌ ഫാര്‍ഷ്യന്‍ ആണ്‌.

ചിത്ര-ശില്‌പകലാരംഗത്തുണ്ടായ നവഭാവുകത്വം നിരവധി പുരസ്‌കാരങ്ങള്‍ക്കും ജന്മം നല്‌കി. ഇറാനിയന്‍ ചിത്രകലയുടെ പ്രചാരണാര്‍ഥം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാരംഭിച്ച കലോത്സവമാണ്‌ മോപ്‌കാപ്‌ (മാജിക്‌ ഒഫ്‌ പേര്‍ഷ്യ കണ്ടംപററി ആര്‍ട്ട്‌ പ്രസ്‌ MOP CAP). ഈ ആഗോള ചിത്രകലാമേള 2012 മുതല്‍ ബ്രിട്ടീഷ്‌ ആര്‍ട്ട്‌ മ്യൂസിയവുമായി സഹകരിച്ചാണ്‌ നടത്തുന്നത്‌.

(കെ. കൃഷ്‌ണകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍